യഹോവ തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കും
“ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും വിശ്വസിക്കേണ്ടതാകുന്നു.”—എബ്രാ. 11:6.
ഗീതം: 85, 134
1, 2. (എ) സ്നേഹവും വിശ്വാസവും ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? (ബി) നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
നമ്മുടെ പിതാവായ യഹോവ തന്റെ വിശ്വസ്തദാസരെ അനുഗ്രഹിക്കുമെന്നു വാക്കു തന്നിരിക്കുന്നു. യഹോവ നമ്മളോടു സ്നേഹം കാണിക്കുന്ന ഒരു വിധമാണ് ഇത്. “(ദൈവം) ആദ്യം നമ്മെ സ്നേഹിച്ചതിനാൽ” നമ്മൾ തിരിച്ചും ദൈവത്തെ സ്നേഹിക്കുന്നു. (1 യോഹ. 4:19) യഹോവയോടുള്ള നമ്മുടെ സ്നേഹം എത്രയധികം വർധിക്കുന്നുവോ, അത്രയധികം യഹോവയിലുള്ള വിശ്വാസവും വർധിക്കും. തന്നെ സ്നേഹിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നവനാണ് യഹോവ എന്ന നമ്മുടെ ബോധ്യവും അതിനനുസരിച്ച് ദൃഢമാകും.—എബ്രായർ 11:6 വായിക്കുക.
2 പ്രതിഫലം കൊടുക്കുന്നവനാണ് യഹോവ. അത് യഹോവയുടെ വ്യക്തിത്വത്തിന്റെയും പ്രവൃത്തികളുടെയും ഒരു സുപ്രധാനഘടകമാണ്. അതുകൊണ്ട്, തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് യഹോവ പ്രതിഫലം നൽകുമെന്ന ഉറച്ച ബോധ്യം നമുക്കില്ലെങ്കിൽ നമ്മുടെ വിശ്വാസം പൂർണമാണെന്നു പറയാനാകില്ല. എന്തുകൊണ്ട്? കാരണം, ‘വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യമാണ്.’ (എബ്രാ. 11:1) ഇതിൽ യഹോവ വിശ്വസ്തരെ അനുഗ്രഹിക്കുമെന്ന കാര്യവും ഉൾപ്പെടുന്നു. ആ പ്രത്യാശ നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്? കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും ദൈവദാസർക്ക് യഹോവ എങ്ങനെയാണു പ്രതിഫലം കൊടുത്തിരിക്കുന്നത്? നമുക്കു നോക്കാം.
തന്റെ ദാസരെ അനുഗ്രഹിക്കുമെന്നത് യഹോവയുടെ വാഗ്ദാനമാണ്
3. മലാഖി 3:10-ൽ നമുക്ക് ഏതു വാഗ്ദാനം കാണാനാകും?
3 യഹോവയുടെ വീക്ഷണത്തിൽ, വിശ്വസ്തദാസർക്കു പ്രതിഫലം കൊടുക്കാൻ യഹോവ കടപ്പെട്ടവനാണ്. അതുകൊണ്ട് അനുഗ്രഹങ്ങൾ കൈയെത്തിപ്പിടിക്കാൻ യഹോവ നമ്മളെ ക്ഷണിക്കുന്നു. യഹോവ പറയുന്നു: “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ.” (മലാ. 3:10) തന്നെ പരീക്ഷിക്കാനുള്ള യഹോവയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ആ വാഗ്ദാനത്തോടുള്ള നമ്മുടെ വിലമതിപ്പു നമുക്കു കാണിക്കാം.
4. മത്തായി 6:33-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ നമുക്കു വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
4 ദൈവരാജ്യം ഒന്നാമതു വെച്ചാൽ യഹോവ അനുഗ്രഹിക്കുമെന്നു യേശു ശിഷ്യന്മാർക്ക് ഉറപ്പു കൊടുത്തു. (മത്തായി 6:33 വായിക്കുക.) ദൈവത്തിന്റെ വാഗ്ദാനങ്ങൾ എപ്പോഴും നിറവേറുമെന്ന ഉറപ്പുണ്ടായിരുന്നതുകൊണ്ടാണു യേശുവിന് അങ്ങനെ പറയാൻ കഴിഞ്ഞത്. (യശ. 55:11) യഹോവയിൽ നമുക്കു പൂർണവിശ്വാസമുണ്ടെങ്കിൽ “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല” എന്ന വാഗ്ദാനം യഹോവ പാലിക്കും. (എബ്രാ. 13:5) യഹോവ തന്നിരിക്കുന്ന ഈ ഉറപ്പു മത്തായി 6:33-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ വിശ്വസിക്കാൻ നമ്മളെ സഹായിക്കുന്നു.
5. പത്രോസിനു യേശു കൊടുത്ത മറുപടി നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
5 പത്രോസ് അപ്പോസ്തലൻ ഒരിക്കൽ യേശുവിനോടു ചോദിച്ചു: “ഞങ്ങൾ സകലതും ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു; ഞങ്ങൾക്ക് എന്തു ലഭിക്കും?” (മത്താ. 19:27) അങ്ങനെ ചോദിച്ചതിനു യേശു പത്രോസിനെ ശാസിച്ചില്ല. പകരം, യേശു ശിഷ്യന്മാരോട് അവരുടെ ത്യാഗങ്ങൾക്കു പ്രതിഫലം കിട്ടുമെന്നു പറഞ്ഞു. അപ്പോസ്തലന്മാരും വിശ്വസ്തരായ മറ്റു ചിലരും ഭാവിയിൽ യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കും. കൂടാതെ, അവർക്ക് അപ്പോൾപ്പോലും പ്രതിഫലങ്ങളുണ്ടായിരിക്കുമെന്നും യേശു പറഞ്ഞു: “എന്റെ നാമത്തെപ്രതി വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിച്ചുപോന്ന ഏവനും ഇതൊക്കെയും അനേകം മടങ്ങായി ലഭിക്കും; അവൻ നിത്യജീവനും അവകാശമാക്കും.” (മത്താ. 19:29) ഇന്നും, യേശുവിനെ അനുഗമിക്കുന്ന എല്ലാവർക്കും സഭയിൽ അപ്പനെയും അമ്മയെയും ആങ്ങളമാരെയും പെങ്ങന്മാരെയും മക്കളെയും കണ്ടെത്താനാകും. ദൈവരാജ്യത്തിനുവേണ്ടി നമ്മൾ ചെയ്തിട്ടുള്ള ഏതൊരു ത്യാഗത്തെക്കാളും വിലയേറിയ അനുഗ്രഹമല്ലേ അത്?
“നമുക്ക് ഒരു നങ്കൂരം”
6. തന്റെ ദാസർക്കു പ്രതിഫലം കൊടുക്കുമെന്ന് യഹോവ പറഞ്ഞിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമുണ്ട്?
6 യഹോവ തന്റെ വിശ്വസ്തദാസർക്കു പ്രതിഫലം കൊടുക്കുമെന്ന് ഉറപ്പു തന്നിരിക്കുന്നു. ഈ അറിവ് പ്രയാസസാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും. ഇപ്പോൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾക്കു പുറമേ, ഭാവിയിൽ ലഭിക്കാനിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങൾക്കായും നമ്മൾ കാത്തിരിക്കുന്നു. (1 തിമൊ. 4:8) “തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ (“യഹോവ”) പ്രതിഫലം” നൽകുമെന്നു തികഞ്ഞ ബോധ്യമുള്ളതിനാൽ നമുക്കു വിശ്വസ്തരായിനിൽക്കാൻ കഴിയും.—എബ്രാ. 11:6.
7. പ്രത്യാശ ഒരു നങ്കൂരമായിരിക്കുന്നത് എങ്ങനെ?
7 മലയിൽവെച്ച് നടത്തിയ പ്രശസ്തമായ പ്രസംഗത്തിൽ യേശു പറഞ്ഞു: “സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകയാൽ ആനന്ദിക്കുകയും സന്തോഷത്താൽ തുള്ളിച്ചാടുകയും ചെയ്യുവിൻ. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ പീഡിപ്പിച്ചുവല്ലോ.” (മത്താ. 5:12) ചില ദൈവദാസർക്കു സ്വർഗത്തിലായിരിക്കും പ്രതിഫലം, എന്നാൽ മറ്റുള്ളവരെ കാത്തിരിക്കുന്നതു പറുദീസാഭൂമിയിലെ നിത്യജീവനും. അതും ‘ആനന്ദിക്കാനും സന്തോഷത്താൽ തുള്ളിച്ചാടാനും’ ഉള്ള കാരണമാണ്. (സങ്കീ. 37:11; ലൂക്കോ. 18:30) നമ്മുടെ പ്രത്യാശ ഏതാണെങ്കിലും അതിനു ‘സുനിശ്ചിതവും ഉറപ്പുള്ളതുമായ ഒരു നങ്കൂരമായിരിക്കാൻ’ കഴിയും. (എബ്രാ. 6:17-20) കൊടുങ്കാറ്റ് ഉണ്ടാകുമ്പോൾ കപ്പലിനെ അതിന്റെ നങ്കൂരം ഉലയാതെ നിറുത്തുന്നതുപോലെ, നമ്മുടെ ശക്തമായ പ്രത്യാശ മാനസികമായും വൈകാരികമായും ആത്മീയമായും സ്ഥിരതയുള്ളവരായി നിൽക്കാൻ നമ്മളെ സഹായിക്കും. ബുദ്ധിമുട്ടുകളുള്ള സാഹചര്യത്തിൽ സഹിച്ചുനിൽക്കാനുള്ള ശക്തി അതു നമുക്കു തരും.
8. നമ്മുടെ പ്രത്യാശ ഉത്കണ്ഠ കുറയ്ക്കുന്നത് എങ്ങനെ?
8 നമ്മുടെ പ്രത്യാശയ്ക്ക് ഉത്കണ്ഠകൾ കുറയ്ക്കാൻ കഴിയും. തൈലം പുരട്ടുന്നത് ആശ്വാസം തരുന്നതുപോലെ, ദൈവത്തിന്റെ വാഗ്ദാനങ്ങൾക്കു വേവലാതിപ്പെടുന്ന നമ്മുടെ ഹൃദയത്തെ ശാന്തമാക്കാൻ കഴിയും. നമ്മുടെ ഭാരം യഹോവയുടെ മേൽ വെച്ചുകൊള്ളുന്നെങ്കിൽ യഹോവ നമ്മളെ കരുതുമെന്നുള്ള അറിവും ആശ്വാസം പകരും. (സങ്കീ. 55:22) “നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും എല്ലാം ഉപരിയായി” ചെയ്തുതരാൻ ദൈവത്തിനു കഴിയുമെന്നു നമുക്ക് ഉറപ്പുണ്ട്. (എഫെ. 3:20) അതെ, യഹോവ നമ്മളെ സഹായിക്കും, സമൃദ്ധമായി, അല്ല അതിലുമേറെ സമൃദ്ധമായി!
9. യഹോവയുടെ അനുഗ്രഹം ലഭിക്കുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
9 പ്രതിഫലം കിട്ടുന്നതിന് യഹോവയെ നമ്മൾ പൂർണമായി വിശ്വസിക്കണം, യഹോവയുടെ നിർദേശങ്ങളെല്ലാം അനുസരിക്കണം. ഇസ്രായേൽ ജനതയോടു മോശ പറഞ്ഞു: ‘നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന സകലകല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്തു നിന്നെ ഏററവും അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കും.’ (ആവ. 15:4-6) യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടർന്നാൽ യഹോവ നിങ്ങളെ അനുഗ്രഹിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ? അങ്ങനെ ഉറപ്പുണ്ടായിരിക്കുന്നതിനു തക്കതായ എല്ലാ കാരണവുമുണ്ട്.
യഹോവയാണ് അവർക്കു പ്രതിഫലം കൊടുത്തത്
10, 11. യഹോവ എങ്ങനെയാണു യോസേഫിനു പ്രതിഫലം കൊടുത്തത്?
10 ബൈബിൾ നമ്മുടെ പ്രയോജനത്തിനാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ കാലത്തെ വിശ്വസ്തദാസർക്കു ദൈവം പ്രതിഫലം കൊടുത്തതിന്റെ അനേകം ഉദാഹരണങ്ങൾ അതിൽ കാണാനാകും. (റോമ. 15:4) അതിനു നല്ല ഒരു ഉദാഹരണമാണു യോസേഫ്. ആദ്യം, ചേട്ടന്മാർ യോസേഫിനെ ഒരു അടിമയായി വിറ്റു. പിന്നീട്, യജമാനന്റെ ഭാര്യ യോസേഫിന്റെ പേരിൽ ഇല്ലാത്ത കുറ്റം ആരോപിച്ചു. അങ്ങനെ യോസേഫ് ഈജിപ്തിൽ ജയിലിലായി. അവിടെയായിരുന്നപ്പോൾ യോസേഫിന് യഹോവയുമായുള്ള ബന്ധം ഇല്ലാതായോ? ഇല്ല! ബൈബിൾ ഇങ്ങനെ പറയുന്നു: ‘യഹോവ യോസേഫിനോടുകൂടെ ഇരുന്നു, അവനു കൃപ നല്കി. യഹോവ അവനോടുകൂടെ ഇരുന്നു അവൻ ചെയ്തതൊക്കെയും സഫലമാക്കി.’ (ഉൽപ. 39:21-23) ആ ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിലും തന്റെ ദൈവത്തിനുവേണ്ടി യോസേഫ് ക്ഷമയോടെ കാത്തിരുന്നു.
11 വർഷങ്ങൾക്കു ശേഷം ഫറവോൻ യോസേഫിനെ ജയിലിൽനിന്ന് മോചിപ്പിച്ചു. ഒരു കാലത്ത് എളിയ അടിമയായിരുന്ന യോസേഫ്, ഈജിപ്തിൽ ഫറവോൻ കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനത്തുള്ള ഭരണാധികാരിയായിത്തീർന്നു. (ഉൽപ. 41:1, 37-43) യോസേഫിനു രണ്ടു മക്കളുണ്ടായി. “എന്റെ സകലകഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു. സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.” (ഉൽപ. 41:51, 52) യോസേഫിന്റെ വിശ്വസ്തതയ്ക്ക് യഹോവ പ്രതിഫലം നൽകി. ക്ഷാമകാലത്ത് യാക്കോബിന്റെ കുടുംബത്തെയും ഈജിപ്തുകാരെയും രക്ഷിക്കാൻ യോസേഫിനു കഴിഞ്ഞു. തനിക്കു പ്രതിഫലം തന്നതും അനുഗ്രഹിച്ചതും യഹോവയാണെന്നു യോസേഫ് മനസ്സിലാക്കി.—ഉൽപ. 45:5-9.
12. പരിശോധനകളിലൂടെ കടന്നുപോയ സമയങ്ങളിലും യേശു വിശ്വസ്തനായിത്തുടർന്നത് എങ്ങനെ?
12 പരിശോധനകളിലൂടെ കടന്നുപോയ സമയങ്ങളിൽ യേശുക്രിസ്തുവും ദൈവത്തോട് അനുസരണം കാണിച്ചു, യഹോവ പ്രതിഫലം കൊടുക്കുകയും ചെയ്തു. വിശ്വസ്തനായി തുടരാൻ യേശുവിനെ എന്താണു സഹായിച്ചത്? ദൈവത്തിന്റെ വചനം ഉത്തരം തരുന്നു: ‘തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം വകവെക്കാതെ ക്ഷമയോടെ ദണ്ഡനസ്തംഭത്തിലെ മരണം ഏറ്റുവാങ്ങി.’ (എബ്രാ. 12:2) ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കാൻ കഴിഞ്ഞതിൽ യേശു സന്തോഷം കണ്ടെത്തി. അതിനു പ്രതിഫലവും ലഭിച്ചു; പിതാവിന്റെ അംഗീകാരവും അനേകം മഹത്തായ പദവികളും. ബൈബിൾ പറയുന്നു: യേശു “ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു.” കൂടാതെ, ‘ദൈവം അവനെ മുമ്പത്തെക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി അവന് മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞുനൽകി.’—ഫിലി. 2:9.
യഹോവ നമ്മുടെ സേവനം മറന്നുകളയില്ല
13, 14. നമ്മൾ യഹോവയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്?
13 യഹോവയെ സേവിക്കാനായി നമ്മൾ ചെയ്യുന്ന എല്ലാത്തിനെയും യഹോവ വിലയുള്ളതായി കാണുന്നു. ആർക്കും വേണ്ടാത്തവരാണെന്നോ കഴിവുകളൊന്നുമില്ലാത്തവരാണെന്നോ നമ്മളെക്കുറിച്ച് നമുക്കു തോന്നുകയാണെങ്കിൽ യഹോവ അതു മനസ്സിലാക്കുന്നു. ജോലിയെക്കുറിച്ചും കുടുംബം പുലർത്തുന്നതിനെക്കുറിച്ചും മറ്റും ഓർത്ത് നമ്മൾ ആകുലപ്പെടുമ്പോഴൊക്കെ യഹോവ നമുക്കുവേണ്ടി കരുതുന്നു. നമ്മുടെ മനസ്സു തകർന്നിരിക്കുകയോ നമ്മൾ രോഗിയായിരിക്കുകയോ ആണെങ്കിൽ സേവനത്തിൽ മുമ്പ് ചെയ്തിരുന്ന അത്രയും പ്രവർത്തിക്കാൻ പറ്റിയെന്നുവരില്ല. യഹോവയ്ക്ക് അതു മനസ്സിലാകും. പ്രശ്നങ്ങൾക്കിടയിലും നമ്മൾ വിശ്വസ്തരായി നിൽക്കുമ്പോൾ യഹോവ അതു വിലയേറിയതായി കാണുന്നുണ്ടെന്നു നമുക്കു പൂർണമായി വിശ്വസിക്കാം.—എബ്രായർ 6:10, 11 വായിക്കുക.
14 യഹോവ ‘പ്രാർത്ഥന കേൾക്കുന്നവനാണെന്ന’ കാര്യവും ഓർക്കുക. നമ്മൾ യഹോവയോടു പ്രാർഥിക്കുമ്പോൾ യഹോവ നമ്മളെ ശ്രദ്ധിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (സങ്കീ. 65:2) “മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവുമായ” യഹോവയോടു പറ്റിനിൽക്കാൻ ആവശ്യമായതെല്ലാം യഹോവ നമുക്കു നൽകും. (2 കൊരി. 1:3) ചിലപ്പോൾ നമ്മുടെ സഹോദരങ്ങളെ ഉപയോഗിച്ചായിരിക്കാം യഹോവ അങ്ങനെ ചെയ്യുന്നത്. നമ്മൾ മറ്റുള്ളവരോട് അനുകമ്പ കാണിക്കുമ്പോൾ യഹോവ സന്തോഷിക്കുന്നു. “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.” (സദൃ. 19:17; മത്താ. 6:3, 4) തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മൾ സഹോദരങ്ങളെ സഹായിക്കുമ്പോൾ ആ നന്മപ്രവൃത്തിയെ നമ്മൾ കൊടുത്ത വായ്പയായി യഹോവ കണക്കാക്കുന്നു. ആ ദയാപ്രവൃത്തിക്കു പ്രതിഫലം തരുമെന്ന് യഹോവ ഉറപ്പും നൽകുന്നു.
ഇന്നും എന്നേക്കും ഉള്ള പ്രതിഫലങ്ങൾ
15. ഏത് അനുഗ്രഹത്തിനാണു നിങ്ങൾ കാത്തിരിക്കുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
15 അഭിഷിക്തക്രിസ്ത്യാനികൾക്കു “നീതിയുടെ കിരീടം” ലഭിക്കുമെന്ന പ്രത്യാശയാണുള്ളത്. അതു “നീതിയുള്ള ന്യായാധിപനായ കർത്താവ് 2 തിമൊ. 4:7, 8) നിങ്ങളുടെ പ്രത്യാശ അതല്ലെങ്കിൽ അതിന് അർഥം യഹോവ നിങ്ങളെ വിലകുറച്ച് കാണുകയാണെന്നല്ല. ലക്ഷക്കണക്കിനുവരുന്ന യേശുവിന്റെ ‘വേറെ ആടുകൾ’ പറുദീസാഭൂമിയിലെ നിത്യജീവനെന്ന പ്രതിഫലത്തിനായി ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. അവിടെ “സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—യോഹ. 10:16; സങ്കീ. 37:11.
ആ നാളിൽ . . . പ്രതിഫലമായി നൽകും.” (16. 1 യോഹന്നാൻ 3:19, 20 നമ്മളെ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്?
16 ചിലപ്പോൾ നമുക്കു തോന്നിയേക്കാം, യഹോവയുടെ സേവനത്തിൽ നമ്മൾ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന്. അല്ലെങ്കിൽ, നമ്മൾ ചെയ്യുന്ന സേവനത്തിൽ യഹോവ സംതൃപ്തനാണോയെന്നും തോന്നാം. പ്രതിഫലം ലഭിക്കാനുള്ള യോഗ്യതയൊന്നും നമുക്കില്ലെന്നുപോലും ചിന്തിച്ചേക്കാം. എന്നാൽ ഒരു കാര്യം എപ്പോഴും ഓർക്കുക: “ദൈവം നമ്മുടെ ഹൃദയങ്ങളെക്കാൾ വലിയവനും സകലവും അറിയുന്നവനും” ആണ്. (1 യോഹന്നാൻ 3:19, 20 വായിക്കുക.) നമ്മൾ ചെയ്യുന്നതിനു വലിയ വിലയൊന്നുമില്ലെന്നു നമുക്കു തോന്നിയാൽപ്പോലും, വിശ്വാസത്തോടും സ്നേഹത്തോടും കൂടി നമ്മൾ യഹോവയെ സേവിക്കുമ്പോൾ അതിനു നിശ്ചയമായും യഹോവ പ്രതിഫലം തരും.—മർക്കോ. 12:41-44.
17. നമ്മൾ ഇപ്പോൾ ആസ്വദിക്കുന്ന ചില പ്രതിഫലങ്ങൾ എന്തെല്ലാം?
17 സാത്താൻ ഭരിക്കുന്ന ഈ ദുഷ്ടലോകത്തിന്റെ അവസാന നാളുകളിലും യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നു. ഇന്നു സത്യാരാധകർ ഒരു ആത്മീയപറുദീസയിൽ തഴച്ചുവളരുന്നു. അവിടെ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ സമൃദ്ധമായ ആത്മീയാനുഗ്രഹങ്ങൾ അവർ ആസ്വദിക്കുന്നുണ്ടെന്ന് യഹോവ ഉറപ്പുവരുത്തിയിരിക്കുന്നു. (യശ. 54:13) യേശു വാഗ്ദാനം ചെയ്തതുപോലെ, ലോകമെമ്പാടുമായി സ്നേഹമുള്ള ഒരു സഹോദരകുടുംബത്തെ തന്നുകൊണ്ട് യഹോവ ഇപ്പോൾ നമുക്കു പ്രതിഫലം തന്നിരിക്കുന്നു. (മർക്കോ. 10:29, 30) ദൈവത്തെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു വലിയ മനസ്സമാധാനവും സംതൃപ്തിയും സന്തോഷവും ദൈവം പ്രതിഫലമായി കൊടുക്കുന്നു.—ഫിലി. 4:4-7.
18, 19. ലഭിക്കുന്ന പ്രതിഫലങ്ങളെക്കുറിച്ച് യഹോവയുടെ ദാസർക്ക് എന്താണു തോന്നുന്നത്?
18 ലോകമെങ്ങുമുള്ള യഹോവയുടെ ദാസർ സ്വർഗീയപിതാവിൽനിന്ന് അതിമഹത്തായ അനുഗ്രഹങ്ങൾ ഇന്ന് ആസ്വദിക്കുന്നു. ഉദാഹരണത്തിന്, ജർമനിയിലെ ബിയാങ്ക എന്ന സഹോദരി പറയുന്നു: “എന്റെ വിഷമങ്ങളിൽ എന്നെ സഹായിക്കുന്നതിനും ഓരോ ദിവസവും എന്റെ അടുത്തുണ്ടായിരിക്കുന്നതിനും യഹോവയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ചുറ്റുമുള്ള ലോകം കുഴഞ്ഞുമറിഞ്ഞതും ഇരുളടഞ്ഞതും ആണ്. യഹോവയുടെ സേവനത്തിലായിരിക്കുമ്പോൾ യഹോവയുടെ കരങ്ങളിലെ സുരക്ഷിതത്വം ഞാൻ അനുഭവിക്കുന്നു. ഞാൻ യഹോവയ്ക്കുവേണ്ടി കൊച്ചുകൊച്ചുത്യാഗങ്ങൾ ചെയ്യുമ്പോൾ യഹോവ നൂറുമടങ്ങായി അനുഗ്രഹങ്ങൾ എനിക്കു തിരികെ തരുന്നു.”
19 കനഡയിലുള്ള 70-കാരിയായ പൗളയുടെ കാര്യം നോക്കാം. നട്ടെല്ലുമായി ബന്ധപ്പെട്ട ഗുരുതരമായ ഒരു രോഗത്താൽ (spina bifida) അവർ വലയുകയാണ്. എന്നാൽ നടക്കാനോ അങ്ങോട്ടുമിങ്ങോട്ടും തിരിയാനോ ഒക്കെയുള്ള ബുദ്ധിമുട്ട് തന്റെ ശുശ്രൂഷ കുറയാൻ ഒരു കാരണമായില്ലെന്നു സഹോദരി പറയുന്നു. അവർ തുടർന്ന് പറയുന്നു: “അനൗപചാരികമായും ടെലിഫോൺ ഉപയോഗിച്ചും സാക്ഷീകരിക്കുന്നതുപോലുള്ള വ്യത്യസ്തരീതികൾ ഞാൻ ശരിക്കും പ്രയോജനപ്പെടുത്തുന്നു. നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന തിരുവെഴുത്തുകളും ആശയങ്ങളും ഞാൻ നോട്ടുബുക്കിൽ കുറിച്ചുവെക്കുകയും ആവശ്യമുള്ളപ്പോൾ അത് ഉപയോഗിക്കുകയും ചെയ്യും, അത് എനിക്കു വളരെ പ്രയോജനം ചെയ്യുന്നു. ഞാൻ അതിനെ ‘എന്റെ അതിജീവനപ്പുസ്തകം’ എന്നാണു വിളിക്കുന്നത്. യഹോവയുടെ വാഗ്ദാനങ്ങളിൽ ശ്രദ്ധിക്കുകയാണെങ്കിൽ നിരുത്സാഹം അധികസമയം നീണ്ടുനിൽക്കില്ല. നമ്മുടെ സാഹചര്യങ്ങൾ എന്തായാലും യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ട്.” ഈ സഹോദരിമാരുടേതിൽനിന്ന് നിങ്ങളുടെ സാഹചര്യം വളരെ വ്യത്യസ്തമായിരിക്കാം. എങ്കിലും, യഹോവ നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും എങ്ങനെയെല്ലാമാണു പ്രതിഫലം നൽകിയിരിക്കുന്നതെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. യഹോവ ഇപ്പോൾ നൽകുന്നതും ഭാവിയിൽ തരാനിരിക്കുന്നതും ആയ പ്രതിഫലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾ പുളകംകൊള്ളുന്നില്ലേ!
20. യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുകയാണെങ്കിൽ നമുക്ക് എന്തു പ്രതീക്ഷിക്കാം?
20 നിങ്ങളുടെ ആത്മാർഥമായ പ്രാർഥനകൾക്കു “വലിയ പ്രതിഫലമുണ്ട്” എന്ന കാര്യം ഒരിക്കലും മറക്കരുത്. ‘ദൈവേഷ്ടം ചെയ്താൽ വാഗ്ദാനനിവൃത്തി പ്രാപിക്കുമെന്നതിൽ’ ഉറപ്പുള്ളവരായിരിക്കുക. (എബ്രാ. 10:35, 36) അതുകൊണ്ട് നമുക്കു നമ്മുടെ വിശ്വാസം ശക്തമാക്കാം, യഹോവയെ സേവിക്കാനായി നമ്മളാലാകുന്നതെല്ലാം ചെയ്യാം. യഹോവ അതിനെല്ലാം പ്രതിഫലം തരും, നിശ്ചയം!—കൊലോസ്യർ 3:23, 24 വായിക്കുക.