ജീവിതകഥ
യഹോവ എന്റെ തീരുമാനത്തെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു
വെട്ടം വീണുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്കു നിയമിച്ചുകിട്ടിയ പ്രദേശത്തെ അവസാനത്തെ ഏതാനും വീടുകളുടെ കതകിന് അടിയിലേക്കു ഞങ്ങൾ ലഘുലേഖകൾ തിരുകി. പാതിരാത്രിയായപ്പോൾ ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങിയതാണ്. ഐക്യനാടുകളിലെ തെക്കുപടിഞ്ഞാറൻ മിസൂറിയിലുള്ള ജോപ്ലിൻ എന്ന ചെറിയ പട്ടണത്തിലേക്കു ഞങ്ങൾ കാറോടിച്ച് പോയി. ഒരു മണിക്കൂറിലേറെ നീളുന്ന യാത്ര. വേറാരും അറിയാതെ ഞങ്ങളുടെ ദൗത്യം പൂർത്തിയാക്കിയശേഷം ഞങ്ങൾ തിരികെ കാറിൽ കയറിപ്പറ്റി. എന്നിട്ട് നേരത്തേ പറഞ്ഞൊത്ത സ്ഥലത്തേക്കു പോയി. അവിടെ മറ്റു ഗ്രൂപ്പുകളിലുള്ളവർ വരുന്നതിനായി കാത്തിരുന്നു. 1939-ലെ ഒരു സംഭവമാണിത്. ഞങ്ങൾ എന്തുകൊണ്ടാണു സൂര്യൻ ഉദിക്കുന്നതിനു മുമ്പേ വയൽസേവനത്തിനു പോയതെന്നും പെട്ടെന്ന് ആ പ്രദേശം വിട്ടുപോന്നതെന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും. അതു പിന്നെ പറയാം.
ഞാൻ ജനിച്ചത് 1934-ലാണ്. അതിന് 20 വർഷം മുമ്പുതന്നെ എന്റെ മാതാപിതാക്കൾ ഫ്രഡ് മോലഹാനും എഡ്നാ മോലഹാനും ഊർജസ്വലരായ ബൈബിൾവിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ) ആയിത്തീർന്നിരുന്നു. യഹോവയോടുള്ള സ്നേഹം വളർത്തിയെടുക്കാൻ അവർ എന്നെ സഹായിച്ചു. തെക്കുകിഴക്കൻ കാൻസസിലെ പാർസെൻസ് എന്ന ചെറിയ പട്ടണമായിരുന്നു ഞങ്ങളുടെ നാട്. ഞങ്ങൾ സഹവസിച്ചിരുന്ന സഭയിലെ ഭൂരിപക്ഷം സഹോദരങ്ങളും അഭിഷിക്തക്രിസ്ത്യാനികളായിരുന്നു. ക്രിസ്തീയയോഗങ്ങളിൽ പങ്കെടുക്കുന്നതിനും ദൈവവചനത്തിലെ സത്യം മറ്റുള്ളവരോടു പ്രസംഗിക്കുന്നതിനും ഞങ്ങളുടെ കുടുംബത്തിനു നല്ലൊരു പട്ടികയുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള സമയം സാധാരണ ഞങ്ങൾ തെരുവുസാക്ഷീകരണം നടത്തുമായിരുന്നു. പരസ്യസാക്ഷീകരണം അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ചിലപ്പോൾ ശരിക്കും ക്ഷീണിക്കും. പക്ഷേ അതു കഴിയുമ്പോൾ ഡാഡി ഞങ്ങൾക്ക് ഐസ്ക്രീം വാങ്ങിത്തരും. അപ്പോൾ ക്ഷീണമെല്ലാം മാറും.
സഭ ചെറുതായിരുന്നെങ്കിലും ഞങ്ങൾക്ക് ഒരു വലിയ പ്രദേശമാണു പ്രവർത്തിക്കാനുണ്ടായിരുന്നത്, ചെറിയ പട്ടണങ്ങളും ധാരാളം കൃഷിയിടങ്ങളും ഉള്ള ഒന്ന്. കൃഷിക്കാരെ സന്ദർശിക്കുമ്പോൾ പ്രസിദ്ധീകരണങ്ങളുടെ വിലയ്ക്കു പകരം അവരുടെ തോട്ടത്തിലെ പച്ചക്കറികളും അപ്പോൾ കൂട്ടിൽനിന്ന് എടുത്ത ഫ്രഷ് മുട്ടകളും ചിലപ്പോൾ കോഴിക്കുഞ്ഞുങ്ങളും ഒക്കെയായിരിക്കും ലഭിക്കുക. പ്രസിദ്ധീകരണങ്ങളുടെ വില നേരത്തേതന്നെ ഡാഡി സംഭാവന ചെയ്തിരുന്നതുകൊണ്ട് ഈ കിട്ടുന്ന സാധനങ്ങൾ ഞങ്ങൾ ഭക്ഷണത്തിന് ഉപയോഗിക്കുമായിരുന്നു.
പ്രചാരണപരിപാടികൾ
പ്രസംഗപ്രവർത്തനത്തിന് ഉപയോഗിക്കാൻ എന്റെ മാതാപിതാക്കൾ ഒരു ഗ്രാമഫോൺ സംഘടിപ്പിച്ചു. ഞാൻ കുട്ടിയായിരുന്നതുകൊണ്ട് അതു പ്രവർത്തിപ്പിക്കാൻ എനിക്കു കഴിയില്ലായിരുന്നു. ഡാഡിയും മമ്മിയും മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും നടത്തുമ്പോൾ റഥർഫോർഡ് സഹോദരന്റെ റെക്കോർഡ് ചെയ്ത പ്രസംഗങ്ങൾ ഗ്രാമഫോണിലൂടെ കേൾപ്പിച്ചിരുന്നു. അതു പ്ലേ ചെയ്യാൻ അവരെ സഹായിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു.
സൗണ്ട് കാറിനു മുന്നിൽ, ഡാഡിയുടെയും മമ്മിയുടെയും കൂടെ
ഞങ്ങളുടെ 1936 മോഡൽ ഫോർഡ് കാറിന്റെ മുകളിൽ ഒരു സ്പീക്കർ ഘടിപ്പിച്ച് ഡാഡി അതിനെ സൗണ്ട് കാറാക്കി. രാജ്യസന്ദേശം വ്യാപിപ്പിക്കാൻ ഈ കാർ വലിയൊരു സഹായമായിരുന്നു. സാധാരണയായി, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ റെക്കോർഡ് ചെയ്ത സംഗീതം ആദ്യം കേൾപ്പിക്കും.
പിന്നീട്, റെക്കോർഡ് ചെയ്ത ബൈബിൾപ്രസംഗം പ്ലേ ചെയ്യും. പ്രസംഗം തീരുമ്പോൾ താത്പര്യമുള്ള ആളുകൾക്കു ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ കൊടുക്കും.കാൻസസിലെ ചെറിവെയ്ൽ എന്ന ചെറിയ പട്ടണത്തിലെ ഒരു പാർക്കിൽ ഞങ്ങൾ ഈ കാർ കൊണ്ടുപോകുമായിരുന്നു. എന്നാൽ അവിടെയുള്ള പോലീസ് ഡാഡിയെ തടഞ്ഞു. ഞായറാഴ്ചയായതുകൊണ്ട് അനേകം ആളുകൾ ഇവിടെ വിശ്രമിക്കാൻ വരുന്നു എന്നതായിരുന്നു കാരണം. എന്നാൽ പാർക്കിന്റെ പുറത്തുവെച്ച് റെക്കോർഡിങ്ങ് കേൾപ്പിക്കുന്നതിൽ തടസ്സമില്ലായിരുന്നു. അതുകൊണ്ട് ഡാഡി, പാർക്കിന് അഭിമുഖമായുള്ള ഒരു തെരുവിൽ കാർ പാർക്ക് ചെയ്ത് അവിടെവെച്ച് റെക്കോർഡിങ്ങ് കേൾപ്പിച്ചു. അവിടെനിന്ന് റെക്കോർഡിങ്ങ് ഇട്ടാലും ആളുകൾക്കു നന്നായി അതു കേൾക്കാമായിരുന്നു. ഈ അവസരങ്ങളിലെല്ലാം ഡാഡിയോടും ചേട്ടൻ ജെറിയോടും ഒപ്പം പോകാൻ എനിക്കു വലിയ ഇഷ്ടമായിരുന്നു.
1930-കളുടെ അവസാനം ഞങ്ങൾ ‘മിന്നലാക്രമണം’ എന്ന പ്രചാരണപരിപാടിയിൽ ഏർപ്പെട്ടു. എതിർപ്പുകളുള്ള പ്രദേശത്ത് ഞൊടിയിടയിൽ രാജ്യസന്ദേശം എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. മിസൂറിയിലുള്ള ജോപ്ലിനിൽ ചെയ്തതുപോലെ ഞങ്ങൾ നേരം വെളുക്കുന്നതിനു മുമ്പേ എഴുന്നേറ്റ് ആളുകളുടെ വീടിന്റെ കതകിന് അടിയിൽ ലഘുലേഖകളും ചെറുപുസ്തകങ്ങളും വെക്കും. അതിനു ശേഷം പട്ടണത്തിനു വെളിയിൽ കൂടിച്ചേരും, ആരെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തോ എന്ന് അറിയാനായിരുന്നു അത്.
അക്കാലത്തെ ശുശ്രൂഷയുടെ മറ്റൊരു പ്രധാനസവിശേഷതയായിരുന്നു വിജ്ഞാപനജാഥ. രാജ്യസന്ദേശം പ്രസിദ്ധമാക്കുന്നതിനു ഞങ്ങൾ പ്ലക്കാർഡുകൾ ധരിച്ച് പട്ടണത്തിലൂടെ മാർച്ച് ചെയ്യുമായിരുന്നു. ഞങ്ങളുടെ പട്ടണത്തിൽ അങ്ങനെയുള്ള ഒരു മാർച്ച് നടന്നതു ഞാൻ ഇപ്പോഴും ഓർക്കുന്നു. “മതം ഒരു കെണിയും വഞ്ചനയുമാകുന്നു” എന്ന് എഴുതിയ ഒരു പ്ലക്കാർഡ് ധരിച്ച് സുഹൃത്തുക്കൾ പട്ടണത്തിലൂടെ നടന്നു. ഏകദേശം ഒന്നര കിലോമീറ്റർ നടന്ന് അവർ ഞങ്ങളുടെ വീട്ടിൽ തിരിച്ചെത്തി. ആ മാർച്ചിൽ അവർക്കു യാതൊരു എതിർപ്പും നേരിട്ടില്ലെന്നു മാത്രമല്ല, താത്പര്യമുള്ള അനേകരെ കണ്ടെത്താനും കഴിഞ്ഞു.
എന്റെ ചെറുപ്പത്തിൽ നടന്ന കൺവെൻഷനുകൾ
കൺവെൻഷനുകളിൽ പങ്കെടുക്കാനായി ഞങ്ങൾ സാധാരണ കാൻസസിൽനിന്ന് ടെക്സസിലേക്കു പോകുമായിരുന്നു. ഡാഡിക്കു റെയിൽവേയിലായിരുന്നു ജോലി. അതുകൊണ്ട് ഡാഡിയുടെ പാസ്സ് ഉപയോഗിച്ച് ഞങ്ങൾക്കു യാത്ര ചെയ്യാമായിരുന്നു. അങ്ങനെ ഞങ്ങൾക്കു കൺവെൻഷൻ കൂടാനും ബന്ധുക്കളെ സന്ദർശിക്കാനും കഴിയുമായിരുന്നു. മമ്മിയുടെ ചേട്ടൻ ഫ്രഡ് വിസ്മാറും ഭാര്യ യൂലാലിയും താമസിച്ചിരുന്നതു ടെക്സസിലെ ടെമ്പിൾ എന്ന സ്ഥലത്തായിരുന്നു. ഫ്രഡ് അങ്കിൾ 1900-ങ്ങളുടെ തുടക്കത്തിൽ, വളരെ ചെറുപ്പമായിരുന്നപ്പോൾത്തന്നെ സത്യം പഠിച്ച് സ്നാനമേറ്റിരുന്നു. മമ്മി ഉൾപ്പെടെ എല്ലാ കൂടപ്പിറപ്പുകളെയും അതു പഠിപ്പിക്കുകയും ചെയ്തു. അങ്കിൾ മുമ്പ് സെൻട്രൽ ടെക്സസിൽ ഒരു മേഖലാദാസനായി സേവിച്ചിരുന്നു. (ഇപ്പോൾ സർക്കിട്ട് മേൽവിചാരകൻ എന്ന് അറിയപ്പെടുന്നു.) അതുകൊണ്ട് അവിടത്തെ സഹോദരങ്ങൾക്കിടയിൽ അദ്ദേഹം അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. ദയയും ഊർജസ്വലതയും ഉള്ള അങ്കിളിന്റെ കൂടെയായിരിക്കാൻ നല്ല രസമായിരുന്നു. സത്യത്തിനുവേണ്ടി അദ്ദേഹം ഉത്സാഹത്തോടെ പ്രവർത്തിച്ചു. അദ്ദേഹം എനിക്കു നല്ല ഒരു മാതൃകയായിരുന്നു.
1941-ൽ ഞങ്ങളുടെ കുടുംബം ഒരു വലിയ കൺവെൻഷനിൽ പങ്കെടുക്കാനായി ട്രെയിനിൽ മിസൂറിയിലെ സെന്റ് ലൂയിസിലേക്കു പോയി. റഥർഫോർഡ് സഹോദരന്റെ “രാജാവിന്റെ കുട്ടികൾ” എന്ന പ്രസംഗം കേൾക്കാനായി സ്റ്റേജിന് അടുത്തുള്ള ഒരു സ്ഥലത്ത് ഒന്നിച്ചിരിക്കാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെട്ടു. ആ പ്രസംഗത്തിന്റെ അവസാനം ഞങ്ങൾക്കെല്ലാം ഓരോ സമ്മാനം കിട്ടി. കുട്ടികൾ (ഇംഗ്ലീഷ്) എന്ന ഒരു പുതിയ പുസ്തകമായിരുന്നു അത്. റഥർഫോർഡ് സഹോദരനും അദ്ദേഹത്തിന്റെ സഹായികളും ചേർന്ന് അതു വിതരണം ചെയ്തു. 15,000-ത്തിലധികം കുട്ടികൾക്കാണ് ആ ചരിത്രമുഹൂർത്തത്തിനു സാക്ഷികളാകാൻ കഴിഞ്ഞത്.
1943 ഏപ്രിലിൽ കാൻസസിലെ കോഫീവില്ലിൽവെച്ച് നടന്ന “പ്രവർത്തനസജ്ജരാകൂ” എന്ന സമ്മേളനത്തിൽ ഞങ്ങൾ പങ്കെടുത്തു. ചെറുതെങ്കിലും ശ്രദ്ധേയമായ ഒരു സമ്മേളനമായിരുന്നു അത്. ആ സമ്മേളനത്തിലാണു സഭകളിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ എന്ന പരിപാടി തുടങ്ങുന്നതിനെക്കുറിച്ചുള്ള അറിയിപ്പു നടത്തിയത്. സ്കൂളിന് ഉപയോഗിക്കുന്ന, 52 പാഠങ്ങളുള്ള ഒരു ചെറുപുസ്തകവും പ്രകാശനം ചെയ്തു. ആ വർഷംതന്നെ ഞാൻ എന്റെ ആദ്യത്തെ വിദ്യാർഥിപ്രസംഗം നടത്തി. ആ സമ്മേളനം വേറൊരു രീതിയിലും എനിക്കു പ്രത്യേകതയുള്ളതായിരുന്നു. മറ്റു രണ്ടു സഹോദരന്മാരോടൊപ്പം അടുത്തുള്ള കൃഷിയിടത്തിലെ ഒരു കുളത്തിൽ ഞാൻ സ്നാനമേറ്റു, മരവിക്കുന്ന തണുപ്പായിരുന്നു വെള്ളത്തിന്!
ബഥേൽസേവനം—സ്വപ്നം പൂവണിയുന്നു
1951-ൽ ഞാൻ എന്റെ അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ എനിക്ക് ഒരു തീരുമാനമെടുക്കേണ്ട സമയമായി. എന്റെ ഏറ്റവും വലിയ ആഗ്രഹം ബഥേലിൽ സേവിക്കുക എന്നതായിരുന്നു. ജെറി നേരത്തേ അവിടെ സേവിച്ചിരുന്നു. പെട്ടെന്നുതന്നെ ബ്രൂക്ലിനിലെ ബഥേലിലേക്കു ഞാൻ അപേക്ഷ അയച്ചു. അധികം താമസിയാതെ, എനിക്കു മറുപടി കിട്ടി. അങ്ങനെ 1952 മാർച്ച് 10-നു ഞാൻ ബഥേൽസേവനം ആരംഭിച്ചു. ബഥേലിൽ സേവിക്കാൻ തീരുമാനിച്ചത് എനിക്ക് ആത്മീയമായി വളരെ പ്രയോജനം ചെയ്തു.
മാസികകളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്ന പ്രിന്ററിയിൽ ജോലി ചെയ്യാനായിരുന്നു എനിക്ക് ഇഷ്ടം. എന്നാൽ എന്നെ വെയ്റ്ററായിട്ടാണ് നിയമിച്ചത്, പിന്നീട് അടുക്കളയിലും. രസമുള്ള ഒരു അനുഭവമായിരുന്നു അത്, പല പുതിയ കാര്യങ്ങളും പഠിച്ചു. എന്നാൽ ഇതുവരെ എനിക്കു പ്രിന്ററിയിൽ ജോലി ചെയ്യാൻ കഴിഞ്ഞിട്ടില്ല. അടുക്കളയിൽ ഷിഫ്റ്റ് അനുസരിച്ചായിരുന്നു ജോലി. അത് എനിക്കു വളരെയധികം പ്രയോജനം ചെയ്തു. കാരണം പകൽസമയം കുറെ നേരം വെറുതേ കിട്ടുമായിരുന്നു. ആ സമയം ബഥേലിലെ വിശാലമായ ലൈബ്രറിയിൽ പോയി പഠിക്കും. ആത്മീയമായി വളരാനും വിശ്വാസം ശക്തിപ്പെടുത്താനും അത് എന്നെ സഹായിച്ചു. കഴിയുന്നിടത്തോളം കാലം ബഥേലിൽ നിന്നുകൊണ്ട് യഹോവയെ സേവിക്കണമെന്നുള്ള എന്റെ തീരുമാനത്തിന് അതു ബലമേകി. ഞാൻ ചെല്ലുന്നതിനു മുമ്പ്, 1949-ൽ, ജെറി ബഥേലിൽനിന്ന് പോയി. പിന്നീട് വിവാഹം കഴിച്ച ജെറി, ഭാര്യ പട്രീഷ്യയുമൊത്ത് ബ്രൂക്ലിന് അടുത്ത് താമസിക്കുന്നുണ്ടായിരുന്നു. ബഥേൽസേവനത്തിന്റെ ആദ്യകാലങ്ങളിൽ അവർ എന്നെ വളരെയധികം സഹായിച്ചു, എനിക്കു വേണ്ട പ്രോത്സാഹനം നൽകി.
ബഥേലിൽ എത്തി കുറച്ച് നാൾ കഴിഞ്ഞപ്പോൾ, ബഥേലിന്റെ പൊതുപ്രസംഗകരുടെ ലിസ്റ്റിൽ ചേർക്കുന്നതിനു യോഗ്യതയുള്ള ബഥേലംഗങ്ങളെ സഹോദരങ്ങൾ അന്വേഷിക്കാൻ തുടങ്ങി. ബ്രൂക്ലിന്റെ 322 കിലോമീറ്റർ ചുറ്റളവിലുള്ള സഭകളിൽ പോയി അവിടെ പൊതുപ്രസംഗങ്ങൾ നടത്താനും ആ സഭയോടൊത്ത് വയൽസേവനം ചെയ്യാനും ഈ ലിസ്റ്റിലുള്ള സഹോദരന്മാരെ നിയമിച്ചിരുന്നു. ആ ലിസ്റ്റിൽ എന്റെ പേര് വരാനുള്ള പദവി എനിക്കു ലഭിച്ചു. പേടിച്ചുപേടിച്ച് ഞാൻ എന്റെ ആദ്യത്തെ പൊതുപ്രസംഗം നടത്തി. പൊതുപ്രസംഗങ്ങൾക്ക് ഒരു മണിക്കൂറായിരുന്നു ദൈർഘ്യം. സാധാരണയായി ട്രെയിനിലാണു ഞാൻ സഭകളിലേക്കു പോയിരുന്നത്. 1954-ലെ ശൈത്യകാലത്ത് ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവം ഞാൻ ഒരിക്കലും മറക്കില്ല. ന്യൂയോർക്കിലേക്കുള്ള മടക്കയാത്രയ്ക്കായി ഞാൻ ഒരു ട്രെയിനിൽ കയറി. വൈകുന്നേരം ബഥേലിൽ എത്തിച്ചേരാമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ ശക്തമായ കാറ്റും മഞ്ഞും കാരണം ട്രെയിനിന്റെ എഞ്ചിൻ കേടായി. അവസാനം ഞാൻ ന്യൂയോർക്കിൽ എത്തിച്ചേർന്നപ്പോൾ തിങ്കളാഴ്ച രാവിലെ അഞ്ചു മണിയായി. ട്രെയിനിൽനിന്ന് ഇറങ്ങിയ ഞാൻ ഒരു ഭൂഗർഭട്രെയിനിൽ ചാടിക്കയറി ബ്രൂക്ലിനിലെത്തി. അവിടെനിന്ന് നേരേ അടുക്കളയിലേക്ക്. കുറച്ച് താമസിച്ചുപോയെന്നു മാത്രമല്ല, രാത്രി മുഴുവൻ ഉണർന്നിരുന്നതിന്റെ ക്ഷീണം വേറെയും. എന്നാൽ പ്രത്യേകവാരാന്തങ്ങളിലെ ആ സേവനം സന്തോഷത്തിന്റെ അവസരങ്ങളായിരുന്നു. മറ്റു സഭകളിൽ പോയി സഹോദരങ്ങളെ സേവിക്കുന്നതിന്റെയും പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതിന്റെയും സന്തോഷം ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം നിഷ്പ്രഭമാക്കി.
ഡബ്ല്യുബിബിആർ റേഡിയോനിലയത്തിൽ പ്രക്ഷേപണത്തിനായി തയ്യാറെടുക്കുന്നു
ബഥേൽസേവനത്തിന്റെ ആദ്യവർഷങ്ങളിൽ ഡബ്ല്യുബിബിആർ റേഡിയോനിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഒരു പങ്കു വഹിക്കാൻ എനിക്കു സാധിച്ചു. 124 കൊളമ്പിയ ഹൈറ്റ്സിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്റ്റുഡിയോകൾ. ആഴ്ചതോറും പ്രക്ഷേപണം ചെയ്തിരുന്ന ബൈബിൾപഠനപരിപാടിയിലെ ഒരു അംഗമാകാൻ എനിക്കു നിയമനം ലഭിച്ചു. ദീർഘകാലം ബഥേലംഗമായി സേവിച്ച എ. എച്ച്. മാക്മില്ലൻ സഹോദരൻ ഈ റേഡിയോപരിപാടികളിലെ ഒരു പതിവുമുഖമായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ മാക് സഹോദരൻ എന്നാണു വിളിച്ചിരുന്നത്. യഹോവയുടെ സേവനത്തിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ബഥേലിലെ യുവപ്രായക്കാരായ ഞങ്ങൾക്ക് ഓരോരുത്തർക്കും സഹനശക്തിയുടെ നല്ല ഒരു മാതൃകയായിരുന്നു.
ഡബ്ല്യുബിബിആർ പരസ്യപ്പെടുത്താൻ ഞങ്ങൾ ഉപയോഗിച്ചിരുന്ന നോട്ടീസ്
1958-ൽ എനിക്കു ഗിലെയാദ് സ്കൂളിന്റെ പ്രവർത്തനത്തോടു ബന്ധപ്പെട്ട ചില നിയമനങ്ങൾ ലഭിച്ചു. ബിരുദം നേടിയ വിദ്യാർഥികൾക്കു മിഷനറിനിയമനം കിട്ടിയ സ്ഥലത്തേക്കുള്ള വിസ ശരിയാക്കുന്നതും തീക്ഷ്ണതയുള്ള ഈ സഹോദരങ്ങൾക്കുവേണ്ട യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതും ആയിരുന്നു ജോലി. അക്കാലങ്ങളിൽ വിമാനയാത്ര വളരെ ചെലവേറിയതായിരുന്നു. അതുകൊണ്ട് കുറച്ച് വിദ്യാർഥികൾ മാത്രമാണു വിമാനത്തിൽ യാത്ര ചെയ്തത്. ആഫ്രിക്ക, ഏഷ്യ എന്നീ നാടുകളിലേക്കു യാത്ര ചെയ്യേണ്ടിയിരുന്നവർ ചരക്കുകപ്പലുകളെ ആശ്രയിച്ചു. കാലം കടന്നുപോയപ്പോൾ വിമാനയാത്രയ്ക്കുള്ള ചെലവുകൾ കുറഞ്ഞു. അതുകൊണ്ട് പിന്നീടു മിക്ക മിഷനറിമാരും യാത്ര ചെയ്തിരുന്നതു വിമാനത്തിലായിരുന്നു.
ഗിലെയാദ് ബിരുദദാനചടങ്ങിനു മുമ്പായി സർട്ടിഫിക്കറ്റുകൾ ക്രമീകരിക്കുന്നു
കൺവെൻഷനുവേണ്ടിയുള്ള യാത്രകൾ
1960 ആയപ്പോൾ എനിക്കു വേറൊരു നിയമനവുംകൂടെ കിട്ടി. പിറ്റെ വർഷം നടക്കാനിരുന്ന അന്താരാഷ്ട്ര കൺവെൻഷനുകളിൽ പങ്കെടുക്കുന്നവർക്കു പോകാനായി ഐക്യനാടുകളിൽനിന്ന് യൂറോപ്പിലേക്കു വിമാനങ്ങൾ ബുക്ക് ചെയ്യുന്നതായിരുന്നു അത്. അതിൽ ഒരു വിമാനത്തിൽ, ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാനായി ഞാനും പോയി. കൺവെൻഷനു ശേഷം ഞാനും ബഥേലിലെ മൂന്നു സഹോദരന്മാരും ചേർന്ന് ഒരു കാർ വാടകയ്ക്കെടുത്ത് ജർമനിയിൽനിന്ന് ഇറ്റലിയിലേക്കു യാത്ര ചെയ്തു. അവിടെ എത്തിയശേഷം ഞങ്ങൾ റോമിലെ നമ്മുടെ ബ്രാഞ്ചോഫീസ് സന്ദർശിച്ചു. അവിടെനിന്ന് ഫ്രാൻസിലേക്കു പോയി. പിന്നെ പൈറണീസ് മലനിരകൾ താണ്ടി സ്പെയിനിലേക്ക്. സ്പെയിനിൽ നമ്മുടെ പ്രവർത്തനം നിരോധിച്ചിരുന്നു. ബാർസിലോനയിലെ നമ്മുടെ സഹോദരങ്ങൾക്കു ഞങ്ങൾ കുറെ പ്രസിദ്ധീകരണങ്ങൾ കൊടുത്തു. നന്നായി പൊതിഞ്ഞിരുന്ന അവ കണ്ടാൽ സമ്മാനങ്ങളാണെന്നേ തോന്നുമായിരുന്നുള്ളൂ. ആ സഹോദരങ്ങളെ കാണാനും സംസാരിക്കാനും കഴിഞ്ഞതു ഞങ്ങളെ എത്ര ആവേശംകൊള്ളിച്ചെന്നോ! അവിടെനിന്ന് ഞങ്ങൾ ആംസ്റ്റർഡാമിലേക്കു പോയി, പിന്നെ വിമാനത്തിൽ ന്യൂയോർക്കിലേക്ക്.
ലോകമെമ്പാടുമായി 1963-ൽ “നിത്യസുവാർത്ത” കൺവെൻഷനുകൾ നടന്നു. ആ പ്രത്യേക അന്താരാഷ്ട്ര കൺവെൻഷനുകൾക്കു പോകുന്ന 583 സഹോദരങ്ങൾക്കു യാത്രാക്രമീകരണങ്ങൾ ചെയ്യാൻ 1962-ൽ എനിക്കു നിയമനം കിട്ടി. യൂറോപ്പ്, ഏഷ്യ, തെക്കൻ പസിഫിക്, ഹോണോലുലു, ഹവായി, പാസഡേന, കാലിഫോർണിയ എന്നിവിടങ്ങളിലായിരുന്നു കൺവെൻഷനുകൾ. ലബാനോൻ, ജോർദാൻ തുടങ്ങിയ ബൈബിൾദേശങ്ങൾ കാണാനുള്ള പ്രത്യേക വിദ്യാഭ്യാസ ടൂറും യാത്രയുടെ ഭാഗമായിരുന്നു. വിമാനടിക്കറ്റുകളും ഹോട്ടലുകളിൽ താമസസൗകര്യവും ഏർപ്പാടാക്കുന്നതിനു പുറമേ, ഈ രാജ്യങ്ങളിലേക്കുള്ള വിസകളും ഞങ്ങളുടെ ഡിപ്പാർട്ടുമെന്റ് ശരിയാക്കി.
പുതിയ യാത്രാപങ്കാളി
1963-ൽ എന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവുംകൂടെ ഉണ്ടായി. ജൂൺ 29-ാം തീയതി മിസൂറിക്കാരിയായ ലൈല റോജേഴ്സിനെ ഞാൻ വിവാഹം കഴിച്ചു. ലൈല 1960-ലാണു ബഥേൽസേവനം ആരംഭിച്ചത്. വിവാഹത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞ്, ലോകമെമ്പാടുമായി നടന്നുകൊണ്ടിരുന്ന അന്താരാഷ്ട്ര കൺവെൻഷനുകളിൽ പങ്കെടുക്കാൻ ഞങ്ങൾ പുറപ്പെട്ടു. ഞങ്ങൾ ഗ്രീസ്, ഈജിപ്ത്, ലബാനോൻ എന്നീ നാടുകൾ സന്ദർശിച്ചു. ബെയ്റൂട്ടിൽനിന്ന് വിമാനത്തിൽ ഞങ്ങൾ ജോർദാനിലെ ഒരു ചെറിയ വിമാനത്താവളത്തിൽ ചെന്ന് ഇറങ്ങി. അവിടെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിയന്ത്രണമുണ്ടായിരുന്നതിനാൽ അധികാരികൾ യഹോവയുടെ സാക്ഷികൾക്കു സാധാരണഗതിയിൽ വിസ നൽകാറില്ലായിരുന്നു. അതുകൊണ്ട് അവിടെ ചെന്നുകഴിയുമ്പോൾ എന്തു സംഭവിക്കുമെന്ന് ഓർത്ത് ഞങ്ങൾ ഉത്കണ്ഠപ്പെട്ടു. പക്ഷേ സംഭവിച്ചതോ? വിമാനത്താവളത്തിൽ കെട്ടിടത്തിനു മുകളിൽ ഒരു കൂട്ടം സഹോദരങ്ങൾ “യഹോവയുടെ സാക്ഷികൾക്കു സ്വാഗതം!” എന്ന് എഴുതിയ ഒരു ബാനർ പിടിച്ചുകൊണ്ട് നിൽക്കുന്നു. ബൈബിൾദേശങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞത് എത്ര ആവേശകരമായിരുന്നെന്നോ! ഗോത്രപിതാക്കന്മാർ താമസിച്ചിരുന്ന പ്രദേശങ്ങളും യേശുവും അപ്പോസ്തലന്മാരും പ്രസംഗിച്ച സ്ഥലങ്ങളും ക്രിസ്ത്യാനിത്വം ഭൂമിയുടെ അറ്റംവരെ വ്യാപിക്കാൻ തുടങ്ങിയ സ്ഥലങ്ങളും ഞങ്ങൾ കണ്ടു.—പ്രവൃ. 13:47.
55 വർഷമായി എന്റെ സേവനത്തിലുടനീളം ഒരു വിശ്വസ്തസഹകാരിയായി ലൈല എന്നോടൊപ്പമുണ്ട്. സ്പെയിൻ, പോർച്ചുഗൽ എന്നീ നാടുകളിൽ നമ്മുടെ പ്രവർത്തനത്തിനു നിരോധനമുണ്ടായിരുന്ന സമയത്ത് ആ രാജ്യങ്ങൾ പല പ്രാവശ്യം സന്ദർശിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. അപ്പോൾ ഞങ്ങളുടെ കൂട്ടുകാരെ പ്രോത്സാഹിപ്പിക്കാനും പ്രസിദ്ധീകരണങ്ങളും മറ്റു സാധനങ്ങളും കൊടുക്കാനും ഞങ്ങൾക്കു കഴിഞ്ഞു. സ്പെയിനിലെ കഡിസ്സിൽ തടവിലായിരുന്ന സഹോദരങ്ങളെ സന്ദർശിക്കാനും ഞങ്ങൾക്ക് അവസരം ലഭിച്ചു. അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു പ്രസംഗം നടത്താൻ കഴിഞ്ഞപ്പോൾ എനിക്കു വളരെയധികം സന്തോഷം തോന്നി.
1969-ൽ നടന്ന “ഭൂമിയിൽ സമാധാനം” കൺവെൻഷനുള്ള യാത്രയ്ക്കിടെ പട്രീഷ്യയോടും ജെറി മോലഹാനോടും ഒപ്പം
1963 മുതൽ ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക, ന്യൂസിലൻഡ്, പോർട്ടോ റീക്കോ, പൗരസ്ത്യദേശത്തെ ചില രാജ്യങ്ങൾ, മധ്യ അമേരിക്ക, യൂറോപ്പ്, ഹവായി തുടങ്ങിയ ദേശങ്ങളിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനുകൾക്കുവേണ്ടിയുള്ള യാത്രാക്രമീകരണങ്ങൾ ചെയ്യാൻ എനിക്കു കഴിഞ്ഞത്
ഒരു പദവിയായി ഞാൻ കാണുന്നു. ലൈലയ്ക്കും എനിക്കും മറക്കാൻ കഴിയാത്ത പല കൺവെൻഷനുകളുമുണ്ട്. 1989-ൽ പോളണ്ടിലെ വാഴ്സോയിൽ നടന്ന കൺവെൻഷനായിരുന്നു അതിലൊന്ന്. റഷ്യയിലുള്ള അനേകം സഹോദരങ്ങൾക്കും ഈ വലിയ കൺവെൻഷൻ കൂടാൻ കഴിഞ്ഞു, അവരുടെ ജീവിതത്തിലെ ആദ്യത്തെ കൺവെൻഷൻ! വിശ്വാസത്തിന്റെ പേരിൽ അനേകവർഷങ്ങൾ സോവിയറ്റ് യൂണിയനിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന ധാരാളം സഹോദരീസഹോദരന്മാരെ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു.ലോകമെമ്പാടുമുള്ള ബഥേലംഗങ്ങളെയും മിഷനറിമാരെയും ബലപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ആയി ബ്രാഞ്ചോഫീസുകൾ സന്ദർശിക്കാനുള്ള പദവി ലഭിച്ചതും വലിയ ഒരു അനുഗ്രഹമാണ്. ഞങ്ങളുടെ ബ്രാഞ്ചുസന്ദർശനങ്ങളിൽ അവസാനത്തേതായിരുന്നു ദക്ഷിണ കൊറിയ. അവിടെ എത്തിയപ്പോൾ സുവോൺ ജയിലിൽ കഴിയുന്ന 50 സഹോദരന്മാരെ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. ശുശ്രൂഷയിൽ വീണ്ടും ഏർപ്പെടാൻ കഴിയുന്ന നാളുകൾക്കായി അവർ നോക്കിയിരിക്കുകയാണ്. അവരെ കാണാൻ കഴിഞ്ഞതു ഞങ്ങൾക്കുതന്നെ ഒരു പ്രോത്സാഹനമായിരുന്നു!—റോമ. 1:11, 12.
പ്രചാരകരുടെ വർധന സന്തോഷം വർധിപ്പിക്കുന്നു
യഹോവ തന്റെ ജനത്തെ എത്രമാത്രമാണ് അനുഗ്രഹിച്ചിരിക്കുന്നതെന്ന് ഈ വർഷങ്ങളിൽ എല്ലാം എനിക്കു കാണാൻ കഴിഞ്ഞു. 1943-ൽ ഞാൻ സ്നാനമേൽക്കുമ്പോൾ ഏകദേശം 1,00,000 പ്രചാരകർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 240 ദേശങ്ങളിലായി 80 ലക്ഷത്തിലധികം ആളുകൾ യഹോവയെ സേവിക്കുന്നു. ഗിലെയാദ് ബിരുദധാരികൾക്ക് ഈ വളർച്ചയിൽ ഒരു നല്ല പങ്കുണ്ട്. വർഷങ്ങളിലുടനീളം ഈ മിഷനറിമാരിൽ പലരുമായി അടുത്ത് സഹവസിക്കാനും അവരുടെ നിയമനസ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കു വേണ്ട സഹായം ചെയ്തുകൊടുക്കാനും എനിക്കു കഴിഞ്ഞിരിക്കുന്നു. ശരിക്കും സന്തോഷകരമായ ഒരു നിയമനമായിരുന്നു അത്!
ശുശ്രൂഷ വികസിപ്പിക്കാനായി ചെറുപ്പത്തിൽത്തന്നെ ഞാൻ ബഥേൽസേവനത്തിനു അപേക്ഷിച്ചത് എത്ര നന്നായി! എന്റെ എല്ലാ വഴികളിലും യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ബഥേൽസേവനം കൂടാതെ, പതിറ്റാണ്ടുകളോളം ബ്രൂക്ലിനിലുള്ള സഭകളിലെ സഹോദരങ്ങളോടൊത്ത് ശുശ്രൂഷയിൽ ഏർപ്പെടാൻ എനിക്കും ലൈലയ്ക്കും കഴിഞ്ഞിരിക്കുന്നു. എത്രയോ കാലങ്ങളായി തുടരുന്ന സുഹൃദ്ബന്ധങ്ങൾ ഞങ്ങൾക്ക് അവിടെയുണ്ട്!
ലൈലയുടെ പിന്തുണയോടെ എനിക്ക് ഇപ്പോഴും ബഥേൽസേവനത്തിൽ തുടരാൻ സാധിക്കുന്നു. എനിക്ക് ഇപ്പോൾ 84 വയസ്സു കഴിഞ്ഞു. എങ്കിലും ബ്രാഞ്ചോഫീസിൽ കത്തിടപാടുകൾ നടത്തുന്ന വിഭാഗത്തിൽ സഹായിച്ചുകൊണ്ട് അർഥവത്തായ വേല ചെയ്യുന്നതിന്റെ സംതൃപ്തി ആസ്വദിക്കുന്നു.
ലൈലയോടൊപ്പം ഇന്ന്
യഹോവയുടെ അതിമഹത്തായ സംഘടനയുടെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അതീവസന്തുഷ്ടനാണ്. യഹോവയെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം എനിക്കു കാണാൻ കഴിയുന്നു. മലാഖി 3:18-ലെ വാക്കുകൾ നമ്മൾ ഇന്നു കൂടുതൽ വ്യക്തമായി കണ്ടുകൊണ്ടിരിക്കുകയാണ്: “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.” ഓരോ ദിവസം കടന്നുപോകുംതോറും സാത്താന്റെ ഈ ലോകം മോശമായിക്കൊണ്ടിരിക്കുന്നു. ആളുകളുടെ ഭാവി ഇരുളടഞ്ഞതാണ്. അവർക്കു യാതൊരു സന്തോഷവുമില്ല. എന്നാൽ ദുഷ്കരമായ ഈ നാളുകളിൽ യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരുടെ ജീവിതം സന്തോഷമുള്ളതാണ്, അവർക്കു ഭാവിയെക്കുറിച്ച് ശോഭനമായ ഒരു പ്രത്യാശയുണ്ട്. രാജ്യത്തിന്റെ സന്തോഷവാർത്ത വ്യാപിപ്പിക്കാനുള്ള എത്ര വലിയ പദവിയാണു നമുക്കുള്ളത്! (മത്താ. 24:14) ദൈവരാജ്യം വരുമ്പോൾ ഈ പഴയ ലോകത്തെ നീക്കിക്കളയും. നല്ല ആരോഗ്യം, അനന്തമായ ജീവിതം എന്നിങ്ങനെ വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും നമുക്കു ലഭിക്കും. പെട്ടെന്നുതന്നെ വരാനിരിക്കുന്ന ആ നല്ല നാളുകൾക്കായി നമ്മൾ കാത്തിരിക്കുകയാണ്. അതിനു ശേഷം യഹോവയുടെ വിശ്വസ്തദാസന്മാർ ഈ ഭൂമിയിൽ എന്നുമെന്നേക്കും ജീവിക്കും.