വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹസ്കേലിനു ലഭിച്ച ദർശനത്തിലെ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിൽക്കുന്ന ആളും വെണ്മഴുവുമായി നിൽക്കുന്ന ആറു പേരും ആരെയാണ് പ്രതീകപ്പെടുത്തുന്നത്?
യെരുശലേമിന്റെ നാശത്തിൽ പങ്കുവഹിച്ചവരും അർമ്മഗെദ്ദോനിൽ സാത്താന്റെ ദുഷ്ടലോകത്തിന്റെ നാശത്തിൽ പങ്കുവഹിക്കാനിരിക്കുന്നവരും ആയ സ്വർഗീയസൈന്യത്തെയാണ് ഇത് പ്രതീകപ്പെടുത്തുന്നത്. ഗ്രാഹ്യത്തിൽ വന്ന ഈ പൊരുത്തപ്പെടുത്തൽ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
ബി.സി. 607-ലെ യെരുശലേമിന്റെ നാശത്തിനു മുമ്പുതന്നെ അവിടെ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് യഹോവ യഹസ്കേലിന് ഒരു ദർശനത്തിലൂടെ കാണിച്ചുകൊടുത്തു. അങ്ങേയറ്റം മോശമായ പല കാര്യങ്ങളും യെരുശലേമിൽ നടക്കുന്നത് യഹസ്കേൽ ദർശനത്തിൽ കണ്ടു. “വെണ്മഴു കയ്യിൽ” പിടിച്ച ആറു പുരുഷന്മാരെയും “ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി” നിൽക്കുന്ന ഒരാളെയും യഹസ്കേൽ കണ്ടു. (യഹ. 8:6-12; 9:2, 3) നഗരത്തിൽ ചെന്ന് അവിടെ “നടക്കുന്ന സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം” ഇടാനുള്ള കല്പന അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന്, അടയാളം ഇല്ലാത്ത എല്ലാവരെയും കൊല്ലാൻ വെണ്മഴുവുമായി നിൽക്കുന്ന ആറു പുരുഷന്മാർക്കും കല്പന ലഭിച്ചു. (യഹ. 9:4-7) ഈ ദർശനത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം, എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിൽക്കുന്ന ആൾ ആരാണ്?
യഹസ്കേലിന് ഈ ദർശനം ലഭിച്ചത് ബി.സി. 612-ലാണ്. അഞ്ചു വർഷത്തിനു ശേഷം യെരുശലേമിനെ നശിപ്പിക്കാൻ യഹോവ ബാബിലോണിയരെ അനുവദിച്ചപ്പോൾ ആ പ്രവചനത്തിന്റെ ആദ്യനിവൃത്തിയുണ്ടായി. അതുവഴി അനുസരണംകെട്ട തന്റെ ജനത്തെ ശിക്ഷിക്കാൻ യഹോവ ബാബിലോണിയരെ ഉപയോഗിച്ചു. (യിരെ. 25:9, 15-18) പക്ഷേ, ആ നഗരത്തിൽ നടന്ന മോശമായ കാര്യങ്ങളിലൊന്നും ഉൾപ്പെടാതിരുന്ന നീതിമാന്മാരായ യഹൂദരുടെ കാര്യമോ? അവരുടെ രക്ഷ യഹോവ ഉറപ്പു വരുത്തി.
ദർശനത്തിൽ കണ്ട അടയാളമിടലിലോ നഗരം നശിപ്പിക്കുന്നതിലോ യഹസ്കേലിന് ഒരു പങ്കുമില്ലായിരുന്നു. പകരം, ദൂതന്മാരാണ് നഗരത്തിന്റെ നാശത്തിന് നേതൃത്വം വഹിച്ചത്. സ്വർഗത്തിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ ഈ പ്രവചനം നമ്മളെ സഹായിക്കുന്നു. ദുഷ്ടരെ നശിപ്പിക്കുന്നതിനും നീതിമാന്മാരുടെ അതിജീവനം ഉറപ്പാക്കുന്നതിനും വേണ്ടി കാര്യങ്ങൾ ക്രമീകരിക്കാൻ യഹോവ ദൂതന്മാരോട് പറഞ്ഞു. *
ഈ പ്രവചനം ഭാവിയിലും നിവൃത്തിയേറും. എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിൽക്കുന്ന മനുഷ്യൻ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന അഭിഷിക്തക്രിസ്ത്യാനികളെയാണ് പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു മുമ്പ് നമ്മൾ വിശദീകരിച്ചിരുന്നത്. നമ്മൾ അറിയിക്കുന്ന സുവാർത്ത ആളുകൾ ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് അവർക്ക് അതിജീവനത്തിനുള്ള അടയാളം ലഭിക്കുന്നതെന്നും നമ്മൾ പറഞ്ഞിരുന്നു. എന്നാൽ, നമ്മൾ ഈ പ്രവചനം വിശദീകരിച്ചിരുന്ന വിധത്തിന് മാറ്റം ആവശ്യമാണെന്ന് അടുത്തകാലത്ത് വ്യക്തമായി. ആളുകളെ ന്യായം വിധിക്കുന്നത് യേശുവാണെന്ന് മത്തായി 25:31-33-ൽനിന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഭാവിയിൽ മഹാകഷ്ടത്തിന്റെ സമയത്തായിരിക്കും യേശു ഇത് ചെയ്യുന്നത്. യേശു ചെമ്മരിയാടുകളായി ന്യായം വിധിക്കുന്നവർ അതിജീവിക്കുകയും കോലാടുകളായി ന്യായം വിധിക്കുന്നവർ നശിപ്പിക്കപ്പെടുകയും ചെയ്യും.
അങ്ങനെയെങ്കിൽ യഹസ്കേലിന്റെ ദർശനത്തിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്? അഞ്ചു കാര്യങ്ങൾ നോക്കാം.
-
മുമ്പ് യശയ്യ ചെയ്തതുപോലെ, യെരുശലേമിന്റെ നാശത്തിനു മുമ്പ്, യിരെമ്യയോടൊപ്പം ഒരു കാവൽക്കാരനെപ്പോലെ യഹസ്കേൽ സേവിച്ചു. മഹാകഷ്ടം ആരംഭിക്കുന്നതിനു മുമ്പ് തന്റെ ജനത്തെ പഠിപ്പിക്കാനും മറ്റുള്ളവർക്ക് മുന്നറിയിപ്പ് കൊടുക്കാനും ആയി അഭിഷിക്തരുടെ ഒരു ചെറിയ കൂട്ടത്തെ യഹോവ ഇന്ന് ഉപയോഗിക്കുന്നു. ഈ മുന്നറിയിപ്പിൻവേലയിൽ ക്രിസ്തുവിന്റെ വീട്ടുകാർ ഉൾപ്പെടെ ദൈവജനത്തിൽപ്പെട്ട എല്ലാവരും പങ്കെടുക്കുന്നു.—മത്താ. 24:45-47.
-
അതിജീവിക്കാനുള്ളവർക്ക് അടയാളമിടുന്നതിൽ യഹസ്കേൽ ഉൾപ്പെട്ടിരുന്നില്ല. ദൈവജനവും അടയാളമിടുന്നതിൽ ഇന്ന് ഉൾപ്പെടുന്നില്ല. പകരം, അവർ വെളി. 14:6.
പ്രസംഗിക്കുകയും ഭാവിയിൽ നടക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും മാത്രമാണ് ചെയ്യുന്നത്. ദൂതന്മാരുടെ സഹായത്തോടെയാണ് ലോകവ്യാപകമായി ഈ പ്രസംഗപ്രവർത്തനം നടക്കുന്നത്.— -
യഹസ്കേലിന്റെ നാളിൽ അതിജീവിച്ചവരുടെ നെറ്റിയിൽ ഒരു അക്ഷരീയ അടയാളം ഉണ്ടായിരുന്നില്ല. രക്ഷപ്പെടാനുള്ളവരുടെ നെറ്റിയിൽ ഇന്നും അക്ഷരീയ അടയാളം ഉണ്ടായിരിക്കില്ല. മഹാകഷ്ടത്തെ അതിജീവിക്കാൻ ആളുകൾ എന്താണ് ചെയ്യേണ്ടത്? മുന്നറിയിപ്പ് ലഭിക്കുമ്പോൾ, അവർ യേശുവിനെ അനുകരിക്കാൻ പഠിക്കുകയും ദൈവത്തിന് തങ്ങളെത്തന്നെ സമർപ്പിക്കുകയും പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സഹോദരന്മാരെ പിന്തുണയ്ക്കുകയും വേണം. (മത്താ. 25:35-40) അങ്ങനെ ചെയ്യുന്നെങ്കിൽ മഹാകഷ്ടത്തിന്റെ സമയത്ത് അവർക്ക് അടയാളം ലഭിക്കും, അതായത് അവർ അതിജീവിക്കും.
-
ആധുനികകാല നിവൃത്തിയിൽ, മഷിക്കുപ്പിയുമായി നിൽക്കുന്ന ആൾ യേശുവിനെയാണ് അർഥമാക്കുന്നത്. മഹാകഷ്ടത്തിന്റെ സമയത്ത് മഹാപുരുഷാരത്തെ ചെമ്മരിയാടുകളായി ന്യായം വിധിക്കുമ്പോൾ യേശു അവർക്ക് അടയാളമിടും. തുടർന്ന് അവർ ഈ ഭൂമിയിൽ എന്നേക്കും ജീവിക്കും.—മത്താ. 25:34, 46. *
-
യേശു നയിക്കുന്ന സ്വർഗത്തിലെ സൈന്യത്തെയാണ് വെണ്മഴുവുമായി നിൽക്കുന്ന ആറു പുരുഷന്മാർ ഇന്ന് പ്രതിനിധീകരിക്കുന്നത്. അവർ പെട്ടെന്നുതന്നെ ജനതകളെ നശിപ്പിക്കുകയും സകല ദുഷ്ടതയ്ക്കും അന്ത്യം വരുത്തുകയും ചെയ്യും.—യഹ. 9:2, 6, 7; വെളി. 19:11-21.
ഈ ദർശനത്തിൽനിന്ന് പഠിച്ച കാര്യങ്ങൾ ദുഷ്ടന്മാരോടൊപ്പം യഹോവ നീതിമാന്മാരെ നശിപ്പിക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കാൻ നമ്മളെ സഹായിക്കുന്നു. (2 പത്രോ. 2:9; 3:9) നമ്മുടെ നാളിൽ പ്രസംഗപ്രവർത്തനം വളരെ പ്രധാനമാണെന്ന കാര്യവും അത് നമ്മളെ ഓർമിപ്പിക്കുന്നു. അന്ത്യം വരുന്നതിനു മുമ്പ് എല്ലാവരും മുന്നറിയിപ്പ് കേൾക്കണം!—മത്താ. 24:14.
^ ഖ. 6 രക്ഷപ്പെട്ട ബാരൂക്കിന്റെയും (യിരെമ്യയുടെ സെക്രട്ടറി) എത്യോപ്യനായ ഏബെദ്-മേലെക്കിന്റെയും രേഖാബ്യരുടെയും നെറ്റിയിൽ അക്ഷരീയ അടയാളം ഇല്ലായിരുന്നു. (യിരെ. 35:1-19; 39:15-18; 45:1-5) പ്രതീകാത്മക അടയാളം അവർ അതിജീവിക്കുമെന്നതിന്റെ ഒരു സൂചന മാത്രമായിരുന്നു.
^ ഖ. 12 വിശ്വസ്തരായ അഭിഷിക്തർക്ക് അതിജീവിക്കുന്നതിന് ഈ അടയാളം ആവശ്യമില്ല. എന്നാൽ മരിക്കുന്നതിനു മുമ്പോ മഹാകഷ്ടം തുടങ്ങുന്നതിനു മുമ്പോ അവർക്ക് അന്തിമമുദ്ര ലഭിക്കും.—വെളി. 7:1, 3.