പഠനലേഖനം 2
ഗീതം 132 ഇപ്പോൾ നമ്മൾ ഒന്നാണ്
ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ ആദരിക്കുക
“ഭർത്താക്കന്മാരേ . . . അവരെ ആദരിക്കുക.”—1 പത്രോ. 3:7.
ഉദ്ദേശ്യം
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഒരു ഭർത്താവിന് എങ്ങനെ തന്റെ ഭാര്യയെ ആദരിക്കാമെന്നു നോക്കും.
1. യഹോവ വിവാഹം എന്ന ക്രമീകരണം ഏർപ്പെടുത്തിയതിന്റെ ഒരു കാരണം എന്താണ്?
യഹോവ ‘സന്തോഷമുള്ള ദൈവമാണ്.’ നമ്മളും സന്തോഷത്തോടെയിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. (1 തിമൊ. 1:11) അതുകൊണ്ടുതന്നെ നമ്മൾ ജീവിതം ആസ്വദിക്കുന്നതിനായി യഹോവ ഒരുപാടു സമ്മാനങ്ങൾ തന്നിട്ടുണ്ട്. (യാക്കോ. 1:17) അതിൽ ഒന്നാണ് വിവാഹം. ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിക്കുമ്പോൾ അവർ പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുമെന്നു വാക്കുകൊടുക്കുന്നു. ഈ സ്നേഹം എപ്പോഴും ജ്വലിപ്പിച്ച് നിറുത്തുകയാണെങ്കിൽ അവർക്കു യഥാർഥസന്തോഷം ലഭിക്കും.—സുഭാ. 5:18.
2. ഇന്നു പല വിവാഹബന്ധങ്ങളിലും സംഭവിക്കുന്നത് എന്താണ്?
2 എന്നാൽ വിവാഹദിവസത്തിൽ തങ്ങൾ പരസ്പരം കൊടുത്ത വാക്ക് ഇന്നു പല ദമ്പതികളും മറന്നുകളയുന്നു. അതുകൊണ്ടുതന്നെ അവർ ഒട്ടും സന്തോഷമുള്ളവരല്ല. ലോകാരോഗ്യ സംഘടനയുടെ അടുത്തിടെയുള്ള ഒരു റിപ്പോർട്ടനുസരിച്ച്, പല ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ ശാരീരികമായോ മാനസികമായോ വാക്കുകൾകൊണ്ടോ ഉപദ്രവിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാൾ മറ്റുള്ളവരുടെ മുന്നിൽവെച്ച് ഭാര്യയോട് ആദരവോടെ ഇടപെടുകയും എന്നാൽ വീട്ടിൽവെച്ച് വളരെ മോശമായി പെരുമാറുകയും ചെയ്തേക്കാം. ഇനി, ഭർത്താക്കന്മാർ അശ്ലീലം കാണുന്നതും പല വിവാഹബന്ധങ്ങളിലും വിള്ളൽ വീഴ്ത്തുന്നു.
3. ചില ഭർത്താക്കന്മാർ ഭാര്യമാരോട് മോശമായി പെരുമാറുന്നത് എന്തുകൊണ്ടാണ്?
3 ചില ഭർത്താക്കന്മാർ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തുകൊണ്ടാണ്? ചിലപ്പോൾ സ്വന്തം അപ്പൻ അമ്മയോടു മോശമായി ഇടപെടുന്നത് കണ്ടായിരിക്കാം അവർ വളർന്നുവന്നത്. അതുകൊണ്ട് അതൊരു തെറ്റൊന്നുമല്ല എന്നായിരിക്കും അവർ ചിന്തിക്കുന്നത്. മറ്റു ചിലരെ സ്വാധീനിക്കുന്നത് അവർക്കു ചുറ്റുമുള്ള സംസ്കാരമാണ്. ഒരു ‘ആണാണ്’ എന്നു കാണിക്കണമെങ്കിൽ ഭാര്യയെ അടക്കിഭരിക്കണമെന്ന തെറ്റായ ചിന്ത പല സംസ്കാരങ്ങളിലുമുണ്ട്. വേറെ ചിലർക്കു ദേഷ്യംപോലുള്ള വികാരങ്ങൾ നിയന്ത്രിക്കാൻ അറിയില്ല. കാരണം അവരെ അതു പഠിപ്പിച്ചിട്ടില്ല. ഇനി, ചില പുരുഷന്മാർ പതിവായി അശ്ലീലം കാണുന്നതുകൊണ്ട് സ്ത്രീകളെ ലൈംഗിക ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനുള്ള വെറും ഉപകരണങ്ങളായി അവർ വീക്ഷിക്കുന്നു. കൂടാതെ, കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഭാര്യമാർക്കു നേരെയുള്ള അതിക്രമങ്ങൾ കൂടിയതായും റിപ്പോർട്ടുകൾ കാണിക്കുന്നു. പക്ഷേ എന്തു കാരണം പറഞ്ഞാലും, ഭാര്യയ്ക്കു നേരെയുള്ള മോശമായ പെരുമാറ്റത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല.
4. ക്രിസ്തീയഭർത്താക്കന്മാർ ഏതു കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം, എന്തുകൊണ്ട്?
4 സ്ത്രീകളെക്കുറിച്ച് ലോകത്തിലെ ആളുകൾക്കുള്ള മോശമായ വീക്ഷണം തങ്ങളിലേക്കും കടന്നുവരാതിരിക്കാൻ ക്രിസ്തീയഭർത്താക്കന്മാർ പ്രത്യേകം ശ്രദ്ധിക്കണം. a എന്തുകൊണ്ട്? നമ്മുടെ ചിന്തകൾ പ്രവൃത്തികളിലേക്കു നയിക്കും എന്നതാണ് അതിന്റെ ഒരു പ്രധാന കാരണം. അപ്പോസ്തലനായ പൗലോസ് റോമിലെ അഭിഷിക്തക്രിസ്ത്യാനികൾക്ക് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്.” (റോമ. 12:1, 2) പൗലോസ് ഇത് എഴുതുന്ന സമയത്ത് സാധ്യതയനുസരിച്ച് റോമിലെ സഭ നിലവിൽ വന്നിട്ട് കുറെ വർഷങ്ങളായിട്ടുണ്ടായിരുന്നു. എങ്കിലും ലോകത്തിന്റെ ചില രീതികളും ചിന്തകളും ആ സഭയിലുള്ള ചിലരെ അപ്പോഴും സ്വാധീനിച്ചിരുന്നു എന്നാണ് പൗലോസിന്റെ വാക്കുകൾ കാണിക്കുന്നത്. അതുകൊണ്ടാണ് ചിന്തകളിലും പെരുമാറ്റത്തിലും വേണ്ട മാറ്റങ്ങൾ വരുത്താൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചത്. ഇന്നത്തെ ക്രിസ്തീയഭർത്താക്കന്മാരും ഈ ഉപദേശം അനുസരിക്കേണ്ടത് പ്രധാനമാണ്. എന്നാൽ സങ്കടകരമായ കാര്യം, ക്രിസ്തീയഭർത്താക്കന്മാരിൽ ചിലരെ ഈ ലോകത്തിന്റെ ചിന്തകൾ സ്വാധീനിച്ചിരിക്കുന്നു; അവർ ഭാര്യമാരോടു വളരെ മോശമായി പെരുമാറുകപോലും ചെയ്തിരിക്കുന്നു. b ഒരു ഭർത്താവ് ഭാര്യയോട് എങ്ങനെ പെരുമാറാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? ഈ ലേഖനത്തിന്റെ ആധാരവാക്യത്തിൽ അതിന്റെ ഉത്തരമുണ്ട്.
5. 1 പത്രോസ് 3:7 അനുസരിച്ച് ഒരു ഭാര്യയോടു ഭർത്താവ് എങ്ങനെ ഇടപെടണം?
5 1 പത്രോസ് 3:7 വായിക്കുക. ഭാര്യമാരെ ആദരിക്കാനാണ് യഹോവ ഭർത്താക്കന്മാരോടു കല്പിച്ചിരിക്കുന്നത്. നമ്മൾ ബഹുമാനിക്കുന്ന ഒരാളോടു നമ്മൾ എങ്ങനെ ഇടപെടുമോ അതാണ് ആദരിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്. ഭാര്യയെ ആദരിക്കുന്ന ഒരു ഭർത്താവ് അവളോടു ദയയോടെയും സ്നേഹത്തോടെയും ഇടപെടും. ഈ ലേഖനത്തിൽ, ഒരു ഭർത്താവിന് തന്റെ ഭാര്യയോട് എങ്ങനെ ആദരവ് കാണിക്കാമെന്നു നമ്മൾ പഠിക്കും. എന്നാൽ അതിനു മുമ്പ് ഒരു ഭർത്താവ് ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.
ഭാര്യയെ വേദനിപ്പിക്കുന്ന തരം പെരുമാറ്റം ഒഴിവാക്കുക
6. ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുന്ന ഒരു ഭർത്താവിനോട് യഹോവയ്ക്ക് എന്താണ് തോന്നുന്നത്? (കൊലോസ്യർ 3:19)
6 ശാരീരികമായി ഉപദ്രവിക്കുന്നത്. അക്രമം ചെയ്യുന്നവരെ യഹോവ വെറുക്കുന്നു. (സങ്കീ. 11:5) ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുമ്പോൾ യഹോവ അതു വളരെയധികം വെറുക്കുന്നു. (മലാ. 2:16; കൊലോസ്യർ 3:19 വായിക്കുക.) ഈ ലേഖനത്തിന്റെ ആധാരവാക്യമായ 1 പത്രോസ് 3:7 അനുസരിച്ച് ഒരു ഭർത്താവ് ഭാര്യയോടു നല്ല രീതിയിൽ ഇടപെട്ടില്ലെങ്കിൽ ദൈവവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ അതു മോശമായി ബാധിക്കും. യഹോവ അദ്ദേഹത്തിന്റെ പ്രാർഥനകൾ കേൾക്കാതിരിക്കുകപോലും ചെയ്തേക്കാം.
7. എഫെസ്യർ 4:31, 32 അനുസരിച്ച് ഏതുതരം സംസാരം ഭർത്താക്കന്മാർ ഒഴിവാക്കണം? (“പദപ്രയോഗത്തിന്റെ വിശദീകരണം” എന്നതും കാണുക.)
7 വാക്കുകൾകൊണ്ട് വേദനിപ്പിക്കുന്നത്. ചില ഭർത്താക്കന്മാർ ഭാര്യമാരോടു വളരെ ദേഷ്യത്തോടെ സംസാരിക്കുകയും അവരെ വാക്കുകളാൽ മുറിപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ “കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും” യഹോവ വെറുക്കുന്നു. c (എഫെസ്യർ 4:31, 32 വായിക്കുക.) ദൈവം എല്ലാം കേൾക്കുന്നുണ്ട്. ഒരു ഭർത്താവ് ഭാര്യയോടു സംസാരിക്കുന്ന വിധം യഹോവ ഗൗരവമായെടുക്കും; അത് അവരുടെ വീടിന്റെ സ്വകാര്യതയിൽ വെച്ചാണെങ്കിൽപ്പോലും. ഭാര്യയോടു പരുഷമായി സംസാരിക്കുന്ന ഒരു ഭർത്താവ് തന്റെ വിവാഹജീവിതം മാത്രമല്ല ദൈവവുമായുള്ള സൗഹൃദവും തകരാറിലാക്കുകയാണ്.—യാക്കോ. 1:26.
8. അശ്ലീലത്തെക്കുറിച്ച് യഹോവയ്ക്ക് എന്തു തോന്നുന്നു, എന്തുകൊണ്ട്?
8 അശ്ലീലം കാണുന്നത്. യഹോവ വെറുക്കുന്ന ഒരു കാര്യമാണ് അത്. അതുകൊണ്ട് അശ്ലീലം കാണുന്ന ഒരു ഭർത്താവ് യഹോവയുമായുള്ള തന്റെ ബന്ധം തകരാറിലാക്കുകയാണ്. അതോടൊപ്പം ഭാര്യയെ അപമാനിക്കുകയുമാണ്. d ഒരു ഭർത്താവ് പ്രവൃത്തികളിൽ മാത്രമല്ല ചിന്തകളിൽപ്പോലും തന്റെ ഭാര്യയോടു വിശ്വസ്തനായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. കാമവികാരത്തോടെ ഒരു സ്ത്രീയെ നോക്കുന്നവൻ “ഹൃദയത്തിൽ” അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്നാണ് യേശു പറഞ്ഞത്. e—മത്താ. 5:28, 29.
9. ഭാര്യയുടെ വിലയിടിച്ച് കളയുന്നതരം ലൈംഗികപ്രവൃത്തികൾ യഹോവ വെറുക്കുന്നത് എന്തുകൊണ്ട്?
9 ഭാര്യയുടെ വിലയിടിക്കുന്നതരം ലൈംഗികപ്രവൃത്തികൾ ചെയ്യുന്നത്. വിലയില്ലെന്നു തോന്നിപ്പിക്കുന്നതോ അല്ലെങ്കിൽ മനസ്സാക്ഷിയെ മുറിപ്പെടുത്തുന്നതോ ആയ ലൈംഗികപ്രവൃത്തികളിൽ ഏർപ്പെടാൻ ഭാര്യമാരെ ചില ഭർത്താക്കന്മാർ നിർബന്ധിക്കുന്നു. മറ്റേ ആളെക്കുറിച്ച് ചിന്തിക്കാതെയുള്ള, സ്വാർഥമായ ഇത്തരം പെരുമാറ്റം യഹോവ വെറുക്കുന്നു. ഒരു ഭർത്താവ് തന്റെ ഭാര്യയെ സ്നേഹിക്കാനും അവളോടു വാത്സല്യത്തോടെ ഇടപെടാനും അവളുടെ വികാരങ്ങളെ ബഹുമാനിക്കാനും ഒക്കെയാണ് യഹോവ പ്രതീക്ഷിക്കുന്നത്. (എഫെ. 5:28, 29) എന്നാൽ ഒരു ക്രിസ്തീയഭർത്താവ് തന്റെ ഭാര്യയോടു മോശമായി പെരുമാറുകയോ അശ്ലീലം കാണുകയോ ചെയ്യുന്നുണ്ടെങ്കിലോ? തന്റെ ചിന്തയിലും പ്രവൃത്തിയിലും മാറ്റംവരുത്താൻ അദ്ദേഹത്തിന് എങ്ങനെ കഴിയും?
നിങ്ങൾക്ക് എങ്ങനെ മാറ്റം വരുത്താം?
10. ഭർത്താക്കന്മാർക്ക് യേശുവിന്റെ മാതൃകയിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?
10 ഭാര്യയോടു മോശമായി പെരുമാറുന്ന ഒരു ഭർത്താവിനെ, വേണ്ട മാറ്റങ്ങൾ വരുത്താൻ എന്തു സഹായിക്കും? യേശുവിന്റെ മാതൃക അനുകരിക്കുന്നത്. യേശു ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല എന്നതു ശരിയാണ്. എങ്കിലും യേശു തന്റെ ശിഷ്യന്മാരോട് ഇടപെട്ട വിധത്തിൽനിന്ന് ഒരു ഭർത്താവിനു ഭാര്യയോട് എങ്ങനെ പെരുമാറണം എന്നു പഠിക്കാനാകും. (എഫെ. 5:25) ഉദാഹരണത്തിന്, യേശു തന്റെ അപ്പോസ്തലന്മാരോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത രീതിയിൽനിന്ന് ഭർത്താക്കന്മാർക്ക് എന്തു പഠിക്കാം എന്നു നോക്കാം.
11. യേശു അപ്പോസ്തലന്മാരോട് ഇടപെട്ടത് എങ്ങനെയാണ്?
11 യേശു അപ്പോസ്തലന്മാരോടു ദയയോടെയും ബഹുമാനത്തോടെയും ആണ് ഇടപെട്ടത്. അല്ലാതെ അവരോടു പരുഷമായി ഇടപെടുകയോ അധികാരഭാവം കാണിക്കുകയോ ചെയ്തില്ല. യേശു അവരുടെ കർത്താവും യജമാനനും ഒക്കെയായിരുന്നു. എങ്കിലും തന്റെ അധികാരം തെളിയിക്കാൻ അവരെ പേടിപ്പിച്ച് അടക്കിനിറുത്തണമെന്നു യേശു ചിന്തിച്ചില്ല. പകരം താഴ്മയോടെ അവരെ സേവിച്ചു. (യോഹ. 13:12-17) യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “എന്നിൽനിന്ന് പഠിക്കൂ. ഞാൻ സൗമ്യനും താഴ്മയുള്ളവനും ആയതുകൊണ്ട് നിങ്ങൾക്ക് ഉന്മേഷം കിട്ടും.” (മത്താ. 11:28-30) ഇവിടെ പറയുന്നതുപോലെ യേശു സൗമ്യനായിരുന്നു. സൗമ്യത കാണിക്കുന്ന ഒരാൾ ദുർബലനാണ് എന്നല്ല അർഥം. പകരം തന്നെത്തന്നെ നിയന്ത്രിക്കാനുള്ള മാനസികബലം അയാൾക്കുണ്ട് എന്നാണ്. മറ്റുള്ളവർ ദേഷ്യം പിടിപ്പിക്കാൻ നോക്കുമ്പോഴും അദ്ദേഹം തന്റെ വികാരങ്ങൾ നിയന്ത്രിച്ച് ശാന്തതയോടെ നിൽക്കും.
12. യേശു എങ്ങനെയാണ് മറ്റുള്ളവരോട് സംസാരിച്ചത്?
12 യേശുവിന്റെ വാക്കുകൾ മറ്റുള്ളവർക്ക് ആശ്വാസവും ഉന്മേഷവും കൊടുക്കുന്നതായിരുന്നു. യേശു തന്റെ അനുഗാമികളോട് ഒരിക്കലും ദയയില്ലാതെ സംസാരിച്ചില്ല. (ലൂക്കോ. 8:47, 48) എതിരാളികൾ തന്നെ അപമാനിക്കാനോ ദേഷ്യം പിടിപ്പിക്കാനോ ശ്രമിച്ചപ്പോൾ യേശു അവരെ ‘തിരിച്ച് അപമാനിച്ചില്ല.’ (1 പത്രോ. 2:21-23) അത്തരം ചില സമയങ്ങളിൽ യേശു പരുഷമായി മറുപടി കൊടുത്തില്ലെന്നു മാത്രമല്ല മിണ്ടാതിരിക്കാൻപോലും തീരുമാനിച്ചു. (മത്താ. 27:12-14) ക്രിസ്തീയഭർത്താക്കന്മാർക്ക് എത്ര നല്ലൊരു മാതൃക!
13. മത്തായി 19:4-6 പറയുന്നതനുസരിച്ച് ഒരു ഭർത്താവിന് എങ്ങനെയാണ് ‘ഭാര്യയോടു പറ്റിച്ചേരാനാകുന്നത്?’ (ചിത്രവും കാണുക.)
13 ഭർത്താവ് എല്ലായ്പോഴും ഭാര്യയോട് വിശ്വസ്തനായിരിക്കണമെന്നു യേശു പഠിപ്പിച്ചു. ഭർത്താവ് “ഭാര്യയോടു പറ്റിച്ചേരും” എന്ന പിതാവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് യേശു സംസാരിച്ചത്. (മത്തായി 19:4-6 വായിക്കുക.) “പറ്റിച്ചേരും” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “പശകൊണ്ട് ഒട്ടിക്കുക” എന്നാണ്. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിലുള്ള സ്നേഹബന്ധം അവരെ പശകൊണ്ട് ഒട്ടിച്ചതുപോലെ അത്ര ശക്തമായിരിക്കണം എന്നാണ് അതു കാണിക്കുന്നത്. രണ്ടു പങ്കാളികൾക്കും എന്തെങ്കിലും വേദന ഉണ്ടാക്കാതെ ആ സ്നേഹബന്ധം പൊട്ടിച്ചെറിയാൻ കഴിയില്ല. ഭാര്യയുമായി ഇത്തരത്തിൽ ശക്തമായ അടുപ്പമുള്ള ഒരു ഭർത്താവ് എല്ലാ തരത്തിലുള്ള അശ്ലീലവും ഒഴിവാക്കും. ‘ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണുന്നതിൽനിന്ന്’ പെട്ടെന്ന് തന്റെ ശ്രദ്ധ തിരിക്കും. (സങ്കീ. 119:37) ഒരർഥത്തിൽ, ഭാര്യയല്ലാത്ത ഒരു സ്ത്രീയെ മോശമായ ആഗ്രഹത്തോടെ നോക്കുകയില്ല എന്ന് അദ്ദേഹം തന്റെ കണ്ണുമായി ഉടമ്പടി ചെയ്യുകയാണ്.—ഇയ്യോ. 31:1.
14. മോശമായി ഇടപെടുന്ന ഒരു ഭർത്താവ് യഹോവയുമായും ഭാര്യയുമായും ഉള്ള തന്റെ ബന്ധം വീണ്ടെടുക്കുന്നതിന് എന്തെല്ലാം ചെയ്യണം?
14 ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും വാക്കുകൾകൊണ്ട് വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു ഭർത്താവ് യഹോവയുമായും ഭാര്യയുമായും ഉള്ള തന്റെ ബന്ധം വീണ്ടെടുക്കാൻ ചില കാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്. എന്തൊക്കെയാണ് ആ പടികൾ? ഒന്നാമതായി, താൻ ചെയ്ത തെറ്റ് എത്ര ഗൗരവമുള്ളതാണെന്നും തനിക്ക് യഹോവയിൽനിന്ന് ഒന്നും മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം തിരിച്ചറിയണം. (സങ്കീ. 44:21; സഭാ. 12:14; എബ്രാ. 4:13) രണ്ടാമതായി, അദ്ദേഹം ഭാര്യയെ ഉപദ്രവിക്കുന്നതു നിറുത്തണം, തന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തണം. (സുഭാ. 28:13) മൂന്നാമതായി, താൻ തെറ്റു ചെയ്തെന്നു ഭാര്യയോടും യഹോവയോടും തുറന്ന് സമ്മതിക്കുകയും അവരോടു ക്ഷമ ചോദിക്കുകയും വേണം. (പ്രവൃ. 3:19) അതുപോലെ മാറ്റം വരുത്താനുള്ള ആഗ്രഹത്തിനായും, തന്റെ ചിന്തകളും സംസാരവും പ്രവൃത്തികളും നിയന്ത്രിക്കാനുള്ള സഹായത്തിനായും യഹോവയോടു യാചിക്കുകയും വേണം. (സങ്കീ. 51:10-12; 2 കൊരി. 10:5; ഫിലി. 2:13) നാലാമതായി, എല്ലാ തരത്തിലുമുള്ള അക്രമത്തെയും അസഭ്യസംസാരത്തെയും വെറുക്കാൻ പഠിച്ചുകൊണ്ട് തന്റെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കണം. (സങ്കീ. 97:10) അഞ്ചാമതായി, സഭയിലെ സ്നേഹമുള്ള ഇടയന്മാരിൽനിന്ന് പെട്ടെന്നുതന്നെ സഹായം സ്വീകരിക്കണം. (യാക്കോ. 5:14-16) ആറാമതായി, ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ താൻ എന്തൊക്കെ ചെയ്യും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കണം. അശ്ലീലം കാണുന്ന ഒരു ഭർത്താവും ഇതേ പടികൾതന്നെയാണു സ്വീകരിക്കേണ്ടത്. മാറ്റം വരുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കും. (സങ്കീ. 37:5) എന്നാൽ ഒരു ഭർത്താവ് ഭാര്യയെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാതിരുന്നാൽ മാത്രം പോരാ. അവളോട് ആദരവ് കാണിക്കാനും പഠിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് അത് എങ്ങനെ ചെയ്യാം?
ഭാര്യയെ എങ്ങനെ ആദരിക്കാം?
15. ഭർത്താവിന് എങ്ങനെ ഭാര്യയോടു സ്നേഹമുണ്ടെന്നു കാണിക്കാൻ കഴിയും?
15 സ്നേഹിക്കുന്നുണ്ടെന്നു കാണിക്കുക. സന്തോഷമുള്ള വിവാഹജീവിതം നയിക്കുന്ന ചില സഹോദരന്മാർ ഭാര്യയെ താൻ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു കാണിക്കാൻ എല്ലാ ദിവസവും ചില കാര്യങ്ങൾ ചെയ്യാറുണ്ട്. (1 യോഹ. 3:18) കൈകൾ കോർത്തുപിടിക്കുന്നതോ ഒന്നു കെട്ടിപ്പിടിക്കുന്നതോ പോലുള്ള ചെറിയചെറിയ കാര്യങ്ങൾ ചെയ്തുകൊണ്ടുപോലും ഭർത്താവിനു ഭാര്യയോടുള്ള സ്നേഹം കാണിക്കാനാകും. “ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു” എന്നോ “ഭക്ഷണം കഴിച്ചോ?” എന്നോ ഒക്കെ ചോദിച്ചുകൊണ്ട് ഒരു മെസ്സേജ് അദ്ദേഹത്തിന് അയയ്ക്കാനാകും. ഇടയ്ക്കൊക്കെ താൻ അവളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എഴുതിയ ഒരു കാർഡോ, സമ്മാനങ്ങളോ നൽകാനും കഴിയും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അദ്ദേഹം തന്റെ ഭാര്യയെ ആദരിക്കുകയാണ്. അപ്പോൾ അവരുടെ വിവാഹബന്ധം ശക്തമാകും.
16. ഒരു ഭർത്താവ് ഭാര്യയെ പ്രശംസിക്കേണ്ടത് എന്തുകൊണ്ട്?
16 നന്ദി കാണിക്കുക. ഭാര്യയെ ആദരിക്കുന്ന ഒരു ഭർത്താവ് അവൾ തനിക്കു വിലപ്പെട്ടവളായിരിക്കുന്നത് എന്തുകൊണ്ടാണെന്നു തുറന്ന് പറയുകയും അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതു ചെയ്യാനാകുന്ന ഒരു വിധം തന്നെ സഹായിക്കുന്നതിനായി ഭാര്യ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും മറക്കാതെ നന്ദി പറയുന്നതാണ്. (കൊലോ. 3:15) ഭർത്താവ് തന്നെ ആത്മാർഥമായി പ്രശംസിക്കുമ്പോൾ അതു ഭാര്യയെ ഒരുപാടു സന്തോഷിപ്പിക്കും. അദ്ദേഹം തന്നെ സ്നേഹിക്കുന്നുണ്ടെന്നും ആദരിക്കുന്നുണ്ടെന്നും താൻ സുരക്ഷിതയാണെന്നും അപ്പോൾ അവൾക്കു തോന്നും.—സുഭാ. 31:28.
17. ഭർത്താവിന് എങ്ങനെ ഭാര്യയോടു ബഹുമാനം കാണിക്കാം?
17 ദയയും ബഹുമാനവും കാണിക്കുക. ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവ് അവളെ വിലപ്പെട്ട, പ്രിയപ്പെട്ട ഒരാളായി കാണും; യഹോവയിൽനിന്നുള്ള മൂല്യവത്തായ ഒരു സമ്മാനമായി വീക്ഷിക്കും. (സുഭാ. 18:22; 31:10) അതുകൊണ്ടുതന്നെ അദ്ദേഹം അവളോടു ദയയോടെയും ബഹുമാനത്തോടെയും ഇടപെടും, അവരുടെ വിവാഹജീവിതത്തിലെ തികച്ചും സ്വകാര്യമായ നിമിഷങ്ങളിൽപ്പോലും. അങ്ങനെയുള്ള ഒരു ഭർത്താവ്, ഭാര്യയെ അസ്വസ്ഥയാക്കുന്നതോ താൻ വിലകെട്ടവളാണെന്നു തോന്നിപ്പിക്കുന്നതോ അല്ലെങ്കിൽ അവളുടെ മനസ്സാക്ഷിയെ മുറിപ്പെടുത്തുന്നതോ ആയ ലൈംഗികപ്രവൃത്തികളിൽ ഏർപ്പെടാൻ ഭാര്യയെ നിർബന്ധിക്കില്ല. f അതുപോലെ അദ്ദേഹംതന്നെയും യഹോവയുടെ മുമ്പാകെ ശുദ്ധമായ ഒരു മനസ്സാക്ഷി നിലനിറുത്താൻ ശ്രദ്ധിക്കും.—പ്രവൃ. 24:16.
18. ഭർത്താക്കന്മാർ എന്തു ചെയ്യാൻ ഉറച്ച തീരുമാനമെടുക്കണം? (“ ആദരവ് കാണിക്കുന്ന ഒരു ഭർത്താവാകാൻ നാലു വഴികൾ” എന്ന ചതുരവും കാണുക.)
18 ഭർത്താക്കന്മാരേ, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ഭാര്യയെ ആദരിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ യഹോവ കാണുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. ഭാര്യയെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ടും അവളോടു ദയയോടെയും ബഹുമാനത്തോടെയും സ്നേഹത്തോടെയും ഇടപെട്ടുകൊണ്ടും എല്ലായ്പോഴും അവളെ ആദരിക്കുമെന്ന് ഉറച്ച തീരുമാനമെടുക്കുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ ഭാര്യയെ സ്നേഹിക്കുന്നുണ്ടെന്നും വിലപ്പെട്ടവളായി കാണുന്നുണ്ടെന്നും അവൾക്കു മനസ്സിലാകും. ഭാര്യയെ ആദരിക്കുമ്പോൾ നിങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ബന്ധം, യഹോവയുമായുള്ള സ്നേഹബന്ധം, നിങ്ങൾ സംരക്ഷിക്കുകയായിരിക്കും.—സങ്കീ. 25:14.
ഗീതം 131 “ദൈവം കൂട്ടിച്ചേർത്തത്”
a 2024 ജനുവരി ലക്കം വീക്ഷാഗോപുരത്തിലെ “യഹോവ കാണുന്നതുപോലെയാണോ നിങ്ങൾ സ്ത്രീകളെ കാണുന്നത്?” എന്ന ലേഖനം വായിക്കുന്നതു ഭർത്താക്കന്മാർക്കു പ്രയോജനം ചെയ്യും.
b JW.ORG-ലും JW ലൈബ്രറിയിലും ഉള്ള “മറ്റു വിഷയങ്ങൾ” എന്ന ലേഖനപരമ്പരയുടെ കീഴിൽ കാണുന്ന “ഗാർഹികപീഡനത്തിന് ഇരയായാൽ” എന്ന ലേഖനം വായിക്കുന്നത് വീട്ടിൽനിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടിവന്നവർക്ക് പ്രയോജനം ചെയ്യും.
c പദപ്രയോഗത്തിന്റെ വിശദീകരണം: “അസഭ്യസംസാരത്തിൽ” വിലയിടിക്കുന്ന തരം പേരുകൾ ഒരാളെ വിളിക്കുന്നതും ദേഷ്യത്തോടെ, ക്രൂരമായ വാക്കുകൾ ഉപയോഗിക്കുന്നതും ഏതു നേരവും ഒരു വ്യക്തിയെ കുറ്റപ്പെടുത്തുന്നതും ഉൾപ്പെടുന്നു. ഒരാളെ വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ അല്ലെങ്കിൽ തരംതാഴ്ത്തുന്നതോ ആയ ഏതൊരു സംസാരവും അസഭ്യസംസാരമാണ്.
d JW.ORG-ലും JW ലൈബ്രറിയിലും ഉള്ള “അശ്ലീലം നിങ്ങളുടെ വിവാഹജീവിതം തകർക്കും” എന്ന ലേഖനം കാണുക.
e അശ്ലീലം വീക്ഷിക്കുന്ന ഒരു ഭർത്താവുള്ള ഭാര്യയ്ക്ക് 2023 ആഗസ്റ്റ് ലക്കം വീക്ഷാഗോപുരത്തിലെ “ഇണ അശ്ലീലം കാണുന്ന ഒരാളാണെങ്കിൽ” എന്ന ലേഖനം പ്രയോജനം ചെയ്യും.
f ഒരു ഭാര്യയ്ക്കും ഭർത്താവിനും ഇടയിലുള്ള ലൈംഗികപ്രവൃത്തികളിൽ ഏതൊക്കെയാണ് ശുദ്ധം, അശുദ്ധം എന്നതിനെക്കുറിച്ച് ബൈബിൾ വിശദീകരിക്കുന്നില്ല. ഓരോ ദമ്പതികളുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അവർ യഹോവയെ ആദരിക്കുന്നതും പരസ്പരം സന്തോഷിപ്പിക്കുന്നതും ശുദ്ധമായ മനസ്സാക്ഷി ഉണ്ടായിരിക്കാൻ സഹായിക്കുന്നതും ആയ തീരുമാനങ്ങളാണ് എടുക്കേണ്ടത്. പൊതുവേ തങ്ങളുടെ വിവാഹജീവിതത്തിലെ തികച്ചും സ്വകാര്യമായ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവർ മറ്റുള്ളവരുമായി ചർച്ച ചെയ്യില്ല.
g ചിത്രത്തിന്റെ വിവരണം: അശ്ലീലം നിറഞ്ഞ ഒരു മാസിക നോക്കാനായി സാക്ഷികളല്ലാത്ത സഹജോലിക്കാർ ഒരു സഹോദരനെ നിർബന്ധിക്കുന്നു.