വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ശലോമോൻ പണിത ദേവാലയത്തിലെ മണ്ഡപത്തിന്റെ ഉയരം എത്രയായിരുന്നു?
ദേവാലയത്തിലെ വിശുദ്ധസ്ഥലത്തേക്കു പ്രവേശിച്ചിരുന്നത് മണ്ഡപത്തിലൂടെയായിരുന്നു. 2023-നു മുമ്പ് പ്രസിദ്ധീകരിച്ച, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ പതിപ്പുകളിൽ കാണുന്നത് “മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്ക് ഒത്തവണ്ണം 20 മുഴം നീളവും 120 മുഴം ഉയരവും ഉണ്ടായിരുന്നു” എന്നാണ്. (2 ദിന. 3:4) മണ്ഡപത്തിന് “120 മുഴം” (53 മീറ്റർ അഥവാ 175 അടി) ഉയരമുള്ളതായി മറ്റു പരിഭാഷകളിലും കാണാം.
എന്നാൽ 2023-ൽ പ്രസിദ്ധീകരിച്ച പുതിയ ലോക ഭാഷാന്തരം ശലോമോന്റെ ദേവാലയത്തിലെ മണ്ഡപത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അതിന്റെ ഉയരം 20 മുഴം” (ഏകദേശം 9 മീറ്റർ അഥവാ 30 അടി). a ഇങ്ങനെയൊരു പൊരുത്തപ്പെടുത്തൽ വരുത്താനുള്ള ചില കാരണങ്ങൾ നോക്കാം.
1 രാജാക്കന്മാർ 6:3-ൽ മണ്ഡപത്തിന്റെ ഉയരത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ആ വാക്യത്തിൽ എഴുത്തുകാരനായ യിരെമ്യ മണ്ഡപത്തിന്റെ നീളവും വീതിയും എത്രയാണെന്നു പറയുന്നുണ്ടെങ്കിലും ഉയരത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അതേസമയം 7-ാം അധ്യായത്തിൽ അദ്ദേഹം ദേവാലയത്തിന്റെ മറ്റു സവിശേഷതകളെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുമുണ്ട്. ഉദാഹരണത്തിന്, ലോഹംകൊണ്ടുള്ള കടൽ, പത്ത് ഉന്തുവണ്ടി, മണ്ഡപത്തിനു പുറത്തുള്ള ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ എന്നിവയെക്കുറിച്ച് അവിടെ പറയുന്നു. (1 രാജാ. 7:15-37) മണ്ഡപത്തിനു ശരിക്കും 50 മീറ്ററിൽ കൂടുതൽ ഉയരമുണ്ടായിരുന്നെങ്കിൽ, അതായത് അതു ദേവാലയത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായിരുന്നെങ്കിൽ, യിരെമ്യ അതിന്റെ ഉയരത്തെക്കുറിച്ച് പറയുമായിരുന്നില്ലേ? ഇനി, ദേവാലയത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ ഉയരം മണ്ഡപത്തിന് ഇല്ലായിരുന്നെന്നു നൂറ്റാണ്ടുകൾക്കുശേഷം ജൂതചരിത്രകാരന്മാർ എഴുതിയിട്ടുമുണ്ട്.
ദേവാലയത്തിന്റെ ഭിത്തികൾക്ക് 120 മുഴം ഉയരമുള്ള മണ്ഡപത്തെ താങ്ങിനിറുത്താനാകുമായിരുന്നോ എന്നു പണ്ഡിതന്മാർ സംശയിക്കുന്നു. മുമ്പ് ഈജിപ്തിലുണ്ടായിരുന്ന ചില ദേവാലയകവാടങ്ങൾപോലെ, പുരാതനകാലത്ത് കല്ലുകൊണ്ടും ഇഷ്ടികകൊണ്ടും നിർമിച്ച വളരെ ഉയരമുള്ള നിർമിതികൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. താഴെ അതിനു നല്ല വിസ്തീർണമുണ്ടായിരിക്കും, എന്നാൽ മുകളിലേക്കു ചെല്ലുംതോറും അതു കുറഞ്ഞുവരും. എന്നാൽ ശലോമോന്റെ ആലയം അങ്ങനെയായിരുന്നില്ല. അതിന്റെ ഭിത്തികൾക്ക് 6 മുഴത്തിൽ (2.7 മീറ്റർ അഥവാ 9 അടി) കൂടുതൽ കനം ഇല്ലായിരുന്നെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശില്പശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന ഒരു ചരിത്രകാരനായ തെയോഡോർ ബ്യൂസിങ്ക് പറയുന്നു: “(ദേവാലയത്തിന്റെ പ്രവേശനഭാഗത്തുള്ള) ഭിത്തിയുടെ കനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, മണ്ഡപത്തിനു 120 മുഴം ഉയരം ഉണ്ടായിരിക്കാനാകില്ല.”
2 ദിനവൃത്താന്തം 3:4 പകർത്തിയെഴുതിയപ്പോൾ തെറ്റു പറ്റിയിരിക്കാം. ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഈ വാക്യഭാഗത്ത് “120” എന്നാണു കാണുന്നതെങ്കിലും, അഞ്ചാം നൂറ്റാണ്ടിലെ കോഡക്സ് അലക്സാൻഡ്രിനസും ആറാം നൂറ്റാണ്ടിലെ കോഡക്സ് അംബ്രോസിയാനസും പോലുള്ള വിശ്വസനീയമായ മറ്റു ചില കൈയെഴുത്തുപ്രതികളിൽ “20 മുഴം” എന്നാണുള്ളത്. എന്തുകൊണ്ടായിരിക്കാം ഒരു പകർപ്പെഴുത്തുകാരൻ തെറ്റായി “120”എന്ന് എഴുതിയത്? “നൂറ്” എന്നതിനും “മുഴം” എന്നതിനും ഉള്ള എബ്രായവാക്കുകൾ കാഴ്ചയ്ക്കു സമാനതയുള്ളവയാണ്. അതുകൊണ്ട് പകർപ്പെഴുത്തുകാരൻ “മുഴം” എന്നതിനു പകരം “നൂറ്” എന്ന് എഴുതിപ്പോയതായിരിക്കാം.
ശലോമോന്റെ ആലയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കാനും അതു ശരിയായി ചിത്രീകരിക്കാനും നമ്മൾ ശ്രമിക്കുന്നുണ്ടെങ്കിലും ആ ദേവാലയം എന്തിനെ മുൻനിഴലാക്കി എന്നതിനാണു നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അതു മഹത്തായ ആത്മീയാലയത്തിന്റെ മുൻനിഴലായിരുന്നു. ആ ആലയത്തിൽ, തന്നെ ആരാധിക്കാൻ യഹോവ നമ്മളെയെല്ലാം ക്ഷണിച്ചിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!—എബ്രാ. 9:11-14; വെളി. 3:12; 7:9-17.
a “ചില പുരാതന കൈയെഴുത്തുപ്രതികളിൽ ‘120’ എന്നു കാണുമ്പോൾ മറ്റു ചില കൈയെഴുത്തുപ്രതികളിലും പരിഭാഷകളിലും ‘20 മുഴം’ എന്നാണുള്ളത്” എന്ന് ഒരു അടിക്കുറിപ്പ് പറയുന്നു.