വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യം സംസാരിക്കുക

സത്യം സംസാരിക്കുക

“പരസ്‌പരം സത്യം പറയുക.”—സെഖ. 8:16.

ഗീതങ്ങൾ: 56, 124

1, 2. മനുഷ്യകുടുംബത്തിന്‌ ഏറ്റവും വലിയ ദോഷം ചെയ്‌തത്‌ എന്താണ്‌, ആരാണ്‌ അതിന്‌ ഉത്തരവാദി?

നമ്മുടെ ജീവിതം മെച്ചപ്പെടുത്തിയ ചില കണ്ടുപിടിത്തങ്ങളുണ്ട്‌: ടെലിഫോൺ, വൈദ്യുതബൾബ്‌, മോട്ടോർവാഹനം, ഫ്രിഡ്‌ജ്‌ തുടങ്ങിയവ. അതേസമയം, മനുഷ്യജീവിതത്തിനു ഭീഷണി ഉയർത്തിയ ചില കണ്ടുപിടിത്തങ്ങളുമുണ്ട്‌: വെടിമരുന്ന്‌, കുഴിബോംബ്‌, സിഗരറ്റ്‌, അണുബോംബ്‌ പോലുള്ളവ. എന്നാൽ ഇവയ്‌ക്കെല്ലാം മുമ്പ്‌ ‘കണ്ടുപിടിച്ച’ ഒന്നുണ്ട്‌, ഒരുപക്ഷേ മനുഷ്യകുടുംബത്തിന്‌ ഏറ്റവും അധികം ദോഷം ചെയ്‌ത ഒന്ന്‌. അത്‌ എന്താണെന്ന്‌ അറിയാമോ? നുണ! ആരെയെങ്കിലും ചതിക്കാനായി സത്യമല്ലെന്ന്‌ അറിയാവുന്ന കാര്യം പറയുന്നതാണു നുണ. ആരാണു നുണയുടെ ഉപജ്ഞാതാവ്‌? ‘നുണയുടെ അപ്പൻ’ എന്നു യേശുക്രിസ്‌തു വിശേഷിപ്പിച്ച “പിശാച്‌!” (യോഹന്നാൻ 8:44 വായിക്കുക.) എന്നാണ്‌ അവൻ ആദ്യത്തെ നുണ പറഞ്ഞത്‌?

2 ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ ഏദെൻ തോട്ടത്തിൽവെച്ചാണ്‌ ആ സംഭവം നടന്നത്‌. ആദ്യമനുഷ്യജോടികളായ ആദാമും ഹവ്വയും സ്രഷ്ടാവ്‌ അവർക്കായി ഒരുക്കിയ പറുദീസയിൽ സന്തോഷത്തോടെ കഴിഞ്ഞുവരുകയായിരുന്നു. അവിടേക്കാണു സാത്താൻ രംഗപ്രവേശം ചെയ്‌തത്‌. “ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌” എന്നു ദൈവം ആ ദമ്പതികളോടു കല്‌പിച്ചിട്ടുണ്ടെന്നു പിശാചിന്‌ അറിയാമായിരുന്നു. അനുസരണക്കേടു കാണിച്ചാൽ അവർ മരിക്കുമായിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും, ഒരു പാമ്പിനെ ഉപയോഗിച്ചുകൊണ്ട്‌ സാത്താൻ ഹവ്വയോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌! (ചരിത്രത്തിലെ ആദ്യത്തെ നുണ.) അതിൽനിന്ന്‌ തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന്‌ അറിയാം.”—ഉൽപ. 2:15-17; 3:1-5.

3. സാത്താന്റെ നുണയ്‌ക്കു പിന്നിൽ ദ്രോഹബുദ്ധിയായിരുന്നെന്നു പറയുന്നത്‌ എന്തുകൊണ്ട്‌, അതിന്റെ ഫലമായി എന്തു സംഭവിച്ചു?

3 ദ്രോഹബുദ്ധിയോടെയാണു സാത്താൻ ആ കള്ളം പറഞ്ഞത്‌. കാരണം താൻ പറയുന്നതു വിശ്വസിച്ച്‌ പഴം തിന്നാൽ ഹവ്വ മരിക്കുമെന്നു സാത്താനു നന്നായി അറിയാമായിരുന്നു. അതുതന്നെയാണു സംഭവിച്ചതും. ആദാമും ഹവ്വയും ദൈവത്തിന്റെ കല്‌പന ലംഘിക്കുകയും പിന്നീടു മരിക്കുകയും ചെയ്‌തു. (ഉൽപ. 3:6; 5:5) അവിടംകൊണ്ട്‌ തീർന്നില്ല, ആ പാപത്തിലൂടെ “മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” വാസ്‌തവത്തിൽ, “മരണം രാജാവായി വാണു. ആദാം ചെയ്‌തതുപോലുള്ള പാപം ചെയ്യാത്തവരുടെ മേൽപോലും മരണം . . . വാഴ്‌ച നടത്തി.” (റോമ. 5:12, 14) പൂർണരായ മനുഷ്യർ എന്നേക്കും ജീവിക്കണമെന്നാണു ദൈവം ഉദ്ദേശിച്ചിരുന്നത്‌. എന്നാൽ ഇക്കാലത്ത്‌ മനുഷ്യർ “70 വർഷം; അസാധാരണകരുത്തുണ്ടെങ്കിൽ 80 വർഷം” ജീവിക്കുന്നതുതന്നെ വലിയ കാര്യം. ആ ജീവിതമോ? ‘കഷ്ടതകളും സങ്കടങ്ങളും നിറഞ്ഞതും.’ (സങ്കീ. 90:10) എത്ര പരിതാപകരം! സാത്താൻ പറഞ്ഞ ആ ഒറ്റ നുണയാണ്‌ ഈ ദുരന്തങ്ങൾക്കെല്ലാം കാരണമായത്‌.

4. (എ) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തണം? (ബി) സങ്കീർത്തനം 15:1, 2 അനുസരിച്ച്‌ ആർക്കു മാത്രമേ യഹോവയുടെ സുഹൃത്താകാൻ കഴിയൂ?

4 പിശാചിന്റെ പ്രവൃത്തിയെക്കുറിച്ച്‌ യോഹന്നാൻ 8:44-ൽ യേശു ഇങ്ങനെ പറഞ്ഞു: “അവനിൽ സത്യമില്ലാത്തതുകൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല.” അവനിൽ ഇപ്പോഴും സത്യമില്ല. തന്റെ നുണകൾകൊണ്ട്‌ അവൻ ‘ഭൂലോകത്തെ മുഴുവൻ വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണ്‌.’ (വെളി. 12:9) പിശാച്‌ നമ്മളെ വഴിതെറ്റിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ നമുക്ക്‌ ഇപ്പോൾ മൂന്നു ചോദ്യങ്ങൾ ചർച്ച ചെയ്യാം: എങ്ങനെയാണു സാത്താൻ ആളുകളെ വഴിതെറ്റിക്കുന്നത്‌? എന്തുകൊണ്ടാണ്‌ ആളുകൾ കള്ളം പറയുന്നത്‌? ആദാമിനെയും ഹവ്വയെയും പോലെ യഹോവയുമായുള്ള ബന്ധം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ട്‌ എപ്പോഴും ‘സത്യം സംസാരിക്കുന്നവരാണ്‌’ നമ്മൾ എന്ന്‌ എങ്ങനെ തെളിയിക്കാം?—സങ്കീർത്തനം 15:1, 2 വായിക്കുക.

സാത്താൻ എങ്ങനെയാണു മനുഷ്യരെ വഴിതെറ്റിക്കുന്നത്‌?

5. സാത്താൻ ഇന്ന്‌ എങ്ങനെയാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌?

5 ‘സാത്താൻ നമ്മളെ പറ്റിക്കുന്നത്‌’ ഒഴിവാക്കാൻ നമുക്കു കഴിയുമെന്നു പൗലോസിന്‌ അറിയാമായിരുന്നു. കാരണം, “നമ്മൾ സാത്താന്റെ മനസ്സിലിരുപ്പ്‌ അറിയാത്തവരല്ല.” (2 കൊരി. 2:11, അടിക്കുറിപ്പ്‌) വ്യാജമതങ്ങളും അഴിമതിയിൽ മുങ്ങിയ രാഷ്‌ട്രീയവും അത്യാഗ്രഹം നിറഞ്ഞ വാണിജ്യവ്യവസ്ഥിതിയും ഉൾപ്പെടെ മുഴുലോകവും സാത്താന്റെ നിയന്ത്രണത്തിലാണ്‌. (1 യോഹ. 5:19) അതുകൊണ്ട്‌, സാത്താനും ഭൂതങ്ങളും അധികാരസ്ഥാനങ്ങളിലുള്ള ആളുകളെ ‘നുണകൾ’ പറയാൻ സ്വാധീനിക്കുന്നതിൽ അതിശയിക്കാനില്ല. (1 തിമൊ. 4:1, 2) വ്യാജപരസ്യങ്ങളിലൂടെ ദോഷം ചെയ്യുന്ന ഉത്‌പന്നങ്ങളും തട്ടിപ്പുപദ്ധതികളും വിപണിയിലെത്തിക്കുന്ന വൻകിട ബിസിനെസ്സുകാരുടെ കാര്യത്തിൽ ഇതു തികച്ചും സത്യമാണ്‌.

6, 7. (എ) മതപരമായ നുണകൾ പരത്തുന്നവർ പ്രത്യേകിച്ചും കുറ്റക്കാരായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) മതനേതാക്കന്മാർ പറയുന്ന ഏതു നുണകളാണു നിങ്ങൾ കേട്ടിരിക്കുന്നത്‌?

6 വിശ്വാസപരമായ നുണകൾ പരത്തുന്ന മതനേതാക്കന്മാർ പ്രത്യേകിച്ചും കുറ്റക്കാരാണ്‌. കാരണം അവർ ആ നുണകൾ വിശ്വസിക്കുന്നവരുടെ ഭാവിജീവിതമാണ്‌ അപകടത്തിലാക്കുന്നത്‌. മതനേതാക്കന്മാർ പഠിപ്പിക്കുന്ന വ്യാജപഠിപ്പിക്കൽ സ്വീകരിച്ച്‌ ദൈവം കുറ്റം വിധിക്കുന്ന ഒരു കാര്യം ആരെങ്കിലും ചെയ്‌താൽ അയാളുടെ നിത്യജീവനായിരിക്കും നഷ്ടമാകുന്നത്‌. (ഹോശേ. 4:9) തന്റെ കാലത്തെ മതനേതാക്കന്മാർ ഇത്തരം വഞ്ചന കാണിക്കുന്നതിന്റെ പേരിൽ കുറ്റക്കാരാണെന്നു യേശുവിന്‌ അറിയാമായിരുന്നു. യേശു അവരുടെ മുഖത്ത്‌ നോക്കി പറഞ്ഞു: “കപടഭക്തരായ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! ഒരാളെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. അയാൾ ചേർന്നുകഴിയുമ്പോഴോ നിങ്ങൾ അയാളെ ഗീഹെന്നയ്‌ക്കു (നിത്യനാശത്തിനു) നിങ്ങളെക്കാൾ ഇരട്ടി അർഹനാക്കുന്നു.” (മത്താ. 23:15) അതിശക്തമായ ഭാഷയിൽ യേശു ആ മതനേതാക്കന്മാരെ കുറ്റം വിധിച്ചു. ശരിക്കും, അവർ ‘അവരുടെ പിതാവായ, കൊലപാതകിയായ പിശാചിൽനിന്നുള്ളവരായിരുന്നു.’—യോഹ. 8:44.

7 ഇന്നത്തെ ലോകത്തിൽ, മതനേതാക്കന്മാർ പെരുകിപ്പെരുകി വരുകയാണ്‌. പാസ്റ്റർമാർ, പുരോഹിതന്മാർ, റബ്ബിമാർ, സ്വാമിമാർ എന്നൊക്കെയായിരിക്കാം അവരെ വിളിക്കുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ മതനേതാക്കന്മാരെപ്പോലെതന്നെ ഇവരും ദൈവവചനത്തിലെ ‘സത്യത്തെ അടിച്ചമർത്തുകയും’ ‘വ്യാജമായതിനുവേണ്ടി ദൈവത്തിന്റെ സത്യം ഉപേക്ഷിക്കുകയും’ ചെയ്‌തിരിക്കുന്നു. (റോമ. 1:18, 25) ‘ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടു,’ മനുഷ്യദേഹിയുടെ അമർത്യത, പുനർജന്മം തുടങ്ങിയ തെറ്റായ കാര്യങ്ങൾ അവർ പഠിപ്പിക്കുന്നു. കൂടാതെ, സ്വവർഗസംഭോഗവും സ്വവർഗാനുരാഗികൾ തമ്മിലുള്ള വിവാഹവും ദൈവം അംഗീകരിക്കും എന്നും അവർ പ്രചരിപ്പിക്കുന്നു.

8. രാഷ്‌ട്രീയനേതാക്കന്മാർ പെട്ടെന്നുതന്നെ ഏതു നുണ പറയും, പക്ഷേ അപ്പോൾ നമ്മുടെ പ്രതികരണം എന്തായിരിക്കണം?

8 രാഷ്‌ട്രീയക്കാരും ആളുകളെ വഴിതെറ്റിക്കുന്നതിനു നുണകൾ പരത്തുന്നു. പക്ഷേ, അവരുടെ ഏറ്റവും വലിയ ഒരു നുണ ഇനി കേൾക്കാനിരിക്കുന്നതാണ്‌: ‘സമാധാനവും സുരക്ഷിതത്വവും’ നേടിക്കഴിഞ്ഞെന്ന പ്രഖ്യാപനം! പക്ഷേ “അപ്പോൾ, . . . പ്രതീക്ഷിക്കാത്ത നേരത്ത്‌ അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.” എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒരു ചീട്ടുകൊട്ടാരംപോലെയാണ്‌ ഈ വ്യവസ്ഥിതി എന്ന കാര്യം ഓർക്കണം. എന്നാൽ ആ വസ്‌തുത നിസ്സാരീകരിക്കാനായിരിക്കും അവർ ശ്രമിക്കുക. അതിൽ നമ്മൾ വഞ്ചിതരാകരുത്‌. “രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ്‌ യഹോവയുടെ ദിവസം വരുന്നതെന്നു” നമുക്ക്‌ അറിയാം.—1 തെസ്സ. 5:1-4.

ആളുകൾ സാധാരണ നുണ പറയുന്നത്‌ എന്തുകൊണ്ടാണ്‌?

9, 10. (എ) എന്തുകൊണ്ടാണ്‌ ആളുകൾ കള്ളം പറയുന്നത്‌, എന്താണ്‌ അതിന്റെ ഫലം? (ബി) നമ്മൾ യഹോവയെക്കുറിച്ച്‌ എന്ത്‌ ഓർക്കണം?

9 ഒരു പുതിയ കണ്ടുപിടിത്തം ജനപ്രീതിയാർജിച്ചാൽ അതു വൻതോതിൽ ഉത്‌പാദിപ്പിക്കാൻ തുടങ്ങും. നുണയുടെ കാര്യത്തിലും അതാണു സംഭവിച്ചത്‌. ഇന്നത്തെ സമൂഹത്തിൽ നുണകൾ പറഞ്ഞുപരത്തുന്നതു സർവസാധാരണമായിത്തീർന്നിരിക്കുന്നു. സ്വാധീനവും അധികാരവും ഉള്ള ആളുകൾ മാത്രമല്ല മറ്റുള്ളവരെ പറഞ്ഞുപറ്റിക്കുന്നത്‌. “നുണ മനുഷ്യസ്വഭാവത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു” എന്നു വൈ. ഭട്ടാചർജിയുടെ “നമ്മൾ എന്തുകൊണ്ട്‌ നുണ പറയുന്നു” എന്ന ലേഖനത്തിൽ പ്രതിപാദിക്കുന്നു. സ്വന്തം സുരക്ഷിതത്വത്തിനോ ഉന്നമനത്തിനോ വേണ്ടിയാണു മിക്കപ്പോഴും ആളുകൾ നുണ പറയാറ്‌. അതു ശരിയല്ലേ? തങ്ങളുടെ തെറ്റായ പ്രവൃത്തികളും പിഴവുകളും മറച്ചുപിടിക്കുന്നതിനോ സാമ്പത്തികലാഭത്തിനോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടിയാണ്‌ അവർ നുണ പറയുന്നത്‌. “ഒരു മടിയുംകൂടാതെ, ചെറുതും വലുതും ആയ നുണകൾ അപരിചിതരോടും സഹജോലിക്കാരോടും സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും” പറയുന്ന ആളുകളുണ്ടെന്ന്‌ ആ ലേഖനത്തിൽ പറയുന്നു.

10 ഇങ്ങനെ കള്ളം പറയുന്നതിന്റെ ഭവിഷ്യത്തുകൾ എന്താണ്‌? പരസ്‌പരവിശ്വാസം നഷ്ടമാകും, ബന്ധങ്ങൾ താറുമാറാകും. ഉദാഹരണത്തിന്‌, ഒരു ഭാര്യ ഭർത്താവിനെ വഞ്ചിക്കുകയും തന്റെ അവിഹിതബന്ധം മറച്ചുപിടിക്കാൻ നുണ പറയുകയും ചെയ്യുന്നെങ്കിൽ അത്‌ അവരുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കുക! ഇനി, വീട്ടിൽ ഭാര്യയോടും മക്കളോടും ദയയില്ലാതെ ഇടപെട്ടിട്ട്‌ മറ്റുള്ളവരുടെ മുന്നിൽ മാന്യത നടിക്കുന്ന ഒരു മനുഷ്യൻ എന്തൊരു കപടതയാണു കാണിക്കുന്നത്‌! ഇത്തരക്കാർക്ക്‌ കുറച്ചുകാലത്തേക്ക്‌ അവരുടെ തനിനിറം മറ്റു മനുഷ്യരിൽനിന്ന്‌ മറച്ചുപിടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ അത്തരം വഞ്ചന കാണിക്കുന്നവർക്ക്‌ യഹോവയിൽനിന്ന്‌ ഒന്നും മറച്ചുവെക്കാൻ കഴിയില്ലെന്ന്‌ ഓർക്കണം. “എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന്‌ എല്ലാം വ്യക്തമായി കാണാം.”—എബ്രാ. 4:13.

11. അനന്യാസിന്റെയും സഫീറയുടെയും തെറ്റായ പ്രവൃത്തി നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

11 ദൈവത്തോടു നുണ പറയാൻ ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്‌തീയദമ്പതികളെ ‘സാത്താൻ ധൈര്യപ്പെടുത്തിയതിനെക്കുറിച്ചുള്ള’ ബൈബിൾവിവരണം ഇതിന്‌ ഒരു ഉദാഹരണമാണ്‌. അപ്പോസ്‌തലന്മാരെ പറ്റിക്കാൻ അനന്യാസും സഫീറയും ചേർന്ന്‌ പദ്ധതിയിട്ടു. അവർ തങ്ങളുടെ കുറച്ച്‌ സ്ഥലം വിറ്റു. കിട്ടിയ പണത്തിന്റെ ഒരു ഭാഗമാണ്‌ അവർ അപ്പോസ്‌തലന്മാരെ ഏൽപ്പിച്ചത്‌. പക്ഷേ കിട്ടിയതു മുഴുവൻ കൊടുത്തു എന്നു ഭാവിച്ചുകൊണ്ട്‌ തങ്ങൾ വളരെ ഔദാര്യമുള്ളവരാണെന്നു കാണിക്കാൻ അവർ ശ്രമിച്ചു. സഹോദരങ്ങളുടെ പ്രശംസ പിടിച്ചുപറ്റാനാണ്‌ അവർ ആഗ്രഹിച്ചത്‌. പക്ഷേ അവർ ചെയ്‌തതെല്ലാം യഹോവ കാണുന്നുണ്ടായിരുന്നു. യഹോവ തക്ക ശിക്ഷ കൊടുക്കുകയും ചെയ്‌തു.—പ്രവൃ. 5:1-10.

12. ദ്രോഹബുദ്ധിയോടെ, പശ്ചാത്താപമില്ലാതെ നുണ പറയുന്ന എല്ലാവരെയും കാത്തിരിക്കുന്നത്‌ എന്താണ്‌, എന്തുകൊണ്ട്‌?

12 നുണ പറയുന്നതിനെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്താണു തോന്നുന്നത്‌? സാത്താനെയും അവനെ അനുകരിച്ചുകൊണ്ട്‌ ദ്രോഹബുദ്ധിയോടെ, പശ്ചാത്താപമില്ലാതെ നുണ പറയുന്ന എല്ലാവരെയും കാത്തിരിക്കുന്നതു ‘തീത്തടാകമാണ്‌.’ (വെളി. 20:10; 21:8; സങ്കീ. 5:6) കാരണം, ‘ദൈവമുമ്പാകെ മ്ലേച്ഛമായ കാര്യങ്ങൾ ചെയ്യുന്നവരുടെ’ അതേ പട്ടികയിലാണ്‌ യഹോവ നുണയന്മാരെയും പെടുത്തിയിരിക്കുന്നത്‌.—വെളി. 22:15, അടിക്കുറിപ്പ്‌.

13. യഹോവയെക്കുറിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം, ആ അറിവ്‌ എന്തു ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കുന്നു?

13 “നുണ പറയാൻ (യഹോവ) മനുഷ്യനല്ല” എന്നു നമുക്ക്‌ അറിയാം. വാസ്‌തവത്തിൽ, “ദൈവത്തിനു നുണ പറയാനാകില്ല.” (സംഖ്യ 23:19; എബ്രാ. 6:18) അതെ, ‘നുണ പറയുന്ന നാവ്‌ യഹോവ വെറുക്കുന്നു.’ (സുഭാ. 6:16, 17) ദൈവത്തിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ സത്യം പറയുന്നതു സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ നമ്മൾ ജീവിക്കണം. അതുകൊണ്ടാണു നമ്മൾ ‘അന്യോന്യം നുണ പറയാത്തത്‌.’—കൊലോ. 3:9.

നമ്മൾ ‘സത്യം പറയുന്നു’

14. (എ) വ്യാജമതങ്ങളിലെ അംഗങ്ങളിൽനിന്ന്‌ നമ്മൾ വ്യത്യസ്‌തരാണെന്നു തെളിയിക്കുന്നത്‌ എങ്ങനെ? (ബി) ലൂക്കോസ്‌ 6:45-ലെ തത്ത്വം വിശദീകരിക്കുക.

14 ക്രിസ്‌ത്യാനികൾ വ്യാജമതത്തിൽപ്പെട്ടവരിൽനിന്ന്‌ വ്യത്യസ്‌തരാണെന്നു തെളിയിക്കുന്ന ഒരു വിധം ഏതാണ്‌? നമ്മൾ ‘സത്യം പറയുന്നവരാണ്‌.’ (സെഖര്യ 8:16, 17 വായിക്കുക.) പൗലോസ്‌ വിശദീകരിച്ചു: ‘സത്യസന്ധമായ സംസാരത്താൽ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്ന്‌ ഞങ്ങൾ തെളിയിക്കുന്നു.’ (2 കൊരി. 6:4, 7) മനുഷ്യരെക്കുറിച്ചുള്ള ഒരു പൊതുതത്ത്വം യേശു പറഞ്ഞു: “ഹൃദയം നിറഞ്ഞുകവിയുന്നതാണല്ലോ വായ്‌ സംസാരിക്കുന്നത്‌.” (ലൂക്കോ. 6:45) ഒരു നല്ല മനുഷ്യൻ ഹൃദയത്തിൽ സത്യം സംസാരിക്കുമ്പോൾ അദ്ദേഹം ആളുകളോടു പറയുന്നതും സത്യസന്ധമായ കാര്യങ്ങളായിരിക്കും. കാര്യം ചെറുതായാലും വലുതായാലും, അപരിചിതരോടും സഹജോലിക്കാരോടും സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും എല്ലാം അദ്ദേഹം സത്യം സംസാരിക്കും. എല്ലാ കാര്യങ്ങളിലും നമ്മൾ സത്യസന്ധരാണെന്നു കാണിക്കാവുന്ന ചില വിധങ്ങൾ നോക്കാം.

ഈ യുവസഹോദരിയുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? (15, 16 ഖണ്ഡികകൾ കാണുക)

15. (എ) ഒരു ഇരട്ടജീവിതം നയിക്കുന്നത്‌ ഒരിക്കലും ബുദ്ധിയല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) ചെറുപ്പക്കാർക്കു സമപ്രായക്കാരുടെ സമ്മർദം എങ്ങനെ ചെറുത്തുനിൽക്കാം? (അടിക്കുറിപ്പ്‌ കാണുക.)

15 ഇരട്ടജീവിതം നയിക്കുന്ന സമപ്രായക്കാരെപ്പോലെയാകാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനാണോ നിങ്ങൾ? അവർ കുടുംബത്തിന്റെയും സഭയുടെയും മുമ്പാകെ മാന്യരായിരിക്കും, എന്നാൽ പുറത്തെ ചെറുപ്പക്കാരുടെ കൂടെയായിരിക്കുമ്പോഴും സോഷ്യൽമീഡിയയിലും മറ്റൊരു മുഖമായിരിക്കും അവർക്കുള്ളത്‌. ചിലപ്പോൾ അവർ മോശമായ ഭാഷ ഉപയോഗിക്കും, മാന്യതയില്ലാത്ത വസ്‌ത്രം ധരിക്കും, തരംതാണ പാട്ടുകൾ കേൾക്കും, മയക്കുമരുന്നുകൾ ഉപയോഗിക്കുകയും അമിതമായി മദ്യപിക്കുകയും ചെയ്യും, രഹസ്യമായി പ്രണയിക്കും. ഇതും ഇതിനെക്കാൾ മോശമായ പലതും അവർ ചെയ്‌തേക്കാം. അവർ ജീവിക്കുന്ന നുണയാണ്‌. മാതാപിതാക്കളെയും സഹാരാധകരെയും ദൈവത്തെയും അവർ പറ്റിക്കാൻ ശ്രമിക്കുകയാണ്‌. (സങ്കീ. 26:4, 5) ‘വായ്‌കൊണ്ട്‌ മാത്രം തന്നെ ബഹുമാനിക്കുന്ന, എന്നാൽ ഹൃദയം തന്നിൽനിന്ന്‌ വളരെ അകലെയായിരിക്കുന്ന’ ആളുകളെ യഹോവ അറിയാതിരിക്കില്ല. (മർക്കോ. 7:6) അതുകൊണ്ട്‌ നിങ്ങൾ അവരെപ്പോലെയായിരിക്കരുത്‌. പിൻവരുന്ന സുഭാഷിതം അനുസരിക്കുന്നതല്ലേ ജ്ഞാനം: “നിന്റെ ഹൃദയം പാപികളോട്‌ അസൂയപ്പെടരുത്‌; ദിവസം മുഴുവൻ യഹോവയോടു ഭയഭക്തി കാണിക്കുക.”—സുഭാ. 23:17. *

16. ഒരു പ്രത്യേക സേവനപദവിക്കായി അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക്‌ എങ്ങനെ സത്യസന്ധരായിരിക്കാം?

16 സാധാരണ മുൻനിരസേവനം ആരംഭിക്കാനോ ബഥേൽസേവനംപോലെയുള്ള പ്രത്യേക മുഴുസമയസേവനത്തിന്റെ ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ആരോഗ്യം, നിങ്ങൾ ഏർപ്പെടുന്ന വിനോദം, നിങ്ങളുടെ ധാർമികനിലവാരം എന്നീ കാര്യങ്ങളെക്കുറിച്ച്‌ അപേക്ഷാഫാറത്തിലുള്ള ചോദ്യങ്ങൾക്കു കൃത്യതയുള്ളതും സത്യസന്ധവും ആയ ഉത്തരങ്ങൾ കൊടുക്കേണ്ടതു പ്രധാനമാണ്‌. (എബ്രാ. 13:18) ഇതേവരെ മൂപ്പന്മാർ അറിഞ്ഞിട്ടില്ലാത്ത, അശുദ്ധമായതോ ചോദ്യം ചെയ്യത്തക്കതോ ആയ ഏതെങ്കിലും പ്രവൃത്തിയിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ? എങ്കിൽ, ശുദ്ധമായ ഒരു മനസ്സാക്ഷിയോടെ ദൈവത്തെ സേവിക്കാൻ കഴിയേണ്ടതിനു മൂപ്പന്മാരുടെ സഹായം തേടുക.—റോമ. 9:1; ഗലാ. 6:1.

17. എതിരാളികൾ സഹോദരങ്ങളെക്കുറിച്ചുള്ള വിവരം അറിയാൻ നമ്മളെ ചോദ്യം ചെയ്യുമ്പോൾ നമ്മൾ എന്തു ചെയ്യണം?

17 എന്നാൽ നിങ്ങളുടെ പ്രദേശത്തെ രാജ്യപ്രവർത്തനത്തിനു ഗവൺമെന്റ്‌ അധികാരികൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്നു വിചാരിക്കുക. സഹോദരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന്‌ അവർ ഇപ്പോൾ നിങ്ങളെ ചോദ്യം ചെയ്യുകയാണ്‌. നിങ്ങൾക്ക്‌ അറിയാവുന്നതെല്ലാം അവരോടു പറയണോ? റോമൻ ഗവർണർ ചോദ്യം ചെയ്‌തപ്പോൾ യേശു എന്താണു ചെയ്‌തത്‌? ‘മൗനമായിരിക്കാൻ ഒരു സമയമുണ്ട്‌, സംസാരിക്കാൻ ഒരു സമയമുണ്ട്‌’ എന്ന തിരുവെഴുത്തുതത്ത്വത്തിനു ചേർച്ചയിൽ ചില ചോദ്യങ്ങൾക്കു യേശു ഉത്തരം കൊടുത്തില്ല. (സഭാ. 3:1, 7; മത്താ. 27:11-14) അത്തരം ഒരു സാഹചര്യത്തിൽ വിവേകത്തോടെ കാര്യങ്ങൾ ചെയ്യുക. അല്ലെങ്കിൽ സഹോദരങ്ങൾ അപകടത്തിലായേക്കാം.—സുഭാ. 10:19; 11:12.

എപ്പോഴാണു മൗനമായിരിക്കേണ്ടതെന്നും എപ്പോഴാണു സത്യം മുഴുവൻ പറയേണ്ടതെന്നും എങ്ങനെ തീരുമാനിക്കും? (17, 18 ഖണ്ഡികകൾ കാണുക)

18. മൂപ്പന്മാർ സഹോദരങ്ങളെക്കുറിച്ച്‌ നമ്മളോടു ചോദിക്കുമ്പോൾ എന്തു ചെയ്യണം?

18 സഭയിലെ ആരെങ്കിലും ചെയ്‌ത ഗുരുതരമായ തെറ്റിനെക്കുറിച്ച്‌ നിങ്ങൾ അറിഞ്ഞെന്നിരിക്കട്ടെ. സഭയെ ശുദ്ധിയുള്ളതായി സൂക്ഷിക്കാൻ ഉത്തരവാദിത്വമുള്ള മൂപ്പന്മാർ അതെക്കുറിച്ച്‌ നിങ്ങളോടു ചോദിച്ചേക്കാം. നിങ്ങൾ എന്തു ചെയ്യും, പ്രത്യേകിച്ച്‌ അതിൽ നിങ്ങളുടെ ഒരു അടുത്ത സുഹൃത്തോ ബന്ധുവോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ? “വിശ്വസ്‌തതയോടെ സാക്ഷി പറയുന്നവൻ സത്യം സംസാരിക്കുന്നു.” (സുഭാ. 12:17; 21:28) ഒന്നും മറച്ചുപിടിക്കാതെ സത്യം മുഴുവൻ മൂപ്പന്മാരോടു പറയാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്‌. വിവരങ്ങൾ വളച്ചൊടിക്കുകയും അരുത്‌. ദുഷ്‌പ്രവൃത്തി സംബന്ധിച്ച മുഴുവൻ വസ്‌തുതകളും അറിയാനുള്ള അവകാശം മൂപ്പന്മാർക്കുണ്ട്‌. എങ്കിൽ മാത്രമേ തെറ്റു ചെയ്‌ത വ്യക്തിക്ക്‌ യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‌ ആവശ്യമായ സഹായം കൊടുക്കാൻ അവർക്കു കഴിയുകയുള്ളൂ.—യാക്കോ. 5:14, 15.

19. അടുത്ത ലേഖനത്തിൽ എന്തിനെക്കുറിച്ചായിരിക്കും പഠിക്കുന്നത്‌?

19 സങ്കീർത്തനക്കാരനായ ദാവീദ്‌ യഹോവയോടു പ്രാർഥിച്ചു: “ഉള്ളിന്റെ ഉള്ളിലെ പരമാർഥതയാണല്ലോ അങ്ങയെ പ്രസാദിപ്പിക്കുന്നത്‌.” (സങ്കീ. 51:6) നമ്മൾ അകമേ എങ്ങനെയുള്ളവരാണ്‌ എന്നതാണു പ്രധാനമെന്നു ദാവീദിന്‌ അറിയാമായിരുന്നു. ക്രിസ്‌ത്യാനികൾ എല്ലായ്‌പോഴും ‘പരസ്‌പരം സത്യം പറയണം.’ ദൈവത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ നമ്മൾ വ്യത്യസ്‌തരാണെന്നു കാണിക്കാനാകുന്ന മറ്റൊരു വിധം ശുശ്രൂഷയിൽ മറ്റുള്ളവരെ ദൈവത്തിന്റെ സത്യം പഠിപ്പിക്കുന്നതാണ്‌. അത്‌ എങ്ങനെ ചെയ്യാമെന്ന്‌ അടുത്ത ലേഖനത്തിൽ പഠിക്കും.

^ ഖ. 15 യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന ലഘുപത്രികയുടെ “കൂട്ടുകാർ നിർബന്ധിച്ചാൽ എന്തു ചെയ്യണം” എന്ന 6-ാം അധ്യായവും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ “ഇരട്ടജീവിതം—ആരറിയാൻ” എന്ന 16-ാം അധ്യായവും കാണുക.