വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മരണത്തിനു മുമ്പുള്ള രാത്രിയിൽ യേശു പറഞ്ഞ സാമൂഹ്യസേവകർ ആരാണ്‌, എന്തുകൊണ്ടാണ്‌ അവർക്ക്‌ അങ്ങനെയൊരു സ്ഥാനപ്പേര്‌ കൊടുത്തത്‌?

സഹവിശ്വാസികൾക്കിടയിൽ പ്രമുഖമായ സ്ഥാനങ്ങൾ നേടാൻ ശ്രമിക്കരുതെന്നു മരണത്തിനു മുമ്പുള്ള രാത്രിയിൽ യേശു ശിഷ്യന്മാരെ ഉപദേശിച്ചു. യേശു പറഞ്ഞു: “ജനതകളുടെ മേൽ അവരുടെ രാജാക്കന്മാർ ആധിപത്യം നടത്തുന്നു. അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നവർ സാമൂഹ്യസേവകർ എന്നു പേരെടുക്കുന്നു. നിങ്ങളോ അങ്ങനെയായിരിക്കരുത്‌.”—ലൂക്കോ. 22:25, 26.

യേശു പറഞ്ഞ സാമൂഹ്യസേവകർ ആരാണ്‌? ഗ്രീക്ക്‌, റോമൻ സമൂഹങ്ങളിൽ പ്രശസ്‌തരായ വ്യക്തികളെയും ഭരണാധികാരികളെയും യൂയെർജെറ്റിസ്‌ അഥവാ സാമൂഹ്യസേവകൻ എന്ന സ്ഥാനപ്പേര്‌ നൽകി ആദരിച്ചിരുന്നെന്ന്‌ ആലേഖനങ്ങളും നാണയങ്ങളും എഴുത്തുകളും വെളിപ്പെടുത്തുന്നു. ശ്രദ്ധേയമായ രീതിയിൽ സാമൂഹികസേവനം ചെയ്‌തതിന്റെ പേരിലാണു വ്യക്തികൾക്ക്‌ ഈ ബഹുമതി കൊടുത്തിരുന്നത്‌.

പല രാജാക്കന്മാർക്കും സാമൂഹ്യസേവകൻ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. ഈജിപ്‌തിലെ ഭരണാധികാരികളായിരുന്ന ടോളമി മൂന്നാമൻ (ഏകദേശം ബി.സി. 247-222), ടോളമി എട്ടാമൻ (ഏകദേശം ബി.സി. 147-117) അവരിൽ ചിലരായിരുന്നു. റോമൻ ഭരണാധികാരികളായ ജൂലിയസ്‌ സീസറും (ബി.സി. 48-44) അഗസ്റ്റസും (ബി.സി. 31-എ.ഡി. 14) ഈ സ്ഥാനപ്പേര്‌ വഹിച്ചിരുന്നു. സമാനമായി, യഹൂദ്യയിലെ രാജാവായിരുന്ന മഹാനായ ഹെരോദും ഈ സ്ഥാനപ്പേരിന്‌ ഉടമയായിരുന്നു. ഒരു ക്ഷാമകാലത്ത്‌ ജനങ്ങൾക്കു ഗോതമ്പു ഇറക്കുമതി ചെയ്‌തുകൊടുത്തതിനും ആവശ്യമുള്ളവർക്കു വസ്‌ത്രങ്ങൾ എത്തിച്ചതിനും ആയിരിക്കാം ഹെരോദിന്‌ ഈ ബഹുമതി കിട്ടിയത്‌.

സാമൂഹ്യസേവകൻ എന്ന സ്ഥാനപ്പേര്‌ പരക്കെ ഉപയോഗിച്ചിരുന്നതായി ജർമൻ ബൈബിൾപണ്ഡിതനായ അഡോൾഫ്‌ ഡിസ്‌മാൻ പറയുന്നു. അദ്ദേഹം എഴുതി: “ആലേഖനങ്ങളിൽ ഈ സ്ഥാനപ്പേര്‌ നൂറുകണക്കിനു സ്ഥലങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതു കണ്ടെത്താൻ ചുരുങ്ങിയ സമയം മതി.”

അങ്ങനെയെങ്കിൽ, “നിങ്ങളോ അങ്ങനെയായിരിക്കരുത്‌” എന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? സമൂഹത്തോടു യാതൊരു പ്രതിബദ്ധതയും വേണ്ടെന്നാണോ? ചുറ്റുമുള്ളവരുടെ ക്ഷേമത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട എന്നാണോ? ഒരിക്കലുമല്ല. ഉദാരത കാണിക്കുന്നതിന്റെ പിന്നിലെ ആന്തരമായിരിക്കാം യേശു ഉദ്ദേശിച്ചത്‌.

യേശുവിന്റെ കാലത്ത്‌ സമ്പന്നരായ ആളുകൾ കീർത്തി സമ്പാദിക്കാൻ സ്റ്റേഡിയങ്ങളിൽ കലാപരിപാടികളും കായികവിനോദങ്ങളും സംഘടിപ്പിക്കുകയും പാർക്കുകളും ദേവാലയങ്ങളും പണിയുകയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇങ്ങനെയൊക്കെ അവർ ചെയ്‌തതിന്റെ ഉദ്ദേശ്യം മറ്റുള്ളവരുടെ കൈയടി നേടാനും ശ്രദ്ധാകേന്ദ്രങ്ങളാകാനും വോട്ടുകൾ കിട്ടാനും ആയിരുന്നു. ഒരു പുസ്‌തകം പറയുന്നു: “കൊടുക്കുന്നവർ ഉദാരതയുടെ നല്ല മാതൃകകളായിരുന്നു എന്നതു ശരിയാണ്‌. പക്ഷേ അതിന്‌ അവരെ പ്രേരിപ്പിച്ച സംഗതി സ്വന്തം രാഷ്‌ട്രീയ ഉന്നമനമായിരുന്നു.” അധികാരമോഹത്തിന്റെയും സ്വാർഥതാത്‌പര്യത്തിന്റെയും അത്തരം മനോഭാവം ഒഴിവാക്കാനാണു യേശു അനുഗാമികളോടു പറഞ്ഞത്‌.

ഏതാനും വർഷങ്ങൾക്കു ശേഷം, ശരിയായ മനോഭാവത്തോടെ കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പൗലോസ്‌ അപ്പോസ്‌തലൻ ഊന്നിപ്പറഞ്ഞു. കൊരിന്തിലെ സഹവിശ്വാസികൾക്ക്‌ അദ്ദേഹം ഇങ്ങനെ എഴുതി: “ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ നിർബന്ധത്താലോ അരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്‌നേഹിക്കുന്നത്‌.”—2 കൊരി. 9:7.