വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 35

ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്‌പെടാം

സഭയിൽനിന്ന്‌ നീക്കം ചെയ്‌തവരെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായിക്കാം?

സഭയിൽനിന്ന്‌ നീക്കം ചെയ്‌തവരെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായിക്കാം?

“മാനസാന്തരം ആവശ്യമില്ലാത്ത 99 നീതിമാന്മാരെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വർഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും.”ലൂക്കോ. 15:7.

ഉദ്ദേശ്യം

ചിലരെ സഭയിൽനിന്ന്‌ നീക്കം ചെയ്യേണ്ടിവരുന്നത്‌ എന്തുകൊണ്ട്‌? മാനസാന്തരപ്പെടാനും യഹോവയുടെ അംഗീകാരത്തിലേക്കു മടങ്ങിവരാനും മൂപ്പന്മാർക്ക്‌ അവരെ എങ്ങനെ സഹായിക്കാം?

1-2. (എ) മനഃപൂർവം പാപത്തിൽ തുടരുന്നവരെ യഹോവ എങ്ങനെയാണു കാണുന്നത്‌? (ബി) തെറ്റുകാർ എന്തു ചെയ്യാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌?

 എന്തും അനുവദിച്ചുകൊടുക്കുന്ന ഒരു ദൈവമല്ല യഹോവ. ദൈവം പാപത്തെ വെറുക്കുന്നു. (സങ്കീ. 5:4-6) ബൈബിളിലൂടെ തന്നിരിക്കുന്ന കല്പനകൾ നമ്മൾ അനുസരിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌. അപൂർണരായ മനുഷ്യരിൽനിന്ന്‌ യഹോവ ഒരിക്കലും പൂർണത പ്രതീക്ഷിക്കുന്നില്ല എന്നതു ശരിയാണ്‌. (സങ്കീ. 130:3, 4) അതേസമയം ദൈവഭക്തി ഇല്ലാത്തവർ ‘നമ്മുടെ ദൈവത്തിന്റെ അനർഹദയയെ മറയാക്കി ധിക്കാരത്തോടെ പെരുമാറുന്നത്‌’ ദൈവം വെച്ചുപൊറുപ്പിക്കുകയുമില്ല. (യൂദ 4) “ദൈവഭക്തിയില്ലാത്ത മനുഷ്യരെ” അർമഗെദോൻ യുദ്ധത്തിൽ നശിപ്പിക്കുമെന്നുതന്നെയാണു ബൈബിൾ പറയുന്നത്‌.—2 പത്രോ. 3:7; വെളി. 16:16.

2 എന്നാൽ, ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. “എല്ലാവരും മാനസാന്തരപ്പെടാൻ” ആണ്‌ ദൈവം ആഗ്രഹിക്കുന്നതെന്നു മുൻലേഖനങ്ങളിൽ നമ്മൾ കണ്ടല്ലോ. (2 പത്രോ. 3:9) തങ്ങളുടെ വഴികൾക്കു മാറ്റം വരുത്താനും യഹോവയുടെ അംഗീകാരത്തിലേക്കു മടങ്ങിവരാനും തെറ്റു ചെയ്‌തവരെ ക്ഷമയോടെ സഹായിക്കുമ്പോൾ മൂപ്പന്മാർ ശരിക്കും യഹോവയെ അനുകരിക്കുകയാണ്‌. എന്നാൽ തെറ്റു ചെയ്യുന്ന എല്ലാവരും മാനസാന്തരപ്പെടണമെന്നില്ല. (യശ. 6:9) മാനസാന്തരത്തിലേക്കു നയിക്കാൻ മൂപ്പന്മാർ പല തവണ ശ്രമിച്ചാലും ചിലർ തങ്ങളുടെ തെറ്റായ വഴി വിട്ടുമാറാതിരുന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ മൂപ്പന്മാർ എന്തു ചെയ്യണം?

“ആ ദുഷ്ടനെ . . . നീക്കിക്കളയുക”

3. (എ) മാനസാന്തരപ്പെടാത്ത പാപികളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നാണു ബൈബിൾ പറയുന്നത്‌? (ബി) ഒരർഥത്തിൽ സഭയിൽനിന്ന്‌ നീക്കം ചെയ്യാൻ തെറ്റുകാരൻതന്നെയാണു തീരുമാനിച്ചതെന്നു നമുക്കു പറയാവുന്നത്‌ എന്തുകൊണ്ട്‌?

3 തെറ്റു ചെയ്‌തയാൾ മാനസാന്തരപ്പെടുന്നില്ലെങ്കിൽ മൂപ്പന്മാർക്ക്‌ 1 കൊരിന്ത്യർ 5:13-ലെ നിർദേശം അനുസരിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ല. അവിടെ പറയുന്നത്‌, “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന്‌ നീക്കിക്കളയുക” എന്നാണ്‌. മാനസാന്തരപ്പെട്ടില്ലെങ്കിൽ തന്നെ സഭയിൽനിന്ന്‌ നീക്കം ചെയ്യുമെന്നു തെറ്റുകാരന്‌ അറിയാവുന്നതുകൊണ്ട്‌, സഭയിൽനിന്ന്‌ നീക്കം ചെയ്യാനുള്ള ആ തീരുമാനം ഒരർഥത്തിൽ ആ വ്യക്തിതന്നെ എടുത്തതാണെന്നു പറയാം. അയാൾ a വിതച്ചതിന്റെ ഫലമാണ്‌ അയാൾ കൊയ്യുന്നത്‌. (ഗലാ. 6:7) മാനസാന്തരത്തിലേക്കു നയിക്കാൻ മൂപ്പന്മാർ പല പ്രാവശ്യം ശ്രമിച്ചിട്ടും അയാൾ അതു കൂട്ടാക്കാഞ്ഞതാണ്‌. (2 രാജാ. 17:12-15) യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച്‌ ജീവിക്കാൻ തനിക്ക്‌ ആഗ്രഹമില്ലെന്നു തന്റെ മനോഭാവത്തിലൂടെയും പ്രവൃത്തിയിലൂടെയും അയാൾ തെളിയിക്കുന്നു.—ആവ. 30:19, 20.

4. മാനസാന്തരമില്ലാത്ത തെറ്റുകാരനെ സഭയിൽനിന്ന്‌ നീക്കം ചെയ്യുമ്പോൾ അതെക്കുറിച്ച്‌ ഒരു അറിയിപ്പു നടത്തുന്നത്‌ എന്തുകൊണ്ട്‌?

4 മാനസാന്തരമില്ലാത്ത ഒരു തെറ്റുകാരനെ സഭയിൽനിന്ന്‌ നീക്കം ചെയ്യുമ്പോൾ അയാൾ ഇനിമുതൽ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കില്ല എന്നൊരു അറിയിപ്പു സഭയിൽ നടത്തും. b തെറ്റുകാരനെ നാണംകെടുത്തുക എന്ന ഉദ്ദേശ്യത്തിലല്ല അങ്ങനെ ചെയ്യുന്നത്‌. മറിച്ച്‌ ‘അയാളുമായുള്ള കൂട്ടുകെട്ട്‌ ഉപേക്ഷിക്കണം’ എന്ന തിരുവെഴുത്ത്‌ ഉപദേശം അനുസരിക്കാൻ സഭയെ സഹായിക്കുന്നതിനുവേണ്ടിയാണ്‌ ആ അറിയിപ്പു നടത്തുന്നത്‌. “അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല” എന്നും ബൈബിൾ പറയുന്നു. (1 കൊരി. 5:9-11) യഹോവ അങ്ങനെയൊരു നിർദേശം തന്നിരിക്കുന്നതു നല്ല ഉദ്ദേശ്യത്തോടെയാണ്‌. കാരണം അപ്പോസ്‌തലനായ പൗലോസ്‌ ഇങ്ങനെ എഴുതി: “പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു.” (1 കൊരി. 5:6) മാനസാന്തരപ്പെടാത്ത തെറ്റുകാരനെ സഭയിൽനിന്ന്‌ നീക്കം ചെയ്‌തില്ലെങ്കിൽ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള മറ്റുള്ളവരുടെ തീരുമാനത്തെ അതു ദുർബലമാക്കിയേക്കാം.—സുഭാ. 13:20; 1 കൊരി. 15:33.

5. സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളെ നമ്മൾ എങ്ങനെ കാണണം, എന്തുകൊണ്ട്‌?

5 ഒരു സഹവിശ്വാസിയെ സഭയിൽനിന്ന്‌ നീക്കം ചെയ്‌താൽ പിന്നെ നമ്മൾ അയാളെ എങ്ങനെയാണു വീക്ഷിക്കേണ്ടത്‌? നമ്മൾ അയാളുമായി ഇടപഴകുന്നില്ലെങ്കിലും അയാളെ കാണേണ്ടത്‌, കാണാതെപോയ ഒരു ആടായിട്ടാണ്‌, അല്ലാതെ ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത ഒരാളായിട്ടല്ല. കാണാതെപോയ ഒരു ആടു തിരിച്ചുവരാൻ സാധ്യതയുണ്ട്‌. അതുപോലെതന്നെയാണു വഴിതെറ്റിപ്പോയ ആ വ്യക്തിയും എന്ന്‌ ഓർക്കുക. അയാൾ യഹോവയ്‌ക്കു തന്നെത്തന്നെ സമർപ്പിച്ചതാണ്‌. ഇപ്പോൾ അയാൾ ആ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നില്ല എന്നതു ശരിയാണ്‌. അതുകൊണ്ടുതന്നെ അയാൾക്ക്‌ എന്നേക്കും ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്‌തേക്കാം. (യഹ. 18:31) എന്നാൽ, യഹോവയുടെ കരുണ ലഭ്യമായിരിക്കുന്നിടത്തോളം കാലം അയാൾക്കു തിരിഞ്ഞുവരാനുള്ള അവസരമുണ്ട്‌. അതുകൊണ്ട്‌ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരു തെറ്റുകാരനെ സഹായിക്കാനായി മൂപ്പന്മാർക്ക്‌ എന്തു ചെയ്യാം?

നീക്കം ചെയ്‌ത വ്യക്തിയെ മൂപ്പന്മാർ എങ്ങനെയാണു സഹായിക്കുന്നത്‌?

6. സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളെ സഹായിക്കാൻ മൂപ്പന്മാർ എന്തെല്ലാം ചെയ്യും?

6 ഒരാളെ സഭയിൽനിന്ന്‌ നീക്കം ചെയ്‌താൽ യഹോവയിലേക്കു മടങ്ങിവരാൻ ഒരു സഹായവും കൊടുക്കാതെ മൂപ്പന്മാർ അയാളെ പൂർണമായും ഉപേക്ഷിച്ചുകളയുമോ? ഒരിക്കലുമില്ല! കമ്മിറ്റിയിലെ മൂപ്പന്മാർ മാനസാന്തരപ്പെടാത്ത പാപിയെ നീക്കം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച്‌ അയാളെ അറിയിക്കുമ്പോൾത്തന്നെ സഭയിലേക്കു തിരിച്ചുവരാൻ എന്തൊക്കെ ചെയ്യാമെന്നും അയാളോടു പറയും. എന്നാൽ മൂപ്പന്മാർ അതു മാത്രമല്ല ചെയ്യുന്നത്‌. മിക്ക കേസുകളിലും, അയാൾക്കു മനംമാറ്റമുണ്ടോ എന്നു തീരുമാനിക്കാൻ ഏതാനും മാസങ്ങൾക്കു ശേഷം വീണ്ടും കൂടിക്കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന്‌ അവർ തെറ്റുകാരനോടു പറയും. അങ്ങനെ കൂടിക്കാണാൻ അയാൾ സമ്മതിക്കുന്നെങ്കിൽ മാനസാന്തരപ്പെടാനും യഹോവയിലേക്കു മടങ്ങിവരാനും ആ കൂടിവരവിൽ മൂപ്പന്മാർ സ്‌നേഹത്തോടെ അയാളെ പ്രോത്സാഹിപ്പിക്കും. അയാൾക്ക്‌ അപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെങ്കിൽപ്പോലും മൂപ്പന്മാർ ശ്രമം ഉപേക്ഷിക്കില്ല. ഭാവിയിൽ ക്രമമായ അടിസ്ഥാനത്തിൽ അയാളുമായി കൂടിക്കാണാൻ മൂപ്പന്മാർ ക്രമീകരണം ചെയ്യും.

7. സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരു വ്യക്തിയുമായി ഇടപെടുമ്പോൾ മൂപ്പന്മാർ എങ്ങനെയാണ്‌ യഹോവയുടെ അനുകമ്പ അനുകരിക്കുന്നത്‌? (യിരെമ്യ 3:12)

7 സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളുമായി ഇടപെടുമ്പോൾ മൂപ്പന്മാർ യഹോവയുടെ അനുകമ്പ അനുകരിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്‌, പുരാതനകാലത്ത്‌ വഴിതെറ്റിപ്പോയ ഇസ്രായേല്യരുടെ കാര്യത്തിൽ അവർ മാനസാന്തരപ്പെട്ട്‌ തന്നിലേക്കു മടങ്ങിവരട്ടെ എന്നു കരുതി യഹോവ കാത്തുനിന്നില്ല. പകരം അവർ മാനസാന്തരത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നതിനു മുമ്പുതന്നെ അവരെ സഹായിക്കാനായി യഹോവ മുൻകൈയെടുത്തു. ഈ മാസികയിലെ രണ്ടാമത്തെ ലേഖനത്തിൽ നമ്മൾ പഠിച്ചത്‌ എന്താണെന്ന്‌ ഓർക്കുന്നില്ലേ? ഭാര്യ ഗുരുതരമായ തെറ്റു ചെയ്‌തുകൊണ്ടിരുന്നപ്പോൾത്തന്നെ അവളോടു ക്ഷമിക്കാനും അവളെ തിരികെ സ്വീകരിക്കാനും യഹോവ ഹോശേയ പ്രവാചകനോട്‌ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്‌തതിലൂടെ താൻ എത്ര അനുകമ്പയുള്ള ദൈവമാണെന്ന്‌ യഹോവ തന്റെ ജനത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു. (ഹോശേ. 3:1; മലാ. 3:7) യഹോവയെപ്പോലെതന്നെ മൂപ്പന്മാരും, തെറ്റു ചെയ്‌തവർ മടങ്ങിവരാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. അങ്ങനെ മടങ്ങിവരുന്നത്‌ അവർക്കു ബുദ്ധിമുട്ടാക്കുന്ന ഒന്നും മൂപ്പന്മാർ ചെയ്യില്ല.—യിരെമ്യ 3:12 വായിക്കുക.

8. ധൂർത്തപുത്രനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥ യഹോവയുടെ അനുകമ്പയെയും കരുണയെയും കുറിച്ച്‌ നമ്മളെ കൂടുതലായി എന്തു പഠിപ്പിക്കുന്നു? (ലൂക്കോസ്‌ 15:7)

8 ധൂർത്തപുത്രനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥ നിങ്ങൾ ഓർക്കുന്നില്ലേ? ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനത്തിൽ നമ്മൾ അതെക്കുറിച്ച്‌ ചർച്ച ചെയ്‌തിരുന്നു. മകൻ മടങ്ങിവരുന്നതു ദൂരെനിന്നുതന്നെ കണ്ട അപ്പൻ “ഓടിച്ചെന്ന്‌ അവനെ കെട്ടിപ്പിടിച്ച്‌ സ്‌നേഹത്തോടെ ചുംബിച്ചു.” (ലൂക്കോ. 15:20) മകൻ തന്റെ അടുത്ത്‌ വന്ന്‌ ക്ഷമ ചോദിക്കട്ടെ എന്നു കരുതി ആ അപ്പൻ കാത്തുനിന്നില്ല എന്നതു നിങ്ങൾ ശ്രദ്ധിച്ചോ? പകരം സ്‌നേഹമുള്ള ആ അപ്പൻ മകന്റെ അടുത്തേക്ക്‌ ഓടിച്ചെന്നു. വഴിതെറ്റിപ്പോയ ആളുകളുടെ കാര്യത്തിൽ മൂപ്പന്മാരും അതേ മനോഭാവമാണു കാണിക്കുന്നത്‌. കാണാതെപോയ ആടു ‘വീട്ടിലേക്കു മടങ്ങിവരാനാണ്‌’ അവർ ആഗ്രഹിക്കുന്നത്‌. (ലൂക്കോ. 15:22-24, 32) ഒരു പാപി മാനസാന്തരപ്പെട്ട്‌ തിരിഞ്ഞുവരുമ്പോൾ സ്വർഗത്തിൽ സന്തോഷം ഉണ്ടാകുന്നു, അതുപോലെതന്നെ ഭൂമിയിലും!—ലൂക്കോസ്‌ 15:7 വായിക്കുക.

9. എന്തു ചെയ്യാനാണ്‌ യഹോവ തെറ്റു ചെയ്‌തവരെ സ്‌നേഹത്തോടെ പ്രോത്സാഹിപ്പിക്കുന്നത്‌?

9 ഇതുവരെ പഠിച്ചതിൽനിന്ന്‌, മാനസാന്തരപ്പെടാത്ത പാപികൾ സഭയിൽ തുടരാൻ യഹോവ അനുവദിക്കില്ലെന്നു നമ്മൾ കണ്ടു. അതേസമയം യഹോവ അവരെ പൂർണമായി ഉപേക്ഷിച്ചുകളയുന്നുമില്ല. അവർ മടങ്ങിവരാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. മാനസാന്തരപ്പെടുന്ന തെറ്റുകാരെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്താണു തോന്നുന്നതെന്നു ഹോശേയ 14:4-ൽ പറയുന്നുണ്ട്‌: “ഞാൻ അവരുടെ അവിശ്വസ്‌തത സുഖപ്പെടുത്തും. മനസ്സോടെ ഞാൻ അവരെ സ്‌നേഹിക്കും. എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു.” തെറ്റുകാരൻ മാനസാന്തരത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്നു നോക്കാൻ ആ വാക്കുകൾ മൂപ്പന്മാരെ പ്രേരിപ്പിക്കുന്നില്ലേ? ഒട്ടും താമസിക്കാതെ മടങ്ങിവരാൻ, യഹോവയെ ഉപേക്ഷിച്ച്‌ പോയവരെയും അതു ശക്തമായി പ്രേരിപ്പിക്കുന്നില്ലേ?

10-11. കഴിഞ്ഞ കാലങ്ങളിൽ സഭയിൽനിന്ന്‌ നീക്കം ചെയ്‌തവരെ സഹായിക്കാനായി മൂപ്പന്മാർ എന്തു ചെയ്യും?

10 കഴിഞ്ഞ കാലത്ത്‌, ഒരുപക്ഷേ വർഷങ്ങൾക്കു മുമ്പ്‌, സഭയിൽനിന്ന്‌ നീക്കം ചെയ്‌തവരുടെ കാര്യത്തിലോ? സഭയിൽനിന്ന്‌ നീക്കം ചെയ്യാൻ ഇടയാക്കിയ ആ പാപമൊന്നും അവർ ഇപ്പോൾ ചെയ്യുന്നില്ലായിരിക്കാം. ചിലരുടെ കാര്യത്തിൽ എന്തിനാണു തങ്ങളെ നീക്കം ചെയ്‌തതെന്നുപോലും അവർ ഓർക്കുന്നുണ്ടാകില്ല. സാഹചര്യം എന്താണെങ്കിലും മൂപ്പന്മാർ അവരെ കണ്ടുപിടിച്ച്‌ അവരെ സന്ദർശിക്കാൻ ശ്രമിക്കും. അവരെ സന്ദർശിക്കുമ്പോൾ അവർ ആഗ്രഹിക്കുന്നെങ്കിൽ അവരോടൊപ്പം പ്രാർഥിക്കാൻപോലും മൂപ്പന്മാർ തീരുമാനിച്ചേക്കും. കൂടാതെ, സഭയിലേക്കു മടങ്ങിവരാൻ സ്‌നേഹത്തോടെ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വർഷങ്ങളായി സഭയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളുടെ കാര്യത്തിൽ അയാൾ ആത്മീയമായി വളരെ ദുർബലനായിരിക്കും. അതുകൊണ്ട്‌ സഭയിലേക്കു മടങ്ങിവരാൻ അയാൾക്ക്‌ ആഗ്രഹമുണ്ടെന്നു കണ്ടാൽ അയാളുമായി ഒരു ബൈബിൾപഠനം നടത്താൻ മൂപ്പന്മാർ ആരെയെങ്കിലും ക്രമീകരിച്ചേക്കാം. അതിന്‌ അയാളെ പുനഃസ്ഥിതീകരിക്കണമെന്നുപോലുമില്ല. ഇങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും ബൈബിൾപഠനം ക്രമീകരിക്കുന്നതു മൂപ്പന്മാരായിരിക്കും.

11 യഹോവയുടെ സ്‌നേഹവും അനുകമ്പയും അനുകരിക്കാൻ മൂപ്പന്മാർ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ യഹോവയെ ഉപേക്ഷിച്ചുപോയ എല്ലാവരെയും കണ്ടെത്താൻ അവർ ശ്രമിക്കുന്നു. തെറ്റുകാർക്കു മടങ്ങിവരാനാകുമെന്നും അതിനുള്ള വാതിൽ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും മൂപ്പന്മാർ അവരോടു പറയും. ഒരു തെറ്റുകാരൻ മാനസാന്തരപ്പെടുകയും തന്റെ തെറ്റായ വഴികൾ ഉപേക്ഷിക്കുകയും ചെയ്‌താൽ ഒട്ടും വൈകാതെ അയാളെ പുനഃസ്ഥിതീകരിക്കാനാകും.—2 കൊരി. 2:6-8.

12. (എ) ഏതെല്ലാം സാഹചര്യങ്ങളിൽ മൂപ്പന്മാർ പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം? (ബി) ചില തരം പാപം ചെയ്‌തവർക്ക്‌ ഒരിക്കലും യഹോവയുടെ കരുണ ലഭിക്കില്ലെന്നു നമ്മൾ ചിന്തിക്കരുതാത്തത്‌ എന്തുകൊണ്ട്‌? (അടിക്കുറിപ്പും കാണുക.)

12 ചില സാഹചര്യങ്ങളിൽ ഒരാളെ പുനഃസ്ഥിതീകരിക്കുന്ന കാര്യത്തിൽ മൂപ്പന്മാർ നല്ല ശ്രദ്ധയുള്ളവരായിരിക്കണം. ഉദാഹരണത്തിന്‌ കുട്ടികളോടുള്ള ദുഷ്‌പെരുമാറ്റം, വിശ്വാസത്യാഗം, വിവാഹബന്ധം അവസാനിപ്പിക്കാൻ ഗൂഢാലോചന നടത്തൽ എന്നിവപോലുള്ള എതെങ്കിലും തെറ്റിന്റെ പേരിലാണ്‌ ഒരാളെ സഭയിൽനിന്ന്‌ നീക്കം ചെയ്‌തതെങ്കിൽ, അയാൾക്കു ശരിക്കുള്ള മാനസാന്തരം വന്നിട്ടുണ്ടെന്നു മൂപ്പന്മാർ ഉറപ്പുവരുത്തണം. (മലാ. 2:14; 2 തിമൊ. 3:6) കാരണം സഭയിലെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മൂപ്പന്മാർക്കുണ്ട്‌. അതേസമയം ആത്മാർഥമായി മാനസാന്തരപ്പെടുകയും തന്റെ തെറ്റായ വഴികൾ ഉപേക്ഷിക്കുകയും ചെയ്‌തവരെ യഹോവ തിരികെ സ്വീകരിക്കുമെന്ന കാര്യവും നമ്മൾ മനസ്സിൽപ്പിടിക്കണം. അതുകൊണ്ട്‌ വഞ്ചകമായി പ്രവർത്തിച്ചവരെ പുനഃസ്ഥിതീകരിക്കുന്ന കാര്യത്തിൽ മൂപ്പന്മാർ ജാഗ്രതയുള്ളവരായിരിക്കുമെങ്കിലും ചില തരം പാപം ചെയ്‌തവർക്ക്‌ ഒരിക്കലും യഹോവയുടെ കരുണ ലഭിക്കില്ലെന്നു മൂപ്പന്മാർ ചിന്തിക്കരുത്‌. c1 പത്രോ. 2:10.

സഹോദരങ്ങൾക്ക്‌ എന്തു ചെയ്യാം?

13. ശാസന ലഭിച്ച ഒരു വ്യക്തിയോട്‌ ഇടപെടുന്നതുപോലെയാണോ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരു വ്യക്തിയോട്‌ ഇടപെടേണ്ടത്‌? വിശദീകരിക്കുക.

13 കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ ഒരാളെ ശാസിച്ചിരിക്കുന്നതായി ചിലപ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ നമുക്ക്‌ ആ വ്യക്തിയുമായി തുടർന്നും സഹവസിക്കാനാകും. കാരണം ആ വ്യക്തി മാനസാന്തരപ്പെടുകയും തന്റെ തെറ്റായ വഴികൾ ഉപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌. (1 തിമൊ. 5:20) അയാൾ ഇപ്പോഴും സഭയുടെ ഭാഗമാണ്‌. സഹവിശ്വാസികളിൽനിന്നുള്ള പ്രോത്സാഹനം അയാൾക്ക്‌ ആവശ്യമാണ്‌. (എബ്രാ. 10:24, 25) എന്നാൽ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളുടെ കാര്യത്തിൽ സാഹചര്യം മറ്റൊന്നാണ്‌. നമ്മൾ അയാളുമായുള്ള ‘കൂട്ടുകെട്ട്‌ ഉപേക്ഷിക്കണം,’ “അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല.”—1 കൊരി. 5:11.

14. സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളുമായി ഇടപെടുന്ന കാര്യത്തിൽ ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ തങ്ങളുടെ ബൈബിൾപരിശീലിത മനസ്സാക്ഷിയനുസരിച്ച്‌ പ്രവർത്തിക്കാം? (ചിത്രവും കാണുക.)

14 അതിന്റെ അർഥം സഭയിൽനിന്ന്‌ നീക്കം ചെയ്‌ത വ്യക്തികളെ നമ്മൾ പൂർണമായും അവഗണിക്കുമെന്നാണോ? അങ്ങനെയാകണമെന്നില്ല. അവരുമായി നമ്മൾ എന്തായാലും ഇടപഴകില്ല. എന്നാൽ അങ്ങനെയുള്ള ഒരാളെ മീറ്റിങ്ങിനു ക്ഷണിക്കണോ എന്നു ക്രിസ്‌ത്യാനികൾക്കു തങ്ങളുടെ ബൈബിൾപരിശീലിത മനസ്സാക്ഷിയനുസരിച്ച്‌ തീരുമാനിക്കാം. ചിലപ്പോൾ ആ വ്യക്തി നമ്മുടെ ബന്ധുവായിരിക്കാം, അല്ലെങ്കിൽ മുമ്പ്‌ നമ്മുടെ ഒരു അടുത്ത സുഹൃത്തായിരുന്നിരിക്കാം. ഇനി, സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാൾ മീറ്റിങ്ങിനു വന്നാലോ? മുമ്പായിരുന്നെങ്കിൽ അങ്ങനെയൊരാളെ നമ്മൾ അഭിവാദനം ചെയ്യില്ലായിരുന്നു. പക്ഷേ ഇക്കാര്യത്തിലും ഓരോ ക്രിസ്‌ത്യാനിയുമാണു തന്റെ ബൈബിൾപരിശീലിത മനസ്സാക്ഷിയനുസരിച്ച്‌ ഒരു തീരുമാനമെടുക്കേണ്ടത്‌. അയാളെ അഭിവാദനം ചെയ്യുന്നതും അയാൾ മീറ്റിങ്ങിനു വരുമ്പോൾ സ്വാഗതം ചെയ്യുന്നതും കുഴപ്പമില്ലെന്നു ചിലർക്കു തോന്നിയേക്കാം. പക്ഷേ അപ്പോഴും നമ്മൾ അയാളുമായി നീണ്ട സംഭാഷണം നടത്തുകയോ ഇടപഴകുകയോ ചെയ്യില്ല.

സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരു വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കണോ എന്നും മീറ്റിങ്ങിനു വരുമ്പോൾ അഭിവാദനം ചെയ്യണോ എന്നും ഓരോ ക്രിസ്‌ത്യാനിക്കും തന്റെ ബൈബിൾപരിശീലിത മനസ്സാക്ഷിയനുസരിച്ച്‌ തീരുമാനിക്കാവുന്നതാണ്‌. (14-ാം ഖണ്ഡിക കാണുക)


15. ഏതുതരം പാപികളെക്കുറിച്ചാണ്‌ 2 യോഹന്നാൻ 9-11-ൽ പറഞ്ഞിരിക്കുന്നത്‌? (“ യോഹന്നാനും പൗലോസും ഒരേ തരം പാപത്തെക്കുറിച്ചാണോ പറഞ്ഞത്‌?” എന്ന ചതുരവും കാണുക.)

15 ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, അങ്ങനെയൊരാളെ “അഭിവാദനം ചെയ്യുന്നയാൾ അയാളുടെ ദുഷ്‌ചെയ്‌തികളിൽ പങ്കാളിയാണ്‌” എന്നു ബൈബിളിൽ പറയുന്നില്ലേ? (2 യോഹന്നാൻ 9-11 വായിക്കുക.) ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നതു വിശ്വാസത്യാഗികളെക്കുറിച്ചും തെറ്റായ കാര്യങ്ങൾ ചെയ്യാൻ ഇപ്പോഴും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരെക്കുറിച്ചും ആണെന്ന്‌ അതിന്റെ സന്ദർഭം സൂചിപ്പിക്കുന്നു. (വെളി. 2:20) അതുകൊണ്ട്‌ ഒരാൾ വിശ്വാസത്യാഗപരമായ ഉപദേശങ്ങളെയോ മറ്റു തെറ്റായ കാര്യങ്ങളെയോ സജീവമായി ഉന്നമിപ്പിക്കുന്നെങ്കിൽ അങ്ങനെയൊരാളെ സന്ദർശിക്കാൻ മൂപ്പന്മാർ ക്രമീകരണം ചെയ്യില്ല. എങ്കിലും അയാൾ സുബോധത്തിലേക്കു വരുമെന്നുതന്നെയാണു നമ്മുടെ പ്രതീക്ഷ. പക്ഷേ അതുവരെ നമ്മൾ അയാളെ അഭിവാദനം ചെയ്യുകയോ മീറ്റിങ്ങിനു വരാൻ ക്ഷണിക്കുകയോ ഇല്ല.

യഹോവയുടെ അനുകമ്പയും കരുണയും അനുകരിക്കുക

16-17. (എ) പാപികൾ എന്തു ചെയ്യാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌? (യഹസ്‌കേൽ 18:32) (ബി) തെറ്റുകാരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ മൂപ്പന്മാർക്ക്‌ എങ്ങനെ യഹോവയോടൊപ്പം പ്രവർത്തിക്കുന്നവരാണെന്നു തെളിയിക്കാം?

16 ഈ അഞ്ചു ലേഖനങ്ങളിൽനിന്ന്‌ നമ്മൾ എന്താണു പഠിച്ചത്‌? ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. (യഹസ്‌കേൽ 18:32 വായിക്കുക.) തെറ്റു ചെയ്‌തവർ താനുമായി അനുരഞ്ജനപ്പെടാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (2 കൊരി. 5:20) അതുകൊണ്ടാണ്‌ യഹോവ, കഴിഞ്ഞ കാലങ്ങളിലെല്ലാം വഴിതെറ്റിപ്പോയ തന്റെ ജനത്തെയും വ്യക്തികളെയും മാനസാന്തരപ്പെട്ട്‌ തന്നിലേക്കു തിരിഞ്ഞുവരാൻ ആവർത്തിച്ചാവർത്തിച്ച്‌ പ്രോത്സാഹിപ്പിച്ചത്‌. ഗുരുതരമായ തെറ്റു ചെയ്‌തവരെ മാനസാന്തരത്തിലേക്കു നയിക്കാൻ മൂപ്പന്മാർ ശ്രമിക്കുമ്പോൾ അവർ യഹോവയോടൊപ്പം പ്രവർത്തിക്കുകയാണ്‌.—റോമ. 2:4; 1 കൊരി. 3:9.

17 തെറ്റു ചെയ്‌ത ഒരാൾ മാനസാന്തരപ്പെടുമ്പോൾ സ്വർഗത്തിൽ ഉണ്ടാകുന്ന സന്തോഷം എത്ര വലുതാണെന്ന്‌ ഒന്ന്‌ ആലോചിച്ചുനോക്കൂ. കാണാതെപോയ ആടുകൾ സഭയിലേക്കു തിരിച്ചുവരുന്ന ഓരോ സന്ദർഭത്തിലും യഹോവ വളരെയധികം സന്തോഷിക്കുന്നു. യഹോവയുടെ അനുകമ്പയെയും കരുണയെയും അനർഹദയയെയും കുറിച്ച്‌ നമുക്ക്‌ ഇനിയുമിനിയും ധ്യാനിക്കാം. അങ്ങനെ യഹോവയോടുള്ള നമ്മുടെ സ്‌നേഹം കൂടുതൽക്കൂടുതൽ ആഴമുള്ളതാകട്ടെ.—ലൂക്കോ. 1:78.

ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ

a ഈ ലേഖനത്തിൽ, തെറ്റു ചെയ്‌തയാളെ പുരുഷനായിട്ടാണു പറഞ്ഞിരിക്കുന്നതെങ്കിലും ഇതിലെ വിവരങ്ങൾ സ്‌ത്രീകളുടെ കാര്യത്തിലും ബാധകമാണ്‌.

b ഇവരെക്കുറിച്ച്‌ ഇനിമുതൽ “പുറത്താക്കപ്പെട്ടവർ” എന്നു പറയില്ല. പകരം, 1 കൊരിന്ത്യർ 5:13-ലെ പൗലോസിന്റെ വാക്കുകൾക്കു ചേർച്ചയിൽ സഭയിൽനിന്ന്‌ “നീക്കം ചെയ്‌തവർ” എന്നായിരിക്കും പറയുന്നത്‌.

c ബൈബിളിൽ ക്ഷമ കിട്ടുകയില്ലാത്ത പാപം എന്നു പറഞ്ഞിരിക്കുന്നത്‌ ഏതെങ്കിലും പ്രത്യേകതരം പാപത്തെക്കുറിച്ചല്ല. കഠിനഹൃദയത്തോടെ, ദൈവത്തോട്‌ എപ്പോഴും എതിർത്തുനിൽക്കുന്ന മനോഭാവത്തോടെ ഒരാൾ ചെയ്യുന്ന ഏതൊരു പാപവും ക്ഷമ കിട്ടുകയില്ലാത്തതാണ്‌. ഒരാൾ ചെയ്‌തത്‌ അങ്ങനെയൊരു പാപമാണോ എന്ന്‌ യഹോവയ്‌ക്കും യേശുവിനും മാത്രമേ പറയാനാകൂ.—മർക്കോ. 3:29; എബ്രാ. 10:26, 27.