പഠനലേഖനം 5
ഗീതം 108 ദൈവത്തിന്റെ അചഞ്ചലസ്നേഹം
യഹോവയുടെ സ്നേഹം നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്?
“ക്രിസ്തുയേശു ലോകത്തേക്കു വന്നതു പാപികളെ രക്ഷിക്കാനാണ്.”—1 തിമൊ. 1:15.
ഉദ്ദേശ്യം
മോചനവില നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നമുക്ക് യഹോവയോട് എങ്ങനെ നന്ദി കാണിക്കാമെന്നും പഠിക്കും.
1. യഹോവയെ സന്തോഷിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാം?
മനോഹരവും ഉപയോഗപ്രദവും ആയ ഒരു പ്രത്യേകസമ്മാനം നിങ്ങൾ പ്രിയപ്പെട്ട ആർക്കെങ്കിലും കൊടുക്കുന്നെന്നു വിചാരിക്കുക. എന്നാൽ ആ വ്യക്തി ആ സമ്മാനം ഉപയോഗിക്കാതെ എവിടെയെങ്കിലും മാറ്റിവെച്ച് പിന്നെ അതെക്കുറിച്ച് ഓർക്കുന്നേ ഇല്ലെങ്കിലോ? നിങ്ങൾക്ക് എത്ര വിഷമം തോന്നും. അതേസമയം അദ്ദേഹം ആ സമ്മാനം ഉപയോഗിക്കുകയും അതു കിട്ടിയതിനുള്ള വിലമതിപ്പു കാണിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്കു വളരെ സന്തോഷം തോന്നില്ലേ? നമ്മൾ എന്താണു പറഞ്ഞുവരുന്നത്? യഹോവ തന്റെ പുത്രനെ നമുക്കായി തന്നു. മോചനവില എന്ന അമൂല്യമായ സമ്മാനത്തോടും അതു തരാൻ യഹോവ കാണിച്ച സ്നേഹത്തോടും നന്ദിയുള്ളവരായിരിക്കുമ്പോൾ യഹോവയെ അത് എത്ര സന്തോഷിപ്പിക്കും.—യോഹ. 3:16; റോമ. 5:7, 8.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
2 എന്നാൽ കാലം കടന്നുപോകുമ്പോൾ മോചനവില എന്ന സമ്മാനത്തോടുള്ള നമ്മുടെ വിലമതിപ്പു കുറയാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ദൈവം തന്ന മനോഹരമായ ഒരു സമ്മാനം നമ്മൾ ഉപയോഗിക്കാതെ, ശ്രദ്ധിക്കാത്ത ഒരു സ്ഥലത്ത് മാറ്റിവെക്കുന്നതുപോലെയാണ്. പക്ഷേ അങ്ങനെ സംഭവിക്കാതിരിക്കാൻ ദൈവവും ക്രിസ്തുവും നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് നമ്മൾ കൂടെക്കൂടെ ചിന്തിക്കണം. അതിനു നമ്മളെ സഹായിക്കുന്നതാണ് ഈ ലേഖനം. മോചനവിലകൊണ്ട് ഇപ്പോൾ നമുക്ക് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടുമെന്നും ഭാവിയിൽ നമുക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കുമെന്നും നമ്മൾ ചർച്ച ചെയ്യും. അതുപോലെ യഹോവയുടെ സ്നേഹത്തോട് എങ്ങനെ നന്ദി കാണിക്കാമെന്ന്, പ്രത്യേകിച്ച് സ്മാരകകാലത്ത് അത് എങ്ങനെ ചെയ്യാമെന്നും കാണാം.
ഇപ്പോൾ ലഭിക്കുന്ന പ്രയോജനങ്ങൾ
3. മോചനവിലകൊണ്ട് നമുക്ക് ഇപ്പോൾ കിട്ടുന്ന ഒരു പ്രയോജനം എന്താണ്?
3 യേശുവിന്റെ മോചനവിലയിൽനിന്ന് നമ്മൾ ഇപ്പോൾത്തന്നെ പ്രയോജനം നേടുന്നുണ്ട്. ഉദാഹരണത്തിന്, മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നു. ദൈവത്തിന് ആഗ്രഹമുള്ളതുകൊണ്ടാണു ദൈവം നമ്മളോടു ക്ഷമിക്കുന്നത്, അല്ലാതെ എന്തെങ്കിലും ഒരു കടപ്പാടിന്റെ പുറത്തല്ല. യഹോവയുടെ ക്ഷമയെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവേ, അങ്ങ് നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.”—സങ്കീ. 86:5; 103:3, 10-13.
4. യഹോവ ആർക്കുവേണ്ടിയാണു മോചനവില ഏർപ്പെടുത്തിയത്? (ലൂക്കോസ് 5:32; 1 തിമൊഥെയൊസ് 1:15)
4 യഹോവയുടെ ക്ഷമ കിട്ടാൻ യോഗ്യതയില്ലെന്നു ചിലപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. ശരിക്കും പറഞ്ഞാൽ നമുക്കു യോഗ്യതയില്ല. ‘ദൈവത്തിന്റെ സഭയെ ഉപദ്രവിച്ച താൻ അപ്പോസ്തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല’ എന്നു പൗലോസിനു തോന്നി. എങ്കിലും അദ്ദേഹം പറഞ്ഞു: “ഞാൻ ഞാനായിരിക്കുന്നതു ദൈവത്തിന്റെ അനർഹദയ കാരണമാണ്.” (1 കൊരി. 15:9, 10) നമുക്കു പശ്ചാത്താപമുണ്ടെങ്കിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കും. എന്നാൽ അതു നമ്മൾ അർഹിക്കുന്നതുകൊണ്ടല്ല പകരം യഹോവ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ്. നിങ്ങൾക്ക് അർഹതയില്ലെന്നു തോന്നുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർക്കുക: യഹോവ മോചനവില നൽകിയതു പാപമില്ലാത്ത ആളുകൾക്കുവേണ്ടിയല്ല, പശ്ചാത്തപിക്കുന്ന പാപികൾക്കുവേണ്ടിയാണ്.—ലൂക്കോസ് 5:32; 1 തിമൊഥെയൊസ് 1:15 വായിക്കുക.
5. യഹോവയുടെ ക്ഷമ കിട്ടാൻ അവകാശമുണ്ടെന്നു നമ്മളിൽ ആർക്കെങ്കിലും ചിന്തിക്കാനാകുമോ? വിശദീകരിക്കുക.
5 വർഷങ്ങളായി യഹോവയെ സേവിക്കുന്നതുകൊണ്ട് യഹോവയുടെ കരുണ കിട്ടാനുള്ള അവകാശം നമുക്കുണ്ടെന്ന് നമ്മൾ ഒരിക്കലും ചിന്തിക്കരുത്. വിശ്വസ്തതയോടെയുള്ള നമ്മുടെ സേവനം യഹോവ വിലമതിക്കുന്നുണ്ട് എന്നതു ശരിയാണ്. (എബ്രാ. 6:10) എന്നാൽ യഹോവ തന്റെ പുത്രനെ തന്നതു നമ്മൾ ചെയ്ത സേവനങ്ങൾക്കുള്ള കൂലിയായിട്ടല്ല, പകരം ഒരു സൗജന്യസമ്മാനമായിട്ടാണ്. അതുകൊണ്ട് യഹോവയ്ക്കുവേണ്ടി പലതും ചെയ്തിട്ടുള്ളതുകൊണ്ട് നമ്മൾ യഹോവയുടെ ക്ഷമയ്ക്ക് അർഹരാണെന്നു ചിന്തിക്കുന്നെങ്കിൽ മോചനവിലയുടെ ആവശ്യം എനിക്കില്ല എന്നു പറയുന്നതുപോലെയായിരിക്കും.—ഗലാത്യർ 2:21 താരതമ്യം ചെയ്യുക.
6. യഹോവയുടെ സേവനത്തിൽ പൗലോസ് എന്തുകൊണ്ടാണു കഠിനാധ്വാനം ചെയ്തത്?
6 താൻ യഹോവയ്ക്കുവേണ്ടി എന്തെല്ലാം ചെയ്താലും യഹോവയ്ക്കു തന്നോടു ക്ഷമിക്കാൻ കടപ്പാടില്ലെന്നു പൗലോസിന് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം എന്തിനാണ് യഹോവയുടെ സേവനത്തിൽ കഠിനാധ്വാനം ചെയ്തത്? താൻ ദൈവത്തിന്റെ ക്ഷമയ്ക്ക് അർഹനാണെന്നു തെളിയിക്കാൻവേണ്ടിയല്ല, പകരം യഹോവയുടെ അനർഹദയയോടുള്ള നന്ദി കാണിക്കാൻവേണ്ടിയാണ്. (എഫെ. 3:7) പൗലോസിനെപ്പോലെ നമ്മളും ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നത് യഹോവയുടെ കരുണയ്ക്കുള്ള അർഹത നേടാനല്ല, പകരം അതിനോടുള്ള നന്ദി കാണിക്കാനാണ്.
7. മോചനവിലയിലൂടെ ഇപ്പോൾ നമുക്കു കിട്ടുന്ന മറ്റൊരു പ്രയോജനം എന്താണ്? (റോമർ 5:1; യാക്കോബ് 2:23)
7 മോചനവിലയിലൂടെ നമുക്ക് ഇന്നു ലഭിക്കുന്ന മറ്റൊരു പ്രയോജനം നമുക്ക് യഹോവയുമായി ഒരു അടുത്ത, വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കാനാകും എന്നതാണ്. a മുൻലേഖനത്തിൽ കണ്ടതുപോലെ ജനിച്ചപ്പോൾ നമുക്കു ദൈവവുമായി ഒരു ബന്ധമില്ലായിരുന്നു. എന്നാൽ മോചനവിലയിലൂടെ നമുക്കു ‘ദൈവവുമായി സമാധാനത്തിലായിരിക്കാനും’ അങ്ങനെ ദൈവത്തോടു കൂടുതൽ അടുക്കാനും കഴിയുന്നു.—റോമർ 5:1; യാക്കോബ് 2:23 വായിക്കുക.
8. പ്രാർഥന എന്ന അമൂല്യമായ പദവി തന്നതിനു നമ്മൾ യഹോവയോടു നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ടാണ്?
8 നമുക്ക് യഹോവയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ഒരു പ്രയോജനമാണു പ്രാർഥന എന്ന അമൂല്യമായ പദവി. നമ്മൾ ഒരുമിച്ച് കൂടുമ്പോഴുള്ള പരസ്യമായ പ്രാർഥനകൾ മാത്രമല്ല യഹോവ കേൾക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ പ്രാർഥനകളും യഹോവയ്ക്കു വളരെ വിലപ്പെട്ടതാണ്. പ്രാർഥന നമ്മുടെ ഹൃദയത്തെ ശാന്തമാക്കുകയും നമുക്കു മനസ്സമാധാനം തരുകയും ചെയ്യുന്നു. എന്നാൽ പ്രാർഥനകൊണ്ട് ഇതിലും വലിയ പ്രയോജനമുണ്ട്. അത് യഹോവയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴമുള്ളതാക്കും. (സങ്കീ. 65:2; യാക്കോ. 4:8; 1 യോഹ. 5:14) ഭൂമിയിലായിരുന്നപ്പോൾ യേശു കൂടെക്കൂടെ യഹോവയോടു പ്രാർഥിച്ചു. കാരണം യഹോവ തന്റെ പ്രാർഥനകൾ കേൾക്കുമെന്നും അത് യഹോവയുമായുള്ള തന്റെ ബന്ധം ശക്തമാക്കിനിറുത്തുമെന്നും യേശുവിന് അറിയാമായിരുന്നു. (ലൂക്കോ. 5:16) യേശുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ നമുക്ക് യഹോവയുടെ അടുത്ത സുഹൃത്തുക്കളാകാനും പ്രാർഥനയിലൂടെ യഹോവയോടു സംസാരിക്കാനും കഴിയുന്നത് എത്ര വലിയൊരു പദവിയാണ്!
ഭാവിയിൽ ലഭിക്കുന്ന പ്രയോജനങ്ങൾ
9. മോചനവില എങ്ങനെയാണു ഭാവിയിൽ തന്റെ വിശ്വസ്തരായ ആരാധകർക്കു പ്രയോജനം ചെയ്യുന്നത്?
9 ഭാവിയിൽ യഹോവയുടെ വിശ്വസ്തരായ ആരാധകർ മോചനവിലയിൽനിന്ന് എങ്ങനെ പ്രയോജനം നേടും? അവർക്കു നിത്യജീവൻ ലഭിക്കും. ഇതു നടക്കാത്ത ഒരു കാര്യമായി പലർക്കും തോന്നിയേക്കാം. കാരണം ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ മരിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്നാൽ മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവർ നിത്യം ജീവിക്കണം എന്നാണ് യഹോവ ഉദ്ദേശിച്ചത്. ആദാം പാപം ചെയ്തില്ലായിരുന്നെങ്കിൽ എന്നേക്കുമുള്ള ജീവിതം ഒരിക്കലും നടക്കാത്ത ഒരു കാര്യമായി ആർക്കും തോന്നില്ലായിരുന്നു. നിത്യം ജീവിക്കുക എന്നത് ഒരു അസാധാരണകാര്യമായി ഇന്നു തോന്നുന്നെങ്കിൽ ഓർക്കുക, അതു സാധ്യമാക്കാൻ യഹോവ നൽകിയതും അസാധാരണമായൊരു വിലയാണ്—തന്റെ പ്രിയമകന്റെ ജീവൻ!—റോമ. 8:32.
10. അഭിഷിക്തരും വേറെ ആടുകളും എന്തിനുവേണ്ടിയാണു കാത്തിരിക്കുന്നത്?
10 നിത്യജീവൻ എന്നതു ഭാവിയിൽ കിട്ടുന്ന ഒരു പ്രയോജനമാണെങ്കിലും നമ്മൾ ഇപ്പോൾത്തന്നെ അതെക്കുറിച്ച് ചിന്തിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അഭിഷിക്തർ സ്വർഗത്തിലിരുന്ന് ക്രിസ്തുവിനോടൊപ്പം ഭൂമിയെ ഭരിക്കാനായി കാത്തിരിക്കുകയാണ്. (വെളി. 20:6) ഇനി വേറെ ആടുകൾ നോക്കിയിരിക്കുന്നത്, പറുദീസാഭൂമിയിൽ ദുഃഖവും വേദനയും ഇല്ലാതെ ജീവിക്കാനാണ്. (വെളി. 21:3, 4) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള വേറെ ആടുകളിൽപ്പെട്ട ഒരാളാണോ നിങ്ങൾ? സ്വർഗീയപ്രത്യാശവെച്ച് നോക്കുമ്പോൾ അതു വില കുറഞ്ഞ ഒരു സമ്മാനമല്ല. ശരിക്കും പറഞ്ഞാൽ മനുഷ്യരെ സൃഷ്ടിച്ചതുതന്നെ ഭൂമിയിൽ നിത്യം ജീവിക്കാൻ കഴിയുന്ന വിധത്തിലാണ്. അതുകൊണ്ട് ഭൂമിയിലെ ജീവിതം നമുക്ക് അങ്ങേയറ്റം സന്തോഷം തരും.
11-12. പറുദീസയിൽ കിട്ടുന്ന ഏതെല്ലാം അനുഗ്രഹങ്ങൾക്കുവേണ്ടി നമുക്ക് ഇപ്പോഴേ നോക്കിയിരിക്കാം? (ചിത്രങ്ങളും കാണുക.)
11 പറുദീസാഭൂമിയിലെ ജീവിതം എങ്ങനെയുള്ളത് ആയിരിക്കുമെന്ന് ഒന്നു ഭാവനയിൽ കാണുക. രോഗത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഓർത്ത് നിങ്ങൾ പേടിക്കില്ല. (യശ. 25:8; 33:24) നിങ്ങളുടെ എല്ലാ നല്ല ആഗ്രഹങ്ങളും യഹോവ പൂർണമായി തൃപ്തിപ്പെടുത്തും. ഏതെല്ലാം കാര്യങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്? ശാസ്ത്രം, കല, സംഗീതം ഇതിൽ ഏതെങ്കിലുമാണോ? കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്നവരെയും നിർമിക്കുന്നവരെയും കൃഷിക്കാരെയും എല്ലാം അന്നു വേണ്ടിവരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഭക്ഷണം ഉണ്ടാക്കാനും പണിയായുധങ്ങൾ നിർമിക്കാനും തോട്ടങ്ങൾ ഉണ്ടാക്കി അതു പരിപാലിക്കാനും ഒക്കെ അന്ന് ഉറപ്പായും ആളുകളെ ആവശ്യമാണ്. (യശ. 35:1; 65:21) നമ്മുടെ മുന്നിൽ അനന്തമായ ജീവിതം നീണ്ടുകിടക്കുന്നതുകൊണ്ട് ആഗ്രഹിക്കുന്ന എല്ലാ കഴിവുകളും പഠിച്ചെടുക്കാനുള്ള സമയം അന്നുണ്ടായിരിക്കും.
12 പുനരുത്ഥാനപ്പെട്ടുവരുന്ന നമ്മുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കുന്നതു നമുക്ക് എത്ര വലിയ സന്തോഷമായിരിക്കും! (പ്രവൃ. 24:15) ഇനി യഹോവയുടെ എണ്ണമറ്റ സൃഷ്ടികളെക്കുറിച്ച് പഠിച്ചുകൊണ്ട് യഹോവയെ കൂടുതൽ അടുത്തറിയുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. (സങ്കീ. 104:24; യശ. 11:9) ഏറ്റവും പ്രധാനമായി, കുറ്റബോധത്തിന്റെ ഒരു നേരിയ കണികപോലുമില്ലാതെ യഹോവയെ ആരാധിക്കാൻ കഴിയുന്നത് എത്ര ആവേശം തരുന്ന ഒരു കാര്യമാണ്. “പാപത്തിന്റെ താത്കാലികമായ സുഖത്തിനു”വേണ്ടി മനോഹരമായ ഈ ഭാവി അനുഗ്രഹങ്ങൾ നിങ്ങൾ വിറ്റുകളയുമോ? (എബ്രാ. 11:25) ഒരിക്കലുമില്ല അല്ലേ? നമ്മൾ ഇന്നു ചെയ്യുന്ന ഏതൊരു ത്യാഗത്തെയും കടത്തിവെട്ടുന്നതാണ് ആ അനുഗ്രഹങ്ങൾ. എന്നാൽ ഒന്ന് ഓർക്കുക, പറുദീസാഭൂമി എന്നത് എന്നും ഒരു ഭാവിപ്രത്യാശയായി തുടരില്ല, അത് ഉടനെ ഒരു യാഥാർഥ്യമായി മാറും. തന്റെ മകനെ ഒരു സമ്മാനമായി തരാൻമാത്രം യഹോവ നമ്മളെ സ്നേഹിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
യഹോവയുടെ സ്നേഹത്തോടു നന്ദി കാണിക്കുക
13. യഹോവയുടെ സ്നേഹത്തോടു നന്ദി കാണിക്കാൻ നമുക്ക് എങ്ങനെ കഴിയും? (2 കൊരിന്ത്യർ 6:1)
13 മോചനവില തന്നതിനു നമുക്ക് യഹോവയോട് എങ്ങനെ നന്ദി കാണിക്കാം? ദൈവസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട്. (മത്താ. 6:33) നമുക്ക് ഓരോരുത്തർക്കുംവേണ്ടി ആണല്ലോ യേശു മരിച്ചത്. അതുകൊണ്ട്, “ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.” (2 കൊരി. 5:15) ദൈവത്തെ സേവിക്കാനായി നമ്മൾ പരമാവധി ശ്രമിക്കുമ്പോൾ ദൈവം കാണിച്ച അനർഹദയയുടെ മൂല്യം മനസ്സിലാക്കുന്നുണ്ടെന്നും അതിനോടു നന്ദിയുണ്ടെന്നും തെളിയിക്കുകയാണ്.—2 കൊരിന്ത്യർ 6:1 വായിക്കുക.
14. യഹോവയുടെ നിർദേശങ്ങളിൽ നമുക്ക് എങ്ങനെ വിശ്വാസം അർപ്പിക്കാം?
14 യഹോവയുടെ സ്നേഹത്തോടു നന്ദി കാണിക്കാൻ കഴിയുന്ന മറ്റൊരു വിധം, യഹോവയിലും യഹോവ തരുന്ന നിർദേശങ്ങളിലും വിശ്വാസമർപ്പിക്കുന്നതാണ്. അത് എങ്ങനെയാണ്? എത്രത്തോളം വിദ്യാഭ്യാസം നേടണം, ഏതു ജോലി തിരഞ്ഞെടുക്കണം എന്നതുപോലുള്ള തീരുമാനങ്ങളെടുക്കുമ്പോൾ നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്നു ചിന്തിക്കണം. (1 കൊരി. 10:31; 2 കൊരി. 5:7) നമ്മൾ വിശ്വാസം പ്രവൃത്തിയിലൂടെ കാണിക്കുമ്പോൾ വിസ്മയകരമായ ഒരു കാര്യം സംഭവിക്കുകയാണ്: യഹോവയിലുള്ള നമ്മുടെ വിശ്വാസവും യഹോവയുമായുള്ള സൗഹൃദവും കൂടുതൽക്കൂടുതൽ ശക്തമാകും. ഒപ്പം നമ്മുടെ പ്രത്യാശയും കരുത്തുറ്റതാകും.—റോമ. 5:3-5; യാക്കോ. 2:21, 22.
15. സ്മാരകകാലത്ത് നമുക്ക് എങ്ങനെ വിലമതിപ്പു കാണിക്കാം?
15 യഹോവയുടെ സ്നേഹത്തോടു നന്ദി കാണിക്കാൻ കഴിയുന്ന മറ്റൊരു വിധംകൂടിയുണ്ട്. യഹോവ മോചനവില തന്നതിനു എത്ര നന്ദിയുണ്ടെന്നു കാണിക്കാൻ ഈ സ്മാരകകാലം ഉപയോഗിക്കുന്നതാണ് അത്. സ്മാരകത്തിനു കൂടിവരാൻ പ്ലാൻ ചെയ്യുന്നതിനോടൊപ്പം നമുക്കു മറ്റുള്ളവരെയും അതിനായി ക്ഷണിക്കാം. (1 തിമൊ. 2:4) എന്തെല്ലാമായിരിക്കും സ്മാരകാചരണത്തിന്റെ സമയത്ത് നടക്കുന്നതെന്നു നമ്മൾ ക്ഷണിച്ചവർക്കു വിശദീകരിച്ചുകൊടുക്കുക. JW.ORG-ലെ യേശു മരിച്ചത് എന്തിനാണ്? എന്ന വീഡിയോയും യേശുവിന്റെ മരണം ഓർക്കുക എന്ന വീഡിയോയും കാണിക്കുന്നതു നല്ലതായിരിക്കും. നിഷ്ക്രിയരായവരെ ക്ഷണിക്കാൻ മൂപ്പന്മാർ മറക്കരുത്. കാണാതെപോയ ഒരു ആട് ആട്ടിൻകൂട്ടത്തിലേക്കു തിരിച്ചുവരുമ്പോൾ സ്വർഗത്തിലും ഭൂമിയിലും എത്ര സന്തോഷമുണ്ടാകുമെന്ന് ഒന്ന് ചിന്തിച്ചുനോക്കുക. (ലൂക്കോ. 15:4-7) സ്മാരകത്തിന്റെ സമയത്ത് നമുക്ക് എല്ലാവരെയും സ്വാഗതം ചെയ്യാം, പ്രത്യേകിച്ചും പുതുതായി വരുന്നവരെയും ഒരുപാട് നാളുകൾക്കു ശേഷം വരുന്നവരെയും. അവരോടുള്ള നമ്മുടെ സ്നേഹം അവർക്കു മനസ്സിലാകണം.—റോമ. 12:13.
16. സ്മാരകകാലത്ത് ശുശ്രൂഷ വർധിപ്പിക്കേണ്ടത് എന്തുകൊണ്ടാണ്?
16 സ്മാരകകാലത്ത് ശുശ്രൂഷയിൽ കൂടുതലായി ഏർപ്പെടാൻ നിങ്ങൾക്കു കഴിയുമോ? ദൈവവും ക്രിസ്തുവും നമുക്കുവേണ്ടി ചെയ്തതിനെല്ലാം നന്ദിയും വിലമതിപ്പും കാണിക്കാനുള്ള നല്ലൊരു വിധമാണ് അത്. യഹോവയുടെ സേവനത്തിൽ നമ്മൾ എത്ര കൂടുതൽ ഏർപ്പെടുന്നോ അത്രയധികം നമ്മൾ യഹോവയുടെ പിന്തുണ അനുഭവിച്ചറിയും. അങ്ങനെയാകുമ്പോൾ യഹോവയിലുള്ള നമ്മുടെ വിശ്വാസവും ശക്തമാകും. (1 കൊരി. 3:9) തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകമോ ഇടദിവസത്തെ യോഗത്തിനുള്ള പഠനസഹായിയിലെ ചാർട്ടോ ഉപയോഗിച്ച് സ്മാരക ബൈബിൾവായന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. താത്പര്യമെങ്കിൽ ആ ബൈബിൾവിവരണങ്ങൾ നിങ്ങളുടെ പഠനപ്രോജക്ട് ആക്കാനും കഴിയും.
17. യഹോവയെ സന്തോഷിപ്പിക്കുന്നത് എന്താണ്? ( “യഹോവയുടെ സ്നേഹത്തോടു നന്ദി കാണിക്കാൻ കഴിയുന്ന വിധങ്ങൾ” എന്ന ചതുരവും കാണുക.)
17 ഈ ലേഖനത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഒരുപക്ഷേ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലായിരിക്കും. എന്നാൽ ഓർക്കുക, യഹോവ ഒരിക്കലും നിങ്ങൾ ചെയ്യുന്നതിനെ മറ്റുള്ളവർ ചെയ്യുന്നതുമായി താരതമ്യം ചെയ്യുന്നില്ല. പകരം നിങ്ങളുടെ ഹൃദയത്തിലുള്ളത് എന്താണെന്നാണു യഹോവ നോക്കുന്നത്. മോചനവില എന്ന വിലപ്പെട്ട സമ്മാനത്തോടു നമ്മൾ ആഴമായ വിലമതിപ്പു കാണിക്കുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കും.—1 ശമു. 16:7; മർക്കോ. 12:41-44.
18. യഹോവയോടും യേശുക്രിസ്തുവിനോടും നമുക്കു നന്ദിയുള്ളത് എന്തുകൊണ്ടാണ്?
18 നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതും നമുക്കു യഹോവയുമായി ഒരു ബന്ധമുള്ളതും നിത്യജീവൻ എന്ന പ്രത്യാശ ലഭിച്ചതും മോചനവില ഉള്ളതുകൊണ്ട് മാത്രമാണ്. ഈ അനുഗ്രഹങ്ങളെല്ലാം നമുക്കു സാധ്യമാക്കിത്തന്ന യഹോവയുടെ സ്നേഹത്തോടു നമുക്ക് എപ്പോഴും നന്ദിയുള്ളവരായിരിക്കാം. (1 യോഹ. 4:19) അതുപോലെ നമ്മളെ സ്നേഹിച്ച, നമുക്കുവേണ്ടി സ്വന്തം ജീവൻ തരാൻപോലും മനസ്സുകാണിച്ച യേശുവിനോടും നമുക്കു നന്ദിയുള്ളവരായിരിക്കാം.—യോഹ. 15:13.
ഗീതം 154 നിലയ്ക്കാത്ത സ്നേഹം
a യേശു മോചനവില തരുന്നതിനു മുമ്പ് ജീവിച്ചിരുന്ന തന്റെ വിശ്വസ്തരായ ആരാധകരോടും ദൈവം ക്ഷമിച്ചു. തന്റെ മകൻ മരണത്തോളം തന്നോടു വിശ്വസ്തനായിരിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് യഹോവ അങ്ങനെ ചെയ്തത്. അതെ, യഹോവയുടെ കണ്ണിൽ മോചനവില, യേശു മരിക്കുന്നതിനു മുമ്പുതന്നെ കൊടുത്തതുപോലെയായിരുന്നു.—റോമ. 3:25.