വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 37

ഗീതം 118 “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”

അവസാനംവരെ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കാൻ സഹായിക്കുന്ന ഒരു കത്ത്‌

അവസാനംവരെ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കാൻ സഹായിക്കുന്ന ഒരു കത്ത്‌

‘നമുക്ക്‌ ആദ്യമുണ്ടായിരുന്ന ബോധ്യം അവസാനംവരെ മുറുകെ പിടിക്കുക.’എബ്രാ. 3:14.

ഉദ്ദേശ്യം

ഈ വ്യവസ്ഥിതിയുടെ അവസാനംവരെ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്ന ചില പാഠങ്ങൾ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ എഴുതിയ കത്തിൽനിന്ന്‌ പഠിക്കാം.

1-2. (എ) അപ്പോസ്‌തലനായ പൗലോസ്‌ എബ്രായക്രിസ്‌ത്യാനികൾക്കു കത്ത്‌ എഴുതിയപ്പോൾ യഹൂദയിലെ അവസ്ഥ എന്തായിരുന്നു? (ബി) ആ കത്ത്‌ കൃത്യസമയത്തുള്ളതായിരുന്നത്‌ എന്തുകൊണ്ടാണ്‌?

 യേശു മരിച്ചതിനു ശേഷമുള്ള വർഷങ്ങളിൽ, യരുശലേമിലും യഹൂദ്യയിലും ഉള്ള എബ്രായക്രിസ്‌ത്യാനികൾക്ക്‌ ഒരുപാടു കഷ്ടപ്പാടുകൾ നേരിടേണ്ടിവന്നു. ക്രിസ്‌തീയസഭ സ്ഥാപിതമായ ഉടനെതന്നെ അവർക്കു ശക്തമായ ഉപദ്രവങ്ങളുണ്ടായി. (പ്രവൃ. 8:1) ഏതാണ്ട്‌ 20 വർഷങ്ങൾക്കു ശേഷം ക്രിസ്‌തുവിന്റെ അനുഗാമികൾക്കു വലിയ സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നു. മുമ്പ്‌ ദേശത്തുണ്ടായ ക്ഷാമത്തിന്റെ ഫലമായിട്ടായിരിക്കാം അവർക്ക്‌ അതു നേരിട്ടത്‌. (പ്രവൃ. 11:27-30) എന്നാൽ ഏതാണ്ട്‌ എ.ഡി. 61 ആയപ്പോഴേക്കും അവിടത്തെ സാഹചര്യം കുറെയൊക്കെ മെച്ചപ്പെട്ടു. വരാനിരുന്ന സംഭവങ്ങൾവെച്ച്‌ നോക്കുമ്പോൾ അവർക്ക്‌ അതൊരു സമാധാനകാലഘട്ടമായിരുന്നു. ആ സമയത്താണ്‌ അപ്പോസ്‌തലനായ പൗലോസ്‌ ദൈവപ്രചോദിതമായി അവർക്ക്‌ ഒരു കത്ത്‌ എഴുതുന്നത്‌. അതിലെ നിർദേശങ്ങൾ ഭാവിയിൽ നേരിടാനുള്ള സംഭവങ്ങൾക്കായി അവരെ ഒരുക്കുമായിരുന്നു.

2 എബ്രായർക്ക്‌ എഴുതിയ ആ കത്ത്‌ കൃത്യസമയത്തുള്ള ഒന്നായിരുന്നു. കാരണം അവർക്കുണ്ടായിരുന്ന ആ സമാധാനത്തിന്റെ സമയം അധികം നാൾ നീണ്ടുനിൽക്കുമായിരുന്നില്ല. യേശു മുൻകൂട്ടിപ്പറഞ്ഞ യരുശലേമിന്റെ നാശം അടുത്തുകൊണ്ടിരിക്കുകയായിരുന്നു. (ലൂക്കോ. 21:20) കഷ്ടതകളുടെ ആ സമയത്ത്‌ സഹിച്ചുനിൽക്കാൻ സഹായിക്കുന്ന പ്രായോഗികനിർദേശങ്ങളാണു പൗലോസ്‌ അവർക്കു നൽകിയത്‌. ആ നാശം കൃത്യമായി എപ്പോൾ സംഭവിക്കുമെന്നു പൗലോസിനോ യഹൂദയിലെ ക്രിസ്‌ത്യാനികൾക്കോ അറിയില്ലായിരുന്നു. എങ്കിലും ആ നാശം സംഭവിക്കുന്നതു വരെയുള്ള സമയത്ത്‌, വിശ്വാസവും സഹനശക്തിയും പോലുള്ള ഗുണങ്ങൾ വളർത്തിയെടുത്തുകൊണ്ട്‌ അതിനായി ഒരുങ്ങാൻ ക്രിസ്‌ത്യാനികൾക്കു കഴിയുമായിരുന്നു.—എബ്രാ. 10:25; 12:1, 2.

3. എബ്രായർക്കുള്ള കത്ത്‌ ഇന്ന്‌ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എന്തുകൊണ്ട്‌?

3 എബ്രായക്രിസ്‌ത്യാനികൾ നേരിട്ടതിനെക്കാൾ വലിയൊരു കഷ്ടതയാണു നമ്മൾ ഇനി നേരിടാൻപോകുന്നത്‌. (മത്താ. 24:21; വെളി. 16:14, 16) അതുകൊണ്ട്‌ അവർക്ക്‌ യഹോവ അന്നു കൊടുത്ത ആ നിർദേശങ്ങൾ ഇന്നു നമുക്കും പ്രയോജനം ചെയ്യും. അവയിൽ ചിലതു നോക്കാം.

“പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം”

4. ജൂതക്രിസ്‌ത്യാനികൾക്ക്‌ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടിവന്നു? (ചിത്രവും കാണുക.)

4 ജൂതപശ്ചാത്തലത്തിൽനിന്ന്‌ വന്ന ആ ക്രിസ്‌ത്യാനികൾക്കു വലിയ മാറ്റങ്ങൾ വരുത്താനുണ്ടായിരുന്നു. അത്‌ അത്ര എളുപ്പമായിരുന്നില്ല. ഒരു സമയത്ത്‌ ജൂതന്മാരായിരുന്നു യഹോവ തിരഞ്ഞെടുത്ത ജനത. വർഷങ്ങളോളം യരുശലേം വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്നു. യഹോവയെ പ്രതിനിധീകരിച്ച രാജാവ്‌ അവിടെ ഇരുന്നാണു ഭരണം നടത്തിയിരുന്നത്‌. അതുപോലെ യരുശലേമിലെ ആലയം ശുദ്ധാരാധനയുടെ കേന്ദ്രമായിരുന്നു. വിശ്വസ്‌തരായ ജൂതന്മാർ അവരുടെ മതനേതാക്കന്മാർ വിശദീകരിച്ചിരുന്ന മോശയുടെ നിയമമാണു പിൻപറ്റിയിരുന്നത്‌. ഭക്ഷണത്തോടും പരിച്ഛേദനയോടും ജനതകളിൽപ്പെട്ട ആളുകളുമായി സമയം ചെലവഴിക്കുന്നതിനോടും ഒക്കെ ബന്ധപ്പെട്ട്‌ അതിലുള്ള നിയമങ്ങൾ അവർ അനുസരിച്ചു. എന്നാൽ യേശുവിന്റെ മരണത്തോടെ മോശയുടെ നിയമം നീങ്ങിപ്പോയി. പിന്നെയങ്ങോട്ടു ജൂതന്മാർ ആലയത്തിൽ അർപ്പിച്ചിരുന്ന ബലികളൊന്നും യഹോവ സ്വീകരിക്കാതായി. മോശയുടെ നിയമം അനുസരിച്ചിരുന്ന ജൂതക്രിസ്‌ത്യാനികൾക്ക്‌ ഈ മാറ്റങ്ങൾ ഉൾക്കൊള്ളുന്നത്‌ അത്ര എളുപ്പമായിരുന്നില്ല. (എബ്രാ. 10:1, 4, 10) അപ്പോസ്‌തലനായ പത്രോസിനെപ്പോലെ പക്വതയുള്ള ക്രിസ്‌ത്യാനികൾക്കുപോലും ചില കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബുദ്ധിമുട്ടായിരുന്നു. (പ്രവൃ. 10:9-14; ഗലാ. 2:11-14) ജൂതന്മാർ പുതിയ വിശ്വാസം സ്വീകരിക്കുന്നതു കണ്ടപ്പോൾ ജൂതമതനേതാക്കന്മാർ അവരെ ഉപദ്രവിക്കാൻതുടങ്ങി.

ജൂത എതിരാളികളുടെ തെറ്റായ പഠിപ്പിക്കലുകൾ തള്ളിക്കളയാൻ ക്രിസ്‌ത്യാനികൾ എപ്പോഴും സത്യത്തോട്‌ ചേർന്നുനിൽക്കണമായിരുന്നു (4-5 ഖണ്ഡികകൾ കാണുക)


5. ഏതു രണ്ടു കൂട്ടമാണ്‌ ക്രിസ്‌ത്യാനികളെ എതിർത്തത്‌?

5 ആ എബ്രായക്രിസ്‌ത്യാനികൾക്കു രണ്ടു കൂട്ടം ആളുകളിൽനിന്ന്‌ എതിർപ്പു നേരിട്ടു. അതിൽ ഒരു കൂട്ടം ജൂതമതനേതാക്കന്മാരായിരുന്നു. അവർ ക്രിസ്‌ത്യാനികളെ വിശ്വാസത്യാഗികളായിട്ടാണു കണ്ടത്‌. സഭയിൽത്തന്നെ ഉണ്ടായിരുന്ന ചിലരായിരുന്നു മറ്റൊരു കൂട്ടം. ക്രിസ്‌ത്യാനികൾ മോശയുടെ നിയമം അനുസരിക്കണമെന്ന്‌ അവർ നിർബന്ധംപിടിച്ചു. ഉപദ്രവം സഹിക്കുന്നത്‌ ഒഴിവാക്കാനായിരിക്കാം അവർ അങ്ങനെ ചെയ്‌തത്‌. (ഗലാ. 6:12) ഇങ്ങനെയൊരു സാഹചര്യത്തിൽ യഹോവയോടു വിശ്വസ്‌തരായിരിക്കാൻ ക്രിസ്‌ത്യാനികളെ എന്തു സഹായിക്കുമായിരുന്നു?

6. എന്തു ചെയ്യാനാണു പൗലോസ്‌ സഹാരാധകരെ പ്രോത്സാഹിപ്പിച്ചത്‌? (എബ്രായർ 5:14–6:1)

6 പൗലോസ്‌ എബ്രായർക്ക്‌ എഴുതിയ കത്തിലൂടെ തന്റെ സഹവിശ്വാസികളെ ദൈവവചനം ആഴത്തിൽ പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. (എബ്രായർ 5:14–6:1 വായിക്കുക.) ജൂതന്മാർ ആരാധിച്ചിരുന്ന രീതിയെക്കാൾ ശ്രേഷ്‌ഠമാണു ക്രിസ്‌ത്യാനികൾ യഹോവയെ ആരാധിക്കുന്ന രീതിയെന്നു പൗലോസ്‌ എബ്രായതിരുവെഴുത്തുകൾ ഉപയോഗിച്ച്‌ അവർക്കു വിശദീകരിച്ച്‌ കൊടുത്തു. a തെറ്റായ പഠിപ്പിക്കലുകൾ മനസ്സിലാക്കാനും അത്‌ ഒഴിവാക്കാനും തിരുവെഴുത്ത്‌ സത്യങ്ങളുടെ ആഴത്തിലുള്ള പഠനം ആ ക്രിസ്‌ത്യാനികളെ സഹായിക്കുമെന്നു പൗലോസിന്‌ അറിയാമായിരുന്നു.

7. നമ്മൾ ഇന്ന്‌ എന്തു പ്രശ്‌നങ്ങൾ നേരിടുന്നു?

7 യഹോവ ശരിയെന്നു പറയുന്ന കാര്യങ്ങൾക്ക്‌ എതിരായ വിവരങ്ങൾ പറഞ്ഞുപരത്തുന്ന ആളുകൾ അന്നത്തെപ്പോലെ ഇന്നുമുണ്ട്‌. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ വിശ്വാസങ്ങളെ അവർ എതിർക്കുന്നു. ലൈംഗികതയോടൊക്കെ ബന്ധപ്പെട്ട നമ്മുടെ ബൈബിളധിഷ്‌ഠിത നിലപാടുകളെയാണ്‌ അവർ മിക്കപ്പോഴും ആക്രമിക്കുന്നത്‌. നമ്മൾ ക്രൂരരും കടുംപിടുത്തക്കാരും ആണെന്ന്‌ അവർ ആരോപിക്കുന്നു. ഈ ലോകത്തിന്റെ മനോഭാവങ്ങളും ചിന്തകളും ദൈവത്തിന്റെ ഉന്നതമായ നിലവാരങ്ങളിൽനിന്ന്‌ കൂടുതൽക്കൂടുതൽ അകന്നുകൊണ്ടിരിക്കുകയാണ്‌. (സുഭാ. 17:15) അതുകൊണ്ട്‌ നമ്മളെ തളർത്താനും വഴിതെറ്റിക്കാനും ആയി, എതിരാളികൾ ഉപയോഗിക്കുന്ന ആശയങ്ങൾ നമ്മൾ തിരിച്ചറിയാനും ഒഴിവാക്കാനും പഠിക്കേണ്ടതുണ്ട്‌.—എബ്രാ. 13:9.

8. നമുക്ക്‌ എങ്ങനെ ആത്മീയപക്വതയിലേക്കു വളരാം?

8 ആത്മീയപക്വതയിലേക്കു വളരുക എന്ന പൗലോസിന്റെ നിർദേശം എബ്രായക്രിസ്‌ത്യാനികളെപ്പോലെ നമ്മളും അനുസരിക്കണം. അതിനുവേണ്ടി ബൈബിൾ ആഴത്തിൽ പഠിച്ചുകൊണ്ട്‌ യഹോവയുടെ ചിന്തകൾ മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കണം. സ്‌നാനപ്പെട്ടതിനു ശേഷവും അതു ചെയ്യുന്നതിൽ തുടരേണ്ടതുണ്ട്‌. സത്യത്തിൽ വന്നിട്ട്‌ എത്ര നാളായാലും നമ്മൾ എല്ലാവരും ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യണം. (സങ്കീ. 1:2) ക്രമമായി ബൈബിൾ പഠിക്കുന്ന ഒരു ശീലമുണ്ടെങ്കിൽ അതു നമ്മുടെ വിശ്വാസം ശക്തമാക്കും. പൗലോസ്‌ എബ്രായക്രിസ്‌ത്യാനികളോട്‌ വളർത്തിയെടുക്കാൻ പറഞ്ഞ പ്രധാനപ്പെട്ട ഗുണമാണ്‌ വിശ്വാസം.—എബ്രാ. 11:1, 6.

‘വിശ്വസിച്ച്‌ ജീവരക്ഷ നേടുക’

9. എബ്രായക്രിസ്‌ത്യാനികൾക്കു ശക്തമായ വിശ്വാസം വേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

9 യഹൂദ്യ നേരിടാൻപോകുന്ന കഷ്ടതകളെ അതിജീവിക്കുന്നതിന്‌ എബ്രായക്രിസ്‌ത്യാനികൾക്കു ശക്തമായ വിശ്വാസം വേണമായിരുന്നു. (എബ്രാ. 10:37-39) സൈന്യങ്ങൾ യരുശലേമിനു ചുറ്റും പാളയം അടിക്കുന്നതു കാണുമ്പോൾ, മലകളിലേക്ക്‌ ഓടിപ്പോകാൻ യേശു തന്റെ അനുഗാമികൾക്കു മുന്നറിയിപ്പ്‌ കൊടുത്തിരുന്നു. അവർ താമസിക്കുന്നതു നഗരത്തിലായാലും നാട്ടിൻപുറങ്ങളിലായാലും യേശുവിന്റെ ഈ നിർദേശം അവർ അനുസരിക്കണമായിരുന്നു. (ലൂക്കോ. 21:20-24) ആ കാലത്ത്‌ ഏതെങ്കിലും ഒരു സൈന്യം ആക്രമിക്കാൻ വന്നാൽ ആളുകൾ പൊതുവേ സംരക്ഷണം കിട്ടാൻ യരുശലേംപോലെ ചുറ്റുമതിലുള്ള നഗരങ്ങളിലേക്കാണു പോയിരുന്നത്‌. അതുകൊണ്ടുതന്നെ മലകളിലേക്ക്‌ ഓടിപ്പോകുക എന്ന നിർദേശം അവർക്കു ബുദ്ധിശൂന്യമായി തോന്നിയിരിക്കാം. അത്‌ അനുസരിക്കാൻ അവർക്കു ശക്തമായ വിശ്വാസം വേണമായിരുന്നു.

10. ശക്തമായ വിശ്വാസം എന്തു ചെയ്യാൻ ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുമായിരുന്നു? (എബ്രായർ 13:17)

10 സഭയെ നയിക്കാനായി യേശു ഉപയോഗിക്കുന്നവരെയും ആ ക്രിസ്‌ത്യാനികൾ വിശ്വസിക്കണമായിരുന്നു. ഓടിപ്പോകാനുള്ള യേശുവിന്റെ നിർദേശം അനുസരിക്കാൻ നേതൃത്വമെടുത്തവർ ക്രിസ്‌ത്യാനികളെ സഹായിച്ചുകാണും. എപ്പോൾ, എങ്ങനെ ഓടിപ്പോകണം എന്ന കൃത്യമായ നിർദേശങ്ങൾ അവർ കൊടുത്തിട്ടുണ്ടാകണം. (എബ്രായർ 13:17 വായിക്കുക.) എബ്രായർ 13:17-ലെ ‘അനുസരിക്കുക’ എന്നതിന്റെ ഗ്രീക്കുപദം, നിർദേശം തരുന്നയാളിൽ വിശ്വാസമുള്ളതുകൊണ്ട്‌ അനുസരിക്കുന്നതിനെ അർഥമാക്കുന്നു. അതായത്‌ ആ വ്യക്തിക്ക്‌ അധികാരമുണ്ടല്ലോ എന്ന്‌ ഓർത്തല്ല, പകരം അദ്ദേഹത്തിൽ വിശ്വാസമുള്ളതുകൊണ്ടാണ്‌ അദ്ദേഹത്തെ അനുസരിക്കുന്നത്‌. അതുകൊണ്ട്‌ എബ്രായക്രിസ്‌ത്യാനികൾ പ്രശ്‌നങ്ങളുണ്ടാകുന്നതിനു മുമ്പുതന്നെ നേതൃത്വമെടുക്കുന്നവരിൽ വിശ്വാസം വളർത്തിയെടുക്കണമായിരുന്നു. അങ്ങനെ അനുസരിക്കുന്നത്‌ ഒരു ശീലമാക്കിയാൽ പ്രശ്‌നങ്ങളുണ്ടാകുമ്പോഴും അനുസരിക്കാൻ അവർക്ക്‌ എളുപ്പമാകുമായിരുന്നു.

11. ഇന്ന്‌ ക്രിസ്‌ത്യാനികൾക്കു ശക്തമായ വിശ്വാസമുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

11 എബ്രായക്രിസ്‌ത്യാനികളെപ്പോലെ നമുക്കും ഇന്നു വിശ്വാസം ആവശ്യമാണ്‌. വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ച്‌ ബൈബിൾ നൽകുന്ന മുന്നറിയിപ്പ്‌ ഇന്നത്തെ മിക്ക ആളുകളും വിശ്വസിക്കുന്നില്ല. നമ്മൾ അതെക്കുറിച്ച്‌ പറയുമ്പോൾ അവർ പരിഹസിക്കുകപോലും ചെയ്യുന്നു. (2 പത്രോ. 3:3, 4) ഇനി ബൈബിളിൽ മഹാകഷ്ടതയുടെ സമയത്ത്‌ നടക്കാനിരിക്കുന്ന പല കാര്യങ്ങളെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും എല്ലാ കാര്യങ്ങളും നമുക്ക്‌ അറിയില്ല. അതുകൊണ്ട്‌, അന്ത്യം കൃത്യസമയത്തുതന്നെ വരുമെന്നും അന്ന്‌ യഹോവ നമുക്കായി കരുതുമെന്നും നമുക്കു ശക്തമായ വിശ്വാസമുണ്ടായിരിക്കണം.—ഹബ. 2:3.

12. മഹാകഷ്ടതയെ അതിജീവിക്കാൻ നമ്മളെ എന്തു സഹായിക്കും?

12 നമ്മളെ വഴി നയിക്കാനായി യഹോവ ഇന്നു ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ’ ആണ്‌ ഉപയോഗിക്കുന്നത്‌ എന്ന വിശ്വാസവും നമ്മൾ ശക്തമാക്കണം. (മത്താ. 24:45) റോമൻ സൈന്യം ആക്രമിക്കാൻ വന്നപ്പോൾ എബ്രായക്രിസ്‌ത്യാനികൾക്കു ചില നിർദേശങ്ങൾ കിട്ടിയിരിക്കാൻ സാധ്യതയുള്ളതുപോലെ, മഹാകഷ്ടത തുടങ്ങുമ്പോൾ നമുക്കും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ചില പ്രത്യേകനിർദേശങ്ങൾ കിട്ടിയേക്കാം. മഹാകഷ്ടതയുടെ സമയത്ത്‌ ആ നിർദേശങ്ങൾ അനുസരിക്കാൻ നമുക്കു കഴിയണമെങ്കിൽ നേതൃത്വമെടുക്കുന്നവരിലുള്ള വിശ്വാസം നമ്മൾ ഇപ്പോൾത്തന്നെ ശക്തമാക്കേണ്ടതുണ്ട്‌. അവർ തരുന്ന നിർദേശങ്ങൾ ഇപ്പോൾ അനുസരിക്കാൻ നമുക്കു ബുദ്ധിമുട്ടാണെങ്കിൽ അന്ന്‌ അനുസരിക്കാനും ബുദ്ധിമുട്ടായിരിക്കും.

13. എബ്രായർ 13:5-ലെ നിർദേശം പ്രധാനപ്പെട്ട ഒന്നായിരുന്നത്‌ എന്തുകൊണ്ട്‌?

13 എബ്രായക്രിസ്‌ത്യാനികൾ ഓടിപ്പോകാനുള്ള അടയാളത്തിനായി കാത്തിരിക്കുന്നതോടൊപ്പം “പണസ്‌നേഹമില്ലാത്ത,” ലളിതമായ ഒരു ജീവിതവും നയിക്കണമായിരുന്നു. (എബ്രായർ 13:5 വായിക്കുക.) അവരിൽ ചിലർ ക്ഷാമവും പട്ടിണിയും ഒക്കെ അനുഭവിച്ചവരായിരുന്നു. (എബ്രാ. 10:32-34) ഒരു സമയത്ത്‌ സന്തോഷവാർത്തയ്‌ക്കുവേണ്ടി പല കഷ്ടതകൾ സഹിക്കാൻ തയ്യാറായ ആ ക്രിസ്‌ത്യാനികളിൽ ചിലർ ഇപ്പോൾ കൂടുതൽ പണം സമ്പാദിക്കാൻ തുടങ്ങിയിട്ടുണ്ടാകണം. എന്ത്‌ പ്രശ്‌നമുണ്ടായാലും പണത്തിനു തങ്ങളെ സംരക്ഷിക്കാൻ പറ്റുമെന്ന്‌ അവർ ചിന്തിച്ചിരിക്കാം. പക്ഷേ എത്ര പണമുണ്ടെങ്കിലും വരാനിരുന്ന നാശത്തിൽനിന്ന്‌ അത്‌ അവരെ സംരക്ഷിക്കില്ലായിരുന്നു. (യാക്കോ. 5:3) മാത്രമല്ല, വസ്‌തുവകകളെ സ്‌നേഹിച്ചവർക്കു തങ്ങളുടെ വീടും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ച്‌ ഓടിപ്പോകുന്നതു ബുദ്ധിമുട്ടാകാനും സാധ്യതയുണ്ടായിരുന്നു.

14. ഭൗതികവസ്‌തുക്കളോടു ബന്ധപ്പെട്ട തീരുമാനമെടുക്കുമ്പോൾ ശക്തമായ വിശ്വാസം നമ്മളെ എങ്ങനെ സഹായിക്കും?

14 ഈ വ്യവസ്ഥിതി ഉടൻതന്നെ അവസാനിക്കുമെന്ന ശക്തമായ വിശ്വാസം നമുക്കുണ്ടെങ്കിൽ ഒരുപാടു പണം വാരിക്കൂട്ടാൻ നമ്മൾ ശ്രമിക്കില്ല. സത്യത്തിൽ മഹാകഷ്ടതയുടെ സമയത്ത്‌ ആളുകൾ “അവരുടെ വെള്ളി തെരുവുകളിലേക്കു വലിച്ചെറിയും.” കാരണം “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ പൊന്നിനോ വെള്ളിക്കോ അവരെ രക്ഷിക്കാനാകില്ല” എന്ന്‌ അവർ തിരിച്ചറിയും. (യഹ. 7:19) അതുകൊണ്ട്‌ കഴിയുന്നത്ര പണം സമ്പാദിക്കാനല്ല നമ്മൾ ഇപ്പോൾ ശ്രമിക്കേണ്ടത്‌. പകരം നമ്മളെടുക്കുന്ന തീരുമാനങ്ങൾ, നമുക്കും കുടുംബത്തിനും വേണ്ടി കരുതാനും യഹോവയെ സേവിക്കാനും സഹായിക്കുന്നതായിരിക്കണം. ലളിതജീവിതം നയിക്കുന്ന ഒരാൾ കടം മേടിച്ച്‌ അനാവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും പിന്നെ അതു പരിപാലിക്കാനായി ഒരുപാടു സമയം ചെലവഴിക്കുന്നതും എല്ലാം ഒഴിവാക്കും. അതുപോലെ, നമുക്കുള്ള വസ്‌തുവകകളെ നമ്മൾ ഒരുപാടു സ്‌നേഹിക്കുകയും ഇല്ല. (മത്താ. 6:19, 24) ഈ വ്യവസ്ഥിതിയുടെ അവസാനത്തോട്‌ അടുക്കുന്തോറും നമ്മൾ യഹോവയിലാണോ അതോ വസ്‌തുവകകളിലാണോ ആശ്രയിക്കുന്നത്‌ എന്നു തെളിയിക്കുന്ന തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന്‌ ഓർക്കുക.

“നിങ്ങൾക്കു സഹനശക്തി വേണം”

15. എബ്രായക്രിസ്‌ത്യാനികൾക്കു സഹനശക്തി ശരിക്കും ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?

15 ഭാവിയിൽ ഒരുപാടു പ്രശ്‌നങ്ങൾ നേരിടാനിരുന്നതുകൊണ്ട്‌ എബ്രായക്രിസ്‌ത്യാനികൾക്കു സഹനശക്തി ആവശ്യമായിരുന്നു. (എബ്രാ. 10:36) അവരിൽ ചിലർ ശക്തമായ ഉപദ്രവങ്ങൾ നേരിട്ടവരാണെങ്കിലും പലരും അധികം പ്രശ്‌നമൊന്നും ഇല്ലാത്ത സമയത്തായിരുന്നു ക്രിസ്‌ത്യാനിത്വം സ്വീകരിച്ചത്‌. അതുകൊണ്ട്‌, കൂടുതൽ ഉപദ്രവങ്ങൾ നേരിടുന്നതിനായി തയ്യാറായിരിക്കാനും യേശുവിനെപ്പോലെ മരണത്തോളം വിശ്വസ്‌തരായിരിക്കാനായി ഒരുങ്ങിയിരിക്കാനും പൗലോസ്‌ അവരെ പ്രോത്സാഹിപ്പിച്ചു. (എബ്രാ. 12:4) ക്രിസ്‌ത്യാനിത്വം വ്യാപിക്കുന്നതനുസരിച്ച്‌ ജൂത എതിരാളികൾക്കു ക്രിസ്‌ത്യാനികളോടുള്ള വിദ്വേഷവും എതിർപ്പും കൂടിക്കൊണ്ടിരുന്നു. ഈ കത്ത്‌ എഴുതുന്നതിന്‌ ഏതാനും വർഷങ്ങൾക്കു മുമ്പ്‌ യരുശലേമിൽവെച്ച്‌ പൗലോസിനുതന്നെ ഇങ്ങനെയൊരു എതിർപ്പു നേരിടേണ്ടിവന്നു. പ്രസംഗിച്ചുകൊണ്ടിരുന്ന പൗലോസിനെ ഒരുകൂട്ടം ആളുകൾ ആക്രമിച്ചു. 40-ലധികം ജൂതന്മാർ “പൗലോസിനെ കൊല്ലാതെ ഇനി തിന്നുകയോ കുടിക്കുകയോ ചെയ്യില്ലെന്ന്‌ . . . ശപഥമെടുത്തു.” (പ്രവൃ. 22:22; 23:12-14) ഇതുപോലെയുള്ള എതിർപ്പും ഉപദ്രവവും ഒക്കെ നേരിടുമ്പോഴും ക്രിസ്‌ത്യാനികൾ ആരാധനയ്‌ക്കായി കൂടിവരുകയും സന്തോഷവാർത്ത പ്രസംഗിക്കുകയും വിശ്വാസം ശക്തമാക്കി നിറുത്തുകയും ചെയ്യേണ്ടതുണ്ടായിരുന്നു.

16. ഉപദ്രവങ്ങളെക്കുറിച്ച്‌ ശരിയായ വീക്ഷണമുണ്ടായിരിക്കാൻ എബ്രായർക്ക്‌ എഴുതിയ കത്ത്‌ നമ്മളെ എങ്ങനെ സഹായിക്കും? (എബ്രായർ 12:7)

16 എതിർപ്പുകൾ സഹിച്ചുനിൽക്കാൻ എബ്രായക്രിസ്‌ത്യാനികളെ എന്തു സഹായിക്കുമായിരുന്നു? പ്രശ്‌നങ്ങളെക്കുറിച്ച്‌ ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുന്നത്‌ അവരെ സഹായിക്കുമെന്നു പൗലോസിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌, ക്രിസ്‌ത്യാനികൾക്ക്‌ ഒരു പ്രശ്‌നം നേരിടുമ്പോൾ അവരെ പരിശീലിപ്പിക്കാനായി ദൈവം ആ സാഹചര്യത്തെ ഉപയോഗിച്ചേക്കാം എന്നു പൗലോസ്‌ വിശദീകരിച്ചത്‌. (എബ്രായർ 12:7 വായിക്കുക.) ആ പരിശീലനം ചില പ്രധാനപ്പെട്ട ക്രിസ്‌തീയഗുണങ്ങൾ വളർത്താനും മെച്ചപ്പെടുത്താനും അവരെ സഹായിക്കുമായിരുന്നു. അതുകൊണ്ട്‌ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അതിൽനിന്ന്‌ കിട്ടുന്ന പ്രയോജനത്തെക്കുറിച്ച്‌ ചിന്തിക്കുന്നെങ്കിൽ എബ്രായക്രിസ്‌ത്യാനികൾക്ക്‌ എളുപ്പത്തിൽ സഹിച്ചുനിൽക്കാനാകുമായിരുന്നു.—എബ്രാ. 12:11.

17. ഉപദ്രവങ്ങൾ സഹിച്ചുനിൽക്കുന്നതിന്‌ എന്തു ചെയ്യണമെന്നാണു പൗലോസ്‌ മനസ്സിലാക്കിയത്‌?

17 ഉപദ്രവം നേരിടുമ്പോൾ മടുത്തുപോകാതെ സഹിച്ചുനിൽക്കാൻ എബ്രായക്രിസ്‌ത്യാനികളോട്‌ പൗലോസ്‌ പറഞ്ഞു. അതു പറയാൻ പറ്റിയ ആൾ തന്നെയായിരുന്നു പൗലോസ്‌. കാരണം മുമ്പ്‌ അദ്ദേഹം ക്രിസ്‌ത്യാനികളെ ഉപദ്രവിച്ചിരുന്നു. അവരോട്‌ എത്ര ക്രൂരമായിട്ടാണ്‌ പെരുമാറുന്നതെന്ന്‌ അദ്ദേഹം നേരിട്ട്‌ മനസ്സിലാക്കിയിട്ടുള്ളതാണ്‌. അതുപോലെ, ഉപദ്രവങ്ങൾ എങ്ങനെ സഹിച്ചുനിൽക്കണമെന്നും പൗലോസിന്‌ അറിയാമായിരുന്നു. ക്രിസ്‌ത്യാനിയായശേഷം പല തരത്തിലുള്ള ഉപദ്രവം പൗലോസിനും സഹിക്കേണ്ടിവന്നിട്ടുണ്ട്‌. (2 കൊരി. 11:23-25) അതുകൊണ്ട്‌ സഹിച്ചുനിൽക്കാൻ എന്തു ചെയ്യണമെന്നു ബോധ്യത്തോടെ അവർക്കു പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. സഹിച്ചുനിൽക്കാൻ സ്വന്തം ശക്തിയിൽ അല്ല യഹോവയിൽ ആശ്രയിക്കണമെന്ന്‌ പൗലോസ്‌ അവരെ ഓർമിപ്പിച്ചു. പൗലോസ്‌ അതുതന്നെയാണ്‌ ചെയ്‌തത്‌. അതുകൊണ്ട്‌ അദ്ദേഹത്തിന്‌ ഇങ്ങനെ പറയാനായി: “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല.”—എബ്രാ. 13:6.

18. ഭാവിയിൽ നമുക്കെല്ലാം എന്തു നേരിടേണ്ടിവരും, അതുകൊണ്ട്‌ നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?

18 ഇന്നും നമ്മുടെ ചില സഹോദരങ്ങൾക്ക്‌ ഉപദ്രവം സഹിക്കേണ്ടിവരുന്നുണ്ട്‌. അവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടും പറ്റുമ്പോഴൊക്കെ അവർക്കുവേണ്ട സഹായം ചെയ്‌തുകൊടുത്തുകൊണ്ടും നമുക്ക്‌ അവരെ വിശ്വസ്‌തമായി പിന്തുണയ്‌ക്കാം. (എബ്രാ. 10:33) എന്നാൽ ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നുണ്ട്‌: “ക്രിസ്‌തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും.” (2 തിമൊ. 3:12) അതുകൊണ്ട്‌ വരാനിരിക്കുന്ന പ്രശ്‌നങ്ങൾക്കായി നമ്മൾ എല്ലാവരും ഒരുങ്ങിയിരിക്കണം. യഹോവയിൽ നമുക്ക്‌ എപ്പോഴും ആശ്രയിക്കാം. എന്തു പ്രശ്‌നമുണ്ടായാലും, സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുമെന്ന്‌ ഉറച്ചുവിശ്വസിക്കാം. കൃത്യസമയത്തുതന്നെ യഹോവ തന്റെ എല്ലാ വിശ്വസ്‌തദാസർക്കും വേണ്ട ആശ്വാസം കൊടുക്കും.—2 തെസ്സ. 1:7, 8.

19. മഹാകഷ്ടതയ്‌ക്കായി ഒരുങ്ങാൻ നമുക്ക്‌ എന്തെല്ലാം ചെയ്യാം? (ചിത്രവും കാണുക.)

19 പൗലോസ്‌ എബ്രായക്രിസ്‌ത്യാനികൾക്ക്‌ എഴുതിയ കത്ത്‌, വരാനിരുന്ന കഷ്ടതകളെ നേരിടാൻ അവരെ ഒരുക്കി. ദൈവവചനം ആഴത്തിൽ പഠിക്കാനും അത്‌ കൂടുതൽ മനസ്സിലാക്കാനും പൗലോസ്‌ തന്റെ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. വിശ്വാസം ദുർബലമാക്കുന്ന പഠിപ്പിക്കലുകൾ തിരിച്ചറിയാനും തള്ളിക്കളയാനും അത്‌ അവരെ സഹായിക്കുമായിരുന്നു. അതുപോലെ വിശ്വാസം ശക്തമാക്കാനും അവരോട്‌ പറഞ്ഞു. അങ്ങനെയാകുമ്പോൾ യേശുവിന്റെയും സഭയിൽ നേതൃത്വം എടുക്കുന്നവരുടെയും നിർദേശം അവർക്കു പെട്ടെന്ന്‌ അനുസരിക്കാൻ കഴിയുമായിരുന്നു. ഇനി സഹനശക്തി വളർത്തിയെടുക്കാനും പൗലോസ്‌ അവരെ സഹായിച്ചു. അതിന്‌ പ്രശ്‌നങ്ങളെക്കുറിച്ച്‌ ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുകയും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അതിലൂടെ സ്‌നേഹവാനായ പിതാവ്‌ തങ്ങളെ പരിശീലിപ്പിക്കുകയാണെന്ന്‌ ചിന്തിക്കുകയും വേണമായിരുന്നു. ദൈവപ്രചോദിതമായ ഈ കത്തിലെ നിർദേശങ്ങൾ നമുക്കും അനുസരിക്കാം. അങ്ങനെയാകുമ്പോൾ അവസാനംവരെ വിശ്വസ്‌തമായി സഹിച്ചുനിൽക്കാൻ നമുക്കാകും.—എബ്രാ. 3:14.

സഹിച്ചുനിന്നതുകൊണ്ട്‌ വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾക്ക്‌ അനുഗ്രഹം കിട്ടി. യഹൂദയിൽനിന്ന്‌ ഓടിപ്പോയതിനു ശേഷവും അവർ ഒരുമിച്ച്‌ കൂടിവരുന്നതു തുടർന്നു. ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (19-ാം ഖണ്ഡിക കാണുക)

ഗീതം 126 ഉണർന്നിരിക്കുക, ഉറച്ചുനിൽക്കുക, കരുത്തു നേടുക

a ക്രിസ്‌ത്യാനികളുടെ ആരാധനാരീതി ജൂതന്മാരുടേതിനെക്കാൾ ഉയർന്നതാണെന്നു കാണിക്കുന്നതിനുവേണ്ടി ഒന്നാം അധ്യായത്തിൽ മാത്രം കുറഞ്ഞത്‌ ഏഴു തവണ എബ്രായതിരുവെഴുത്തുകളിൽനിന്ന്‌ പൗലോസ്‌ ഉദ്ധരിക്കുന്നുണ്ട്‌.—എബ്രാ. 1:5-13.