വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1918—നൂറു വർഷം മുമ്പ്‌

1918—നൂറു വർഷം മുമ്പ്‌

ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌ 1918 ജനുവരി 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) തുടങ്ങിയത്‌: “1918-ൽ നമ്മളെ എന്താണു കാത്തിരിക്കുന്നത്‌?” മഹായുദ്ധം യൂറോപ്പിൽ അപ്പോഴും വീശിയടിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ വർഷത്തിന്റെ തുടക്കത്തിൽ നടന്ന സംഭവങ്ങൾ ബൈബിൾവിദ്യാർഥികൾക്കും അതുപോലെ ലോകത്തിനും ശുഭപ്രതീക്ഷകൾ നൽകുന്നതായിരുന്നു.

ലോകം സമാധാനത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നു

1918 ജനുവരി 8-ന്‌ അമേരിക്കയുടെ പ്രസിഡന്റായിരുന്ന വുഡ്രോ വിൽസൺ അവിടത്തെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ “എല്ലാ രാഷ്‌ട്രങ്ങൾക്കും യോജിക്കാൻ കഴിയുന്ന വ്യവസ്ഥകൾക്കും നിലനിൽക്കുന്ന സമാധാനത്തിനും” അത്യാവശ്യമെന്ന്‌ അദ്ദേഹം കരുതിയ 14 ആശയങ്ങൾ അവതരിപ്പിച്ചു. രാഷ്‌ട്രങ്ങൾ തമ്മിൽ തുറന്ന നയതന്ത്രബന്ധങ്ങൾ, നിരായുധീകരണം, “വലിയ രാജ്യങ്ങൾക്കും ചെറിയ രാജ്യങ്ങൾക്കും ഒരുപോലെ” പ്രയോജനം ചെയ്യുന്ന “രാഷ്‌ട്രങ്ങളുടെ ഒരു സഖ്യം” തുടങ്ങിയവ അദ്ദേഹം നിർദേശിച്ചു. അദ്ദേഹത്തിന്റെ ഈ “പതിന്നാല്‌ ആശയങ്ങൾ” പിന്നീടു സർവരാജ്യ സഖ്യം സ്ഥാപിക്കുന്നതിനും മഹായുദ്ധത്തിന്‌ അന്ത്യം കുറിച്ച വേഴ്‌സായി ഉടമ്പടിയിലെ വ്യവസ്ഥകൾ രൂപീകരിക്കുന്നതിനും അടിസ്ഥാനമായി.

എതിരാളികൾ പരാജയപ്പെട്ടു

1917 എന്ന വർഷം ബൈബിൾവിദ്യാർഥികൾക്കു പ്രശ്‌നങ്ങൾ നിറഞ്ഞതായിരുന്നു. എന്നാൽ പുതുവർഷം പിറന്നപ്പോൾ സമാധാനം അടുത്ത്‌ എത്തിയെന്ന്‌ അവർക്കു തോന്നി. * വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയുടെ ആ വർഷത്തെ ബിസിനെസ്സ്‌ മീറ്റിങ്ങിലെ സംഭവങ്ങൾ ഇതാണു കാണിക്കുന്നത്‌.

1918 ജനുവരി 5-നു നടന്ന ഈ യോഗത്തിൽ, ബഥേലിൽനിന്ന്‌ പുറത്താക്കപ്പെട്ട ഏതാനും പ്രമുഖരായ വ്യക്തികൾ സംഘടനയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചു. വിശ്വസ്‌തനായ ഒരു സഞ്ചാര മേൽവിചാരകനായിരുന്ന റിച്ചാർഡ്‌ എച്ച്‌. ബാർബർ സഹോദരന്റെ പ്രാർഥനയോടെ യോഗം ആരംഭിച്ചു. മുൻവർഷത്തെ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചതിനു ശേഷം പുതിയ ഡയറക്‌ടർമാരുടെ വാർഷികതെരഞ്ഞെടുപ്പ്‌ നടത്തി. ബാർബർ സഹോദരൻ, ജോസഫ്‌ റഥർഫോർഡ്‌ സഹോദരന്റെയും മറ്റ്‌ ആറു സഹോദരന്മാരുടെയും പേരുകൾ നിർദേശിച്ചു. എതിരാളികളുടെ പക്ഷം പിടിച്ചിരുന്ന ഒരു അഭിഭാഷകൻ അപ്പോൾ വേറെ ഏഴു പേരുകളും നിർദേശിച്ചു. ബഥേലിൽനിന്ന്‌ പുറത്താക്കപ്പെട്ടവരും ഇതിൽപ്പെട്ടിരുന്നു. അവർ പരാജയപ്പെട്ടു. ഓഹരിയുടമകൾ റഥർഫോർഡ്‌ സഹോദരനെയും ആറു വിശ്വസ്‌തസഹോദരന്മാരെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു.

സന്നിഹിതരായിരുന്ന സഹോദരന്മാരിൽ പലരും “അവർ പങ്കെടുത്തതിൽവെച്ച്‌ ഏറ്റവും അനുഗൃഹീതമായ കൺവെൻഷൻ” എന്നാണ്‌ ഈ യോഗത്തെപ്പറ്റി പറഞ്ഞത്‌. പക്ഷേ അവരുടെ സന്തോഷം ഏറെ നാൾ നീണ്ടുനിന്നില്ല.

പൂർത്തിയായ മർമം എന്ന പുസ്‌തകത്തോടുള്ള പ്രതികരണം

മാസങ്ങളായി ബൈബിൾവിദ്യാർഥികൾ പൂർത്തിയായ മർമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വിതരണം ചെയ്‌തുവരുകയായിരുന്നു. ആത്മാർഥഹൃദയരായ വായനക്കാർ അതിൽ അടങ്ങിയിരുന്ന ബൈബിൾസത്യത്തോട്‌ അനുകൂലമായി പ്രതികരിച്ചു.

പൂർത്തിയായ മർമം എന്ന പുസ്‌തകം വായിച്ച്‌ വെറും അഞ്ച്‌ ആഴ്‌ചയ്‌ക്കുള്ളിൽ സത്യം സ്വീകരിച്ച ഒരു ദമ്പതികളെക്കുറിച്ച്‌ കാനഡയിലെ ഒരു സഞ്ചാര മേൽവിചാരകനായ ഇ. എഫ്‌. ക്രിസ്റ്റ്‌ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഭാര്യയും ഭർത്താവും ദൈവസേവനത്തിൽ പൂർണമായി അർപ്പിച്ചിരിക്കുന്നു, അവർ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.”

പുസ്‌തകം കിട്ടിയ ഒരാൾ പെട്ടെന്നുതന്നെ അതിലെ വിവരങ്ങൾ കൂട്ടുകാരോടും പറഞ്ഞു. അദ്ദേഹത്തിന്‌ ആ പുസ്‌തകം കിട്ടിയതു രസകരമായ ഒരു രീതിയിലായിരുന്നു. അദ്ദേഹം പറയുന്നു: “ഞാൻ നഗരത്തിലെ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു. അപ്പോൾ എന്തോ ഒന്ന്‌ എന്റെ തോളിൽ പതിച്ചു. ഒരു ഇഷ്ടികയാണെന്നാണു ഞാൻ കരുതിയത്‌. പക്ഷേ അത്‌ ‘പൂർത്തിയായ മർമം’ ആയിരുന്നു. പുസ്‌തകം ഞാൻ വീട്ടിൽ കൊണ്ടുവന്ന്‌ മുഴുവൻ വായിച്ചു. . . . ഒരു മതശുശ്രൂഷകൻ . . . ദേഷ്യത്തിൽ വലിച്ചെറിഞ്ഞ പുസ്‌തകമാണ്‌ എനിക്കു കിട്ടിയതെന്നു പിന്നീടു ഞാൻ അറിഞ്ഞു. . . . ഈ ഒറ്റ പ്രവൃത്തി അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളെക്കാളും ജീവനുള്ള പ്രത്യാശയിലേക്ക്‌ ആളുകളെ വഴിനയിച്ചെന്നു ഞാൻ വിശ്വസിക്കുന്നു. ആ ശുശ്രൂഷകന്റെ കോപപ്രവൃത്തിയിലൂടെ ഞങ്ങൾ ഇന്നു ദൈവത്തെ സ്‌തുതിക്കുന്നു.”

ആ ശുശ്രൂഷകന്റെ പ്രതികരണം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. 1918 ഫെബ്രുവരി 12-ന്‌ അധികാരികൾ കാനഡയിൽ ഈ പുസ്‌തകം നിരോധിച്ചു. യുദ്ധവിരുദ്ധവും രാജ്യദ്രോഹപരവും ആയ പ്രസ്‌താവനകൾ അതിലുണ്ടെന്നാണ്‌ അവർ ആരോപിച്ചത്‌. അധികം വൈകാതെ ഐക്യനാടുകളിലെ അധികാരികളും ഇതേ വഴിക്കു നീങ്ങി. ആദ്യം, ഗവൺമെന്റ്‌ ഉദ്യോഗസ്ഥന്മാർ ന്യൂയോർക്കിലെയും പെൻസിൽവേനിയയിലെയും കാലിഫോർണിയയിലെയും ബഥേൽഭവനങ്ങളും ഓഫീസുകളും അരിച്ചുപെറുക്കി. സംഘടനയിലെ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോദരങ്ങൾക്കെതിരെ തെളിവ്‌ ശേഖരിക്കാനായിരുന്നു അത്‌. 1918 മാർച്ച്‌ 14-ന്‌ അമേരിക്കൻ നീതിന്യായവകുപ്പ്‌ പൂർത്തിയായ മർമം നിരോധിച്ചു. ഈ പുസ്‌തകത്തിന്റെ അച്ചടിയും വിതരണവും യുദ്ധത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നെന്നും അതുകൊണ്ട്‌ അതു നിയമത്തിന്റെ (Espionage Act) ലംഘനമാണെന്നും അവർ ആരോപിച്ചു.

ജയിലഴികൾക്കുള്ളിൽ!

1918 മെയ്‌ 7-ന്‌ നീതിന്യായവകുപ്പ്‌ അറസ്റ്റ്‌ വാറണ്ടുകൾ സംഘടിപ്പിച്ച്‌ അലക്‌സാണ്ടർ മാക്‌മില്ലൻ, ക്ലെയ്‌റ്റൺ വുഡ്‌വർത്ത്‌, ജോർജ്‌ ഫിഷർ, ജോസഫ്‌ എഫ്‌. റഥർഫോർഡ്‌, ജ്യോവാന്നി ഡെഷെക്ക, ഫ്രെഡറിക്‌ റോബിസൺ, വില്യം വാൻ അംബർഗ്‌, റോബർട്ട്‌ മാർട്ടിൻ എന്നീ സഹോദരന്മാരെ ജയിലിലടച്ചു. “നിയമവിരുദ്ധമായും കുറ്റകരമായും മനഃപൂർവമായും മേലധികാരികളോട്‌ അനാദരവ്‌ കാണിക്കാനും രാജ്യത്തോടു കൂറില്ലായ്‌മ പ്രകടമാക്കാനും ഐക്യനാടുകളുടെ സൈനിക-നാവിക വിഭാഗങ്ങളിൽ സേവിക്കാതിരിക്കാനും പ്രേരിപ്പിക്കുന്നു” എന്നായിരുന്നു അവർക്കെതിരെയുള്ള ആരോപണം. 1918 ജൂൺ 3-നു കേസിന്റെ വിചാരണ ആരംഭിച്ചു. പക്ഷേ അവരെ ശിക്ഷിക്കുമെന്നതിനു യാതൊരു സംശയവുമില്ലായിരുന്നു. എന്തുകൊണ്ട്‌?

ഐക്യനാടുകളുടെ അറ്റോർണി ജനറൽ, സഹോദരങ്ങൾ ലംഘിച്ചെന്ന്‌ ആരോപിക്കപ്പെട്ട നിയമത്തെ (Espionage Act) രാജ്യദ്രോഹപരമായ “പ്രചാരണങ്ങൾക്കെതിരെയുള്ള ഫലപ്രദമായ ആയുധം” എന്നാണു വിളിച്ചത്‌. 1918 മെയ്‌ 16-ന്‌ ഈ നിയമത്തിന്‌ ഒരു ഭേദഗതി കൊണ്ടുവന്നതു പാർലമെന്റ്‌ തള്ളിക്കളഞ്ഞു. അങ്ങനെ ചെയ്‌തില്ലായിരുന്നെങ്കിൽ “സത്യമായതും നല്ല ഉദ്ദേശ്യങ്ങളുള്ളതും നീതീകരിക്കാവുന്ന ലക്ഷ്യങ്ങളുള്ളതും” ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ആളുകളെ സംരക്ഷിക്കാൻ കഴിഞ്ഞേനേ. പൂർത്തിയായ മർമം അവരുടെ വാദപ്രതിവാദങ്ങളിൽ നിറഞ്ഞുനിന്നു. ഈ പുസ്‌തകത്തെപ്പറ്റി പാർലമെന്റ്‌ ഔദ്യോഗികമായി ഇങ്ങനെ പ്രസ്‌താവിച്ചു: “അപകടകരമായ പ്രചാരണം നടത്തുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ്‌ ‘പൂർത്തിയായ മർമം.’ . . . ഇതിന്റെ ഫലമായി രാജ്യത്തിന്റെ താത്‌പര്യങ്ങളെയും ലക്ഷ്യങ്ങളെയും സൈനികർ വിശ്വസിക്കാതിരിക്കുകയും സൈന്യത്തിൽ ചേരുന്നതിനോടുള്ള ആളുകളുടെ എതിർപ്പു വർധിക്കുകയും ചെയ്യും.”

1918 ജൂൺ 20-ന്‌ ആ എട്ടു സഹോദരന്മാരുടെ മേൽ ചുമത്തിയ ആരോപണങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. പിറ്റേ ദിവസം ജഡ്‌ജി വിധിവാചകം ഉച്ചരിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രതികൾ ഉത്സാഹത്തോടെ പഠിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ മതപ്രചാരണങ്ങൾ, . . . ഒരു ഡിവിഷൻ ജർമൻസൈന്യത്തെക്കാളും അപകടം ചെയ്യുന്നതാണ്‌. . . . ഇതിനു കടുത്ത ശിക്ഷ കൊടുക്കണം.” രണ്ടാഴ്‌ച കഴിഞ്ഞ്‌ ആ എട്ടു സഹോദരന്മാരെയും ജോർജിയയിലെ അറ്റ്‌ലാന്റായിലുള്ള ഫെഡറൽ ജയിലിലേക്ക്‌ അയച്ചു. 10 മുതൽ 20 വരെ വർഷങ്ങൾ നീളുന്ന ജയിൽവാസമായിരുന്നു ശിക്ഷ.

പ്രസംഗപ്രവർത്തനം തുടരുന്നു

ഈ സമയത്ത്‌ ബൈബിൾവിദ്യാർഥികൾക്കു കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ) സഹോദരങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ആയിരക്കണക്കിനു രേഖകൾ പിടിച്ചെടുക്കുകയും ചെയ്‌തു. ഈ രേഖകളിൽനിന്നും കാണാൻ കഴിയുന്നതു പ്രസംഗപ്രവർത്തനം തുടരാൻ നമ്മുടെ സഹോദരങ്ങൾ ഉറച്ച തീരുമാനം എടുത്തിരുന്നെന്നാണ്‌.

അധികാരികൾക്കുള്ള ഒരു കത്തിൽ ഫ്‌ളോറിഡയിലെ ഒർലാൻഡോയിലെ പോസ്റ്റ്‌മാസ്റ്റർ ഇങ്ങനെ എഴുതി: “(ബൈബിൾവിദ്യാർഥികൾ) പട്ടണം മുഴുവൻ വീടുതോറും പ്രചാരണം നടത്തുന്നു. മിക്കവാറും രാത്രിയിലാണ്‌ അവർ ഇതു ചെയ്യുന്നത്‌. . . . എതിർപ്പുകളൊന്നും വകവെക്കാതെ ഈ പ്രവർത്തനം തുടരാൻതന്നെയാണ്‌ അവർ തീരുമാനിച്ചിരിക്കുന്നത്‌.”

പിൽക്കാലത്ത്‌ ഭരണസംഘാംഗമായി സേവിച്ച ഫ്രെഡറിക്‌ ഡബ്ല്യു. ഫ്രാൻസ്‌ സഹോദരന്റെ പ്രവർത്തനങ്ങളെപ്പറ്റി സൈന്യത്തിലെ ഒരു കേണൽ എഫ്‌ബിഐ-ക്ക്‌ ഇങ്ങനെ എഴുതി: “എഫ്‌. ഡബ്ല്യു. ഫ്രാൻസ്‌ . . . പൂർത്തിയായ മർമത്തിന്റെ ആയിരക്കണക്കിനു പ്രതികൾ വിൽക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്‌.”

ചാൾസ്‌ ഫെക്കെൽ സഹോദരനും കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. ഇദ്ദേഹവും ഭരണസംഘാംഗമായി സേവിച്ചിട്ടുണ്ട്‌. പൂർത്തിയായ മർമം വിതരണം ചെയ്‌തതിന്‌ അധികാരികൾ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു. “ഓസ്‌ട്രിയക്കാരനായ ഒരു വിദേശശത്രു” എന്നു മുദ്രകുത്തി മേരിലാൻഡിലുള്ള ബാൾട്ടിമോറിൽ ഒരു മാസത്തേക്ക്‌ അദ്ദേഹത്തെ ജയിലിലടച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ കത്തിടപാടുകൾ നിരീക്ഷിക്കുകയും ചെയ്‌തു. തന്നെ ചോദ്യം ചെയ്‌തവരോടു ധൈര്യത്തോടെ സാക്ഷീകരിച്ചപ്പോൾ 1 കൊരിന്ത്യർ 9:16-ലെ പൗലോസിന്റെ വാക്കുകൾ അദ്ദേഹം ഓർത്തു. അത്‌ ഇങ്ങനെ പറയുന്നു: “ഞാൻ സന്തോഷവാർത്ത അറിയിക്കുന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടം!” *

തീക്ഷ്‌ണതയോടെയുള്ള പ്രസംഗപ്രവർത്തനത്തിനു പുറമേ, ബൈബിൾവിദ്യാർഥികൾ അറ്റ്‌ലാന്റായിലെ ജയിലിൽ കഴിയുന്ന സഹോദരന്മാരെ മോചിപ്പിക്കുന്നതിന്‌ ഒരു നിവേദനം തയ്യാറാക്കി അതിൽ ഒപ്പു ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അന്ന കെ. ഗാർഡനെർ സഹോദരി ഓർമിക്കുന്നു: “ഞങ്ങൾ ഒരിക്കലും വെറുതേ ഇരുന്നില്ല. സഹോദരന്മാർ ജയിലിൽ കിടന്നപ്പോൾ ഞങ്ങൾ ഒപ്പു ശേഖരിക്കാൻ തുടങ്ങി. അതിനായി വീടുതോറും കയറിയിറങ്ങി. ഞങ്ങൾക്ക്‌ ആയിരക്കണക്കിന്‌ ഒപ്പുകൾ ശേഖരിക്കാൻ കഴിഞ്ഞു. ഈ സഹോദരന്മാർ യഥാർഥ ക്രിസ്‌തീയപുരുഷന്മാരാണെന്നും അവരെ അന്യായമായി ജയിലിൽ ഇട്ടിരിക്കുകയാണെന്നും ഞങ്ങൾ ആളുകളോടു പറഞ്ഞു.”

കൺവെൻഷനുകൾ

ഈ ബുദ്ധിമുട്ടേറിയ സമയത്ത്‌ സഹോദരങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിനു കൂടെക്കൂടെ കൺവെൻഷനുകൾ ക്രമീകരിച്ചിരുന്നു. വീക്ഷാഗോപുരം പറയുന്നു: “ഈ വർഷം . . . നാൽപ്പതിലധികം കൺവെൻഷനുകൾ . . . നടന്നു. ആവേശകരമായ റിപ്പോർട്ടുകളാണ്‌ എല്ലാ കൺവെൻഷനുകളിൽനിന്നും ലഭിച്ചത്‌. നേരത്തേ എല്ലാ കൺവൻഷനുകളും നടന്നിരുന്നതു വേനൽക്കാലത്തിന്റെ ഒടുവിലോ ശരത്‌കാലത്തിന്റെ തുടക്കത്തിലോ ആണ്‌. പക്ഷേ ഇപ്പോൾ എല്ലാ മാസവും കൺവെൻഷനുകളാണ്‌.”

ആത്മാർഥഹൃദയരായ ആളുകൾ അപ്പോഴും സന്തോഷവാർത്തയോടു നല്ല രീതിയിൽ പ്രതികരിച്ചിരുന്നു. ഒഹായോയിലെ ക്ലീവ്‌ലൻഡിൽ നടന്ന കൺവെൻഷനിൽ ഏകദേശം 1,200 പേർ ഹാജരാകുകയും 42 പേർ സ്‌നാനപ്പെടുകയും ചെയ്‌തു. അതിൽ ഒരു കുട്ടിയുണ്ടായിരുന്നു. “ദൈവത്തോടുള്ള അവന്റെ സ്‌നേഹവും സമർപ്പണവും മുതിർന്ന ആളുകളെ ലജ്ജിപ്പിക്കാൻപോന്നതാണ്‌.”

പിന്നീട്‌ എന്തു സംഭവിച്ചു?

1918 അവസാനിക്കാറായപ്പോൾ ബൈബിൾവിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ബ്രൂക്‌ലിനിലെ വസ്‌തുക്കളിൽ കുറച്ച്‌ വിൽക്കുകയും ആസ്ഥാനം പെൻസിൽവേനിയയിലെ പിറ്റ്‌സ്‌ബർഗിലേക്കു മാറ്റുകയും ചെയ്‌തു. നേതൃത്വമെടുത്തിരുന്നവർ ജയിലറകളിൽ കഴിഞ്ഞപ്പോൾ 1919 ജനുവരി 4-ന്‌ ഓഹരിയുടമകളുടെ വേറൊരു വാർഷികയോഗം നിശ്ചയിച്ചു. പിന്നീടോ?

നമ്മുടെ സഹോദരന്മാർ പ്രവർത്തനത്തിൽ ഉറച്ചുനിന്നു. 1919-ലെ വാർഷികവാക്യമായി അവർ തിരഞ്ഞെടുത്തത്‌ ഇതായിരുന്നു: “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല.” കാര്യങ്ങൾ എല്ലാം നേരെയാകുമെന്ന അവരുടെ ശക്തമായ ബോധ്യമാണ്‌ അതു കാണിച്ചത്‌. (യശ. 54:17) ഒരു വലിയ മാറ്റത്തിന്‌ അരങ്ങൊരുങ്ങുകയായിരുന്നു. വിശ്വാസം ബലപ്പെടുത്തുന്നതും മുന്നിലുള്ള മഹത്തായ പ്രവർത്തനത്തിന്‌ അവരെ ശക്തിപ്പെടുത്തുന്നതും ആയ ഒരു മാറ്റം!

^ ഖ. 6 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2017–ന്റെ 172-176 പേജുകളിൽ കാണുന്ന “നൂറു വർഷങ്ങൾക്കു മുമ്പ്‌—1917” എന്ന ഭാഗം കാണുക.

^ ഖ. 22 1969 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) “നല്ല വേലയിൽ സഹിച്ചുനിൽക്കുന്നതിലൂടെ കിട്ടുന്ന സന്തോഷം” എന്ന ചാൾസ്‌ ഫെക്കെൽ സഹോദരന്റെ ജീവിതകഥ കാണാം.