വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉന്നതാധികാരികളുടെ മുന്നിൽ സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്തുന്നു

ഉന്നതാധികാരികളുടെ മുന്നിൽ സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്തുന്നു

“വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്‍റെ നാമം വഹിക്കാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ്‌ ഈ മനുഷ്യൻ.” (പ്രവൃ. 9:15) പുതിയതായി ക്രിസ്‌ത്യാനിയായ ഒരു ജൂതനെക്കുറിച്ച് കർത്താവായ യേശു പറഞ്ഞ വാക്കുകളാണ്‌ ഇത്‌. ആ ജൂതൻ പിന്നീടു പൗലോസ്‌ അപ്പോസ്‌തലൻ എന്ന് അറിയപ്പെട്ടു.

റോമൻ ചക്രവർത്തിയായിരുന്ന നീറോയായിരുന്നു ആ ‘രാജാക്കന്മാരിൽ’ ഒരാൾ. അത്രയും ഉന്നതനായ ഒരു ഭരണാധികാരിയുടെ മുമ്പാകെ വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്തേണ്ട സാഹചര്യം വന്നാൽ നിങ്ങൾക്ക് എന്തു തോന്നും? ആ അവസരത്തിൽ പൗലോസിനെ അനുകരിക്കാൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (1 കൊരി. 11:1) അതിനുള്ള ഒരു വിധം അക്കാലത്തെ നിയമവ്യവസ്ഥകളോടുള്ള ബന്ധത്തിൽ പൗലോസിന്‌ ഉണ്ടായ അനുഭവങ്ങൾ പരിശോധിക്കുന്നതാണ്‌.

മോശയുടെ നിയമമായിരുന്നു അന്ന് ഇസ്രായേൽ ദേശത്ത്‌ നിലവിലിരുന്നത്‌. എല്ലായിടത്തുമുള്ള ഭക്തരായ ജൂതന്മാർ അതിലെ ധാർമികതത്ത്വങ്ങൾ പിൻപറ്റി. എ.ഡി. 33-ലെ പെന്തിക്കോസ്‌തിനു ശേഷം സത്യാരാധകർക്കു മോശയുടെ നിയമം അനുസരിക്കാനുള്ള കടപ്പാടില്ലായിരുന്നു. (പ്രവൃ. 15:28, 29; ഗലാ. 4:9-11) എങ്കിലും പൗലോസും മറ്റു ക്രിസ്‌ത്യാനികളും ആ നിയമത്തെക്കുറിച്ച് അനാദരവോടെ സംസാരിച്ചില്ല. അതുകൊണ്ട് പ്രശ്‌നങ്ങൾ കൂടാതെ ജൂതന്മാരോടു സാക്ഷീകരിക്കാൻ അവർക്കു കഴിഞ്ഞു. (1 കൊരി. 9:20) പൗലോസ്‌ പലപ്പോഴും സിനഗോഗുകളിൽ പോകുകയും അബ്രാഹാമിന്‍റെ ദൈവത്തെ അറിയാവുന്ന ആളുകളോടു സാക്ഷീകരിക്കുകയും എബ്രായതിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ അവരുമായി ന്യായവാദം ചെയ്യുകയും ചെയ്‌തിരുന്നു.—പ്രവൃ. 9:19, 20; 13:5, 14-16; 14:1; 17:1, 2.

ആദ്യകാലത്ത്‌ യരുശലേമിൽനിന്നാണു പ്രസംഗവേലയെ അപ്പോസ്‌തലന്മാർ നയിച്ചിരുന്നത്‌. സ്ഥിരമായി അവർ ആലയത്തിൽ പോയി പഠിപ്പിക്കുമായിരുന്നു. (പ്രവൃ. 1:4; 2:46; 5:20) പൗലോസും ചിലപ്പോൾ യരുശലേമിലേക്കു പോയിരുന്നു. ഒടുവിൽ യരുശലേമിൽവെച്ച് പൗലോസ്‌ അറസ്റ്റിലായി. റോമിൽവരെ പൗലോസിനെ എത്തിച്ച നിയമനടപടികൾക്ക് അതു തുടക്കം കുറിച്ചു.

പൗലോസും റോമൻ നിയമവും

പൗലോസ്‌ പ്രചരിപ്പിച്ച വിശ്വാസങ്ങളെ റോമൻ അധികാരികൾ എങ്ങനെയായിരിക്കാം വീക്ഷിച്ചത്‌? അതിനുള്ള ഉത്തരം കണ്ടെത്തുന്നതിന്‌, റോമാക്കാർ പൊതുവേ മതങ്ങളെ എങ്ങനെയാണു കണ്ടിരുന്നതെന്നു നമുക്കു നോക്കാം. ഒരു മതം സാമ്രാജ്യത്തിനോ സദാചാരങ്ങൾക്കോ ഭീഷണിയല്ലെന്നു തോന്നിയാൽ റോമാക്കാർ ഒരു വംശത്തെയും അവരുടെ മതം ഉപേക്ഷിക്കാൻ നിർബന്ധിച്ചിരുന്നില്ല.

ജൂതന്മാർക്കു റോമാസാമ്രാജ്യത്തിൽ പ്രത്യേകമായി പല അവകാശങ്ങളും ഉണ്ടായിരുന്നു. ആദിമകാല ക്രിസ്‌ത്യാനികളുടെ പശ്ചാത്തലം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “റോമാസാമ്രാജ്യത്തിൽ ജൂതമതത്തിന്‌ ഒരു പ്രത്യേകസ്ഥാനമാണുണ്ടായിരുന്നത്‌. സ്വന്തം മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം ജൂതന്മാർക്കുണ്ടായിരുന്നു. റോമാസാമ്രാജ്യത്തിന്‍റെ ദേവന്മാരെ ആരാധിക്കുന്നതിൽനിന്ന് അവർ ഒഴിവുള്ളവരായിരുന്നു. കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ജൂതന്മാർക്ക് അവരുടെ നിയമങ്ങൾ നടപ്പിൽ വരുത്താനുള്ള അവകാശമുണ്ടായിരുന്നു.” ജൂതന്മാർക്കു സൈന്യത്തിൽ ചേരേണ്ടതുമില്ലായിരുന്നു. * റോമൻ നിയമത്തിൻകീഴിൽ ജൂതമതത്തിനുണ്ടായിരുന്ന സംരക്ഷണം ഉപയോഗിച്ച് അധികാരികളുടെ മുമ്പാകെ പൗലോസിനു ക്രിസ്‌ത്യാനിത്വത്തിനുവേണ്ടി പ്രതിവാദം ചെയ്യാമായിരുന്നു.

പൊതുജനത്തെയും അധികാരികളെയും പൗലോസിന്‌ എതിരെ തിരിക്കാൻ ശത്രുക്കൾ പല വഴികൾ അന്വേഷിച്ചു. (പ്രവൃ. 13:50; 14:2, 19; 18:12, 13) ഒരു സംഭവം നോക്കാം. “മോശയുടെ ന്യായപ്രമാണം അവഗണിക്കാൻ” പൗലോസ്‌ പഠിപ്പിക്കുന്നെന്ന ഒരു വാർത്ത ജൂതന്മാർക്കിടയിൽ പരക്കുന്നതായി യരുശലേമിലെ ക്രിസ്‌തീയസഭയുടെ മൂപ്പന്മാർ കേട്ടു. പുതുതായി ക്രിസ്‌ത്യാനികളായ ജൂതന്മാർ ഈ കഥ കേട്ടാൽ ദൈവത്തിന്‍റെ ക്രമീകരണങ്ങളെ ആദരിക്കാത്ത ഒരു വ്യക്തിയാണു പൗലോസ്‌ എന്നു ചിന്തിക്കാൻ സാധ്യതയുണ്ടായിരുന്നു. ജൂതമതത്തിൽനിന്നുള്ള ഒരു വിശ്വാസത്യാഗമാണു ക്രിസ്‌ത്യാനിത്വം എന്നു സൻഹെദ്രിൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ക്രിസ്‌ത്യാനികളോടൊപ്പം സഹവസിച്ചിരുന്ന ജൂതന്മാർ ശിക്ഷിക്കപ്പെടുമായിരുന്നു. അവരെ സമൂഹത്തിൽനിന്ന് പുറത്താക്കുകയും ആലയത്തിലും സിനഗോഗുകളിലും സാക്ഷീകരിക്കുന്നതു വിലക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് സഭയിലെ മൂപ്പന്മാർ, പൗലോസിനോട്‌ ആലയത്തിൽ പോകാനും ദൈവം ആവശ്യപ്പെടുന്നതല്ലെങ്കിലും തെറ്റല്ലാത്ത ഒരു കാര്യം ചെയ്യാനും പറഞ്ഞു. അതുവഴി തന്നെക്കുറിച്ചുള്ള കേട്ടുകേൾവികൾ തെറ്റാണെന്നു തെളിയിക്കാൻ പൗലോസിനു കഴിയുമായിരുന്നു.—പ്രവൃ. 21:18-27.

പൗലോസ്‌ അങ്ങനെ ചെയ്‌തു. അത്‌ ‘സുവിശേഷത്തെക്കുറിച്ച് പ്രതിവാദം ചെയ്യാനും അതിന്‍റെ നിയമപരമായ സ്ഥിരീകരണത്തിനും’ അവസരങ്ങൾ നൽകി. (ഫിലി. 1:7) ആലയത്തിൽവെച്ച് ജൂതന്മാർ പൗലോസിന്‌ എതിരെ കലഹം ഉണ്ടാക്കുകയും അദ്ദേഹത്തെ കൊല്ലാൻ ഒരുങ്ങുകയും ചെയ്‌തു. റോമൻ സൈന്യാധിപൻ പൗലോസിനെ അറസ്റ്റു ചെയ്‌തു. ചാട്ടയ്‌ക്ക് അടിക്കാൻ ഒരുങ്ങിയപ്പോൾ താൻ ഒരു റോമൻ പൗരനാണെന്നു പൗലോസ്‌ പറഞ്ഞു. അതു കേട്ടപ്പോൾ പൗലോസിനെ യഹൂദയിലെ റോമൻ തലസ്ഥാനമായിരുന്ന കൈസര്യയിലേക്കു കൊണ്ടുപോയി. മറ്റു രീതിയിൽ സുവാർത്ത കേൾക്കാൻ അവസരമില്ലാതിരുന്ന അധികാരികൾക്കു ധീരമായി സാക്ഷ്യം കൊടുക്കാൻ പൗലോസിന്‌ അവിടെ അവസരം ലഭിച്ചു. അങ്ങനെ ക്രിസ്‌ത്യാനിത്വത്തെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്ന ആളുകൾക്ക് അതെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.

യഹൂദയിലെ റോമൻ ഗവർണറായ ഫേലിക്‌സിനു മുമ്പാകെയുള്ള പൗലോസിന്‍റെ വിചാരണയെക്കുറിച്ച് പ്രവൃത്തികൾ 24-‍ാ‍ം അധ്യായത്തിൽ പറയുന്നു. ക്രിസ്‌ത്യാനികളുടെ വിശ്വാസത്തെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്ന ഒരാളായിരുന്നു ഫേലിക്‌സ്‌. കുറഞ്ഞതു മൂന്നു വിധത്തിലെങ്കിലും പൗലോസ്‌ റോമൻ നിയമം ലംഘിച്ചെന്നായിരുന്നു ജൂതന്മാരുടെ ആരോപണം. പൗലോസ്‌ ജൂതന്മാർക്കിടയിൽ പ്രക്ഷോഭങ്ങൾ ഇളക്കിവിടുന്നു, അപകടകരമായ ഒരു മതവിഭാഗത്തിനു നേതൃത്വം വഹിക്കുന്നു, റോമിന്‍റെ സംരക്ഷണത്തിലായിരുന്ന ദേവാലയം അശുദ്ധമാക്കാൻ ശ്രമിക്കുന്നു. ഇതൊക്കെയായിരുന്നു പൗലോസിനെക്കുറിച്ചുള്ള ആരോപണങ്ങൾ. (പ്രവൃ. 24:5, 6) വധശിക്ഷ ലഭിക്കുമായിരുന്ന ആരോപണങ്ങളായിരുന്നു ഇവ.

പൗലോസ്‌ ഈ ആരോപണങ്ങളെ നേരിട്ട വിധത്തിൽനിന്ന് ഇന്നുള്ള ക്രിസ്‌ത്യാനികൾക്കു പലതും പഠിക്കാനുണ്ട്. അദ്ദേഹം ആ സമയത്ത്‌ ശാന്തതയോടെയും ആദരവോടെയും നിലകൊണ്ടു. പൗലോസ്‌ മോശയുടെ നിയമവും പ്രവാചകവചനങ്ങളും ഉപയോഗിച്ച് “പൂർവപിതാക്കന്മാരുടെ ദൈവത്തെ” ആരാധിക്കാനുള്ള അവകാശമുണ്ടെന്നു വാദിച്ചു. റോമൻ നിയമത്തിൻകീഴിൽ മറ്റു ജൂതന്മാർക്കുമുണ്ടായിരുന്ന ഒരു അവകാശമായിരുന്നു അത്‌. (പ്രവൃ. 24:14) പിന്നീട്‌, അടുത്ത ഗവർണറായ പൊർക്യൊസ്‌ ഫെസ്‌തൊസിനു മുമ്പാകെയും രാജാവായ ഹെരോദ്‌ അഗ്രിപ്പയുടെ മുമ്പാകെയും തന്‍റെ വിശ്വാസത്തെക്കുറിച്ച് പറയാനും പ്രതിവാദം ചെയ്യാനും പൗലോസിനു കഴിഞ്ഞു.

ഒടുവിൽ ഒരു ന്യായമായ വിചാരണ ലഭിക്കുന്നതിനായി പൗലോസ്‌ പറഞ്ഞു: “ഞാൻ കൈസറുടെ മുമ്പാകെ ഉപരിവിചാരണയ്‌ക്ക് അപേക്ഷിക്കുന്നു!” അക്കാലത്തെ ഏറ്റവും ഉന്നതനായ ഭരണാധികാരിയായിരുന്നു കൈസർ.—പ്രവൃ. 25:11.

കൈസറുടെ മുമ്പാകെയുള്ള പൗലോസിന്‍റെ വിചാരണ

ഒരു ദൈവദൂതൻ പിന്നീടു പൗലോസിനോടു പറഞ്ഞു: “നീ കൈസറുടെ മുമ്പാകെ നിൽക്കേണ്ടതാകുന്നു.” (പ്രവൃ. 27:24) എല്ലാ കേസുകളും താൻ നേരിട്ട് വിധിക്കില്ലെന്നു ഭരണം തുടങ്ങിയ സമയത്ത്‌ നീറോ ചക്രവർത്തി പറഞ്ഞിരുന്നു. ഭരണത്തിന്‍റെ ആദ്യത്തെ എട്ടു വർഷങ്ങളിൽ മിക്ക കേസുകളും അദ്ദേഹം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുത്തു. ഒരു കേസ്‌ നീറോ നേരിട്ട് കേൾക്കാൻ തയ്യാറായാൽ, കൊട്ടാരത്തിൽവെച്ചുതന്നെയാണ്‌ അതു കൈകാര്യം ചെയ്‌തിരുന്നതെന്നും അനുഭവപരിചയവും സ്വാധീനവും ഉള്ള ഒരുകൂട്ടം ഉപദേശകർ അദ്ദേഹത്തെ സഹായിച്ചിരുന്നെന്നും വിശുദ്ധ പൗലോസിന്‍റെ ജീവിതവും എഴുത്തുകളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

നീറോ നേരിട്ടാണോ പൗലോസിന്‍റെ കേസ്‌ കേൾക്കുകയും വിധിക്കുകയും ചെയ്‌തത്‌ അതോ മറ്റാരെങ്കിലും അതു കേട്ടിട്ട് നീറോയ്‌ക്കു റിപ്പോർട്ട് ചെയ്യുകയായിരുന്നോ എന്നൊന്നും ബൈബിൾ പറയുന്നില്ല. എന്തുതന്നെയായാലും, താൻ ജൂതന്മാരുടെ ദൈവത്തെയാണ്‌ ആരാധിക്കുന്നതെന്നും ഗവൺമെന്‍റിന്‌ അർഹമായ ബഹുമാനം കൊടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചെന്നും സാധ്യതയനുസരിച്ച് പൗലോസ്‌ വിശദീകരിച്ചു. (റോമ. 13:1-7; തീത്തോ. 3:1, 2) ഉന്നതാധികാരികളുടെ മുമ്പാകെ പൗലോസ്‌ സുവാർത്തയ്‌ക്കുവേണ്ടി നടത്തിയ പ്രതിവാദം ഒരു വിജയമായിരുന്നു എന്നു വേണം കരുതാൻ. കാരണം കൈസറുടെ കോടതി പൗലോസിനെ വിട്ടയച്ചു.—ഫിലി. 2:24; ഫിലേ. 22.

സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്താനുള്ള നമ്മുടെ നിയോഗം

യേശു ശിഷ്യന്മാരോടു പറഞ്ഞു: “എന്നെപ്രതി നിങ്ങളെ ദേശാധിപതികളുടെയും രാജാക്കന്മാരുടെയും മുമ്പാകെ കൊണ്ടുപോകും. അത്‌ അവർക്കും വിജാതീയർക്കും ഒരു സാക്ഷ്യത്തിന്‌ ഉതകും.” (മത്താ. 10:18) ഈ വിധത്തിൽ യേശുവിനെ പ്രതിനിധീകരിക്കുന്നത്‌ ഒരു പദവിയാണ്‌. സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്താനുള്ള നമ്മുടെ ശ്രമങ്ങളുടെ ഫലമായി നിയമവിജയങ്ങൾ നേടിയേക്കാം. എന്നാൽ, അപൂർണമനുഷ്യരുടെ തീരുമാനങ്ങൾ ഒരിക്കലും ഒരു പൂർണമായ അർഥത്തിൽ സുവാർത്തയെ ‘നിയമപരമായി സ്ഥിരീകരിക്കുന്നില്ല.’ ദൈവരാജ്യം മാത്രമേ അടിച്ചമർത്തലിനും അനീതിക്കും ഒരു ശാശ്വതപരിഹാരം കൊണ്ടുവരുകയുള്ളൂ.—സഭാ. 8:9; യിരെ. 10:23.

എങ്കിലും, ഇന്നും ക്രിസ്‌ത്യാനികൾ വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്തുമ്പോൾ യഹോവയുടെ നാമം മഹത്ത്വപ്പെട്ടേക്കാം. പൗലോസിനെപ്പോലെ നമ്മൾ ശാന്തരും ആത്മാർഥതയുള്ളവരും ആയിരിക്കണം, ബോധ്യത്തോടെ സംസാരിക്കുകയും വേണം. “എങ്ങനെ പ്രതിവാദം നടത്തുമെന്ന് മുന്നമേ ആലോചിച്ചുവെക്കേണ്ടതില്ല” എന്നു യേശു അനുഗാമികളോടു പറഞ്ഞു. “എന്തെന്നാൽ നിങ്ങളുടെ എതിരാളികൾ ഒന്നിച്ചുനിന്നാലും അവർക്കു ചെറുക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.”—ലൂക്കോ. 21:14, 15; 2 തിമൊ. 3:12; 1 പത്രോ. 3:15.

ക്രിസ്‌ത്യാനികൾ രാജാക്കന്മാരുടെയും ഗവർണർമാരുടെയും മറ്റ്‌ അധികാരികളുടെയും മുമ്പാകെ വിശ്വാസത്തിനുവേണ്ടി പ്രതിവാദം ചെയ്യുമ്പോൾ മറ്റു വിധങ്ങളിൽ ബൈബിൾസന്ദേശം അറിയാൻ ഇടയില്ലാത്ത ആളുകൾക്ക് ഒരു സാക്ഷ്യം കൊടുക്കാൻ അതിലൂടെ കഴിയും. അനുകൂലമായ ചില കോടതിവിധികൾ, അഭിപ്രായസ്വാതന്ത്ര്യവും ആരാധനയ്‌ക്കുള്ള സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ട് ആ ദേശങ്ങളിലെ നിയമവ്യവസ്ഥയെത്തന്നെ തിരുത്തിയെഴുതിയിട്ടുണ്ട്. അത്തരം കേസുകളുടെ വിധികൾ എന്തുതന്നെയായാലും വിചാരണസമയത്തെ ദൈവദാസരുടെ ധീരത ദൈവത്തെ സന്തോഷിപ്പിക്കും.

നമ്മുടെ വിശ്വാസങ്ങൾക്കുവേണ്ടി പ്രതിവാദം ചെയ്യുമ്പോൾ യഹോവയുടെ നാമം മഹത്ത്വപ്പെടും

^ ഖ. 8 എഴുത്തുകാരനായ ജയിംസ്‌ പാർക്‌സ്‌ ഇങ്ങനെ പറയുന്നു: “ജൂതന്മാർക്ക് . . . അവരുടെ ആചാരങ്ങൾ അനുഷ്‌ഠിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഈ അവകാശങ്ങൾ ജൂതന്മാർക്കു കൊടുത്തതിൽ പ്രത്യേകത ഒന്നുമുണ്ടായിരുന്നില്ല, കാരണം തങ്ങളുടെ സാമ്രാജ്യത്തിൻകീഴിലെ പ്രദേശങ്ങൾക്കു പരമാവധി സ്വയംഭരണാവകാശം അനുവദിക്കുക എന്നതായിരുന്നു റോമാക്കാരുടെ രീതി.”