ജീവിതകഥ
ഞാൻ ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നു
യഹോവ എന്റെ “മഹാനായ ഉപദേഷ്ടാവ്” ആയതിൽ ഞാൻ യഹോവയോടു നന്ദി പറയുന്നു. (യശ. 30:20) ദൈവവചനമായ ബൈബിളിലൂടെയും അത്ഭുതകരമായ സൃഷ്ടികളിലൂടെയും തന്റെ സംഘടനയിലൂടെയും ദൈവം നമ്മളെ പഠിപ്പിക്കുന്നു. അതുപോലെ നമ്മളെ സഹായിക്കാൻ സഹോദരീസഹോദരന്മാരെയും ഉപയോഗിക്കുന്നു. 100 വയസ്സിനോട് അടുത്തെങ്കിലും യഹോവയുടെ ഈ പഠിപ്പിക്കലിൽനിന്ന് ഞാൻ ഇപ്പോഴും പ്രയോജനം നേടിക്കൊണ്ടിരിക്കുകയാണ്. അത് എങ്ങനെയാണെന്നു പറയാം.
1927-ലാണു ഞാൻ ജനിച്ചത്. ഐക്യനാടുകളിലെ ഇലിനോയിയിലുള്ള ചിക്കാഗോയ്ക്ക് അടുത്തുള്ള ഒരു ചെറിയ പട്ടണത്തിൽ. ഞങ്ങൾ അഞ്ചു മക്കളാണ്; ജെത്തയും ഡോണും ഞാനും കാളും ജോയിയും. മുഴുഹൃദയത്തോടെ യഹോവയെ സേവിക്കാൻ ഞങ്ങൾ തീരുമാനിച്ചുറച്ചിരുന്നു. 1943-ൽ ജെത്ത രണ്ടാമത്തെ ഗിലെയാദ് ക്ലാസ്സിൽ പങ്കെടുത്തു. ഡോണും കാളും ജോയിയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ബഥേലിൽ ആയിരുന്നു. ഡോൺ 1944-ൽ ബഥേലിൽ എത്തി. കാൾ 1947-ലും ജോയി 1951-ലും. അവരുടെയും മാതാപിതാക്കളുടെയും നല്ല മാതൃക എനിക്കു ശരിക്കുമൊരു പ്രോത്സാഹനമായിരുന്നു.
ഞങ്ങളുടെ കുടുംബം സത്യം പഠിക്കുന്നു
ഡാഡിയും മമ്മിയും ബൈബിൾ വായിക്കുമായിരുന്നു. അവർ ദൈവത്തെ സ്നേഹിച്ചു. ആ സ്നേഹം മക്കളായ ഞങ്ങളിലും വളർത്താൻ അവർ ശ്രമിച്ചു. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് യൂറോപ്പിൽ ഡാഡി ഒരു പട്ടാളക്കാരനായി സേവിച്ചിരുന്നു. ആ സേവനം കഴിഞ്ഞപ്പോൾ ഡാഡിക്ക് പള്ളിയോടുള്ള ആദരവൊക്കെ നഷ്ടപ്പെട്ടു. ഡാഡി ജീവനോടെ തിരിച്ചെത്തിയതുകൊണ്ട് മമ്മിക്കു വലിയ സന്തോഷമായി. മമ്മി ഡാഡിയോടു പറഞ്ഞു: “മുമ്പ് പോയിരുന്നതുപോലെ നമുക്ക് പള്ളിയിൽ ഒന്നു പോയാലോ?” ഡാഡി പറഞ്ഞു, “ഞാൻ കൂടെ വരാം. പക്ഷേ അകത്തു കയറില്ല.” അത് എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ ഡാഡിയുടെ മറുപടി ഇങ്ങനെയായിരുന്നു: “യുദ്ധത്തിന്റെ സമയത്ത് രണ്ടു പക്ഷത്തുമുള്ള പട്ടാളക്കാർക്കുവേണ്ടി അവരുടെ മതപുരോഹിതന്മാർ പ്രാർഥിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ രണ്ടു കൂട്ടർക്കുംവേണ്ടി പ്രാർഥിച്ച പുരോഹിതന്മാർ ഒരേ മതവിഭാഗത്തിൽപ്പെട്ടവരായിരുന്നു. ദൈവം രണ്ടു കൂട്ടരുടെയും പക്ഷത്ത് നിൽക്കുമോ?”
പിന്നീട് മമ്മി പള്ളിയിൽ പോയ സമയത്ത് രണ്ടു സാക്ഷികൾ വീട്ടിൽ വന്നു. അവർ ഡാഡിക്ക് രണ്ടു വാല്യങ്ങളുള്ള പ്രകാശം (ഇംഗ്ലീഷ്) പുസ്തകം കൊടുത്തു. വെളിപാട് പുസ്തകത്തെക്കുറിച്ചായിരുന്നു അതിൽ ചർച്ച ചെയ്തിരുന്നത്. ആ പുസ്തകം ഇഷ്ടപ്പെട്ടതുകൊണ്ട് ഡാഡി അതു വാങ്ങി. പിന്നീടു മമ്മി അതു വായിക്കാൻതുടങ്ങി. ഒരിക്കൽ പത്രത്തിൽ, പ്രകാശം പുസ്തകങ്ങൾ ഉപയോഗിച്ച് ബൈബിൾ പഠിക്കാൻ ആഗ്രഹമുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് വന്നു. മമ്മി പോകാൻ തീരുമാനിച്ചു. അവിടെ ചെന്നപ്പോൾ പ്രായമായ ഒരു സ്ത്രീയാണു വാതിൽ തുറന്നത്. മമ്മി കൈയിലുള്ള പുസ്തകം ഉയർത്തി കാണിച്ചിട്ട് “ഇത് ഇവിടെ പഠിപ്പിക്കുന്നുണ്ടോ?” എന്നു ചോദിച്ചു. “ഉണ്ട് മോളെ, കയറി വാ” എന്ന് അവർ പറഞ്ഞു. പിറ്റെ ആഴ്ചതൊട്ട് മമ്മി മക്കളായ ഞങ്ങളെയും കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങി. പിന്നെ ഞങ്ങൾ അതു മുടക്കിയില്ല.
ഒരു മീറ്റിങ്ങിൽവെച്ച് എന്നോടു സങ്കീർത്തനം 144:15 വായിക്കാൻ പറഞ്ഞു. യഹോവയെ ആരാധിക്കുന്നവർ സന്തുഷ്ടരാണ് എന്നാണ് അവിടെ പറയുന്നത്. ആ വാക്യം എനിക്ക് ഇഷ്ടപ്പെട്ടു. അതുപോലെ എനിക്ക് ഇഷ്ടപ്പെട്ട രണ്ടു വാക്യങ്ങളാണ് യഹോവ “സന്തോഷമുള്ള ദൈവം” ആണെന്നു പറയുന്ന 1 തിമൊഥെയൊസ് 1:11-ഉം “ദൈവത്തെ അനുകരിക്കുക” എന്നു പറയുന്ന എഫെസ്യർ 5:1-ഉം. സ്രഷ്ടാവിനെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തണമെന്നും അങ്ങനെ ഒരു പദവി കിട്ടിയതിനു ദൈവത്തോടു നന്ദി പറയണമെന്നും ഞാൻ മനസ്സിലാക്കി. ജീവിതകാലം മുഴുവൻ ആ രണ്ടു കാര്യങ്ങൾ ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്.
ഞങ്ങൾക്ക് ഏറ്റവും അടുത്തുള്ള സഭ ചിക്കാഗോയിലായിരുന്നു. 32 കിലോമീറ്റർ അകലെയാണ് അത്. എങ്കിലും ഞങ്ങൾ മീറ്റിങ്ങുകൾക്കു പോകുമായിരുന്നു. അങ്ങനെ ബൈബിളിനെക്കുറിച്ചുള്ള എന്റെ അറിവ് കൂടി. ഞാൻ ഓർക്കുന്നുണ്ട്, മീറ്റിങ്ങിന്റെ സമയത്ത് നിർവാഹകൻ ജെത്തയോട് ഒരു ഉത്തരം ചോദിച്ചത്. ആ ഉത്തരം കേട്ടപ്പോൾ ഞാൻ ചിന്തിച്ചു, ‘എനിക്ക് ആ ഉത്തരം അറിയാമായിരുന്നല്ലോ. എനിക്ക് അതിന് കൈ പൊക്കാമായിരുന്നു.’ അങ്ങനെ, ഞാൻ തയ്യാറാകാനും സ്വന്തമായി ഉത്തരങ്ങൾ കണ്ടുപിടിക്കാനും തുടങ്ങി. ഏറ്റവും പ്രധാനമായി എന്റെ കൂടപ്പിറപ്പുകളെപ്പോലെ ഞാനും ആത്മീയമായി വളർന്നു. 1941-ൽ ഞാൻ സ്നാനമേറ്റു.
കൺവെൻഷനുകളിലൂടെ യഹോവയിൽനിന്ന് പഠിക്കുന്നു
1942-ൽ ഒഹായോയിലെ ക്ലിവ്ലാൻഡിൽ ഒരു കൺവെൻഷൻ നടന്നു. ഐക്യനാടുകളിലെ 50-ലധികം നഗരങ്ങളിൽനിന്നുള്ള സഹോദരങ്ങൾ ടെലിഫോണിലൂടെ പരിപാടികൾ കേട്ടു. ഞങ്ങൾ, ചില സഹോദരങ്ങളുടെകൂടെ കൺവെൻഷൻ സ്ഥലത്തിനടുത്ത് കൂടാരം അടിച്ചാണു തങ്ങിയിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം ആയതുകൊണ്ട് യഹോവയുടെ സാക്ഷികൾക്ക് എതിരെ എതിർപ്പുകൾ കൂടിക്കൂടി വരുകയായിരുന്നു. വൈകുന്നേരം ചില സഹോദരന്മാർ അവരുടെ കാറുകൾ കൂടാരത്തിനു പുറത്ത് പാർക്കു ചെയ്യുന്നത് ഞാൻ കണ്ടു. കാറിന്റെ ഹെഡ്ലൈറ്റ് കൂടാരത്തിന്റെ എതിർവശത്തേക്കു വരുന്ന രീതിയിലാണ് അവർ നിറുത്തിയിട്ടത്. രാത്രി മുഴുവൻ കാവലിനായി ഓരോ കാറിലും ഓരോരുത്തർ ഇരിക്കുമെന്നും അവർ തീരുമാനിച്ചു. എന്തെങ്കിലും അപായസൂചന കിട്ടിയാൽ അക്രമികളുടെ കണ്ണൊന്ന് ഇരുട്ടാക്കാൻവേണ്ടി ആ സഹോദരങ്ങൾ കാറിന്റെ ഹെഡ്ലൈറ്റ് ഓൺ ആക്കണമായിരുന്നു. അതുപോലെ അവർ ഹോണും അടിക്കണം. അപ്പോൾ മറ്റു സഹോദരങ്ങൾ സഹായിക്കാൻ വേണ്ടതു പെട്ടെന്നുതന്നെ ചെയ്യും. ഞാൻ ചിന്തിച്ചു: ‘യഹോവയുടെ ജനം എപ്പോഴും മുന്നമേ ഒരുങ്ങിയിരിക്കുന്നവരാണ്.’ അങ്ങനെ ആ ധൈര്യത്തിൽ ഞാൻ സുഖമായി ഉറങ്ങി. ഒരു കുഴപ്പവും ഉണ്ടായില്ല.
വർഷങ്ങൾക്കു ശേഷം ആ കൺവെൻഷനെക്കുറിച്ച് ഓർത്തപ്പോൾ മമ്മിക്ക് അന്ന് ഒരു പേടിയും ടെൻഷനും ഇല്ലായിരുന്നല്ലോ എന്നു ഞാൻ ചിന്തിച്ചു. യഹോവയിലും സംഘടനയിലും മമ്മി പൂർണമായി വിശ്വസിച്ചു. ആ നല്ല മാതൃക ഞാൻ ഒരിക്കലും മറക്കില്ല.
കൺവെൻഷനു തൊട്ടുമുമ്പാണു മമ്മി സാധാരണ മുൻനിരസേവനം തുടങ്ങിയത്. അതുകൊണ്ട് മുഴുസമയ സേവനത്തെക്കുറിച്ചുള്ള പ്രസംഗങ്ങളെല്ലാം മമ്മി പ്രത്യേകം ശ്രദ്ധിച്ചു. കൺവെൻഷൻ കഴിഞ്ഞ് വരുന്നവഴിക്കു മമ്മി പറഞ്ഞു: “എനിക്കു മുൻനിരസേവനം തുടരണം എന്നുണ്ട്. പക്ഷേ വീട്ടിലെ കാര്യവും മുൻനിരസേവനവും കൂടെ ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ല.” ഞങ്ങളോടു സഹായിക്കാമോ എന്നു മമ്മി ചോദിച്ചപ്പോൾ ഞങ്ങൾ സമ്മതിച്ചു. അതുകൊണ്ട് മമ്മി ഞങ്ങളെ ഓരോരുത്തരെയും രാവിലത്തെ ഭക്ഷണത്തിനു മുമ്പ് ഒന്നോ രണ്ടോ മുറി വൃത്തിയാക്കാൻ ഏൽപ്പിച്ചു. ഞങ്ങൾ സ്കൂളിൽ പോയിക്കഴിയുമ്പോൾ മുറിയൊക്കെ വൃത്തിയാണോ എന്നു നോക്കിയിട്ട് മമ്മി ശുശ്രൂഷയ്ക്കു പോകും. നല്ല തിരക്കുള്ള ആളായിരുന്നിട്ടും മമ്മി ഞങ്ങളുടെ കാര്യം നന്നായി ശ്രദ്ധിച്ചു. ഞങ്ങൾ സ്കൂളിൽനിന്ന് ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വരുമ്പോഴും സ്കൂൾ വിട്ടുവരുമ്പോഴും മമ്മി വീട്ടിൽ കാണുമായിരുന്നു. ചില ദിവസം സ്കൂൾ വിട്ടുവരുമ്പോൾ ഞങ്ങളും മമ്മിയുടെകൂടെ ശുശ്രൂഷയ്ക്കു പോകും. മുൻനിരസേവനത്തിൽ എന്താണ് ഉൾപ്പെടുന്നതെന്നു മനസ്സിലാക്കാൻ അതു ഞങ്ങളെ ശരിക്കും സഹായിച്ചു.
മുഴുസമയസേവനം തുടങ്ങുന്നു
16-ാമത്തെ വയസ്സിൽ ഞാൻ മുൻനിരസേവനം തുടങ്ങി. ഡാഡി സാക്ഷി അല്ലായിരുന്നെങ്കിലും എന്റെ ശുശ്രൂഷ എങ്ങനെ പോകുന്നെന്ന് അറിയാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒരു ദിവസം വൈകുന്നേരം ഞാൻ ഡാഡിയോടു പറഞ്ഞു,
എത്ര ശ്രമിച്ചിട്ടും ഒരു ബൈബിൾപഠനംപോലും കിട്ടുന്നില്ല എന്ന്. “എന്റെകൂടെ ബൈബിൾ പഠിക്കാമോ?” എന്ന് ഞാൻ ഡാഡിയോടു ചോദിച്ചു. ഒരു നിമിഷം ചിന്തിച്ചിട്ട് അദ്ദേഹം പറഞ്ഞു: “പഠിക്കാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല.” അങ്ങനെ ഡാഡിതന്നെ എന്റെ ആദ്യത്തെ ബൈബിൾ വിദ്യാർഥിയായി. എനിക്കു കിട്ടിയ ഒരു പ്രത്യേക പദവിയായിരുന്നു അത്.“സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (ഇംഗ്ലീഷ്) എന്ന പുസ്തകം ഉപയോഗിച്ച് ഞങ്ങൾ പഠിച്ചു. ഡാഡിയുമൊത്തുള്ള പഠനം നല്ല വിദ്യാർഥിയും അധ്യാപകനും ആകാൻ എന്നെ സഹായിച്ചു. ഒരു ദിവസം വൈകുന്നേരം ഒരു ഖണ്ഡിക വായിച്ചശേഷം ഡാഡി ചോദിച്ചു: “പുസ്തകത്തിൽ പറയുന്ന കാര്യങ്ങളൊക്കെ എനിക്കു മനസ്സിലായി. പക്ഷേ ഈ പുസ്തകം ശരിയാണെന്ന് നിനക്ക് എങ്ങനെ അറിയാം?” ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു. “ഇപ്പോൾ എനിക്ക് അതിന്റെ ഉത്തരം അറിയില്ല. നമ്മുടെ അടുത്ത പഠനത്തിന് അതു പറയാം” എന്നു ഞാൻ പറഞ്ഞു. അതുപോലെതന്നെ ഞാൻ ചെയ്തു. ഞങ്ങൾ ചർച്ച ചെയ്ത ആശയത്തെക്കുറിച്ച് പറയുന്ന തിരുവെഴുത്തുകളും ഞാൻ കണ്ടെത്തി. അതിനു ശേഷം ഞാൻ ബൈബിൾപഠനത്തിനുവേണ്ടി നന്നായി തയ്യാറാകാനും ഗവേഷണം ചെയ്യാനും തുടങ്ങി. അത് ആത്മീയമായി വളരാൻ എന്നെയും ഡാഡിയെയും സഹായിച്ചു. പഠിച്ച കാര്യങ്ങളൊക്കെ ഡാഡി പ്രാവർത്തികമാക്കാൻ തുടങ്ങി. 1952-ൽ സ്നാനമേറ്റു.
കൂടുതൽ പഠിക്കാൻ പുതിയ ലക്ഷ്യങ്ങൾ സഹായിച്ചു
17 വയസ്സായപ്പോൾ ഞാൻ വീട്ടിൽനിന്ന് മാറി. ഏതാണ്ട് ആ സമയത്ത് ജെത്ത a ഒരു മിഷനറിയായി; ഡോൺ ബഥേലിലും പോയി. അവർ രണ്ടു പേരും നിയമനങ്ങളെ സ്നേഹിച്ചത് എന്നെ ശരിക്കും പ്രചോദിപ്പിച്ചു. അങ്ങനെ ഞാൻ ബഥേൽസേവനത്തിനും ഗിലെയാദ് സ്കൂളിനും അപേക്ഷ കൊടുത്തു. എന്നിട്ട് കാര്യങ്ങൾ യഹോവയ്ക്കു വിട്ടുകൊടുത്തു. അങ്ങനെ 1946-ൽ എന്നെ ബഥേലിലേക്കു ക്ഷണിച്ചു.
വർഷങ്ങളിലുടനീളം ബഥേലിൽ പല നിയമനങ്ങൾ ഞാൻ ചെയ്തു. അതുകൊണ്ട് പുതിയ കുറെ കാര്യങ്ങൾ എനിക്കു പഠിക്കാൻ പറ്റി. 75 വർഷത്തെ എന്റെ ബഥേൽ ജീവിതത്തിൽ പുസ്തകങ്ങൾ എങ്ങനെ അച്ചടിക്കാമെന്നും എങ്ങനെ കണക്കുകൾ കൈകാര്യം ചെയ്യാമെന്നും ഞാൻ പഠിച്ചു. അതുപോലെ ബഥേലിലേക്ക് ആവശ്യമായ സാധനങ്ങൾ മേടിക്കാനും മറ്റു സ്ഥലങ്ങളിലേക്കു സാധനങ്ങൾ അയയ്ക്കാനും പഠിച്ചു. ഏറ്റവും പ്രധാനമായി ബഥേലിൽനിന്ന് കിട്ടുന്ന ആത്മീയവിദ്യാഭ്യാസം ഞാൻ ശരിക്കും ആസ്വദിക്കുന്നു; പ്രഭാതാരാധനയും ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങളും എല്ലാം.
എന്റെ അനിയനായ കാളിൽനിന്നും ഞാൻ പല കാര്യങ്ങൾ പഠിച്ചു. 1947-ലാണ് കാൾ ബഥേലിൽ വന്നത്. അവൻ ബൈബിളിന്റെ നല്ലൊരു വിദ്യാർഥിയും അധ്യാപകനും ആയിരുന്നു. ഒരു പ്രാവശ്യം എനിക്കു പ്രസംഗം കിട്ടിയപ്പോൾ ഞാൻ അവനോടു സഹായം ചോദിച്ചു. “ഒരുപാടു വിവരങ്ങൾ എന്റെ കൈയിൽ ഉണ്ട്. പക്ഷേ അത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല” എന്നു ഞാൻ പറഞ്ഞു. എന്നെ ചിന്തിപ്പിക്കുന്ന ഒരു ചോദ്യം കാൾ ചോദിച്ചു: “ജോയലേ, പ്രസംഗത്തിന്റെ വിഷയം എന്താണ്?” അപ്പോഴേക്കും എനിക്കു കാര്യം പിടികിട്ടി. പ്രസംഗത്തിനു ചേരുന്ന വിവരങ്ങൾ മാത്രം ഉപയോഗിച്ചിട്ട് ബാക്കിയുള്ളതു വിട്ടുകളയുക. ആ പാഠം ഞാൻ ഒരിക്കലും മറക്കില്ല.
ബഥേൽസേവനത്തിൽ സന്തോഷം കിട്ടണമെങ്കിൽ ശുശ്രൂഷയിൽ നല്ലൊരു പങ്കുണ്ടായിരിക്കണം. അപ്പോൾ നല്ലനല്ല അനുഭവങ്ങൾ നമുക്കു കിട്ടും. ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്ന ഒരു അനുഭവമാണു ന്യൂയോർക്ക് സിറ്റിയിലെ ബ്രോൻക്സിൽവെച്ച് നടന്നത്. മുമ്പ് വീക്ഷാഗോപുരവും ഉണരുക!യും ഒക്കെ വാങ്ങിച്ചിട്ടുള്ള ഒരു സ്ത്രീയുടെ വീട്ടിൽ ഞാനും ഒരു സഹോദരനുംകൂടെ പോയി. ഞങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ട് തുടങ്ങി: “ഈ വൈകുന്നേരം ഞങ്ങൾ ആളുകളെ ബൈബിളിൽനിന്ന് പ്രയോജനമുള്ള കാര്യങ്ങൾ പഠിക്കാൻ സഹായിക്കുകയാണ്.” ആ സ്ത്രീ പറഞ്ഞു: “ബൈബിളിനെക്കുറിച്ചാണെങ്കിൽ അകത്തേക്കു പോരേ.” ഞങ്ങൾ ദൈവരാജ്യത്തെക്കുറിച്ചും പുതിയ ലോകത്തെക്കുറിച്ചും ഉള്ള ചില തിരുവെഴുത്തുകൾ വായിച്ച് ചർച്ച ചെയ്തു. അത് ആ സ്ത്രീക്ക് ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് പിറ്റെ ആഴ്ച കുറെ സുഹൃത്തുക്കളെയും കൂട്ടിയാണ് അവർ ബൈബിൾപഠനത്തിന് ഇരുന്നത്. പിന്നീട് ആ സ്ത്രീയും ഭർത്താവും യഹോവയുടെ വിശ്വസ്താരാധകരായി.
വിവാഹയിണയിൽനിന്ന് പഠിക്കുന്നു
ഒരു വിവാഹയിണയ്ക്കുവേണ്ടി 10 വർഷം അന്വേഷിച്ചതിനു ശേഷമാണു ഞാൻ എന്റെ ഭാര്യയെ കണ്ടുമുട്ടിയത്. ഒരു നല്ല ഭാര്യയെ കണ്ടെത്താൻ എന്നെ സഹായിച്ചത് എന്താണെന്നോ? ഞാൻ പ്രാർഥനാപൂർവം ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു: ‘വിവാഹത്തിനു ശേഷം എന്തു ചെയ്യാനാണ് എന്റെ ആഗ്രഹം?’
1953-ൽ യാങ്കീ സ്റ്റേഡിയത്തിൽവെച്ച് നടന്ന കൺവെൻഷനു ശേഷം മേരി അന്യോൾ എന്ന ഒരു സഹോദരിയെ ഞാൻ കണ്ടുമുട്ടി. മേരിയും ജെത്തയും ഗിലെയാദിന്റെ രണ്ടാമത്തെ ക്ലാസ്സിൽ ഉണ്ടായിരുന്നു. മിഷനറി സേവനത്തിൽ അവർ ഒരുമിച്ചായിരുന്നു. കരീബിയനിലെ മിഷനറി നിയമനങ്ങളെക്കുറിച്ചും അവർക്കുണ്ടായിരുന്ന ബൈബിൾപഠനങ്ങളെക്കുറിച്ചും ഒത്തിരി ആവേശത്തോടെ മേരി എന്നോടു പറഞ്ഞു. കൂടുതൽ അടുത്തറിഞ്ഞപ്പോൾ ഒരേ ആത്മീയലക്ഷ്യങ്ങളാണു ഞങ്ങൾക്കുള്ളത് എന്നു ഞങ്ങൾക്കു മനസ്സിലായി. ഞങ്ങൾക്കു പരസ്പരമുള്ള സ്നേഹവും വർധിച്ചു. അങ്ങനെ 1955 ഏപ്രിലിൽ വിവാഹം കഴിച്ചു. മേരി യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണെന്നും അവളിൽനിന്ന് പലതും പകർത്താനുണ്ടെന്നും ഞാൻ മനസ്സിലാക്കി. കിട്ടുന്ന എല്ലാ നിയമനത്തിലും മേരി സന്തോഷമുള്ളവളായിരുന്നു. അവൾ കഠിനാധ്വാനം ചെയ്യുകയും മറ്റുള്ളവർക്കുവേണ്ടി കരുതുകയും എപ്പോഴും രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുകയും ചെയ്തു. (മത്താ. 6:33) മൂന്നു വർഷം സർക്കിട്ട് വേല ചെയ്തതിനു ശേഷം 1958-ൽ ഞങ്ങളെ ബഥേലിലേക്കു ക്ഷണിച്ചു.
എനിക്ക് മേരിയിൽനിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഉദാഹരണത്തിന്, കല്യാണം കഴിഞ്ഞ സമയത്ത് ഞങ്ങൾ ഒരുമിച്ച് ബൈബിൾ വായിക്കാൻ തീരുമാനിച്ചു. ദിവസവും ഏതാണ്ട് 15 വാക്യങ്ങളാണു വായിച്ചിരുന്നത്. കുറച്ച് ഭാഗം ഒരാൾ വായിച്ചുകഴിയുമ്പോൾ ഞങ്ങൾ ആ തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും അത് എങ്ങനെ പ്രാവർത്തികമാക്കാം എന്നു ചർച്ച ചെയ്യുകയും ചെയ്യും. ഇടയ്ക്കൊക്കെ ഗിലെയാദിൽനിന്നോ മിഷനറി സേവനത്തിൽനിന്നോ പഠിച്ച കാര്യങ്ങൾ മേരി പറയും. ഞാൻ പ്രസംഗങ്ങൾ നടത്തുന്നതിലും സഹോദരിമാരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും പുരോഗമിക്കാൻ അതൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്.—സുഭാ. 25:11.
എന്റെ പ്രിയപ്പെട്ട മേരി 2013-ൽ മരിച്ചു. പുതിയ ലോകത്തിൽ അവളെ വീണ്ടും കാണാൻ ഞാൻ കാത്തിരിക്കുകയാണ്. എന്നാൽ അതുവരെ യഹോവയിൽ പൂർണഹൃദയത്തോടെ ആശ്രയിച്ചുകൊണ്ട് തുടർന്നും പഠിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. (സുഭാ. 3:5, 6) യഹോവയുടെ ജനം പുതിയ ലോകത്തിൽ എന്തൊക്കെ ചെയ്യുമെന്നു ചിന്തിക്കുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നാറുണ്ട്. മഹാനായ ഉപദേഷ്ടാവിനെക്കുറിച്ചും മഹാനായ ഉപദേഷ്ടാവിൽനിന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ നമുക്ക് അന്നു പറ്റും. എന്നെ ഇത്രയും നാൾ പഠിപ്പിച്ചതിനും എന്നോട് പല വിധങ്ങളിൽ അനർഹദയ കാണിച്ചതിനും യഹോവയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല!
a ജെത്ത സുനലിന്റെ ജീവിതകഥ വായിക്കാൻ 2003 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ പേ. 23-29 കാണുക.