നിങ്ങളുടെ സഭയിൽ നിങ്ങൾക്ക് സഹായിക്കാനാകുമോ?
സ്വർഗാരോഹണം ചെയ്യുന്നതിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ . . . ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.” (പ്രവൃ. 1:8) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ആ ദൗത്യം എങ്ങനെ നിറവേറ്റാനാകുമായിരുന്നു?
“പുരാതന റോമാസാമ്രാജ്യത്തിലെ യഹൂദന്മാർ ഉൾപ്പെടെയുള്ള മതവിഭാഗങ്ങളിൽനിന്ന് ക്രിസ്ത്യാനികളെ വ്യത്യസ്തരാക്കിയത് ലഭിച്ച നിയോഗം നിറവേറ്റുന്നതിനെക്കുറിച്ച് അവർക്കുള്ള ചിന്തയായിരുന്നു” എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ മാർട്ടിൻ ഗുഡ്മാൻ പറയുന്നു. സുവാർത്ത അറിയിക്കുക എന്ന തന്റെ ദൗത്യം നിർവഹിക്കുന്നതിനായി യേശു നിരവധി യാത്രകൾ നടത്തി. ആ മാതൃകയാണ് സത്യക്രിസ്ത്യാനികൾ പിൻപറ്റിയത്. “ദൈവരാജ്യത്തിന്റെ സുവിശേഷം” അറിയിക്കുന്നതിൽ ബൈബിൾസത്യം അറിയാൻ ആഗ്രഹിക്കുന്ന ആളുകളെ അന്വേഷിച്ച് കണ്ടെത്തണമെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടാകണം. (ലൂക്കോ. 4:43) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയിൽ, അയയ്ക്കപ്പെട്ടവർ എന്ന് അർഥമുള്ള “അപ്പൊസ്തലന്മാർ” ഉണ്ടായിരുന്നതിന്റെ ഒരു കാരണം അതാണ്. (മർക്കോ. 3:14) യേശു തന്റെ അനുഗാമികളോട് ഇങ്ങനെ കല്പിച്ചു: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ.”—മത്താ. 28:18-20.
യേശുവിന്റെ 12 അപ്പൊസ്തലന്മാരിൽ ആരും ഇന്ന് നമ്മോടൊപ്പം ഇല്ല, എങ്കിലും ഇന്നുള്ള നിരവധി ദൈവദാസന്മാരും മിഷനറി ആത്മാവ് ഉള്ളവരാണ്. പ്രസംഗപ്രവർത്തനം വിപുലമാക്കാനുള്ള ക്ഷണത്തോട് അവർ ഇങ്ങനെ പറയുന്നു: “അടിയൻ ഇതാ അടിയനെ അയക്കേണമേ!” (യെശ. 6:8) ഗിലെയാദ് സ്കൂളിൽനിന്ന് ബിരുദം നേടിയ ആയിരങ്ങൾ ഉൾപ്പെടെ അനേകർ ദൂരദേശങ്ങളിലേക്ക് മാറിത്താമസിച്ചിരിക്കുന്നു. വേറെ ചിലർ സ്വന്തം രാജ്യത്തെതന്നെ മറ്റൊരു പ്രദേശത്തേക്ക് മാറിത്താമസിച്ചിരിക്കുന്നു. ഇനിയും മറ്റു ചിലരാകട്ടെ മറ്റൊരു ഭാഷ പഠിച്ചുകൊണ്ട് ആ ഭാഷക്കാരെ സഹായിക്കുന്ന സഭകളുടെയും ഗ്രൂപ്പുകളുടെയും കൂടെ പ്രവർത്തിക്കുന്നു. ആവശ്യം അധികം ഉള്ളിടത്തേക്ക് മാറിത്താമസിക്കുകയോ മറ്റൊരു ഭാഷ പഠിക്കുകയോ ചെയ്ത ഈ സഹോദരങ്ങൾക്ക് സാഹചര്യങ്ങൾ എല്ലായ്പോഴും അനുകൂലമല്ലായിരുന്നെന്ന് മാത്രമല്ല, അതത്ര എളുപ്പവുമായിരുന്നില്ല. യഹോവയോടും അയൽക്കാരോടും ഉള്ള സ്നേഹം കാണിക്കുന്നതിന് അവർക്ക് ആത്മത്യാഗമനോഭാവം വേണമായിരുന്നു. അവർ ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടി. അങ്ങനെ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം ഈ സേവനത്തിനായി തങ്ങളെത്തന്നെ വിട്ടുകൊടുത്തു. (ലൂക്കോ. 14:28-30) ഇത്തരം തീരുമാനങ്ങളെടുക്കുന്ന സഹോദരങ്ങൾ യഥാർഥ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവരാണ്.
എന്നിരുന്നാലും, സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എല്ലാവർക്കും ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിക്കാനോ മറ്റൊരു ഭാഷ പഠിക്കാനോ സാധിച്ചെന്നുവരില്ല. എന്നാൽ നമ്മൾ ആയിരിക്കുന്ന സഭയിൽ നമുക്കൊരു മിഷനറി ആത്മാവ് കാണിക്കാനാകുമോ?
നിങ്ങളുടെ സഭയിൽത്തന്നെ ഒരു മിഷനറി ആയിരിക്കുക
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കിടയിൽ ഒരു മിഷനറി ആത്മാവ് ഉണ്ടായിരുന്നു എന്നത് വ്യക്തം, അവരിൽ അനേകരും സാധ്യതയനുസരിച്ച് സ്വന്തം പ്രദേശത്തുതന്നെ താമസിച്ച് പ്രവർത്തിക്കുകയായിരുന്നു. തിമൊഥെയൊസിനു കൊടുത്ത ഉപദേശം അവരുൾപ്പെടെയുള്ള എല്ലാ ദൈവദാസർക്കും ഒരുപോലെ ബാധകമാണ്: “സുവിശേഷകന്റെ വേല ചെയ്യുക; നിന്റെ ശുശ്രൂഷ പൂർണമായി നിറവേറ്റുക.” (2 തിമൊ. 4:5) എവിടെയായിരുന്നാലും ശരി, രാജ്യസന്ദേശം പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഉള്ള കല്പന എല്ലാ ക്രിസ്ത്യാനികളും അനുസരിക്കാൻ കടപ്പെട്ടവരാണ്. അതു മാത്രമല്ല, മിഷനറി വേലയുടെ പല വശങ്ങളും നമ്മുടെ സ്വന്തം സഭയിൽത്തന്നെ പ്രാവർത്തികമാക്കാൻ കഴിയുന്നവയാണ്.
ഉദാഹരണത്തിന്, വിദേശരാജ്യത്തു സേവിക്കുന്ന ഒരു മിഷനറി അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ആ പുതിയ പ്രദേശത്ത് തികച്ചും വ്യത്യസ്തസാഹചര്യങ്ങളിലൂടെ അവർക്ക് കടന്നുപോകേണ്ടിവന്നേക്കാം. ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിലോ? ആളുകളോടു സുവാർത്ത അറിയിക്കാനായി നമുക്ക് പുതിയ രീതികൾ കണ്ടെത്താനാകുമോ? ഉദാഹരണത്തിന്, 1940-ൽ തെരുവുസാക്ഷീകരണത്തിനായി ആഴ്ചയിൽ ഒരു ദിവസം മാറ്റിവെക്കാൻ സഹോദരങ്ങളോട് ആഹ്വാനം ചെയ്തു. നിങ്ങൾക്കും ചെയ്യാനാകുന്ന ഒന്നാണോ ഇത്? സാഹിത്യകൈവണ്ടി ഉപയോഗിച്ച് സാക്ഷീകരണം നടത്തുന്നതിനെക്കുറിച്ചെന്ത്? ആശയം ഇതാണ്: ഒരുപക്ഷേ ഇത്തരം രീതികൾ നിങ്ങൾക്ക് പുതിയതായിരിക്കാം, എന്നാൽ ഈ പുതിയ രീതികൾ ഉപയോഗിച്ചുകൊണ്ട് സുവാർത്ത അറിയിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ?
ഒരു ക്രിയാത്മകമനോഭാവം ഉള്ളത് ശുശ്രൂഷയിൽ തീക്ഷ്ണതയും ഉത്സാഹവും ഉള്ളവരായിരിക്കാൻ നമ്മളെ സഹായിക്കും. മിക്കപ്പോഴും നല്ല യോഗ്യതകളുള്ള പ്രചാരകരായിരിക്കും ആവശ്യം അധികമുള്ളിടത്ത് പോകാനോ മറ്റൊരു ഭാഷാപ്രദേശത്ത് സേവിക്കാനോ മനസ്സൊരുക്കം കാണിക്കുന്നത്. ശുശ്രൂഷയിൽ നേതൃത്വം എടുക്കുന്നതു പോലെയുള്ള കാര്യങ്ങൾ അവർ ചെയ്യുന്നത് പലർക്കും ഒരു അനുഗ്രഹമാണ്. കൂടാതെ, പ്രാദേശിക സഹോദരങ്ങൾ യോഗ്യത പ്രാപിക്കുന്നതുവരെ മിഷനറിമാർ മിക്കപ്പോഴും സഭാകാര്യങ്ങളിൽ നേതൃത്വം എടുക്കുന്നു. സ്നാനമേറ്റ ഒരു സഹോദരനാണ് നിങ്ങളെങ്കിൽ സഭയിലുള്ള സഹവിശ്വാസികളെ സേവിക്കാൻ സന്നദ്ധനായിരുന്നുകൊണ്ട് മേൽവിചാരകപദവിയിലെത്താൻ നിങ്ങൾ ‘യത്നിക്കുന്നുണ്ടോ?’—1 തിമൊ. 3:1.
‘ബലപ്പെടുത്തുന്ന സഹായം’ ആയിത്തീരുക
വയൽശുശ്രൂഷയിൽ തീക്ഷ്ണതയോടെ പങ്കുപറ്റിക്കൊണ്ടും സഭാ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ലഭ്യമാക്കിക്കൊണ്ടും മാത്രമല്ല, നമുക്ക് സഭയെ സഹായിക്കാനാകുന്ന മറ്റു മേഖലകളും ഉണ്ട്. ചെറുപ്പക്കാരോ പ്രായമായവരോ പുരുഷനോ സ്ത്രീയോ ആരുമായിക്കൊള്ളട്ടെ എല്ലാവർക്കും അവശ്യസമയങ്ങളിൽ തങ്ങളുടെ സഹവിശ്വാസികൾക്ക് ‘ബലപ്പെടുത്തുന്ന സഹായം’ ആയിരിക്കാൻ കഴിയും.—കൊലോ. 4:11.
സഹവിശ്വാസികളെ സഹായിക്കുന്നതിന് നമ്മൾ അവരെ അടുത്ത് അറിയേണ്ടതുണ്ട്. നമ്മൾ ഒന്നിച്ച് കൂടുമ്പോൾ ‘പരസ്പരം കരുതൽ കാണിക്കണമെന്ന് ‘ബൈബിൾ നമ്മളെ ഉദ്ബോധിപ്പിക്കുന്നു. (എബ്രാ. 10:24) ഈ വാക്കുകൾ സൂചിപ്പിക്കുന്നത് നമ്മൾ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടില്ലെങ്കിലും നമ്മുടെ സഹോദരങ്ങളെയും അവരുടെ ആവശ്യങ്ങളെയും കുറിച്ച് നമ്മൾ അന്വേഷിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്യണമെന്നാണ്. ചിലപ്പോൾ പ്രായോഗികസഹായമായിരിക്കാം ആവശ്യമായിരിക്കുന്നത്, അല്ലെങ്കിൽ വൈകാരികമോ ആത്മീയമോ ആയിരിക്കാം. എന്തുതന്നെയായാലും, സഹവിശ്വാസികളെ സഹായിക്കുക എന്നത് മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും മാത്രം ഉത്തരവാദിത്വമല്ല. ചില സാഹചര്യങ്ങളിൽ, ആവശ്യമായ സഹായം നേതൃത്വമെടുക്കുന്ന സഹോദരങ്ങൾതന്നെ കൊടുക്കുന്നതായിരിക്കും ഉചിതം. (ഗലാ. 6:1) എങ്കിലും പ്രശ്നങ്ങൾ നേരിടുന്ന പ്രായമായ സഹോദരങ്ങളെയോ കുടുംബങ്ങളെയോ സഹായിക്കാൻ നമുക്കെല്ലാവർക്കും സാധിച്ചേക്കും.
ഉദാഹരണത്തിന്, ഒരു സാമ്പത്തികപ്രതിസന്ധി നേരിട്ടപ്പോൾ സാൽവറ്റോറിന് തന്റെ ബിസിനെസ്സും വീടും വസ്തുവകകളും എല്ലാം വിൽക്കേണ്ടിവന്നു. ഈ പ്രതിസന്ധിയിൽനിന്ന് തനിക്കും കുടുംബത്തിനും എങ്ങനെ കരകയറാനാകുമെന്ന് അദ്ദേഹം ഉത്കണ്ഠപ്പെട്ടു. അതേ സഭയിലുണ്ടായിരുന്ന മറ്റൊരു കുടുംബം സഹോദരന്റെ അവസ്ഥ മനസ്സിലാക്കി. അവർ സാമ്പത്തികമായി പിന്തുണച്ചെന്ന് മാത്രമല്ല, സാൽവറ്റോർ സഹോദരനെയും സഹോദരിയെയും ജോലി കണ്ടുപിടിക്കാൻ സഹായിക്കുകയും ചെയ്തു. കൂടാതെ പല സായാഹ്നങ്ങളിലും അവർ സാൽവറ്റോർ സഹോദരനോടും കുടുംബത്തോടും ഒപ്പം അവരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാനും അവരെ ബലപ്പെടുത്താനും ആയി സമയം ചെലവഴിച്ചു. വർഷങ്ങളായി നിലനിൽക്കുന്ന ഒരു സൗഹൃദം ഇരുകുടുംബങ്ങൾക്കുമിടയിൽ ഉടലെടുത്തു. ഉത്കണ്ഠ നിറഞ്ഞ സമയങ്ങളിലൂടെയാണ് കടന്നുപോയതെങ്കിലും അന്ന് ഒരുമിച്ചു ചെലവഴിച്ച ആ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇരുകൂട്ടർക്കും സന്തോഷിക്കാൻ കാരണങ്ങളേറെ!
സത്യക്രിസ്ത്യാനികളെ സംബന്ധിച്ച് മതം സ്വകാര്യമായ ഒരു സംഗതിയല്ല. ബൈബിളിലെ മഹത്തായ വാഗ്ദാനങ്ങൾ മറ്റുള്ളവരെ അറിയിക്കണം എന്ന് യേശുവിന്റെ മാതൃക നമുക്ക് കാണിച്ചുതരുന്നു. മാറിത്താമസിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലാണെങ്കിലും അല്ലെങ്കിലും സകലർക്കും നന്മ ചെയ്യുന്നതിൽ നമുക്കു കഴിവിന്റെ പരമാവധി ശ്രമിക്കാം. നമ്മൾ ഇപ്പോൾ സേവിക്കുന്ന സഭയിൽത്തന്നെ അത് ചെയ്യാനുള്ള ധാരാളം അവസരങ്ങളുണ്ട്. (ഗലാ. 6:10) അങ്ങനെ ചെയ്യുന്നെങ്കിൽ കൊടുക്കുന്നതിന്റെ സന്തോഷം നമുക്ക് ആസ്വദിക്കാനാകും; ‘സകല സത്പ്രവൃത്തിയിലും ഫലം കായ്ക്കാൻ’ നമുക്ക് സഹായം ലഭിക്കുകയും ചെയ്യും.—കൊലോ. 1:10; പ്രവൃ. 20:35.