പഠനലേഖനം 43
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക
സംശയങ്ങൾ എങ്ങനെ മറികടക്കാം?
“എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുക.”—1 തെസ്സ. 5:21.
ഉദ്ദേശ്യം
യഹോവയ്ക്കുള്ള നമ്മുടെ സേവനത്തെ ബാധിക്കുന്ന സംശയങ്ങൾ നമ്മുടെ മനസ്സിനെ അലട്ടാൻ തുടങ്ങിയാൽ എന്തു ചെയ്യാനാകും?
1-2. (എ) യഹോവയുടെ ദാസർക്കു തോന്നിയേക്കാവുന്ന ചില സംശയങ്ങൾ എന്തൊക്കെയാണ്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
ഏതു പ്രായത്തിലുള്ള ആളുകൾക്കും ചിലപ്പോഴൊക്കെ സംശയങ്ങൾ a തോന്നാം. ഉദാഹരണത്തിന്, യഹോവ തന്നെ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒരു ചെറുപ്പക്കാരനു സംശയം തോന്നിയേക്കാം. അതുകൊണ്ടുതന്നെ സ്നാനപ്പെടണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരിക്കും അവൻ. അല്ലെങ്കിൽ മധ്യവയസ്സിലെത്തിയ ഒരു സഹോദരനെക്കുറിച്ച് ചിന്തിക്കുക. ചെറുപ്പകാലത്ത് അദ്ദേഹം ഒരു നല്ല ജോലിക്കു പുറകെ പോകുന്നതിനു പകരം ദൈവരാജ്യത്തിന്റെ താത്പര്യങ്ങൾ ഒന്നാമതുവെക്കാൻ തീരുമാനിച്ചതാണ്. പക്ഷേ, ഇപ്പോൾ അത്യാവശ്യങ്ങൾക്കുള്ള പണം മാത്രമേ കൈയിൽ ഉള്ളൂ. അതുകൊണ്ട് ചെറുപ്പത്തിൽ താനെടുത്ത ആ തീരുമാനം ശരിയായോ എന്ന് അദ്ദേഹത്തിനു സംശയം തോന്നാം. ഇനി, ആരോഗ്യമൊക്കെ ക്ഷയിച്ച പ്രായമായ ഒരു സഹോദരിയെക്കുറിച്ച് ചിന്തിക്കുക. മുമ്പത്തെപ്പോലെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമം സഹോദരിക്കുണ്ട്. ശരി, നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളോടുതന്നെ ഇങ്ങനെ ചോദിച്ചിട്ടുണ്ടോ: ‘യഹോവ എന്നെ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ? യഹോവയ്ക്കുവേണ്ടി ഞാൻ അത്രയും ത്യാഗങ്ങൾ ചെയ്യേണ്ടിയിരുന്നോ? യഹോവയ്ക്ക് എന്നെക്കൊണ്ട് ഇപ്പോഴും ഉപയോഗമുണ്ടോ?’
2 ഈ ചോദ്യങ്ങൾ നമ്മുടെ മനസ്സിലുണ്ടായിട്ട് അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നില്ലെങ്കിൽ പതുക്കെപ്പതുക്കെ യഹോവയെ ആരാധിക്കുന്നതുപോലും നമ്മൾ നിറുത്തിക്കളഞ്ഞേക്കാം. അതുകൊണ്ട്, ഈ ലേഖനത്തിൽ നമുക്ക് പിൻവരുന്ന മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നോക്കാം: (1) യഹോവയ്ക്ക് ശരിക്കും നമ്മുടെ കാര്യത്തിൽ താത്പര്യമുണ്ടോ? (2) മുമ്പ് നമ്മളെടുത്ത ചില തീരുമാനങ്ങൾ ശരിയായിരുന്നോ? (3) യഹോവയ്ക്ക് ഇപ്പോഴും നമ്മളെക്കൊണ്ട് ഉപയോഗമുണ്ടോ?
സംശയങ്ങൾക്ക് എങ്ങനെ ഉത്തരം കണ്ടെത്താം?
3. സംശയങ്ങൾ മറികടക്കാൻ നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്താണ്?
3 സംശയങ്ങളുണ്ടാകുമ്പോൾ നമ്മൾ ചെയ്യേണ്ട ഒരു കാര്യം അവയ്ക്കുള്ള ഉത്തരം കണ്ടെത്താനായി ദൈവവചനത്തിലേക്ക് തിരിയുക എന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ആത്മീയമായി വളരാനും ശക്തരാകാനും ‘വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും’ നമുക്കു കഴിയും.—1 കൊരി. 16:13.
4. നമുക്ക് എങ്ങനെ ‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താം?’ (1 തെസ്സലോനിക്യർ 5:21)
4 1 തെസ്സലോനിക്യർ 5:21 വായിക്കുക. ‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താനാണ്’ ബൈബിൾ പറയുന്നത്. നമുക്ക് അത് എങ്ങനെ ചെയ്യാം? ഒരു കാര്യത്തെക്കുറിച്ച് നമുക്കു സംശയമുണ്ടെങ്കിൽ ബൈബിൾ അതെക്കുറിച്ച് എന്താണു പറയുന്നതെന്നു നോക്കുക. ദൈവത്തിന്റെ കണ്ണിൽ തനിക്കു വിലയുണ്ടോ എന്നു സംശയിക്കുന്ന ചെറുപ്പക്കാരനെത്തന്നെ നമുക്ക് ഉദാഹരണമായെടുക്കാം. ആ സംശയത്തിന് ഉത്തരം കണ്ടെത്താതെ അതു വിട്ടുകളയുന്നതിനു പകരം അദ്ദേഹം കാര്യങ്ങൾ ‘പരിശോധിച്ച് ഉറപ്പുവരുത്തണം.’ അതിനുവേണ്ടി അതെക്കുറിച്ചുള്ള യഹോവയുടെ ചിന്ത എന്താണെന്നു മനസ്സിലാക്കണം.
5. നമ്മുടെ ചോദ്യങ്ങൾക്കുള്ള യഹോവയുടെ ഉത്തരം എങ്ങനെ കണ്ടെത്താനാകും?
5 നമ്മൾ ദൈവവചനം വായിക്കുമ്പോൾ യഹോവ നമ്മളോടു സംസാരിക്കുന്നതുപോലെയാണ്. എന്നാൽ ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ദൈവത്തിന്റെ ചിന്ത എന്താണെന്നു മനസ്സിലാക്കാൻ നല്ല ശ്രമം ആവശ്യമാണ്. ആ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന തിരുവെഴുത്തുകൾ കണ്ടെത്തുകയും അവ പഠിക്കുകയും വേണം. യഹോവയുടെ സംഘടന തന്നിരിക്കുന്ന പഠനോപകരണങ്ങളും ഉപയോഗിക്കാം. (സുഭാ. 2:3-6) ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനായി ഗവേഷണം ചെയ്യുമ്പോൾ നമ്മളെ വഴിനയിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കാം. ഇനി, നമ്മളെ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങളും പ്രായോഗികവിവരങ്ങളും കണ്ടെത്തുക. നമ്മുടെ അതേ സാഹചര്യത്തിലൂടെ കടന്നുപോയ ബൈബിൾകഥാപാത്രങ്ങളെക്കുറിച്ച് പഠിക്കുന്നതും നമ്മളെ സഹായിച്ചേക്കും.
6. നമ്മുടെ സംശയങ്ങൾ മറികടക്കാൻ മീറ്റിങ്ങുകൾ നമ്മളെ എങ്ങനെ സഹായിക്കും?
6 യഹോവ നമ്മളോടു സംസാരിക്കുന്ന മറ്റൊരു വിധമാണു മീറ്റിങ്ങുകൾ. മുടങ്ങാതെ മീറ്റിങ്ങുകൾക്കു പോകുന്നെങ്കിൽ നമ്മുടെ സംശയങ്ങൾക്കുള്ള ഉത്തരം അവിടെനിന്നുതന്നെ കിട്ടിയേക്കും. അതു ചിലപ്പോൾ ഒരു പ്രസംഗത്തിൽനിന്നായിരിക്കാം, അല്ലെങ്കിൽ സദസ്സിലുള്ള ആരെങ്കിലും പറയുന്ന ഒരു അഭിപ്രായമായിരിക്കാം. (സുഭാ. 27:17) നമുക്ക് ഇനി, ലേഖനത്തിന്റെ തുടക്കത്തിൽ കണ്ട ആ സംശയങ്ങൾ എങ്ങനെ പരിഹരിക്കാമെന്നു നോക്കാം.
യഹോവയ്ക്കു നിങ്ങളിൽ താത്പര്യമുണ്ടോ എന്ന സംശയം
7. ചിലർ ഏതു ചോദ്യം ചോദിച്ചേക്കാം?
7 യഹോവ എന്നെ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്നു നിങ്ങൾക്ക് എപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ടോ? നിങ്ങളുടെ മനസ്സിൽ അങ്ങനെ ഒരു സംശയമുണ്ടായാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച യഹോവയുടെ ഒരു സുഹൃത്താകുക എന്നത് നടക്കാത്ത കാര്യംപോലെ നിങ്ങൾക്കു തോന്നിയേക്കാം. ദാവീദ് രാജാവിനും ഇതുപോലുള്ള സംശയം തോന്നിക്കാണും. നിസ്സാരരായ മനുഷ്യരെ യഹോവ ശ്രദ്ധിക്കുന്നുണ്ടെന്ന് ഓർത്തതുതന്നെ ദാവീദിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ചോദിച്ചു: “യഹോവേ, അങ്ങ് ശ്രദ്ധിക്കാൻമാത്രം മനുഷ്യൻ ആരാണ്? അങ്ങ് ഗൗനിക്കാൻമാത്രം മനുഷ്യമക്കൾക്ക് എന്ത് അർഹതയാണുള്ളത്?” (സങ്കീ. 144:3) യഹോവയ്ക്കു നിങ്ങളിൽ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം എവിടെ കണ്ടെത്താനാകും?
8. 1 ശമുവേൽ 16:6, 7, 10-12 അനുസരിച്ച് ആളുകളിൽ യഹോവ എന്താണ് നോക്കുന്നത്?
8 മറ്റുള്ളവരുടെ കണ്ണിൽ വലിയ സ്ഥാനമൊന്നും ഇല്ലാത്തവരെപ്പോലും യഹോവ ശ്രദ്ധിക്കുന്നുണ്ടെന്ന് ബൈബിളിൽനിന്ന് നമുക്കു മനസ്സിലാക്കാം. ഉദാഹരണത്തിന്, യിശ്ശായിയുടെ മക്കളിൽ ഒരാളെ ഇസ്രായേലിന്റെ ഭാവിരാജാവായി അഭിഷേകം ചെയ്യുന്നതിന് യഹോവ ശമുവേലിനെ യിശ്ശായിയുടെ വീട്ടിലേക്ക് അയച്ചു. യിശ്ശായി തന്റെ എട്ട് ആൺമക്കളിൽ ഏഴു പേരെയും ശമുവേലിന്റെ മുന്നിൽ കൊണ്ടുവന്നു. എന്നാൽ, ഏറ്റവും ഇളയവനായ ദാവീദിനെ വിളിച്ചില്ല. b എങ്കിലും യഹോവ തിരഞ്ഞെടുത്തത് ദാവീദിനെയാണ്. (1 ശമുവേൽ 16:6, 7, 10-12 വായിക്കുക.) യഹോവ ദാവീദിന്റെ ഉള്ളം കണ്ടു. ആത്മീയകാര്യങ്ങളെ വിലമതിക്കുന്ന ഒരു ചെറുപ്പക്കാരനാണു ദാവീദ് എന്ന് യഹോവയ്ക്ക് അറിയാമായിരുന്നു.
9. നിങ്ങളുടെ കാര്യത്തിൽ യഹോവയ്ക്കു താത്പര്യമുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
9 യഹോവ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഇതിനോടകം പല വിധങ്ങളിൽ തെളിയിച്ചിട്ടുണ്ട്. അതെക്കുറിച്ച് ചിന്തിക്കുക. നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് വേണ്ട ഉപദേശം തരാമെന്ന് യഹോവ വാക്കുതന്നിട്ടുണ്ട്. (സങ്കീ. 32:8) നമ്മളെ ഓരോരുത്തരെയും നന്നായി അറിയില്ലെങ്കിൽ യഹോവയ്ക്ക് അതിനു പറ്റുമോ? (സങ്കീ. 139:1) നിങ്ങൾ യഹോവയുടെ ഉപദേശം അനുസരിക്കുകയും അതിന്റെ പ്രയോജനം ജീവിതത്തിൽ കാണുകയും ചെയ്യുമ്പോൾ യഹോവയ്ക്കു നിങ്ങളുടെ കാര്യത്തിൽ താത്പര്യമുണ്ടെന്ന് ഉറപ്പാകും. (1 ദിന. 28:9; പ്രവൃ. 17:26, 27) ഇനി, യഹോവ നിങ്ങളുടെ ശ്രമങ്ങൾ കാണുന്നുണ്ട്. നിങ്ങളുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളോട് അടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. (യിരെ. 17:10) തന്റെ ഒരു സുഹൃത്താകാൻ യഹോവ നമ്മളെ ക്ഷണിക്കുന്നു. ആ ക്ഷണം നമ്മൾ സ്വീകരിക്കുമ്പോൾ യഹോവയ്ക്കു സന്തോഷം തോന്നും.—1 യോഹ. 4:19.
നിങ്ങളെടുത്ത തീരുമാനങ്ങൾ ശരിയായിരുന്നോ എന്ന സംശയം
10. മുമ്പെടുത്ത തീരുമാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊക്കെ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ വന്നേക്കാം?
10 കുറച്ച് പ്രായമൊക്കെയായി കഴിയുമ്പോൾ ചിലർ ഒന്നു തിരിഞ്ഞ് നോക്കി, ‘അന്നു ഞാനെടുത്ത തീരുമാനം തെറ്റിപ്പോയോ’ എന്നു ചിന്തിച്ചേക്കും. ചിലപ്പോൾ യഹോവയെ കൂടുതൽ സേവിക്കുന്നതിനുവേണ്ടി അവർ നല്ല ശമ്പളമുള്ള ഒരു ജോലി വേണ്ടെന്നു വെച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ പണമുണ്ടാക്കാവുന്ന ഒരു ബിസിനെസ്സ് ഉപേക്ഷിച്ചിട്ടുണ്ടാകാം. ഇപ്പോൾ വർഷങ്ങൾ കടന്നുപോയി. പക്ഷേ അവരുടെ ചില പരിചയക്കാരാണെങ്കിൽ നല്ല ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ നല്ല സൗകര്യത്തിൽ ജീവിക്കുകയാണ്. അതൊക്കെ കാണുമ്പോൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘യഹോവയ്ക്കുവേണ്ടി ഞാൻ അത്രയും ത്യാഗങ്ങൾ ചെയ്യണമായിരുന്നോ? അതോ ജീവിതത്തിൽ നല്ലനല്ല അവസരങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നോ?’
11. സങ്കീർത്തനം 73-ന്റെ എഴുത്തുകാരനെ എന്താണ് അസ്വസ്ഥനാക്കിയത്?
11 ഇത്തരം ചോദ്യങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ നമുക്ക് 73-ാം സങ്കീർത്തനത്തിലേക്ക് പോകാം. ആ സങ്കീർത്തനക്കാരന്റെ ചിന്തകളിലൂടെ ഒന്നു സഞ്ചരിക്കാം. മറ്റുള്ളവർ നല്ല ആരോഗ്യത്തോടെ സമ്പത്തൊക്കെ ആസ്വദിച്ച് ഉത്കണ്ഠകൾ ഒന്നുമില്ലാതെ ജീവിക്കുന്നതുപോലെ അദ്ദേഹത്തിനു തോന്നി. (സങ്കീ. 73:3-5, 12) അവരാണു നല്ല സന്തോഷത്തോടെ ജീവിക്കുന്നതെന്നു തോന്നിയപ്പോൾ യഹോവയെ സേവിക്കാൻവേണ്ടി താൻ ചെയ്ത ശ്രമങ്ങളൊക്കെ വെറുതേയായെന്ന് അദ്ദേഹം ചിന്തിച്ചുപോയി. “ദിവസം മുഴുവൻ” ഈ ചിന്ത അദ്ദേഹത്തെ ‘അസ്വസ്ഥനാക്കി.’ (സങ്കീ. 73:13, 14) ഇത്തരം ചിന്തകളെ അദ്ദേഹം എങ്ങനെയാണ് മറികടന്നത്?
12. സങ്കീർത്തനം 73:16-18 അനുസരിച്ച് തന്റെ ആശങ്കകൾ പരിഹരിക്കാൻ സങ്കീർത്തനക്കാരൻ എന്താണ് ചെയ്തത്?
12 സങ്കീർത്തനം 73:16-18 വായിക്കുക. സങ്കീർത്തനക്കാരൻ യഹോവയുടെ വിശുദ്ധമന്ദിരത്തിലേക്കു പോയി. അവിടുത്തെ സമാധാനം നിറഞ്ഞ അന്തരീക്ഷത്തിൽ അദ്ദേഹത്തിനു കാര്യങ്ങളെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി ചിന്തിക്കാനായി. ചിലരുടെ ജീവിതം ഇപ്പോൾ സുഖകരമായി തോന്നിയേക്കാമെങ്കിലും ഭാവിയെക്കുറിച്ച് അവർക്ക് യാതൊരു പ്രത്യാശയും ഇല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കുന്നതുതന്നെയാണ് ഏറ്റവും നല്ല തീരുമാനമെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ സങ്കീർത്തനക്കാരനു മനസ്സമാധാനം വീണ്ടുകിട്ടി. അങ്ങനെ യഹോവയെ തുടർന്നും വിശ്വസ്തമായി സേവിക്കാനുള്ള തീരുമാനം അദ്ദേഹം ഒന്നുകൂടെ ശക്തമാക്കി.—സങ്കീ. 73:23-28.
13. മുമ്പെടുത്ത തീരുമാനങ്ങളെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ എങ്ങനെ മനസ്സമാധാനം കണ്ടെത്താം? (ചിത്രവും കാണുക.)
13 ദൈവവചനത്തിന്റെ സഹായത്തോടെ നിങ്ങൾക്കും ഇതുപോലെ മനസ്സമാധാനം കണ്ടെത്താനാകും. അതിന് എന്തു ചെയ്യാം? യഹോവയുടെ അംഗീകാരം ഉൾപ്പെടെ നിങ്ങൾക്ക് ഇപ്പോഴുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക. ഈ ലോകത്തിലെ സന്തോഷങ്ങളിലും സുഖങ്ങളിലും മാത്രം മതിമറന്ന് ജീവിക്കുന്നവരെ കാത്തിരിക്കുന്നത് എന്താണെന്നും ഓർക്കുക. ഈ ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് മാത്രമായിരിക്കും അവരുടെ ചിന്ത. അവർക്ക് ഭാവിയിലേക്കായി കാത്തിരിക്കാൻ ഒന്നുമില്ല. പക്ഷേ നിങ്ങളുടെ കാര്യം അങ്ങനെയല്ല. നിങ്ങൾ ചിന്തിച്ചിട്ടുപോലുമില്ലാത്ത അനുഗ്രഹങ്ങൾ തരുമെന്നാണ് യഹോവ വാക്കുതന്നിരിക്കുന്നത്. (സങ്കീ. 145:16) ഇതും ചിന്തിക്കുക: ദൈവരാജ്യം ഒന്നാമതു വെക്കുന്നതിനു പകരം നമ്മൾ മറ്റൊരു തീരുമാനമാണ് ചെറുപ്പത്തിൽ എടുത്തിരുന്നതെങ്കിൽ ഇന്നു നമ്മുടെ ജീവിതം എങ്ങനെയായിരിക്കുമെന്നു നമുക്കു തീർത്തുപറയാൻ പറ്റുമോ? എന്തായാലും ദൈവത്തോടുള്ള സ്നേഹത്തിന്റെയും അയൽക്കാരോടുള്ള സ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനമെടുത്തവരുടെ കാര്യത്തിൽ ഒരു കാര്യം ഉറപ്പാണ്: അവരുടെ ജീവിതത്തിൽ എപ്പോഴും യഥാർഥസന്തോഷം ഉണ്ടായിരിക്കും.
യഹോവയ്ക്കു നിങ്ങളെക്കൊണ്ട് ഉപയോഗമുണ്ടോ എന്ന സംശയം
14. ചിലർ എന്തെല്ലാം പ്രശ്നങ്ങൾ നേരിടുന്നുണ്ട്, അവരുടെ മനസ്സിൽ എന്ത് ചോദ്യം വന്നേക്കാം?
14 യഹോവയുടെ ചില ദാസന്മാർ പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ചിലർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്, മറ്റു ചിലർ ശാരീരികവൈകല്യങ്ങളും. ഇതൊക്കെ കാരണം യഹോവയുടെ കണ്ണിൽ തങ്ങൾക്കു വിലയില്ലെന്ന് അവർക്കു തോന്നിയേക്കാം. ‘യഹോവയ്ക്ക് എന്നെക്കൊണ്ട് ഇപ്പോഴും ഉപയോഗമുണ്ടോ?’ എന്ന് അവർ സംശയിച്ചേക്കാം.
15. സങ്കീർത്തനം 71-ന്റെ എഴുത്തുകാരന് ഏത് കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു?
15 സങ്കീർത്തനം 71-ന്റെ എഴുത്തുകാരനും സമാനമായ ഒരു ചിന്തയുണ്ടായി. അദ്ദേഹം പ്രാർഥിച്ചു: ‘എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ.’ (സങ്കീ. 71:9, 18) എങ്കിലും, ദൈവത്തെ വിശ്വസ്തമായി സേവിച്ചാൽ യഹോവ തന്നെ വഴിനടത്തുമെന്നും താങ്ങുമെന്നും സങ്കീർത്തനക്കാരന് ഉറപ്പായിരുന്നു. സങ്കീർത്തനക്കാരൻ മനസ്സിലാക്കിയതുപോലെ പരിമിതികളുണ്ടെങ്കിലും തങ്ങളുടെ കഴിവിന്റെ പരമാവധി സേവിക്കുന്നവരെ കാണുമ്പോൾ യഹോവ സന്തോഷിക്കുന്നു.—സങ്കീ. 37:23-25.
16. പ്രായമായവരെ യഹോവയ്ക്ക് എങ്ങനെയെല്ലാം ഉപയോഗിക്കാനാകും? (സങ്കീർത്തനം 92:12-15)
16 പ്രായമായവരേ, നിങ്ങളുടെ സാഹചര്യത്തെ യഹോവ കാണുന്നതുപോലെ കാണുക. ശാരീരികമായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിലും ആത്മീയമായി തഴച്ചുവളരാൻ യഹോവ നിങ്ങളെ സഹായിക്കും. (സങ്കീർത്തനം 92:12-15 വായിക്കുക.) നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം, ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ വിശ്വസ്തമാതൃക, ഓരോരുത്തരുടെയും കാര്യത്തിൽ നിങ്ങൾ കാണിക്കുന്ന താത്പര്യം, ഇതിലൂടെയൊക്കെ നിങ്ങൾക്കു സഹക്രിസ്ത്യാനികളെ ബലപ്പെടുത്താനാകും. ഇത്രനാളും യഹോവ നിങ്ങളെ എങ്ങനെയാണു താങ്ങിനിറുത്തിയതെന്നു നിങ്ങൾക്ക് അവരോടു പറയാം. യഹോവയുടെ വാഗ്ദാനങ്ങൾ നിറവേറുമെന്ന നിങ്ങളുടെ ഉറച്ച പ്രത്യാശ അവരുമായി പങ്കുവെക്കാം. അതുപോലെ മറ്റുള്ളവർക്കുവേണ്ടി നിങ്ങൾ നടത്തുന്ന ഉള്ളുരുകിയുള്ള പ്രാർഥനകളുടെ ശക്തിയും കുറച്ചുകാണരുത്. (1 പത്രോ. 3:12) നമ്മുടെ സാഹചര്യം എത്ര മോശമാണെങ്കിലും, യഹോവയ്ക്കും മറ്റുള്ളവർക്കും കൊടുക്കാൻ നമ്മുടെ കൈയിൽ ഇതുപോലെ എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കും.
17. നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുതാത്തത് എന്തുകൊണ്ട്?
17 യഹോവയുടെ സേവനത്തിൽ കൂടുതലൊന്നും ചെയ്യാൻ കഴിയുന്നില്ലെന്നു തോന്നുന്നെങ്കിൽ ഒരു കാര്യം ഓർക്കുക. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ യഹോവ മൂല്യമുള്ളതായാണു കാണുന്നത്. നിങ്ങൾ ചെയ്യുന്നതിനെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാൻ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെ ചെയ്യരുത്. കാരണം യഹോവ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല. (ഗലാ. 6:4) ഉദാഹരണത്തിന്, മറിയ വിലപിടിപ്പുള്ള സുഗന്ധതൈലമാണു സമ്മാനമായി യേശുവിനു കൊടുത്തത്. (യോഹ. 12:3-5) നേരെ മറിച്ച്, ദരിദ്രയായ വിധവ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകളാണ് ആലയത്തിൽ സംഭാവനയായി ഇട്ടത്. (ലൂക്കോ. 21:1-4) എന്നാൽ യേശു ആ രണ്ടു പേരെയും താരതമ്യം ചെയ്തില്ല. പകരം വിശ്വാസത്തിന്റെ തെളിവുകളായാണ് ആ രണ്ടു സമ്മാനങ്ങളെയും യേശു കണ്ടത്. ശരിക്കും തന്റെ പിതാവിന്റെ മാതൃകയാണ് യേശു ഇവിടെ പകർത്തിയത്. യഹോവയ്ക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ കണ്ണിൽ എത്ര ചെറുതാണെങ്കിലും യഹോവ അതിനെ വളരെ വിലയുള്ളതായിട്ടാണ് കാണുന്നത്. കാരണം യഹോവയോടുള്ള സ്നേഹവും ഭക്തിയും ആണ് നിങ്ങളെ അതിനു പ്രേരിപ്പിക്കുന്നത്.
18. സംശയങ്ങളെ മറികടക്കാൻ നിങ്ങളെ എന്തു സഹായിക്കും? (“ സംശയങ്ങൾ മറികടക്കാൻ യഹോവയുടെ വചനത്തിനു നമ്മളെ സഹായിക്കാനാകും” എന്ന ചതുരംകൂടെ കാണുക.)
18 നമുക്കെല്ലാം ഇടയ്ക്കൊക്കെ സംശയങ്ങളുണ്ടാകാം. പക്ഷേ നമ്മൾ കണ്ടതുപോലെ നമ്മുടെ മനസ്സിൽനിന്ന് അവയെ പിഴുതെറിയാൻ ദൈവവചനമായ ബൈബിളിനു നമ്മളെ സഹായിക്കാനാകും. അതുകൊണ്ട് സംശയങ്ങൾ പരിഹരിക്കാനായി നല്ല ശ്രമം നടത്തുക. അപ്പോൾ നിങ്ങളുടെ ചോദ്യങ്ങളും ആശങ്കകളും മാറി ആ സ്ഥാനത്ത് വിശ്വാസം വളരും. യഹോവ നിങ്ങളെ, നിങ്ങൾ എന്ന വ്യക്തിയെ, കാണുന്നുണ്ട്. നിങ്ങൾ ചെയ്ത ത്യാഗങ്ങളെ യഹോവ വിലയേറിയതായി കാണുന്നു. നിങ്ങൾക്കു പ്രതിഫലം തരുമെന്ന വാക്കു പാലിക്കുകയും ചെയ്യും. ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക, തന്റെ ഓരോ വിശ്വസ്തദാസനെയും യഹോവ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു.
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
a പദപ്രയോഗത്തിന്റെ വിശദീകരണം: ഈ ലേഖനത്തിൽ, യഹോവയുടെ മുന്നിൽ നമുക്ക് വിലയുണ്ടോ, നമ്മളെടുത്ത തീരുമാനങ്ങൾ ശരിയായോ എന്നതുപോലുള്ള സംശയങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്നാൽ ബൈബിളിൽ വേറൊരു തരം സംശയത്തെക്കുറിച്ച് പറയുന്നുണ്ട്. യഹോവയിലും യഹോവയുടെ വാഗ്ദാനങ്ങളിലും ഉള്ള വിശ്വാസം കുറയുന്നു എന്നു സൂചിപ്പിച്ചേക്കാവുന്ന തരം സംശയങ്ങൾ. അവയെക്കുറിച്ചല്ല ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
b യഹോവ ദാവീദിനെ തിരഞ്ഞെടുത്തപ്പോൾ കൃത്യം എത്ര വയസ്സായിരുന്നു എന്നു ബൈബിളിൽ പറയുന്നില്ല. സാധ്യതയനുസരിച്ച് ദാവീദ് ആ സമയത്ത് കൗമാരക്കാരനായിരുന്നു.—2011 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) പേ. 29 ഖ. 2 കാണുക.
c ചിത്രത്തിന്റെ വിവരണം : ഉപദേശത്തിനായി തിരുവെഴുത്തുകളിലേക്കു നോക്കിക്കൊണ്ട് ഒരു യുവസാക്ഷി യഹോവയെ അന്വേഷിക്കുന്നു.
d ചിത്രത്തിന്റെ വിവരണം: കുടുംബത്തെ പുലർത്താൻവേണ്ടി ഒരു സഹോദരൻ ജനലുകൾ വൃത്തിയാക്കുന്ന ജോലി ചെയ്യുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ വരാനിരിക്കുന്ന പറുദീസയിലെ അനുഗ്രഹങ്ങളാണ്.