വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണു നിങ്ങളുടെ ചിന്തകൾ രൂപപ്പെടുത്തുന്നത്‌?

ആരാണു നിങ്ങളുടെ ചിന്തകൾ രൂപപ്പെടുത്തുന്നത്‌?

“ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്‌.”—റോമ. 12:2.

ഗീതങ്ങൾ: 88, 45

1, 2. (എ) പത്രോസിന്റെ ഉപദേശത്തോടു യേശു എങ്ങനെയാണു പ്രതികരിച്ചത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) യേശു എന്തുകൊണ്ടാണ്‌ ആ വിധത്തിൽ പ്രതികരിച്ചത്‌?

യേശുവിന്റെ ശിഷ്യന്മാർക്കു തങ്ങളുടെ കാതുകളെ വിശ്വസിക്കാനായില്ല. യേശു ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുമെന്നാണ്‌ അവർ പ്രതീക്ഷിച്ചിരുന്നത്‌. ആ യേശു പറയുകയാണ്‌, താമസിയാതെ താൻ കഷ്ടതകൾ സഹിച്ച്‌ മരിക്കുമെന്ന്‌! പത്രോസ്‌ അപ്പോസ്‌തലനു അതു കേട്ടുനിൽക്കാനായില്ല. അദ്ദേഹം പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരുത്‌. അങ്ങയ്‌ക്ക്‌ ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.” എന്തായിരുന്നു യേശുവിന്റെ മറുപടി? “സാത്താനേ, എന്റെ മുന്നിൽനിന്ന്‌ മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്‌. നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്‌.”—മത്താ. 16:21-23; പ്രവൃ. 1:6.

2 ദൈവത്തിൽനിന്നുള്ള ചിന്തകളും സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ ലോകത്തിന്റെ ചിന്തകളും തമ്മിൽ വ്യത്യാസമുണ്ടെന്നു യേശു ഈ വാക്കുകളിലൂടെ വ്യക്തമാക്കി. (1 യോഹ. 5:19) സ്വന്തം രക്ഷ മാത്രം നോക്കുന്ന ഈ ലോകത്തിലെ ആളുകളുടെ മനോഭാവമാണു പത്രോസിന്റെ വാക്കുകളിൽ മുഴങ്ങിയത്‌. എന്നാൽ തന്റെ പിതാവിന്റെ ചിന്തകൾ വ്യത്യസ്‌തമാണെന്നു യേശുവിന്‌ അറിയാമായിരുന്നു. തന്നെ കാത്തിരിക്കുന്ന കഷ്ടപ്പാടുകൾക്കും മരണത്തിനും താൻ ഒരുങ്ങിയിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നുണ്ടെന്നും യേശുവിന്‌ ഉറപ്പായിരുന്നു. യഹോവയുടെ ചിന്തകളാണു താൻ സ്വീകരിച്ചിരിക്കുന്നതെന്നും ലോകത്തിന്റെ ചിന്തകൾ തള്ളിക്കളയുന്നെന്നും പത്രോസിനു കൊടുത്ത മറുപടിയിലൂടെ യേശു തെളിയിച്ചു.

3. ലോകത്തിന്റെ ചിന്തകൾ തള്ളിക്കളഞ്ഞ്‌ യഹോവയുടെ ചിന്താരീതി സ്വീകരിക്കുന്നതു എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌?

3 ഇക്കാര്യത്തിൽ നമ്മൾ എങ്ങനെയാണ്‌? നമ്മൾ യഹോവയെപ്പോലെയാണോ ചിന്തിക്കുന്നത്‌ അതോ ഈ ലോകത്തിലെ ആളുകളെപ്പോലെയാണോ? ഒരുപക്ഷേ നമ്മുടെ പ്രവൃത്തികൾ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവന്നിട്ടുണ്ടാകും. എന്നാൽ നമ്മുടെ ചിന്താരീതിയോ? നമ്മുടെ ചിന്തകളും കാഴ്‌ചപ്പാടുകളും യഹോവയുടേതുമായി ചേർച്ചയിലാണോ? അങ്ങനെ ചെയ്യുന്നതിനു നമ്മൾ ബോധപൂർവം ശ്രമം ചെയ്യണം. നേരേ മറിച്ച്‌ ലോകത്തിന്റെ ചിന്തകൾ ഒപ്പിയെടുക്കാൻ വളരെ കുറച്ച്‌ ശ്രമം മതി, അല്ലെങ്കിൽ ഒട്ടുംതന്നെ വേണ്ട. ലോകത്തിന്റെ ആത്മാവ്‌ നമുക്കു ചുറ്റുമുള്ളതാണ്‌ ഇതിനു കാരണം. (എഫെ. 2:2) കൂടാതെ, സ്വന്തം ഇഷ്ടങ്ങൾ തൃപ്‌തിപ്പെടുത്താൻ ലോകം പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട്‌ ലോകത്തിന്റെ ആ ചിന്താരീതി ആളുകളെ വശീകരിച്ചേക്കാം. സംശയമില്ല, യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ അത്ര എളുപ്പമല്ല, എന്നാൽ ലോകം ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നതു വളരെ എളുപ്പമാണ്‌.

4. (എ) ലോകം നമ്മുടെ ചിന്തകളെ രൂപപ്പെടുത്താൻ അനുവദിച്ചാൽ എന്തു സംഭവിക്കും? (ബി) ഈ ലേഖനം നമ്മളെ എങ്ങനെ സഹായിക്കും?

4 നമ്മുടെ ചിന്തകളെ രൂപപ്പെടുത്താൻ ലോകത്തെ അനുവദിച്ചാൽ നമ്മൾ സ്വാർഥരായിത്തീർന്നേക്കാം, അതുപോലെ ശരിയും തെറ്റും നമ്മൾതന്നെ തീരുമാനിക്കാനും ആഗ്രഹിച്ചേക്കാം. (മർക്കോ. 7:21, 22) അതുകൊണ്ട്‌ ‘ദൈവത്തിന്റെ ചിന്തകളാണു’ നമ്മൾ വളർത്തിയെടുക്കേണ്ടത്‌, അല്ലാതെ “മനുഷ്യരുടേതല്ല.” നമ്മുടെ ചിന്തകൾ യഹോവയുടെ ചിന്തകളുമായി യോജിപ്പിൽ കൊണ്ടുവരുന്നത്‌ നമ്മുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നില്ല, മറിച്ച്‌ പ്രയോജനം ചെയ്യും എന്നു കാണാൻ ഈ ലേഖനം നമ്മളെ സഹായിക്കും. ലോകത്തിന്റെ ചിന്തകൾ നമ്മളെ രൂപപ്പെടുത്താതിരിക്കാൻ എന്തു ചെയ്യാനാകുമെന്നും ഈ ലേഖനം കാണിച്ചുതരും. ചില കാര്യങ്ങളെക്കുറിച്ച്‌ യഹോവ എങ്ങനെയാണു ചിന്തിക്കുന്നതെന്നു മനസ്സിലാക്കാനും അതേ രീതിയിൽ നമുക്ക്‌ എങ്ങനെ ചിന്തിക്കാമെന്നും അടുത്ത ലേഖനം ചർച്ച ചെയ്യും.

യഹോവയുടെ ചിന്താരീതി പ്രയോജനം ചെയ്യും

5. മറ്റാരും തങ്ങളെ സ്വാധീനിക്കാൻ ചിലർ ആഗ്രഹിക്കാത്തത്‌ എന്തുകൊണ്ട്‌?

5 ആരെങ്കിലും തങ്ങളുടെ ചിന്തകളെ സ്വാധീനിക്കാനോ രൂപപ്പെടുത്താനോ ചില ആളുകൾ ഇഷ്ടപ്പെടുന്നില്ല. ‘എന്റെ കാര്യത്തിൽ വേറാരും ഇടപെടേണ്ട’ എന്നാണു അവരുടെ അഭിപ്രായം. തങ്ങൾ സ്വയം തീരുമാനമെടുത്തുകൊള്ളാമെന്നും അങ്ങനെ ചെയ്യുന്നതാണ്‌ ഉചിതമെന്നും ആയിരിക്കാം അവർ അർഥമാക്കുന്നത്‌. ആരെങ്കിലും തങ്ങളെ നിയന്ത്രിക്കുന്നതും മറ്റുള്ളവരെപ്പോലെയാകാൻ നിർബന്ധിക്കുന്നതും അവർ ഇഷ്ടപ്പെടുന്നില്ല. *

6. (എ) യഹോവ എത്രത്തോളം സ്വാതന്ത്ര്യം അനുവദിച്ചുതന്നിട്ടുണ്ട്‌? (ബി) ആ സ്വാതന്ത്ര്യം പരിധികളില്ലാത്തതാണോ?

6 യഹോവയുടെ ചിന്തകളുമായി നമ്മുടെ ചിന്തകളെ യോജിപ്പിൽ കൊണ്ടുവരുക എന്നു പറയുമ്പോൾ നമുക്കു സ്വന്തമായി ചിന്തിക്കാനോ അഭിപ്രായം പറയാനോ സ്വാതന്ത്ര്യമില്ല എന്നല്ല അർഥം. 2 കൊരിന്ത്യർ 3:17 പറയുന്നതുപോലെ, “യഹോവയുടെ ആത്മാവുള്ളിടത്ത്‌ സ്വാതന്ത്ര്യമുണ്ട്‌.” നമ്മുടേതായ വ്യക്തിത്വസവിശേഷതകൾ വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. നമ്മുടെ ഇഷ്ടത്തിനു ചേർച്ചയിൽ പലതും ചെയ്യുന്നതിനും നമുക്കു താത്‌പര്യമുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നതിനും സാധിക്കും. വാസ്‌തവത്തിൽ, യഹോവ നമ്മളെ അങ്ങനെയാണു രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. എന്നാൽ നമുക്കു നമ്മുടെ സ്വാതന്ത്ര്യം ഒരു പരിധിയും കൂടാതെ ഉപയോഗിക്കാൻ കഴിയില്ല. (1 പത്രോസ്‌ 2:16 വായിക്കുക.) ശരിയും തെറ്റും തീരുമാനിക്കേണ്ട സാഹചര്യങ്ങളിൽ, ദൈവവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന തന്റെ ചിന്തകൾ നമ്മളെ വഴിനയിക്കണമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. ഇതു നമ്മുടെ സ്വാതന്ത്ര്യത്തിന്‌ ഒരു വിലങ്ങുതടിയാണോ, അതോ അതു നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണോ?

7, 8. യഹോവയുടെ കാഴ്‌ചപ്പാട്‌ വളർത്തിയെടുക്കുന്നത്‌ സ്വാതന്ത്ര്യം തടയുകയല്ലാത്തത്‌ എന്തുകൊണ്ട്‌? ഉദാഹരണം പറയുക.

7 ഒരു ഉദാഹരണം നോക്കാം. മാതാപിതാക്കൾ മക്കളിൽ നല്ല ഗുണങ്ങൾ നട്ടുവളർത്താൻ ശ്രമിക്കുന്നു. സത്യസന്ധരും കഠിനാധ്വാനികളും പരിഗണനയുള്ളവരും ആയിരിക്കാൻ അവർ മക്കളെ പഠിപ്പിച്ചേക്കാം. ഇവ അതിരുകവിഞ്ഞ നിയന്ത്രണങ്ങളായി പൊതുവേ കാണാറില്ല. മറിച്ച്‌, മുതിർന്നുവരുമ്പോൾ സന്തോഷമുള്ള ഒരു ജീവിതം നയിക്കുന്നതിന്‌ അത്‌ അവരെ ഒരുക്കും. കുട്ടികൾ വലുതായി വേറെ താമസിക്കാൻ തുടങ്ങിയാൽപ്പിന്നെ അവർക്ക്‌ അവരുടേതായ തിരഞ്ഞെടുപ്പുകൾ നടത്താം. മാതാപിതാക്കളിൽനിന്ന്‌ പഠിച്ച മൂല്യങ്ങളനുസരിച്ച്‌ ജീവിക്കുന്നെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാൻ അവർക്കു കഴിയും. അങ്ങനെ, കുഴപ്പങ്ങളിൽ ചെന്നുചാടാതിരിക്കാനും അനാവശ്യമായ ഉത്‌കണ്‌ഠകൾ ഒഴിവാക്കാനും അവർക്കു സാധിക്കും.

8 സ്‌നേഹമുള്ള ഒരു പിതാവിനെപ്പോലെ, തന്റെ മക്കൾ ഏറ്റവും സംതൃപ്‌തികരമായ ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (യശ. 48:17, 18) അതുകൊണ്ട്‌ ധാർമികനിലവാരങ്ങളുടെ കാര്യത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും യഹോവ ചില അടിസ്ഥാനതത്ത്വങ്ങൾ തന്നിട്ടുണ്ട്‌. ഇക്കാര്യങ്ങളിൽ താൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും തന്റെ മൂല്യങ്ങൾ പകർത്താനും യഹോവ നമ്മളെ ക്ഷണിക്കുന്നു. ഇത്‌ ഒരിക്കലും നമ്മുടെ സ്വാതന്ത്ര്യത്തിനു തടയിടുന്നതല്ല, പകരം നമ്മുടെ ചിന്താശേഷി മെച്ചപ്പെടുത്തുകയും വിശാലമായി ചിന്തിക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ ചിന്തകൾ ദൈവികമായ ഒരു തലത്തിലേക്ക്‌ ഉയരുകയും ചെയ്യും. (സങ്കീ. 92:5; സുഭാ. 2:1-5; യശ. 55:9) സ്വന്തമായ വ്യക്തിത്വം രൂപപ്പെടുത്തുന്നതോടൊപ്പം സന്തോഷത്തിലേക്കു നയിക്കുന്ന തീരുമാനങ്ങളെടുക്കാനും അതു സഹായിക്കും. (സങ്കീ. 1:2, 3) അതെ, യഹോവയെപ്പോലെ ചിന്തിക്കുന്നതാണു നമുക്കു നല്ലത്‌, പ്രയോജനകരവും!

യഹോവയുടെ ചിന്താരീതിയാണു ശ്രേഷ്‌ഠമായത്‌

9, 10. യഹോവയുടെ ചിന്തകൾ ലോകത്തിന്റേതിനെക്കാൾ ശ്രേഷ്‌ഠമാണെന്നു തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

9 സത്യാരാധകർ യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ ആഗ്രഹിക്കുന്നതിന്റെ മറ്റൊരു കാരണം, ദൈവത്തിന്റെ ചിന്താരീതി ലോകത്തിന്റേതിൽനിന്നും ഏറെ ശ്രേഷ്‌ഠമാണ്‌ എന്നതാണ്‌. മറ്റുള്ളവരോട്‌ എങ്ങനെ നല്ല രീതിയിൽ പെരുമാറാം, സന്തോഷകരമായ കുടുംബജീവിതം എങ്ങനെ നയിക്കാം, ജോലിയിൽനിന്ന്‌ എങ്ങനെ സംതൃപ്‌തി നേടാം ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചും ലോകത്തിലെ ആളുകൾ ഉപദേശം കൊടുക്കാറുണ്ട്‌. പക്ഷേ അവയിൽ മിക്കതും യഹോവയുടെ ചിന്താരീതിയുമായി ചേരുന്നതല്ല. ഉദാഹരണത്തിന്‌, സ്വന്തം താത്‌പര്യങ്ങൾ മാത്രം പിൻപറ്റാനാണു ലോകം പൊതുവേ പ്രോത്സാഹിപ്പിക്കുന്നത്‌. ലൈംഗിക അധാർമികത വെച്ചുപൊറുപ്പിക്കാൻ അതു തയ്യാറാണ്‌. കൂടുതൽ സന്തോഷം നേടാനുള്ള മാർഗമായി നിസ്സാരകാരണങ്ങളുടെ പേരിൽപ്പോലും പലപ്പോഴും വേർപിരിയലും വിവാഹമോചനവും ശുപാർശ ചെയ്യുന്നു. ഇത്തരം ഉപദേശങ്ങളെല്ലാം തിരുവെഴുത്തുകൾക്കു കടകവിരുദ്ധമാണ്‌. എന്നാലും അതിൽ ചിലതാണു നമ്മുടെ ഈ കാലത്തിനു പറ്റിയതെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?

10 “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിയുള്ളതെന്നു തെളിയും” എന്നു യേശു പറഞ്ഞു. (മത്താ. 11:19) സാങ്കേതികരംഗത്ത്‌ ലോകം വളരെയധികം പുരോഗതി നേടിയിട്ടുണ്ട്‌. എന്നാൽ യുദ്ധം, വർഗീയത, കുറ്റകൃത്യങ്ങൾ എന്നിവപോലെ സന്തോഷത്തിനു വിലങ്ങുതടിയായി നിൽക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ അതിന്‌ ഇതേവരെ കഴിഞ്ഞിട്ടില്ല. ധാർമികതയോടുള്ള ലോകത്തിന്റെ അയഞ്ഞ മനോഭാവമോ? ഇതു കുടുംബത്തകർച്ച, രോഗങ്ങൾ, മറ്റു കുഴപ്പങ്ങൾ തുടങ്ങിയവയ്‌ക്കു വഴിതെളിക്കുകയാണെന്ന്‌ അനേകരും സമ്മതിക്കുന്നു. നേരേ മറിച്ച്‌, ദൈവത്തിന്റെ കാഴ്‌ചപ്പാട്‌ സ്വീകരിക്കുന്ന ക്രിസ്‌ത്യാനികൾ മെച്ചപ്പെട്ട കുടുംബബന്ധങ്ങളും ധാർമികശുദ്ധി പാലിക്കുന്നതിന്റെ ആരോഗ്യകരമായ പ്രയോജനങ്ങളും ഭൂമിയിലെങ്ങുമുള്ള സഹവിശ്വാസികളുമായി സമാധാനവും ആസ്വദിക്കുന്നു. (യശ. 2:4; പ്രവൃ. 10:34, 35; 1 കൊരി. 6:9-11) യഹോവയുടെ ചിന്താരീതി ലോകത്തിന്റേതിനെക്കാൾ ശ്രേഷ്‌ഠമാണെന്നല്ലേ ഇതു കാണിക്കുന്നത്‌?

11. ആരുടെ ചിന്തകളാണു മോശയെ വഴിനയിച്ചത്‌, അതിന്റെ ഫലം എന്തായിരുന്നു?

11 ബൈബിൾരേഖകളിൽ കാണുന്ന വിശ്വസ്‌തരായ ആരാധകർ യഹോവയുടെ ചിന്തകളുടെ ശ്രേഷ്‌ഠത തിരിച്ചറിഞ്ഞവരായിരുന്നു. ഉദാഹരണത്തിന്‌, “മോശയ്‌ക്ക്‌ ഈജിപ്‌തിലെ സകല ജ്ഞാനത്തിലും പരിശീലനം” ലഭിച്ചിരുന്നെങ്കിലും അദ്ദേഹം “ജ്ഞാനമുള്ള ഒരു ഹൃദയം” നേടാനായി യഹോവയിലേക്കാണു നോക്കിയത്‌. (പ്രവൃ. 7:22; സങ്കീ. 90:12) അദ്ദേഹം യഹോവയോട്‌ ഇങ്ങനെ അപേക്ഷിച്ചു: “അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ.” (പുറ. 33:13) യഹോവയുടെ ചിന്തകളാണു മോശയെ വഴിനയിച്ചത്‌. അതുകൊണ്ട്‌ അദ്ദേഹത്തിന്‌ യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയിൽ അർഥപൂർണമായ ഒരു പങ്കുണ്ടായിരുന്നു. തിരുവെഴുത്തുകൾ മോശയെ അസാധാരണവിശ്വാസമുണ്ടായിരുന്ന ഒരാളായി പ്രശംസിച്ചുപറയുന്നു.—എബ്രാ. 11:24-27.

12. പൗലോസ്‌ അപ്പോസ്‌തലൻ എന്തിന്റെ അടിസ്ഥാനത്തിലാണു ചിന്തിച്ചത്‌?

12 അപ്പോസ്‌തലനായ പൗലോസ്‌ നല്ല അറിവും ബുദ്ധിശക്തിയും ഉള്ള ഒരാളായിരുന്നു, കുറഞ്ഞതു രണ്ടു ഭാഷകളെങ്കിലും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. (പ്രവൃ. 5:34; 21:37, 39; 22:2, 3) എന്നിട്ടും ധാർമികകാര്യങ്ങളിൽ അദ്ദേഹം ലോകത്തിന്റെ ജ്ഞാനം തള്ളിക്കളഞ്ഞു. പകരം, തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം ചിന്തിച്ചത്‌. (പ്രവൃത്തികൾ 17:2; 1 കൊരിന്ത്യർ 2:6, 7, 13 വായിക്കുക.) അതിന്റെ ഫലമായി, തന്റെ ശുശ്രൂഷ നന്നായി ആസ്വദിക്കാനും ഒരു നിത്യസമ്മാനത്തിനായി നോക്കിയിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.—2 തിമൊ. 4:8.

13. നമ്മുടെ ചിന്തകൾ യഹോവയുടെ ചിന്തകളുമായി ചേർച്ചയിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ആർക്കാണ്‌?

13 ദൈവത്തിന്റെ ചിന്താരീതി ലോകത്തിന്റേതിനെക്കാൾ ശ്രേഷ്‌ഠമാണ്‌ എന്നതിന്‌ ഒരു സംശയവുമില്ല. ദൈവികചിന്തകൾക്കനുസരിച്ച്‌ ജീവിക്കുന്നതു നമുക്കു ജീവിതവിജയവും വളരെയധികം സന്തോഷവും നേടിത്തരും. എന്നാൽ യഹോവ തന്റെ ചിന്തകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കുന്നില്ല. “വിശ്വസ്‌തനും വിവേകിയും ആയ അടിമ” വ്യക്തികളുടെ ചിന്തകളെ നിയന്ത്രിക്കുന്നില്ല, മൂപ്പന്മാരും അങ്ങനെ ചെയ്യുന്നില്ല. (മത്താ. 24:45; 2 കൊരി. 1:24) തന്റെ ചിന്തകളെ ദൈവത്തിന്റെ ചിന്തകളോടു യോജിപ്പിൽ കൊണ്ടുവരുക എന്നത്‌ ഓരോ ക്രിസ്‌ത്യാനിയുടെയും ഉത്തരവാദിത്വമാണ്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ഈ വ്യവസ്ഥിതി നമ്മളെ രൂപപ്പെടുത്താൻ അനുവദിക്കരുത്‌

14, 15. (എ) യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെങ്കിൽ എന്തിനെക്കുറിച്ചായിരിക്കണം നമ്മൾ ധ്യാനിക്കേണ്ടത്‌? (ബി) റോമർ 12:2-ന്റെ വെളിച്ചത്തിൽ നമ്മൾ ലോകത്തിന്റെ ആശയങ്ങൾ സ്വീകരിക്കുന്നത്‌ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌? ഉദാഹരണം പറയുക.

14 റോമർ 12:2 നമുക്ക്‌ ഈ ഉപദേശം തരുന്നു: “ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്‌. പകരം, മനസ്സു പുതുക്കി രൂപാന്തരപ്പെടുക. അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.” സത്യം പഠിക്കുന്നതിനു മുമ്പ്‌ നമ്മുടെ ചിന്താരീതി രൂപപ്പെടുത്തിയത്‌ എന്തായാലും ശരി, ദൈവത്തിന്റെ ചിന്തകളുമായി നമ്മുടെ ചിന്തകളെ യോജിപ്പിൽ കൊണ്ടുവരാൻ കഴിയുമെന്ന്‌ ഈ തിരുവെഴുത്തു കാണിച്ചുതരുന്നു. പാരമ്പര്യഘടകങ്ങളും മുൻകാലത്തെ അനുഭവങ്ങളും ഒരു അളവുവരെ നമ്മുടെ ചിന്തയെ സ്വാധീനിച്ചിട്ടുണ്ടെന്നതു ശരിയാണ്‌. പക്ഷേ എന്നുകരുതി, ഇനി നമ്മുടെ മനസ്സിനു മാറ്റം വരുത്താൻ കഴിയില്ലെന്നല്ല, കാരണം അതിന്‌ ആ കഴിവുണ്ട്‌. എന്നാൽ അത്‌ ഏറെയും ആശ്രയിച്ചിരിക്കുന്നത്‌ എന്തെല്ലാം കാര്യങ്ങളാണു നമ്മൾ മനസ്സിലേക്കു കടത്തിവിടുന്നത്‌, എന്തിനെക്കുറിച്ചാണ്‌ അധികസമയവും ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതിനെയൊക്കെയാണ്‌. യഹോവയുടെ ചിന്താരീതിയെക്കുറിച്ച്‌ ധ്യാനിക്കുമ്പോൾ യഹോവയുടെ കാഴ്‌ചപ്പാടുകൾ ശരിയാണെന്നു നമുക്കു ബോധ്യം വരും. അപ്പോൾ നമ്മുടെ ചിന്തകളെ യഹോവയുടെ ചിന്തകളുമായി യോജിപ്പിൽ കൊണ്ടുവരാൻ നമുക്ക്‌ ആഗ്രഹം തോന്നും.

15 ‘ഈ വ്യവസ്ഥിതി നമ്മളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ സമ്മതിക്കാതിരുന്നാൽ’ മാത്രമേ മനസ്സു പുതുക്കി, യഹോവ ചിന്തിക്കുന്ന രീതിയിൽ ചിന്തിക്കാൻ സാധിക്കുകയുള്ളൂ. ഇതിനു നമ്മൾ ആദ്യം ചെയ്യേണ്ടത്‌, ദൈവത്തിന്റെ ചിന്തകൾക്കു വിരുദ്ധമായ ആശയങ്ങളും കാഴ്‌ചപ്പാടുകളും തള്ളിക്കളയുക എന്നതാണ്‌. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ നമുക്ക്‌ ഒരു ദൃഷ്ടാന്തം നോക്കാം. പോഷകമൂല്യമുള്ള ഭക്ഷണം കഴിച്ചുകൊണ്ട്‌ ആരോഗ്യം മെച്ചപ്പെടുത്താൻ ഒരു വ്യക്തി തീരുമാനിക്കുന്നെന്നിരിക്കട്ടെ. പക്ഷേ അതിന്റെകൂടെ അദ്ദേഹം സ്ഥിരമായി മായം ചേർന്ന ഭക്ഷണവും കഴിക്കുന്നുണ്ട്‌. അങ്ങനെ ചെയ്‌താൽ പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനം കിട്ടുമോ? സമാനമായി, ലോകത്തിന്റെ ആശയങ്ങൾകൊണ്ട്‌ നമ്മൾ മനസ്സു ദുഷിപ്പിക്കുകയാണെങ്കിൽ യഹോവയുടെ ചിന്തകളെക്കുറിച്ച്‌ പഠിക്കുന്നതുകൊണ്ട്‌ വലിയ പ്രയോജനമുണ്ടാകില്ല.

16. നമ്മൾ ഏതിൽനിന്നാണു നമ്മളെത്തന്നെ സംരക്ഷിക്കേണ്ടത്‌?

16 ലോകത്തിന്റെ ചിന്താരീതിയോടുള്ള എല്ലാ സമ്പർക്കവും നമുക്ക്‌ ഒഴിവാക്കാൻ കഴിയുമോ? ഇല്ല. നമുക്ക്‌ അക്ഷരീയമായി ഈ ലോകം വിട്ടുപോകാൻ കഴിയില്ല. അതുകൊണ്ട്‌ ലോകത്തിന്റെ ആശയങ്ങളുമായി ഒരു അളവോളമുള്ള സമ്പർക്കം ഒഴിവാക്കാനുമാകില്ല. (1 കൊരി. 5:9, 10) പ്രസംഗപ്രവർത്തനം ചെയ്യുമ്പോൾത്തന്നെ ആളുകളുടെ തെറ്റായ ആശയങ്ങളും വിശ്വാസങ്ങളും നമ്മൾ അറിയാൻ ഇടയാകുന്നുണ്ട്‌. നമുക്കു ലോകത്തിന്റെ ഭക്തിവിരുദ്ധമായ ആശയങ്ങൾ പൂർണമായി ഒഴിവാക്കാനാകില്ല എന്നതു സത്യമാണെങ്കിലും അതു സ്വീകരിക്കുകയോ അതിനെ മനസ്സിലിട്ടു താലോലിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. സാത്താന്റെ പദ്ധതികളോടു ബന്ധപ്പെട്ട ചിന്തകളെ യേശു ചെയ്‌തതുപോലെ നമുക്കു പെട്ടെന്നുതന്നെ തള്ളിക്കളയാം. കൂടാതെ, ലോകത്തിന്റെ ചിന്താരീതികളോട്‌ ആവശ്യമില്ലാതെ സമ്പർക്കത്തിൽ വരാതിരിക്കാൻ നോക്കാം. —സുഭാഷിതങ്ങൾ 4:23 വായിക്കുക.

17. ലോകത്തിന്റെ ചിന്തകളുമായി അനാവശ്യസമ്പർക്കത്തിൽ വരുന്നത്‌ ഒഴിവാക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?

17 ഉദാഹരണത്തിന്‌, ഉറ്റ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ നല്ല ജാഗ്രത പുലർത്തണം. യഹോവയെ ആരാധിക്കാത്ത ആളുകളുമായി അടുത്ത്‌ ഇടപഴകിയാൽ അവരുടെ ചിന്താരീതി നമ്മളെ സ്വാധീനിക്കുമെന്നു ബൈബിൾ മുന്നറിയിപ്പു തരുന്നു. (സുഭാ. 13:20; 1 കൊരി. 15:12, 32, 33) വിനോദങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം. പരിണാമസിദ്ധാന്തത്തെ പിന്താങ്ങുന്നതോ അക്രമവും അധാർമികതയും ഉൾപ്പെട്ടതോ ആയ വിനോദങ്ങൾ നമ്മൾ ഒഴിവാക്കണം. അങ്ങനെ ചെയ്‌തുകൊണ്ട്‌ നമുക്കു “ദൈവപരിജ്ഞാനത്തിന്‌ എതിരായ” ആശയങ്ങൾ നമ്മുടെ ചിന്തയിൽ വിഷം കലർത്തുന്നത്‌ ഒഴിവാക്കാം.—2 കൊരി. 10:5.

ഹാനികരമായ വിനോദങ്ങൾ വേണ്ടെന്നുവെക്കാൻ നമ്മൾ കുട്ടികളെ സഹായിക്കുന്നുണ്ടോ? (18, 19 ഖണ്ഡികകൾ കാണുക)

18, 19. (എ) ലോകത്തിന്റെ അത്ര പ്രകടമല്ലാത്ത കാഴ്‌ചപ്പാടുകൾക്കെതിരെ നമ്മൾ ജാഗ്രത പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ സ്വയം ചോദിക്കണം, എന്തുകൊണ്ട്‌?

18 ലോകത്തിന്റെ ചിന്താരീതി അത്ര പ്രകടമല്ലാത്ത രീതിയിൽ നമ്മുടെ മുന്നിൽ വരുമ്പോഴും നമുക്ക്‌ അതു തിരിച്ചറിയാൻ കഴിയണം, അതു തള്ളിക്കളയുകയും വേണം. ഉദാഹരണത്തിന്‌, ഒരു പത്രവാർത്ത ഉന്നം വെക്കുന്നത്‌ ഒരുപക്ഷേ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയുടെ അഭിപ്രായങ്ങളെ പിന്താങ്ങാനായിരിക്കാം. നേട്ടങ്ങൾ കൊയ്‌തെടുക്കുന്നതിനെ ഉന്നമിപ്പിക്കുന്നതായിരിക്കാം ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാർത്ത. ചില ചലച്ചിത്രങ്ങളും പുസ്‌തകങ്ങളും, സ്വന്തം കാര്യവും കുടുംബത്തിന്റെ കാര്യവും മാത്രം നോക്കുക എന്ന ആശയം ഉന്നമിപ്പിക്കുകയും അതു ന്യായമാണെന്നും സ്വീകാര്യമാണെന്നും, ശരിയാണെന്നുപോലും സ്ഥാപിക്കുകയും ചെയ്യുന്നു. എന്നാൽ അത്തരം കാഴ്‌ചപ്പാടുകൾ പ്രധാനപ്പെട്ട ഒരു തിരുവെഴുത്താശയത്തിനു നേരേ കണ്ണടയ്‌ക്കുകയാണ്‌, അതായത്‌ യഹോവയെ സ്‌നേഹിക്കുമ്പോൾ നമ്മളും നമ്മുടെ കുടുംബവും അഭിവൃദ്ധിപ്പെടും എന്ന കാര്യത്തിനു നേരെ. (മത്താ. 22:36-39) കൂടാതെ കുട്ടികൾക്കുള്ള ചില കഥകളും പരിപാടികളും കുഴപ്പമൊന്നുമില്ലാത്തതാണെന്നു പ്രഥമദൃഷ്ട്യാ തോന്നിയാലും സദാചാരവിരുദ്ധമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായിരിക്കാം.

19 നല്ല വിനോദങ്ങൾ ആസ്വദിക്കുന്നതു തെറ്റാണെന്നല്ല ഈ പറഞ്ഞതിന്‌ അർഥം. എന്നാലും പിൻവരുന്ന ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കുന്നതു നല്ലതായിരിക്കും: ‘അത്ര പ്രകടമല്ലാത്ത രീതിയിലുള്ള ലോകത്തിന്റെ പഠിപ്പിക്കലുകൾ നമ്മൾ തിരിച്ചറിയുന്നുണ്ടോ? ചില പരിപാടികൾ കാണുന്നതിനും ചില പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിനും കുട്ടികൾക്കും അതുപോലെ നമുക്കുതന്നെയും നമ്മൾ പരിധികൾ വെക്കുന്നുണ്ടോ? നമ്മുടെ കുട്ടികൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ലോകത്തിന്റെ ആശയങ്ങൾ അവരെ സ്വാധീനിക്കാതിരിക്കാൻ, യഹോവ കാര്യങ്ങൾ കാണുന്ന വിധം നമ്മൾ അവരെ പഠിപ്പിക്കുന്നുണ്ടോ?’ ദൈവത്തിന്റെ ചിന്തകളും ലോകത്തിന്റെ ചിന്തകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നെങ്കിൽ ‘ഈ വ്യവസ്ഥിതി നമ്മളെ അതിന്റെ അച്ചിൽ വാർത്തെടുക്കുന്നതു’ നമുക്ക്‌ ഒഴിവാക്കാൻ കഴിയും.

ആരാണു നിങ്ങളെ ഇപ്പോൾ രൂപപ്പെടുത്തുന്നത്‌?

20. ദൈവത്തിന്റെ ചിന്തയാണോ ലോകത്തിന്റെ ചിന്തയാണോ നമ്മളെ സ്വാധീനിക്കുന്നതെന്ന്‌ എന്താണു നിർണയിക്കുന്നത്‌?

20 ഓർക്കുക, അടിസ്ഥാനപരമായി നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ എത്തുന്ന രണ്ട്‌ ഉറവിടങ്ങളാണ്‌ ഉള്ളത്‌, യഹോവയും സാത്താന്റെ നിയന്ത്രണത്തിലുള്ള ലോകവും. ഇതിൽ നിങ്ങളെ രൂപപ്പെടുത്തുന്നത്‌ ആരാണ്‌, അല്ലെങ്കിൽ എന്താണ്‌? നമ്മൾ ഏത്‌ ഉറവിടത്തിൽനിന്നാണോ വിവരങ്ങൾ ശേഖരിക്കുന്നത്‌, ആ ഉറവിടമാണു നമ്മളെ രൂപപ്പെടുത്തുന്നത്‌. നമ്മൾ ലോകത്തിന്റെ ആശയങ്ങളാണു നമ്മുടെ മനസ്സിലേക്കു കടത്തിവിടുന്നതെങ്കിൽ അതായിരിക്കും നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുന്നത്‌. അങ്ങനെയായാൽ ജഡികമായ രീതിയിലായിരിക്കും നമ്മൾ കാര്യങ്ങളെ നോക്കിക്കാണുന്നതും പ്രവർത്തിക്കുന്നതും. അതുകൊണ്ട്‌ എന്തൊക്കെ കാര്യങ്ങളാണു നമ്മൾ മനസ്സിലേക്കു കടത്തിവിടുന്നത്‌, എന്തിനെക്കുറിച്ചാണു നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ എന്നീ കാര്യങ്ങൾക്കു നമ്മൾ ശ്രദ്ധ കൊടുക്കണം.

21. അടുത്ത ലേഖനത്തിൽ പ്രധാനപ്പെട്ട ഏതു കാര്യം നമ്മൾ ചർച്ച ചെയ്യും?

21 നേരത്തേ പറഞ്ഞതുപോലെ യഹോവയെപ്പോലെ ചിന്തിക്കണമെങ്കിൽ, ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽനിന്ന്‌ നമ്മുടെ മനസ്സുകളെ സ്വതന്ത്രമാക്കിനിറുത്തിയാൽ മാത്രം പോരാ. നമ്മുടെ മനസ്സു ദൈവത്തിന്റെ ചിന്തകളിൽ വ്യാപരിക്കണം, അങ്ങനെ ദൈവത്തിന്റെ ചിന്തകൾ നമ്മുടേതാക്കണം. അത്‌ എങ്ങനെ ചെയ്യാമെന്ന്‌ അടുത്ത ലേഖനത്തിൽ കൂടുതലായി ചിന്തിക്കും.

^ ഖ. 5 അങ്ങേയറ്റം സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാൾക്കുപോലും മറ്റുള്ളവരുടെ സ്വാധീനത്തിൽനിന്ന്‌ തീർത്തും ഒഴിവാകാൻ പറ്റില്ല എന്നതാണു വസ്‌തുത. ജീവന്റെ ഉത്ഭവംപോലുള്ള ഗഹനമായ വിഷയത്തെക്കുറിച്ചായാലും, ഏതു വസ്‌ത്രമാണു ധരിക്കേണ്ടത്‌ എന്നതുപോലുള്ള ചെറിയ കാര്യത്തെക്കുറിച്ചായാലും ആളുകളുടെ ചിന്തകളെ മറ്റുള്ളവർ ഒരു അളവോളം സ്വാധീനിക്കുന്നുണ്ട്‌. എന്നാൽ നമ്മളെ സ്വാധീനിക്കാൻ ആരെ അനുവദിക്കണം എന്നു നമുക്കു തീരുമാനിക്കാം.