വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യം പഠിപ്പിക്കുക

സത്യം പഠിപ്പിക്കുക

“യഹോവേ, . . . സത്യം—അതാണ്‌ അങ്ങയുടെ വചനത്തിന്റെ സാരാംശം.”—സങ്കീ. 119:159, 160.

ഗീതങ്ങൾ: 29, 53

1, 2. (എ) യേശു തന്റെ ജീവിതത്തിൽ എന്തിനായിരുന്നു മുഖ്യസ്ഥാനം കൊടുത്തത്‌, എന്തുകൊണ്ട്‌? (ബി) ‘ദൈവത്തിന്റെ സഹപ്രവർത്തകർ’ എന്ന നിലയിൽ വിജയിക്കാൻ നമ്മൾ എന്താണു ചെയ്യേണ്ടത്‌?

യേശുക്രിസ്‌തു ഒരു മരപ്പണിക്കാരനും ശുശ്രൂഷകനും ആയിരുന്നു. (മർക്കോ. 6:3; റോമ. 15:8) രണ്ടു മേഖലകളിലും യേശു തികഞ്ഞ വൈദഗ്‌ധ്യം നേടി. മരപ്പണിക്കാരൻ എന്ന നിലയിൽ യേശു ഉപകരണങ്ങൾ ഉപയോഗിക്കാനും തടികൊണ്ട്‌ ഉരുപ്പടികൾ ഉണ്ടാക്കാനും പഠിച്ചു. സന്തോഷവാർത്ത പഠിപ്പിക്കുന്ന ഒരാൾ എന്ന നിലയിൽ, യേശു തന്റെ സൂക്ഷ്‌മമായ തിരുവെഴുത്തുപരിജ്ഞാനം ഉപയോഗിച്ച്‌ സാധാരണക്കാരായ ആളുകൾക്കു ദൈവവചനത്തിലെ സത്യം മനസ്സിലാക്കിക്കൊടുത്തു. (മത്താ. 7:28; ലൂക്കോ. 24:32, 45) 30 വയസ്സായപ്പോൾ യേശു മരപ്പണി നിറുത്തി. കാരണം, ഒരു ശുശ്രൂഷകനായിരിക്കുക എന്നതാണു കൂടുതൽ പ്രധാനപ്പെട്ട ജോലി എന്നു യേശുവിന്‌ അറിയാമായിരുന്നു. ദൈവം തന്നെ ഭൂമിയിലേക്ക്‌ അയച്ചതിന്റെ ഒരു ഉദ്ദേശ്യം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കുക എന്നതാണെന്നു യേശു പറഞ്ഞു. (മത്താ. 20:28; ലൂക്കോ. 3:23; 4:43) ശുശ്രൂഷയ്‌ക്കാണു യേശു തന്റെ ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുത്തത്‌. മറ്റുള്ളവരും ഈ ജോലിയിൽ തന്നോടൊപ്പം ചേരണമെന്നു യേശു ആഗ്രഹിച്ചു.—മത്താ. 9:35-38.

2 നമ്മൾ മരപ്പണിക്കാരല്ലായിരിക്കാം. പക്ഷേ, നമ്മളെല്ലാവരും സന്തോഷവാർത്തയുടെ ശുശ്രൂഷകരാണ്‌. ഈ ജോലി അത്ര പ്രധാനപ്പെട്ടതായതുകൊണ്ട്‌ ദൈവവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്‌. നമ്മളെ ‘ദൈവത്തിന്റെ സഹപ്രവർത്തകർ’ എന്നാണു വിളിച്ചിരിക്കുന്നത്‌. (1 കൊരി. 3:9; 2 കൊരി. 6:4) “സത്യം—അതാണ്‌ (യഹോവയുടെ) വചനത്തിന്റെ സാരാംശം” എന്നു നമുക്ക്‌ അറിയാം. (സങ്കീ. 119:159, 160) അതുകൊണ്ടാണ്‌ നമ്മൾ ശുശ്രൂഷയിൽ ‘സത്യവചനം ശരിയായ വിധത്തിൽത്തന്നെ കൈകാര്യം ചെയ്യുന്നെന്ന്‌’ ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 2:15 വായിക്കുക.) അതിനുവേണ്ടി, നമ്മൾ ബൈബിൾ ഉപയോഗിക്കാനുള്ള വൈദഗ്‌ധ്യം മെച്ചപ്പെടുത്തുന്നു. അതാണ്‌ യഹോവയെയും യേശുവിനെയും ദൈവരാജ്യത്തെയും കുറിച്ച്‌ പഠിപ്പിക്കാനുള്ള മുഖ്യ ഉപകരണം. ശുശ്രൂഷയിൽ വിജയിക്കാൻ നമ്മളെ സഹായിക്കുന്നതിന്‌, യഹോവയുടെ സംഘടന മറ്റു ചില ഉപകരണങ്ങളും രൂപകല്‌പന ചെയ്‌തിട്ടുണ്ട്‌. നമ്മൾ അവയെല്ലാം നന്നായി ഉപയോഗിക്കാൻ പഠിക്കണം. ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്നാണ്‌ ഇവയെ നമ്മൾ വിളിക്കുന്നത്‌.

3. സാക്ഷീകരിക്കാൻ ശേഷിച്ചിരിക്കുന്ന സമയത്ത്‌ നമ്മൾ എന്തിനായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്‌, അതു ചെയ്യാൻ പ്രവൃത്തികൾ 13:48 നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

3 ഇവയെ, പ്രസംഗിക്കാനുള്ള ഉപകരണങ്ങൾ എന്നു പറയുന്നതിനു പകരം പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ എന്നു പറയുന്നത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഒരു സന്ദേശം പ്രഖ്യാപിക്കുന്നതിനാണു “പ്രസംഗിക്കുക” എന്നു പറയുന്നത്‌. എന്നാൽ “പഠിപ്പിക്കുക” എന്നു പറയുമ്പോൾ, ആ സന്ദേശം ഒരാളുടെ മനസ്സിലും ഹൃദയത്തിലും എത്തിക്കുന്നതിനെയാണ്‌ അർഥമാക്കുന്നത്‌. അപ്പോൾ ആ വ്യക്തി പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ പ്രേരിതനാകും. സാക്ഷീകരിക്കാൻ നമുക്കു വളരെ ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂ. ആ സമയത്ത്‌ ആളുകൾക്കു ബൈബിൾപഠനങ്ങൾ തുടങ്ങുന്നതും അവരെ ബൈബിൾസത്യം പഠിപ്പിക്കുന്നതും ആയിരിക്കണം നമ്മുടെ മുഖ്യലക്ഷ്യം. ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ള’ ആളുകളെ ആത്മാർഥമായി അന്വേഷിക്കുകയും വിശ്വാസികളാകാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ഇതിന്‌ അർഥം.—പ്രവൃത്തികൾ 13:44-48 വായിക്കുക.

4. ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവർ’ എങ്ങനെയുള്ളവരാണ്‌, അവരെ കണ്ടെത്താനുള്ള മാർഗം ഏതാണ്‌?

4 ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ എങ്ങനെ കണ്ടുപിടിക്കാം? ഒന്നാം നൂറ്റാണ്ടിലേതുപോലെതന്നെ, അങ്ങനെയുള്ളവരെ കണ്ടുപിടിക്കാനുള്ള ഒരേ ഒരു മാർഗം സന്തോഷവാർത്ത അറിയിക്കുക എന്നതാണ്‌. യേശു പറഞ്ഞ ഈ നിർദേശം നമ്മൾ അനുസരിക്കണം: “നിങ്ങൾ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ ചെല്ലുമ്പോൾ അവിടെ അർഹതയുള്ളയാൾ ആരെന്ന്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുക.” (മത്താ. 10:11) ആത്മാർഥതയില്ലാത്തവരും അഹങ്കാരികളും ആത്മീയകാര്യങ്ങളോടു താത്‌പര്യമില്ലാത്തവരും ആയ ആളുകൾ സന്തോഷവാർത്ത ശ്രദ്ധിക്കുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നില്ല. ആത്മാർഥഹൃദയരായ, താഴ്‌മയുള്ള, സത്യത്തിനുവേണ്ടി ദാഹിക്കുന്ന ആളുകളെയാണു നമ്മൾ അന്വേഷിക്കുന്നത്‌. നമ്മൾ നടത്തുന്ന ഈ അന്വേഷണം, ഒരു മരപ്പണിക്കാരൻ എന്ന നിലയിൽ യേശു ചെയ്‌തതിനോടു സമാനമാണ്‌. കതകുകളും നുകങ്ങളും മറ്റ്‌ ഉപകരണങ്ങളും ഉണ്ടാക്കാൻ യേശു പറ്റിയ തടി അന്വേഷിച്ചിരിക്കാം. അതു കണ്ടുപിടിച്ചുകഴിഞ്ഞാൽ യേശു കൈവശമുള്ള ഉപകരണങ്ങൾ എടുക്കും, തന്റെ വൈദഗ്‌ധ്യം ഉപയോഗിച്ച്‌ ഉരുപ്പടി ഉണ്ടാക്കും. ആത്മാർഥഹൃദയരായ ആളുകളെ ശിഷ്യരാക്കാൻ ശ്രമിക്കുമ്പോൾ നമ്മളും ഇതുതന്നെയാണു ചെയ്യേണ്ടത്‌.—മത്താ. 28:19, 20.

5. നമ്മുടെ ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ’ ഓരോന്നിനെക്കുറിച്ചും നമ്മൾ എന്താണ്‌ അറിഞ്ഞിരിക്കേണ്ടത്‌? ഒരു ഉദാഹരണം പറയുക. (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)

5 ഒരു പണിക്കാരന്റെ പണിസഞ്ചിയിലെ ഓരോ ഉപകരണത്തിനും ഒരു പ്രത്യേക ഉപയോഗമുണ്ട്‌. ഉദാഹരണത്തിന്‌, മരപ്പണിക്കു യേശു ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ നോക്കാം. * തടിക്കഷണങ്ങളുടെ നീളം അളക്കാനും അടയാളപ്പെടുത്താനും ഉപകരണങ്ങൾ വേണമായിരുന്നു, അതുപോലെ മുറിക്കാനും തുളയ്‌ക്കാനും ആകൃതി വരുത്താനും നിരപ്പാക്കാനും മിനുസ്സപ്പെടുത്താനും കഷണങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കാനും ഒക്കെ ഉപകരണങ്ങൾ ആവശ്യമായിരുന്നു. സമാനമായി, പഠിപ്പിക്കാനുള്ള നമ്മുടെ ഉപകരണങ്ങളിൽ ഓരോന്നിനും ഓരോ ഉദ്ദേശ്യമുണ്ട്‌. അതുകൊണ്ട്‌ പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ ഓരോന്നും പരിശോധിച്ച്‌ അവ എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത്‌ എന്നു നോക്കാം.

നമ്മളെ പരിചയപ്പെടുത്താനുള്ള ഉപകരണങ്ങൾ

6, 7. (എ) നിങ്ങൾ സന്ദർശകകാർഡുകൾ ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെയാണ്‌? (ബി) മീറ്റിങ്ങിനുള്ള ക്ഷണക്കത്തിന്‌ ഏതു രണ്ട്‌ ഉപയോഗങ്ങളാണുള്ളത്‌?

6 സന്ദർശകകാർഡുകൾ. ആളുകൾക്കു നമ്മളെ പരിചയപ്പെടുത്താനും അവരെ നമ്മുടെ വെബ്‌സൈറ്റായ jw.org-ലേക്കു നയിക്കാനും പറ്റിയ, ചെറുതെങ്കിലും ഫലപ്രദമായ ഉപകരണങ്ങളാണ്‌ ഇവ. വെബ്‌സൈറ്റ്‌ നോക്കിയാൽ അവർക്കു നമ്മളെക്കുറിച്ച്‌ കൂടുതൽ അറിയാനും ഒരു ബൈബിൾപഠനം ആവശ്യപ്പെടാനും കഴിയും. ഇതേവരെ 4,00,000-ത്തിലധികം ആളുകൾ ഓൺലൈനായി ബൈബിൾപഠനത്തിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. ദിവസവും നൂറുകണക്കിന്‌ ആളുകളാണ്‌ അപേക്ഷിക്കുന്നത്‌! ഈ സന്ദർശകകാർഡുകൾ ഏതാനും എണ്ണം കൈയിൽ കരുതിയാൽ, ഓരോ ദിവസവും സാക്ഷീകരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ നിങ്ങൾക്കു കഴിയും.

7 ക്ഷണക്കത്തുകൾ. മീറ്റിങ്ങിനുള്ള ക്ഷണക്കത്തിനു രണ്ട്‌ ഉപയോഗങ്ങളുണ്ട്‌. “നിങ്ങളെ ക്ഷണിക്കുന്നു—യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ” എന്നു പറഞ്ഞാണു ലഘുലേഖ തുടങ്ങുന്നത്‌. ബൈബിൾ പഠിക്കാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച്‌ ആ ക്ഷണക്കത്തിന്റെ അടുത്ത പേജുകളിൽ കാണാം, “ഞങ്ങളുടെ മീറ്റിങ്ങുകളിൽനിന്ന്‌ പഠിക്കാം,” “അല്ലെങ്കിൽ ഒരു സഹായിയോടൊത്ത്‌ പഠിക്കാം” എന്നീ തലക്കെട്ടുകൾക്കു കീഴിൽ അതു കൊടുത്തിരിക്കുന്നു. അങ്ങനെ ഈ ഉപകരണം കൊടുക്കുമ്പോൾ നമ്മളെ പരിചയപ്പെടുത്തുക മാത്രമല്ല, ‘ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവരെ’ നമ്മളോടൊത്ത്‌ ബൈബിൾ പഠിക്കാൻ ക്ഷണിക്കുകയും ആണ്‌. (മത്താ. 5:3) ആളുകൾ ബൈബിൾപഠനം സ്വീകരിച്ചാലും ഇല്ലെങ്കിലും അവർക്കു മീറ്റിങ്ങുകൾക്കു വരാവുന്നതാണ്‌. മീറ്റിങ്ങിനു വരുകയാണെങ്കിൽ, നമ്മുടെ ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ പ്രയോജനം അവർക്കു നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കാൻ കഴിയും.

8. നമ്മുടെ ഒരു യോഗത്തിലെങ്കിലും ആളുകൾ പങ്കെടുക്കേണ്ടത്‌ എത്ര പ്രധാനമാണ്‌? ഒരു ഉദാഹരണം പറയുക.

8 ഒരിക്കൽ എങ്കിലും മീറ്റിങ്ങിനു വന്നുനോക്കാൻ നമ്മൾ ആളുകളെ ക്ഷണിക്കണം. എന്തുകൊണ്ട്‌? മീറ്റിങ്ങിനു വന്നാൽ, നമ്മൾ ആസ്വദിക്കുന്ന ആത്മീയസമൃദ്ധി അവർക്കു കാണാനാകും. ബാബിലോൺ എന്ന മഹതി ആത്മീയമായി എത്ര ശോചനീയമായ അവസ്ഥയിലാണെന്നും അവർക്കു മനസ്സിലാകും. (യശ. 65:13) ഐക്യനാടുകളിലെ ഒരു ദമ്പതികളായ റേയും ലിൻഡയും കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ ഇക്കാര്യം തിരിച്ചറിഞ്ഞു. ദൈവവിശ്വാസമുണ്ടായിരുന്ന അവർ ദൈവത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹിച്ചു, അതുകൊണ്ട്‌ അവർ പള്ളിയിൽ ചേരാൻ തീരുമാനിച്ചു. പക്ഷേ അവർക്കു രണ്ടു കാര്യങ്ങളിൽ നിർബന്ധമുണ്ടായിരുന്നു. ഒന്ന്‌, ഏതു പള്ളിയായാലും അവിടെനിന്ന്‌ എന്തെങ്കിലും പഠിക്കാൻ കഴിയണം. രണ്ട്‌, ദൈവത്തെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന്‌ ആ പള്ളിയംഗങ്ങളെ കണ്ടാൽ തോന്നണം. ആ നഗരത്തിൽ പല മതവിഭാഗങ്ങളും ഇഷ്ടംപോലെ പള്ളികളും ഉണ്ടായിരുന്നു. അവർ ആ പള്ളികൾ ഒന്നൊന്നായി കയറിയിറങ്ങി. നഗരത്തിലെ എല്ലാ പള്ളികളിലും അവർ പോയെങ്കിലും നിരാശയായിരുന്നു ഫലം. അവർ പുതുതായിട്ടൊന്നും പഠിച്ചില്ലെന്നു മാത്രമല്ല, പള്ളിയിൽ പോകുന്ന മിക്കവരുടെയും വസ്‌ത്രധാരണവും മറ്റും മാന്യതയില്ലാത്തതാണെന്നും അവർക്കു മനസ്സിലായി. വർഷങ്ങൾ കഴിഞ്ഞു, ലിസ്റ്റിലുണ്ടായിരുന്ന അവസാനത്തെ പള്ളിയിലും കയറിയശേഷം ലിൻഡ ജോലിസ്ഥലത്തേക്കു പോയി, റേ വീട്ടിലേക്കും. യാത്രയ്‌ക്കിടെ റേ ഒരു രാജ്യഹാളിന്റെ സമീപത്തുകൂടെ കടന്നുപോയി. അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ‘ഇവിടെയുംകൂടെ ഒന്നു കയറിയാലോ? എന്താ നടക്കുന്നതെന്ന്‌ അറിയാമല്ലോ.’ അദ്ദേഹം അവിടെ കയറി. അതായിരുന്നു അദ്ദേഹത്തിനുണ്ടായ ഏറ്റവും നല്ല അനുഭവം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! രാജ്യഹാളിലുണ്ടായിരുന്ന എല്ലാവരും മാന്യമായി വസ്‌ത്രം ധരിച്ചിരുന്നു, ദയയും സൗഹൃദഭാവവും ഉള്ളവരുമായിരുന്നു. മുൻനിരയിൽ പോയിരുന്ന റേയ്‌ക്കു പഠിച്ച കാര്യങ്ങളെല്ലാം ഇഷ്ടമായി. ഒരു ക്രിസ്‌തീയയോഗത്തിൽ ആദ്യമായി വന്നതിനു ശേഷം “ദൈവം തീർച്ചയായും നിങ്ങളുടെ ഇടയിലുണ്ട്‌” എന്നു പറയുന്ന ഒരു വ്യക്തിയെക്കുറിച്ച്‌ പൗലോസ്‌ അപ്പോസ്‌തലൻ എഴുതുകയുണ്ടായി. റേയ്‌ക്കും അങ്ങനെതന്നെയാണു തോന്നിയത്‌. (1 കൊരി. 14:23-25) പിന്നെ എല്ലാ ഞായറാഴ്‌ചകളിലും റേ മീറ്റിങ്ങിനു പോകാൻ തുടങ്ങി, പതിയെപ്പതിയെ മധ്യവാരയോഗങ്ങളിലും. ലിൻഡയും യോഗങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. പ്രായം 70 കടന്നിരുന്നെങ്കിലും അവർ ബൈബിൾ പഠിക്കുകയും സ്‌നാനമേൽക്കുകയും ചെയ്‌തു.

സംഭാഷണങ്ങൾ തുടങ്ങാനുള്ള ഉപകരണങ്ങൾ

9, 10. (എ) ലഘുലേഖകൾ ഉപയോഗിക്കാൻ എളുപ്പമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) “എന്താണ്‌ ദൈവരാജ്യം?” എന്ന ലഘുലേഖ എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുക.

9 ലഘുലേഖകൾ. സംഭാഷണം ആരംഭിക്കുന്നതിനുള്ള നല്ല ഉപകരണങ്ങളാണു ലഘുലേഖകൾ. ഇവ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്‌. പഠിപ്പിക്കാനുള്ള ഉപകരണങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള എട്ടു ലഘുലേഖകൾ തയ്യാറാക്കിയിട്ടുണ്ട്‌. 2013-ലാണ്‌ ഇവ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്‌. ഏതാണ്ട്‌ 500 കോടിയിലധികം ലഘുലേഖകളാണ്‌ ഇതുവരെ അച്ചടിച്ചത്‌. ഒരു ലഘുലേഖ ഉപയോഗിക്കാൻ പഠിച്ചാൽ നിങ്ങൾക്ക്‌ എല്ലാം ഉപയോഗിക്കാൻ കഴിയും എന്നതാണ്‌ ഇവയുടെ പ്രത്യേകത. കാരണം എല്ലാത്തിനും ഒരേ കെട്ടും മട്ടും ആണ്‌. സംഭാഷണം തുടങ്ങാൻ നിങ്ങൾക്ക്‌ എങ്ങനെ ഒരു ലഘുലേഖ ഉപയോഗിക്കാൻ കഴിയും?

10 എന്താണ്‌ ദൈവരാജ്യം? എന്ന ലഘുലേഖയാണു നിങ്ങൾ തിരഞ്ഞെടുക്കുന്നത്‌ എന്നിരിക്കട്ടെ. ലഘുലേഖയുടെ മുൻപേജിലുള്ള ചോദ്യം വീട്ടുകാരനെ കാണിച്ചുകൊണ്ട്‌ ഇങ്ങനെ ചോദിക്കാം: “ദൈവരാജ്യം എന്താണെന്ന്‌ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ അഭിപ്രായത്തിൽ . . . ?” അവിടെ കൊടുത്തിരിക്കുന്ന മൂന്ന്‌ ഉത്തരങ്ങൾ അദ്ദേഹത്തെ കാണിക്കുക. അദ്ദേഹത്തിന്റെ അഭിപ്രായം എന്തായാലും, അതു ശരിയാണോ തെറ്റാണോ എന്നു പറയുന്നതിനു പകരം ലഘുലേഖയുടെ ഉള്ളിൽ “തിരുവെഴുത്തു പറയുന്നത്‌” എന്ന ഭാഗത്ത്‌ കൊടുത്തിരിക്കുന്ന ദാനിയേൽ 2:44-ഉം യശയ്യ 9:6-ഉം കാണിക്കുക. താത്‌പര്യം കാണിക്കുന്നെങ്കിൽ ചർച്ച തുടരുക. അവസാനം, ലഘുലേഖയുടെ പുറംതാളിൽ “നിങ്ങൾക്ക്‌ എന്തു തോന്നുന്നു?” എന്ന തലക്കെട്ടിൻകീഴിലെ “ദൈവരാജ്യം ഭരിക്കുമ്പോൾ ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും?” എന്ന ചോദ്യം ചോദിക്കുക. മടക്കസന്ദർശനത്തിനുള്ള അടിത്തറയിടാൻ അത്‌ ഉപകരിക്കും. മടക്കസന്ദർശനം നടത്തുമ്പോൾ, ബൈബിൾപഠനം തുടങ്ങാൻ നമ്മൾ ഉപയോഗിക്കുന്ന ഒരു ഉപകരണമായ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രികയുടെ 7-ാം പാഠത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക.

താത്‌പര്യം ഉണർത്തുന്ന ഉപകരണങ്ങൾ

11. നമ്മുടെ മാസികകൾ എന്തിനുവേണ്ടിയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌, അതു നന്നായി ഉപയോഗിക്കുന്നതിനു നമ്മൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?

11 മാസികകൾ. ലോകത്ത്‌ ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യുന്നതും വിതരണം ചെയ്യുന്നതും ആയ മാസികകളാണു വീക്ഷാഗോപുരവും ഉണരുക!-യും. അനേകം രാജ്യങ്ങളിലുള്ള ആളുകൾ വായിക്കുന്നതുകൊണ്ട്‌ അവരെയെല്ലാം ആകർഷിക്കുന്ന വിധത്തിലാണ്‌ ഈ മാസികകളുടെ മുഖ്യലേഖനം തയ്യാറാക്കുന്നത്‌. ഈ ഉപകരണങ്ങൾ ഉപയോഗിച്ച്‌, ജീവിതത്തിൽ എന്തിനാണു ശരിക്കും പ്രാധാന്യം കൊടുക്കേണ്ടതെന്നു മനസ്സിലാക്കാൻ നമ്മൾ മറ്റുള്ളവരെ സഹായിക്കണം. ഈ മാസികകൾ ആരെ ഉദ്ദേശിച്ചാണു തയ്യാറാക്കിയിരിക്കുന്നതെന്നു മനസ്സിലാക്കിയാലേ അവരുടെ കൈയിൽ അവ എത്തിക്കാൻ നമുക്കു കഴിയൂ.

12. (എ) ഉണരുക! ആരെ മനസ്സിൽക്കണ്ടാണു തയ്യാറാക്കിയിരിക്കുന്നത്‌, അതിന്റെ ലക്ഷ്യം എന്താണ്‌? (ബി) ഈ ഉപകരണം ഉപയോഗിച്ചതുകൊണ്ട്‌ അടുത്ത കാലത്ത്‌ നിങ്ങൾക്ക്‌ ഉണ്ടായ നല്ല അനുഭവങ്ങൾ പറയുക.

12 ബൈബിളിനെക്കുറിച്ച്‌ കാര്യമായ അറിവില്ലാത്ത ആളുകളെ മനസ്സിൽക്കണ്ടാണ്‌ ഉണരുക! തയ്യാറാക്കിയിരിക്കുന്നത്‌. അവർക്കു ക്രിസ്‌തീയപഠിപ്പിക്കലുകളെക്കുറിച്ച്‌ ഒന്നുംതന്നെ അറിയില്ലായിരിക്കും. ചിലർ മതത്തിൽ വിശ്വാസമില്ലാത്തവരോ ബൈബിളിന്റെ പ്രായോഗികമൂല്യം അറിയില്ലാത്തവരോ ആയിരിക്കും. ഒരു ദൈവം ഉണ്ട്‌ എന്നു വായനക്കാരനെ ബോധ്യപ്പെടുത്തുക എന്നതാണ്‌ ഉണരുക!-യുടെ പ്രധാനലക്ഷ്യം. (റോമ. 1:20; എബ്രാ. 11:6) ബൈബിൾ ‘യഥാർഥത്തിൽ ദൈവത്തിന്റെതന്നെ വചനമാണെന്ന്‌’ മനസ്സിലാക്കാൻ വായനക്കാരനെ സഹായിക്കുക എന്ന ലക്ഷ്യവും ഈ മാസികയ്‌ക്കുണ്ട്‌. (1 തെസ്സ. 2:13) 2018-ലെ ഉണരുക!-യുടെ മുഖ്യലേഖനങ്ങൾ ഇവയാണ്‌: “സന്തോഷത്തിനുള്ള വഴി ഇതാ!,” “സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ,” “ദുഃഖിതർക്ക്‌ ആശ്വാസവും സഹായവും.”

13. (എ) വീക്ഷാഗോപുരം പൊതുപതിപ്പ്‌ ആർക്കുവേണ്ടിയാണു തയ്യാറാക്കിയിരിക്കുന്നത്‌? (ബി) ഈ ഉപകരണം ഉപയോഗിച്ചതുകൊണ്ട്‌ അടുത്ത കാലത്ത്‌ നിങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ പറയുക.

13 ദൈവത്തോടും ദൈവവചനത്തോടും ഒരു അളവുവരെ ആദരവുള്ളവർക്കുവേണ്ടിയാണു വീക്ഷാഗോപുരം പൊതുപതിപ്പ്‌ തയ്യാറാക്കിയിരിക്കുന്നത്‌. അവർക്കു ബൈബിളിനെക്കുറിച്ച്‌ കുറച്ചൊക്കെ അറിയാമെങ്കിലും അതിന്റെ പഠിപ്പിക്കലുകൾ കൃത്യമായി അറിയില്ല. (റോമ. 10:2; 1 തിമൊ. 2:3, 4) 2018-ലെ മൂന്നു മുഖ്യലേഖനങ്ങൾ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം തരും: “ബൈബിൾ ഇന്നും പ്രായോഗികമാണോ?,” “ഭാവി അറിയാനാകുമോ?,” “ദൈവത്തിനു നിങ്ങളെക്കുറിച്ച്‌ ചിന്തയുണ്ടോ?

പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുന്ന ഉപകരണങ്ങൾ

14. (എ) പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ നാലു വീഡിയോകളുടെ ഉദ്ദേശ്യം എന്താണ്‌? (ബി) ഈ വീഡിയോകൾ കാണിച്ചതിന്റെ നല്ല അനുഭവങ്ങൾ നിങ്ങൾക്കു പറയാമോ?

14 വീഡിയോകൾ. യേശുവിന്റെ കാലത്ത്‌ ഇന്നത്തെപ്പോലെ യന്ത്രങ്ങളൊന്നും ഉപയോഗിച്ചല്ല ഒരു മരപ്പണിക്കാരൻ പണി ചെയ്‌തിരുന്നത്‌. എന്നാൽ ഇക്കാലത്ത്‌ മരപ്പണിക്കാർക്കു വൈദ്യുതി ഉപയോഗിച്ചുള്ള അറക്കവാൾ, ചിന്തേര്‌, ഡ്രില്ലിങ്ങ്‌ മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാണ്‌. അതുപോലെ ഇന്നു നമുക്കും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾക്കു പുറമേ, ആളുകളെ കാണിക്കാൻ മനോഹരമായ വീഡിയോകളുണ്ട്‌. അതിൽ നാലെണ്ണം പഠിപ്പിക്കാനുള്ള ഉപകരണങ്ങളുടെ കൂട്ടത്തിലുണ്ട്‌: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?, ബൈബിളധ്യയനം—അത്‌ എന്താണ്‌?, രാജ്യഹാളിൽ എന്താണ്‌ നടക്കുന്നത്‌?, യഹോവയുടെ സാക്ഷികൾ—അവർ ആരാണ്‌? എന്നിവ. രണ്ടു മിനിട്ടിൽ കുറഞ്ഞ വീഡിയോകൾ ആദ്യസന്ദർശനത്തിനു പറ്റിയവയാണ്‌. ദൈർഘ്യമേറിയ വീഡിയോകൾ മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴും കൂടുതൽ സമയം ചെലവഴിക്കാൻ തയ്യാറുള്ളവരോടു സംസാരിക്കുമ്പോഴും ഉപയോഗിക്കാം. മനോഹരമായ ഈ ഉപകരണങ്ങൾ ബൈബിൾ പഠിക്കാനും മീറ്റിങ്ങുകൾക്കു വരാനും ആളുകളെ പ്രചോദിപ്പിക്കുന്നവയാണ്‌.

15. നമ്മുടെ ഒരു വീഡിയോ സ്വന്തം ഭാഷയിൽ കണ്ടത്‌ ആളുകളിൽ എത്രമാത്രം സ്വാധീനമുണ്ടാക്കിയെന്നു വ്യക്തമാക്കുന്ന അനുഭവങ്ങൾ പറയുക.

15 ഉദാഹരണത്തിന്‌, ഒരു സഹോദരി മൈക്രോനേഷ്യയിൽനിന്നുള്ള ഒരു സ്‌ത്രീയെ കണ്ടുമുട്ടി. ആ സ്‌ത്രീയുടെ മാതൃഭാഷയായ യാപീസിയിലുള്ള, ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? എന്ന വീഡിയോ കാണിച്ചു. വീഡിയോ തുടങ്ങിക്കഴിഞ്ഞപ്പോൾ ആ സ്‌ത്രീ പറഞ്ഞു: “എന്റമ്മേ! ഇത്‌ എന്റെ ഭാഷയാണല്ലോ. എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല. ഉച്ചാരണം കേട്ടിട്ട്‌ അദ്ദേഹം എന്റെ നാട്ടുകാരനാണ്‌, എന്റെ ഭാഷയാണു സംസാരിക്കുന്നത്‌!” jw.org-ൽ തന്റെ ഭാഷയിൽ ഇറങ്ങിയ എല്ലാ വീഡിയോകളും പ്രസിദ്ധീകരണങ്ങളും നോക്കുമെന്നും ആ സ്‌ത്രീ പറഞ്ഞു. (പ്രവൃത്തികൾ 2:8, 11 താരതമ്യം ചെയ്യുക.) മറ്റൊരു അനുഭവം നോക്കാം. ഐക്യനാടുകളിലുള്ള ഒരു സഹോദരി മറ്റൊരു രാജ്യത്ത്‌ താമസിക്കുന്ന തന്റെ ആങ്ങളയുടെ മകന്‌ അദ്ദേഹത്തിന്റെ ഭാഷയിലുള്ള ഈ വീഡിയോയുടെ ലിങ്ക്‌ അയച്ചുകൊടുത്തു. അദ്ദേഹം അതു കണ്ടിട്ട്‌ തിരിച്ച്‌ സഹോദരിക്കു മെയിൽ അയച്ചു: “ലോകത്തെ നിയന്ത്രിക്കുന്ന ഒരു ദുഷ്ടശക്തിയെക്കുറിച്ച്‌ പറയുന്ന ഭാഗം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ ഒരു ബൈബിൾപഠനത്തിന്‌ ഓൺലൈൻ അപേക്ഷ കൊടുത്തു.” നമ്മുടെ പ്രവർത്തനങ്ങൾക്കു നിയന്ത്രണമുള്ള ഒരു രാജ്യത്താണ്‌ അദ്ദേഹം താമസിക്കുന്നത്‌.

സത്യം പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ

16. പിൻവരുന്ന ഓരോ ലഘുപത്രികയുടെയും പ്രത്യേക ഉദ്ദേശ്യം വിശദീകരിക്കുക. (എ) ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! (ബി) ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! (സി) ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

16 ലഘുപത്രികകൾ. വായനാപ്രാപ്‌തി കുറവുള്ള അല്ലെങ്കിൽ സ്വന്തം ഭാഷയിൽ പ്രസിദ്ധീകരണങ്ങളില്ലാത്ത ഒരു വ്യക്തിയെ നിങ്ങൾ എങ്ങനെ സത്യം പഠിപ്പിക്കും? അതിനു പറ്റിയ ഉപകരണം നമുക്കുണ്ട്‌. ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! * എന്ന ലഘുപത്രിക. ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള വളരെ നല്ല ഒരു ഉപകരണമാണു ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രിക. ലഘുപത്രികയുടെ പുറംതാളിൽ കൊടുത്തിരിക്കുന്ന 14 വിഷയങ്ങൾ കാണിച്ചിട്ട്‌ ഏതു വിഷയത്തെക്കുറിച്ച്‌ അറിയാനാണു കൂടുതൽ താത്‌പര്യമെന്ന്‌ വീട്ടുകാരനോടു ചോദിക്കാവുന്നതാണ്‌. എന്നിട്ട്‌ ആ പാഠം ഉപയോഗിച്ച്‌ ബൈബിൾപഠനം ആരംഭിക്കുക. മടക്കസന്ദർശനങ്ങളിൽ നിങ്ങൾ ഈ രീതി പരീക്ഷിച്ചിട്ടുണ്ടോ? പഠിപ്പിക്കാനുള്ള നമ്മുടെ ഉപകരണങ്ങളിലെ മൂന്നാമത്തെ ലഘുപത്രികയാണ്‌ ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌? എന്നത്‌. അതു വിദ്യാർഥികളെ സംഘടനയെക്കുറിച്ച്‌ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌. ബൈബിൾപഠനം നടത്തുമ്പോൾ ഈ ലഘുപത്രികയിലെ വിവരങ്ങൾ ചർച്ച ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ അറിയാൻ 2017 മാർച്ച്‌ ലക്കം നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി കാണുക.

17. (എ) ബൈബിൾപഠനത്തിനുള്ള ഓരോ പുസ്‌തകത്തിന്റെയും പ്രത്യേക ഉദ്ദേശ്യം എന്താണ്‌? (ബി) സ്‌നാനമേൽക്കുന്ന ഓരോരുത്തരും എന്തു ചെയ്യണം, എന്തുകൊണ്ട്‌?

17 പുസ്‌തകങ്ങൾ. ഏതെങ്കിലും ലഘുപത്രിക ഉപയോഗിച്ച്‌ ബൈബിൾപഠനം ആരംഭിച്ചാൽ നിങ്ങൾക്ക്‌ എപ്പോൾ വേണമെങ്കിലും ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? എന്ന പുസ്‌തകത്തിലേക്കു മാറാൻ കഴിയും. അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ അറിവ്‌ വർധിപ്പിക്കാൻ ഈ ഉപകരണം സഹായിക്കും. വിദ്യാർഥി ആ പുസ്‌തകം പഠിച്ചുതീരുകയും നല്ല ആത്മീയപുരോഗതി വരുത്തുകയും ചെയ്‌താൽ ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം? എന്ന പുസ്‌തകം ഉപയോഗിച്ച്‌ പഠനം തുടരാവുന്നതാണ്‌. അനുദിനജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ എങ്ങനെ ബാധകമാക്കാമെന്നു മനസ്സിലാക്കാൻ ഈ ഉപകരണം വിദ്യാർഥിയെ സഹായിക്കും. സ്‌നാനമേറ്റുകഴിഞ്ഞാലും പുതിയവർ ഈ രണ്ടു പുസ്‌തകങ്ങളും പഠിച്ചുതീരുന്നതുവരെ ബൈബിൾപഠനം തുടരണം. ഇതു സത്യത്തിന്റെ ഉറച്ച അടിത്തറയുണ്ടായിരിക്കാൻ അവരെ സഹായിക്കും.കൊലോസ്യർ 2:6, 7 വായിക്കുക.

18. (എ) സത്യം പഠിപ്പിക്കുന്നവരായ നമ്മളെ 1 തിമൊഥെയൊസ്‌ 4:16 എന്തു ചെയ്യാനാണു പ്രോത്സാഹിപ്പിക്കുന്നത്‌, എന്താണ്‌ അതിന്റെ പ്രയോജനം? (ബി) പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ എന്തായിരിക്കണം നമ്മുടെ ലക്ഷ്യം?

18 യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമ്മളെ, ആളുകളെ നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്ന ‘സന്തോഷവാർത്തയുടെ സത്യവചനം’ ഭരമേൽപ്പിച്ചിരിക്കുന്നു. (കൊലോ. 1:5; 1 തിമൊഥെയൊസ്‌ 4:16 വായിക്കുക.) അതിനുവേണ്ടി പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ നമുക്കു തന്നിരിക്കുന്നു. (“ പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ” എന്ന ഭാഗം കാണുക.) ഈ ഉപകരണങ്ങൾ നമുക്കു കഴിയുന്നിടത്തോളം വിദഗ്‌ധമായി ഉപയോഗിക്കാം. താത്‌പര്യം കാണിച്ച ഒരു വ്യക്തിക്ക്‌ ഏതു പ്രസിദ്ധീകരണം, എപ്പോൾ കൊടുക്കാമെന്ന്‌ ഓരോ പ്രചാരകനും തീരുമാനിക്കാം. വെറുതേ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുക എന്നതല്ല നമ്മുടെ ഉദ്ദേശ്യം. താത്‌പര്യം കാണിക്കാത്ത ആളുകൾക്കു നമ്മൾ പ്രസിദ്ധീകരണങ്ങൾ കൊടുക്കുകയുമില്ല. ആത്മാർഥതയും താഴ്‌മയും ആത്മീയവിശപ്പും ഉള്ള, ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ള’ ആളുകളെ ശിഷ്യരാക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.—പ്രവൃ. 13:48; മത്താ. 28:19, 20.

^ ഖ. 5 2010 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌) “ഒരു മരപ്പണിക്കാരൻ” എന്ന ലേഖനവും “മരപ്പണിക്കാരന്റെ ഉപകരണങ്ങൾ” എന്ന ചതുരവും കാണുക.

^ ഖ. 16 വീട്ടുകാരന്‌ ഒട്ടും വായനാപ്രാപ്‌തിയില്ലെങ്കിൽ, നിങ്ങൾ പഠിപ്പിക്കുമ്പോൾ അദ്ദേഹത്തിനു ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക ഉപയോഗിക്കാവുന്നതാണ്‌. ആ ലഘുപത്രികയിൽ കൂടുതലും ചിത്രങ്ങളാണ്‌.