പഠനലേഖനം 46
ഗീതം 49 യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കാം
സഹോദരന്മാരേ, ഒരു ശുശ്രൂഷാദാസനാകാൻ നിങ്ങൾ ലക്ഷ്യംവെച്ചിട്ടുണ്ടോ?
“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃ. 20:35.
ഉദ്ദേശ്യം
ഒരു ശുശ്രൂഷാദാസനാകുക എന്ന ലക്ഷ്യംവെക്കാനും അതിൽ എത്തിച്ചേരാനും സ്നാനമേറ്റ സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
1. ശുശ്രൂഷാദാസന്മാരെക്കുറിച്ച് അപ്പോസ്തലനായ പൗലോസിന് എന്താണു തോന്നിയത്?
ശുശ്രൂഷാദാസന്മാർ സഭയിൽ പ്രധാനപ്പെട്ട പല ഉത്തരവാദിത്വങ്ങളും ചെയ്യുന്നു. അപ്പോസ്തലനായ പൗലോസ് വിശ്വസ്തരായ ഈ പുരുഷന്മാരെ ശരിക്കും വിലമതിച്ചു. ഉദാഹരണത്തിന്, ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ, അദ്ദേഹം മൂപ്പന്മാരോടൊപ്പം ശുശ്രൂഷാദാസന്മാരെക്കുറിച്ചും എടുത്തുപറഞ്ഞു.—ഫിലി. 1:1.
2. ശുശ്രൂഷാദാസൻ എന്ന നിയമനത്തെക്കുറിച്ച് ലൂയസ് സഹോദരന് എന്താണു തോന്നുന്നത്?
2 ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ സ്നാനമേറ്റ പല സഹോദരന്മാരും ശുശ്രൂഷാദാസന്മാരായി സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. ഉദാഹരണത്തിന്, ഡെവെൻ സഹോദരൻ 18-ാമത്തെ വയസ്സിൽ ശുശ്രൂഷാദാസനായി. അതേസമയം ലൂയസ് സഹോദരൻ ഒരു ശുശ്രൂഷാദാസനായത് 50 വയസ്സു കഴിഞ്ഞപ്പോഴാണ്. ആ സേവനത്തെക്കുറിച്ച് സഹോദരന് ഇങ്ങനെയാണു തോന്നിയത്: “ഒരു ശുശ്രൂഷാദാസനായി സേവിക്കാനുള്ള എന്റെ നിയമനം ഞാൻ ഒത്തിരി വിലമതിക്കുന്നു. സഭയിലെ സഹോദരങ്ങൾ എന്നെ സ്നേഹിക്കുമ്പോൾ അവരെ തിരിച്ച് സ്നേഹിക്കാൻ ഈ വിധത്തിൽ എനിക്കു കഴിയുന്നുണ്ട്.” പല ശുശ്രൂഷാദാസന്മാർക്കും ഇങ്ങനെതന്നെയാണു തോന്നുന്നത്.
3. ഏതെല്ലാം ചോദ്യങ്ങൾ നമ്മൾ പരിചിന്തിക്കും?
3 നിങ്ങൾ സ്നാനമേറ്റ ഒരു സഹോദരനാണെങ്കിൽ നിങ്ങൾക്കു ശുശ്രൂഷാദാസനാകാനുള്ള ലക്ഷ്യംവെക്കാനാകുമോ? അങ്ങനെ ചെയ്യാൻ നിങ്ങളെ എന്തു പ്രേരിപ്പിക്കും? ഇനി ഒരു ശുശ്രൂഷാദാസനാകാനുള്ള തിരുവെഴുത്തുയോഗ്യതകൾ എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. എന്നാൽ ആദ്യം, ശുശ്രൂഷാദാസന്മാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.
ശുശ്രൂഷാദാസന്മാർ സഭയെ സഹായിക്കുന്നത് എങ്ങനെയാണ്?
4. ശുശ്രൂഷാദാസന്മാർ സഭയെ സഹായിക്കുന്നത് എങ്ങനെയാണ്? (ചിത്രവും കാണുക.)
4 സ്നാനമേറ്റ, പരിശുദ്ധാത്മാവിനാൽ നിയമിതരായ ഈ ശുശ്രൂഷാദാസന്മാർ സഭയിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലും മൂപ്പന്മാരെ സഹായിക്കുന്നു. ചില ശുശ്രൂഷാദാസന്മാർ പ്രചാരകർക്കു ശുശ്രൂഷയിൽ പ്രവർത്തിക്കാനായി ആവശ്യത്തിനു പ്രദേശവും പ്രസിദ്ധീകരണങ്ങളും ഒക്കെയുണ്ടെന്ന് ഉറപ്പുവരുത്തുന്നു. മറ്റു ചിലർ രാജ്യഹാൾ വൃത്തിയാക്കാനും പരിപാലിക്കാനും സഹായിക്കുന്നു. അതുപോലെ ശുശ്രൂഷാദാസന്മാർ മീറ്റിങ്ങുകളിൽ സേവകന്മാരായി പ്രവർത്തിക്കുന്നു. ഓഡിയോ-വീഡിയോ കൈകാര്യം ചെയ്യുന്നതിലും അവർ സഹായിക്കാറുണ്ട്. ഇതുപോലുള്ള പ്രായോഗികമായ സഹായങ്ങളാണ് അവർ കൂടുതലായും ചെയ്യുന്നത്. എങ്കിലും ഏറ്റവും പ്രധാനമായി ശുശ്രൂഷാദാസന്മാർ ആത്മീയതയുള്ളവരാണ്. അവർ യഹോവയെ സ്നേഹിക്കുകയും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. അതുപോലെ അവർ സഹോദരീസഹോദരന്മാരെ ആഴമായി സ്നേഹിക്കുന്നു. (മത്താ. 22:37-39) അങ്ങനെയെങ്കിൽ സ്നാനമേറ്റ ഒരു സഹോദരന് എങ്ങനെ ശുശ്രൂഷാദാസനാകാൻ പരിശ്രമിക്കാം?
5. നിങ്ങൾക്ക് എങ്ങനെ ഒരു ശുശ്രൂഷാദാസനാകാൻ പരിശ്രമിക്കാം?
5 ശുശ്രൂഷാദാസനാകുന്നതിന് ഒരു വ്യക്തിക്കു വേണ്ട യോഗ്യതകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (1 തിമൊ. 3:8-10, 12, 13) ആ യോഗ്യതകളെക്കുറിച്ച് പഠിക്കുകയും അതിൽ എത്തിച്ചേരാൻ നന്നായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് ഒരു ശുശ്രൂഷാദാസനാകാൻ ശ്രമിക്കാം. എന്നാൽ ആദ്യം ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്നു ശ്രദ്ധിക്കേണ്ടതു പ്രധാനമാണ്.
നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?
6. സഹോദരീസഹോദരന്മാരെ സേവിക്കാൻ നിങ്ങളെ പ്രേരിപ്പിക്കേണ്ടത് എന്താണ്? (മത്തായി 20:28; ചിത്രവും കാണുക.)
6 നമ്മുടെ ഏറ്റവും നല്ല മാതൃകയായ യേശുവിനെ പ്രേരിപ്പിച്ചതു സ്നേഹമാണ്; പിതാവിനോടും ആളുകളോടും ഉള്ള സ്നേഹം. ആ സ്നേഹം കഠിനാധ്വാനം ചെയ്യാനും മറ്റുള്ളവർക്കുവേണ്ടി എളിയ ജോലികൾ ചെയ്യാനും യേശുവിനെ പ്രേരിപ്പിച്ചു. (മത്തായി 20:28 വായിക്കുക; യോഹ. 13:5, 14, 15) യേശുവിനെപ്പോലെ സ്നേഹമാണു നിങ്ങളെയും പ്രേരിപ്പിക്കുന്നതെങ്കിൽ യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും ശുശ്രൂഷാദാസനാകാനുള്ള യോഗ്യതകളിൽ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും.—1 കൊരി. 16:14; 1 പത്രോ. 5:5.
7. ഒരു സഹോദരൻ സ്വാർഥമായ ആഗ്രഹങ്ങൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണ്?
7 സ്വയം വലിയവരാണെന്നു കാണിക്കുന്നവരെയാണ് ഇന്നു ലോകം ആദരിക്കുന്നത്. എന്നാൽ യഹോവയുടെ സംഘടനയിൽ അങ്ങനെയല്ല. യേശുവിനെപ്പോലെ സ്നേഹത്താൽ പ്രേരിതമായി പ്രവർത്തിക്കുന്ന ഒരു സഹോദരൻ, ഒരിക്കലും അധികാരമോ പ്രാമുഖ്യതയോ നേടാൻ ശ്രമിക്കില്ല. അധികാരമോഹിയായ ഒരാളെ സഭയിൽ നിയമിച്ചാൽ ആ വ്യക്തി യഹോവയുടെ വിലപ്പെട്ട ആടുകൾക്കുവേണ്ടി എളിയ ജോലികൾ ചെയ്യാൻ മടി കാണിച്ചേക്കാം. അത്തരം ജോലികൾ അദ്ദേഹം ഒരു കുറച്ചിലായി കാണാൻ സാധ്യതയുണ്ട്. (യോഹ. 10:12) അഹങ്കാരമോ സ്വാർഥമായ ആഗ്രഹങ്ങളോ ഉള്ളിൽവെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരാളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കില്ല.—1 കൊരി. 10:24, 33; 13:4, 5.
8. യേശു തന്റെ അപ്പോസ്തലന്മാർക്ക് എന്ത് ഉപദേശമാണു നൽകിയത്?
8 ഇടയ്ക്കൊക്കെ യേശുവിന്റെ അടുത്ത സുഹൃത്തുക്കൾപോലും തെറ്റായ ആന്തരത്തോടെ പദവികൾ നേടിയെടുക്കാൻ ശ്രമിച്ചു. യേശുവിന്റെ രണ്ട് അപ്പോസ്തലന്മാരായ യാക്കോബും യോഹന്നാനും ഉൾപ്പെട്ട ഒരു സംഭവം നോക്കാം. അവർ യേശുവിനോടു ദൈവരാജ്യത്തിൽ ഒരു പ്രമുഖസ്ഥാനം ചോദിച്ചു. എന്നാൽ അവരുടെ ആ ആഗ്രഹത്തെ യേശു അഭിനന്ദിക്കുകയല്ല ചെയ്തത്. പകരം 12 അപ്പോസ്തലന്മാരോടായി യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം.” (മർക്കോ. 10:35-37, 43, 44) ശരിയായ ആന്തരത്തോടെ, അതായത് മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹത്തോടെ, ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുന്ന സഹോദരന്മാർ സഭയ്ക്ക് ഒരു അനുഗ്രഹമായിരിക്കും.—1 തെസ്സ. 2:8.
സഹോദരങ്ങളെ സേവിക്കാനുള്ള ആഗ്രഹം നിങ്ങൾക്ക് എങ്ങനെ ശക്തമാക്കാം?
9. ശുശ്രൂഷാദാസനാകാനുള്ള ആഗ്രഹം നിങ്ങൾക്ക് എങ്ങനെ ശക്തമാക്കാം?
9 നിങ്ങൾക്ക് ഉറപ്പായും യഹോവയോടു സ്നേഹമുണ്ടായിരിക്കും. സഹോദരങ്ങളെ സേവിക്കാൻ ആഗ്രഹവുമുണ്ടായിരിക്കും. എന്നാൽ ഒരു ശുശ്രൂഷാദാസൻ എന്ന നിലയിൽ ചെയ്യേണ്ടിവരുന്ന കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിങ്ങൾക്കു തോന്നുന്നില്ലായിരിക്കാം. എങ്കിൽ ആ ആഗ്രഹം വളർത്താൻ നിങ്ങളെ എന്തു സഹായിക്കും? സഹോദരങ്ങളെ സേവിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തെക്കുറിച്ച് ചിന്തിക്കുക. യേശു പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” (പ്രവൃ. 20:35) ആ തത്ത്വത്തിനു ചേർച്ചയിലാണു യേശു ജീവിച്ചത്. മറ്റുള്ളവരെ സേവിക്കുന്നതിൽ യേശു യഥാർഥസന്തോഷം കണ്ടെത്തി. നിങ്ങൾക്കും അതിനാകും.
10. മറ്റുള്ളവരെ സേവിക്കാൻ തനിക്കു സന്തോഷമാണെന്നു യേശു എങ്ങനെയാണു കാണിച്ചത്? (മർക്കോ. 6:31-34)
10 മറ്റുള്ളവരെ സേവിക്കുന്നതിൽ തനിക്കു സന്തോഷമുണ്ടെന്നു യേശു കാണിച്ച ഒരു സാഹചര്യം നോക്കാം. (മർക്കോസ് 6:31-34 വായിക്കുക.) ഒരിക്കൽ യേശുവിനും അപ്പോസ്തലന്മാർക്കും വളരെ ക്ഷീണം തോന്നിയതുകൊണ്ട് അവർ വിശ്രമിക്കാനായി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ യേശുവിൽനിന്ന് പഠിക്കാനായി ഒരു ജനക്കൂട്ടം അവർക്കു മുമ്പേ അവിടെ എത്തി. യേശുവിനു വേണമെങ്കിൽ പഠിപ്പിക്കാൻ പറ്റില്ലെന്നു പറയാമായിരുന്നു. കാരണം യേശുവിനും കൂടെയുള്ളവർക്കും ‘ഭക്ഷണം കഴിക്കാൻപോലും സമയം കിട്ടിയിരുന്നില്ല.’ അല്ലെങ്കിൽ യേശുവിന് ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞുകൊടുത്തിട്ട് അവരെ പറഞ്ഞ് അയയ്ക്കാമായിരുന്നു. പക്ഷേ അവരോടു സ്നേഹം തോന്നിയതുകൊണ്ട് യേശു “അവരെ പലതും പഠിപ്പിച്ചു,” അതും ‘നേരം വൈകുവോളം.’ (മർക്കോ. 6:35) യേശു അങ്ങനെ ചെയ്തത് ഒരു കടമയായിട്ടല്ല. പകരം ‘അവരോട് അലിവ് തോന്നിയിട്ടാണ്.’ അവരോടു സ്നേഹമുണ്ടായിരുന്നതുകൊണ്ട് അവരെ പഠിപ്പിക്കാൻ യേശുവിന് ആഗ്രഹം തോന്നി. അതെ, മറ്റുള്ളവരെ സേവിച്ചപ്പോൾ യേശുവിനു ശരിക്കും സന്തോഷം കിട്ടി.
11. യേശു എങ്ങനെയാണ് ആളുകളെ പ്രായോഗികമായി സഹായിച്ചത്? (ചിത്രവും കാണുക.)
11 യേശു ദൈവത്തെക്കുറിച്ച് പഠിപ്പിക്കുക മാത്രമല്ല അവരെ പ്രായോഗികമായി സഹായിക്കുകയും ചെയ്തു. യേശു അത്ഭുതകരമായി ഭക്ഷണം കൊടുക്കുകയും ശിഷ്യന്മാരോട് അതു വിതരണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. (മർക്കോ. 6:41) അതിലൂടെ മറ്റുള്ളവരെ എങ്ങനെ സേവിക്കണമെന്നു യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. കൂടാതെ ശുശ്രൂഷാദാസന്മാർ ചെയ്യുന്നതുപോലെയുള്ള പ്രായോഗികസേവനങ്ങൾ എത്ര പ്രധാനമാണെന്നു കാണിച്ചുകൊടുക്കുകയും ചെയ്തു. യേശുവിനോടൊപ്പം പ്രവർത്തിച്ചതും ‘ജനം മുഴുവൻ തിന്ന് തൃപ്തരാവുന്നതു’ കണ്ടതും അപ്പൊസ്തലന്മാരെ എത്ര സന്തോഷിപ്പിച്ചുകാണും! (മർക്കോ. 6:42) യേശു തന്റെ ഇഷ്ടത്തെക്കാൾ മറ്റുള്ളവരുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുത്തത് ഈ അവസരത്തിൽ മാത്രമായിരുന്നില്ല. ഭൂമിയിൽ ആയിരുന്നപ്പോഴുള്ള തന്റെ ജീവിതം മുഴുവൻ യേശു ആളുകളെ സേവിക്കാൻവേണ്ടിയാണ് ഉപയോഗിച്ചത്. (മത്താ. 4:23; 8:16) ആളുകളെ പഠിപ്പിക്കുന്നതിലും അവർക്കുവേണ്ടി കരുതുന്നതിലും യേശു സന്തോഷവും സംതൃപ്തിയും കണ്ടെത്തി. ഒരു ശുശ്രൂഷാദാസനാകാൻ നിസ്വാർഥതയോടെ പ്രവർത്തിക്കുമ്പോൾ നിങ്ങൾക്കും അതേ സന്തോഷം കിട്ടുമെന്ന് ഉറപ്പാണ്.
12. സഭയ്ക്കുവേണ്ടി നിങ്ങൾക്കു പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ലെന്നു ചിന്തിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
12 എന്നാൽ നിങ്ങൾക്കു പ്രത്യേകിച്ച് കഴിവുകളൊന്നുമില്ല എന്നു തോന്നുന്നെങ്കിലോ? നിരാശപ്പെടരുത്. സഭയ്ക്കു പ്രയോജനം ചെയ്യുന്ന ഗുണങ്ങൾ നിങ്ങൾക്ക് എന്തായാലും ഉണ്ടായിരിക്കും. 1 കൊരിന്ത്യർ 12:12-30 വരെയുള്ള വാക്യങ്ങളിൽ കാണുന്ന പൗലോസിന്റെ വാക്കുകളെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കുന്നതു നിങ്ങളെ സഹായിച്ചേക്കും. മറ്റ് ദൈവദാസരെപ്പോലെ നിങ്ങൾക്കും സഭയിൽ പ്രധാനപ്പെട്ട ഒരു പങ്കുണ്ടെന്നു പൗലോസിന്റെ ആ വാക്കുകൾ കാണിക്കുന്നു. ഒരു ശുശ്രൂഷാദാസനാകാനുള്ള യോഗ്യതകളിൽ നിങ്ങൾ ഇപ്പോൾ എത്തിച്ചേർന്നിട്ടില്ലെങ്കിൽ വിഷമിക്കേണ്ടാ. പകരം യഹോവയെയും സഹോദരങ്ങളെയും സേവിക്കുന്നതിനായി നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്യുക. മൂപ്പന്മാർ നിങ്ങളുടെ കഴിവുകൾ ശ്രദ്ധിക്കുമെന്നും നിങ്ങൾക്കു ചെയ്യാനാകുന്ന നിയമനങ്ങൾ തരുമെന്നും ഉറപ്പുണ്ടായിരിക്കുക.—റോമ. 12:4-8.
13. നിയമിതപുരുഷന്മാർക്കു വേണ്ട മിക്ക യോഗ്യതകളും എങ്ങനെയുള്ളതാണ്?
13 ശുശ്രൂഷാദാസനാകാനുള്ള ലക്ഷ്യംവെക്കാൻ മടിക്കേണ്ടതില്ലാത്തതിനു മറ്റൊരു കാരണംകൂടെയുണ്ട്. ഒരു ശുശ്രൂഷാദാസനാകാൻ വേണ്ട മിക്ക ഗുണങ്ങളും എല്ലാ ക്രിസ്ത്യാനികളിൽനിന്നും പ്രതീക്ഷിക്കുന്ന ഗുണങ്ങൾതന്നെയാണ്. കാരണം, എല്ലാ ക്രിസ്ത്യാനികളും യഹോവയോട് അടുക്കുകയും കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും യഹോവയ്ക്ക് ഇഷ്ടമുള്ള വിധത്തിൽ ജീവിക്കുകയും ചെയ്യേണ്ടതാണല്ലോ. അതുകൊണ്ട് നിങ്ങൾ ഇപ്പോൾതന്നെ ഒരു ശുശ്രൂഷാദാസനാകാൻ വേണ്ട മിക്ക ഗുണങ്ങളും വളർത്തിയെടുത്തിട്ടുണ്ടാകും. എന്നാൽ ഒരു സഹോദരന് ഈ ലക്ഷ്യത്തിൽ എത്തിച്ചേരാനായി പ്രത്യേകിച്ച് എന്തെല്ലാം ചെയ്യാനാകും?
ലക്ഷ്യത്തിൽ എങ്ങനെ എത്തിച്ചേരാം?
14. ‘കാര്യഗൗരവമുള്ളവരായിരിക്കുക’ എന്നതിന്റെ അർഥം എന്താണ്? (1 തിമൊഥെയൊസ് 3:8-10, 12)
14 1 തിമൊഥെയൊസ് 3:8-10, 12 (വായിക്കുക.) വാക്യങ്ങളിൽ കാണുന്ന ചില യോഗ്യതകളെക്കുറിച്ച് നമുക്കു നോക്കാം. ശുശ്രൂഷാദാസന്മാർ “കാര്യഗൗരവമുള്ളവരായിരിക്കണം.” ആ പ്രയോഗത്തെ “ബഹുമാന്യർ,” “അന്തസ്സുള്ളവർ,” “ആദരണീയർ,” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം. എന്നാൽ അതിന്റെ അർഥം, നിങ്ങൾ ചിരിക്കാനോ തമാശ ആസ്വദിക്കാനോ പാടില്ല എന്നല്ല. (സഭാ. 3:1, 4) പകരം നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഗൗരവമായെടുക്കണം എന്നാണ്. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റവും ഭംഗിയായി, കൃത്യസമയത്ത് ചെയ്തുതീർക്കുകയാണെങ്കിൽ സഭയിലെ സഹോദരങ്ങൾ നിങ്ങളെ ആദരിക്കുകയും ആശ്രയിക്കുകയും ചെയ്യും.
15. ‘കാര്യങ്ങൾ മാറ്റിപ്പറയാത്തവരും വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കാത്തവരും’ എന്ന് പറഞ്ഞാൽ അർഥമെന്താണ്?
15 ‘കാര്യങ്ങൾ മാറ്റിപ്പറയാത്തവർ’ എന്നതിന്റെ അർഥം നിങ്ങൾ വിശ്വസ്തരും സത്യസന്ധരും ആശ്രയിക്കാൻ കൊള്ളാവുന്നവരും ആയിരിക്കണം എന്നാണ്. അങ്ങനെയുള്ള ഒരാൾ വാക്കു പാലിക്കും, മറ്റുള്ളവരെ വഞ്ചിക്കില്ല. (സുഭാ. 3:32) ‘വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കാത്തവർ’ എന്നതിന്റെ അർഥം, ബിസിനെസ്സ് ഇടപാടുകളിലും പണം കൈകാര്യം ചെയ്യുന്ന കാര്യത്തിലും സത്യസന്ധനായിരിക്കണം എന്നാണ്. സഭയിലെ സഹോദരങ്ങളുമായുള്ള നല്ല ബന്ധം ആ വ്യക്തി സാമ്പത്തികനേട്ടത്തിനായി ഉപയോഗിക്കില്ല.
16. (എ) ‘ധാരാളം വീഞ്ഞ് കുടിക്കാത്തവർ’ എന്നതിന്റെ അർഥം എന്താണ്? (ബി) ‘ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കുക’ എന്നാൽ എന്താണ്?
16 ‘ധാരാളം വീഞ്ഞ് കുടിക്കാത്തവർ’ എന്നു പറഞ്ഞാൽ ആ വ്യക്തി അമിതമായി മദ്യപിക്കില്ല എന്നാണ്. ഒരുപാടു കുടിക്കുന്ന ആൾ എന്ന പേരും അദ്ദേഹത്തിനുണ്ടായിരിക്കില്ല. ഇനി ‘ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കുക’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ വ്യക്തി യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കും എന്നാണ്. പൂർണനല്ലെങ്കിലും ദൈവവുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കുന്നതിന്റെ സമാധാനം അദ്ദേഹം ആസ്വദിക്കും.
17. ‘യോഗ്യരാണോ എന്നു പരിശോധിക്കുമ്പോൾ’ ഒരു സഹോദരന് എങ്ങനെ ആശ്രയയോഗ്യനാണെന്നു തെളിയിക്കാം? (1 തിമൊഥെയൊസ് 3:10; ചിത്രവും കാണുക.)
17 ‘യോഗ്യരാണോ എന്ന് പരിശോധിച്ചറിഞ്ഞവർ’ എന്നതിന്റെ അർഥം, ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചാൽ നിങ്ങൾ അതു വിശ്വസ്തതയോടെ ചെയ്യുമെന്നു തെളിയിച്ചിട്ടുണ്ടെന്നാണ്. അതുകൊണ്ട് മൂപ്പന്മാർ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചാൽ അവർ പറഞ്ഞതിനു ചേർച്ചയിൽ, സംഘടനയുടെ നിർദേശങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ നന്നായി ശ്രദ്ധിക്കണം. ആ നിയമനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അത് എപ്പോൾ പൂർത്തിയാക്കണമെന്നും മനസ്സിലാക്കുക. നിങ്ങൾക്കു കിട്ടുന്ന ഓരോ നിയമനവും നന്നായി ചെയ്യുമ്പോൾ സഭയിലുള്ള സഹോദരങ്ങൾ നിങ്ങളുടെ പുരോഗതി കാണുകയും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. മൂപ്പന്മാരേ, നിങ്ങൾ സ്നാനമേറ്റ സഹോദരന്മാർക്കു പരിശീലനം കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. (1 തിമൊഥെയൊസ് 3:10 വായിക്കുക.) നിങ്ങളുടെ സഭയിൽ കൗമാരത്തിന്റെ തുടക്കത്തിലോ അതിൽ താഴെയോ പ്രായമുള്ള, സ്നാനമേറ്റ സഹോദരന്മാരുണ്ടോ? അവർ വ്യക്തിപരമായ പഠനത്തിന്റെ കാര്യത്തിൽ നല്ല മാതൃകകളാണോ? അവർ ക്രമമായി മീറ്റിങ്ങുകൾക്ക് അഭിപ്രായം പറയുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ അവരുടെ പ്രായത്തിനും സാഹചര്യത്തിനും പറ്റിയ നിയമനങ്ങൾ കൊടുക്കുക. അങ്ങനെ ചെറുപ്പക്കാരായ ഈ സഹോദരങ്ങൾ ‘യോഗ്യരാണോ എന്നു പരിശോധിച്ചറിയാൻ’ പറ്റും. അപ്പോൾ കൗമാരത്തിന്റെ അവസാനമാകുമ്പോഴേക്കും അവർക്ക് ഒരു ശുശ്രൂഷാദാസനാകാൻ കഴിഞ്ഞേക്കും.
18. ‘ആരോപണരഹിതരായിരിക്കുക’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
18 ‘ആരോപണരഹിതർ’ എന്നതിന്റെ അർഥം, ഗുരുതരമായ ഒരു തെറ്റു ചെയ്തെന്ന ആരോപണം നിങ്ങൾക്കെതിരെ ഉന്നയിക്കാൻ ആർക്കും ന്യായമായ ഒരു അടിസ്ഥാനം ഉണ്ടായിരിക്കരുത് എന്നാണ്. ക്രിസ്ത്യാനികൾക്കെതിരെ തെറ്റായ ആരോപണങ്ങളുണ്ടാകും എന്നതു ശരിയാണ്. യേശുവിന് എതിരെ അങ്ങനെയുണ്ടായിട്ടുണ്ട്. തന്റെ ശിഷ്യന്മാർക്കും അങ്ങനെ സംഭവിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (യോഹ. 15:20) എന്നാൽ യേശുവിനെപ്പോലെ നിങ്ങളുടെയും നടത്ത ശുദ്ധമാണെങ്കിൽ സഭയിൽ നിങ്ങൾക്കു നല്ലൊരു പേരുണ്ടായിരിക്കും.—മത്താ. 11:19.
19. ‘ഒരു ഭാര്യ മാത്രമുള്ളവർ’ ആയിരിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
19 ‘ഒരു ഭാര്യ മാത്രമുള്ളവർ.’ നിങ്ങൾ വിവാഹിതനാണെങ്കിൽ ഒരു പുരുഷന് ഒരു സ്ത്രീ എന്ന ദൈവത്തിന്റെ നിലവാരത്തോടു ചേർന്നുനിൽക്കണം. (മത്താ. 19:3-9) ഒരു ക്രിസ്തീയപുരുഷൻ ഒരിക്കലും ലൈംഗിക അധാർമികതയിൽ ഏർപ്പെടില്ല. (എബ്രാ. 13:4) എന്നാൽ അതുമാത്രം പോരാ. മറ്റു സ്ത്രീകളോട് അനുചിതമായ താത്പര്യം കാണിക്കാതിരുന്നുകൊണ്ട് ഭാര്യയോടു വിശ്വസ്തനായിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു.—ഇയ്യോ. 31:1.
20. സ്വന്തം കുടുംബത്തിന്റെ കാര്യത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കാൻ ഒരു പുരുഷന് എങ്ങനെ കഴിയും?
20 ‘മക്കളുടെയും സ്വന്തകുടുംബത്തിന്റെയും കാര്യത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവർ.’ നിങ്ങൾ ഒരു കുടുംബനാഥനാണെങ്കിൽ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഗൗരവമായെടുക്കണം. കുടുംബാരാധന ക്രമമായി നടത്തണം. കുടുംബത്തിലെ ഒരോ അംഗത്തോടും ഒപ്പം ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടണം. അതുപോലെ യഹോവയുമായി ഒരു വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ മക്കളെ സഹായിക്കുകയും വേണം. (എഫെ. 6:4) കുടുംബത്തിനുവേണ്ടി നന്നായി കരുതുന്ന ഒരു പുരുഷനു സഭയെ നന്നായി നയിക്കാൻ കഴിയും.—1 തിമൊഥെയൊസ് 3:5 താരതമ്യം ചെയ്യുക.
21. ഇതുവരെ ഒരു ശുശ്രൂഷാദാസനായിട്ടില്ലെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം?
21 സഹോദരന്മാരേ, നിങ്ങൾ ഇതുവരെ ഒരു ശുശ്രൂഷാദാസനായിട്ടില്ലെങ്കിൽ ഈ ലേഖനത്തിലെ വിവരങ്ങൾ പ്രാർഥനാപൂർവം ചിന്തിക്കുക. ഒരു ശുശ്രൂഷാദാസനാകാനുള്ള യോഗ്യതകളെക്കുറിച്ച് പഠിക്കുകയും അതിൽ എത്തിച്ചേരാൻ കഠിനശ്രമം ചെയ്യുകയും വേണം. നിങ്ങൾ യഹോവയെയും സഹോദരീസഹോദരന്മാരെയും എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു ചിന്തിക്കുക. അവരെ സേവിക്കാനുള്ള ആഗ്രഹം ശക്തമാക്കുക. (1 പത്രോ. 4:8, 10) നിങ്ങളുടെ ആത്മീയകുടുംബത്തെ സേവിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയുക. ഒരു ശുശ്രൂഷാദാസനാകാനുള്ള നിങ്ങളുടെ ശ്രമത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!—ഫിലി. 2:13.
ഗീതം 17 “എനിക്കു മനസ്സാണ്”
a ചിത്രത്തിന്റെ വിവരണം: ഇടത്ത്, യേശു മറ്റുള്ളവരെ താഴ്മയോടെ സേവിക്കുന്നു; വലത്ത്, ഒരു ശുശ്രൂഷാദാസൻ സഭയിലെ പ്രായമായ ഒരു സഹോദരനെ സഹായിക്കുന്നു.