വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 4

ഗീതം 18 മോചനവിലയ്‌ക്കു നന്ദിയുള്ളവർ

മോചനവില നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

മോചനവില നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

“ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്‌നേഹം വെളിപ്പെട്ടിരിക്കുന്നു.”1 യോഹ. 4:9.

ഉദ്ദേശ്യം

യഹോവയുടെയും യേശുക്രിസ്‌തുവിന്റെയും മനോഹരമായ ഗുണങ്ങളെക്കുറിച്ച്‌ മോചനവില എന്താണു വെളിപ്പെടുത്തുന്നത്‌ എന്നു കാണും.

1. എല്ലാ വർഷവും യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുമ്പോൾ നമുക്കു കിട്ടുന്ന പ്രയോജനം എന്താണ്‌?

 മോചനവില വിലയേറിയ ഒരു സമ്മാനംതന്നെയാണ്‌! (2 കൊരി. 9:15) കാരണം യേശു തന്റെ മനുഷ്യജീവൻ നമുക്കുവേണ്ടി ബലിയർപ്പിച്ചതുകൊണ്ട്‌ യഹോവയുമായി അടുത്തബന്ധത്തിലേക്കു വരാൻ നമുക്കു കഴിയുന്നു. അതുപോലെ നിത്യജീവൻ എന്ന പ്രത്യാശയും നമുക്കു ലഭിച്ചു. മോചനവിലയോടും അതു നൽകിയ യഹോവയുടെ സ്‌നേഹത്തോടും നമ്മൾ നന്ദി കാണിക്കേണ്ടതല്ലേ? (റോമ. 5:8) എല്ലാ വർഷവും തന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ യേശു ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുമ്പോൾ നന്ദിയുള്ളവരായി തുടരാനും യഹോവയും യേശുവും നമ്മളോടു കാണിച്ച സ്‌നേഹം മറക്കാതിരിക്കാനും നമുക്കു കഴിയും.—ലൂക്കോ. 22:19, 20.

2. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

2 ഈ വർഷം, 2025 ഏപ്രിൽ 12 ശനിയാഴ്‌ചയാണു സ്‌മാരകം ആചരിക്കുന്നത്‌. നമ്മളെല്ലാം അതിനുള്ള തയ്യാറെടുപ്പിലാണ്‌ എന്നതിനു സംശയമില്ല. യഹോവയും യേശുവും നമുക്കുവേണ്ടി ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിക്കാൻ a ഈ സ്‌മാരകകാലത്ത്‌ സമയമെടുക്കുന്നതു നമുക്കു ശരിക്കും പ്രയോജനം ചെയ്യും. മോചനവില യഹോവയെക്കുറിച്ചും യേശുവിനെക്കുറിച്ചും നമ്മളെ എന്താണു പഠിപ്പിക്കുന്നതെന്ന്‌ ഈ ലേഖനത്തിൽ നമ്മൾ കാണും. അടുത്ത ലേഖനത്തിൽ മോചനവിലയിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനം നേടാമെന്നും അതിനോട്‌ എങ്ങനെ നന്ദി കാണിക്കാമെന്നും ചർച്ച ചെയ്യും.

മോചനവില യഹോവയെക്കുറിച്ച്‌ നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

3. ഒരു മനുഷ്യന്റെ മരണത്തിലൂടെ കോടിക്കണക്കിന്‌ ആളുകൾക്കു വിടുതൽ സാധ്യമാകുന്നത്‌ എങ്ങനെയാണ്‌? (ചിത്രവും കാണുക.)

3 മോചനവില യഹോവയുടെ നീതിയെക്കുറിച്ച്‌ നമ്മളെ പഠിപ്പിക്കുന്നു. (ആവ. 32:4) അത്‌ എങ്ങനെയാണ്‌? ആദാമിന്റെ അനുസരണക്കേടു കാരണം നമ്മൾ പാപികളാകുകയും മരിക്കുകയും ചെയ്യുന്നു. (റോമ. 5:12) പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മളെ വിടുവിക്കാൻ യഹോവ യേശുവിനെ മോചനവിലയായി തന്നു. എന്നാൽ ഒരു പൂർണ മനുഷ്യന്റെ ബലികൊണ്ട്‌ എങ്ങനെയാണു കോടിക്കണക്കിന്‌ ആളുകളുടെ വിടുതൽ സാധ്യമാകുന്നത്‌? അപ്പോസ്‌തലനായ പൗലോസ്‌ പറയുന്നു: “ഒറ്റ മനുഷ്യന്റെ (ആദാമിന്റെ) അനുസരണക്കേടുകൊണ്ട്‌ അനേകർ പാപികളായതുപോലെ ഒറ്റ വ്യക്തിയുടെ (യേശുവിന്റെ) അനുസരണംകൊണ്ട്‌ അനേകർ നീതിമാന്മാരായിത്തീരും.” (റോമ. 5:19; 1 തിമൊ. 2:6) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു പൂർണ മനുഷ്യന്റെ അനുസരണക്കേടുകൊണ്ടാണു നമ്മൾ പാപത്തിന്റെയും മരണത്തിന്റെയും അടിമകളായത്‌. അതുകൊണ്ട്‌ ഒരു പൂർണ മനുഷ്യന്റെ അനുസരണത്തിലൂടെ അതിൽനിന്ന്‌ നമ്മളെ വിടുവിക്കാൻ കഴിഞ്ഞു.

ഒരു മനുഷ്യനിലൂടെ നമ്മൾ പാപത്തിന്റെയും മരണത്തിന്റെയും അടിമകളായി. എന്നാൽ ഒരു മനുഷ്യൻ നമ്മളെ അതിൽനിന്നും മോചിതരാക്കി (3-ാം ഖണ്ഡിക കാണുക)


4. ആദാമിന്റെ മക്കളിൽ ആത്മാർഥഹൃദയരായവരെ എന്നേക്കും ജീവിക്കാൻ അനുവദിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌?

4 നമ്മളെ രക്ഷിക്കുന്നതിനു ശരിക്കും യേശു മരിക്കേണ്ട കാര്യമുണ്ടായിരുന്നോ? ആദാമിന്റെ മക്കളിൽ ആത്മാർഥഹൃദയരായവരെ എന്നേക്കും ജീവിക്കാൻ യഹോവയ്‌ക്ക്‌ അനുവദിക്കാമായിരുന്നില്ലേ? ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു നല്ല വഴി അതാണെന്ന്‌ അപൂർണരായ മനുഷ്യർക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത്‌ യഹോവയുടെ പൂർണതയുള്ള നീതിക്കു നിരക്കുന്നതല്ല. നീതിയുള്ള ദൈവമായതുകൊണ്ട്‌ ആദാമിന്റെ ആ ഗൗരവമുള്ള തെറ്റു കണ്ടില്ലെന്നുവെക്കാൻ യഹോവയ്‌ക്കു കഴിയുമായിരുന്നില്ല.

5. യഹോവ എപ്പോഴും നീതിയോടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന്‌ ഉറപ്പുണ്ടായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

5 ശരി, യഹോവ തന്റെ നീതി മാറ്റിവെച്ച്‌, മോചനവില എന്ന ക്രമീകരണം ഏർപ്പെടുത്താതെ ആദാമിന്റെ മക്കളിൽ ആത്മാർഥഹൃദയരായവരെ നിത്യം ജീവിക്കാൻ അനുവദിച്ചിരുന്നെങ്കിലോ? അങ്ങനെ ചെയ്‌തിരുന്നെങ്കിൽ യഹോവ മറ്റു വിഷയങ്ങളിലും നീതിക്കു നേരെ കണ്ണടയ്‌ക്കുമെന്ന്‌ ആളുകൾ ചിന്തിക്കാൻ സാധ്യതയുണ്ട്‌. ഉദാഹരണത്തിന്‌, ദൈവം തന്റെ വാഗ്‌ദാനങ്ങളിൽ ചിലതു നിറവേറ്റാതിരിക്കുമോ? അതെക്കുറിച്ച്‌ ഓർത്ത്‌ പേടിക്കേണ്ട കാര്യമേ ഇല്ല. നീതി നടപ്പാക്കാൻ യഹോവ വലിയൊരു നഷ്ടമാണ്‌ സഹിച്ചത്‌—തന്റെ പ്രിയമകന്റെ ജീവൻ ബലിയായി നൽകി. അതുകൊണ്ട്‌ യഹോവ എപ്പോഴും നീതിയോടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.

6. മോചനവില യഹോവയുടെ സ്‌നേഹത്തിന്റെ തെളിവാണെന്നു പറയുന്നതിന്റെ ഒരു കാരണം എന്താണ്‌? (1 യോഹന്നാൻ 4:9, 10)

6 മോചനവില യഹോവയുടെ നീതിയുടെ തെളിവാണെന്നു നമ്മൾ കണ്ടു. എന്നാൽ അതോടൊപ്പം യഹോവയുടെ സ്‌നേഹത്തിന്റെ ആഴവും നമുക്ക്‌ അതിലൂടെ കാണാം. (യോഹ. 3:16; 1 യോഹന്നാൻ 4:9, 10 വായിക്കുക.) യഹോവ തന്റെ മകനെ നൽകിയതു നമ്മൾ നിത്യം ജീവിക്കാൻവേണ്ടി മാത്രമല്ല, നമ്മൾ തന്റെ കുടുംബത്തിന്റെ ഭാഗമാകാൻ യഹോവ ആഗ്രഹിക്കുന്നതുകൊണ്ടുംകൂടിയാണ്‌. ആദാം പാപം ചെയ്‌തപ്പോൾ തന്റെ ആരാധകരുടെ കുടുംബത്തിൽനിന്ന്‌ യഹോവ ആദാമിനെ പുറത്താക്കി. അതിന്റെ ഫലമായി നമ്മളെല്ലാവരും ദൈവത്തിന്റെ കുടുംബത്തിനു പുറത്താണു ജനിച്ചത്‌. എന്നാൽ മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും വിശ്വാസവും അനുസരണവും ഉള്ളവരെ ഭാവിയിൽ തന്റെ കുടുംബത്തിന്റെ ഭാഗമാക്കുകയും ചെയ്യും. മാത്രമല്ല ഇപ്പോൾത്തന്നെ നമുക്ക്‌ യഹോവയുമായും സഹാരാധകരുമായും നല്ലൊരു ബന്ധം ആസ്വദിക്കാനും കഴിയും. യഹോവയുടെ ആർദ്രസ്‌നേഹത്തിന്റെ എത്ര നല്ല തെളിവ്‌!—റോമ. 5:10, 11.

7. യേശു അനുഭവിച്ച കഷ്ടതകൾ, യഹോവ എത്രമാത്രം നമ്മളെ സ്‌നേഹിക്കുന്നുണ്ടെന്നു തിരിച്ചറിയാൻ സഹായിക്കുന്നത്‌ എങ്ങനെയാണ്‌?

7 മോചനവില നൽകാൻ യഹോവ എത്ര വലിയ വിലയാണു നൽകിയതെന്നു ചിന്തിക്കുമ്പോൾ യഹോവയ്‌ക്കു നമ്മളോടുള്ള സ്‌നേഹത്തിന്റെ ആഴം മനസ്സിലാകും. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഒരു ദൈവദാസനും ദൈവത്തോടു വിശ്വസ്‌തനായിരിക്കില്ല എന്നാണു സാത്താൻ വാദിച്ചത്‌. ആ വാദം തെറ്റാണെന്നു തെളിയിക്കുന്നതിന്‌ യഹോവ തന്റെ മകനെ, മരിക്കുന്നതിനു മുമ്പ്‌ കഷ്ടതകളിലൂടെ കടന്നുപോകാൻ അനുവദിച്ചു. (ഇയ്യോ. 2:1-5; 1 പത്രോ. 2:21) യഹോവ നോക്കിനിൽക്കെ എതിരാളികൾ യേശുവിനെ പരിഹസിക്കുകയും പടയാളികൾ ചാട്ടകൊണ്ട്‌ അടിക്കുകയും സ്‌തംഭത്തിൽ തറയ്‌ക്കുകയും ചെയ്‌തു. അതിനു ശേഷം തന്റെ പ്രിയമകൻ വേദനാകരമായ മരണം ഏറ്റുവാങ്ങുന്നതും യഹോവയ്‌ക്കു കാണേണ്ടിവന്നു. (മത്താ. 27:28-31, 39, 40) ഏതു നിമിഷവും അതെല്ലാം അവസാനിപ്പിക്കാനുള്ള ശക്തി യഹോവയ്‌ക്കുണ്ടായിരുന്നു. ഉദാഹരണത്തിന്‌ എതിരാളികൾ, “ഇവനെ ദൈവത്തിനു വേണമെങ്കിൽ ദൈവംതന്നെ രക്ഷിക്കട്ടെ” എന്നു പറഞ്ഞപ്പോൾ യഹോവയ്‌ക്കു വേണമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. (മത്താ. 27:42, 43) എന്നാൽ തന്റെ മകനെ രക്ഷിക്കാൻ യഹോവ പ്രവർത്തിച്ചിരുന്നെങ്കിൽ നമുക്കു മോചനവിലയോ ഭാവിയിലേക്ക്‌ ഒരു പ്രത്യാശയോ കിട്ടില്ലായിരുന്നു. അതുകൊണ്ട്‌ തന്റെ മകന്റെ അവസാനശ്വാസം നിലയ്‌ക്കുന്നതുവരെ കഷ്ടതകളിലൂടെ കടന്നുപോകാൻ യഹോവ അനുവദിച്ചു.

8. തന്റെ മകൻ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ യഹോവയ്‌ക്കു വേദന തോന്നിയെന്നു നമുക്ക്‌ എങ്ങനെ അറിയാം? (ചിത്രവും കാണുക.)

8 സർവശക്തനായതുകൊണ്ട്‌ ദൈവത്തിനു വികാരങ്ങളൊന്നുമില്ലെന്നു നമ്മൾ ഒരിക്കലും ചിന്തിക്കരുത്‌. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിച്ച നമുക്കു വികാരങ്ങളുണ്ടെങ്കിൽ അതിന്റെ അർഥം ദൈവത്തിനും വികാരങ്ങളുണ്ടെന്നല്ലേ? ചില കാര്യങ്ങൾ ദൈവത്തെ ‘മുറിപ്പെടുത്തിയതായും’ ‘ദുഃഖിപ്പിച്ചതായും’ ബൈബിളിൽ പറയുന്നുണ്ട്‌. (സങ്കീ. 78:40, 41) തന്റെ മകൻ ദുരിതം അനുഭവിക്കുന്നതു കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എത്ര വേദനയാണു തോന്നിയതെന്ന്‌ അറിയാൻ, അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും കാര്യം ചിന്തിക്കാം. തന്റെ ഒരേ ഒരു മകനെ ബലിയായി അർപ്പിക്കാൻ അബ്രാഹാമിനോട്‌ ആവശ്യപ്പെട്ടതു നിങ്ങൾ ഓർക്കുന്നില്ലേ? (ഉൽപ. 22:9-12; എബ്രാ. 11:17-19) യിസ്‌ഹാക്കിനെ കൊല്ലാൻ കത്തി എടുത്ത സമയത്ത്‌ അബ്രാഹാമിന്റെ ഉള്ളിലൂടെ കടന്നുപോയ വികാരങ്ങൾ നമുക്ക്‌ ഊഹിക്കാൻ മാത്രമേ കഴിയൂ. അങ്ങനെയെങ്കിൽ ദുഷ്ടരായ ആളുകൾ തന്റെ പ്രിയമകനെ ക്രൂരമായി ഉപദ്രവിക്കുന്നതു കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എത്രമാത്രം വേദന തോന്നിക്കാണും! JW.ORG-ലെ അവരുടെ വിശ്വാസം അനുകരിക്കുക—അബ്രാഹാം, ഭാഗം 2 എന്ന വീഡിയോ കാണുക.

തന്റെ മകൻ ദുരിതം അനുഭവിക്കുന്നത്‌ യഹോവയ്‌ക്കു വേദനയോടെ കാണേണ്ടിവന്നു (8-ാം ഖണ്ഡിക കാണുക)


9. യഹോവയ്‌ക്കു നിങ്ങളോടും സഹാരാധകരോടും ഉള്ള സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ റോമർ 8:32, 38, 39 സഹായിക്കുന്നത്‌ എങ്ങനെയാണ്‌?

9 യഹോവ നമ്മളെ സ്‌നേഹിക്കുന്ന അത്രയും മറ്റാരും നമ്മളെ സ്‌നേഹിക്കുന്നില്ലെന്നു മോചനവില പഠിപ്പിക്കുന്നു. നമ്മുടെ അടുത്ത കുടുംബാംഗങ്ങളെക്കാളും ഉറ്റ സുഹൃത്തുക്കളെക്കാളും യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ട്‌. (റോമർ 8:32, 38, 39 വായിക്കുക.) എന്തിന്‌, നമ്മൾ നമ്മളെ സ്‌നേഹിക്കുന്നതിനെക്കാൾ അധികം യഹോവ നമ്മളെ സ്‌നേഹിക്കുന്നു. എന്നേക്കും ജീവിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? നിങ്ങളെക്കാൾ അധികം അത്‌ യഹോവ ആഗ്രഹിക്കുന്നു. നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ച്‌ കിട്ടണമെന്നു നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? അതും നിങ്ങളെക്കാൾ അധികം യഹോവ ആഗ്രഹിക്കുന്നുണ്ട്‌. യഹോവ നമ്മളോട്‌ ആകെ ആവശ്യപ്പെടുന്നത്‌ ഇതാണ്‌: വിശ്വാസവും അനുസരണവും കാണിച്ചുകൊണ്ട്‌ ആ വിലയേറിയ സമ്മാനം സ്വീകരിക്കണം. അതെ, ദൈവത്തിനു നമ്മളോടുള്ള സ്‌നേഹത്തിന്റെ ആഴമാണു മോചനവില കാണിക്കുന്നത്‌. ഇനി പുതിയ ലോകത്തിൽ നമ്മൾ യഹോവയുടെ സ്‌നേഹത്തെക്കുറിച്ച്‌ ഇതിലും കൂടുതലായി പഠിക്കും.—സഭാ. 3:11.

മോചനവില യേശുവിനെക്കുറിച്ച്‌ നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

10. (എ) തന്റെ മരണത്തെക്കുറിച്ചുള്ള എന്തു കാര്യമാണു യേശുവിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്‌? (ബി) യേശുവിന്റെ മരണത്തിലൂടെ എന്തു തെളിയിക്കപ്പെട്ടു? (“ യേശുവിന്റെ വിശ്വസ്‌ത, സാത്താൻ നുണയനാണെന്നു തെളിയിച്ചു” എന്ന ചതുരവും കാണുക.)

10 പിതാവിന്റെ പേരിനെക്കുറിച്ച്‌ യേശുവിനു നല്ല ചിന്തയുണ്ട്‌. (യോഹ. 14:31) ഒരു ദൈവനിന്ദകനും കുറ്റവാളിയും ആയി മരിക്കേണ്ടിവരുമ്പോൾ തന്റെ പിതാവിന്റെ പേരിനുണ്ടായേക്കാവുന്ന നിന്ദ യേശുവിനെ വേദനിപ്പിച്ചു. അതുകൊണ്ടാണ്‌ യേശു ഇങ്ങനെ പ്രാർഥിച്ചത്‌: “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന്‌ നീക്കേണമേ.” (മത്താ. 26:39) മരണംവരെ യഹോവയോടു വിശ്വസ്‌തനായിനിന്നുകൊണ്ട്‌ യേശു തന്റെ പിതാവിന്റെ പേര്‌ പൂർണമായി വിശുദ്ധീകരിച്ചു.

11. യേശു എങ്ങനെയാണ്‌ ആളുകളെ ആഴമായി സ്‌നേഹിച്ചത്‌? (യോഹന്നാൻ 13:1)

11 യേശുവിന്‌ ആളുകളെക്കുറിച്ച്‌ നല്ല ചിന്തയുണ്ടെന്ന്‌, പ്രത്യേകിച്ചും തന്റെ ശിഷ്യന്മാരെക്കുറിച്ച്‌ ചിന്തയുണ്ടെന്നു മോചനവില നമ്മളെ പഠിപ്പിക്കുന്നു. (സുഭാ. 8:31; യോഹന്നാൻ 13:1 വായിക്കുക.) യേശുവിന്റെ ഭൗമികശുശ്രൂഷയുടെ ചില വശങ്ങൾ ബുദ്ധിമുട്ടുള്ളതായിരുന്നു, പ്രത്യേകിച്ചും വേദനാകരമായ തന്റെ മരണം. എന്നിട്ടും യേശു ഭൂമിയിലെ തന്റെ നിയമനം ഒരു കടമ നിറവേറ്റുന്നതുപോലെയല്ല ചെയ്‌തത്‌. പകരം പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും ആളുകൾക്കു ശുശ്രൂഷ ചെയ്യുന്നതിലും യേശു തന്റെ മുഴുഹൃദയവും അർപ്പിച്ചു. അതുപോലെ തന്റെ മരണത്തിന്റെ തലേദിവസംപോലും അപ്പോസ്‌തലന്മാരുടെ കാലുകൾ കഴുകാനും അവസാനമായി അവരെ ആശ്വസിപ്പിക്കാനും അവർക്കു ചില നിർദേശങ്ങൾ കൊടുക്കാനും യേശു സമയം കണ്ടെത്തി. (യോഹ. 13:12-15) വേദനയോടെ സ്‌തംഭത്തിൽ കിടന്ന്‌ ഇഞ്ചിഞ്ചായുള്ള മരണം ഏറ്റുവാങ്ങുമ്പോഴും തന്റെ അടുത്തുണ്ടായിരുന്ന കുറ്റവാളിക്കു യേശു പ്രത്യാശ പകർന്നു. ഇനി തന്റെ അമ്മയെ നോക്കാനുള്ള ക്രമീകരണം ചെയ്യാനും യേശു ആ സമയത്ത്‌ മറന്നില്ല. (ലൂക്കോ. 23:42, 43; യോഹ. 19:26, 27) യേശുവിന്റെ സ്‌നേഹത്തിന്റെ ആഴം തന്റെ മരണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലായിരുന്നു. ഭൂമിയിലെ യേശുവിന്റെ ജീവിതത്തിൽ ഉടനീളം അതു പ്രകടമായിരുന്നു.

12. യേശു നമുക്കുവേണ്ടി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌ എങ്ങനെയാണ്‌?

12 യേശു ‘ഒരിക്കലായുള്ള മരണംവരിച്ചെങ്കിലും’ ഇപ്പോഴും നമുക്കുവേണ്ടി പല കാര്യങ്ങളും ചെയ്‌തുകൊണ്ടാണിരിക്കുന്നത്‌. (റോമ. 6:10) അത്‌ എങ്ങനെയാണ്‌? മോചനവിലയുടെ പ്രയോജനങ്ങൾ നമുക്കു കിട്ടാനായി യേശു ഇപ്പോഴും സമയവും ശ്രമവും ചെലവഴിച്ചുകൊണ്ടിരിക്കുന്നു. യേശു തിരക്കോടെ ചെയ്‌തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. യേശു നമ്മുടെ രാജാവായും മഹാപുരോഹിതനായും സഭയുടെ തലയായും സേവിക്കുന്നു. (1 കൊരി. 15:25; എഫെ. 5:23; എബ്രാ. 2:17) അഭിഷിക്തരെയും മഹാപുരുഷാരത്തെയും കൂട്ടിച്ചേർക്കുന്ന ജോലിയുടെ ഉത്തരവാദിത്വവും യേശുവിനാണ്‌. ഇതു മഹാകഷ്ടത അവസാനിക്കുന്നതിനു മുമ്പ്‌ ചെയ്‌തുതീർക്കേണ്ട ഒരു ജോലിയാണ്‌. b (മത്താ. 25:32; മർക്കോ. 13:27) ഈ അവസാനനാളുകളിൽ തന്റെ വിശ്വസ്‌തരായ ദാസന്മാർ ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെടുന്നുണ്ടെന്നും യേശു ഉറപ്പുവരുത്തുന്നു. (മത്താ. 24:45) ഇനി ആയിരം വർഷവാഴ്‌ചയിൽ ഉടനീളവും നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി യേശു പ്രവർത്തിക്കും. യേശു തന്നെത്തന്നെ നമുക്കുവേണ്ടി പൂർണമായി തന്നു. അതെ, യഹോവയിൽനിന്നുള്ള വളരെ വിലപ്പെട്ട ഒരു സമ്മാനംതന്നെയാണു യേശു!

പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുക

13. ദൈവത്തിനും ക്രിസ്‌തുവിനും നമ്മളോടുള്ള സ്‌നേഹത്തെക്കുറിച്ച്‌ പഠിച്ചുകൊണ്ടിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

13 യഹോവയും യേശുക്രിസ്‌തുവും നമുക്കുവേണ്ടി ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ തുടർന്നും ധ്യാനിക്കുകയാണെങ്കിൽ അവരുടെ സ്‌നേഹത്തെക്കുറിച്ച്‌ നമുക്കു കൂടുതൽ പഠിക്കാൻ കഴിയും. ഈ സ്‌മാരകകാലത്ത്‌ ഒന്നോ അതിലധികമോ സുവിശേഷവിവരണങ്ങൾ ശ്രദ്ധയോടെ വായിക്കാൻ നിങ്ങൾക്കു കഴിയും. ഒറ്റയടിക്ക്‌ ഒരുപാട്‌ അധ്യായങ്ങൾ വായിക്കാൻ ശ്രമിക്കരുത്‌. പകരം സമയമെടുത്ത്‌ വായിച്ചുകൊണ്ട്‌ യഹോവയെയും യേശുവിനെയും സ്‌നേഹിക്കാനുള്ള കൂടുതലായ കാരണങ്ങൾ കണ്ടെത്തുക. അതുപോലെ, കണ്ടെത്തിയ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും പരമാവധി ശ്രമിക്കുക.

14. സങ്കീർത്തനം 119:97-നും അടിക്കുറിപ്പിനും ചേർച്ചയിൽ മോചനവിലയെക്കുറിച്ചും മറ്റു വിഷയങ്ങളെക്കുറിച്ചും കൂടുതൽ പഠിക്കാൻ ഗവേഷണം എങ്ങനെയാണു സഹായിക്കുന്നത്‌? (ചിത്രവും കാണുക.)

14 നിങ്ങൾ സത്യത്തിൽ വന്നിട്ട്‌ കുറെ വർഷങ്ങൾ ആയിട്ടുണ്ടായിരിക്കും. അതുകൊണ്ട്‌ ദൈവത്തിന്റെ നീതി, സ്‌നേഹം, മോചനവില എന്നതുപോലുള്ള പരിചിതമായ വിഷയങ്ങളെക്കുറിച്ച്‌ ‘പുതുതായി എന്തു പഠിക്കാനാണ്‌’ എന്നു തോന്നിയേക്കാം. എന്നാൽ ഇതെക്കുറിച്ചും ഇതുപോലുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും എത്ര പഠിച്ചാലും തീരില്ല എന്നതാണു സത്യം. അതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? നമ്മുടെ പ്രസിദ്ധീകരണങ്ങളിലുള്ള സമൃദ്ധമായ വിവരങ്ങളിൽനിന്ന്‌ കഴിയുന്നത്ര പ്രയോജനം നേടാം. നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ ഒരു ഭാഗം പൂർണമായും മനസ്സിലായില്ലെങ്കിൽ അതെക്കുറിച്ച്‌ ഗവേഷണം ചെയ്യുക. എന്നിട്ട്‌ ആ വിവരങ്ങൾ യഹോവയെയും യേശുവിനെയും അവർക്കു നമ്മളോടുള്ള സ്‌നേഹത്തെയും കുറിച്ചൊക്കെ എന്താണു പഠിപ്പിക്കുന്നതെന്നു ദിവസം മുഴുവൻ ധ്യാനിക്കുക.—സങ്കീർത്തനം 119:97-ഉം അടിക്കുറിപ്പും വായിക്കുക.

നമ്മൾ സത്യത്തിൽ വന്നിട്ട്‌ വർഷങ്ങളായെങ്കിലും മോചനവിലയോടുള്ള വിലമതിപ്പു കൂട്ടാൻ നമുക്കാകും (14-ാം ഖണ്ഡിക കാണുക)


15. ബൈബിളിലെ രത്നങ്ങൾ കണ്ടെത്താൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

15 നിങ്ങൾ ഓരോ തവണ വായിക്കാനോ ഗവേഷണം ചെയ്യാനോ ഇരിക്കുമ്പോൾ പുതിയ, ആവേശകരമായ എന്തെങ്കിലും കാര്യം കിട്ടിയില്ലല്ലോ എന്ന്‌ ഓർത്ത്‌ നിരാശപ്പെടേണ്ടതില്ല. ഒരർഥത്തിൽ നിങ്ങൾ സ്വർണത്തിനായി കുഴിക്കുന്നവരെപ്പോലെയാണ്‌. ക്ഷമയോടെ മണിക്കൂറുകളോ ദിവസങ്ങളോ തിരഞ്ഞതിനു ശേഷമായിരിക്കും അൽപ്പമെങ്കിലും സ്വർണം കണ്ടെത്തുന്നത്‌. എങ്കിലും അവർ മടുത്തുപോകാതെ തിരയും. കാരണം സ്വർണത്തിന്റെ ഓരോ തരിയും വിലപ്പെട്ടതാണെന്ന്‌ അവർക്ക്‌ അറിയാം. അങ്ങനെയെങ്കിൽ ബൈബിളിൽനിന്ന്‌ കിട്ടുന്ന ഒരോ രത്നവും എത്രയധികം വിലപ്പെട്ടതാണ്‌! (സങ്കീ. 119:127; സുഭാ. 8:10) അതുകൊണ്ട്‌ ക്ഷമയോടെ നിങ്ങളുടെ ബൈബിൾവായനാ പട്ടികയോടു പറ്റിനിൽക്കുക.—സങ്കീ. 1:2.

16. നമുക്ക്‌ എങ്ങനെ യഹോവയെയും യേശുവിനെയും അനുകരിക്കാം?

16 നിങ്ങൾ പഠിക്കുമ്പോൾ പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നു ചിന്തിക്കുക. ഉദാഹരണത്തിന്‌, യഹോവയുടെ നീതി അനുകരിച്ചുകൊണ്ട്‌ നമുക്കു മറ്റുള്ളവരോടു പക്ഷപാതമില്ലാതെ ഇടപെടാം. അതുപോലെ യഹോവയോടും മറ്റുള്ളവരോടും ഉള്ള യേശുവിന്റെ സ്‌നേഹം അനുകരിച്ചുകൊണ്ട്‌ ദൈവനാമത്തെപ്രതി ഉപദ്രവങ്ങൾ സഹിക്കാനും സഹക്രിസ്‌ത്യാനികൾക്കുവേണ്ടി സ്വയം വിട്ടുകൊടുക്കാനും നമുക്കു തയ്യാറാകാം. ഇനി യേശുവിനെപ്പോലെ നമുക്കു മറ്റുള്ളവരോടു സാക്ഷീകരിക്കാം. അപ്പോൾ യഹോവ നമുക്കു തന്ന ആ വിലയേറിയ സമ്മാനത്തിന്റെ പ്രയോജനം അവർക്കും ലഭിക്കും.

17. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

17 മോചനവിലയെക്കുറിച്ച്‌ നമ്മൾ എത്രത്തോളം മനസ്സിലാക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്നോ അത്രത്തോളം നമ്മൾ യഹോവയെയും യേശുവിനെയും സ്‌നേഹിക്കും. അപ്പോൾ അവർ തിരിച്ച്‌ നമ്മളെയും ഒരുപാടു സ്‌നേഹിക്കും. (യോഹ. 14:21; യാക്കോ. 4:8) അതുകൊണ്ട്‌ മോചനവിലയെക്കുറിച്ച്‌ പഠിക്കാൻ യഹോവ തന്നിരിക്കുന്ന ബൈബിളും പ്രസിദ്ധീകരണങ്ങളും എല്ലാം നമുക്കു പ്രയോജനപ്പെടുത്താം. അടുത്ത ലേഖനത്തിൽ മോചനവിലയിൽനിന്ന്‌ പ്രയോജനം നേടാനാകുന്ന ചില വിധങ്ങളെക്കുറിച്ചും നമുക്ക്‌ എങ്ങനെ യഹോവയുടെ സ്‌നേഹത്തോടു വിലമതിപ്പു കാണിക്കാമെന്നും ചർച്ച ചെയ്യും.

ഗീതം 107 സ്‌നേഹത്തിന്റെ ദിവ്യമാതൃക

a പദപ്രയോഗത്തിന്റെ വിശദീകരണം: ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ അതെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുന്നതാണു “ധ്യാനം.”

b എഫെസ്യർ 1:10-ൽ പൗലോസ്‌ ‘സ്വർഗത്തിൽ ഉള്ളതെല്ലാം ഒന്നിച്ചുചേർക്കുക’ എന്നു പറഞ്ഞതും മത്തായി 24:31-ലും മർക്കോസ്‌ 13:27-ലും ‘തിരഞ്ഞെടുത്തിരിക്കുന്നവരെ കൂട്ടിച്ചേർക്കും’ എന്ന്‌ യേശു പറഞ്ഞിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്‌. പൗലോസ്‌ ഉദ്ദേശിച്ചത്‌ യേശുവിനോടൊപ്പം ഭരിക്കാൻ പോകുന്നവരെ യഹോവ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്‌തുകൊണ്ട്‌ അവരെ തിരഞ്ഞെടുക്കുന്ന സമയത്തെക്കുറിച്ചാണ്‌. എന്നാൽ യേശു ഉദ്ദേശിച്ചത്‌, ഭൂമിയിൽ ബാക്കിയുള്ള അഭിഷിക്തരെ മഹാകഷ്ടതയുടെ സമയത്ത്‌ സ്വർഗത്തിൽ കൂട്ടിച്ചേർക്കുന്ന സമയത്തെക്കുറിച്ചാണ്‌.