വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദൈവജനം ഏത് കാലഘട്ടത്തിലാണ് മഹതിയാം ബാബിലോണിന്റെ അടിമത്തത്തിലായിരുന്നത്?
ആ ആത്മീയ അടിമത്തം എ.ഡി. രണ്ടാം നൂറ്റാണ്ട് മുതൽ 1919 വരെ നീണ്ടു. ഈ പൊരുത്തപ്പെടുത്തൽ വരുത്തിയതിന്റെ അടിസ്ഥാനം എന്താണ്?
എല്ലാ തെളിവുകളും സൂചിപ്പിക്കുന്നതനുസരിച്ച് അഭിഷിക്തക്രിസ്ത്യാനികൾ 1919-ൽ മഹതിയാം ബാബിലോണിന്റെ അടിമത്തത്തിൽനിന്ന് മോചിതരാകുകയും ശുദ്ധീകരിക്കപ്പെട്ട ഒരു സഭയിലേക്കു കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. ഇതെക്കുറിച്ചൊന്നു ചിന്തിക്കുക: 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ ഭരണം ആരംഭിച്ചതിനു ശേഷം ഉടൻതന്നെ ദൈവജനം പരിശോധിക്കപ്പെടുകയും വ്യാജാരാധനയിൽനിന്ന് ക്രമേണ ശുദ്ധീകരിക്കപ്പെടുകയും ചെയ്തു. * (മലാ. 3:1-4) “തക്കസമയത്ത് ഭക്ഷണം” നൽകുന്നതിനായി 1919-ൽ യേശു, ദൈവത്തിന്റെ ശുദ്ധീകരിക്കപ്പെട്ട ജനത്തിനു മേൽ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ ആക്കിവെച്ചു. (മത്താ. 24:45-47) അതേ വർഷംതന്നെ മഹതിയാം ബാബിലോണിന്റെ പ്രതീകാത്മക അടിമത്തത്തിൽനിന്ന് ദൈവജനം മോചനം നേടി. (വെളി. 18:4) എന്നാൽ ആ അടിമത്തം ആരംഭിച്ചത് എന്നാണ്?
1918-ൽ ആരംഭിച്ച ഒരു ചെറിയ കാലഘട്ടത്തേക്കാണ് ദൈവജനം മഹതിയാം ബാബിലോണിന്റെ അടിമത്തത്തിലായിരുന്നതെന്നാണ് നമ്മൾ മുമ്പ് മനസ്സിലാക്കിയിരുന്നത്. ഇസ്രായേല്യർ ബാബിലോണിന്റെ അടിമത്തത്തിലേക്കു പോയതുപോലെ 1918-ൽ യഹോവയുടെ ദാസർ മഹതിയാം ബാബിലോണിന്റെ അടിമത്തത്തിലായി എന്ന് 1992 ജൂൺ 15 ലക്കം വീക്ഷാഗോപുരം പറഞ്ഞു. എന്നാൽ കൂടുതലായ പഠനം കാണിക്കുന്നത് ഈ അടിമത്തം 1918-ന് അനേക വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചു എന്നാണ്.
യെഹെസ്കേൽ 37:1-14-ലെ പ്രവചനത്തിൽ ദൈവജനം അടിമത്തത്തിലേക്കു പോകുമെന്നും പിന്നീട് മോചിതരാകുമെന്നും മുൻകൂട്ടി പറഞ്ഞിരുന്നു. അസ്ഥികൾ നിറഞ്ഞ ഒരു താഴ്വരയുടെ ദർശനം യെഹെസ്കേലിന് ലഭിച്ചു. യഹോവ ഇങ്ങനെ പറഞ്ഞു: “ഈ അസ്ഥികൾ ഇസ്രായേൽഗൃഹമൊക്കെയും ആകുന്നു.” (11-ാം വാക്യം) ഈ പ്രവചനം ഇസ്രായേൽ ജനതയ്ക്കും അതുപോലെതന്നെ അഭിഷിക്തക്രിസ്ത്യാനികളായ “ദൈവത്തിന്റെ ഇസ്രായേലിനും” ബാധകമാണ്. (ഗലാ. 6:16; പ്രവൃ. 3:21) ദർശനത്തിൽ അസ്ഥികൾക്ക് ജീവൻ വെക്കുകയും അവ ഒരു വലിയ സൈന്യം ആയിത്തീരുകയും ചെയ്തു. 1919-ൽ ദൈവജനം ബാബിലോണിന്റെ അടിമത്തത്തിൽനിന്നു മോചിതരായ വിധം ഇതു വിശദീകരിക്കുന്നു. എന്നാൽ അവർ ദീർഘകാലത്തേക്ക് അടിമത്തത്തിലായിരുന്നെന്ന് ഈ പ്രവചനം കാണിക്കുന്നത് എങ്ങനെ?
ഒന്നാമതായി, മരിച്ചവരുടെ അസ്ഥികൾ “ഏറ്റവും ഉണങ്ങിയുമിരുന്നു” എന്നു യെഹെസ്കേൽ നിരീക്ഷിച്ചു. (യെഹെ. 37:2, 11) അവർ മരിച്ചിട്ട് ദീർഘനാളായി എന്ന് ഇതു സൂചിപ്പിക്കുന്നു. രണ്ടാമതായി, മരിച്ചവർ പെട്ടെന്നല്ല, പടിപടിയായി ജീവനിലേക്ക് വരുന്നതായിട്ടാണ് യെഹെസ്കേൽ കണ്ടത്. അവൻ “ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.” തുടർന്ന് അവൻ “അവയുടെ മേൽ ഞരമ്പും മാംസവും വന്നതു” കണ്ടു. അടുത്തതായി ത്വക്ക് മാംസത്തെ പൊതിഞ്ഞു. പിന്നീട്, “ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു.” ഒടുവിൽ, പുനർജീവിച്ച ആളുകളെ യഹോവ അവരുടെ ദേശത്ത് പാർപ്പിച്ചു. ഇതിനെല്ലാം കുറെയധികം സമയമെടുക്കുമായിരുന്നു.—യെഹെ. 37:7-10, 14.
ഈ പ്രവചനം മുൻകൂട്ടിപ്പറഞ്ഞതുപോലെ, ഇസ്രായേല്യർ ദീർഘകാലം അടിമകളായിരുന്നു. ആ അടിമത്തം, ബി.സി. 740-ൽ വടക്കുള്ള പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിന്റെ നാശത്തെത്തുടർന്ന് അവിടെയുള്ള അനേകർക്കും സ്വദേശം വിട്ട് പോകേണ്ടിവന്നപ്പോൾ ആരംഭിച്ചു. പിന്നീട് ബി.സി. 607-ൽ ബാബിലോണ്യർ യെരുശലേമിനെ നശിപ്പിച്ചു. അങ്ങനെ തെക്കുള്ള രണ്ടുഗോത്ര യഹൂദാ രാജ്യത്തുള്ളവർക്കും അടിമകളായി പോകേണ്ടിവന്നു. ആലയം പുനർനിർമിക്കാനും യെരുശലേമിൽ സത്യാരാധന പുനഃസ്ഥാപിക്കാനും ആയി ബി.സി. 537-ൽ യഹൂദന്മാരിൽ ചിലർ മടങ്ങിവന്നപ്പോൾ ആ അടിമത്തം അവസാനിച്ചു.
ഈ വിശദാംശങ്ങളെല്ലാം കാണിക്കുന്നത് അഭിഷിക്തക്രിസ്ത്യാനികൾ ദീർഘകാലം മഹതിയാം ബാബിലോണിന്റെ അടിമകളായിരുന്നിരിക്കണം എന്നാണ്, അല്ലാതെ 1918 മുതൽ 1919 വരെയുള്ള ഒരു ചെറിയ കാലത്തേക്കല്ല. ‘രാജ്യത്തിന്റെ പുത്രന്മാരായ’ ഗോതമ്പിന്റെകൂടെ വ്യാജക്രിസ്ത്യാനികളായ കളകൾ വളരുമെന്ന് മുൻകൂട്ടി പറഞ്ഞപ്പോൾ യേശുവും ആ ദീർഘകാലഘട്ടത്തെക്കുറിച്ചാണ് സംസാരിച്ചത്. (മത്താ. 13:36-43) ആ സമയത്ത് യഥാർഥ ക്രിസ്ത്യാനികൾ ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ. ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട അനേകരും വ്യാജപഠിപ്പിക്കലുകൾ സ്വീകരിക്കുകയും വിശ്വാസത്യാഗികളായിത്തീരുകയും ചെയ്തു. അതുകൊണ്ടാണ് ക്രിസ്തീയസഭ മഹതിയാം ബാബിലോണിന്റെ അടിമത്തത്തിലായിരുന്നെന്ന് നമുക്ക് പറയാനാകുന്നത്. ആ അടിമത്തം രണ്ടാം നൂറ്റാണ്ടിന്റെ ഒരു ഘട്ടത്തിൽ ആരംഭിക്കുകയും അന്ത്യകാലത്ത് ദൈവത്തിന്റെ ആത്മീയാലയം ശുദ്ധീകരിക്കപ്പെടുന്നതുവരെ തുടരുകയും ചെയ്യുമായിരുന്നു.—പ്രവൃ. 20:29, 30; 2 തെസ്സ. 2:3, 6; 1 യോഹ. 2:18, 19.
ആത്മീയ അടിമത്തത്തിന്റെ സുദീർഘമായ ആ നൂറ്റാണ്ടുകളിലുടനീളം സഭാനേതാക്കന്മാരും രാഷ്ട്രീയനേതാക്കന്മാരും ആളുകളെ അവരുടെ നിയന്ത്രണത്തിൻകീഴിൽ ആക്കിവെക്കാൻ ആഗ്രഹിച്ചു. ഉദാഹരണത്തിന്, ബൈബിൾ കൈവശം വെക്കാനോ അതു വായിക്കാനോ ആളുകളെ അവർ അനുവദിച്ചിരുന്നില്ല. ബൈബിൾ വായിച്ച ചിലരെ സ്തംഭത്തിൽ ചുട്ടെരിക്കുകപോലും ചെയ്തു. സഭാനേതാക്കന്മാർ പഠിപ്പിച്ച കാര്യങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയ ആളുകളെ ക്രൂരമായി ശിക്ഷിച്ചു. അക്കാലത്ത്, സത്യം പഠിക്കുന്നതും പഠിപ്പിക്കുന്നതും ഏറെക്കുറെ അസാധ്യമായിരുന്നു.
ദൈവജനം ജീവനിലേക്കു വന്നതും വ്യാജമതത്തിൽനിന്നു മോചനം നേടിയതും ക്രമേണയാണെന്ന് യെഹെസ്കേലിന്റെ ദർശനത്തിൽനിന്നു നമ്മൾ മനസ്സിലാക്കുന്നു. അങ്ങനെയെങ്കിൽ ഈ പുനഃസ്ഥിതീകരണം നടന്നത് എപ്പോഴാണ്? എങ്ങനെയാണ്? ദർശനത്തിൽ “ഒരു ഭൂകമ്പം” ഉണ്ടായതായി പറയുന്നുണ്ട്. ഇത് സംഭവിച്ചുതുടങ്ങിയത് അന്ത്യത്തോട് അടുത്തുവരുന്ന ചില നൂറ്റാണ്ടുകളിലാണ്. ഈ വർഷങ്ങളിലുടനീളം തങ്ങൾക്കു ചുറ്റും വ്യാജപഠിപ്പിക്കലുകളുണ്ടായിരുന്നെങ്കിലും സത്യം അറിയാനും ദൈവത്തെ സേവിക്കാനും ആഗ്രഹിച്ച
വിശ്വസ്തരായ ചില ആളുകളുണ്ടായിരുന്നു. അവർ ബൈബിൾ പഠിക്കുകയും പഠിച്ച കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ തങ്ങളാലാകുന്നത്ര ശ്രമിക്കുകയും ചെയ്തു. വേറെ ചിലർ ആളുകൾക്ക് മനസ്സിലാകുന്ന ഭാഷകളിലേക്ക് ബൈബിൾ പരിഭാഷ ചെയ്യുന്നതിനായി കഠിനശ്രമം ചെയ്തു.1800-കളുടെ അവസാനത്തോട് അടുത്ത്, അസ്ഥികളിൽ മാംസവും ത്വക്കും വരുന്നതിനു സമാനമായ കാര്യങ്ങൾ സംഭവിച്ചു. ബൈബിൾസത്യം മനസ്സിലാക്കാനും യഹോവയെ സേവിക്കാനും ചാൾസ് റ്റെയ്സ് റസ്സൽ സഹോദരനും അദ്ദേഹത്തിന്റെ സഹകാരികളും തീക്ഷ്ണതയോടെ പ്രവർത്തിച്ചു. പഠിച്ച സത്യങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കാനായി സീയോന്റെ വീക്ഷാഗോപുരവും മറ്റു പ്രസിദ്ധീകരണങ്ങളും അവർ ഉപയോഗിച്ചു. പിന്നീട്, 1914-ലെ ‘സൃഷ്ടിപ്പിൻ ഫോട്ടോ നാടകവും’ 1917-ൽ പുറത്തിറക്കിയ പൂർത്തിയായ മർമം എന്ന പുസ്തകവും വിശ്വാസം ശക്തമാക്കാൻ യഹോവയുടെ ജനത്തെ സഹായിച്ചു. ഒടുവിൽ 1919-ൽ ഒരു ആത്മീയാർഥത്തിൽ ദൈവജനത്തിന് ജീവനും ഒരു പുതിയ ദേശവും ലഭിച്ചു. തുടർന്ന് ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരും അഭിഷിക്തരോടൊപ്പം ചേരാൻ തുടങ്ങി. അവരെല്ലാവരും യഹോവയെ ആരാധിക്കുന്നു, എല്ലാവരും ചേർന്ന് “ഏററവും വലിയ സൈന്യമായി”ത്തീരുകയും ചെയ്തിരിക്കുന്നു.—യെഹെ. 37:10; സെഖ. 8:20-23. *
ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോൾ ദൈവജനം മഹതിയാം ബാബിലോണിന്റെ അടിമത്തത്തിലേക്ക് പോയത് എ.ഡി. രണ്ടാം നൂറ്റാണ്ടിലാണെന്ന കാര്യം വ്യക്തമാണ്. വ്യാജമതപഠിപ്പിക്കലുകൾ സ്വീകരിക്കുകയും സത്യം ത്യജിക്കുകയും ചെയ്തുകൊണ്ട് അനേകർ വിശ്വാസത്യാഗികളായിത്തീർന്ന കാലഘട്ടമാണ് ഇത്. പുരാതന ഇസ്രായേല്യർ അടിമകളായിരുന്നപ്പോൾ എന്നപോലെ, ഈ വർഷങ്ങളിലുടനീളം യഹോവയെ സേവിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഇന്ന് ദൈവജനം എല്ലാവരെയും സത്യം അറിയിക്കുന്നു. ‘ബുദ്ധിമാന്മാർ പ്രകാശിക്കുന്ന’ ഈ നാളുകളിൽ ജീവിക്കാനാകുന്നതിൽ നമ്മൾ എത്ര സന്തുഷ്ടരാണ്! പലർക്കും ഇപ്പോൾ തങ്ങളെത്തന്നെ ‘ശുദ്ധീകരിക്കാനും’ ‘നിർമലീകരിക്കാനും’ സത്യാരാധന സ്വീകരിക്കാനും കഴിയുന്നു.—ദാനീ. 12:3, 10.
സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ അവൻ യേശുവിനെ ആലയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നോ, അതോ ഒരു ദർശനത്തിലൂടെ ആലയം കാണിച്ചുകൊടുക്കുകയായിരുന്നോ?
സാത്താൻ യേശുവിന് ആലയം കാണിച്ചുകൊടുത്തത് എങ്ങനെയാണെന്ന് കൃത്യമായി നമുക്ക് അറിയില്ല.
ഈ സംഭവത്തെക്കുറിച്ച് ബൈബിളെഴുത്തുകാരായ മത്തായിയും ലൂക്കോസും രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായി പറയുന്നത്, പിശാച് യേശുവിനെ യെരുശലേമിലേക്ക് “കൂട്ടിക്കൊണ്ടുപോയി ദൈവാലയമതിലിന്മേൽ,” അതായത് ആലയത്തിന്റെ ഏറ്റവും ഉയരമുള്ള ഒരു ഭാഗത്ത് “നിറുത്തി” എന്നാണ്. (മത്താ. 4:5) “പിശാച് അവനെ യെരുശലേമിലേക്കു കൊണ്ടുപോയി ദൈവാലയമതിലിന്മേൽ നിറുത്തി” എന്ന് ലൂക്കോസും പറയുന്നു.—ലൂക്കോ. 4:9.
സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ അവൻ അക്ഷരാർഥത്തിൽ യേശുവിനെ ആലയത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടാകില്ലെന്ന് മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങൾ പറഞ്ഞിരുന്നു. ഈ പ്രലോഭനത്തെ, ഉയർന്ന ഒരു മലയുടെ മുകളിൽനിന്ന് ലോകത്തുള്ള സകല രാജ്യങ്ങളും കാണിച്ച് സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചതുമായി 1961 മാർച്ച് 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) താരതമ്യം ചെയ്തു. ലോകത്തിലുള്ള സകല രാജ്യങ്ങളും കാണാൻ കഴിയുന്ന ഒരു മലയും ഇല്ലെന്നുള്ളതാണ് സത്യം. സമാനമായി, സാത്താൻ യേശുവിനെ അക്ഷരാർഥത്തിൽ ആലയത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടാകില്ലെന്ന് ആ വീക്ഷാഗോപുരം തുടർന്ന് പറഞ്ഞു. എന്നാൽ വീക്ഷാഗോപുരത്തിന്റെ പിന്നീടു വന്ന ചില ലേഖനങ്ങളിൽ ആലയത്തിന്റെ മുകളിൽനിന്ന് ചാടിയിരുന്നെങ്കിൽ യേശു കൊല്ലപ്പെടുമായിരുന്നെന്നും പറയുന്നുണ്ട്.
യേശു ഒരു ലേവ്യൻ അല്ലായിരുന്നതുകൊണ്ട് ആലയത്തിന്റെ മുകളിൽ നിൽക്കാൻ അവന് അനുവാദമില്ലായിരുന്നെന്ന് യെഹെ. 8:3, 7-10; 11:1, 24; 37:1, 2.
ചിലർ പറയുന്നു. അതുകൊണ്ട് ഒരു ദർശനത്തിലൂടെയായിരിക്കാം സാത്താൻ യേശുവിനെ പരീക്ഷിച്ചതെന്ന് അവർ പറയുന്നു. നൂറുകണക്കിന് വർഷങ്ങൾക്കു മുമ്പ് യെഹെസ്കേലിനെയും ദർശനത്തിലൂടെ ഒരു ആലയത്തിലേക്ക് കൊണ്ടുപോയിരുന്നു.—എന്നാൽ യേശുവിനെ ആലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഒരു ദർശനത്തിലൂടെയായിരുന്നെങ്കിൽ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം:
-
ആലയത്തിന്റെ മുകളിൽനിന്ന് ചാടാൻ യേശുവിന് പ്രലോഭനം തോന്നിയിട്ടുണ്ടാകുമോ?
-
കല്ലുകളെ അപ്പമാക്കാനും തന്നെ ആരാധിക്കാനും യേശുവിനോട് സാത്താൻ ആവശ്യപ്പെട്ടപ്പോൾ യേശു അത് അക്ഷരാർഥത്തിൽ ചെയ്യാനാണ് സാത്താൻ ആഗ്രഹിച്ചത്. അതുകൊണ്ട് അക്ഷരീയമായി ആലയത്തിന്റെ മുകളിൽനിന്ന് ചാടാൻ സാത്താൻ യേശുവിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് നമുക്ക് നിഗമനം ചെയ്യാനാകുമോ?
നേരേമറിച്ച്, സാത്താൻ ഒരു ദർശനം കാണിക്കുന്നതിനുപകരം യഥാർഥത്തിൽ ആലയത്തിലേക്കുതന്നെയാണ് യേശുവിനെ കൊണ്ടുപോയതെങ്കിൽ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം:
-
ആലയത്തിൽ വിശുദ്ധസ്ഥലത്ത് നിന്നുകൊണ്ട് യേശു നിയമം ലംഘിച്ചോ?
-
മരുഭൂമിയിൽനിന്ന് യേശു എങ്ങനെ യെരുശലേമിലെ ആലയത്തിൽ എത്തി?
ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ നമ്മളെ സഹായിക്കുന്ന കൂടുതലായ ചില വിവരങ്ങൾ നമുക്ക് പരിചിന്തിക്കാം.
മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ “ആലയം” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ആ ആലയസമുച്ചയത്തെ മുഴുവനായാണ് സൂചിപ്പിക്കുന്നത്, അല്ലാതെ ലേവ്യർക്ക് മാത്രം പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്ന വിശുദ്ധസ്ഥലത്തെ മാത്രമല്ലെന്നാണ് പ്രൊഫസർ ഡി.എ. കാഴ്സൻ അഭിപ്രായപ്പെടുന്നത്. ആലയത്തിന്റെ തെക്കുകിഴക്കൻ കോണിൽ ഒരു പരന്ന മേൽക്കൂരയുണ്ടായിരുന്നു, അതായിരുന്നു ആലയത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗം. ഈ ഭാഗത്തായിരിക്കാം യേശു നിന്നത്. കിദ്രോൻ താഴ്വരയുടെ അടിവാരത്തുനിന്ന് ഈ ഭാഗത്തേക്ക് 140 മീറ്റർ ഉയരമുണ്ടായിരുന്നു. ചരിത്രകാരനായ ജോസീഫസ് പറയുന്നത് ആലയത്തിന്റെ ഈ ഭാഗം അത്ര ഉയരത്തിലായിരുന്നതുകൊണ്ട് അവിടെനിന്ന് നോക്കുന്ന ഒരാൾക്ക് “തലചുറ്റൽ അനുഭവപ്പെടുമായിരുന്നു” എന്നാണ്. യേശു ലേവ്യൻ അല്ലാത്തതിനാൽ അവിടെ നിൽക്കുന്നതിൽനിന്ന് അവനെ ആരും തടയുമായിരുന്നില്ല.
എന്നാൽ മരുഭൂമിയിൽനിന്ന് യേശുവിന് യെരുശലേമിലെ ആലയത്തിൽ എങ്ങനെ എത്തിച്ചേരാനാകുമായിരുന്നു? അതു നമുക്ക് കൃത്യമായി അറിയില്ല. യേശുവിനെ യെരുശലേമിലേക്ക് കൊണ്ടുപോയി എന്നു മാത്രമാണ് ബൈബിൾ പറയുന്നത്. യേശു യെരുശലേമിൽനിന്ന് എത്ര ദൂരെയായിരുന്നെന്നോ സാത്താൻ എത്ര കാലം യേശുവിനെ പരീക്ഷിച്ചെന്നോ ബൈബിൾ പറയുന്നില്ല. കുറച്ച് സമയമെടുക്കുമായിരുന്നെങ്കിലും യേശു യെരുശലേമിലേക്ക് നടന്നുപോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഭൂമിയിലെ ഏതൊരു മലയിൽനിന്ന് നോക്കിയാലും എല്ലാ രാജ്യങ്ങളും കാണാനാകില്ല. അതുകൊണ്ട്, സാത്താൻ യേശുവിനെ “ലോകത്തിലെ സകല രാജ്യങ്ങളും” കാണിച്ചത് ഒരു ദർശനത്തിലൂടെയായിരിക്കാം. അത്, ലോകത്തിലെ വ്യത്യസ്ത സ്ഥലങ്ങളുടെ ചിത്രങ്ങൾ മറ്റൊരാളെ കാണിക്കാൻവേണ്ടി ടെലിവിഷൻ പോലെയുള്ള ഏതെങ്കിലും പ്രദർശനോപാധി ഉപയോഗിക്കുന്നതുപോലെയാണ്. ഒരു ദർശനമാണ് ഉപയോഗിച്ചതെങ്കിലും, തന്നെ കുമ്പിടാനും ആരാധിക്കാനും ആവശ്യപ്പെട്ടപ്പോൾ അത് അക്ഷരാർഥത്തിൽ ചെയ്യാനായിരുന്നു സാത്താൻ ഉദ്ദേശിച്ചത്. (മത്താ. 4:8, 9) അതുപോലെ ആലയത്തിൽനിന്ന് താഴേക്കു ചാടാൻ പറഞ്ഞപ്പോഴും അത് അക്ഷരാർഥത്തിൽ ചെയ്തുകൊണ്ട് യേശു തന്റെ ജീവൻ അപകടപ്പെടുത്തണമെന്നായിരിക്കാം സാത്താൻ ആഗ്രഹിച്ചത്. ഒരു ദർശനത്തിലെ പരീക്ഷയെക്കാൾ എത്ര ഗുരുതരമായ അപകടം അത് വരുത്തിവെച്ചേനെ. ഇത് ഈ പരീക്ഷയുടെ ഗൗരവം ഒന്നുകൂടി വർധിപ്പിക്കുന്നു.
അതുകൊണ്ട്, യേശു അക്ഷരാർഥത്തിൽ യെരുശലേമിലേക്ക് പോകുകയും ആലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് നിൽക്കുകയും ചെയ്തിരിക്കാം. തുടക്കത്തിൽ പറഞ്ഞതുപോലെ ഇത് സംബന്ധിച്ച് ഒരു ആധികാരികനിഗമനത്തിലെത്താൻ നമുക്കാകില്ല. എന്തായാലും ഒരു കാര്യം സംബന്ധിച്ച് നമുക്ക് ഉറപ്പുള്ളവരായിരിക്കാം, യേശുവിനെക്കൊണ്ട് തെറ്റു ചെയ്യിക്കാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരുന്നു, ഓരോ പ്രാവശ്യവും ശക്തമായി ചെറുത്തുനിന്നുകൊണ്ട് യേശു സാത്താന് തക്കമറുപടി കൊടുക്കുകയും ചെയ്തു.
^ ഖ. 1 1919-ൽ നടന്ന പുനഃസ്ഥിതീകരണത്തെപ്പറ്റി യെഹെസ്കേൽ 37:1-14-ഉം വെളിപാട് 11:7-12-ഉം പറയുന്നുണ്ട്. യെഹെസ്കേൽ 37:1-14-ലെ പ്രവചനം ഒരു ദീർഘകാലത്തെ അടിമത്തത്തിനു ശേഷം മുഴുദൈവജനവും 1919-ൽ സത്യാരാധനയിലേക്കു മടങ്ങിവരുന്നതിനെക്കുറിച്ചാണ് പറയുന്നത്. എന്നാൽ വെളിപാട് 11:7-12 പറയുന്നത് ദൈവജനത്തിനിടയിൽ നേതൃത്വമെടുക്കുന്ന ഒരു ചെറിയകൂട്ടം അഭിഷിക്തസഹോദരങ്ങളെ 1919-ൽ നിയമിക്കുന്നതിനെക്കുറിച്ചാണ്.