വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക

യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക

‘വിശ്വാസം എന്നതോ കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്‌ഠിതമായ നിശ്ചയമാകുന്നു.’—എബ്രാ. 11:1.

ഗീതം: 54, 125

1. ക്രിസ്‌തീയവിശ്വാസത്തെ നമ്മൾ എങ്ങനെ വീക്ഷിക്കണം?

ക്രിസ്‌തീയവിശ്വാസം അമൂല്യമായ ഒരു ഗുണമാണ്‌. എല്ലാ ആളുകൾക്കുമുള്ള ഒന്നല്ല അത്‌. (2 തെസ്സ. 3:2) എന്നിരുന്നാലും, തന്‍റെ ആരാധകർക്കെല്ലാം യഹോവ ‘ഒരളവോളം വിശ്വാസം’ നൽകിയിട്ടുണ്ട്. (റോമ. 12:3; ഗലാ. 5:22) അതു ലഭിച്ചിരിക്കുന്നതിൽ നമ്മൾ എല്ലാവരും ആഴമായ നന്ദിയുള്ളവരായിരിക്കണം.

2, 3. (എ) വിശ്വാസമുള്ള ഒരാൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ സാധ്യമാണ്‌? (ബി) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?

2 നമ്മുടെ സ്വർഗീയപിതാവ്‌ പുത്രനിലൂടെയാണ്‌ ആളുകളെ തന്നിലേക്ക് ആകർഷിക്കുന്നത്‌. യേശുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്കു പാപങ്ങളുടെ ക്ഷമ നേടാനാകും. അത്‌ യഹോവയുമായി നിലനിൽക്കുന്ന ഒരു ബന്ധം ആസ്വദിക്കാനുള്ള മാർഗം തുറന്നുകൊടുക്കും. (യോഹ. 6:44, 65; റോമ. 6:23) അത്തരമൊരു അത്ഭുതകരമായ അനുഗ്രഹത്തിനു യോഗ്യത നേടാൻ നമ്മൾ എന്താണു ചെയ്‌തത്‌? യഥാർഥത്തിൽ, പാപികളായ നമുക്കു മരണത്തിനു മാത്രമേ യോഗ്യതയുള്ളൂ. (സങ്കീ. 103:10) എങ്കിലും, നന്മ ചെയ്യാനുള്ള പ്രാപ്‌തി നമുക്കുണ്ടെന്ന് യഹോവ കണ്ടു. തന്‍റെ അനർഹദയയാൽ സന്തോഷവാർത്ത കേൾക്കാനായി യഹോവ നമ്മുടെ ഹൃദയം തുറന്നു. അങ്ങനെ, നിത്യജീവനെന്ന പ്രത്യാശയോടെ നമ്മൾ യേശുവിൽ വിശ്വസിക്കാൻ തുടങ്ങി.—1 യോഹന്നാൻ 4:9, 10 വായിക്കുക.

3 വിശ്വാസം എന്നാൽ എന്താണ്‌? ദൈവം നമുക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ മനസ്സിലാക്കുന്നതു മാത്രമാണോ അത്‌? ഏതെല്ലാം വിധങ്ങളിൽ നമുക്കു നമ്മുടെ വിശ്വാസം പ്രവൃത്തിയിലൂടെ കാണിക്കാം?

“ഹൃദയത്തിൽ വിശ്വസിക്കുക”

4. വിശ്വാസം കേവലം മനസ്സുകൊണ്ട് കാര്യങ്ങൾ ഗ്രഹിക്കുന്നതു മാത്രമല്ലാത്തത്‌ എന്തുകൊണ്ടെന്നു വിശദീകരിക്കുക.

4 വിശ്വാസം എന്നതിൽ, ദൈവത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിലും അധികം ഉൾപ്പെടുന്നു. ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന കരുത്തുറ്റ ശക്തിയാണു വിശ്വാസം. രക്ഷയ്‌ക്കായി ദൈവം ചെയ്‌തിരിക്കുന്ന കരുതലുകളിൽ വിശ്വസിക്കുന്ന ഒരു വ്യക്തി, സന്തോഷവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കും. പൗലോസ്‌ അപ്പോസ്‌തലൻ വിശദീകരിച്ചു: “യേശു കർത്താവ്‌ ആകുന്നു എന്നിങ്ങനെ, ‘നിന്‍റെ വായിലുള്ള വചനം’ നീ പരസ്യമായി പ്രഖ്യാപിക്കുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ നീ രക്ഷിക്കപ്പെടും; എന്തെന്നാൽ ഒരുവൻ ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കുകയും വായ്‌കൊണ്ടു രക്ഷയ്‌ക്കായി പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു.”—റോമ. 10:9, 10; 2 കൊരി. 4:13.

5. വിശ്വാസം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്, നമുക്ക് അത്‌ എങ്ങനെ ശക്തമാക്കിനിറുത്താം? ഒരു ദൃഷ്ടാന്തം പറയുക.

5 ദൈവത്തിന്‍റെ പുതിയ ലോകത്തിലെ നിത്യജീവൻ നേടണമെങ്കിൽ നമുക്കു വിശ്വാസം വേണം; അതു ശക്തമാക്കിനിറുത്തുകയും ചെയ്യണം. ഒരു ചെടി വളരാൻ വെള്ളം ഒഴിക്കേണ്ടതുപോലെ നമ്മുടെ വിശ്വാസം ശക്തമാക്കിനിറുത്താൻ ചിലതൊക്കെ ചെയ്യണം. ഒരു പ്ലാസ്റ്റിക്ക് ചെടിപോലെയല്ല ജീവനുള്ള ചെടി. വെള്ളമില്ലാതെ വന്നാൽ അതു വാടിപ്പോകും, നല്ലതുപോലെ വെള്ളം കിട്ടുകയാണെങ്കിൽ അതു തഴച്ചുവളരും. ആവശ്യത്തിനു വെള്ളമില്ലാതെ വന്നാൽ ആരോഗ്യമുള്ള ഒരു ചെടിപോലും പതുക്കെപ്പതുക്കെ വാടിക്കരിഞ്ഞുപോകും. നമ്മുടെ വിശ്വാസവും അങ്ങനെതന്നെയാണ്‌. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വിശ്വാസത്തിനു വാട്ടം തട്ടുകയും അത്‌ ഇല്ലാതാകുകയും ചെയ്യും. (ലൂക്കോ. 22:32; എബ്രാ. 3:12) എന്നാൽ വേണ്ട ശ്രദ്ധ കൊടുക്കുന്നെങ്കിൽ വിശ്വാസം ജീവനുള്ളതായി നിലനിൽക്കും; അത്‌ ‘വളർന്നുകൊണ്ടേയിരിക്കും;’ നമ്മൾ വിശ്വാസത്തിൽ ‘ആരോഗ്യമുള്ളവരായിരിക്കുകയും’ ചെയ്യും. —2 തെസ്സ. 1:3; തീത്തോ. 2:2, അടിക്കുറിപ്പ്.

വിശ്വാസത്തെക്കുറിച്ച് ബൈബിൾ പറയുന്നത്‌

6. ഏതു രണ്ടു വിധങ്ങളിലാണു വിശ്വാസത്തെ എബ്രായർ 11:1 വിവരിച്ചിരിക്കുന്നത്‌?

6 ബൈബിൾ, വിശ്വാസത്തെക്കുറിച്ച് എബ്രായർ 11:1-ൽ (വായിക്കുക.) വിവരിച്ചിരിക്കുന്നു. കാണാൻ കഴിയാത്ത രണ്ടു കാര്യങ്ങളിലാണു വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത്‌: (1) “പ്രത്യാശിക്കുന്ന കാര്യങ്ങൾ”—ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന, എന്നാൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്‌, ദുഷ്ടതയുടെയെല്ലാം അവസാനവും പുതിയലോകം വരുന്നതും. (2) ‘കാണപ്പെടാത്ത കാര്യങ്ങൾ’—കാണാൻ കഴിയാത്ത ഒരു യാഥാർഥ്യത്തിന്‍റെ ബോധ്യപ്പെടുത്തുന്ന തെളിവിനെയാണ്‌ ഇവിടെ ‘തെളിവിലധിഷ്‌ഠിതമായ നിശ്ചയം’ എന്നു പരിഭാഷ ചെയ്‌തിരിക്കുന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്നത്‌. ഉദാഹരണത്തിന്‌, യഹോവയുടെയും യേശുക്രിസ്‌തുവിന്‍റെയും ദൂതന്മാരുടെയും അസ്‌തിത്വം, സ്വർഗീയരാജ്യത്തിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ. (എബ്രാ. 11:3) നമ്മുടെ പ്രത്യാശ ജീവസ്സുറ്റതാണെന്നും ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന കണ്ടിട്ടില്ലാത്ത കാര്യങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും നമുക്ക് എങ്ങനെ തെളിയിക്കാം? നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും. ഇവയില്ലെങ്കിൽ നമ്മുടെ വിശ്വാസം അപൂർണമായിരിക്കും.

7. വിശ്വാസമുണ്ടായിരിക്കുക എന്നതിന്‍റെ അർഥം മനസ്സിലാക്കാൻ നോഹയുടെ മാതൃക നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

7 എബ്രായർ 11:7 നോഹയുടെ വിശ്വാസത്തെക്കുറിച്ച് പറയുന്നു: നോഹ ‘അതുവരെ കണ്ടിട്ടില്ലാതിരുന്നവയെപ്പറ്റി ദൈവത്തിൽനിന്നു മുന്നറിയിപ്പു ലഭിച്ചിട്ട് ഭയഭക്തിയോടെ തന്‍റെ കുടുംബത്തിന്‍റെ രക്ഷയ്‌ക്കായി ഒരു പെട്ടകം പണിതു.’ ആ പടുകൂറ്റൻ പെട്ടകം പണിതുകൊണ്ട് നോഹ തന്‍റെ വിശ്വാസം പ്രകടമാക്കി. അത്തരം ഭീമാകാരമായ ഒരു പെട്ടകം പണിയുന്നത്‌ എന്തിനാണെന്ന് അയൽവാസികൾ നോഹയോടു ഉറപ്പായും ചോദിച്ചുകാണും. നോഹ മിണ്ടാതിരിക്കുകയോ സ്വന്തം കാര്യം നോക്കിയാൽ മതിയെന്ന് അവരോടു പറയുകയോ ചെയ്‌തോ? ഒരിക്കലുമില്ല! നോഹ അവരോടു ധൈര്യത്തോടെ സാക്ഷീകരിക്കുകയും വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് മുന്നറിയിപ്പുകൊടുക്കുകയും ചെയ്‌തു. അതിനെല്ലാം വിശ്വാസമാണു നോഹയെ പ്രചോദിപ്പിച്ചത്‌. സാധ്യതയനുസരിച്ച്, യഹോവ തന്നോടു പറഞ്ഞ വാക്കുകൾ നോഹ അതേപടി തന്‍റെ ചുറ്റുമുള്ളവരോട്‌ ആവർത്തിച്ചിട്ടുണ്ടാകും: “സകലജഡത്തിന്‍റെയും അവസാനം എന്‍റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. . . . ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.” “പെട്ടകത്തിൽ കടക്കേണം” എന്ന ദൈവത്തിന്‍റെ കല്‌പന ആവർത്തിച്ചുകൊണ്ട് രക്ഷപ്പെടാനുള്ള ഏകമാർഗം അതാണെന്നു നോഹ ആളുകളോടു വിശദീകരിച്ചു എന്നതിൽ സംശയമില്ല. അങ്ങനെ ഒരു “നീതിപ്രസംഗി” എന്ന നിലയിലും നോഹ വിശ്വാസം പ്രകടമാക്കി.—ഉൽപ. 6:13, 17, 18; 2 പത്രോ. 2:5.

8. യഥാർഥ ക്രിസ്‌തീയവിശ്വാസത്തിന്‍റെ അർഥം എന്താണെന്നാണു ശിഷ്യനായ യാക്കോബ്‌ വിശദീകരിച്ചത്‌?

8 വിശ്വാസത്തെക്കുറിച്ച് അപ്പോസ്‌തലനായ പൗലോസ്‌ എബ്രായർക്ക് എഴുതി അധികം വൈകാതെയായിരിക്കാം യാക്കോബ്‌ ലേഖനം എഴുതിയത്‌. യഥാർഥ ക്രിസ്‌തീയവിശ്വാസത്തിൽ കേവലം കാര്യങ്ങൾ വിശ്വസിക്കുന്നതു മാത്രമല്ല, പ്രവൃത്തിയും ഉൾപ്പെട്ടിരിക്കുന്നെന്നു പൗലോസിനെപ്പോലെ യാക്കോബും തന്‍റെ ലേഖനത്തിൽ വിശദീകരിച്ചു. യാക്കോബ്‌ പറയുന്നു: “നിന്‍റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിക്കുക; എന്‍റെ വിശ്വാസം പ്രവൃത്തികളാൽ ഞാനും കാണിക്കാം.” (യാക്കോ. 2:18) ഒരു കാര്യം കേവലം വിശ്വസിക്കുന്നതും ഒരുവന്‍റെ വിശ്വാസം പ്രവൃത്തിയിലൂടെ കാണിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നു യാക്കോബ്‌ തുടർന്ന് പറയുന്നു. ഭൂതങ്ങൾപോലും ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നു, പക്ഷേ അവർക്ക് യഥാർഥവിശ്വാസം ഇല്ല. അവരുടെ പ്രവൃത്തികൾ ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾക്കെതിരെയാണ്‌. (യാക്കോ. 2:19, 20) നേരെമറിച്ച്, പുരാതനകാലത്തെ മറ്റൊരു വിശ്വസ്‌തമനുഷ്യനെ പരാമർശിച്ചുകൊണ്ട് യാക്കോബ്‌ ചോദിക്കുന്നു: “നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്‌ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്‌? അവന്‍റെ വിശ്വാസത്തോടൊപ്പം പ്രവൃത്തികളും ഉണ്ടായിരുന്നു എന്നും പ്രവൃത്തികളാൽ അവന്‍റെ വിശ്വാസം പൂർണമായി എന്നും നീ കാണുന്നുവല്ലോ.” തുടർന്ന് യാക്കോബ്‌ ഇങ്ങനെ പറഞ്ഞുകൊണ്ട് വിശ്വാസം പ്രവൃത്തികൾകൊണ്ട് കാണിക്കണമെന്ന വസ്‌തുത ഉറപ്പിക്കുന്നു: “ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.”—യാക്കോ. 2:21-23, 26.

9, 10. വിശ്വാസമുണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം മനസ്സിലാക്കാൻ അപ്പോസ്‌തലനായ യോഹന്നാൻ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്‌?

9 മുപ്പതിലധികം വർഷങ്ങൾക്കു ശേഷം യോഹന്നാൻ അപ്പോസ്‌തലൻ ഒരു സുവിശേഷവിവരണവും മൂന്നു ലേഖനങ്ങളും എഴുതി. മറ്റു ബൈബിളെഴുത്തുകാരെപ്പോലെ വിശ്വാസത്തിൽ എന്താണ്‌ ഉൾപ്പെടുന്നതെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. ‘വിശ്വസിക്കുക’ എന്നു ചിലപ്പോൾ പരിഭാഷ ചെയ്‌തിരിക്കുന്ന ഗ്രീക്ക് ക്രിയാപദം മറ്റു ബൈബിളെഴുത്തുകാരെക്കാൾ കൂടുതൽ തവണ ഉപയോഗിച്ചിരിക്കുന്നതു യോഹന്നാനാണ്‌.

10 ഉദാഹരണത്തിന്‌, യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നു.” (യോഹ. 3:36) ക്രിസ്‌തീയവിശ്വാസത്തിൽ യേശുവിന്‍റെ കല്‌പനകൾ അനുസരിക്കുന്നത്‌ ഉൾപ്പെടുന്നു. വിശ്വാസം പ്രകടിപ്പിക്കുന്നതിൽ തുടരേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് യേശു പറഞ്ഞ വാക്കുകൾ യോഹന്നാൻ പലപ്പോഴും ഉദ്ധരിച്ചിട്ടുണ്ട്.—യോഹ. 3:16; 6:29, 40; 11:25, 26; 14:1, 12.

11. സത്യം അറിയാൻ കഴിഞ്ഞതിലുള്ള നന്ദി നമുക്ക് എങ്ങനെ കാണിക്കാം?

11 പരിശുദ്ധാത്മാവിലൂടെ യഹോവ സത്യം വെളിപ്പെടുത്തിത്തരുന്നതിനും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയിൽ വിശ്വാസമുള്ളവരായിരിക്കാൻ സഹായിക്കുന്നതിനും നമ്മൾ എത്ര വിലമതിപ്പുള്ളവരായിരിക്കണം! (ലൂക്കോസ്‌ 10:21 വായിക്കുക.) “നമ്മുടെ വിശ്വാസത്തിന്‍റെ ശ്രേഷ്‌ഠനായകനും അതിനു പൂർണത വരുത്തുന്നവനുമായ” പുത്രനിലൂടെ താനുമായി നല്ല ഒരു ബന്ധമുണ്ടായിരിക്കാൻ യഹോവ അനുവദിച്ചതിനു നമ്മൾ നന്ദിയുള്ളവരായിരിക്കണം. (എബ്രാ. 12:2) പ്രാർഥനയിലൂടെയും ദൈവവചനത്തിന്‍റെ പഠനത്തിലൂടെയും നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ട് ആ അനർഹദയയോടുള്ള വിലമതിപ്പു നമുക്കു കാണിക്കാം.—എഫെ. 6:18; 1 പത്രോ. 2:2.

കിട്ടുന്ന അവസരങ്ങളിലെല്ലാം സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക (12-‍ാ‍ം ഖണ്ഡിക കാണുക)

12. ഏതൊക്കെ വിധങ്ങളിൽ നമ്മൾ വിശ്വാസം പ്രവൃത്തിയിലൂടെ കാണിക്കണം?

12 യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസം പ്രവൃത്തിയിലൂടെ കാണിക്കുന്നതിൽ നമ്മൾ തുടരണം. മറ്റുള്ളവർക്ക് അതു വ്യക്തമായിരിക്കണം. ഉദാഹരണത്തിന്‌, നമ്മൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുകയും ശിഷ്യരാക്കൽവേലയിൽ പങ്കെടുക്കുകയും വേണം. അതുപോലെ, നമ്മൾ ‘സകലർക്കും നന്മ ചെയ്യണം; വിശേഷാൽ സഹവിശ്വാസികളായവർക്ക്.’ (ഗലാ. 6:10) ‘പഴയ വ്യക്തിത്വം അതിന്‍റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളയാൻ’ നമ്മൾ കഠിനമായി പ്രയത്‌നിക്കണം, കാരണം യാതൊന്നും നമ്മുടെ ആത്മീയതയെ ബലഹീനമാക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—കൊലോ. 3:5, 8-10.

ദൈവത്തിലുള്ള വിശ്വാസം നമ്മുടെ അടിസ്ഥാനങ്ങളിലൊന്ന്

13. “ദൈവത്തിലുള്ള വിശ്വാസം” എത്ര പ്രധാനമാണ്‌, ബൈബിൾ അതിനെ എങ്ങനെയാണു വിശേഷിപ്പിച്ചിരിക്കുന്നത്‌, എന്തുകൊണ്ട്?

13 ബൈബിൾ പറയുന്നു: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും വിശ്വസിക്കേണ്ടതാകുന്നു.” (എബ്രാ. 11:6) ഒരു ക്രിസ്‌ത്യാനിയാകാനും അങ്ങനെതന്നെ തുടരാനും ആവശ്യമായ ‘അടിസ്ഥാനങ്ങളിലൊന്നാണു’ ‘ദൈവത്തിലുള്ള വിശ്വാസമെന്നു’ ബൈബിൾ പറയുന്നു. (എബ്രാ. 6:1, 2) ‘ദൈവസ്‌നേഹത്തിൽ നമ്മെത്തന്നെ കാത്തുകൊള്ളുന്നതിനുവേണ്ടി’ ക്രിസ്‌ത്യാനികൾ, ആ അടിസ്ഥാനത്തിന്മേൽ മറ്റു പ്രധാനപ്പെട്ട ഗുണങ്ങളും അവരുടെ ‘വിശ്വാസത്തോടു ചേർത്തുകൊള്ളണം.’—2 പത്രോസ്‌ 1:5-7 വായിക്കുക; യൂദ 20, 21.

14, 15. സ്‌നേഹവുമായി താരതമ്യം ചെയ്യുമ്പോൾ വിശ്വാസം എത്രത്തോളം പ്രധാനമാണ്‌?

14 ക്രിസ്‌തീയ ബൈബിളെഴുത്തുകാർ വിശ്വാസത്തെക്കുറിച്ച് നൂറു കണക്കിനു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വേറെ ഒരു ഗുണത്തെക്കുറിച്ചും ഇത്രയധികം തവണ പറഞ്ഞിട്ടില്ല. ഈ ഗുണത്തിന്‍റെ പ്രാധാന്യമാണ്‌ അത്‌ എടുത്തുകാണിക്കുന്നത്‌. വിശ്വാസമാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഗുണം എന്നാണോ അതിന്‍റെ അർഥം?

15 വിശ്വാസത്തെ സ്‌നേഹവുമായി താരതമ്യം ചെയ്‌തുകൊണ്ട് പൗലോസ്‌ ഇങ്ങനെ എഴുതി: ‘പർവതങ്ങളെ നീക്കാൻതക്ക വിശ്വാസം എനിക്ക് ഉണ്ടായിരുന്നാലും സ്‌നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.’ (1 കൊരി. 13:2) “ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണ്‌” എന്ന ചോദ്യത്തിന്‌ ഉത്തരം കൊടുത്തപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഗുണം ദൈവത്തോടുള്ള സ്‌നേഹമാണെന്നു യേശു ഊന്നിപ്പറഞ്ഞു. (മത്താ. 22:35-40) ക്രിസ്‌ത്യാനികൾക്ക് ആവശ്യമായിരിക്കുന്ന വിശ്വാസം ഉൾപ്പെടെയുള്ള മറ്റു ഗുണങ്ങളും സ്‌നേഹത്തിൽ അടങ്ങിയിരിക്കുന്നു. ബൈബിൾ പറയുന്നു: “സ്‌നേഹം . . . എല്ലാം വിശ്വസിക്കുന്നു.” സ്‌നേഹം ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ നമ്മളെ സഹായിക്കുന്നു.—1 കൊരി. 13:4, 7.

16, 17. സ്‌നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രാധാന്യം തിരുവെഴുത്തുകൾ എടുത്തുകാണിക്കുന്നത്‌ എങ്ങനെ, പക്ഷേ ഏതാണ്‌ ഏറ്റവും പ്രധാനം, എന്തുകൊണ്ട്?

16 വിശ്വാസവും സ്‌നേഹവും അത്ര പ്രധാനമായതുകൊണ്ട് ക്രിസ്‌തീയ ബൈബിളെഴുത്തുകാർ പലപ്പോഴും ഈ ഗുണങ്ങളെ ഒരുമിച്ചുചേർത്ത്‌ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്‌, “വിശ്വാസത്തിന്‍റെയും സ്‌നേഹത്തിന്‍റെയും മാർച്ചട്ട” ധരിക്കാൻ പൗലോസ്‌ സഹോദരങ്ങളോടു പറഞ്ഞു. (1 തെസ്സ. 5:8) പത്രോസ്‌ ഇങ്ങനെ എഴുതി: “അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോൾ നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും അവനിൽ വിശ്വസിക്കുന്നു.” (1 പത്രോ. 1:8) യാക്കോബ്‌ അഭിഷിക്തസഹോദരങ്ങളോട്‌ ഇങ്ങനെ ചോദിച്ചു: “ദൈവം ലോകത്തിൽ ദരിദ്രരായവരെ, അവർ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്‌നേഹിക്കുന്നവർക്കു താൻ വാഗ്‌ദാനം ചെയ്‌ത രാജ്യത്തിന്‍റെ അവകാശികളും ആകേണ്ടതിന്‌ തിരഞ്ഞെടുത്തില്ലയോ?” (യാക്കോ. 2:5) യോഹന്നാൻ എഴുതി: “(ദൈവത്തിന്‍റെ) കൽപ്പനയോ, തന്‍റെ പുത്രനായ യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ നാം വിശ്വസിക്കണമെന്നും . . . അന്യോന്യം സ്‌നേഹിക്കണമെന്നും ആകുന്നു.”—1 യോഹ. 3:23.

17 വിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്‌ എന്നതു ശരിതന്നെ. എങ്കിലും ദൈവത്തിന്‍റെ വാഗ്‌ദാനങ്ങളുടെ നിവൃത്തി നമ്മൾ കാണുകയും നമ്മൾ പ്രത്യാശിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകുകയും ചെയ്‌തുകഴിഞ്ഞാൽപ്പിന്നെ ഈ ഗുണത്തിന്‍റെ ആവശ്യമില്ല. എന്നാൽ സ്‌നേഹത്തിന്‍റെ കാര്യം അങ്ങനെയല്ല. ദൈവത്തോടും അയൽക്കാരോടും ഉള്ള സ്‌നേഹത്തിൽ വളരുന്നതിന്‍റെ ആവശ്യം ഒരിക്കലും നിലയ്‌ക്കില്ല. അതുകൊണ്ട് പൗലോസ്‌ ഇങ്ങനെ എഴുതി: “ആകയാൽ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്‌ഠമായതോ സ്‌നേഹംതന്നെ.”—1 കൊരി. 13:13.

വിശ്വാസത്തിന്‍റെ ശക്തമായ ഒരു തെളിവ്‌

18, 19. ഇന്നു വിശ്വാസത്തിന്‍റെ ഏതു ശക്തമായ പ്രകടനമാണു നമുക്കു കാണാനാകുന്നത്‌, ആർക്കാണ്‌ അതിന്‍റെ മഹത്ത്വം?

18 ഇന്ന് യഹോവയുടെ ജനം ദൈവരാജ്യത്തിൽ വിശ്വസിക്കുകയും അതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി ഒരു ലോകവ്യാപക ആത്മീയപറുദീസ രൂപംകൊണ്ടിരിക്കുന്നു. ദൈവാത്മാവിന്‍റെ ഫലംകൊണ്ട് നിറഞ്ഞ ആ പറുദീസയിൽ ഇന്ന് 80 ലക്ഷത്തിലധികം നിവാസികളുണ്ട്. (ഗലാ. 5:22, 23) യഥാർഥ ക്രിസ്‌തീയവിശ്വാസത്തിന്‍റെയും സ്‌നേഹത്തിന്‍റെയും എത്ര ശക്തമായ ഒരു തെളിവ്‌!

19 ഇതിന്‍റെ മഹത്ത്വം മനുഷ്യർക്കല്ല, യഹോവയ്‌ക്ക് അവകാശപ്പെട്ടതാണ്‌. കാരണം യഹോവയാണ്‌ ഇതു സാധ്യമാക്കിയിരിക്കുന്നത്‌. ഈ ആത്മീയപറുദീസ “യഹോവെക്കു ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.” (യശ. 55:13) തീർച്ചയായും, നമ്മൾ ‘വിശ്വാസംമൂലം രക്ഷിക്കപ്പെടുന്നത്‌’ “ദൈവത്തിന്‍റെ ദാനമാണ്‌.” (എഫെ. 2:8) പൂർണതയുള്ള, നീതിനിഷ്‌ഠരായ സന്തുഷ്ടമനുഷ്യരെക്കൊണ്ട് മുഴുഭൂമിയും നിറയുന്നതുവരെ നമ്മുടെ ആത്മീയപറുദീസ വളർന്നുകൊണ്ടേയിരിക്കും. അത്‌ എന്നുമെന്നും യഹോവയുടെ നാമത്തിനു സ്‌തുതി കൈവരുത്തും. അതുകൊണ്ട് യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വസിക്കുന്നതിൽ നമുക്കു തുടരാം!