പഠനലേഖനം 1
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
യഹോവയ്ക്കു മഹത്ത്വം കൊടുക്കുക
2025-ലെ നമ്മുടെ വാർഷികവാക്യം: “യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ.” —സങ്കീ. 96:8.
ഉദ്ദേശ്യം
യഹോവ അർഹിക്കുന്ന മഹത്ത്വം യഹോവയ്ക്കു കൊടുക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്നു പഠിക്കും.
1. പലരും ഇന്ന് എന്തു ചെയ്യാനാണ് ശ്രമിക്കുന്നത്?
ഇന്നു മിക്കവരും സ്വന്തം കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരാണെന്നു നിങ്ങൾക്കു തോന്നിയിട്ടില്ലേ? ഉദാഹരണത്തിന്, ചിലർ തങ്ങളിലേക്കും തങ്ങൾ ചെയ്ത കാര്യങ്ങളിലേക്കും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻവേണ്ടി സോഷ്യൽ മീഡിയയിൽ പലതും ചെയ്തുകൂട്ടുന്നു. എന്നാൽ ഇന്ന് കുറച്ച് പേരെങ്കിലും ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്. ഈ ലേഖനത്തിൽ, യഹോവയ്ക്കു മഹത്ത്വം കൊടുക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥമെന്നും അങ്ങനെ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കേണ്ടത് എന്തെല്ലാമാണെന്നും ചർച്ച ചെയ്യും. അതുപോലെ യഹോവയ്ക്ക് അർഹതപ്പെട്ട മഹത്ത്വം നൽകാൻ നമുക്ക് എങ്ങനെയെല്ലാം കഴിയുമെന്നും തൊട്ടടുത്ത ഭാവിയിൽ ദൈവം തന്റെ നാമം സ്വയം എങ്ങനെ മഹത്ത്വപ്പെടുത്തുമെന്നും നമ്മൾ പഠിക്കും.
യഹോവയ്ക്കു മഹത്ത്വം കൊടുക്കുക എന്നാൽ എന്താണ് അർഥം?
2. സീനായ് പർവതത്തിൽവെച്ച് യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തിയത് എങ്ങനെയാണ്? (ചിത്രവും കാണുക.)
2 എന്താണു മഹത്ത്വം? ബൈബിളിൽ “മഹത്ത്വം” എന്ന വാക്കിന്, ഒരാളെക്കുറിച്ച് മതിപ്പു തോന്നിപ്പിച്ചേക്കാവുന്ന എന്തിനെയും അർഥമാക്കാനാകും. ഇസ്രായേല്യരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിടുവിച്ച ഉടനെ യഹോവ അവിസ്മരണീയമായ വിധത്തിൽ തന്റെ മഹത്ത്വം അവർക്കു കാണിച്ചുകൊടുത്തു. ഇതൊന്നു മനസ്സിൽ കാണുക: ലക്ഷക്കണക്കിന് ഇസ്രായേല്യർ അവരുടെ ദൈവം പറയുന്നതു കേൾക്കാനായി സീനായ് പർവതത്തിന്റെ അടിവാരത്ത് ഒരുമിച്ച് കൂടിയിരിക്കുകയാണ്. ആ പർവതം മുഴുവൻ ഇരുണ്ട മേഘംകൊണ്ട് മൂടി. പെട്ടെന്ന് ശക്തമായ ഒരു ഭൂമികുലുക്കം ഉണ്ടാകുന്നു. പർവതമാകെ കനത്ത പുക! അതോടൊപ്പം മിന്നലും ഇടിമുഴക്കവും കാതടപ്പിക്കുന്ന കൊമ്പുവിളിയുടെ ശബ്ദവും മുഴങ്ങിക്കേൾക്കുന്നു. (പുറ. 19:16-18; 24:17; സങ്കീ. 68:8) യഹോവയുടെ മഹത്ത്വത്തിന്റെ അതിശക്തമായ ഈ പ്രകടനം കണ്ട ഇസ്രായേല്യർ എത്ര അതിശയത്തോടെയായിരിക്കും അതു നോക്കിനിന്നിട്ടുണ്ടാകുക!
3. യഹോവയ്ക്കു മഹത്ത്വം കൊടുക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
3 എന്നാൽ യഹോവയ്ക്കു മഹത്ത്വം കൊടുക്കാൻ മനുഷ്യരായ നമുക്കു കഴിയുമോ? കഴിയും. നമുക്ക് അതു ചെയ്യാനാകുന്ന ഒരു വിധം, യഹോവയുടെ അതിശയകരമായ ശക്തിയെക്കുറിച്ചും മനോഹരമായ ഗുണങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയുന്നതാണ്. അതുപോലെ യഹോവയുടെ ശക്തിയാൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യുമ്പോൾ അതിന്റെ ബഹുമതി യഹോവയ്ക്കു കൊടുത്തുകൊണ്ടും നമുക്കു ദൈവത്തെ മഹത്ത്വപ്പെടുത്താനാകും. (യശ. 26:12) ഇക്കാര്യത്തിൽ ദാവീദ് രാജാവ് വളരെ നല്ലൊരു മാതൃകയാണ്. ഇസ്രായേൽസഭയുടെ മുമ്പാകെ പ്രാർഥിച്ചപ്പോൾ ദാവീദ് യഹോവയോട് ഇങ്ങനെ പറഞ്ഞു: “യഹോവേ, മഹത്ത്വവും ശക്തിയും മഹിമയും തേജസ്സും പ്രതാപവും അങ്ങയ്ക്കുള്ളതാണ്; ആകാശത്തിലും ഭൂമിയിലും ഉള്ള സകലവും അങ്ങയുടേതല്ലോ.” ദാവീദ് ഇങ്ങനെ പ്രാർഥിച്ച് കഴിഞ്ഞപ്പോൾ “സഭ മുഴുവനും . . . യഹോവയെ സ്തുതിച്ചു.”—1 ദിന. 29:11, 20.
4. യേശു എങ്ങനെയാണ് യഹോവയ്ക്കു മഹത്ത്വം കൊടുത്തത്?
4 ഭൂമിയിലായിരുന്നപ്പോൾ യേശു തന്റെ പിതാവിനെ മഹത്ത്വപ്പെടുത്തി. അത്ഭുതങ്ങൾ ചെയ്തപ്പോൾ അതിന്റെ ബഹുമതി യേശു യഹോവയ്ക്കാണു കൊടുത്തത്. (മർക്കോ. 5:18-20) അതുപോലെ, യേശു മറ്റുള്ളവരോട് ഇടപെട്ട വിധവും തന്റെ പിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും യഹോവയെ മഹത്ത്വപ്പെടുത്തി. ഒരു ദിവസം യേശു സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ 18 വർഷമായി ഭൂതം ബാധിച്ച ഒരു സ്ത്രീ അതു ശ്രദ്ധിച്ചുകൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു. ഭൂതം ബാധിച്ചിരുന്നതുകൊണ്ട് ആ സ്ത്രീക്ക് ഒട്ടും നിവരാൻ കഴിയുമായിരുന്നില്ല. കൂനിയാണ് അവർ നടന്നിരുന്നത്. എത്ര സങ്കടകരമായ ഒരു അവസ്ഥ! ആ സ്ത്രീയെ കണ്ടപ്പോൾ അനുകമ്പ തോന്നിയിട്ട് അവരുടെ അടുത്തുചെന്ന് യേശു സ്നേഹത്തോടെ ഇങ്ങനെ പറഞ്ഞു: “നിന്റെ വൈകല്യത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു.” എന്നിട്ട് യേശു ആ സ്ത്രീയെ തൊട്ടു. ഉടനെ അവർ നിവർന്നുനിന്ന് “ദൈവത്തെ മഹത്ത്വപ്പെടുത്തി.” തനിക്കു വീണ്ടും ആരോഗ്യം തന്ന യഹോവയോട് ആ സ്ത്രീക്ക് ഒരുപാടു നന്ദി തോന്നി. (ലൂക്കോ. 13:10-13) യഹോവയെ മഹത്ത്വപ്പെടുത്താൻ അവർക്കു നല്ല കാരണമുണ്ടായിരുന്നു. നമുക്കും അതുണ്ട്.
യഹോവയ്ക്കു മഹത്ത്വം കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്?
5. യഹോവയോട് ആദരവ് തോന്നാൻ നമുക്ക് എന്തെല്ലാം കാരണങ്ങളാണുള്ളത്?
5 യഹോവയെ നമ്മൾ ആഴമായി ബഹുമാനിക്കുന്നു. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. യഹോവ അത്യുന്നതനാണ്; അതിരുകളില്ലാത്ത ശക്തി ദൈവത്തിനുണ്ട്. (സങ്കീ. 96:4-7) സൃഷ്ടികളിൽ ദൈവത്തിന്റെ അസാമാന്യമായ ജ്ഞാനം കാണാനാകും. നമുക്കു ജീവൻ തന്നതും അതു നിലനിറുത്താൻ വേണ്ടതെല്ലാം തന്നിരിക്കുന്നതും യഹോവയാണ്. (വെളി. 4:11) ദൈവം വിശ്വസ്തനാണ്. (വെളി. 15:4) യഹോവ ചെയ്യുന്നതെല്ലാം വിജയിക്കും. യഹോവ എപ്പോഴും തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നു. (യോശു. 23:14) ഈ കാരണങ്ങൾകൊണ്ടുതന്നെയാണ് പ്രവാചകനായ യിരെമ്യ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്: “ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല.” (യിരെ. 10:6, 7) നമ്മുടെ സ്വർഗീയപിതാവിനോട് ആദരവ് തോന്നാൻ നമുക്ക് എത്രയെത്ര കാരണങ്ങളാണുള്ളത്! എന്നാൽ യഹോവ നമ്മുടെ ആദരവ് മാത്രമല്ല സ്നേഹവും നേടുന്നുണ്ട്.
6. നമ്മൾ യഹോവയെ സ്നേഹിക്കുന്നത് എന്തുകൊണ്ട്?
6 യഹോവയെ നമ്മൾ ഒരുപാടു സ്നേഹിക്കുന്നു. യഹോവയുടെ മനോഹരമായ ചില ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. യഹോവ കരുണയും അനുകമ്പയും ഉള്ള പിതാവാണ്. (സങ്കീ. 103:13; യശ. 49:15) ദൈവം സഹാനുഭൂതിയോടെ ഇടപെടുന്നു; നമ്മുടെ വിഷമങ്ങൾ ദൈവത്തെയും വിഷമിപ്പിക്കുന്നുണ്ട്. (സെഖ. 2:8) തന്നെ അടുത്തറിയാനും തന്റെ സുഹൃത്താകാനും യഹോവ നമ്മളെ സഹായിക്കുന്നു. (സങ്കീ. 25:14; പ്രവൃ. 17:27) അതുപോലെ ദൈവം താഴ്മയുള്ളവനാണ്. “ദൈവം കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു; സാധുവിനെ പൊടിയിൽനിന്ന് എഴുന്നേൽപ്പിക്കുന്നു.” (സങ്കീ. 113:6, 7) ഈ ഗുണങ്ങളെല്ലാം കാരണം നമുക്ക് യഹോവയോട് ഒരുപാടു സ്നേഹം തോന്നുന്നില്ലേ? അങ്ങനെയൊരു ദൈവത്തെ മഹത്ത്വപ്പെടുത്താതിരിക്കാൻ ആർക്കാണ് പറ്റുക?—സങ്കീ. 86:12.
7. നമുക്ക് എന്തിനുള്ള പ്രത്യേക അവസരമുണ്ട്?
7 മറ്റുള്ളവർ യഹോവയെക്കുറിച്ച് അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. പലർക്കും യഹോവയെക്കുറിച്ചുള്ള സത്യം അറിയില്ല. കാരണം സാത്താൻ കല്ലുവെച്ച നുണകളാണ് യഹോവയെക്കുറിച്ച് പറഞ്ഞുപരത്തിയിരിക്കുന്നത്. ആളുകൾ അതാണ് വിശ്വസിക്കുന്നത്. (2 കൊരി. 4:4) യഹോവ പ്രതികാരദാഹിയും നമ്മളെക്കുറിച്ച് ചിന്തയില്ലാത്തവനും ലോകത്തിലെ മിക്ക കഷ്ടപ്പാടുകളുടെയും കാരണക്കാരനും ആണെന്നു സാത്താൻ ആളുകളെ വിശ്വസിപ്പിച്ചിരിക്കുന്നു. പക്ഷേ നമുക്കു ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാം. അതു മറ്റുള്ളവരോടു പറയാനും അങ്ങനെ യഹോവയ്ക്കു മഹത്ത്വം കൈവരുത്താനും ഉള്ള വലിയ അവസരം നമുക്കുണ്ട്. (യശ. 43:10) 96-ാം സങ്കീർത്തനത്തിന്റെ പ്രധാനവിഷയം യഹോവയ്ക്കു മഹത്ത്വം കൊടുക്കുക എന്നതാണ്. ഈ സങ്കീർത്തനത്തിലെ ചില ഭാഗങ്ങൾ നമ്മൾ ഇനി ചർച്ച ചെയ്യുമ്പോൾ, യഹോവ അർഹിക്കുന്ന മഹത്ത്വം നിങ്ങൾക്ക് എങ്ങനെയെല്ലാം കൊടുക്കാനാകും എന്നു ചിന്തിക്കുക.
അർഹമായ മഹത്ത്വം യഹോവയ്ക്കു കൊടുക്കാൻ നമുക്ക് എന്തു ചെയ്യാം?
8. യഹോവയെ മഹത്ത്വപ്പെടുത്താനാകുന്ന ഒരു വിധം ഏതാണ്? (സങ്കീർത്തനം 96:1-3)
8 സങ്കീർത്തനം 96:1-3 വായിക്കുക. നമ്മുടെ വാക്കുകളിലൂടെ യഹോവയെ മഹത്ത്വപ്പെടുത്താനാകും. ഈ വാക്യങ്ങളിൽ ‘യഹോവയ്ക്കു പാട്ടു പാടാനും’ ‘തിരുനാമം സ്തുതിക്കാനും’ ‘ദിവ്യരക്ഷയുടെ സന്തോഷവാർത്ത പ്രസിദ്ധമാക്കാനും’ ‘ജനതകൾക്കിടയിൽ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കാനും’ ദൈവജനത്തോട് പറഞ്ഞിരിക്കുന്നു. ഇതെല്ലാം, വാക്കുകളിലൂടെ നമ്മുടെ സ്വർഗീയപിതാവിനെ മഹത്ത്വപ്പെടുത്താനാകുന്ന വഴികളാണ്. വിശ്വസ്തരായ ജൂതന്മാരും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളും, യഹോവ ശരിക്കും എങ്ങനെയുള്ള ഒരു ദൈവമാണെന്നും തങ്ങൾക്കുവേണ്ടി യഹോവ എന്തെല്ലാമാണു ചെയ്തുതന്നതെന്നും ഒരു മടിയും കൂടാതെ മറ്റുള്ളവരോടു പറഞ്ഞു. (ദാനി. 3:16-18; പ്രവൃ. 4:29) നമുക്ക് അത് എങ്ങനെ അനുകരിക്കാം?
9-10. ആഞ്ചലീനയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്? (ചിത്രവും കാണുക.)
9 ഐക്യനാടുകളിൽ താമസിക്കുന്ന ആഞ്ചലീന a സഹോദരിയുടെ അനുഭവം നോക്കാം. ജോലി ചെയ്യുന്ന കമ്പനിയിൽ സഹോദരി ധൈര്യത്തോടെ യഹോവയെക്കുറിച്ച് സംസാരിച്ചു. സഹോദരി ആ കമ്പനിയിൽ പുതുതായി ജോലിക്കു ചേർന്നതായിരുന്നു. അങ്ങനെ പുതുതായി ചേർന്നവർക്കുവേണ്ടി കമ്പനി ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചു. അവിടെവെച്ച് അവർക്ക് അവരുടെ പശ്ചാത്തലത്തെക്കുറിച്ച് കൂടെ ജോലി ചെയ്യുന്നവരോടു പറയാമായിരുന്നു. താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നും അതിന്റെ സന്തോഷം എന്താണെന്നും ഒക്കെ ചില ഫോട്ടോകൾ കാണിച്ചുകൊണ്ട് അവിടെയുള്ളവരോടു പറയാമെന്നു സഹോദരി ഓർത്തു. പക്ഷേ സഹോദരിക്കു തൊട്ടുമുമ്പ് സംസാരിച്ച ആൾ തന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളായിരുന്നു എന്നു പറഞ്ഞിട്ട് നമ്മുടെ വിശ്വാസങ്ങളെ കളിയാക്കി. ആഞ്ചലീന പറയുന്നു: “അതു കേട്ടപ്പോൾ എന്റെ ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി. പക്ഷേ ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘യഹോവയെക്കുറിച്ച് നുണ പറയുന്നതു കേട്ടിട്ട് ഞാൻ മിണ്ടാതെ നിൽക്കണോ? ശരിക്കും ഞാൻ യഹോവയ്ക്കുവേണ്ടി ധൈര്യത്തോടെ സംസാരിക്കുകയല്ലേ വേണ്ടത്?’”
10 ആ വ്യക്തി സംസാരിച്ചുകഴിഞ്ഞപ്പോൾ ആഞ്ചലീന പെട്ടെന്ന് മൗനമായി ഒന്നു പ്രാർഥിച്ചു. എന്നിട്ട് ആദരവോടെതന്നെ ആ വ്യക്തിയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടേതുപോലെതന്നെ ഒരു സാഹചര്യമാണ് എന്റേതും. ഞാനും ഒരു യഹോവയുടെ സാക്ഷിയായിട്ടാണു വളർന്നുവന്നത്. ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു.” അതുകഴിഞ്ഞ്, സഹോദരി കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ യഹോവയെ സേവിക്കുന്ന ചിത്രങ്ങൾ കാണിക്കുകയും ആദരവോടെ തന്റെ വിശ്വാസങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. (1 പത്രോ. 3:15) ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും ശാന്തമായി സഹോദരി ആ സാഹചര്യത്തെ കൈകാര്യം ചെയ്തു. എന്തായിരുന്നു ഫലം? ആഞ്ചലീന ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോഴേക്കും തൊട്ടുമുമ്പ് സംസാരിച്ച വ്യക്തിയുടെ മനോഭാവത്തിനു ചെറിയ മാറ്റം വന്നു. ചെറുപ്പത്തിൽ യഹോവയുടെ സാക്ഷികളോടൊപ്പം സഹവസിച്ചിരുന്ന കാലത്ത് തനിക്കുണ്ടായ ചില നല്ല അനുഭവങ്ങളെക്കുറിച്ചുപോലും അയാൾ പറഞ്ഞു. ആഞ്ചലീന പറയുന്നു: “നമ്മൾ യഹോവയ്ക്കുവേണ്ടി സംസാരിക്കണം. യഹോവ അത് അർഹിക്കുന്നുണ്ട്. ദൈവനാമത്തിനുവേണ്ടി സംസാരിക്കാനാകുന്നതു ശരിക്കും ഒരു ബഹുമതി തന്നെയാണ്.” മറ്റുള്ളവർ യഹോവയെ നിന്ദിച്ചാലും യഹോവയെ സ്തുതിക്കാനും മഹത്ത്വപ്പെടുത്താനും ഉള്ള വലിയ അവസരം സഹോദരിയെപ്പോലെ നമുക്കുമുണ്ട്.
11. സത്യാരാധകർ സങ്കീർത്തനം 96:8-ലെ തത്ത്വം ചരിത്രത്തിലുടനീളം അനുസരിച്ചിരിക്കുന്നത് എങ്ങനെ?
11 സങ്കീർത്തനം 96:8 വായിക്കുക. നമ്മുടെ വസ്തുവകകൾകൊണ്ട് യഹോവയെ മഹത്ത്വപ്പെടുത്താനാകും. സത്യാരാധകർ എല്ലാ കാലത്തും അങ്ങനെ ചെയ്തിട്ടുണ്ട്. (സുഭാ. 3:9) ഉദാഹരണത്തിന്, ദേവാലയം പണിയാനും അതു പരിപാലിക്കാനും ഇസ്രായേല്യർ സംഭാവനകൾ കൊടുത്തു. (2 രാജാ. 12:4, 5; 1 ദിന. 29:3-9) ക്രിസ്തുവിന്റെ ശിഷ്യരിൽ ചിലർ ക്രിസ്തുവിനെയും അപ്പോസ്തലന്മാരെയും അവരുടെ “സ്വത്തുക്കൾകൊണ്ട്” പിന്തുണച്ചു. (ലൂക്കോ. 8:1-3) ഇനി സഹോദരങ്ങൾ ക്ഷാമം കാരണം കഷ്ടപ്പെട്ടപ്പോൾ അവർക്കു ദുരിതാശ്വാസ സഹായം എത്തിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തയ്യാറായി. (പ്രവൃ. 11:27-29) ഇന്നു നമുക്കും സ്വമനസ്സാലെ സംഭാവനകൾ കൊടുത്തുകൊണ്ട് യഹോവയെ മഹത്ത്വപ്പെടുത്താൻ അവസരമുണ്ട്.
12. നമ്മുടെ സംഭാവനകൾ എങ്ങനെയാണ് യഹോവയ്ക്കു മഹത്ത്വം നേടിക്കൊടുക്കുന്നത്? (ചിത്രവും കാണുക.)
12 നമ്മുടെ സംഭാവനകൾ യഹോവയെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെയാണെന്നു കാണിക്കുന്ന ഒരു അനുഭവം നോക്കാം. 2020-ൽ സിംബാബ്വെയിൽ കുറെക്കാലം നീണ്ടുനിന്ന വരൾച്ചയുണ്ടായി. ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയുടെ വക്കിലായിരുന്നു. അവിടെയുള്ള ഒരു സഹോദരിയാണ് പ്രിസ്ക. ഇത്രയും ബുദ്ധിമുട്ടുള്ള സമയമായിരുന്നെങ്കിലും സഹോദരി എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും പ്രസംഗപ്രവർത്തനത്തിനു പോകുമായിരുന്നു. നിലം ഉഴുന്ന സമയം വന്നപ്പോൾപ്പോലും അതിന് ഒരു മുടക്കവും വരുത്തിയില്ല. വയലിൽ പണിയെടുക്കുന്നതിനു പകരം സഹോദരി ശുശ്രൂഷയ്ക്കു പോകുന്നതു കണ്ടപ്പോൾ “നീ പട്ടിണി കിടന്നു ചാകും” എന്ന് അയൽക്കാർ പരിഹസിച്ചു. അപ്പോൾ പ്രിസ്ക വളരെ ഉറപ്പോടെ അവരോട് ഇങ്ങനെ പറഞ്ഞു: “യഹോവ തന്റെ ദാസന്മാരെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല.” അതുകഴിഞ്ഞ് അധികം വൈകാതെതന്നെ സഹോദരിക്കു സംഘടനയിൽനിന്ന് ദുരിതാശ്വാസ സഹായങ്ങൾ കിട്ടി. നമ്മൾ കൊടുത്ത സംഭാവനകൾകൊണ്ടാണ് സഹോദരിക്കു ഭക്ഷണവും മറ്റു സാധനങ്ങളും ഒക്കെ ലഭ്യമാക്കാൻ സംഘടനയ്ക്കു കഴിഞ്ഞത്. പ്രിസ്കയുടെ അയൽക്കാർ ഇതു കണ്ട് ആകെ അതിശയിച്ചുപോയി. അവർ സഹോദരിയോടു പറഞ്ഞു: “നിന്റെ ദൈവം നിന്നെ ഒരിക്കലും ഉപേക്ഷിച്ചില്ലല്ലോ. ആ ദൈവത്തെക്കുറിച്ച് ഞങ്ങൾക്കും പഠിക്കണം.” സഹോദരിയുടെ അയൽക്കാരിൽ ഏഴു പേർ നമ്മുടെ മീറ്റിങ്ങുകൾക്കു വരാൻതുടങ്ങി.
13. സങ്കീർത്തനം 96:9 അനുസരിച്ച് യഹോവയെ മഹത്ത്വപ്പെടുത്താൻ നമ്മൾ എന്തു ചെയ്യണം?
13 സങ്കീർത്തനം 96:9 വായിക്കുക. നമ്മുടെ വിശുദ്ധമായ പെരുമാറ്റത്തിലൂടെ യഹോവയെ മഹത്ത്വപ്പെടുത്താനാകും. യഹോവയുടെ ആലയത്തിൽ സേവിച്ചിരുന്ന പുരോഹിതന്മാർ ശാരീരികമായി ശുദ്ധരായിരിക്കേണ്ടിയിരുന്നു. (പുറ. 40:30-32) നമ്മളും ശുദ്ധരായിരിക്കണം. ശാരീരികമായി മാത്രമല്ല, പെരുമാറ്റത്തിലും ശുദ്ധരായിരിക്കേണ്ടതു പ്രധാനമാണ്. (സങ്കീ. 24:3, 4; 1 പത്രോ. 1:15, 16) അതിനു നമ്മൾ “പഴയ വ്യക്തിത്വം” ഉരിഞ്ഞുകളഞ്ഞ് “പുതിയ വ്യക്തിത്വം” ധരിക്കണം. അതായത് അശുദ്ധമായ മനോഭാവവും ശീലങ്ങളും ഉപേക്ഷിക്കാൻ കഠിനശ്രമം ചെയ്യണം. എന്നിട്ട് നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും യഹോവയുടെ മനോഹരമായ ഗുണങ്ങൾ പ്രതിഫലിപ്പിക്കണം. (കൊലോ. 3:9, 10) വളരെ മോശവും അക്രമാസക്തവും ആയ ജീവിതം നയിക്കുന്ന വ്യക്തികൾക്കുപോലും യഹോവയുടെ സഹായത്താൽ മാറ്റങ്ങൾ വരുത്താനും പുതിയ വ്യക്തിത്വം ധരിക്കാനും കഴിയും.
14. ജാക്കിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്? (ചിത്രവും കാണുക.)
14 ജാക്കിന്റെ അനുഭവം നോക്കുക. വളരെ അക്രമാസക്തനും അപകടകാരിയും ആയിരുന്ന അദ്ദേഹത്തെ ആളുകൾ ‘രാക്ഷസൻ’ എന്നാണു വിളിച്ചിരുന്നത്. ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾ കാരണം ജാക്കിനെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാൽ ശിക്ഷ കാത്തുകഴിയുന്ന സമയത്ത് ജയിലിൽ സാക്ഷീകരിക്കാൻ വന്ന ഒരു സഹോദരൻ ജാക്കിന് ഒരു ബൈബിൾപഠനം വാഗ്ദാനം ചെയ്തു. അദ്ദേഹം അതു സ്വീകരിച്ചു. ഒരുപാടു മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും ജാക്ക് തന്റെ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുകയും പതിയെ സ്നാനപ്പെടാനുള്ള യോഗ്യത നേടുകയും ചെയ്തു. ജാക്ക് ആളാകെ മാറിയിരുന്നു. അതുകൊണ്ടുതന്നെ വധശിക്ഷയുടെ ദിവസം ജയിലിലെ ചില ഉദ്യോഗസ്ഥർ കണ്ണീരോടെയാണ് ജാക്കിനോടു യാത്ര പറഞ്ഞത്. ജയിലിൽ ജോലി ചെയ്തിരുന്ന ഒരു പട്ടാളക്കാരൻ ഇങ്ങനെ പറഞ്ഞു: “ഒരു സമയത്ത് ഇവിടെ ഉണ്ടായിരുന്നതിൽ ഏറ്റവും മോശം ജയിൽപ്പുള്ളിയായിരുന്നു ജാക്ക്. എന്നാൽ ഇപ്പോൾ അദ്ദേഹം ഞങ്ങൾക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട ഒരാളാണ്.” ജാക്കിന്റെ വധശിക്ഷയ്ക്കു ശേഷമുള്ള ആഴ്ചയിൽ സഹോദരങ്ങൾ ആഴ്ചതോറുമുള്ള മീറ്റിങ്ങ് നടത്താൻ ജയിലിൽ വന്നു. അന്ന് അവിടെ ആദ്യമായി മീറ്റിങ്ങിനു വന്ന ഒരു ജയിൽപ്പുള്ളിയെ അവർ കണ്ടു. മീറ്റിങ്ങിനു വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്നു? ജാക്കിന്റെ പെരുമാറ്റത്തിൽ വന്ന നല്ല മാറ്റങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതു കണ്ടപ്പോൾ യഹോവയെ ആരാധിക്കാൻ താൻ എന്താണു ചെയ്യേണ്ടതെന്ന് അറിയാൻ ആ വ്യക്തിക്ക് ആഗ്രഹം തോന്നി. തീർച്ചയായും നമ്മുടെ നല്ല പെരുമാറ്റം സ്വർഗീയപിതാവായ യഹോവയെ മഹത്ത്വപ്പെടുത്തും!—1 പത്രോ. 2:12.
പെട്ടെന്നുതന്നെ യഹോവ തന്റെ നാമം മഹത്ത്വപ്പെടുത്തും—എങ്ങനെ?
15. തൊട്ടടുത്ത ഭാവിയിൽ യഹോവ തന്റെ നാമം പൂർണമായും മഹത്ത്വപ്പെടുത്താൻ പോകുന്നത് എങ്ങനെയാണ്? (സങ്കീർത്തനം 96:10-13)
15 സങ്കീർത്തനം 96:10-13 വായിക്കുക. 96-ാം സങ്കീർത്തനത്തിലെ ഈ അവസാന വാക്യങ്ങൾ യഹോവയെ നീതിമാനായ ഒരു ന്യായാധിപനും രാജാവും ആയി വർണിക്കുന്നു. തൊട്ടടുത്ത ഭാവിയിൽ യഹോവ തന്റെ ന്യായവിധികളിലൂടെ തന്റെ നാമം മഹത്ത്വപ്പെടുത്തും. ആ വിശുദ്ധനാമത്തെ കളങ്കപ്പെടുത്തിയിരിക്കുന്ന ബാബിലോൺ എന്ന മഹതിയെ ഉടൻതന്നെ യഹോവ നശിപ്പിക്കും. (വെളി. 17:5, 16; 19:1, 2) അതിന്റെ നാശം കാണുന്ന ചിലർ അപ്പോൾ നമ്മളോടൊപ്പം യഹോവയെ സേവിക്കാൻ തുടങ്ങിയേക്കാം. അവസാനം അർമഗെദോനിലൂടെ സാത്താന്റെ മുഴുവ്യവസ്ഥിതിയെയും യഹോവ നശിപ്പിക്കുകയും, തന്നെ എതിർക്കുകയും തന്റെ നാമത്തെ നിന്ദിക്കുകയും ചെയ്യുന്നവരെയെല്ലാം ഇല്ലാതാക്കുകയും ചെയ്യും. എന്നാൽ തന്നെ സ്നേഹിക്കുകയും അനുസരിക്കുകയും തന്റെ നാമം മഹത്ത്വപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെ യഹോവ അന്നു സംരക്ഷിക്കും. (മർക്കോ. 8:38; 2 തെസ്സ. 1:6-10) ക്രിസ്തുവിന്റെ ആയിരം വർഷഭരണത്തിനു ശേഷമുള്ള അന്തിമപരിശോധന കഴിയുമ്പോഴേക്കും യഹോവ തന്റെ നാമം പൂർണമായും വിശുദ്ധീകരിച്ചിട്ടുണ്ടാകും. (വെളി. 20:7-10) ആ സമയത്ത് “വെള്ളം കടലിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്ത്വത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറയും.”—ഹബ. 2:14.
16. എന്തു ചെയ്യാനാണു നിങ്ങളുടെ തീരുമാനം? (ചിത്രവും കാണുക.)
16 ജീവിച്ചിരിക്കുന്ന എല്ലാവരും യഹോവയ്ക്ക് അർഹതപ്പെട്ട മഹത്ത്വം കൊടുക്കുന്ന ആ കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ആവേശം തോന്നുന്നില്ലേ? എന്നാൽ ആ ദിവസം വരുന്നതുവരെ നമ്മൾ എല്ലാവരും യഹോവയെ മഹത്ത്വപ്പെടുത്താൻ കിട്ടുന്ന എല്ലാ അവസരങ്ങളും പരമാവധി ഉപയോഗിക്കണം. നമുക്കുള്ള ഈ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്നതിനുവേണ്ടി ഭരണസംഘം 2025-ലെ വാർഷികവാക്യമായി സങ്കീർത്തനം 96:8 തിരഞ്ഞെടുത്തിരിക്കുന്നു: “യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ.”
ഗീതം 12 യഹോവ മഹാദൈവം
a ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.