1920—നൂറു വർഷം മുമ്പ്
1920-കളുടെ തുടക്കം. യഹോവയുടെ ജനം മുന്നിലുള്ള വേലയ്ക്കായി കരുത്താർജിച്ചു. “യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു” എന്ന വാക്യമാണ് അവർ 1920-ലെ വാർഷികവാക്യമായി തിരഞ്ഞെടുത്തത്.—സങ്കീ. 118:14, സത്യവേദപുസ്തകം.
തീക്ഷ്ണരായ ഈ പ്രസംഗപ്രവർത്തകരെ യഹോവ ശക്തിപ്പെടുത്തുകതന്നെ ചെയ്തു. ആ വർഷംതന്നെ കോൽപോർട്ടർമാരുടെ അതായത്, മുൻനിരസേവകരുടെ എണ്ണം 225-ൽനിന്ന് 350 ആയി വർധിച്ചു. കൂടാതെ, ആദ്യമായിട്ട് 8,000-ലധികം വരുന്ന ക്ലാസ് വർക്കേഴ്സിന്റെ, അതായത് പ്രചാരകരുടെ, പ്രവർത്തനത്തിന്റെ റിപ്പോർട്ട് ലോകാസ്ഥാനത്ത് കിട്ടി. അവരുടെ പ്രവർത്തനത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു.
എരിയുന്ന തീക്ഷ്ണത
അക്കാലത്ത് ബൈബിൾവിദ്യാർഥികളുടെ പ്രവർത്തനത്തിനു നേതൃത്വമെടുത്തിരുന്നത് ജോസഫ് എഫ്. റഥർഫോർഡ് സഹോദരനായിരുന്നു. 1920 മാർച്ച് 21-ന് അദ്ദേഹം “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന വിഷയത്തിൽ ഒരു പ്രസംഗം നടത്തി. ഈ പരിപാടിക്കായി താത്പര്യക്കാരെ ക്ഷണിക്കുന്നതിനു ബൈബിൾവിദ്യാർഥികൾ കഴിവിന്റെ പരമാവധി ശ്രമിച്ചു. അതിന്റെ ഭാഗമായി അവർക്ക് 3,20,000 ക്ഷണക്കത്തുകൾ വിതരണം ചെയ്യാൻ കഴിഞ്ഞു. ന്യൂയോർക്ക് നഗരത്തിലെ ഒരു വലിയ ഓഡിറ്റോറിയം ഈ പരിപാടിക്കായി വാടകയ്ക്ക് എടുക്കുകയും ചെയ്തു.
“ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന പ്രസംഗത്തെക്കുറിച്ച് പത്രത്തിൽ വന്ന പരസ്യം
പ്രതീക്ഷകളെ കടത്തിവെട്ടുന്ന വിധത്തിലായിരുന്നു ആളുകളുടെ പ്രതികരണം. ആ ഹാളിൽ 5,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഏതാണ്ട് 7,000-ത്തോളം പേർക്ക് തിരിച്ചുപോകേണ്ടിവന്നു. “അന്തർദേശീയ ബൈബിൾവിദ്യാർഥികളുടെ ഏറ്റവും വിജയപ്രദമായ കൂടിവരവുകളിൽ ഒന്നാണ്” ഇതെന്ന് വീക്ഷാഗോപുരം പറയുകയുണ്ടായി.
“ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്നു പ്രസംഗിക്കുന്നവരായി ബൈബിൾവിദ്യാർഥികൾ പരക്കെ അറിയപ്പെടാൻ തുടങ്ങി. എന്നാൽ ഇതിലും വ്യാപകമായി രാജ്യസന്ദേശം അറിയിക്കപ്പെടേണ്ടതുണ്ടെന്ന് ആ സമയത്ത് അവർക്ക് അറിയില്ലായിരുന്നു. എങ്കിൽപ്പോലും എരിയുന്ന തീക്ഷ്ണതയോടെയായിരുന്നു അവരുടെ പ്രസംഗപ്രവർത്തനം. 1902 മുതൽ യോഗങ്ങൾക്കായി വന്നുകൊണ്ടിരുന്ന ഐഡ ഓംസ്റ്റെഡ് ഓർക്കുന്നു: “മനുഷ്യവർഗത്തിനുവേണ്ടി വലിയ അനുഗ്രഹങ്ങൾ കരുതിവെച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആരെയും ഒഴിവാക്കാതെ എല്ലാവരോടും ഞങ്ങൾ ആ സന്തോഷവാർത്ത അറിയിച്ചു.”
സ്വന്തമായി പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നു
ആത്മീയഭക്ഷണം ലഭ്യമാക്കുന്നതിനായി ബഥേലിലുള്ള സഹോദരങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാൻ തുടങ്ങി. അതിനായുള്ള ഉപകരണങ്ങൾ അവർ വാങ്ങി, ന്യൂയോർക്കിലുള്ള ബ്രൂക്ലിനിലെ 35 മൈർട്ടൽ അവന്യൂവിൽ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ അതു സ്ഥാപിച്ചു. ബഥേൽഭവനത്തിന് അടുത്തുതന്നെയായിരുന്നു അത്.
1920 ജനുവരിയിൽ ലിയോ പെൽ സഹോദരനും വാൾട്ടർ കെസ്ലർ സഹോദരനും ബഥേലിൽ സേവിക്കാനായി എത്തി. വാൾട്ടർ ഓർക്കുന്നു: “ഞങ്ങൾ അവിടെ എത്തിയപ്പോൾ അച്ചടിശാലയുടെ ഓവർസിയർ ഞങ്ങളെ കണ്ടിട്ട് ‘ഊണു കഴിക്കാൻ ഇനിയും ഒന്നര മണിക്കൂറുണ്ട്,’ എന്നു പറഞ്ഞ് താഴത്തെ നിലയിൽനിന്ന് പുസ്തകങ്ങൾ നിറഞ്ഞ പെട്ടികൾ മുകളിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.”
അടുത്ത ദിവസം എന്തു സംഭവിച്ചെന്ന് ലിയോ പറയുന്നു: “ആ കെട്ടിടത്തിന്റെ ആദ്യത്തെ നിലയിലെ ഭിത്തി കഴുകലായിരുന്നു ഞങ്ങളുടെ ജോലി. ഭിത്തി മുഴുവൻ
ആകെ വൃത്തികേടായിരുന്നു. സത്യം പറഞ്ഞാൽ, ഇതുപോലൊരു പണി ഞാൻ ഇതിനു മുമ്പ് ചെയ്തിട്ടില്ലായിരുന്നു. എന്നാൽ ഇതു കർത്താവിന്റെ വേലയാണല്ലോ, അതാണ് അതിനെ മൂല്യവത്താക്കുന്നത്.”വീക്ഷാഗോപുരം അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന ഫ്ലാറ്റ്ബെഡ് അച്ചടിയന്ത്രം
സ്വമേധാസേവകരുടെ തീക്ഷ്ണതയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി കുറച്ച് ആഴ്ചകൾകൊണ്ടുതന്നെ വീക്ഷാഗോപുരം അച്ചടിക്കാൻ തുടങ്ങി. രണ്ടാം നിലയിലുള്ള ഫ്ളാറ്റ്ബെഡ് അച്ചടിയന്ത്രം ഉപയോഗിച്ച് 1920 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 60,000 കോപ്പികൾ അച്ചടിച്ചു. ഈ സമയത്തുതന്നെ സഹോദരങ്ങൾ കെട്ടിടത്തിന്റെ ഏറ്റവും താഴെ ഒരു അച്ചടിയന്ത്രംകൂടെ സ്ഥാപിച്ചു. അതിനെ അവർ “യുദ്ധക്കപ്പൽ” എന്നാണു വിളിച്ചിരുന്നത്. കൂടാതെ 1920 ഏപ്രിൽ 14 ലക്കം മുതലുള്ള സുവർണയുഗം മാസികയും അവിടെ അച്ചടിക്കാൻ തുടങ്ങി. എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള ആ സഹോദരങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചു എന്നതിനു സംശയമില്ല.
“ഇതു കർത്താവിന്റെ വേലയാണല്ലോ, അതാണ് അതിനെ മൂല്യവത്താക്കുന്നത്”
“നമുക്കു സമാധാനത്തിൽ ജീവിക്കാം”
മുമ്പത്തെക്കാൾ ഉത്സാഹത്തോടെയും ഒത്തൊരുമയോടെയും യഹോവയുടെ വിശ്വസ്തദാസർ പ്രസംഗപ്രവർത്തനം ചെയ്യാൻ തുടങ്ങി. എന്നാൽ 1917 മുതൽ 1919 വരെയുണ്ടായ പ്രശ്നങ്ങളുടെ കാലഘട്ടത്തിൽ ചില ബൈബിൾവിദ്യാർഥികൾ സംഘടന വിട്ടുപോയിരുന്നു. അവരെ സഹായിക്കാൻ എന്തു ചെയ്യാൻ കഴിയുമായിരുന്നു?
1920 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) “നമുക്കു സമാധാനത്തിൽ ജീവിക്കാം” എന്നൊരു ലേഖനമുണ്ടായിരുന്നു. അതിൽ എല്ലാവരോടുമായി സ്നേഹത്തോടെ ഇങ്ങനെ പറഞ്ഞിരുന്നു: “കർത്താവിന്റെ ആത്മാവുള്ള എല്ലാവരും . . . പഴയ കാര്യങ്ങൾ മറക്കുമെന്നും . . . ഒരൊറ്റ ശരീരമായി സമാധാനത്തോടെ ജീവിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.”
സ്നേഹത്തോടെയുള്ള ഈ വാക്കുകളോട് അനേകം ആളുകൾ അനുകൂലമായി പ്രതികരിച്ചു. ഒരു ദമ്പതികൾ ഇങ്ങനെ എഴുതി: “മറ്റുള്ളവർ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ ഒരു വർഷത്തിലേറെയായി ഞങ്ങൾ അതിൽ ഏർപ്പെടാതിരുന്നത് വലിയ തെറ്റായിപ്പോയി. . . . ഇനി ഒരിക്കലും ഇതിൽനിന്ന് ഞങ്ങൾ വഴിമാറിപ്പോകില്ല.” സംഘടനയിലേക്കു തിരികെ വന്ന ആ സഹോദരങ്ങളുടെ മുന്നിൽ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.
“ഇസെഡ് ജി”യുടെ വിതരണം
1920 ജൂൺ 21 മുതൽ ബൈബിൾവിദ്യാർഥികൾ “ഇസെഡ് ജി” ഉപയോഗിച്ചുള്ള പ്രചാരണം ഊർജിതമായി ആരംഭിച്ചു. പൂർത്തിയായ മർമം എന്ന പുസ്തകത്തിന്റെ കടലാസ് ബൈൻഡ് പതിപ്പായിരുന്നു “ഇസെഡ് ജി.” * ഇതിന്റെ ഒരുപാടു പ്രതികൾ 1918-ൽ പൂർത്തിയായ മർമം (ഇംഗ്ലീഷ്) എന്ന പുസ്തകം നിരോധിച്ചപ്പോൾ സൂക്ഷിച്ചുവെച്ചിരുന്നു.
കോൽപോർട്ടർമാർക്കു മാത്രമല്ല, എല്ലാ പ്രചാരകർക്കും ഈ പ്രചാരണപരിപാടിയിൽ പങ്കെടുക്കാൻ ഇങ്ങനെയുള്ള ഒരു ക്ഷണം ലഭിച്ചു: “സഭകളിലെ സ്നാനമേറ്റ എല്ലാവരും കഴിയുമെങ്കിൽ ഈ പ്രചാരണപരിപാടിയിൽ ഉത്സാഹത്തോടെ പങ്കെടുക്കണം. ഇതായിരിക്കണം നിങ്ങളുടെ തീരുമാനം: ‘ഞാൻ ഇതു ചെയ്യും, ഇസെഡ് ജി കൊടുത്തിരിക്കും.’” ഈ പ്രചാരണപരിപാടിയിലൂടെയാണ് വീടുതോറുമുള്ള പ്രവർത്തനത്തിൽ പലർക്കും ആദ്യമായി ഏർപ്പെടാൻ കഴിഞ്ഞത് എന്ന് എഡ്മൻഡ് ഹൂപ്പർ ഓർക്കുന്നു. അദ്ദേഹം പറയുന്നു: “പ്രസംഗവേല എന്താണ് എന്നു ഞങ്ങൾ ശരിക്കും മനസ്സിലാക്കാൻ തുടങ്ങിയത് അപ്പോഴാണ്. ഞങ്ങൾ മനസ്സിൽപ്പോലും കാണാത്ത വിധത്തിൽ ആ വേല ഇപ്പോൾ വ്യാപിച്ചിരിക്കുന്നു.”
യൂറോപ്പിലെ പ്രവർത്തനം പുനഃസംഘടിപ്പിക്കുന്നു
ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് മറ്റു രാജ്യങ്ങളിലെ ബൈബിൾവിദ്യാർഥികളുമായുള്ള ആശയവിനിമയം വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് അവിടത്തെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രസംഗപ്രവർത്തനം പുനഃസംഘടിപ്പിക്കാനും റഥർഫോർഡ് സഹോദരൻ ആഗ്രഹിച്ചു. അതിന്റെ ഭാഗമായി റഥർഫോർഡ് സഹോദരനും വേറെ നാലു സഹോദരങ്ങളും 1920 ആഗസ്റ്റ് 12-ന് ബ്രിട്ടൻ, യൂറോപ്പ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കു യാത്ര തിരിച്ചു.
റഥർഫോർഡ് സഹോദരൻ ഈജിപ്തിൽ
റഥർഫോർഡ് സഹോദരൻ ബ്രിട്ടൻ സന്ദർശിച്ചപ്പോൾ ബൈബിൾവിദ്യാർഥികൾ 3 കൺവെൻഷനുകളും 12 പരസ്യയോഗങ്ങളും അവിടെ സംഘടിപ്പിച്ചു. എല്ലാ പരിപാടിക്കും കൂടി ഏകദേശം 50,000 പേർ ഹാജരായി. സഹോദരന്റെ സന്ദർശനത്തെക്കുറിച്ച് ഒരു വീക്ഷാഗോപുരം ഇങ്ങനെ പറയുന്നു: “എല്ലാ സുഹൃത്തുക്കൾക്കും നല്ല ഉത്സാഹം കൈവന്നു. മുമ്പെന്നത്തെക്കാളും ഒത്തൊരുമയോടെ അവർ പ്രവർത്തിക്കാൻ തുടങ്ങി. അവർക്കിടയിലുള്ള സ്നേഹവും സന്തോഷവും വർധിച്ചു.” പാരീസിൽവെച്ചും റഥർഫോർഡ് സഹോദരൻ “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന പ്രസംഗം നടത്തി. പ്രസംഗം തുടങ്ങിയപ്പോഴേക്കും ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. 300 പേർ കൂടുതൽ അറിയണമെന്ന് ആവശ്യപ്പെട്ടു.
ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടക്കാനിരുന്ന പ്രസംഗത്തെക്കുറിച്ചുള്ള പരസ്യം
തുടർന്നുള്ള ആഴ്ചകളിൽ ചില സഹോദരങ്ങൾ ആതൻസ്, കയ്റോ, ജറുസലേം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. അവിടെയുള്ള ചില ആളുകൾക്കു താത്പര്യമുണ്ടെന്നു മനസ്സിലായപ്പോൾ റഥർഫോർഡ് സഹോദരൻ ജറുസലേമിന് അടുത്തുള്ള രാമല്ലാവിൽ ഒരു ബ്രാഞ്ചോഫീസ് തുടങ്ങി. പിന്നെ സഹോദരൻ യൂറോപ്പിലേക്കു തിരികെ പോയി മധ്യ യൂറോപ്പിലെ ഓഫീസ് സ്ഥാപിച്ചു. പ്രസിദ്ധീകരണങ്ങൾ അവിടെത്തന്നെ അച്ചടിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തു.
അനീതി വെളിച്ചത്ത് കൊണ്ടുവരുന്നു
1920 സെപ്റ്റംബറിൽ ബൈബിൾവിദ്യാർഥികൾ സുവർണയുഗം മാസികയുടെ 27-ാം ലക്കം പുറത്തിറക്കി. 1918-ൽ ബൈബിൾവിദ്യാർഥികൾ നേരിട്ട ഉപദ്രവങ്ങൾ തുറന്നുകാണിക്കുന്ന ഒരു പ്രത്യേക ലക്കമായിരുന്നു അത്. നേരത്തേ പരാമർശിച്ച യുദ്ധക്കപ്പൽ രാവും പകലും പ്രവർത്തിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായി ഈ മാസികയുടെ 40 ലക്ഷത്തിലധികം പ്രതികൾ അച്ചടിക്കാൻ കഴിഞ്ഞു.
എമ്മ മാർട്ടിൻ സഹോദരിയുടെ പോലീസ് രേഖയിലുള്ള ഫോട്ടോ
ആ മാസിക വായിച്ചവർ എമ്മ മാർട്ടിൻ ഉൾപ്പെട്ട അസാധാരണമായ ഒരു കേസിനെക്കുറിച്ച് മനസ്സിലാക്കി. സഹോദരി കാലിഫോർണിയയിലെ സാൻ ബർണർദിനോയിൽ ഒരു കോൽപ്പോർട്ടറായി സേവിക്കുകയായിരുന്നു. 1918 മാർച്ച് 17-ന് സഹോദരിയും
ഇ. ഹാം, ഇ. ജെ. സോന്നൻബെർഗ്, ഇ. എ. സ്റ്റീവൻസ് എന്നീ മൂന്നു സഹോദരന്മാരും ബൈബിൾവിദ്യാർഥികളുടെ ഒരു ചെറിയ മീറ്റിങ്ങിൽ പങ്കെടുത്തു.അവിടെ കൂടിവന്നിരുന്ന ഒരാൾ ബൈബിൾ പഠിക്കാനായിരുന്നില്ല വന്നത്. “ഞാൻ അവിടെ പോയത് . . . ഗവൺമെന്റ് അധികാരികളുടെ നിർദേശപ്രകാരമായിരുന്നു. തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം” എന്ന് ആ വ്യക്തി പിന്നീട് വെളിപ്പെടുത്തി. അദ്ദേഹം അന്വേഷിച്ചതുതന്നെ അദ്ദേഹത്തിന് കിട്ടി, പൂർത്തിയായ മർമത്തിന്റെ കോപ്പി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എമ്മ സഹോദരിയെയും മൂന്ന് സഹോദരന്മാരെയും അറസ്റ്റ് ചെയ്തു. രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്നതു കുറ്റകരമാക്കുന്ന നിയമം അനുസരിച്ച് അവരുടെ മേൽ കേസ് എടുത്തു. നിരോധിച്ച ഒരു പുസ്തകത്തിന്റെ പ്രതികൾ വിതരണം ചെയ്തതായിരുന്നു കാരണം.
കോടതി എമ്മ സഹോദരിയെയും മൂന്നു സഹോദരന്മാരെയും കുറ്റക്കാരായി കണ്ട് മൂന്നു വർഷത്തെ തടവിനു വിധിച്ചു. അവർ പല പ്രാവശ്യം അപ്പീൽ കൊടുത്തെങ്കിലും അതെല്ലാം പരാജയപ്പെട്ടു. 1920 മെയ് 17 മുതൽ അവർക്കു ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. എന്നാൽ കാര്യങ്ങൾക്കെല്ലാം പെട്ടെന്ന് ഒരു മാറ്റം വരാൻപോകുകയായിരുന്നു.
1920 ജൂൺ 20-ന് സാൻ ഫ്രാൻസിസ്കോയിൽവെച്ച് നടന്ന ഒരു കൺവെൻഷനിൽ റഥർഫോർഡ് സഹോദരൻ ഈ സഹോദരങ്ങളുടെ അനുഭവം പറഞ്ഞു. ആ സഹോദരങ്ങൾക്കു നേരിടേണ്ടിവന്നതിനെക്കുറിച്ച് കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്നവർ ഞെട്ടിപ്പോയി. അവർ അതെക്കുറിച്ച് ഐക്യനാടുകളിലെ പ്രസിഡന്റിന് ഒരു ടെലിഗ്രാം അയച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: ‘രാജ്യത്തിന് എതിരെ പ്രവർത്തിച്ചു എന്ന പേരിൽ അന്യായമായി തടവിലാക്കിയിരിക്കുന്ന മിസ്സിസ്സ് മാർട്ടിനെക്കുറിച്ചാണ് ഞങ്ങൾ എഴുതുന്നത്. ഗവൺമെന്റ് അധികാരികൾ അവരുടെ സ്വാധീനം ഉപയോഗിച്ച് മിസ്സിസ് മാർട്ടിനെ കെണിയിലാക്കുകയായിരുന്നു. അവളെ ജയിലിലാക്കാൻവേണ്ടി അവർ ഒരു കേസ് കെട്ടിച്ചമയ്ക്കുകയും ചെയ്തു. ഇത് കടുത്ത അനീതിയായിരുന്നു.’
അടുത്ത ദിവസംതന്നെ, പ്രസിഡന്റായിരുന്ന വുഡ്രോ വിൽസൺ, എമ്മ സഹോദരിയുടെയും ഹാം, സോന്നൻബെർഗ്, സ്റ്റീവൻസ് എന്നീ മൂന്നു സഹോദരന്മാരുടെയും ശിക്ഷ പിൻവലിച്ചു. അങ്ങനെ അന്യായമായി അനുഭവിക്കേണ്ടിവന്ന അവരുടെ ജയിൽവാസം അവസാനിച്ചു.
1920-ന്റെ അവസാനമായപ്പോഴേക്കും ബൈബിൾവിദ്യാർഥികൾക്കു സന്തോഷിക്കാനുള്ള അനേകം കാരണങ്ങളുണ്ടായിരുന്നു. ലോകാസ്ഥാനത്ത് കൂടുതൽക്കൂടുതൽ പ്രവർത്തനങ്ങൾ നടക്കാൻ തുടങ്ങി, മാത്രമല്ല എന്നത്തേതിലും അധികമായി സത്യക്രിസ്ത്യാനികൾ മനുഷ്യവർഗത്തിനുള്ള ഏകപരിഹാരമായ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരുന്നു. (മത്താ. 24:14) എന്നാൽ അടുത്ത വർഷം, അതായത് 1921-ൽ രാജ്യസത്യം പ്രസിദ്ധമാക്കുന്ന വേലയിൽ ഇതിലും വലിയ കാര്യങ്ങൾ സംഭവിക്കാനിരിക്കുകയായിരുന്നു.
^ ഖ. 18 വേദാദ്ധ്യയനങ്ങളുടെ ഏഴാമത്തെ വാല്യമായിരുന്നു പൂർത്തിയായ മർമം എന്ന പുസ്തകം. വീക്ഷാഗോപുരത്തിന്റെ 1918 മാർച്ച് 1 ലക്കമായിട്ടാണ് കടലാസ് ബൈൻഡ് പതിപ്പുള്ള “ഇസെഡ് ജി” (ZG) പുറത്തിറക്കിയത്. “ഇസെഡ്” സീയോന്റെ വീക്ഷാഗോപുരത്തെയും ഇംഗ്ലീഷ് അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമായ “ജി” ഏഴാമത്തെ വാല്യത്തെയും ആണ് സൂചിപ്പിക്കുന്നത്.