വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭിന്നിച്ച ലോകത്തിൽ നിഷ്‌പക്ഷത കാത്തുസൂക്ഷിക്കുക

ഭിന്നിച്ച ലോകത്തിൽ നിഷ്‌പക്ഷത കാത്തുസൂക്ഷിക്കുക

‘ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുക.’—മത്താ. 22:21.

ഗീതം: 33, 137

1. ദൈവത്തെയും മനുഷ്യഗവണ്മെന്‍റുകളെയും നമുക്ക് എങ്ങനെ അനുസരിക്കാം?

മനുഷ്യഗവണ്മെന്‍റുകളെ അനുസരിക്കണമെന്ന് ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. അതോടൊപ്പം മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കണമെന്നും അത്‌ പറയുന്നു. (പ്രവൃ. 5:29; തീത്തോ. 3:1) ഇത്‌ എങ്ങനെ സാധ്യമാകും? ആരെ അനുസരിക്കണമെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു തത്ത്വം യേശു പറഞ്ഞു. “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്നതായിരുന്നു ആ തത്ത്വം. [1] (മത്താ. 22:21) ഗവണ്മെന്‍റ് വെച്ചിരിക്കുന്ന നിയമങ്ങൾ അനുസരിക്കുമ്പോഴും ഗവണ്മെന്‍റ് ഉദ്യോഗസ്ഥരോട്‌ ആദരവോടെ ഇടപെടുമ്പോഴും നികുതികൾ അടയ്‌ക്കുമ്പോഴും നമ്മൾ ‘കൈസർക്കുള്ളതു കൈസർക്കു’ കൊടുക്കുകയാണ്‌. (റോമ. 13:7) എങ്കിലും ദൈവം ചെയ്യരുതെന്ന് പറഞ്ഞിരിക്കുന്ന ഒരു കാര്യം ചെയ്യാൻ ഗവണ്മെന്‍റ് ആവശ്യപ്പെട്ടാൽ ആദരവോടെ നമ്മൾ അത്‌ നിരസിക്കും.

2. രാഷ്‌ട്രീയകാര്യങ്ങളിൽ പക്ഷം പിടിക്കുന്നില്ലെന്ന് നമുക്ക് എങ്ങനെ കാണിക്കാം?

2 ഈ ലോകത്തിന്‍റെ രാഷ്‌ട്രീയകാര്യങ്ങളിൽ പക്ഷം പിടിക്കാതിരുന്നുകൊണ്ട് നമ്മൾ ‘ദൈവത്തിനുള്ളത്‌ ദൈവത്തിനു’ കൊടുക്കുന്നു. (യശ. 2:4) ഭരിക്കാൻ യഹോവ മനുഷ്യഗവണ്മെന്‍റുകളെ അനുവദിച്ചിരിക്കുന്നതുകൊണ്ട് നമ്മൾ അതിനെ എതിർക്കുന്നില്ല. ഒരു തരത്തിലുമുള്ള ദേശഭക്തിപരമായ ചടങ്ങുകളിൽ നമ്മൾ പങ്കെടുക്കുന്നുമില്ല. (റോമ. 13:1, 2) ഭരണം മാറ്റാനോ രാഷ്‌ട്രീയക്കാരെ സ്വാധീനിക്കാനോ അവർക്ക് വോട്ടു ചെയ്യാനോ രാഷ്‌ട്രീയപ്രവർത്തനങ്ങളിൽ ഉൾപ്പെടാനോ നമ്മൾ ശ്രമിക്കില്ല.

3. നമ്മൾ നിഷ്‌പക്ഷരായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

3 നിഷ്‌പക്ഷരായിരിക്കണമെന്ന് ദൈവം നമ്മളോട്‌ പറയാൻ പല കാരണങ്ങളുണ്ട്. ഒരു കാരണം, ‘ലോകത്തിന്‍റെ ഭാഗമല്ലാതിരുന്ന’ യേശുവിനെ നമ്മൾ അനുകരിക്കുന്നു എന്നതാണ്‌. രാഷ്‌ട്രീയത്തിലും യുദ്ധങ്ങളിലും യേശു പക്ഷം പിടിച്ചില്ല. (യോഹ. 6:15; 17:16) മറ്റൊരു കാരണം, നമ്മൾ ദൈവത്തിന്‍റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു എന്നതാണ്‌. ഈ ലോകത്തിന്‍റെ രാഷ്‌ട്രീയകാര്യങ്ങളിൽ നിഷ്‌പക്ഷരായിരിക്കുന്നതുകൊണ്ട്, ദൈവരാജ്യത്തിനു മാത്രമേ മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയൂ എന്ന് ശുദ്ധമനസ്സാക്ഷിയോടെ നമുക്ക് ആളുകളോട്‌ പറയാൻ കഴിയുന്നു. വ്യാജമതങ്ങൾ രാഷ്‌ട്രീയകാര്യങ്ങളിൽ പക്ഷം പിടിക്കുന്നു; അതാകട്ടെ ആളുകളെ ഭിന്നിപ്പിക്കുന്നു. എന്നാൽ നിഷ്‌പക്ഷരായതുകൊണ്ട് ലോകമെങ്ങുമുള്ള സഹോദരങ്ങളുമായി നമ്മൾ ഐക്യത്തിലാണ്‌.—1 പത്രോ. 2:17.

4. (എ) നിഷ്‌പക്ഷരായിരിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) നിഷ്‌പക്ഷരായിരിക്കാൻ ഇപ്പോൾത്തന്നെ തയ്യാറാകേണ്ടത്‌ എന്തുകൊണ്ട്?

4 സമാധാനപരമായ ഒരു രാഷ്‌ട്രീയ അന്തരീക്ഷത്തിലായിരിക്കാം നമ്മൾ ഇപ്പോൾ ജീവിക്കുന്നത്‌. എന്നാൽ സാത്താന്‍റെ ലോകം അതിന്‍റെ അന്ത്യത്തോട്‌ അടുക്കുന്തോറും, നിഷ്‌പക്ഷരായിരിക്കുക എന്നത്‌ നമുക്ക് കൂടുതൽ ബുദ്ധിമുട്ടായിത്തീരും. ഇപ്പോൾത്തന്നെ ആളുകൾ “ഒന്നിനും വഴങ്ങാത്തവരും ... തന്നിഷ്ടക്കാരും” ആണ്‌. അവർക്കിടയിലുള്ള ഭിന്നത ഇനിയും കൂടിവരും. (2 തിമൊ. 3:3, 4) പെട്ടെന്നുണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ കാരണം നമ്മുടെ പല സഹോദരങ്ങളും ഇപ്പോൾത്തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങൾ എപ്പോൾവേണമെങ്കിലും ഉണ്ടാകാം. അതുകൊണ്ട് നിഷ്‌പക്ഷരായി നിൽക്കാൻ ഇപ്പോൾത്തന്നെ പരിശീലിക്കണം. അതിന്‌ സഹായിക്കുന്ന നാലു കാര്യങ്ങൾ നമുക്ക് നോക്കാം.

യഹോവ വീക്ഷിക്കുന്നതുപോലെ മനുഷ്യഗവണ്മെന്‍റുകളെ വീക്ഷിക്കുക

5. മനുഷ്യഗവണ്മെന്‍റുകളെ യഹോവ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌?

5 നിഷ്‌പക്ഷരായിരിക്കാനുള്ള ഒരു വിധം യഹോവ വീക്ഷിക്കുന്നതുപോലെ മനുഷ്യഗവണ്മെന്‍റുകളെ വീക്ഷിക്കാൻ പഠിക്കുന്നതാണ്‌. മനുഷ്യരെ സൃഷ്ടിച്ചപ്പോൾ മനുഷ്യന്‍റെ മേൽ ഭരണം നടത്താനുള്ള അധികാരം യഹോവ അവർക്ക് കൊടുത്തിരുന്നില്ല. (യിരെ. 10:23) യഹോവ മുഴുമനുഷ്യരെയും ഒരൊറ്റ കുടുംബമായിട്ടാണ്‌ കാണുന്നത്‌. എന്നാൽ മനുഷ്യഗവണ്മെന്‍റുകൾ തങ്ങളുടെ രാഷ്‌ട്രമാണ്‌ മറ്റു രാഷ്‌ട്രങ്ങളെക്കാൾ ശ്രേഷ്‌ഠം എന്ന് അവകാശപ്പെട്ടുകൊണ്ട് ആളുകളെ തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നു. ഏറ്റവും നല്ലതെന്നു കാണപ്പെടുന്ന ഗവണ്മെന്‍റുകൾക്കുപോലും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയുന്നില്ല. മാത്രമല്ല, അവർ 1914-ൽ ഭരണം തുടങ്ങിയ ദൈവരാജ്യത്തിന്‍റെ ശത്രുക്കളും ആയിത്തീർന്നിരിക്കുന്നു. വളരെ പെട്ടെന്നുതന്നെ ദൈവത്തിന്‍റെ ഈ രാജ്യം മറ്റെല്ലാ ഗവണ്മെന്‍റുകളെയും തുടച്ചുനീക്കും.—സങ്കീർത്തനങ്ങൾ 2:2, 7-9 വായിക്കുക.

6. ഗവണ്മെന്‍റ് അധികാരികളോട്‌ നമ്മൾ എങ്ങനെ പെരുമാറണം?

6 ഗവണ്മെന്‍റുകൾക്ക് ഒരളവോളം ക്രമസമാധാനം നിലനിറുത്താൻ കഴിയുന്നതുകൊണ്ടാണ്‌ ഭരിക്കാൻ ദൈവം അവരെ അനുവദിച്ചിരിക്കുന്നത്‌. ഇത്‌ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത അറിയിക്കാനും നമുക്ക് സഹായകമാണ്‌. (റോമ. 13:3, 4) അധികാരികളുടെ തീരുമാനങ്ങൾ നമ്മുടെ ആരാധനയ്‌ക്ക് തടസ്സമാകാതിരിക്കാൻ അവർക്കുവേണ്ടി പ്രാർഥിക്കാൻ ദൈവം നമ്മളോട്‌ പറയുന്നു. (1 തിമൊ. 2:1, 2) മോശമായ പെരുമാറ്റത്തിന്‌ ഇരയാകുമ്പോൾ നമ്മൾ അധികാരികളുടെ സഹായം തേടിയേക്കാം. അതാണ്‌ പൗലോസും ചെയ്‌തത്‌. (പ്രവൃ. 25:11) ഗവണ്മെന്‍റുകളെ നിയന്ത്രിക്കുന്നത്‌ സാത്താനാണെന്ന് ബൈബിൾ പറയുന്നുണ്ടെങ്കിലും അധികാരത്തിലിരിക്കുന്ന ഓരോ വ്യക്തിയേയും സാത്താൻ നേരിട്ട് നിയന്ത്രിക്കുന്നുണ്ടെന്ന് അത്‌ പറയുന്നില്ല. (ലൂക്കോ. 4:5, 6) അതുകൊണ്ട് ഏതെങ്കിലും ഒരു ഗവണ്മെന്‍റ് ഉദ്യോഗസ്ഥനെ സാത്താനാണ്‌ നിയന്ത്രിക്കുന്നത്‌ എന്ന ധാരണ നമ്മൾ ആർക്കും കൊടുക്കരുത്‌. കാരണം, ആരെയും അപമാനിക്കരുതെന്നാണ്‌ ബൈബിൾ പറയുന്നത്‌.—തീത്തോ. 3:1, 2.

7. നമ്മൾ ഏത്‌ ചിന്താഗതി ഒഴിവാക്കണം?

7 നമുക്ക് ഗുണം ചെയ്യുന്നതാണെന്ന് തോന്നിയാൽപ്പോലും, ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയെയോ അതിന്‍റെ നേതാവിനെയോ അതിന്‍റെ നയങ്ങളെയോ അനുകൂലിക്കാതിരുന്നുകൊണ്ട് നമ്മൾ ദൈവത്തെ അനുസരിക്കുന്നു. പലപ്പോഴും അത്‌ അത്ര എളുപ്പമായിരിക്കില്ല. ഉദാഹരണത്തിന്‌, യഹോവയുടെ ജനത്തിനുപോലും ദുരിതങ്ങൾ വരുത്തിവെച്ച ഒരു ഗവണ്മെന്‍റിനെതിരെ ആളുകൾ മത്സരിക്കുന്നെന്ന് ചിന്തിക്കുക. അവരോടൊപ്പം നമ്മൾ ചേരില്ലെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അവർ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് നിങ്ങൾ ചിന്തിക്കുകയോ അവർ വിജയിക്കണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുമോ? (എഫെ. 2:2) നിഷ്‌പക്ഷരായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഒന്നു മറ്റൊന്നിനെക്കാൾ ശരിയാണെന്നോ മികച്ചതാണെന്നോ ഉള്ള ചിന്താഗതി നമ്മൾ ഒഴിവാക്കണം. നമ്മുടെ സംസാരവും പ്രവൃത്തിയും അതിന്‌ തെളിവു നൽകും.

“ജാഗ്രതയുള്ളവരും” അതേസമയം “നിഷ്‌കളങ്കരും” ആയിരിക്കുക

8. നിഷ്‌പക്ഷത പാലിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ നമുക്ക് എങ്ങനെ “ജാഗ്രതയുള്ളവരും” അതേസമയം “നിഷ്‌കളങ്കരും” ആയിരിക്കാം?

8 നിഷ്‌പക്ഷരായിരിക്കാനുള്ള രണ്ടാമത്തെ മാർഗം “പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും” ആയിരിക്കുക എന്നതാണ്‌. (മത്തായി 10:16, 17 വായിക്കുക.) പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് “ജാഗ്രത”യുള്ളവരാണെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നിഷ്‌പക്ഷരായിരുന്നുകൊണ്ട് ‘നിഷ്‌കളങ്കരാണെന്നും’ നമ്മൾ തെളിയിക്കുന്നു. ഇത്തരം ചില സാഹചര്യങ്ങളും അപ്പോൾ നിഷ്‌പക്ഷരായിരിക്കാൻ എന്തു ചെയ്യാമെന്നും നമുക്ക് നോക്കാം.

9. മറ്റുള്ളവരോട്‌ സംസാരിക്കുമ്പോൾ നമ്മൾ ഏത്‌ കാര്യത്തിൽ ജാഗ്രതയുള്ളവരായിരിക്കണം?

9 സംസാരം. രാഷ്‌ട്രീയകാര്യങ്ങളെക്കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ നമ്മൾ വളരെ ജാഗ്രതയുള്ളവരായിരിക്കണം. ഉദാഹരണത്തിന്‌, നമ്മൾ ആരോടെങ്കിലും ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയുടെയോ നേതാവിന്‍റെയോ നയങ്ങളെ പിന്താങ്ങുകയോ വിമർശിക്കുകയോ ചെയ്യില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാൻ മനുഷ്യർക്ക് എന്തു ചെയ്യാനാകും എന്നു ചർച്ച ചെയ്യുന്നതിനു പകരം ദൈവരാജ്യം ആ പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം വരുത്തുന്നത്‌ എങ്ങനെയാണെന്ന് ബൈബിളിൽനിന്ന് കാണിച്ചുകൊടുക്കുക. സ്വവർഗവിവാഹം, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആളുകൾ നിങ്ങളോട്‌ തർക്കിക്കുമ്പോൾ, അതെക്കുറിച്ച് ദൈവവചനത്തിൽ എന്താണ്‌ പറഞ്ഞിരിക്കുന്നതെന്നും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ എങ്ങനെയാണ്‌ പിൻപറ്റാൻ ശ്രമിക്കുന്നതെന്നും പറഞ്ഞുകൊടുക്കുക. ചില നിയമങ്ങൾക്ക് മാറ്റം വരുത്തണമെന്നോ അവ നീക്കം ചെയ്യണമെന്നോ ആരെങ്കിലും പറയുമ്പോൾ നമ്മൾ പക്ഷം പിടിക്കില്ല. ആ വ്യക്തിയുടെ ചിന്താഗതി മാറ്റണമെന്ന് ശഠിക്കുകയുമില്ല.

10. മാധ്യമങ്ങളിൽ എന്തെങ്കിലും കാണുകയോ വായിക്കുകയോ ചെയ്യുമ്പോൾ നമ്മൾ നിഷ്‌പക്ഷരായി നിൽക്കുന്നു എന്ന് എങ്ങനെ ഉറപ്പ് വരുത്താം?

10 മാധ്യമങ്ങൾ. ചിലപ്പോൾ പ്രശ്‌നത്തിന്‍റെ ഒരു വശം മാത്രം പിന്താങ്ങിക്കൊണ്ട് വാർത്തകൾ പുറത്തുവന്നേക്കാം. വാർത്താമാധ്യമങ്ങളെ ഗവണ്മെന്‍റുതന്നെ നിയന്ത്രിക്കുന്ന രാജ്യങ്ങളിൽ വിശേഷാൽ ഇത്‌ സത്യമാണ്‌. വാർത്ത പുറത്തു വിടുന്ന ഏതെങ്കിലും സംഘടനകളോ റിപ്പോർട്ടർമാരോ ഏതെങ്കിലും ഒരു പക്ഷം പിടിച്ച് സംസാരിക്കുന്നെങ്കിൽ അവരെപ്പോലെ ചിന്തിക്കാതിരിക്കാൻ നമ്മൾ ജാഗ്രത കാണിക്കണം. ആ സാഹചര്യത്തിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ രാഷ്‌ട്രീയകാര്യങ്ങളെക്കുറിച്ച് ഏതെങ്കിലും ഒരു പ്രത്യേക റിപ്പോർട്ടർ നൽകുന്ന വാർത്ത കേൾക്കാനാണോ എനിക്കിഷ്ടം?’ നിഷ്‌പക്ഷരായിരിക്കാൻ, രാഷ്‌ട്രീയകാര്യങ്ങളിൽ പക്ഷം പിടിക്കുന്ന തരം വാർത്തകൾ അധികം കാണുന്നതും വായിക്കുന്നതും ഒഴിവാക്കുക. പകരം നിഷ്‌പക്ഷമായ വാർത്തകൾ കാണാൻ ശ്രമിക്കുകയും കേൾക്കുന്ന എല്ലാ കാര്യങ്ങളും ബൈബിളിൽ പറഞ്ഞിരിക്കുന്ന ‘ആരോഗ്യദായകമായ വചനങ്ങളുടെ’ നിലവാരത്തിനു ചേർച്ചയിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.—2 തിമൊ. 1:13, അടിക്കുറിപ്പ്.

11. നമ്മുടെ വസ്‌തുവകകൾ നമുക്ക് ഏറെ പ്രധാനമായിരിക്കുമ്പോൾ നിഷ്‌പക്ഷരായിരിക്കുക ബുദ്ധിമുട്ടായേക്കാവുന്നത്‌ എങ്ങനെ?

11 പണവും വസ്‌തുവകകളും. നമുക്കുള്ള പണത്തിനും മറ്റു വസ്‌തുവകകൾക്കും നമ്മൾ കണക്കിലധികം പ്രാധാന്യം കല്‌പിക്കുമ്പോൾ നിഷ്‌പക്ഷത പാലിക്കുക വളരെ ബുദ്ധിമുട്ടായിരുന്നേക്കാം. 1970-നു ശേഷം, രാഷ്‌ട്രീയ പാർട്ടിയിൽ ചേരാത്തതിനാൽ മലാവിയിലുള്ള യഹോവയുടെ സാക്ഷികളിൽ അനേകർക്കും തങ്ങൾക്ക് ഉണ്ടായിരുന്ന എല്ലാം ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ സങ്കടകരമായ കാര്യം ചിലർ തങ്ങളുടെ സുഖലോലുപ ജീവിതം ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു എന്നതാണ്‌. രൂത്ത്‌ സഹോദരി ഇങ്ങനെ ഓർക്കുന്നു: “ഞങ്ങളെ നാടുകടത്തിയപ്പോൾ പലരും ഞങ്ങളുടെകൂടെ വന്നെങ്കിലും ചിലർ തടങ്കൽപ്പാളയത്തിലെ ദുരിതങ്ങൾ സഹിക്കാൻ വയ്യാഞ്ഞതുകൊണ്ട് രാഷ്‌ട്രീയ പാർട്ടിയിൽ ചേരുകയും വീട്ടിലേക്ക് പോകുകയും ചെയ്‌തു.” എങ്കിലും, ദൈവജനത്തിൽ ഭൂരിപക്ഷം പേരും സാമ്പത്തികക്ലേശങ്ങൾ ഉണ്ടായിരുന്നിട്ടും, എല്ലാംതന്നെ നഷ്ടമായിട്ടും, നിഷ്‌പക്ഷരായി നിലനിന്നിട്ടുണ്ട്.—എബ്രാ. 10:34.

12, 13. (എ) മനുഷ്യരെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണ്‌? (ബി) ജന്മദേശത്തെക്കുറിച്ച് നമ്മൾ അതിരുകവിഞ്ഞ് അഭിമാനിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

12 അഹങ്കാരം. രാജ്യം, നാട്‌, സംസ്‌കാരം, വംശം, ഗോത്രം എന്നിവയെപ്രതിയെല്ലാം അഹങ്കരിക്കുന്നതും പൊങ്ങച്ചം പറയുന്നതും ഇന്ന് ആളുകൾ സാധാരണയായി ചെയ്യുന്ന കാര്യമാണ്‌. എന്നാൽ ഒരു വ്യക്തിയോ ഒരുകൂട്ടം ആളുകളോ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്ന് യഹോവ ചിന്തിക്കുന്നില്ല. നമ്മൾ അങ്ങനെ ചിന്തിക്കാൻ യഹോവ ആഗ്രഹിക്കുന്നുമില്ല. നമ്മുടെ തനതായ സംസ്‌കാരം വിട്ടുകളയാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. വാസ്‌തവത്തിൽ, സംസ്‌കാരത്തിലെ വ്യത്യാസങ്ങൾ മനുഷ്യകുടുംബത്തിന്‍റെ മഹത്തായ വൈവിധ്യത്തിന്‌ തെളിവ്‌ നൽകുന്നു. എങ്കിലും യഹോവയുടെ വീക്ഷണത്തിൽ നമ്മൾ എല്ലാവരും തുല്യരാണ്‌ എന്ന കാര്യം മറക്കരുത്‌.—റോമ. 10:12.

13 നമ്മുടെ രാജ്യമോ ദേശമോ മറ്റൊന്നിനെക്കാൾ ഏതെങ്കിലും ഒരു വിധത്തിൽ മികച്ചതാണെന്ന് ചിന്തിച്ചുകൊണ്ട് ഒരിക്കലും അഹങ്കരിക്കരുത്‌. അങ്ങനെ ചിന്തിച്ചാൽ നിഷ്‌പക്ഷരായിരിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. ഒന്നാം നൂറ്റാണ്ടിൽ അതാണ്‌ സംഭവിച്ചത്‌. സഭയിൽ ദേശത്തിന്‍റെ പേരിൽ ചില വിവേചനയും ഭിന്നിപ്പുകളും ഉണ്ടായിരുന്നു. (പ്രവൃ. 6:1) അത്തരം അഹങ്കാരം നമ്മുടെ ഉള്ളിൽ വേരുപിടിക്കാൻ തുടങ്ങുന്നെങ്കിൽ അത്‌ എങ്ങനെ തിരിച്ചറിയാം? മറ്റൊരു നാട്ടിലുള്ള ഒരു സഹോദരനോ സഹോദരിയോ നിങ്ങൾക്ക് ഒരു നിർദേശം തരുന്നെന്നിരിക്കട്ടെ, അപ്പോൾ ‘ഇതിലും നന്നായിട്ടുതന്നെയാ ഞങ്ങൾ ഇത്‌ ചെയ്യുന്നത്‌’ എന്നു പറഞ്ഞുകൊണ്ട് കേട്ടപാതി കേൾക്കാത്തപാതി നിങ്ങൾ ആ നിർദേശം തള്ളിക്കളയുമോ? അങ്ങനെയെങ്കിൽ സുപ്രധാനമായ ഈ ഉപദേശത്തിന്‌ ശ്രദ്ധ കൊടുക്കുക: “താഴ്‌മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്‌ഠരായി കരുതുവിൻ.”—ഫിലി. 2:3.

യഹോവ നിങ്ങളെ സഹായിക്കും

14. പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും, ഏതു ബൈബിൾ ദൃഷ്ടാന്തം ഇതു തെളിയിക്കുന്നു?

14 നിഷ്‌പക്ഷരായിരിക്കാനുള്ള മൂന്നാമത്തെ വിധം യഹോവയിൽ ആശ്രയിക്കുക എന്നതാണ്‌. പരിശുദ്ധാത്മാവിനായി പ്രാർഥിക്കുക; ക്ഷമയും ആത്മനിയന്ത്രണവും ഉള്ളവരായിരിക്കാൻ അത്‌ നിങ്ങളെ സഹായിക്കും. ഗവണ്മെന്‍റ്, അഴിമതിയോ അന്യായമോ ചെയ്യുന്ന സാഹചര്യത്തിൽ, അതിനെ തരണം ചെയ്യാൻ ഈ ഗുണങ്ങൾ നിങ്ങളെ സഹായിക്കും. നിഷ്‌പക്ഷരായിരിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാവുന്ന ഒരു സാഹചര്യം തിരിച്ചറിയാനുള്ള ജ്ഞാനത്തിനായും ആ സാഹചര്യത്തിൽ ഏറ്റവും ശരിയായ വിധത്തിൽ പ്രവർത്തിക്കാനുള്ള സഹായത്തിനായും യഹോവയോട്‌ പ്രാർഥിക്കുക. (യാക്കോ. 1:5) യഹോവയോട്‌ വിശ്വസ്‌തരായിരിക്കുന്നതിന്‍റെ പേരിൽ നിങ്ങളെ ജയിലിൽ അടയ്‌ക്കുകയോ മറ്റേതെങ്കിലും വിധത്തിൽ ശിക്ഷിക്കുകയോ ചെയ്‌തേക്കാം. അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണ്‌ നിങ്ങൾ നിഷ്‌പക്ഷരായിരിക്കുന്നതെന്ന് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കാനുള്ള ധൈര്യത്തിനുവേണ്ടി ദൈവത്തോട്‌ പ്രാർഥിക്കുക. സഹിച്ചുനിൽക്കാൻ യഹോവ നിങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.—പ്രവൃത്തികൾ 4:27-31 വായിക്കുക.

15. നിഷ്‌പക്ഷരായി നിൽക്കാൻ ബൈബിളിന്‌ നമ്മളെ എങ്ങനെ സഹായിക്കാനാകും? (“ബൈബിൾ അവരെ നിഷ്‌പക്ഷരായി നിൽക്കാൻ സഹായിച്ചു” എന്ന ചതുരം കാണുക.)

15 ബൈബിളിലൂടെ യഹോവയ്‌ക്ക് നമ്മളെ ശക്തിപ്പെടുത്താനാകും. നിഷ്‌പക്ഷരായിരിക്കാൻ സഹായിക്കുന്ന വാക്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. ഈ വാക്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുക. കാരണം, ബൈബിൾ കൈവശം ഇല്ലാത്ത ഒരു സാഹചര്യത്തിൽപ്പോലും അത്‌ നിങ്ങളെ സഹായിക്കും. ഭാവിയെക്കുറിച്ച് ദൈവം പറഞ്ഞിരിക്കുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ പ്രത്യാശ ശക്തമാക്കാനും ബൈബിൾ സഹായിക്കും. പീഡനങ്ങൾ സഹിച്ചുനിൽക്കാൻ ഈ പ്രത്യാശ കൂടിയേ തീരൂ. (റോമ. 8:25) പുതിയ ലോകത്തിൽ നിങ്ങൾ ആസ്വദിക്കാൻ വിശേഷാൽ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്ന വാക്യങ്ങൾ തിരഞ്ഞെടുക്കുക, അവിടെയായിരിക്കുന്നതായി ഭാവനയിൽ കാണുക.

വിശ്വസ്‌തദാസരുടെ മാതൃകയിൽനിന്ന് പ്രയോജനം നേടുക

16, 17. നിഷ്‌പക്ഷരായി നിന്ന ദൈവദാസരുടെ മാതൃകയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

16 നിഷ്‌പക്ഷരായി നിൽക്കാൻ സഹായിക്കുന്ന നാലാമത്തെ കാര്യം യഹോവയുടെ വിശ്വസ്‌തദാസരുടെ മാതൃകയെക്കുറിച്ച് ചിന്തിക്കുന്നതാണ്‌. ബൈബിൾക്കാലങ്ങളിലുള്ള അനേകരും ധൈര്യമുള്ളവരായിരുന്നു. നിഷ്‌പക്ഷരായി നിൽക്കാൻ കഴിയുന്ന വിധത്തിൽ അവർ ജ്ഞാനപൂർവമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്‌തു. ബാബിലോണിയൻ ഗവണ്മെന്‍റിനെ പ്രതിനിധീകരിച്ച ഒരു ബിംബത്തെ ആരാധിക്കാൻ വിസമ്മതിച്ച ശദ്രക്‌, മേശക്‌, അബേദ്‌നെഗോ എന്നിവർ ഇതിന്‌ ഒരു ഉദാഹരണമാണ്‌. (ദാനിയേൽ 3:16-18 വായിക്കുക.) ദേശീയപതാകയെ വണങ്ങാതിരിക്കാനുള്ള ധൈര്യം നേടാൻ ഈ ബൈബിൾവിവരണം അനേകം യഹോവയുടെ സാക്ഷികളെ സഹായിച്ചിരിക്കുന്നു. രാഷ്‌ട്രീയത്തിലോ ആളുകളെ ഭിന്നിപ്പിക്കുന്ന മറ്റേതെങ്കിലും കാര്യങ്ങളിലോ യേശുവും ഉൾപ്പെട്ടില്ല. ഈ നല്ല മാതൃക തന്‍റെ അനുഗാമികളെ സഹായിക്കുമെന്ന് യേശുവിന്‌ അറിയാമായിരുന്നു. യേശു പറഞ്ഞു: “ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”—യോഹ. 16:33.

17 നിഷ്‌പക്ഷരായി നിലനിന്ന അനേകം സാക്ഷികൾ നമ്മുടെ നാളിലുമുണ്ട്. യഹോവയോട്‌ വിശ്വസ്‌തരായി നിന്നു എന്ന ഒരൊറ്റ കാരണത്താൽ അവരിൽ ചിലർക്ക് ഉപദ്രവം സഹിക്കേണ്ടിവന്നു, ചിലരെ ജയിലിലടച്ചു, ചിലരെ കൊല്ലുകപോലും ചെയ്‌തു. ധൈര്യമുള്ളവരായിരിക്കുന്നതിന്‌ അവരുടെ മാതൃകയും നമ്മളെ സഹായിക്കുന്നു. തുർക്കിയിലെ ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഹിറ്റ്‌ലറിന്‍റെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ട് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഒരു യുവസഹോദരനായിരുന്നു ഫ്രാൻസ്‌ റീറ്റർ. മരണത്തിന്‍റെ തലേ രാത്രിയിൽ അദ്ദേഹം അമ്മയ്‌ക്ക് എഴുതിയ കത്തിൽ യഹോവയിലുള്ള അതിരറ്റ വിശ്വാസം തെളിഞ്ഞ് കാണാമായിരുന്നു. അതുപോലൊരു പ്രശ്‌നം നേരിടേണ്ടിവരുമ്പോൾ അദ്ദേഹത്തിന്‍റെ മാതൃക പിൻപറ്റാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌.” [2]

18, 19. (എ) സഭയിലുള്ളവർക്ക് നിഷ്‌പക്ഷരായിരിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കാനാകും? (ബി) നിങ്ങൾ എന്തു ചെയ്യാനാണ്‌ തീരുമാനിച്ചുറച്ചിരിക്കുന്നത്‌?

18 സഭയിലെ സഹോദരങ്ങൾക്ക് നിഷ്‌പക്ഷരായിരിക്കാൻ നിങ്ങളെ സഹായിക്കാനാകും. നിഷ്‌പക്ഷതയോട്‌ ബന്ധപ്പെട്ട് നിങ്ങൾ ഏതെങ്കിലും പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അത്‌ മൂപ്പന്മാരെ അറിയിക്കുക. ബൈബിളിൽനിന്ന് സഹായകമായ നല്ല ഉപദേശങ്ങൾ തരാൻ അവർക്ക് കഴിയും. നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയുമ്പോൾ സഭയിലെ മറ്റുള്ളവർക്കും നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയും. നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ അവരോട്‌ പറയുക. സഹോദരങ്ങൾ നമുക്കുവേണ്ടി പ്രാർഥിക്കണമെങ്കിൽ നമ്മളും അവർക്കുവേണ്ടി പ്രാർഥിക്കണം. (മത്താ. 7:12) നിഷ്‌പക്ഷതയുടെ പേരിൽ തടവിലായിരിക്കുന്ന സഹോദരങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ ധൈര്യപൂർവം യഹോവയോട്‌ വിശ്വസ്‌തരായിരിക്കാൻ അവരെ സഹായിക്കണമേ എന്ന് അവരുടെ പേര്‌ എടുത്തുപറഞ്ഞ് പ്രാർഥിക്കുക.—എഫെ. 6:19, 20.

19 അന്ത്യം അടുക്കുന്തോറും ഗവണ്മെന്‍റുകൾ യഹോവയോടും യഹോവയുടെ രാജ്യത്തോടുമുള്ള നമ്മുടെ കൂറിനെ ചോദ്യം ചെയ്‌തുകൊണ്ട് ഏതെങ്കിലും പക്ഷം പിടിക്കാൻ നമ്മളെ കൂടുതലായി നിർബന്ധിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ്‌ ഈ ഭിന്നിച്ച ലോകത്തിൽ നിഷ്‌പക്ഷത കാത്തുസൂക്ഷിക്കാൻ നമ്മൾ ഇപ്പോൾത്തന്നെ തയ്യാറാകേണ്ടത്‌.

^ [1] (ഖണ്ഡിക 1) കൈസർ എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്‌ ഗവണ്മെന്‍റുകളെയാണ്‌. അക്കാലത്തെ ഏറ്റവും ഉന്നതനായ മനുഷ്യഭരണാധികാരി കൈസർ ആയിരുന്നു.

^ [2] (ഖണ്ഡിക 17) യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്‍റെ 662-‍ാ‍ം പേജും ദൈവരാജ്യം ഭരിക്കുന്നു! (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്‍റെ 14-‍ാ‍ം അധ്യായത്തിലുള്ള “അദ്ദേഹം ദൈവമഹത്വത്തിനായി മരിച്ചു” എന്ന ചതുരവും കാണുക.