ആത്മനിയന്ത്രണം—യഹോവയുടെ അംഗീകാരം നേടാൻ അനിവാര്യം
“ഒരിക്കൽ എന്റെ ബന്ധത്തിൽപ്പെട്ട ഒരു ചേട്ടൻ എന്നോടു വഴക്കിനു വന്നപ്പോൾ ഞാൻ അവന്റെ കഴുത്തിനു പിടിച്ചു. എനിക്ക് അവനെ ശ്വാസംമുട്ടിച്ച് കൊല്ലാനാണു തോന്നിയത്.”—പോൾ.
“വീട്ടിൽവെച്ച് ചെറിയൊരു പ്രകോപനമുണ്ടായാൽപ്പോലും ഞാൻ പൊട്ടിത്തെറിക്കുമായിരുന്നു. അപ്പോൾ കൈയിൽ കിട്ടുന്നതെന്തും, അതു വീട്ടുസാധനമായാലും പിള്ളേരുടെ കളിപ്പാട്ടമായാലും, ഞാൻ അതു തല്ലിപ്പൊട്ടിക്കും.”—മാർക്കോ.
നമ്മളാരും അത്രയ്ക്കൊന്നും പോകില്ലായിരിക്കും. എങ്കിലും ചിലപ്പോഴൊക്കെ നമുക്കു നമ്മളെത്തന്നെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. ആദ്യമനുഷ്യനായ ആദാമിൽനിന്ന് കൈമാറിക്കിട്ടിയ പാപപ്രവണതകളാണു പ്രധാനമായും ഇതിന്റെ കാരണം. (റോമ. 5:12) പോളിനെയും മാർക്കോയെയും പോലുള്ള ചിലർക്ക് അവരുടെ ദേഷ്യം നിയന്ത്രിക്കാനാണു ബുദ്ധിമുട്ട്. മറ്റു ചിലർക്കു ബുദ്ധിമുട്ട്, അവരുടെ ചിന്തകളെ നിയന്ത്രിക്കാനാണ്. തങ്ങൾക്ക് ഉത്കണ്ഠയും നിരാശയും വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് അവർ ചിന്തിച്ചുകൊണ്ടിരിക്കും. ഇനി, ലൈംഗിക അധാർമികതയിൽ ഏർപ്പെടാനോ, മദ്യവും മയക്കുമരുന്നും ദുരുപയോഗം ചെയ്യാനോ ഉള്ള ആഗ്രഹത്തെ ചെറുത്തുനിൽക്കാൻ പാടുപെടുന്നവരുമുണ്ട്.
ആളുകൾ തങ്ങളുടെ ചിന്തകളെയും ആഗ്രഹങ്ങളെയും കയറൂരി വിടുന്നതും ഒരു നിയന്ത്രണവുമില്ലാതെ കാര്യങ്ങൾ ചെയ്യുന്നതും അവരുടെ ജീവിതംതന്നെ നശിപ്പിച്ചേക്കാം. പക്ഷേ നമുക്ക് അത് ഒഴിവാക്കാനാകും. എങ്ങനെ? ആത്മനിയന്ത്രണം വളർത്തിയെടുക്കുക. അതിനു നമ്മളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ നോക്കാം. (1) എന്താണ് ആത്മനിയന്ത്രണം? (2) അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (3) ‘ദൈവാത്മാവിന്റെ ഫലത്തിന്റെ’ ഒരു വശമായ ഈ ഗുണം നമുക്ക് എങ്ങനെ വളർത്തിയെടുക്കാം? (ഗലാ. 5:22, 23) ഇനി, ചില സാഹചര്യങ്ങളിൽ നമ്മൾ ആത്മനിയന്ത്രണം കാണിക്കുന്നതിൽ പരാജയപ്പെട്ടാൽ എന്തു ചെയ്യാമെന്നും നമ്മൾ പഠിക്കും.
എന്താണ് ആത്മനിയന്ത്രണം?
ആത്മനിയന്ത്രണമുള്ള ഒരാൾ എടുത്തുചാടി കാര്യങ്ങൾ ചെയ്യില്ല. പകരം ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാതെ അദ്ദേഹം സ്വയം നിയന്ത്രിക്കും.
ആത്മനിയന്ത്രണം എന്താണെന്നു യേശു നമുക്കു കാണിച്ചുതന്നിട്ടുണ്ട്. “അപമാനിക്കപ്പെട്ടപ്പോൾ തിരിച്ച് അപമാനിക്കുകയോ കഷ്ടത സഹിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്തു തന്റെ കാര്യം ഭരമേൽപ്പിച്ചു” എന്നാണു ബൈബിൾ പറയുന്നത്. (1 പത്രോ. 2:23) ദണ്ഡനസ്തംഭത്തിൽ കിടക്കുമ്പോൾ എതിരാളികൾ കളിയാക്കിയ സമയത്ത് യേശു അത്തരം ആത്മനിയന്ത്രണം കാണിച്ചു. (മത്താ. 27:39-44) മുമ്പ് ഒരു അവസരത്തിൽ, വിദ്വേഷം നിറഞ്ഞ മതനേതാക്കന്മാർ യേശുവിനെ വാക്കിൽ കുടുക്കാൻ നോക്കിയപ്പോഴും യേശു നല്ല ആത്മനിയന്ത്രണം പാലിച്ചു. (മത്താ. 22:15-22) ഇനി, ചില ജൂതന്മാർ ദേഷ്യത്തോടെ യേശുവിനെ കല്ലെറിയാൻ ഒരുങ്ങിയപ്പോഴോ? തിരിച്ചൊന്നും ചെയ്യാതെ യേശു ‘അവർ കാണാത്ത വിധം ഒളിച്ചു. പിന്നെ ദേവാലയത്തിൽനിന്ന് പോയി’ എന്നാണു ബൈബിൾ പറയുന്നത്. ആത്മനിയന്ത്രണത്തിന്റെ എത്ര നല്ല ഒരു മാതൃക!—യോഹ. 8:57-59.
നമുക്കു യേശുവിന്റെ മാതൃക അനുകരിക്കാൻ പറ്റുമോ? പറ്റും, ഒരു പരിധിവരെ. “നിങ്ങൾ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനായി ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിച്ച് ഒരു മാതൃക വെച്ചിരിക്കുന്നു” എന്നാണ് അപ്പോസ്തലനായ പത്രോസ് പറഞ്ഞത്. (1 പത്രോ. 2:21) നമ്മൾ അപൂർണരാണെങ്കിലും ആത്മനിയന്ത്രണം കാണിക്കുന്നതിൽ യേശു വെച്ച മാതൃക അനുകരിക്കാൻ നമുക്കു നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കാനാകും. എന്നാൽ അങ്ങനെ ശ്രമിക്കേണ്ടതിന്റെ ആവശ്യം എന്താണ്?
ആത്മനിയന്ത്രണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവയുടെ അംഗീകാരം കിട്ടണമെങ്കിൽ നമുക്ക് ആത്മനിയന്ത്രണം വേണം. നമ്മൾ യഹോവയെ വിശ്വസ്തമായി സേവിക്കാൻ തുടങ്ങിയിട്ട് കുറെ നാളായെങ്കിലും നമ്മൾ പറയുന്നതും പ്രവർത്തിക്കുന്നതും ആയ കാര്യങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ നമുക്ക് യഹോവയുമായുള്ള സൗഹൃദം നഷ്ടമായേക്കാം.
മോശയ്ക്ക് എന്തു സംഭവിച്ചെന്നു നോക്കുക. അക്കാലത്ത് “ഭൂമിയിലുള്ള എല്ലാ മനുഷ്യരെക്കാളും സൗമ്യനായിരുന്നു” മോശ. (സംഖ്യ 12:3) പതിറ്റാണ്ടുകളോളം ഇസ്രായേല്യർ പരാതി പറഞ്ഞിട്ടും അതെല്ലാം ക്ഷമയോടെ സഹിച്ച മോശയ്ക്ക്, ഒടുവിൽ പക്ഷേ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇത്തവണ അവർ വെള്ളമില്ലെന്ന പരാതിയുമായി വന്നപ്പോൾ മോശ അവരോടു ദേഷ്യപ്പെട്ടു. വളരെ പരുഷമായി മോശ അവരോടു പറഞ്ഞു: “ധിക്കാരികളേ, കേൾക്കൂ! ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നതു കാണണോ?”—സംഖ്യ 20:2-11.
മോശയ്ക്കു സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അത്ഭുതകരമായി അവർക്കു വെള്ളം നൽകിയ യഹോവയ്ക്കു മോശ ബഹുമതി കൊടുത്തില്ല. (സങ്കീ. 106:32, 33) അതുകൊണ്ട് വാഗ്ദത്തദേശത്ത് പ്രവേശിക്കാൻ യഹോവ മോശയെ അനുവദിച്ചില്ല. (സംഖ്യ 20:12) അന്നു തന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓർത്ത് മരണംവരെ മോശ ഖേദിച്ചുകാണും.—ആവ. 3:23-27.
നമുക്കുള്ള പാഠം എന്താണ്? നമ്മൾ സത്യത്തിലായിട്ട് എത്ര കാലമായെങ്കിലും നമ്മളെ അസ്വസ്ഥരാക്കുന്നവരോടോ എന്തെങ്കിലും തിരുത്തൽ ആവശ്യമുള്ളവരോടോ നമ്മൾ മര്യാദയില്ലാതെ സംസാരിക്കില്ല. (എഫെ. 4:32; കൊലോ. 3:12) പ്രായം കൂടുന്നതനുസരിച്ച് ആരോഗ്യം ക്ഷയിക്കുമ്പോൾ, ക്ഷമ കാണിക്കാൻ ചിലപ്പോഴൊക്കെ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം എന്നതു ശരിയാണ്. പക്ഷേ മോശയെ ഓർക്കുക. നമ്മൾ ഏറെ നാളായി ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നവരാണെങ്കിലും ആത്മനിയന്ത്രണം കാണിക്കുന്നതിലെ ചെറിയ ഒരു വീഴ്ച മതി, നമ്മുടെ വിശ്വസ്തരേഖയ്ക്കു കളങ്കം ചാർത്താൻ. നമ്മൾ ഒരിക്കലും അതിന് അനുവദിച്ചുകൂടാ. അങ്ങനെയെങ്കിൽ ഈ പ്രധാനപ്പെട്ട ഗുണം വളർത്തിയെടുക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
എങ്ങനെ ആത്മനിയന്ത്രണം വളർത്തിയെടുക്കാം?
പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. എന്തുകൊണ്ട്? കാരണം ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണ് ആത്മനിയന്ത്രണം. മാത്രമല്ല, തന്നോടു ചോദിക്കുന്നവർക്കാണ് യഹോവ തന്റെ ആത്മാവിനെ കൊടുക്കുന്നത്. (ലൂക്കോ. 11:13) പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് നമുക്കു വേണ്ട ശക്തി തരാൻ യഹോവയ്ക്കു കഴിയും. (ഫിലി. 4:13) ഇനി, ദൈവാത്മാവിന്റെ ഫലത്തിൽപ്പെട്ട സ്നേഹംപോലുള്ള ഗുണങ്ങൾ വളർത്താനും ദൈവാത്മാവിനു നമ്മളെ സഹായിക്കാനാകും. അത് ആത്മനിയന്ത്രണം പാലിക്കുന്നതു കൂടുതൽ എളുപ്പമാക്കും.—1 കൊരി. 13:5.
നിങ്ങളുടെ ആത്മനിയന്ത്രണത്തെ ദുർബലമാക്കിയേക്കാവുന്ന എന്തും ഒഴിവാക്കുക. മോശമായ കാര്യങ്ങൾ അടങ്ങിയ ഇന്റർനെറ്റ് വെബ്സൈറ്റുകളിൽനിന്നും വിനോദങ്ങളിൽനിന്നും അകലം പാലിക്കുന്നത് ഇതിൽ ഉൾപ്പെടും. (എഫെ. 5:3, 4) വാസ്തവത്തിൽ നമ്മളെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തും നമ്മൾ ഒഴിവാക്കണം. (സുഭാ. 22:3; 1 കൊരി. 6:12) ഉദാഹരണത്തിന്, ഒരാൾ അധാർമികമായ കാര്യങ്ങളിലേക്കു വീണുപോകാനുള്ള പ്രലോഭനവുമായി മല്ലിടുകയാണെങ്കിൽ അയാൾക്കു പ്രണയകഥകൾ വിവരിക്കുന്ന പുസ്തകങ്ങളും സിനിമകളും മുഴുവനായി ഒഴിവാക്കേണ്ടിവന്നേക്കാം.
എന്നാൽ ഇക്കാര്യം പ്രാവർത്തികമാക്കാൻ നമുക്ക് അൽപ്പം പ്രയാസം തോന്നിയേക്കാം. എന്നാൽ നമ്മൾ ശ്രമിക്കുകയാണെങ്കിൽ സ്വയം നിയന്ത്രിക്കാനുള്ള ശക്തി യഹോവ നമുക്കു തരും. (2 പത്രോ. 1:5-8) നമ്മുടെ ചിന്തകളും സംസാരവും പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ യഹോവ സഹായിക്കും. തുടക്കത്തിൽ പറഞ്ഞ പോളും മാർക്കോയും അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. തങ്ങളുടെ കോപാവേശം അടക്കിനിറുത്താൻ അവർ പഠിച്ചു. വേറൊരു സഹോദരന്റെ കാര്യം നോക്കാം. വണ്ടിയോടിക്കുമ്പോൾ മറ്റു ഡ്രൈവർമാരോടു തട്ടിക്കയറുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും ഇതു വലിയ വഴക്കുകളിലും പ്രശ്നങ്ങളിലും കലാശിക്കും. അദ്ദേഹം എന്താണു ചെയ്തത്? അദ്ദേഹം പറയുന്നു: “ഞാൻ ദിവസവും ഉള്ളുരുകി പ്രാർഥിച്ചു. ആത്മനിയന്ത്രണത്തെക്കുറിച്ചുള്ള ലേഖനങ്ങൾ പഠിച്ചു, സഹായകമായ ബൈബിൾവാക്യങ്ങൾ മനഃപാഠമാക്കി. ഈ പ്രശ്നം പരിഹരിക്കാനുള്ള എന്റെ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ശാന്തനായിരിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ ദിവസവും രാവിലെ ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കും. അതു വലിയൊരു സഹായമാണ്. പിന്നെ ഞാൻ എല്ലാ കാര്യങ്ങൾക്കും കുറച്ച് നേരത്തെതന്നെ ഇറങ്ങും. അപ്പോൾ തിരക്കുകൂട്ടി പോകുന്നതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാമല്ലോ.”
ആത്മനിയന്ത്രണം പാലിക്കുന്നതിൽ പരാജയപ്പെട്ടാലോ?
ചില സമയങ്ങളിൽ ആത്മനിയന്ത്രണം പാലിക്കാൻ നമ്മൾ പരാജയപ്പെട്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ നമുക്ക് യഹോവയോടു പ്രാർഥിക്കാൻപോലും ലജ്ജ തോന്നാനിടയുണ്ട്. പക്ഷേ നമ്മൾ യഹോവയോട് ഏറ്റവും കൂടുതൽ പ്രാർഥിക്കേണ്ടത് അപ്പോഴാണ്. അതുകൊണ്ട് അങ്ങനെ സംഭവിച്ചാൽ ഉടൻതന്നെ യഹോവയോടു പ്രാർഥിക്കുക. യഹോവയോടു ക്ഷമ ചോദിക്കുക, യഹോവയുടെ സഹായം തേടുക, ആ തെറ്റു വീണ്ടും ആവർത്തിക്കാതിരിക്കാൻ തീരുമാനിച്ചുറയ്ക്കുക. (സങ്കീ. 51:9-11) കരുണയ്ക്കായുള്ള നിങ്ങളുടെ ആത്മാർഥമായ പ്രാർഥന യഹോവ ഒരിക്കലും തള്ളിക്കളയില്ല. (സങ്കീ. 102:17) ദൈവപുത്രന്റെ രക്തം ‘എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നെന്ന്’ അപ്പോസ്തലനായ യോഹന്നാൻ ഓർമിപ്പിക്കുന്നു. (1 യോഹ. 1:7; 2:1; സങ്കീ. 86:5) മറ്റുള്ളവരോടു വീണ്ടുംവീണ്ടും ക്ഷമിക്കാൻ യഹോവ തന്റെ മനുഷ്യദാസരോടു പറയുന്നുണ്ടല്ലോ. അതുകൊണ്ട് യഹോവ നമ്മളോടും വീണ്ടുംവീണ്ടും ക്ഷമിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—മത്താ. 18:21, 22; കൊലോ. 3:13.
വിജനഭൂമിയിൽവെച്ച് അൽപ്പനേരത്തേക്കാണെങ്കിലും മോശയ്ക്കു തന്റെ ആത്മനിയന്ത്രണം നഷ്ടമായത് യഹോവയുടെ അപ്രീതിക്ക് ഇടയാക്കി. എങ്കിലും യഹോവ മോശയോടു ക്ഷമിച്ചു. വിശ്വാസത്തിന്റെ ഒരു വിശിഷ്ടമാതൃകയായിട്ടാണു ദൈവവചനം മോശയെ വരച്ചുകാട്ടുന്നത്. (ആവ. 34:10; എബ്രാ. 11:24-28) വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ യഹോവ മോശയെ അനുവദിച്ചില്ലെങ്കിലും ഒരു പറുദീസയായി മാറിയ ഭൂമിയിലേക്ക് യഹോവ മോശയെ സ്വാഗതം ചെയ്യും. അവിടെ എന്നെന്നും ജീവിക്കാനുള്ള അവസരം കൊടുക്കും. ആത്മനിയന്ത്രണം എന്ന അതിപ്രധാനഗുണം വളർത്താൻ പരിശ്രമിച്ചാൽ നമ്മളെയും അതേ പ്രതിഫലമാണു കാത്തിരിക്കുന്നത്.—1 കൊരി. 9:25.