വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

കൊടുക്കുന്നതിലെ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു

കൊടുക്കുന്നതിലെ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു

പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ്‌, മറ്റുള്ളവർക്കു കൊടുക്കാൻ കഴിയുന്ന വിലയേറിയ ഒന്ന് എന്‍റെ പക്കലുണ്ടെന്നു ഞാൻ ആദ്യമായി മനസ്സിലാക്കിയത്‌. സാക്ഷീകരിക്കാൻ ആഗ്രഹമുണ്ടോ എന്ന് ഒരു സമ്മേളനസ്ഥലത്തുവെച്ച് ഒരു സഹോദരൻ എന്നോടു ചോദിച്ചു. മുമ്പ് സാക്ഷീകരിച്ചിട്ടില്ലെങ്കിലും “ഉണ്ട്” എന്നു ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ പ്രദേശത്തേക്കു പോയി. ദൈവരാജ്യത്തെക്കുറിച്ചുള്ള കുറച്ച് ചെറുപുസ്‌തകങ്ങൾ എന്‍റെ കൈയിൽ തന്നിട്ട് അദ്ദേഹം എന്നോടു പറഞ്ഞു: “റോഡിന്‍റെ ആ വശത്തുള്ള വീടുകളിൽ നീ സംസാരിച്ചോ, ഞാൻ ഈ വശത്ത്‌ കയറിക്കൊള്ളാം.” പേടിയോടെ ഞാൻ ഓരോ വീട്ടിലും പോയി. എന്നാൽ എനിക്കുതന്നെ വിശ്വസിക്കാനായില്ല, എന്‍റെ കൈയിലുള്ള എല്ലാ ചെറുപുസ്‌തകങ്ങളും ഞാൻ കൊടുത്തുതീർത്തു! അതെ, പലർക്കും ആവശ്യമുള്ളതുതന്നെയായിരുന്നു എനിക്കു കൊടുക്കാനുണ്ടായിരുന്നത്‌.

ഇംഗ്ലണ്ടിലുള്ള കെന്‍റിലെ ചാറ്റം എന്ന സ്ഥലത്ത്‌ 1923-ലാണു ഞാൻ ജനിച്ചത്‌. ചുറ്റും നിരാശ നിറഞ്ഞ മുഖങ്ങൾ കണ്ടാണു ഞാൻ വളർന്നുവന്നത്‌. ഒന്നാം ലോകമഹായുദ്ധം ലോകത്തെ നന്നാക്കുമെന്നു മറ്റ്‌ ആളുകളെപ്പോലെ എന്‍റെ മാതാപിതാക്കളും പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല. സ്വന്തം നേട്ടങ്ങളിൽ മാത്രം താത്‌പര്യമുണ്ടായിരുന്ന ബാപ്‌റ്റിസ്റ്റ് മതപുരോഹിതന്മാരും എന്‍റെ മാതാപിതാക്കളെ നിരാശപ്പെടുത്തി. എന്നാൽ എനിക്ക് ഒൻപതു വയസ്സായപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി. യഹോവയുടെ സാക്ഷികൾ എന്നു പേര്‌ സ്വീകരിച്ച അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടനയുടെ “ക്ലാസുകൾക്ക്” അഥവാ യോഗങ്ങൾക്ക് എന്‍റെ അമ്മ പോകാൻതുടങ്ങി. ബൈബിളും ദൈവത്തിന്‍റെ കിന്നരം എന്ന പുസ്‌തകവും ഉപയോഗിച്ച് അവിടെയുള്ള ഒരു സഹോദരി കുട്ടികളായ ഞങ്ങളെ ബൈബിൾ പഠിപ്പിക്കാൻതുടങ്ങി. പഠിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു.

പ്രായമായ സഹോദരങ്ങളിൽനിന്ന് പഠിക്കുന്നു

ദൈവവചനത്തിലെ പ്രത്യാശ ആളുകൾക്കു കാണിച്ചുകൊടുക്കുന്നതു കൗമാരപ്രായത്തിൽത്തന്നെ എനിക്ക് ഇഷ്ടമായിരുന്നു. മിക്കപ്പോഴും ഞാൻ ഒറ്റയ്‌ക്കാണു വീടുതോറും പോയിരുന്നതെങ്കിലും മറ്റുള്ളവരുടെകൂടെ പ്രവർത്തിച്ചത്‌ എന്നെ പലതും പഠിപ്പിച്ചു. ഉദാഹരണത്തിന്‌, ഒരു ദിവസം ഞാനും പ്രായമായ ഒരു സഹോദരനും കൂടി ഒരു പ്രദേശത്തേക്കു സാക്ഷീകരിക്കാനായി സൈക്കിളിൽ പോകുകയായിരുന്നു. ഒരു പുരോഹിതനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു: “അതാ പോകുന്നു, ഒരു കോലാട്‌.” ഉടനെ സഹോദരൻ സൈക്കിൾ നിറുത്തി. ഞങ്ങൾ ഒരുമിച്ച് അടുത്തുളള ഒരു മരത്തടിയിൽ ഇരുന്നു. സഹോദരൻ എന്നോടു പറഞ്ഞു: “കോലാട്‌ ആരാണെന്നു വിധിക്കാൻ നിനക്ക് ആരാണ്‌ അധികാരം തന്നത്‌? ആളുകളെ സുവാർത്ത അറിയിക്കുന്നതിൽ മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി, ന്യായവിധി യഹോവയ്‌ക്കു വിട്ടുകൊടുക്കാം.” കൊടുക്കുന്നതിന്‍റെ സന്തോഷത്തെക്കുറിച്ച് ശുശ്രൂഷയുടെ ആ ആദ്യനാളുകളിൽ ഞാൻ ധാരാളം പഠിച്ചു.—മത്താ. 25:31-33; പ്രവൃ. 20:35.

കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതിനു ചിലപ്പോൾ നമ്മൾ ക്ഷമയോടെ സഹിച്ചുനിൽക്കേണ്ടതുണ്ടെന്നു പ്രായമുള്ള മറ്റൊരു സഹോദരൻ എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യക്ക് യഹോവയുടെ സാക്ഷികളെ ഇഷ്ടമില്ലായിരുന്നു. ഒരു ദിവസം ചായ കുടിക്കാനായി അദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം വയൽസേവനത്തിനു പോയതിൽ ദേഷ്യപ്പെട്ടിരിക്കുകയായിരുന്ന ഭാര്യ ഞങ്ങളുടെ നേരെ ചായപ്പൊടിയുടെ പായ്‌ക്കറ്റുകൾ എറിയാൻതുടങ്ങി. ഭാര്യയെ വഴക്കു പറയുന്നതിനു പകരം സഹോദരൻ പുഞ്ചിരിയോടെ ആ പായ്‌ക്കറ്റുകളെല്ലാം എടുത്ത്‌ തിരികെ വെച്ചു. വർഷങ്ങൾക്കു ശേഷം സഹോദരന്‍റെ ക്ഷമയ്‌ക്കു പ്രതിഫലം ലഭിച്ചു; സഹോദരന്‍റെ ഭാര്യ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാനമേറ്റു.

പ്രത്യാശയുടെ സന്ദേശം മറ്റുള്ളവരോടു പറയാനുള്ള എന്‍റെ ആഗ്രഹം കൂടിക്കൂടി വന്നു. അങ്ങനെ 1940 മാർച്ചിൽ ഡോവറിൽവെച്ച് ഞാനും അമ്മയും സ്‌നാനപ്പെട്ടു. 1939 സെപ്‌റ്റംബറിൽ ബ്രിട്ടൻ ജർമനിയോടു യുദ്ധം പ്രഖ്യാപിച്ചിരുന്നു. എനിക്ക് അന്ന് 16 വയസ്സായിരുന്നു. ഡൺകർക്ക് യുദ്ധത്തിൽ മുറിവേറ്റ ആയിരക്കണക്കിനു പട്ടാളക്കാരെയും വഹിച്ചുകൊണ്ടുള്ള ലോറികൾ എന്‍റെ വീടിനു മുന്നിൽക്കൂടി കടന്നുപോകുന്നത്‌ 1940 ജൂണിൽ ഞാൻ കണ്ടു. അവരുടെ കണ്ണുകളിൽ പ്രത്യാശയുടെ ഒരു കിരണംപോലും കണ്ടില്ല. ദൈവരാജ്യത്തെക്കുറിച്ച് അവരോടു പറയാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി. ആ വർഷംതന്നെ ജർമനി ബ്രിട്ടനിൽ ബോംബുകൾ വർഷിക്കാൻതുടങ്ങി. ഓരോ രാത്രിയും ബോംബർ വിമാനങ്ങൾ ആകാശത്തുകൂടെ പറക്കുന്നതു കാണാമായിരുന്നു. ബോംബുകൾ താഴേക്കു വരുന്നതിന്‍റെ ശബ്ദം ഞങ്ങളുടെ ഭീതിയുടെ ആക്കം കൂട്ടി. അടുത്ത ദിവസം രാവിലെ അവിടെ ചെന്ന് നോക്കുമ്പോൾ തകർന്നുകിടക്കുന്ന വീടുകളാണു കാണാനാകുമായിരുന്നത്‌. ദൈവരാജ്യമാണ്‌ എന്‍റെ ഒരേ ഒരു പ്രത്യാശയെന്ന ബോധ്യം എനിക്കു കൂടിക്കൂടി വന്നു.

കൊടുക്കുന്നതിന്‍റെ സന്തോഷം അനുഭവിച്ചുതുടങ്ങുന്നു

1941-ലാണു ജീവിതത്തിന്‍റെ സന്തോഷം നിറഞ്ഞ നാളുകളിലേക്കു ഞാൻ കാലെടുത്തുവെച്ചത്‌. ആ സമയത്ത്‌ ഞാൻ ചാറ്റമിലെ റോയൽ കപ്പൽനിർമാണശാലയിൽ കപ്പൽനിർമാതാവാകാനുള്ള തൊഴിൽപരിശീലനത്തിലായിരുന്നു. ധാരാളം ആനുകൂല്യങ്ങളുള്ള, ആരും കൊതിക്കുന്ന ഒരു ജോലിയായിരുന്നു അത്‌. ക്രിസ്‌ത്യാനികൾ ഒരു രാജ്യത്തിന്‍റെ പക്ഷം പിടിച്ച് മറ്റൊരു രാജ്യത്തോടു യുദ്ധം ചെയ്യരുതെന്ന് യഹോവയുടെ സാക്ഷികൾ നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു. എന്നാൽ ആയുധങ്ങൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ജോലിയും ചെയ്യാൻ പാടില്ല എന്ന് 1941-ഓടെ നമ്മൾ മനസ്സിലാക്കി. (യോഹ. 18:36) ഞാൻ ജോലി ചെയ്‌തിരുന്ന കപ്പൽനിർമാണശാല അന്തർവാഹിനികൾ ഉണ്ടാക്കിയിരുന്നതുകൊണ്ട് ആ ജോലി ഞാൻ ഉപേക്ഷിച്ചു. എന്നിട്ട് മുഴുസമയസേവനം ആരംഭിച്ചു. കോറ്റ്‌സ്‌വോൾഡ്‌സിലെ സൈറൻസെസ്റ്റർ എന്ന മനോഹരമായ പട്ടണത്തിലേക്കായിരുന്നു എന്നെ ആദ്യം നിയമിച്ചത്‌.

18 വയസ്സായപ്പോൾ, സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന്‍റെ പേരിൽ എന്നെ 9 മാസം തടവുശിക്ഷയ്‌ക്കു വിധിച്ചു. എന്നെ ഒറ്റയ്‌ക്ക് ഒരു ജയിലറയിലാക്കി വാതിൽ കൊട്ടിയടച്ചു. എനിക്കു വല്ലാത്ത പേടി തോന്നി. എന്നാൽ കാവൽക്കാരും സഹതടവുകാരും ഞാൻ എങ്ങനെയാണു ജയിലിലായതെന്നു ചോദിക്കാൻതുടങ്ങിയപ്പോൾ സന്തോഷത്തോടെ എന്‍റെ വിശ്വാസത്തെക്കുറിച്ച് ഞാൻ അവരോടു വിശദീകരിച്ചു.

ജയിൽമോചിതനായശേഷം എന്നോടു ലെനാർഡ്‌ സ്‌മിത്തിനോടൊപ്പം * ഞങ്ങളുടെ നാടായ കെന്‍റിലെ പട്ടണങ്ങളിൽ പോയി സാക്ഷീകരിക്കാൻ ആവശ്യപ്പെട്ടു. 1944 മുതൽ, സ്‌ഫോടകവസ്‌തുക്കൾ നിറച്ച പൈലറ്റില്ലാത്ത ആയിരത്തിലധികം ജെറ്റുവിമാനങ്ങൾ കെന്‍റിൽ വന്നുവീണ്‌ വൻനാശം വിതയ്‌ക്കാൻതുടങ്ങി. ആ സമയത്ത്‌ ഞങ്ങൾ താമസിച്ചിരുന്നത്‌, നാസികൾ കൈവശപ്പെടുത്തിയ യൂറോപ്പിന്‍റെയും ലണ്ടന്‍റെയും ഇടയിലാണ്‌. കുഴിയാനകൾ (doodlebugs) എന്ന് അറിയപ്പെട്ടിരുന്ന ആ പറക്കുംബോംബുകൾ പോയിരുന്നതു ഞങ്ങളുടെ പ്രദേശത്തിനു മുകളിലൂടെയാണ്‌. ഭീതി നിറഞ്ഞ നാളുകളായിരുന്നു അവ. വിമാനത്തിന്‍റെ എൻജിന്‍റെ ശബ്ദം പെട്ടെന്നു നിലച്ചാൽ അടുത്ത നിമിഷങ്ങൾ പേടിയോടെയുള്ള കാത്തിരിപ്പിന്‍റേതാണ്‌. കാരണം, പെട്ടെന്നുതന്നെ വിമാനം താഴെ വീണ്‌ പൊട്ടിത്തെറിക്കും. അഞ്ചു പേരുള്ള ഒരു കുടുംബത്തെ ഞങ്ങൾ ബൈബിൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. ബോംബു വീണ്‌ വീടു തകർന്നാലും രക്ഷപ്പെടാൻവേണ്ടി ആ വീട്ടുകാർ ഒരു ഇരുമ്പുമേശ ഉണ്ടാക്കിയിരുന്നു. ചിലപ്പോൾ അതിന്‍റെ അടിയിലിരുന്നാണു ഞങ്ങൾ പഠിച്ചത്‌. ആ കുടുംബം മുഴുവനും പിൽക്കാലത്ത്‌ സ്‌നാനപ്പെട്ടു.

സുവാർത്തയുമായി വിദേശത്തേക്ക്

അയർലൻഡിൽ മുൻനിരസേവനം ചെയ്‌തിരുന്ന ആദ്യനാളുകളിൽ കൺവെൻഷനെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുന്നു

യുദ്ധത്തിനു ശേഷം ഞാൻ തെക്കൻ അയർലൻഡിൽ രണ്ടു വർഷം മുൻനിരസേവനം ചെയ്‌തു. അയർലൻഡ്‌ ഇംഗ്ലണ്ടിൽനിന്ന് വളരെ വ്യത്യസ്‌തമായിരുന്നെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. മിഷനറിമാരാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി ഞങ്ങൾ ഓരോ വീട്ടിലും ചെന്ന് താമസസൗകര്യം ചോദിച്ചു. തെരുവുകളിൽ ഞങ്ങൾ മാസികയും സമർപ്പിച്ചു. പക്ഷേ ഒരു കത്തോലിക്കാരാജ്യത്ത്‌ അങ്ങനെയൊക്കെ ചെയ്യുന്നതു ശുദ്ധമണ്ടത്തരമായിരുന്നു. ഞങ്ങളെ ഒരാൾ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ പോലീസുകാരൻ ഞങ്ങളോടു ചോദിച്ചു: “പിന്നെ അവർ എന്തു ചെയ്യുമെന്നാണു നിങ്ങൾ കരുതിയത്‌?” പുരോഹിതന്മാർക്ക് അന്നാട്ടിലുണ്ടായിരുന്ന സ്വാധീനം ഞങ്ങൾ തിരിച്ചറിഞ്ഞില്ല. ആ സ്വാധീനം ഉപയോഗിച്ച് അവർ, ഞങ്ങളുടെ പുസ്‌തകങ്ങൾ വാങ്ങിയവരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ഞങ്ങളെ താമസസ്ഥലങ്ങളിൽനിന്ന് ഇറക്കിവിടുകയും ചെയ്‌തു.

പുതിയൊരു സ്ഥലത്ത്‌ എത്തുമ്പോൾ ആദ്യം, മറ്റൊരു പുരോഹിതന്‍റെ കീഴിലുള്ള, ദൂരെയുള്ള ഒരു പ്രദേശത്ത്‌ സാക്ഷീകരിക്കുന്നതാണു നല്ലതെന്നു ഞങ്ങൾ മനസ്സിലാക്കി. ഏറ്റവും അവസാനം മാത്രമേ അടുത്തുള്ളവരോടു സാക്ഷീകരിക്കുമായിരുന്നുള്ളൂ. കിൽക്കെനിയിൽ ജനക്കൂട്ടത്തിന്‍റെ ഭീഷണികൾ വകവെക്കാതെ ഞങ്ങൾ ആഴ്‌ചയിൽ മൂന്നു തവണ ഒരു യുവാവിനെ ബൈബിൾ പഠിപ്പിച്ചു. ബൈബിൾസത്യങ്ങൾ പഠിപ്പിക്കാൻ എനിക്കു വളരെ ഇഷ്ടമായിരുന്നതുകൊണ്ട് മിഷനറിമാരാകാനുള്ള പരിശീലനം നൽകുന്ന വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾസ്‌കൂളിലേക്ക് അപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

1948 മുതൽ 1953 വരെ ഞങ്ങളുടെ മിഷനറിഭവനമായിരുന്ന സിബിയ പായ്‌ക്കപ്പൽ

ന്യൂയോർക്കിൽ അഞ്ചു മാസത്തെ ഗിലെയാദ്‌ പരിശീലനത്തിനു ശേഷം, ഞാൻ ഉൾപ്പെടെ നാലു ബിരുദധാരികളെ കരീബിയൻ കടലിലെ ചെറുദ്വീപുകളിലേക്കു നിയമിച്ചു. 1948 നവംബറിൽ ഞങ്ങൾ 18 മീറ്റർ (59 അടി) നീളമുള്ള സിബിയ എന്ന പായ്‌ക്കപ്പലിൽ ന്യൂയോർക്ക് സിറ്റിയിൽനിന്ന് യാത്ര തിരിച്ചു. മുമ്പ് കടൽയാത്ര നടത്തിയിട്ടില്ലായിരുന്നതുകൊണ്ട് ഞാൻ വലിയ ആവേശത്തിലായിരുന്നു. ഞങ്ങളിൽ ഒരാളായ ഗസ്റ്റ് മേയ്‌ക്കി അനുഭവപരിചയമുള്ള ഒരു കപ്പിത്താനായിരുന്നു. എങ്ങനെ പായ്‌കൾ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യണം, വടക്കുനോക്കിയന്ത്രം ഉപയോഗിക്കണം, കാറ്റിനനുസരിച്ച് കപ്പലിന്‍റെ ഗതി മാറ്റണം എന്നതുപോലുള്ള അടിസ്ഥാനകാര്യങ്ങൾ ഗസ്റ്റ് ഞങ്ങളെ പഠിപ്പിച്ചു. അപകടകരമായ കൊടുങ്കാറ്റുകൾക്കു നടുവിലൂടെ 30 ദിവസം വിദഗ്‌ധമായി കപ്പലോടിച്ച് ഗസ്റ്റ് ഞങ്ങളെ ബഹാമാസിൽ എത്തിച്ചു.

“ദ്വീപുകളിൽ അതിനെ പ്രസ്‌താവിപ്പിൻ”

ബഹാമാസിലെ ചെറുദ്വീപുകളിൽ കുറച്ച് മാസം പ്രസംഗിച്ചതിനു ശേഷം ഞങ്ങൾ ലീവാർഡ്‌ ദ്വീപുകളിലേക്കും വിൻഡ്‌വാർഡ്‌ ദ്വീപുകളിലേക്കും യാത്ര തിരിച്ചു. പോർട്ടോ റീക്കോയ്‌ക്കടുത്തുള്ള വെർജിൻ ഐലൻഡ്‌സ്‌ മുതൽ ട്രിനിഡാഡ്‌ വരെ ഏകദേശം 800 കിലോമീറ്ററുകളിലായി (500 മൈലുകളിലായി) വ്യാപിച്ചുകിടക്കുന്ന ദ്വീപസമൂഹങ്ങളാണ്‌ അവ. അവിടെ സാക്ഷികൾ ആരുമില്ലാത്ത, ഒറ്റപ്പെട്ട ദ്വീപുകളിലാണ്‌ അഞ്ചു വർഷം ഞങ്ങൾ പ്രധാനമായും പ്രസംഗിച്ചത്‌. കത്തുകൾ അയയ്‌ക്കാനോ ലഭിക്കാനോ പറ്റാതെ ആഴ്‌ചകൾ കടന്നുപോയിട്ടുണ്ട്. എന്നാൽ യഹോവയുടെ വചനം ദ്വീപുകളിൽ അറിയിക്കാനായതിൽ ഞങ്ങൾ ഒരുപാടു സന്തോഷിച്ചു.—യിരെ. 31:10.

(ഇടത്തുനിന്ന് വലത്തേക്ക്) റൊണാൾഡ്‌ പാർക്കിൻ, ഡിക്ക് റൈഡ്‌, ഗസ്റ്റ് മേയ്‌ക്കി, സ്റ്റാൻലി കാർട്ടർ എന്നീ മിഷനറിമാർ സിബിയ പായ്‌ക്കപ്പലിൽ

ഞങ്ങളുടെ വരവ്‌ ഗ്രാമവാസികൾക്ക് ഒരു കൗതുകക്കാഴ്‌ചയായിരുന്നു. ആരാണു വന്നതെന്ന് അറിയാൻ അവർ ചുറ്റും കൂടുമായിരുന്നു. ഒരു പായ്‌ക്കപ്പലോ വെള്ളക്കാരനെയോ കണ്ടിട്ടില്ലാത്തവരായിരുന്നു അവരിൽ പലരും. അവിടെയുള്ളവർ ബൈബിൾ നന്നായി അറിയാവുന്നവരും സൗഹൃദമനസ്‌കരും മതഭക്തരും ആയിരുന്നു. അവർ ഞങ്ങൾക്കു പലപ്പോഴും മീനും വെണ്ണപ്പഴവും (അവക്കാഡോ പഴവും) നിലക്കടലയും തരുമായിരുന്നു. ഞങ്ങളുടെ ചെറിയ പായ്‌ക്കപ്പലിൽ ഉറങ്ങാനും പാചകം ചെയ്യാനും തുണി അലക്കാനും അധികം സ്ഥലമില്ലായിരുന്നെങ്കിലും ഞങ്ങൾ അതിൽ ഒതുങ്ങിക്കൂടി.

ഞങ്ങൾ തീരത്തേക്കു തുഴഞ്ഞ് ദിവസം മുഴുവൻ ആളുകളെ ചെന്നുകാണും. എന്നിട്ട് ഒരു ബൈബിൾപ്രസംഗം കേൾക്കാൻ അവരെ ക്ഷണിക്കും. വൈകുന്നേരമാകുമ്പോൾ ഞങ്ങൾ കപ്പലിന്‍റെ മണി അടിക്കും. കുന്നിൻചെരിവുകളിലൂടെ അവർ വിളക്കുകളുമായി നടന്നുവരുന്നത്‌ ഒരു കാഴ്‌ചതന്നെയായിരുന്നു. മിന്നുന്ന നക്ഷത്രങ്ങൾ മലയിറങ്ങിവരുകയാണെന്നു തോന്നും. ചിലപ്പോൾ നൂറോളം ആളുകൾ വരും; പലപല ചോദ്യങ്ങളുമായി രാത്രി വൈകുംവരെ അവർ അവിടെ നിൽക്കും. അവർക്കു പാട്ടു പാടാൻ ഇഷ്ടമായിരുന്നതുകൊണ്ട് ഞങ്ങൾ ചില രാജ്യഗീതങ്ങൾ ടൈപ്പു ചെയ്‌ത്‌ അവർക്കു വിതരണം ചെയ്യുമായിരുന്നു. ഈണമൊപ്പിച്ച് പാട്ടു പാടാൻ ഞങ്ങൾ നാലു പേരും നന്നായി ശ്രമിക്കും. ഈണം മനസ്സിലായിക്കഴിയുമ്പോൾ അവരും ഞങ്ങളുടെകൂടെ മനോഹരമായി പാടും. എത്ര സന്തോഷകരമായ സമയങ്ങളായിരുന്നു അത്‌!

ഒരു വീട്ടിലെ ബൈബിൾപഠനം കഴിയുമ്പോൾ ആ വിദ്യാർഥികളിൽ ചിലർ ഞങ്ങളോടൊപ്പം അടുത്ത വീട്ടിലേക്കും വന്ന് അവിടത്തെ പഠനത്തിനും കൂടുമായിരുന്നു. ഒരു സ്ഥലത്ത്‌ ഏതാനും ആഴ്‌ചകൾ മാത്രമേ ഞങ്ങൾ താമസിച്ചിരുന്നുള്ളൂ. അതുകൊണ്ട് അവിടം വിട്ട് പോകുമ്പോൾ ഏറ്റവും താത്‌പര്യമുണ്ടായിരുന്ന ആളുകളോട്‌, ഞങ്ങൾ തിരിച്ചുവരുന്നതുവരെ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ പറയുമായിരുന്നു. അവരിൽ ചിലർ അവർക്കു കിട്ടിയ ആ നിയമനം വിശ്വസ്‌തമായി ചെയ്‌തതെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്കു സന്തോഷമായി.

ഇന്ന് ആ ദ്വീപുകൾ പലതും തിരക്കേറിയ ടൂറിസ്റ്റ് റിസോർട്ടുകളാണ്‌. പക്ഷേ അന്ന് അവ നീലക്കായലുകളും മണൽത്തീരങ്ങളും പനകളും മാത്രമുണ്ടായിരുന്ന വിജനസ്ഥലങ്ങളായിരുന്നു. സാധാരണയായി ഞങ്ങൾ രാത്രിയിലാണ്‌ ഒരു ദ്വീപിൽനിന്ന് മറ്റൊരു ദ്വീപിലേക്കു പോയിരുന്നത്‌. ഞങ്ങളുടെ പായ്‌ക്കപ്പലിനു ചുറ്റും ഡോൾഫിനുകൾ കൂട്ടമായി തത്തിക്കളിച്ചു. ഞങ്ങളുടെ തുഴ വെള്ളത്തെ കീറിമുറിക്കുന്ന ശബ്ദം മാത്രമേ അവിടെ അലയടിച്ചുള്ളൂ. ചന്ദ്രന്‍റെ വെള്ളിവെളിച്ചം ശാന്തമായ കടലിൽ ചക്രവാളത്തോളം നീണ്ടുകിടക്കുന്ന ഒരു രാജപാത ഒരുക്കി.

അഞ്ചു വർഷം ദ്വീപുകളിൽ പ്രസംഗപ്രവർത്തനം നടത്തിയശേഷം ഞങ്ങളുടെ പായ്‌ക്കപ്പൽ കൊടുത്ത്‌ എൻജിനുള്ള ഒരു ബോട്ടു വാങ്ങാനായി ഞങ്ങൾ പോർട്ടോ റീക്കോയിലേക്കു പോയി. അവിടെവെച്ച് ഞാൻ മാക്‌സിൻ ബോയ്‌ഡ്‌ എന്ന സുന്ദരിയായ മിഷനറിയെ കണ്ടുമുട്ടി. ഞങ്ങൾ പ്രണയത്തിലായി. ചെറുപ്പംമുതൽതന്നെ തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിച്ച ഒരാളായിരുന്നു മാക്‌സിൻ. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒരു മിഷനറിയായി സേവിക്കുകയായിരുന്ന മാക്‌സിനെ 1950-ൽ അവിടത്തെ കത്തോലിക്കാഗവൺമെന്‍റ് നാടുകടത്തി. ഒരു കപ്പൽജോലിക്കാരനെന്ന നിലയിൽ പോർട്ടോ റീക്കോയിൽ ഒരു മാസം താമസിക്കാനുള്ള അനുമതിയേ എനിക്കുണ്ടായിരുന്നുള്ളൂ. എനിക്കു പെട്ടെന്നുതന്നെ ദ്വീപുകളിലേക്കു മടങ്ങിപ്പോകണമായിരുന്നു. പോയാൽപ്പിന്നെ ഏതാനും വർഷങ്ങൾക്കു ശേഷമേ തിരിച്ചുവരാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് ഞാൻ ഇങ്ങനെ ചിന്തിച്ചു: “റൊണാൾഡേ, ഈ പെൺകുട്ടിയെ സ്വന്തമാക്കണമെന്നുണ്ടെങ്കിൽ എത്രയും പെട്ടെന്നു തീരുമാനമെടുത്തേ പറ്റൂ.” മൂന്ന് ആഴ്‌ച കഴിഞ്ഞ് ഞാൻ വിവാഹാഭ്യർഥന നടത്തി. ആറ്‌ ആഴ്‌ച കഴിഞ്ഞ് ഞങ്ങൾ വിവാഹിതരായി. എന്നെയും മാക്‌സിനെയും പോർട്ടോ റീക്കോയിൽത്തന്നെ മിഷനറിമാരായി നിയമിച്ചു. അതുകൊണ്ട് ആ പുതിയ ബോട്ടിൽ എനിക്കു പോകാൻ പറ്റിയില്ല.

1956-ൽ ഞങ്ങൾ സർക്കിട്ട് വേല തുടങ്ങി. ഞങ്ങൾ സന്ദർശിച്ചിരുന്ന സഭകളിലെ പല സഹോദരങ്ങളും പാവപ്പെട്ടവരായിരുന്നു. അവരെ ചെന്നുകാണാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. പൊട്ടാല പാസ്റ്റിൽയൊ എന്ന ഗ്രാമത്തിലെ രണ്ടു സാക്ഷിക്കുടുംബങ്ങളിൽ ധാരാളം കുട്ടികളുണ്ടായിരുന്നു. അവർക്കുവേണ്ടി ഞാൻ പുല്ലാങ്കുഴൽ വായിക്കുമായിരുന്നു. അതിൽ ഇൽഡ എന്ന കൊച്ചുപെൺകുട്ടിയോട്‌, ഞങ്ങളുടെകൂടെ പ്രസംഗപ്രവർത്തനത്തിനു വരാൻ ഇഷ്ടമാണോ എന്നു ഞാൻ ചോദിച്ചു. അവൾ പറഞ്ഞു: “എനിക്ക് ഇഷ്ടമാണ്‌. പക്ഷേ ഷൂസില്ലാത്തതുകൊണ്ട് എനിക്കു വരാൻ പറ്റില്ല.” ഞങ്ങൾ അവൾക്കു ഷൂസ്‌ വാങ്ങിക്കൊടുത്തപ്പോൾ അവൾ ഞങ്ങളുടെകൂടെ സാക്ഷീകരണത്തിനു വന്നു. വർഷങ്ങൾക്കു ശേഷം 1972-ൽ ഞാനും മാക്‌സിനും ബ്രൂക്‌ലിൻ ബെഥേൽ സന്ദർശിച്ചപ്പോൾ, ആയിടെ ഗിലെയാദ്‌ സ്‌കൂളിൽനിന്ന് ബിരുദം നേടിയ ഒരു സഹോദരി ഞങ്ങളുടെ അടുത്ത്‌ വന്നു. നിയമനം കിട്ടി ഇക്വഡോറിലേക്കു പോകാനിരിക്കുകയായിരുന്ന ആ സഹോദരി ഞങ്ങളോടു പറഞ്ഞു: “എന്നെ ഓർക്കുന്നുണ്ടോ? പാസ്റ്റിൽയൊയിൽവെച്ച് നിങ്ങൾ ഷൂസ്‌ വാങ്ങിത്തന്ന ആ പെൺകുട്ടിയാണു ഞാൻ.” അത്‌ ഇൽഡയായിരുന്നു! സന്തോഷംകൊണ്ട് ഞങ്ങൾ കരഞ്ഞുപോയി!

1960-ൽ ഞങ്ങളോടു പോർട്ടോ റീക്കോ ബ്രാഞ്ചിൽ സേവിക്കാൻ ആവശ്യപ്പെട്ടു. സാൻ ഹുവാനിലെ സാന്‍റർസെയിലെ ചെറിയ രണ്ടു നില വീടായിരുന്നു അന്നത്തെ ബ്രാഞ്ചോഫീസ്‌. ആദ്യകാലത്ത്‌, ഞാനും ലെന്നാർട്ട് ജോൺസണും ആണ്‌ ഒട്ടുമിക്ക ജോലികളും ചെയ്‌തിരുന്നത്‌. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ആദ്യത്തെ സാക്ഷികളായിരുന്നു ജോൺസണും ഭാര്യയും. 1957-ലാണ്‌ അവർ പോർട്ടോ റീക്കോയിൽ എത്തിയത്‌. മാക്‌സിൻ പിന്നീട്‌, മാസികകളുടെ വരിസംഖ്യകൾ കൈകാര്യം ചെയ്‌തുതുടങ്ങി. ആഴ്‌ചയിൽ ഏതാണ്ട് ആയിരത്തിലധികം വരിസംഖ്യകളാണു മാക്‌സിൻ അയച്ചുകൊടുത്തത്‌. അയച്ചുകൊടുക്കുന്ന മാസികകൾ ആളുകൾക്ക് എത്രമാത്രം പ്രയോജനം ചെയ്യുമെന്നു ചിന്തിച്ചതു സന്തോഷത്തോടെ അതു ചെയ്യാൻ മാക്‌സിനെ സഹായിച്ചു.

നമുക്കുള്ളതു കൊടുക്കാനുള്ള ഒരു നല്ല മാർഗമാണു ബെഥേൽസേവനം. അതുകൊണ്ട് എനിക്ക് അതു വളരെ ഇഷ്ടമാണ്‌. പക്ഷേ കാര്യങ്ങൾ എപ്പോഴും അത്ര എളുപ്പമല്ലായിരുന്നു. ഉദാഹരണത്തിന്‌, 1967-ൽ പോർട്ടോ റീക്കോയിൽ ആദ്യമായി അന്താരാഷ്‌ട്ര സമ്മേളനം നടന്നപ്പോൾ ഒരുപാട്‌ ഉത്തരവാദിത്വങ്ങൾ എനിക്കു വഹിക്കേണ്ടിവന്നു. അക്കാലത്തെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ചിരുന്ന നേഥൻ നോർ സഹോദരൻ അന്നു പോർട്ടോ റീക്കോയിലേക്കു വന്നു. അവിടെയെത്തിയ മിഷനറിമാർക്കു യാത്രാസൗകര്യം ഒരുക്കുന്നതിൽ ഞാൻ ശ്രദ്ധിച്ചില്ലെന്നു തെറ്റിദ്ധരിച്ച അദ്ദേഹം പിന്നീട്‌ എനിക്കു ശക്തമായ ബുദ്ധിയുപദേശം തന്നു. ഞാൻ അടുക്കും ചിട്ടയോടും കൂടെയല്ല കാര്യങ്ങൾ ചെയ്‌തതെന്നും അതുകൊണ്ട് ഞാൻ സഹോദരനെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ഞാൻ തർക്കിച്ചില്ലെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടതിൽ എനിക്കു നിരാശയും വിഷമവും തോന്നി. എന്നാൽ അടുത്ത തവണ എന്നെയും മാക്‌സിനെയും കണ്ടപ്പോൾ നോർ സഹോദരൻ ഞങ്ങളെ അദ്ദേഹത്തിന്‍റെ മുറിയിലേക്കു ക്ഷണിച്ച് ഭക്ഷണം ഉണ്ടാക്കിത്തന്നു.

എന്‍റെ കുടുംബത്തെ സന്ദർശിക്കാനായി ഞങ്ങൾ പല തവണ പോർട്ടോ റീക്കോയിൽനിന്ന് ഇംഗ്ലണ്ടിലേക്കു പോയി. ഞാനും അമ്മയും സത്യം പഠിച്ച സമയത്ത്‌ ഡാഡി പഠിച്ചിരുന്നില്ല. പക്ഷേ ബെഥേലിൽനിന്ന് സന്ദർശകപ്രസംഗകർ വരുമ്പോൾ അമ്മ അവരെ ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ ക്ഷണിക്കുമായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഡാഡിയെ വെറുപ്പിച്ച പുരോഹിതന്മാരെപ്പോലെയല്ല ഈ മേൽവിചാരകന്മാരെന്നും അവർ വളരെ താഴ്‌മയുള്ളവരാണെന്നും ഡാഡി നിരീക്ഷിച്ചു. അങ്ങനെ ഒടുവിൽ 1962-ൽ ഡാഡിയും സ്‌നാനമേറ്റ്‌ യഹോവയുടെ സാക്ഷിയായി.

മാക്‌സിനുമൊത്ത്‌ പോർട്ടോ റീക്കോയിൽ; വിവാഹം കഴിഞ്ഞ ഉടനെയും 2003-ൽ ഞങ്ങളുടെ 50-‍ാമത്തെ വിവാഹവാർഷികത്തിലും

ഞാൻ ഒരുപാടു സ്‌നേഹിച്ച എന്‍റെ ഭാര്യ 2011-ൽ മരിച്ചു. പുനരുത്ഥാനം പ്രാപിച്ചുവരുന്ന മാക്‌സിനെ കാണാൻ ഞാൻ കാത്തുകാത്തിരിക്കുകയാണ്‌. അത്‌ ഓർക്കുമ്പോൾത്തന്നെ എനിക്കു സന്തോഷം തോന്നുന്നു. ഒരുമിച്ചുകഴിഞ്ഞ ആ 58 വർഷംകൊണ്ട്, പോർട്ടോ റീക്കോയിലെ സാക്ഷികളുടെ എണ്ണം 650-ൽനിന്ന് 26,000 ആകുന്നതു കാണാൻ ഞങ്ങൾക്കു കഴിഞ്ഞു. 2013-ൽ പോർട്ടോ റീക്കോ ബ്രാഞ്ച് ഐക്യനാടുകളിലെ ബ്രാഞ്ചുമായി ലയിപ്പിച്ചപ്പോൾ എന്നോടു ന്യൂയോർക്കിലെ വാൾക്കിലിൽ സേവിക്കാൻ ആവശ്യപ്പെട്ടു. ദ്വീപിൽ താമസിച്ച 60 വർഷംകൊണ്ട് ഞാൻ ഒരു തനി പോർട്ടോ റീക്കോക്കാരനായിത്തീർന്നിരുന്നു. അവിടെ എങ്ങും കാണുന്ന, വൈകുന്നേരങ്ങളിൽ കൊക്കീ, കൊക്കീ എന്നു കരയുന്ന, കൊക്കി എന്ന മരത്തവളയെപ്പോലെ അത്‌ എന്‍റെയും സ്വദേശമായി മാറി. പക്ഷേ അവിടെനിന്ന് പോകാൻ സമയമായിരുന്നു.

“സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്‌നേഹിക്കുന്നത്‌”

ബെഥേലിലെ ദൈവസേവനം ഞാൻ ഇപ്പോഴും ആസ്വദിക്കുന്നു. ഇപ്പോൾ എനിക്ക് 90-നു മേൽ പ്രായമുണ്ട്. ഒരു ആത്മീയയിടയനെന്ന നിലയിൽ ബെഥേൽകുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ഇപ്പോഴത്തെ എന്‍റെ നിയമനം. വാൾക്കിലിൽ എത്തിയതിനു ശേഷം ഏകദേശം 600 പേരെ ഞാൻ സന്ദർശിച്ചു. ചിലർ എന്നെ വന്നുകാണുന്നത്‌ അവരുടെ കുടുംബപ്രശ്‌നങ്ങളെക്കുറിച്ചോ വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളെക്കുറിച്ചോ പറയാനാണ്‌. ബെഥേൽസേവനം കൂടുതൽ മെച്ചമായി ചെയ്യാൻ പറ്റുന്നത്‌ എങ്ങനെയെന്ന് അറിയാനാണു മറ്റു ചിലർ വരുന്നത്‌. ഈയിടെ കല്യാണം കഴിച്ച ചിലരും വിവാഹജീവിതത്തെക്കുറിച്ച് ഉപദേശങ്ങൾ ചോദിക്കാറുണ്ട്. ബെഥേലിൽനിന്ന് തിരികെ വയലിലേക്കു നിയമനം ലഭിക്കുന്നവരും വരാറുണ്ട്. അവർക്കു പറയാനുള്ളതെല്ലാം കേട്ടിട്ട് ചിലരോടു ഞാൻ പറയും: “‘സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്‌നേഹിക്കുന്നത്‌.’ അതുകൊണ്ട് നിങ്ങളുടെ നിയമനം സന്തോഷത്തോടെ ചെയ്യുക. യഹോവയ്‌ക്കുവേണ്ടിയാണു നിങ്ങൾ അതു ചെയ്യുന്നത്‌.”—2 കൊരി. 9:7.

ബെഥേലിലായാലും മറ്റ്‌ എവിടെയായാലും സന്തോഷം നിലനിറുത്താൻ ചെയ്യേണ്ടത്‌ ഇതാണ്‌: നിങ്ങൾ ചെയ്യുന്ന കാര്യം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബെഥേലിൽ ചെയ്യുന്ന ഏതൊരു പ്രവർത്തനവും വിശുദ്ധസേവനമാണ്‌. കാരണം ലോകവ്യാപകസഹോദരങ്ങൾക്ക് ആത്മീയഭക്ഷണം കൊടുക്കുന്നതിൽ ‘വിശ്വസ്‌തനും വിവേകിയുമായ അടിമയെ’ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്‌ അവിടെ നടക്കുന്നത്‌. (മത്താ. 24:45) നമ്മൾ എവിടെ സേവിച്ചാലും ശരി, യഹോവയെ സ്‌തുതിക്കാനുള്ള അവസരങ്ങൾ നമുക്കുണ്ട്. അതുകൊണ്ട് യഹോവ പറയുന്നതു നമുക്കു സന്തോഷത്തോടെ ചെയ്യാം. കാരണം, “സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്‌നേഹിക്കുന്നത്‌.”

^ ഖ. 13 ലെനാർഡ്‌ സ്‌മിത്തിന്‍റെ ജീവിതകഥ 2012 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിൽ കാണാം.