വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യേശു കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയ സമയത്ത്‌, മുമ്പ്‌ യേശു പ്രസംഗപ്രവർത്തനത്തിന്‌ അയച്ച 70 ശിഷ്യന്മാർ ഇല്ലാതിരുന്നത്‌ എന്തുകൊണ്ട്‌? അവർ യേശുവിനെ ഉപേക്ഷിച്ചുപോയതാണോ?

കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയപ്പോൾ ആ 70 ശിഷ്യന്മാർ ഇല്ലായിരുന്നു എന്നതുകൊണ്ട്‌ യേശു അവരെ അംഗീകരിച്ചില്ലെന്നോ അവർ യേശുവിനെ ഉപേക്ഷിച്ചുപോയെന്നോ ചിന്തിക്കേണ്ടതില്ല. ആ സമയത്ത്‌ യേശു തന്റെ അപ്പോസ്‌തലന്മാരോട്‌ ഒപ്പമായിരിക്കാൻ ആഗ്രഹിച്ചു എന്നു മാത്രമേ ഉള്ളൂ.

12 അപ്പോസ്‌തലന്മാർക്കും 70 ശിഷ്യന്മാർക്കും എല്ലാം യേശുവിന്റെ അംഗീകാരമുണ്ടായിരുന്നു. തന്റെ ഒരുപാട്‌ ശിഷ്യന്മാരിൽനിന്ന്‌ യേശു ആദ്യം 12 പുരുഷന്മാരെ തിരഞ്ഞെടുത്ത്‌ അപ്പോസ്‌തലന്മാർ എന്ന്‌ വിളിച്ചു. (ലൂക്കോ. 6:12-16) യേശു ഗലീലയിൽവെച്ചാണ്‌ ആ “പന്ത്രണ്ടു പേരെ വിളിച്ചുകൂട്ടി” “ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കാനും രോഗങ്ങൾ സുഖപ്പെടുത്താനും” അവരെ അയച്ചത്‌. (ലൂക്കോ. 9:1-6) പിന്നീട്‌ യഹൂദയിൽവെച്ച്‌ യേശു “വേറെ 70 പേരെ തിരഞ്ഞെടുത്ത്‌ ഈരണ്ടു പേരെ വീതം” അയച്ചു. (ലൂക്കോ. 9:51; 10:1) അതുകൊണ്ട്‌ യേശുവിനു പല സ്ഥലങ്ങളിലും തന്നെക്കുറിച്ച്‌ പ്രസംഗിച്ചിരുന്ന ശിഷ്യന്മാരുണ്ടായിരുന്നു.

തന്റെ മരണത്തോട്‌ അടുത്ത സമയമായപ്പോഴേക്കും യേശു അപ്പോസ്‌തലന്മാരോടൊപ്പം യരുശലേമിലേക്കു പോയി. എന്നാൽ യഹൂദയിലും ഗലീലയിലും പെരിയയിലും ഒക്കെയുള്ള തന്റെ എല്ലാ ശിഷ്യന്മാരെയും കൂട്ടി ഒരു വലിയ പെസഹ ആചരണം യേശു ഏർപ്പെടുത്തിയില്ല. എങ്കിലും യേശുവിന്റെ ശിഷ്യന്മാരായിത്തീർന്ന ജൂതന്മാർ അപ്പോഴും പെസഹ ആചരിച്ചിരുന്നു; സാധ്യതയനുസരിച്ച്‌ അവരുടെ കുടുംബാംഗങ്ങളോടൊപ്പം. (പുറ. 12:6-11, 17-20) എന്നാൽ ഈ പെസഹയുടെ സമയത്ത്‌ യേശു തന്റെ അപ്പോസ്‌തലന്മാരോടൊപ്പം ആയിരിക്കാനാണ്‌ ആഗ്രഹിച്ചത്‌. യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “കഷ്ടത അനുഭവിക്കുന്നതിനു മുമ്പ്‌ നിങ്ങളോടൊപ്പം ഈ പെസഹ കഴിക്കണമെന്നത്‌ എന്റെ വലിയൊരു ആഗ്രഹമായിരുന്നു.”—ലൂക്കോ. 22:15.

അതിനു നല്ല കാരണവുമുണ്ടായിരുന്നു. ‘ലോകത്തിന്റെ പാപം നീക്കിക്കളയുന്ന കുഞ്ഞാടായി’ യേശു പെട്ടെന്നുതന്നെ മരിക്കാൻപോകുകയായിരുന്നു. (യോഹ. 1:29) കാലങ്ങളായി യഹോവയ്‌ക്കു ബലികൾ അർപ്പിച്ചുകൊണ്ടിരുന്ന യരുശലേമിലായിരുന്നു അതു നടക്കേണ്ടിയിരുന്നത്‌. പെസഹാക്കുഞ്ഞാട്‌, ഈജിപ്‌തിൽനിന്ന്‌ യഹോവ തങ്ങളെ വിടുവിച്ച കാര്യം ഇസ്രായേല്യരെ ഓർമിപ്പിച്ചു. എന്നാൽ യേശുവിന്റെ ബലി അതിലും വലിയ വിടുതൽ സാധ്യമാക്കുമായിരുന്നു. എല്ലാ മനുഷ്യരെയും അതു പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കുമായിരുന്നു. (1 കൊരി. 5:7, 8) യേശുവിന്റെ ബലി 12 അപ്പോസ്‌തലന്മാരെ ക്രിസ്‌തീയസഭയുടെ അടിസ്ഥാന അംഗങ്ങളാക്കാനുള്ള വഴിതുറന്നു. (എഫെ. 2:20-22) അതുപോലെ വെളിപാട്‌ പുസ്‌തകത്തിൽ, വിശുദ്ധനഗരമായ യരുശലേമിന്‌ ‘കുഞ്ഞാടിന്റെ 12 അപ്പോസ്‌തലന്മാരുടെ പേരുകൾ എഴുതിയ 12 അടിസ്ഥാനശിലകളുണ്ട്‌’ എന്നു പറയുന്നു. (വെളി. 21:10-14) അതെ, യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ വിശ്വസ്‌തരായ അപ്പോസ്‌തലന്മാർക്കു വലിയൊരു പങ്കുണ്ടാകുമായിരുന്നു. അതുകൊണ്ട്‌ അവസാനത്തെ പെസഹയിലും തുടർന്ന്‌ നടന്ന കർത്താവിന്റെ അത്താഴത്തിലും യേശു അപ്പോസ്‌തലന്മാരോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം വ്യക്തമാണ്‌.

യേശു തിരഞ്ഞെടുത്ത 70 പേരും മറ്റു ശിഷ്യന്മാരും ഒന്നും കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയ സമയത്ത്‌ യേശുവിനോടൊപ്പം ഉണ്ടായിരുന്നില്ല എന്നതു ശരിയാണ്‌. എങ്കിലും യേശു അന്ന്‌ ഏർപ്പെടുത്തിയ ആ ക്രമീകരണത്തിൽനിന്ന്‌ വിശ്വസ്‌തരായ എല്ലാ ശിഷ്യന്മാർക്കും പ്രയോജനം ലഭിക്കുമായിരുന്നു. ആ 70 ശിഷ്യന്മാർ ഉൾപ്പെടെ പിന്നീട്‌ അഭിഷിക്തരായിത്തീർന്നവരെല്ലാം യേശു അന്ന്‌ രാത്രി അപ്പോസ്‌തലന്മാരോടു പറഞ്ഞ ആ രാജ്യ ഉടമ്പടിയിൽ അംഗങ്ങളാകുമായിരുന്നു.—ലൂക്കോ. 22:29, 30.