യഹോവയുടെ ചിന്തകൾ നിങ്ങൾ സ്വന്തമാക്കുന്നുണ്ടോ?
“മനസ്സു പുതുക്കി രൂപാന്തരപ്പെടുക.”—റോമ. 12:2.
1, 2. ആത്മീയമായി വളരുമ്പോൾ നമ്മൾ എന്തു ചെയ്യാൻ പഠിക്കും? ഒരു ഉദാഹരണം പറയുക.
ഒരു കൊച്ചുകുട്ടിക്ക് ഒരു സമ്മാനം കിട്ടുന്നു. “മോനേ, താങ്ക്സ് പറഞ്ഞേ” എന്നു മാതാപിതാക്കൾ അവനോടു പറയും. യാന്ത്രികമായിട്ട് അവൻ അത് അനുസരിക്കും. എന്നാൽ, മറ്റുള്ളവരോടു നന്ദിയുള്ളവനായിരിക്കാൻ മാതാപിതാക്കൾ തന്നോട് ആവശ്യപ്പെടുന്നതിന്റെ കാരണം വളർന്നുവരുമ്പോൾ അവനു മനസ്സിലാകും. മറ്റുള്ളവരുടെ ദയാപ്രവൃത്തികളോടുള്ള വിലമതിപ്പും വർധിക്കും. അപ്പോൾ ഹൃദയത്തിൽനിന്ന് നന്ദി പറയാൻ അവൻ പ്രേരിതനാകും. എന്തുകൊണ്ട്? കാരണം, നന്ദി പറയുന്നതിനെക്കുറിച്ച് അവൻ എപ്പോഴും ചിന്തിക്കും, അത് അവന്റെ ചിന്തയുടെ ഭാഗമായിത്തീർന്നിരിക്കും.
2 സമാനമായി, യഹോവ വെച്ചിരിക്കുന്ന അടിസ്ഥാനനിബന്ധനകൾ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം സത്യം പഠിച്ചപ്പോൾ നമ്മൾ മനസ്സിലാക്കി. എന്നാൽ ആത്മീയമായി വളരുമ്പോൾ യഹോവയുടെ ചിന്തകളെക്കുറിച്ച് നമ്മൾ കൂടുതൽ പഠിക്കും. അതായത്, യഹോവയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണ്, ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ്, യഹോവ ഓരോ കാര്യങ്ങളും എങ്ങനെയാണു വീക്ഷിക്കുന്നത് എന്നൊക്കെ. ഇങ്ങനെ ചിന്തിക്കാൻ പഠിക്കുകയും ആ ചിന്തകൾ നമ്മുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കുകയും ചെയ്യുമ്പോൾ നമ്മൾ യഹോവയുടെ ചിന്തകൾ സ്വന്തമാക്കുകയാണ് എന്നു പറയാം.
3. യഹോവയുടെ ചിന്തകൾ നമ്മുടെ സ്വന്തമാക്കുന്നത് എപ്പോഴും എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
3 യഹോവയെപ്പോലെ ചിന്തിക്കാൻ പഠിക്കുന്നതു സന്തോഷം തരുന്ന കാര്യമാണെങ്കിലും പറയുന്നതുപോലെ അത് അത്ര എളുപ്പമായിരിക്കണമെന്നില്ല.
അപൂർണമായ നമ്മുടെ സ്വന്തം ചിന്തകൾ ചിലപ്പോൾ അതിനു തടസ്സമായേക്കാം. ഉദാഹരണത്തിന്, ധാർമികശുദ്ധി, ഭൗതികത, പ്രസംഗപ്രവർത്തനം, രക്തത്തിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ യഹോവയുടെ കാഴ്ചപ്പാടു മനസ്സിലാക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയെന്നുവരാം. ഇക്കാര്യത്തിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും? ദൈവത്തിന്റെ ചിന്തകൾ നമ്മുടെ സ്വന്തമാക്കുന്നതിൽ തുടരാനും പുരോഗതി വരുത്താനും എങ്ങനെ കഴിയും? അങ്ങനെ ചെയ്യുന്നത് ഇപ്പോഴത്തെയും ഭാവിയിലെയും നമ്മുടെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കും?ദൈവത്തിന്റെ ചിന്തകൾ നമ്മുടെ സ്വന്തമാക്കുക
4. “മനസ്സു പുതുക്കി രൂപാന്തരപ്പെടുക” എന്ന പൗലോസിന്റെ ഉപദേശം അനുസരിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു?
4 റോമർ 12:2 വായിക്കുക. യഹോവയെപ്പോലെ ചിന്തിക്കാൻ പഠിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു പൗലോസ് അപ്പോസ്തലൻ ഈ വാക്യത്തിൽ വിവരിച്ചിട്ടുണ്ട്. ‘ഈ വ്യവസ്ഥിതി നമ്മളെ അതിന്റെ അച്ചിൽ വാർത്തെടുക്കാതിരിക്കണമെങ്കിൽ’ ഈ ലോകത്തിന്റെ കാഴ്ചപ്പാടുകളെയും മനോഭാവങ്ങളെയും കുറിച്ച് നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കരുതെന്നു കഴിഞ്ഞ ലേഖനം വിശദീകരിച്ചു. എന്നാൽ അതു മാത്രമല്ല, ‘മനസ്സു പുതുക്കി രൂപാന്തരപ്പെടേണ്ടതിന്റെ’ ആവശ്യവും പൗലോസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദൈവത്തിന്റെ ചിന്തകൾ മനസ്സിലാക്കുക എന്ന ലക്ഷ്യത്തിൽ ദൈവവചനം പഠിക്കുന്നതും ധ്യാനിക്കുന്നതും അതു കൂടാതെ നമ്മുടെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളോടു ചേർച്ചയിൽ കൊണ്ടുവരുന്നതും ഇതിൽ ഉൾപ്പെടുന്നു.
5. വെറുതേ ഓടിച്ചുവായിക്കുന്നതും പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുക.
5 പഠനം എന്നു പറഞ്ഞാൽ കുറെ ഭാഗങ്ങൾ വായിച്ചുതീർക്കുന്നതോ ഉത്തരങ്ങളുടെ അടിയിൽ വെറുതേ വരയ്ക്കുന്നതോ അല്ല എന്നു നമുക്ക് അറിയാം. പഠിക്കുമ്പോൾ, വായിക്കുന്ന ഭാഗം യഹോവയെയും യഹോവയുടെ വഴികളെയും ചിന്തകളെയും കുറിച്ച് എന്തെല്ലാം വെളിപ്പെടുത്തുന്നു എന്നു നമ്മൾ ചിന്തിക്കുന്നു. യഹോവ എന്തുകൊണ്ടാണ് ചില കാര്യങ്ങൾ ചെയ്യാൻ കല്പിക്കുന്നതെന്നും അതേസമയം മറ്റു ചിലതു വിലക്കുന്നതെന്നും മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുന്നു. അതുപോലെ നമ്മുടെ ജീവിതത്തിലും ചിന്താരീതിയിലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നും നമ്മൾ ചിന്തിക്കുന്നു. ഓരോ തവണ പഠിക്കുമ്പോഴും ഈ കാര്യങ്ങളെല്ലാം പരിശോധിക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കാൻ സമയമെടുക്കുന്നത്, ഒരുപക്ഷേ പഠനസമയത്തിന്റെ പകുതി അതിനായി നീക്കിവെക്കുന്നത്, നമുക്കു പ്രയോജനം ചെയ്യും.—സങ്കീ. 119:97; 1 തിമൊ. 4:15.
6. യഹോവയുടെ ചിന്തകളെക്കുറിച്ച് ധ്യാനിക്കുമ്പോൾ എന്തു സംഭവിക്കും?
6 ദൈവവചനം പതിവായി ധ്യാനിക്കുമ്പോൾ, തികച്ചും അസാധാരണമായ ഒന്നു സംഭവിക്കും. കാര്യങ്ങളെക്കുറിച്ചുള്ള യഹോവയുടെ ചിന്താരീതി തികവുറ്റതാണെന്നു നമുക്കു സ്വയം ബോധ്യപ്പെടും. യഹോവയുടെ വീക്ഷണകോണിൽനിന്ന് നമ്മൾ കാര്യങ്ങൾ കണ്ടുതുടങ്ങും. അതാണു ശരിയെന്നു നമ്മൾ സമ്മതിക്കും. അങ്ങനെ നമ്മൾ മനസ്സു പുതുക്കുകയാണ്. ഒരു പുതിയ രീതിയിൽ നമ്മൾ ചിന്തിച്ചുതുടങ്ങും. പതിയെപ്പതിയെ നമ്മൾ യഹോവയുടെ ചിന്തകൾ നമ്മുടെ സ്വന്തമാക്കും.
ചിന്തകൾ പ്രവൃത്തികളെ സ്വാധീനിക്കും
7, 8. (എ) വസ്തുവകകളോടുള്ള ബന്ധത്തിൽ യഹോവയുടെ വീക്ഷണം എന്താണ്? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.) (ബി) യഹോവ’’യുടെ കാഴ്ചപ്പാടു സ്വീകരിക്കുകയാണെങ്കിൽ നമ്മൾ എന്തിനായിരിക്കും എല്ലായ്പോഴും മുൻഗണന കൊടുക്കുന്നത്?
7 ചിന്തിക്കുന്നതു മനസ്സിൽ നടക്കുന്ന ഒരു കാര്യം മാത്രമാണെന്നു നമ്മൾ നിഗമനം ചെയ്യരുത്. അത് അവിടംകൊണ്ട് തീരുന്നില്ല. ചിന്തയും പ്രവൃത്തിയും പരസ്പരം കൈകോർത്ത് പോകുന്നവയാണ്. (മർക്കോ. 7:21-23; യാക്കോ. 2:17) ചില ഉദാഹരണങ്ങൾ നോക്കിയാൽ നമുക്ക് ഇതു മെച്ചമായി മനസ്സിലാക്കാം. സുവിശേഷങ്ങൾ പരിശോധിക്കുകയാണെങ്കിൽ, വസ്തുവകകളെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണെന്നു വ്യക്തമായ സൂചനകൾ ലഭിക്കും. തന്റെ മകനെ വളർത്തുന്നതിന്, സാമ്പത്തികമായി അധികമൊന്നുമില്ലാത്ത ഒരു ദമ്പതികളെയാണു ദൈവം തിരഞ്ഞെടുത്തത്. (ലേവ്യ 12:8; ലൂക്കോ. 2:24) യേശു പിറന്നപ്പോൾ, മറിയ കുഞ്ഞിനെ “ഒരു പുൽത്തൊട്ടിയിൽ കിടത്തി. കാരണം സത്രത്തിൽ അവർക്കു സ്ഥലം കിട്ടിയില്ല.” (ലൂക്കോ. 2:7) യഹോവ ഒന്നു മനസ്സു വെച്ചിരുന്നെങ്കിൽ തന്റെ മകനു ജനിക്കാൻ ഏറെ മെച്ചമായ സൗകര്യമൊരുക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. എന്നാൽ യേശു വളർന്നുവരേണ്ട ആത്മീയചുറ്റുപാടിനാണ് യഹോവ പ്രാധാന്യം കൊടുത്തത്.
8 യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഈ ബൈബിൾവിവരണത്തിൽനിന്ന് വസ്തുവകകളുടെ കാര്യത്തിൽ യഹോവയുടെ വീക്ഷണം നമുക്കു മനസ്സിലാക്കാൻ കഴിയും. മക്കളുടെ ഭാവി ഭദ്രമാകുന്നതിനുവേണ്ടി അവർ സാമ്പത്തികമായി നല്ല നിലയിലെത്താൻ എബ്രായർ 13:5 വായിക്കുക.
ചില മാതാപിതാക്കൾ ശ്രമിക്കുന്നു. അതിനുവേണ്ടി ആത്മീയകാര്യങ്ങൾ ബലികഴിച്ചാലും വേണ്ടില്ല എന്നാണ് അവർ കരുതുന്നത്. എന്നാൽ യഹോവ ആത്മീയകാര്യങ്ങൾക്കാണ് ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നതെന്നു വ്യക്തമല്ലേ? നിങ്ങൾ യഹോവയുടെ വീക്ഷണമുള്ളവരാണോ? നിങ്ങളുടെ പ്രവർത്തനങ്ങൾ എന്താണു വെളിപ്പെടുത്തുന്നത്?—9, 10. മറ്റുള്ളവർ ഇടറിവീഴാൻ ഇടയാക്കുന്നതിനെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്, നമുക്കും അതേ വീക്ഷണമാണുള്ളതെന്ന് എങ്ങനെ തെളിയിക്കാം?
9 അടുത്തതായി, മറ്റുള്ളവർ ഇടറിവീഴാൻ നമ്മൾ ഇടയാക്കുന്നതിനെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം നോക്കാം. യേശു പറഞ്ഞു: “വിശ്വാസമുള്ള ഈ ചെറിയവരിൽ ഒരാൾ ഇടറിവീഴാൻ ആരെങ്കിലും ഇടയാക്കിയാൽ, കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ലു കഴുത്തിൽ കെട്ടി അയാളെ കടലിൽ എറിയുന്നതാണ് അയാൾക്കു കൂടുതൽ നല്ലത്.” (മർക്കോ. 9:42, അടിക്കുറിപ്പ്) എത്ര ശക്തമായ വാക്കുകൾ! പിതാവിന്റെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിച്ച വ്യക്തിയാണു യേശു. അതുകൊണ്ട് ആരുടെയെങ്കിലും ചിന്തയില്ലാത്ത പ്രവൃത്തികളുടെ ഫലമായി യേശുവിന്റെ അനുഗാമികളിൽ ഒരാൾ ഇടറിവീണാൽ യഹോവ അതു വളരെ ഗൗരവമായിട്ടായിരിക്കും കാണുന്നതെന്നു നമുക്കു മനസ്സിലാക്കാം.—യോഹ. 14:9.
10 ഇക്കാര്യത്തിൽ നമ്മൾ യഹോവയുടെയും യേശുവിന്റെയും വീക്ഷണം സ്വന്തമാക്കിയിട്ടുണ്ടോ? നമ്മുടെ പ്രവൃത്തികൾ എന്താണു വെളിപ്പെടുത്തുന്നത്? ഉദാഹരണത്തിന്, നമുക്ക് ഏതെങ്കിലും ഒരു വസ്ത്രം ഇഷ്ടപ്പെട്ടെന്നിരിക്കട്ടെ. അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേകരീതിയിൽ ഒരുങ്ങുന്നതു നമുക്ക് ഇഷ്ടമാണെന്നിരിക്കട്ടെ. എന്നാൽ അതു സഭയിൽ ആരെയെങ്കിലും ഇടറിക്കാനോ മറ്റുള്ളവരിൽ മോശമായ വികാരങ്ങൾ ഉണർത്താനോ സാധ്യതയുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും? നമുക്ക് ഇഷ്ടപ്പെട്ട ഒരു ഫാഷൻ ഒഴിവാക്കാൻ സഹോദരങ്ങളോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കുമോ?—1 തിമൊ. 2:9, 10.
11, 12. തിന്മ സംബന്ധിച്ച് യഹോവയുടെ വീക്ഷണം നട്ടുവളർത്തുന്നതും ഒപ്പം ആത്മനിയന്ത്രണം ഉണ്ടായിരിക്കുന്നതും തെറ്റു ചെയ്യുന്നതിൽനിന്ന് നമ്മളെ എങ്ങനെ സംരക്ഷിക്കും?
11 ഇനി മറ്റൊരു ഉദാഹരണം നോക്കാം. യഹോവ അനീതി, അതായത് തെറ്റായ പ്രവൃത്തി, വെറുക്കുന്നു. (യശ. 61:8) അവകാശപ്പെടുത്തിയ അപൂർണതയുടെ ഫലമായി നമുക്കു ചില തെറ്റായ ചായ്വുകളുണ്ടെന്നു ദൈവത്തിന് അറിയാം. എങ്കിലും തിന്മയെ താൻ വെറുക്കുന്നതുപോലെ നമ്മളും വെറുക്കാൻ ദൈവം നമ്മളോട് ആവശ്യപ്പെടുന്നു. (സങ്കീർത്തനം 97:10 വായിക്കുക.) യഹോവ എന്തുകൊണ്ടാണു തിന്മയെ വെറുക്കുന്നത് എന്നതിനെക്കുറിച്ച് ധ്യാനിക്കുന്നത്, യഹോവയുടെ ചിന്ത സ്വന്തമാക്കാൻ നമ്മളെ സഹായിക്കും, തെറ്റിനെ ചെറുത്തുനിൽക്കാനുള്ള ശക്തി അതു തരും.
12 അനീതി സംബന്ധിച്ച് യഹോവയുടെ വീക്ഷണം വളർത്തിയെടുക്കുന്നത്, ദൈവവചനം പേരെടുത്ത് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങൾ തെറ്റാണെന്നു തിരിച്ചറിയാൻ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, ലോകത്ത് ഇന്നു കൂടുതൽക്കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണു ധാർമികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന, മടിയിൽ ഇരുന്നുള്ള ഒരു തരം നൃത്തം. പച്ചയായ ലൈംഗികത ഉൾപ്പെടുന്നില്ലെന്നു ന്യായവാദം ചെയ്തുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളെ ചിലർ ന്യായീകരിച്ചേക്കാം. * എന്നാൽ എല്ലാ തരം തിന്മയെയും വെറുക്കുന്ന ദൈവത്തിന്റെ ചിന്തയോടു ചേരുന്നതാണോ ഇത്തരം പ്രവർത്തനങ്ങൾ? ആത്മനിയന്ത്രണം നട്ടുവളർത്തിക്കൊണ്ടും യഹോവ വെറുക്കുന്ന കാര്യങ്ങളെ വെറുത്തുകൊണ്ടും തെറ്റായ കാര്യങ്ങളിൽനിന്ന് നമുക്ക് അകന്നുനിൽക്കാം.—റോമ. 12:9.
ഭാവിതീരുമാനങ്ങളെക്കുറിച്ച് മുന്നമേ ചിന്തിക്കുക
13. നമ്മുടെ ഭാവിതീരുമാനങ്ങളെ യഹോവയുടെ വീക്ഷണം എങ്ങനെ ബാധിക്കുമെന്നു നമ്മൾ മുന്നമേ ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
13 ഭാവിയിൽ നേരിട്ടേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ച് യഹോവയുടെ ചിന്ത എന്താണെന്നു വിശകലനം ചെയ്യുന്നതും നമ്മുടെ പഠനത്തിന്റെ ഭാഗമായിരിക്കണം. അപ്പോൾ, പെട്ടെന്ന് തീരുമാനമെടുക്കേണ്ട ഒരു സാഹചര്യം വന്നാൽ, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കേണ്ടിവരില്ല. (സുഭാ. 22:3) ചില ബൈബിൾ ഉദാഹരണങ്ങൾ നോക്കാം.
14. പോത്തിഫറിന്റെ ഭാര്യ വശീകരിക്കാൻ ശ്രമിച്ചപ്പോൾ യോസേഫ് അതു നിരസിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 പോത്തിഫറിന്റെ ഭാര്യ വശീകരിക്കാൻ ശ്രമിച്ചപ്പോൾ, രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ യോസേഫ് അതു തള്ളിക്കളഞ്ഞു. ദമ്പതികൾക്കിടയിലെ ഉൽപത്തി 39:8, 9 വായിക്കുക.) പോത്തിഫറിന്റെ ഭാര്യയോടു യോസേഫ് എന്താണു പറഞ്ഞതെന്ന് ഓർക്കുക: “ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?” ദൈവത്തിന്റെ ചിന്തകൾ യോസേഫ് സ്വന്തമാക്കിയെന്നല്ലേ ഇതു കാണിക്കുന്നത്? നമ്മുടെ കാര്യമോ? കൂടെ ജോലി ചെയ്യുന്ന ഒരാൾ ശൃംഗരിക്കാൻ വന്നെന്നിരിക്കട്ടെ. അല്ലെങ്കിൽ ആരെങ്കിലും നമ്മുടെ മൊബൈൽ ഫോണിലേക്കു ലൈംഗികച്ചുവയുള്ള ഒരു സന്ദേശമോ ചിത്രമോ അയയ്ക്കുന്നെന്നിരിക്കട്ടെ. * ഇങ്ങനെയുള്ള സാഹചര്യങ്ങൾ നമുക്ക് എങ്ങനെ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കും? ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം നേരത്തേതന്നെ മനസ്സിലാക്കണം, ആ ചിന്തകൾ നമ്മുടെ സ്വന്തമാക്കണം, ഒരു സാഹചര്യമുണ്ടായാൽ എന്തു ചെയ്യണമെന്നു മുൻകൂട്ടി തീരുമാനിക്കണം.
വിശ്വസ്തതയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തെപ്പറ്റി യോസേഫ് മുന്നമേതന്നെ ചിന്തിച്ചിരുന്നു എന്നാണ് ഇതു കാണിക്കുന്നത്. (15. യഹോവയോടുള്ള വിശ്വസ്തതയിൽ വിട്ടുവീഴ്ച ചെയ്യാൻ സമ്മർദമുണ്ടാകുമ്പോൾ ആ മൂന്ന് എബ്രായരെപ്പോലെ നമുക്ക് എങ്ങനെ പിടിച്ചുനിൽക്കാം?
15 അടുത്തതായി, നെബൂഖദ്നേസർ രാജാവിന്റെ കാലത്തെ മൂന്ന് എബ്രായരുടെ ദൃഷ്ടാന്തം നോക്കാം. ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നിങ്ങനെയാണ് അവരെ വിളിച്ചിരുന്നത്. രാജാവ് സ്ഥാപിച്ച സ്വർണബിംബത്തെ ആരാധിക്കാൻ വിസമ്മതിച്ചതും രാജാവിനോടുള്ള അവരുടെ ഉറച്ച മറുപടിയും കാണിക്കുന്നത്, യഹോവയോടു വിശ്വസ്തരായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർ നേരത്തേതന്നെ നന്നായി ചിന്തിച്ചിരുന്നു എന്നാണ്. (പുറ. 20:4, 5; ദാനി. 3:4-6, 12, 16-18) വ്യാജമതത്തോടു ബന്ധപ്പെട്ട ഏതെങ്കിലും വിശേഷദിവസം ആഘോഷിക്കുന്നതിനു തൊഴിലുടമ നിങ്ങളോടു പിരിവ് ആവശ്യപ്പെടുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? അത്തരം സാഹചര്യങ്ങളുണ്ടാകുന്നതുവരെ കാത്തിരിക്കാതെ യഹോവയുടെ ചിന്ത എന്താണെന്ന് അറിയാൻ നിങ്ങൾക്ക് ഇപ്പോൾത്തന്നെ ശ്രമിച്ചുകൂടേ? അങ്ങനെയാണെങ്കിൽ ആ മൂന്ന് എബ്രായരെപ്പോലെ, ഇത്തരത്തിലുള്ള ഏതെങ്കിലും സാഹചര്യമുണ്ടായാൽ ശരിയായതു ചെയ്യാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും.
ഗവേഷണം ചെയ്ത്, ചികിത്സയോടു ബന്ധപ്പെട്ട നിയമപരമായ രേഖ തയ്യാറാക്കുകയും ഡോക്ടറോടു സംസാരിക്കുകയും ചെയ്തിട്ടുണ്ടോ? (16-ാം ഖണ്ഡിക കാണുക)
16. അടിയന്തിര വൈദ്യചികിത്സ വേണ്ടിവരുന്ന സാഹചര്യങ്ങൾ നേരിടാൻ യഹോവയുടെ ചിന്തയെക്കുറിച്ചുള്ള വ്യക്തമായ അറിവ് എങ്ങനെ സഹായിക്കും?
16 യഹോവയുടെ ചിന്തകളെക്കുറിച്ച് മുന്നമേ ധ്യാനിക്കുന്നത്, അടിയന്തിരചികിത്സ ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽ വിശ്വസ്തരായി നിൽക്കാൻ നമ്മളെ സഹായിക്കും. രക്തമോ രക്തത്തിന്റെ നാലു പ്രധാനഘടകങ്ങളിൽ ഏതെങ്കിലുമോ സ്വീകരിക്കില്ലെന്നു നമ്മളെല്ലാം ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. എങ്കിലും ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ യഹോവയുടെ ചിന്ത മനസ്സിലാക്കി ചെയ്യേണ്ട ചില വൈദ്യനടപടികളുടെ കാര്യത്തിലോ? നമ്മൾ വ്യക്തിപരമായി തീരുമാനം എടുക്കണം. (പ്രവൃ. 15:28, 29) ഇതിനുള്ള ഏറ്റവും നല്ല സമയം ഏതാണ്? നമ്മൾ ആശുപത്രിയിലായിരിക്കുമ്പോഴാണോ? അല്ല, ആ സമയത്ത് നമ്മൾ ചിലപ്പോൾ കടുത്ത വേദന അനുഭവിക്കുകയായിരിക്കും, പെട്ടെന്ന് ഒരു തീരുമാനം എടുക്കാനുള്ള സമ്മർദത്തിലുമായിരിക്കും. കാര്യങ്ങളെക്കുറിച്ച് നന്നായി പഠിച്ച് തീരുമാനങ്ങളെടുക്കാനും ആ തീരുമാനങ്ങൾ വ്യക്തമാക്കുന്ന നിയമപരമായ രേഖ തയ്യാറാക്കാനും നിങ്ങളുടെ ഡോക്ടറോടു സംസാരിക്കാനും ഉള്ള സമയം ഇപ്പോഴാണ്. *
17-19. ഓരോ കാര്യത്തെക്കുറിച്ചും യഹോവയുടെ ചിന്ത എന്താണെന്ന് ഇപ്പോൾത്തന്നെ പഠിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? നമ്മൾ തയ്യാറായിരിക്കേണ്ട ഒരു സാഹചര്യത്തിന് ഉദാഹരണം പറയുക.
17 അവസാനമായി, യേശുവിന്റെ ദൃഷ്ടാന്തം നോക്കാം. “കർത്താവേ, അങ്ങനെ പറയരുത്. അങ്ങയ്ക്ക് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല” എന്ന പത്രോസിന്റെ വഴിതെറ്റിക്കുന്ന ഉപദേശത്തിനു യേശു പെട്ടെന്ന് മറുപടി കൊടുത്തു. വ്യക്തമായും, തന്നെക്കുറിച്ചുള്ള ദൈവേഷ്ടത്തെക്കുറിച്ച് യേശു മുന്നമേ ചിന്തിച്ചിരുന്നു. ഭൂമിയിലെ തന്റെ ജീവിതത്തെയും മരണത്തെയും പറ്റി പറയുന്ന തിരുവെഴുത്തുകളെക്കുറിച്ചും യേശു ധ്യാനിച്ചിരുന്നു. ഈ അറിവ് വിശ്വസ്തനായി തുടരാനും ആത്മത്യാഗം ചെയ്യാനും ഉള്ള യേശുവിന്റെ തീരുമാനം ശക്തമാക്കി.—മത്തായി 16:21-23 വായിക്കുക.
18 നമ്മൾ ദൈവവുമായി ഒരു സുഹൃദ്ബന്ധത്തിലേക്കു വരാനും ദൈവസേവനത്തിൽ കഴിയുന്നിടത്തോളം ചെയ്യാനും ആണ് ദൈവം ആഗ്രഹിക്കുന്നത്. (മത്താ. 6:33; 28:19, 20; യാക്കോ. 4:8) എന്നാൽ യേശുവിന്റെ കാര്യത്തിലെന്നപോലെ, നല്ല ഉദ്ദേശ്യത്തോടെ ചിലർ നമ്മളെ ആ പാതയിൽനിന്ന് വ്യതിചലിപ്പിക്കാൻ ശ്രമിച്ചേക്കാം. ഉദാഹരണത്തിന്, തൊഴിലുടമ നിങ്ങൾക്കു ഒരു ജോലിക്കയറ്റം വാഗ്ദാനം ചെയ്തെന്നിരിക്കട്ടെ. ശമ്പളത്തിൽ നല്ല വർധനയുണ്ടാകും. പക്ഷേ അതു നിങ്ങളുടെ ആത്മീയപ്രവർത്തനങ്ങൾക്കു തടസ്സമാകുന്ന ഒന്നാണെങ്കിലോ? വേറൊരു സാഹചര്യം: നിങ്ങൾ ഒരു വിദ്യാർഥിയാണ്. വീട്ടിൽനിന്ന് മാറിനിന്ന് പഠിക്കാൻ നിങ്ങൾക്ക് അവസരം കിട്ടുന്നു. ആ സമയത്ത് പ്രാർഥനാപൂർവം ഗവേഷണം ചെയ്യുകയും കുടുംബാംഗങ്ങളും മൂപ്പന്മാരും ആയി ആലോചിക്കുകയും പിന്നെ ഒരു തീരുമാനം എടുക്കുകയും ചെയ്യേണ്ടിവരുമോ? അതിനു പകരം, അത്തരം വിഷയങ്ങളെക്കുറിച്ച് യഹോവയുടെ ചിന്ത എന്താണെന്ന് ഇപ്പോൾത്തന്നെ പഠിച്ചുകൂടേ? അങ്ങനെയെങ്കിൽ, എപ്പോഴെങ്കിലും അത്തരമൊരു വാഗ്ദാനം കിട്ടിയാൽ അത് ഒരു പ്രലോഭനമായിപ്പോലും നിങ്ങൾക്കു തോന്നില്ല. കാരണം, നിങ്ങൾ ആത്മീയലക്ഷ്യങ്ങൾ വെച്ചിട്ടുണ്ട്, ഇളകാത്ത ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇനി, നിങ്ങളുടെ ആ തീരുമാനം നടപ്പിലാക്കുക എന്നതു മാത്രമേ ശേഷിക്കുന്നുള്ളൂ.
19 അപ്രതീക്ഷിതമായി നേരിട്ടേക്കാവുന്ന മറ്റു സാഹചര്യങ്ങളെക്കുറിച്ചും നിങ്ങൾക്കു ചിന്തിക്കാവുന്നതാണ്. എല്ലാ സാഹചര്യങ്ങൾക്കുമായി നമുക്കു മുന്നമേ ഒരുങ്ങാനാകില്ല എന്നതു ശരിയാണ്. എങ്കിലും വ്യക്തിപരമായ പഠനത്തിന്റെ സമയത്ത് യഹോവയുടെ ചിന്തയെക്കുറിച്ച് ധ്യാനിക്കുന്നെങ്കിൽ, പഠിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനമെടുക്കാൻ നമുക്കു സാധിച്ചേക്കും. അതുകൊണ്ട് ഓരോ കാര്യത്തെക്കുറിച്ചും യഹോവയുടെ വീക്ഷണം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക, ആ ചിന്തകൾ നമ്മുടെ സ്വന്തമാക്കുക, യഹോവയുടെ ചിന്തകൾ നമ്മുടെ ഇപ്പോഴത്തെയും ഭാവിയിലെയും പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നു ഭാവനയിൽ കണ്ടുനോക്കുക.
യഹോവയുടെ ചിന്തകളും നിങ്ങളുടെ ഭാവിയും
20, 21. (എ) പുതിയ ലോകത്തിൽ നമുക്കുള്ള സ്വാതന്ത്ര്യം നമ്മൾ ആസ്വദിക്കുമെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) ആ സന്തോഷം ഒരു അളവുവരെ നമുക്ക് ഇപ്പോഴേ എങ്ങനെ ആസ്വദിക്കാം?
20 പുതിയ ലോകത്തിനായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നമ്മളിൽ മിക്കവരും ഒരു പറുദീസാഭൂമിയിലെ അനന്തമായ ജീവിതത്തിനായിട്ടാണു നോക്കിയിരിക്കുന്നത്. രാജ്യഭരണത്തിൻകീഴിൽ, ഈ വ്യവസ്ഥിതിയിൽ അനുഭവിക്കുന്ന വേദനകളിൽനിന്നും വ്യഥകളിൽനിന്നും എല്ലാം നമ്മൾ സ്വതന്ത്രരാകും. എന്നാൽ ആളുകൾക്ക് അപ്പോഴും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. തങ്ങളുടെ അഭിരുചികൾക്കും താത്പര്യങ്ങൾക്കും ചേർച്ചയിൽ ഓരോരുത്തരും തീരുമാനങ്ങളെടുക്കും.
21 ഒരുവന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കും എന്നല്ല ഇതിന് അർഥം. ശരിയും തെറ്റും സംബന്ധിച്ച കാര്യങ്ങളിൽ യഹോവയുടെ നിയമങ്ങളും ചിന്തകളും സൗമ്യരെ വഴിനയിക്കും. അതുകൊണ്ട്, ദേശത്തെങ്ങും സന്തോഷവും അളവില്ലാത്ത സമാധാനവും കളിയാടും. (സങ്കീ. 37:11) യഹോവയുടെ ചിന്തകൾ നമ്മൾ ഇപ്പോൾത്തന്നെ സ്വന്തമാക്കുകയാണെങ്കിൽ, ഒരു അളവുവരെ ആ സന്തോഷം നമുക്ക് ഇപ്പോഴേ അനുഭവിക്കാൻ സാധിക്കും.
^ ഖ. 12 ഈ നൃത്തത്തിനായി ചെല്ലുന്ന വ്യക്തിയുടെ മടിയിൽ ഇരുന്ന് ക്ലബ്ബിലോ ഹോട്ടലിലോ ഉള്ള ഒരാൾ തന്റെ അർധനഗ്നശരീരം വൃത്താകൃതിയിൽ ചലിപ്പിക്കുന്ന ഒരു തരം ഡാൻസാണ് (lap dancing) ഇത്. ഓരോ സാഹചര്യത്തിലെയും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇതു നീതിന്യായനടപടി വേണ്ടിവരുന്ന ലൈംഗിക അധാർമികതയുടെ ഗണത്തിൽപ്പെട്ടേക്കാം. ഇത്തരം കാര്യത്തിൽ ഉൾപ്പെട്ട ഒരാൾ മൂപ്പന്മാരുടെ സഹായം തേടണം.—യാക്കോ. 5:14, 15.
^ ഖ. 14 മൊബൈൽഫോണിലൂടെ അശ്ലീലം കലർന്ന സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നതിനെയാണു സെക്സ്റ്റിങ്ങ് എന്നു പറയുന്നത്. ഇത്തരം സംഭവങ്ങളിൽ ചിലപ്പോൾ നീതിന്യായനടപടി ആവശ്യമായിവന്നേക്കാം. ചില കേസുകളിൽ, സെക്സ്റ്റിങ്ങിൽ ഉൾപ്പെട്ടിട്ടുള്ള പ്രായപൂർത്തിയാകാത്തവരെ കോടതികൾ ലൈംഗിക അതിക്രമത്തിന്റെ പേരിൽ വിചാരണ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് jw.org വെബ്സൈറ്റിലെ “സെക്സ് മെസേജുകളെക്കുറിച്ച് എന്തെല്ലാം അറിഞ്ഞിരിക്കണം?” എന്ന ഓൺലൈൻ ലേഖനം വായിക്കുക. (ബൈബിൾപഠിപ്പിക്കലുകൾ എന്ന ഭാഗത്ത് കൗമാരക്കാർ എന്നതിനു കീഴിൽ നോക്കുക.) അല്ലെങ്കിൽ 2014 ജനുവരി-മാർച്ച് ലക്കം ഉണരുക!-യുടെ 4, 5 പേജുകളിലെ “സെക്സ്റ്റിങ്—മക്കളോട് എങ്ങനെ സംസാരിക്കാം?” എന്ന ലേഖനം കാണുക.
^ ഖ. 16 ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിലുണ്ട്. ഉദാഹരണത്തിന്, “എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക” എന്ന പുസ്തകത്തിന്റെ 246-249 പേജുകൾ കാണുക.