വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദയ—വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമാകുന്ന ഒരു ഗുണം

ദയ—വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമാകുന്ന ഒരു ഗുണം

ഒരു ദയാപ്രവൃത്തി നമ്മളെ എത്രയധികം ആശ്വസിപ്പിക്കും. നമ്മളെക്കുറിച്ച്‌ ചിന്തയുള്ള ഒരാളുണ്ടെന്ന്‌ അറിയുമ്പോൾ നമുക്കു വളരെയധികം സന്തോഷം തോന്നും. നമ്മളോടു മറ്റുള്ളവർ ദയയോടെ ഇടപെടാൻ നമ്മൾ ആഗ്രഹിക്കുന്നതുകൊണ്ട്‌ ഈ ഗുണം എങ്ങനെ വളർത്തിയെടുക്കാമെന്നു ചിന്തിക്കേണ്ടതല്ലേ?

മറ്റുള്ളവരുടെ ക്ഷേമത്തിൽ ആത്മാർഥമായ താത്‌പര്യം കാണിക്കുന്നതു ദയയിൽ ഉൾപ്പെടുന്നു. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ആണ്‌ ആ താത്‌പര്യം പ്രകടമാകുന്നത്‌. മര്യാദയുടെ ഒരു മുഖംമൂടി അണിയുന്നതല്ല ദയ. ആഴമായ സ്‌നേഹവും സഹാനുഭൂതിയും ആണ്‌ യഥാർഥദയ കാണിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നത്‌. അതിലുപരി, ക്രിസ്‌ത്യാനികളോടു വളർത്തിയെടുക്കാൻ പറഞ്ഞിരിക്കുന്ന ആത്മാവിന്റെ ഫലത്തിലെ ഒരു ഗുണമാണു ദയ. (ഗലാ. 5:22, 23) നമ്മൾ ദയ വളർത്തിയെടുക്കണം. അതുകൊണ്ട്‌ യഹോവയും യേശുവും ഈ ഗുണം എങ്ങനെയാണു കാണിച്ചിരിക്കുന്നതെന്നും നമുക്ക്‌ അവരുടെ മാതൃക എങ്ങനെ അനുകരിക്കാമെന്നും നോക്കാം.

യഹോവ എല്ലാവരോടും ദയയുള്ളവനാണ്‌

യഹോവ എല്ലാവരോടും ദയയും പരിഗണനയും ഉള്ളവനാണ്‌. എന്തിന്‌, “നന്ദികെട്ടവരോടും ദുഷ്ടന്മാരോടും” പോലും ദൈവം ദയ കാണിക്കുന്നു. (ലൂക്കോ. 6:35) ഉദാഹരണത്തിന്‌, യഹോവ “ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും” ചെയ്യുന്നു. (മത്താ. 5:45) ജീവൻ നിലനിറുത്തുന്നതിനുവേണ്ടി യഹോവ അനവധി കരുതലുകൾ ചെയ്‌തിട്ടുണ്ട്‌. യഹോവയെ സ്രഷ്ടാവായി അംഗീകരിക്കാത്തവർപോലും യഹോവ ദയയോടെ ചെയ്‌തിരിക്കുന്ന അത്തരം കരുതലുകളിൽനിന്ന്‌ പ്രയോജനം നേടുന്നു, ഒരളവുവരെ സന്തോഷം ആസ്വദിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്‌, യഹോവ ആദാമിനും ഹവ്വയ്‌ക്കും ചെയ്‌തുകൊടുത്ത ഒരു കാര്യം നോക്കാം. പാപം ചെയ്‌തുകഴിഞ്ഞപ്പോൾ ആദാമും ഹവ്വയും “അത്തിയിലകൾ കൂട്ടിത്തുന്നി ഉടുക്കാൻ അരയാട ഉണ്ടാക്കി.” എന്നാൽ ഭൂമിയെ ദൈവം ശപിച്ചപ്പോൾ “മുൾച്ചെടിയും ഞെരിഞ്ഞിലും” വളരുമെന്നു പറഞ്ഞു. ഏദെൻ തോട്ടത്തിനു വെളിയിൽ, അത്തരം ഒരു സാഹചര്യത്തിന്‌ ഇണങ്ങുന്ന വസ്‌ത്രങ്ങൾ അവർക്ക്‌ ആവശ്യമായിരുന്നു. അവരുടെ സാഹചര്യം മനസ്സിലാക്കിയ യഹോവ അവർക്കുവേണ്ടി ‘തോലുകൊണ്ട്‌ ഇറക്കമുള്ള വസ്‌ത്രങ്ങൾ ഉണ്ടാക്കിക്കൊടുത്തുകൊണ്ട്‌’ ദയ കാണിച്ചു.—ഉൽപ. 3:7, 17, 18, 21.

യഹോവ ‘ദുഷ്ടന്മാരോടും നല്ലവരോടും’ ദയയുള്ളവനാണെങ്കിലും തന്റെ വിശ്വസ്‌തരായ ആരാധകരോടു ദയ കാണിക്കാൻ പ്രത്യേകം ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്‌, പ്രവാചകനായ സെഖര്യയുടെ കാലത്ത്‌ യരുശലേമിലെ ആലയത്തിന്റെ പുനർനിർമാണം ഏതാണ്ട്‌ നിലച്ച മട്ടായി. ഇതു കണ്ട ഒരു ദൈവദൂതൻ ആകെ അസ്വസ്ഥനായി. യഹോവ ആ ദൂതന്റെ ഉത്‌കണ്‌ഠകൾ ശ്രദ്ധിക്കുകയും ആ ദൈവദൂതനോടു ‘ദയയോടെ സംസാരിക്കുകയും അവനെ ആശ്വസിപ്പിക്കുകയും’ ചെയ്‌തു. (സെഖ. 1:12, 13) യഹോവ പ്രവാചകനായ ഏലിയയോടും സമാനമായി ഇടപെട്ടു. ഒരു അവസരത്തിൽ ആ പ്രവാചകൻ ആകെ നിരുത്സാഹിതനായി, മരിച്ചാൽ മതിയെന്നു തോന്നിപ്പോയി. എന്നാൽ യഹോവ ഏലിയയുടെ മനോവിഷമങ്ങൾ മനസ്സിലാക്കുകയും അദ്ദേഹത്തെ ശക്തീകരിക്കാൻ ഒരു ദൂതനെ അയയ്‌ക്കുകയും ചെയ്‌തു. കൂടാതെ, ആ പ്രവാചകൻ ഒറ്റയ്‌ക്കല്ല എന്ന ഉറപ്പും കൊടുത്തു. അത്തരം ദയാവാക്കുകളും വേണ്ട സഹായവും ലഭിച്ചപ്പോൾ ഏലിയ നിയമനത്തിൽ തുടർന്നു. (1 രാജാ. 19:1-18) യഹോവയെ അനുകരിച്ചുകൊണ്ട്‌ ഈ അതുല്യമായ ഗുണം പ്രതിഫലിപ്പിക്കുന്നതിൽ ആരാണ്‌ ഏറ്റവും മികച്ചുനിൽക്കുന്നത്‌?

യേശു—വളരെയധികം ദയയുള്ള ഒരു മനുഷ്യൻ

ഭൂമിയിലെ ശുശ്രൂഷക്കാലത്ത്‌ ദയയും പരിഗണനയും ഉള്ള ഒരാളെന്ന ഖ്യാതി യേശുവിനുണ്ടായിരുന്നു. യേശു ഒരിക്കലും ആരോടും പരുഷമായി ഇടപെട്ടില്ല, മറ്റുള്ളവരുടെ മേൽ മേധാവിത്വം കാണിച്ചുമില്ല. സഹാനുഭൂതിയോടെ യേശു പറഞ്ഞു: ‘കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന്‌ വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം.’ (മത്താ. 11:28-30) യേശു ദയയുള്ളവനായിരുന്നതുകൊണ്ടാണ്‌ ധാരാളം ആളുകൾ യേശുവിനെ അനുഗമിച്ചത്‌. ‘അലിവ്‌ തോന്നിയ’ യേശു അവർക്കു ഭക്ഷണം കൊടുത്തു, രോഗികളെയും വൈകല്യങ്ങളുള്ളവരെയും സുഖപ്പെടുത്തി, പിതാവിനെക്കുറിച്ച്‌ അവരെ ‘പലതും പഠിപ്പിക്കുകയും’ ചെയ്‌തു.—മർക്കോ. 6:34; മത്താ. 14:14; 15:32-38.

യേശു മറ്റുള്ളവരെ മനസ്സിലാക്കി, വിവേകത്തോടെ അവരോട്‌ ഇടപെട്ടു. അതും യേശുവിന്റെ ദയയുടെ തെളിവായിരുന്നു. വാസ്‌തവത്തിൽ, ആളുകളുടെ അപേക്ഷകൾ സാധിച്ചുകൊടുക്കുന്നതു ചില സമയത്ത്‌ യേശുവിന്‌ അസൗകര്യമുണ്ടാക്കിയെങ്കിലും തന്നെ ആത്മാർഥതയോടെ അന്വേഷിച്ചവരെ യേശു “ദയയോടെ” സ്വീകരിച്ചു. (ലൂക്കോ. 9:10, 11) ഉദാഹരണത്തിന്‌, 12 വർഷമായി തന്നെ വലച്ചിരുന്ന രക്തസ്രാവം എങ്ങനെയെങ്കിലും ഒന്നു മാറിക്കിട്ടാൻ ആഗ്രഹിച്ച്‌ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊട്ട സ്‌ത്രീയെ, ആ സ്‌ത്രീ ആചാരപരമായി അശുദ്ധയായിരുന്നെങ്കിലും, യേശു ശകാരിച്ചില്ല. (ലേവ്യ 15:25-28) പേടിച്ചുവിറച്ച ആ സ്‌ത്രീയോട്‌ അനുകമ്പയോടെ യേശു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്‌. സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ. നിന്റെ മാറാരോഗം മാറിക്കിട്ടിയല്ലോ.” (മർക്കോ. 5:25-34) ദയയുടെ എത്ര ഉജ്ജ്വലമായ ഒരു പ്രവൃത്തി!

ദയയിൽ സത്‌പ്രവൃത്തികൾ ഉൾപ്പെടുന്നു

നമ്മൾ കണ്ട ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നതുപോലെ, യഥാർഥദയ പ്രകടമാകുന്നതു പ്രവൃത്തിയിലൂടെയാണ്‌. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥയിലൂടെ യേശു അതു വ്യക്തമാക്കി. ശമര്യക്കാരും ജൂതന്മാരും തമ്മിൽ കടുത്ത ശത്രുതയായിരുന്നു. എങ്കിലും കവർച്ചക്കാർ കൊള്ളയടിക്കുകയും അടിക്കുകയും പാതി മരിച്ചവനായി ഉപേക്ഷിക്കുകയും ചെയ്‌ത ജൂതനായ ആ മനുഷ്യനോട്‌ ശമര്യക്കാരന്‌ അലിവ്‌ തോന്നി. മാത്രമല്ല, ആവശ്യമായ സഹായം ചെയ്‌തുകൊടുക്കാൻ ദയ ശമര്യക്കാരനെ പ്രേരിപ്പിച്ചു. ആ മനുഷ്യന്റെ മുറിവുകൾ വെച്ചുകെട്ടി, അദ്ദേഹത്തെ എടുത്ത്‌ ഒരു സത്രത്തിലേക്കു കൊണ്ടുപോയി. എന്നിട്ട്‌ അദ്ദേഹത്തെ പരിചരിക്കാൻ സത്രക്കാരനു പണവും കൊടുത്തു, കൂടുതൽ എന്തെങ്കിലും ചെലവ്‌ വന്നാൽ അതു വഹിച്ചുകൊള്ളാമെന്നും പറഞ്ഞു.—ലൂക്കോ. 10:29-37.

പ്രവൃത്തികളിലൂടെ മാത്രമല്ല, ചിന്തിച്ച്‌ പറയുന്ന, പ്രോത്സാഹനം പകരുന്ന വാക്കുകളിലൂടെയും ദയ കാണിക്കാം. അതുകൊണ്ടാണു “മനുഷ്യന്റെ ഹൃദയത്തിലെ ഉത്‌കണ്‌ഠ അവനെ തളർത്തിക്കളയുന്നു,” എങ്കിലും “ഒരു നല്ല വാക്ക്‌ അവനിൽ സന്തോഷം നിറയ്‌ക്കുന്നു” എന്നു ബൈബിൾ പറയുന്നത്‌. (സുഭാ. 12:25) തളർന്നുപോയവരുടെ മനസ്സിനു ബലം കൊടുക്കാൻ അവരുമായി നമുക്കു പ്രോത്സാഹനം പകരുന്ന കാര്യങ്ങൾ പങ്കുവെക്കാം. ദയയും നന്മയും ഉണ്ടെങ്കിൽ നമ്മൾ അങ്ങനെ ചെയ്യും. * നമ്മുടെ ദയാവാക്കുകൾ അവരെക്കുറിച്ച്‌ നമുക്കു ചിന്തയുണ്ടെന്നു കാണിക്കും. ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ പിടിച്ചുനിൽക്കാൻ അത്‌ അവരെ സഹായിക്കുകയും ചെയ്യും.—സുഭാ. 16:24.

ദയ എങ്ങനെ വളർത്തിയെടുക്കാം?

‘ദൈവത്തിന്റെ ഛായയിൽ’ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട്‌ എല്ലാ മനുഷ്യർക്കും ദയ എന്ന ഗുണം വളർത്തിയെടുക്കാനുള്ള പ്രാപ്‌തിയുണ്ട്‌. (ഉൽപ. 1:27) ഉദാഹരണത്തിന്‌, റോമിലേക്കുള്ള യാത്രയിൽ യൂലിയൊസ്‌ എന്നു പേരുള്ള ഒരു സൈനികോദ്യോഗസ്ഥന്റെ കസ്റ്റഡിയിലായിരുന്നു പൗലോസ്‌. അദ്ദേഹം അപ്പോസ്‌തലനോടു ദയ കാണിക്കുകയും സീദോനിൽ എത്തിയപ്പോൾ “സ്‌നേഹിതരുടെ അടുത്ത്‌ പോയി അവരുടെ ആതിഥ്യം സ്വീകരിക്കാൻ അനുവദിക്കുകയും ചെയ്‌തു.” (പ്രവൃ. 27:3) പിന്നീട്‌, കപ്പലപകടത്തിൽപ്പെട്ട പൗലോസിനോടും മറ്റുള്ളവരോടും മാൾട്ടയിലെ നാട്ടുകാർ “അസാധാരണ ദയ” കാണിച്ചു. തണുത്തുവിറച്ച്‌ വന്ന അവർക്കു തീ കൂട്ടിക്കൊടുക്കുകയും ചെയ്‌തു. (പ്രവൃ. 28:1, 2, സത്യവേദപുസ്‌തകം) അവരുടെ പ്രവൃത്തികൾ അഭിനന്ദനാർഹമാണെങ്കിലും ദയ എന്നതു വല്ലപ്പോഴും കാണിക്കുന്ന ഒരു പ്രവൃത്തിയിൽ ഒതുങ്ങിനിൽക്കുന്നില്ല.

ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കണമെങ്കിൽ ദയ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കണം, അതു നമ്മുടെ ജീവിതരീതിയായിരിക്കണം. അതുകൊണ്ടാണു ദയ ‘ധരിക്കാൻ’ യഹോവ നമ്മളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. (കൊലോ. 3:12) എന്നാൽ ഈ ദൈവികഗുണം നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കുന്നത്‌ അത്ര എളുപ്പമായിരിക്കില്ല. എന്തുകൊണ്ട്‌? ലജ്ജയോ ആത്മവിശ്വാസക്കുറവോ എതിർപ്പോ കാരണം ദയ കാണിക്കാൻ നമ്മൾ മടിച്ചുനിന്നേക്കാം. അല്ലെങ്കിൽ നമ്മുടെ ഉള്ളിൽ സ്വാർഥതയുടെ കണികകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടാകാം. എങ്കിലും യഹോവ ദയ കാണിക്കുന്ന വിധം അനുകരിച്ചുകൊണ്ടും പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ടും നമുക്ക്‌ അത്തരം പ്രശ്‌നങ്ങൾ മറികടക്കാം.—1 കൊരി. 2:12.

ദയ കാണിക്കുന്നതിൽ മെച്ചപ്പെടേണ്ട വശങ്ങൾ നമ്മൾ തിരിച്ചറിയുന്നുണ്ടോ? സ്വയം ചോദിക്കുക: ‘മറ്റുള്ളവർ അവരുടെ വിഷമങ്ങൾ പറയുമ്പോൾ ഞാൻ സഹാനുഭൂതിയോടെ ശ്രദ്ധിക്കാറുണ്ടോ? മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു ഞാൻ ശ്രദ്ധ കൊടുക്കാറുണ്ടോ? ഒരു കുടുംബാംഗമോ അടുത്ത സുഹൃത്തോ അല്ലാത്ത ഒരാളോട്‌ എപ്പോഴാണു ഞാൻ അവസാനമായി ദയ കാണിച്ചത്‌?’ അടുത്തതായി, ചില ലക്ഷ്യങ്ങൾ വെക്കുക. ഉദാഹരണത്തിന്‌, പതിവായി കാണാറുള്ള ആളുകളെ അടുത്തറിയാൻ ശ്രമിക്കുക, പ്രത്യേകിച്ച്‌ ക്രിസ്‌തീയസഭയിലുള്ളവരെ. അപ്പോൾ അവരുടെ സാഹചര്യങ്ങളും ആവശ്യങ്ങളും നമുക്കു മനസ്സിലാക്കാൻ കഴിയും. അതിനു ശേഷം, അവരുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കിൽ എന്നു ചിന്തിക്കുക. നമ്മളോട്‌ എങ്ങനെ ദയ കാണിക്കാനായിരിക്കും നമ്മൾ പ്രതീക്ഷിക്കുക? അതേ വിധത്തിൽ അവരോടു ദയ കാണിക്കുക. (മത്താ. 7:12) അവസാനമായി, യഹോവയോടു സഹായത്തിനായി പ്രാർഥിക്കുക. ദയ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും.—ലൂക്കോ. 11:13.

ദയ മറ്റുള്ളവരെ ആകർഷിക്കും

തന്നെ ദൈവത്തിന്റെ ശുശ്രൂഷകനായി തിരിച്ചറിയിക്കുന്ന ഗുണങ്ങളുടെ കൂട്ടത്തിൽ പൗലോസ്‌ ‘ദയയും’ ഉൾപ്പെടുത്തി. (2 കൊരി. 6:3-6) പൗലോസ്‌ ആളുകളോടു ദയാവാക്കുകളിലൂടെയും ദയാപ്രവൃത്തികളിലൂടെയും വ്യക്തിപരമായ താത്‌പര്യം കാണിച്ചു. അത്‌ അവരെ പൗലോസിലേക്ക്‌ ആകർഷിച്ചു. (പ്രവൃ. 28:30, 31) സമാനമായി, ദയയോടെ ഇടപെട്ടുകൊണ്ട്‌ നമുക്ക്‌ ആളുകളെ സത്യത്തിലേക്ക്‌ ആകർഷിക്കാം. നമ്മളെ എതിർക്കുന്നവർ ഉൾപ്പെടെ എല്ലാവരോടും ദയ കാണിക്കുന്നെങ്കിൽ അവർക്കു നമ്മളോടുള്ള ദേഷ്യം കുറയാനും അവരുടെ ശത്രുത ഉരുകിയില്ലാതാകാനും ഇടയായേക്കാം. (റോമ. 12:20) പിന്നീട്‌ ഒരു സമയത്ത്‌ ഒരുപക്ഷേ അവർക്കു ബൈബിൾസന്ദേശത്തോട്‌ ഇഷ്ടം തോന്നിയേക്കാം.

പറുദീസാഭൂമി ആഗതമാകുമ്പോൾ എണ്ണമറ്റ ആളുകൾ പുനരുത്ഥാനത്തിൽ വരും. ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായി യഥാർഥദയ എന്താണെന്ന്‌ അനുഭവിച്ചറിയുമ്പോൾ അവർ ആവേശഭരിതരാകും. മറ്റുള്ളവരോടു ദയ കാണിക്കാൻ അവർ പ്രേരിതരാകും. ദൈവരാജ്യത്തിൻകീഴിൽ, ദയ കാണിക്കാനും മറ്റുള്ളവരെ സഹായിക്കാനും വിസമ്മതിക്കുന്നവർ അവിടെ ജീവിച്ചിരിക്കില്ല. എന്നാൽ എന്നേക്കും ജീവിക്കാനായി ദൈവത്തിന്റെ അംഗീകാരം ലഭിച്ചവർ പരസ്‌പരം സ്‌നേഹത്തോടെയും ദയയോടെയും ഇടപെടും. (സങ്കീ. 37:9-11) തീർച്ചയായും സുരക്ഷിതത്വവും സമാധാനവും നിറഞ്ഞ ഒരു ലോകമായിരിക്കും അത്‌! എന്നാൽ അനുഗൃഹീതമായ ആ സമയം വന്നെത്തുന്നതുവരെ ദയ കാണിക്കുന്നതുകൊണ്ട്‌ നമുക്ക്‌ എന്തെല്ലാം പ്രയോജനമുണ്ട്‌?

ദയ കാണിക്കുന്നതിന്റെ പ്രയോജനങ്ങൾ

“ദയ കാട്ടുന്നവൻ തനിക്കുതന്നെ ഗുണം ചെയ്യുന്നു”എന്നു ബൈബിൾ പറയുന്നു. (സുഭാ. 11:17) ദയയുള്ളവരോട്‌ ആളുകൾക്ക്‌ അടുപ്പം തോന്നും. ആളുകൾ തിരിച്ച്‌ അവരോടും ദയ കാണിക്കും. യേശു പറഞ്ഞു: “നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.” (ലൂക്കോ. 6:38) അതുകൊണ്ട്‌ ദയയുള്ള ഒരാൾക്കു സുഹൃത്തുക്കളെ എളുപ്പം കിട്ടും, സുഹൃദ്‌ബന്ധങ്ങൾ നിലനിറുത്താനും കഴിയും.

‘തമ്മിൽ ദയയും മനസ്സലിവും ഉള്ളവരാകാനും പരസ്‌പരം ഉദാരമായി ക്ഷമിക്കാനും’ എഫെസൊസിലെ സഭയിലുള്ളവരോടു പൗലോസ്‌ അപ്പോസ്‌തലൻ പറഞ്ഞു. (എഫെ. 4:32) ദയ കാണിക്കുകയും പരസ്‌പരം സഹായിക്കാനുള്ള അവസരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന സഹാനുഭൂതിയുള്ള ക്രിസ്‌ത്യാനികളാണ്‌ സഭയിലുള്ളതെങ്കിൽ അതു സഭയ്‌ക്കു വളരെയധികം പ്രയോജനം ചെയ്യും. അങ്ങനെയുള്ളവർ മുറിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കില്ല, നിശിതമായി വിമർശിക്കില്ല, വേദനിപ്പിക്കുന്ന തമാശകൾ പറയില്ല. പരദൂഷണം പരത്തുന്നതിനു പകരം, മറ്റുള്ളവരെ സഹായിക്കുന്നതിനായിരിക്കും അവർ തങ്ങളുടെ നാവുകൾ ഉപയോഗിക്കുന്നത്‌. (സുഭാ. 12:18) അങ്ങനെ സഭ ആത്മീയമായി വളരും.

ചുരുക്കത്തിൽ, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമാകുന്ന ഒരു ഗുണമാണു ദയ. നമ്മൾ ദയയുള്ളവരാണെങ്കിൽ സ്‌നേഹവാനും ഉദാരമനസ്‌കനും ആയ, നമ്മുടെ ദൈവമായ യഹോവയുടെ വ്യക്തിത്വം നമ്മൾ പ്രതിഫലിപ്പിക്കുകയാണ്‌. (എഫെ. 5:1) സഭകൾ ശക്തി പ്രാപിക്കുകയും മറ്റുള്ളവർ ശുദ്ധാരാധനയിലേക്ക്‌ ആകർഷിക്കപ്പെടുകയും ചെയ്യും. ദയ കാണിക്കുന്ന ഒരു ജനമെന്ന പേര്‌ നമുക്ക്‌ എന്നെന്നുമുണ്ടായിരിക്കട്ടെ!

^ ഖ. 13 ദൈവാത്മാവിന്റെ ഫലത്തെക്കുറിച്ച്‌ വിവരിക്കുന്ന ഒൻപതു ഭാഗങ്ങളുള്ള ഈ ലേഖനപരമ്പരയിലെ മറ്റൊരു ലേഖനത്തിൽ നന്മ എന്ന ഗുണത്തെപ്പറ്റി നമ്മൾ ചർച്ച ചെയ്യും.