പരിഗണനയും ദയയും കാണിക്കുന്നതിൽ യഹോവയെ അനുകരിക്കുക
“എളിയവനോടു പരിഗണന കാണിക്കുന്നവൻ സന്തുഷ്ടൻ.”—സങ്കീ. 41:1.
1. ദൈവജനം എങ്ങനെയാണ് അവർക്കിടയിൽ സ്നേഹമുണ്ടെന്നു കാണിക്കുന്നത്?
ദൈവജനം ഒരു ആത്മീയകുടുംബമാണ്. സ്നേഹമാണ് അവരുടെ മുഖമുദ്ര. (1 യോഹ. 4:16, 21) ഇടയ്ക്കു വല്ലപ്പോഴുമൊക്കെ ചെയ്യുന്ന ത്യാഗപ്രവൃത്തികൾകൊണ്ട് മാത്രമല്ല, പ്രോത്സാഹനവാക്കുകൾ പറഞ്ഞുകൊണ്ടും ചെറിയചെറിയ ദയാപ്രവൃത്തികൾ ചെയ്തുകൊണ്ടും അവർ സ്നേഹം പ്രകടിപ്പിക്കുന്നു. മറ്റുള്ളവരോടു ദയയോടെയും പരിഗണനയോടെയും ഇടപെടുമ്പോൾ, നമ്മൾ ‘പ്രിയമക്കളായി ദൈവത്തെ അനുകരിക്കുകയാണ്.’—എഫെ. 5:1.
2. യേശു എങ്ങനെയാണു പിതാവിന്റെ സ്നേഹം അനുകരിച്ചത്?
2 സ്വർഗീയപിതാവിനെ എല്ലാ വിധത്തിലും, എല്ലാ കാര്യത്തിലും അനുകരിച്ചയാളാണു യേശു. ‘കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന് വലയുന്നവരേ, ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം. കാരണം ഞാൻ സൗമ്യനും താഴ്മയുള്ളവനും ആണ്’ എന്നു യേശു പറഞ്ഞു. (മത്താ. 11:28, 29) ‘എളിയവനോടു പരിഗണന കാണിച്ചുകൊണ്ട്’ ക്രിസ്തുവിന്റെ മാതൃക അനുകരിക്കുമ്പോൾ, സ്വർഗീയപിതാവിന്റെ അംഗീകാരം നമുക്കു കിട്ടും, ഒപ്പം വലിയ സന്തോഷവും നമുക്കുണ്ടാകും. (സങ്കീ. 41:1) കുടുംബത്തിലും സഭയിലും വയൽശുശ്രൂഷയിലും എങ്ങനെ പരിഗണന കാണിക്കാമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.
കുടുംബത്തിൽ പരിഗണന കാണിക്കുക
3. ഭാര്യയെ നന്നായി മനസ്സിലാക്കുന്ന ഒരു ഭർത്താവ് അവളോടു പരിഗണനയോടെ ഇടപെടുന്നത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 കുടുംബാംഗങ്ങളോടു പരിഗണന കാണിക്കുന്നതിൽ ഭർത്താക്കന്മാർ മാതൃകയായിരിക്കണം. (എഫെ. 5:25; 6:4) ഉദാഹരണത്തിന്, “ഭാര്യമാരെ നന്നായി മനസ്സിലാക്കി” അവരോടൊപ്പം ജീവിക്കാൻ ഭർത്താക്കന്മാരെ ഉപദേശിച്ചിരിക്കുന്നു. “നന്നായി മനസ്സിലാക്കി” എന്നതിനെ “പരിഗണന കാണിക്കുക” എന്നും പരിഭാഷപ്പെടുത്താം. (1 പത്രോ. 3:7, അടിക്കുറിപ്പ്) ‘മനസ്സിലാക്കുന്നതും’ ‘പരിഗണന കാണിക്കുന്നതും’ പരസ്പരം ബന്ധപ്പെട്ട ഗുണങ്ങളാണ്. ഉദാഹരണത്തിന്, ഭാര്യയെ നന്നായി മനസ്സിലാക്കുന്ന ഒരു ഭർത്താവ്, തന്റെ പൂരകമായ അവൾ പല കാര്യങ്ങളിലും തന്നെപ്പോലെയല്ലെന്ന വസ്തുത കണക്കിലെടുക്കും. അതേസമയം ഒരു തരത്തിലും തന്നെക്കാൾ വിലകുറഞ്ഞവളല്ലെന്നും ഓർമിക്കും. (ഉൽപ. 2:18) അതുകൊണ്ട് അദ്ദേഹം ഭാര്യയുടെ വികാരങ്ങളോടു പരിഗണന കാണിക്കുകയും മാന്യതയോടും ആദരവോടും കൂടെ അവളോട് ഇടപെടുകയും ചെയ്യും. കാനഡയിലുള്ള ഒരു സഹോദരി ഭർത്താവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അദ്ദേഹം ഒരിക്കലും എന്റെ വികാരങ്ങളെ നിസ്സാരമായി കാണുകയോ ‘നീ അങ്ങനെ വിചാരിക്കരുത്’ എന്നു പറയുകയോ ഇല്ല. പകരം, ഞാൻ പറയുന്നതു നന്നായി ശ്രദ്ധിച്ചുകേൾക്കും. അഥവാ, ഏതെങ്കിലും കാര്യത്തിൽ എന്റെ വീക്ഷണം തിരുത്തേണ്ടതുണ്ടെങ്കിൽ ദയയോടെയാണ് അദ്ദേഹം അതു ചെയ്യുന്നത്.”
4. മറ്റു സ്ത്രീകളോട് ഇടപെടുമ്പോൾ, ഒരു ഭർത്താവ് ഭാര്യയുടെ വികാരങ്ങളോടു പരിഗണന കാണിക്കേണ്ടത് എങ്ങനെ?
4 പരിഗണനയുള്ള ഒരു ഭർത്താവ് മറ്റു സ്ത്രീകളോട് ഇടപഴകുമ്പോൾ ഭാര്യയുടെ വികാരങ്ങൾ കണക്കിലെടുക്കും. അവരുമായി ശൃംഗരിക്കുകയോ അവരോട് അനുചിതമായ താത്പര്യം കാണിക്കുകയോ ചെയ്യില്ല. സോഷ്യൽമീഡിയയും ഇന്റർനെറ്റും ഉപയോഗിക്കുമ്പോഴും അദ്ദേഹം അങ്ങനെതന്നെയായിരിക്കും. (ഇയ്യോ. 31:1) അദ്ദേഹം എപ്പോഴും ഭാര്യയോടു വിശ്വസ്തത പുലർത്തും. ഭാര്യയോടുള്ള സ്നേഹം മാത്രമല്ല, ദൈവത്തോടുള്ള സ്നേഹവും മോശമായതിനോടുള്ള വെറുപ്പും ആണ് അങ്ങനെ ചെയ്യാൻ ഒരു ഭർത്താവിനെ പ്രേരിപ്പിക്കുന്നത്.—സങ്കീർത്തനം 19:14; 97:10 വായിക്കുക.
5. ഒരു ഭാര്യക്കു ഭർത്താവിനോട് എങ്ങനെ പരിഗണന കാണിക്കാം?
5 ഒരു ഭർത്താവ് തന്റെ തലയായ യേശുക്രിസ്തുവിന്റെ മാതൃക അനുകരിക്കുന്നെങ്കിൽ, അദ്ദേഹത്തോട് ‘ആഴമായ ബഹുമാനം’ കാണിക്കാൻ ഭാര്യക്ക് എളുപ്പമായിരിക്കും. (എഫെ. 5:22-25, 33) ആ ബഹുമാനം ഭർത്താവിനോടു പരിഗണന കാണിക്കാൻ ഭാര്യയെ പ്രേരിപ്പിക്കും. ഉദാഹരണത്തിന്, ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കൂടുതൽ സമയം പ്രവർത്തിക്കേണ്ടിവരുകയോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഭർത്താവിനെ ഭാരപ്പെടുത്തുകയോ ചെയ്യുമ്പോൾ ഭാര്യ പരിഗണനയോടെ ഇടപെടും. ബ്രിട്ടനിലെ ഒരു സഹോദരൻ പറയുന്നു: “ചില അവസരങ്ങളിൽ എന്റെ പെരുമാറ്റത്തിലെ ചെറിയ മാറ്റംപോലും ഭാര്യ തിരിച്ചറിയും. എന്നെ എന്തോ അലട്ടുന്നുണ്ടെന്നു മനസ്സിലായാൽ, പറ്റിയ സമയത്തിനായി അവൾ കാത്തിരിക്കും. എന്നിട്ട് സുഭാഷിതങ്ങൾ 20:5-ലെ തത്ത്വം ബാധകമാക്കിക്കൊണ്ട് എന്നെ വിഷമിപ്പിക്കുന്ന കാര്യം ‘കോരിയെടുക്കാൻ ശ്രമിക്കും.’ അവളോടു പറയാൻ പറ്റുന്നതാണെങ്കിൽ ഞാൻ പറയും.”
6. മറ്റുള്ളവരോടു പരിഗണനയുള്ളവരായിരിക്കാൻ നമുക്ക് എങ്ങനെ മക്കളെ പ്രോത്സാഹിപ്പിക്കാം, അത് അവർക്ക് എങ്ങനെ പ്രയോജനം ചെയ്യും?
6 മാതാപിതാക്കൾ പരസ്പരം പരിഗണനയോടെ ഇടപെടുമ്പോൾ അവർ മക്കൾക്കു നല്ല മാതൃക വെക്കുകയാണ്. മറ്റുള്ളവരോടു പരിഗണന കാണിക്കേണ്ടത് എങ്ങനെയെന്നു മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം. ഉദാഹരണത്തിന്, രാജ്യഹാളിൽ ഓടിക്കളിക്കരുതെന്ന് അവർക്കു മക്കളോടു പറയാൻ കഴിയും. ഒരു സാമൂഹിക കൂടിവരവിലാണെങ്കിൽ, ഭക്ഷണസമയത്ത് പ്രായമായവർക്കു മുൻഗണന കൊടുക്കാൻ മക്കളോടു പറയാം. കുട്ടികളെ പഠിപ്പിക്കുന്നതിൽ, സഭയിലെ എല്ലാവർക്കും മാതാപിതാക്കളെ പിന്തുണയ്ക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു കുട്ടി നമുക്കുവേണ്ടി വാതിൽ തുറന്നുപിടിക്കുന്നെന്നു കരുതുക. അങ്ങനെ എന്തെങ്കിലും ഒരു നല്ല കാര്യം കുട്ടി നോക്കിയും കണ്ടും ചെയ്യുമ്പോൾ, നമ്മൾ അവനെ അഭിനന്ദിക്കണം. അത് അവനെ നല്ല രീതിയിൽ സ്വാധീനിക്കും. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്ന സത്യം അവന്റെ ഹൃദയത്തിൽ ആഴത്തിൽ പതിയുകയും ചെയ്യും.—പ്രവൃ. 20:35.
സഭയിലുള്ളവരോടു പരിഗണന കാണിക്കുക
7. ബധിരനായ ഒരു മനുഷ്യനോട് യേശു എങ്ങനെയാണു പരിഗണന കാണിച്ചത്, യേശുവിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 ഒരിക്കൽ ദക്കപ്പൊലിപ്രദേശത്തായിരുന്നപ്പോൾ ആളുകൾ ‘സംസാരവൈകല്യമുള്ള ബധിരനായ ഒരു മനുഷ്യനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു.’ (മർക്കോ. 7:31-35) ആ മനുഷ്യനെ ജനക്കൂട്ടത്തിന് ഇടയിൽവെച്ച് സുഖപ്പെടുത്തുന്നതിനു പകരം യേശു അയാളെ “മാറ്റിക്കൊണ്ടുപോയി” സുഖപ്പെടുത്തി. എന്തുകൊണ്ട്? ജനക്കൂട്ടത്തിനിടയ്ക്കുവെച്ച് സുഖപ്പെടുത്തിയാൽ അയാൾക്ക് ഒരുപക്ഷേ അസ്വസ്ഥത തോന്നിയേനേ. ഇതു മനസ്സിലാക്കിയിട്ടായിരിക്കാം യേശു അയാളെ മാറ്റിക്കൊണ്ടുപോയത്. അത്ഭുതങ്ങൾ ചെയ്ത് ആരെയും സുഖപ്പെടുത്താൻ നമുക്കാകില്ല എന്നതു ശരിയാണ്. എന്നാൽ സഹാരാധകരുടെ ആവശ്യങ്ങളെയും വികാരങ്ങളെയും കുറിച്ച് നമുക്കു ചിന്തയുള്ളവരായിരിക്കാം, അവരോടു പരിഗണനയോടെ ഇടപെടാം, നമ്മൾ അങ്ങനെ ചെയ്യുകയും വേണം. പൗലോസ് അപ്പോസ്തലൻ എഴുതി: “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക.” (എബ്രാ. 10:24) ബധിരനായ മനുഷ്യന്റെ വികാരങ്ങൾ യേശു മനസ്സിലാക്കുകയും പരിഗണനയോടെ അയാളോട് ഇടപെടുകയും ചെയ്തു. നമുക്കുള്ള എത്ര നല്ല മാതൃക!
8, 9. പ്രായാധിക്യവും അവശതയും ഉള്ള സഹോദരങ്ങളോട് ഏതെല്ലാം വിധങ്ങളിൽ പരിഗണന കാണിക്കാം? (ഉദാഹരണങ്ങൾ പറയുക.)
8 പ്രായമായവരോടും വൈകല്യങ്ങളുള്ളവരോടും പരിഗണന കാണിക്കുക. എന്തുമാത്രം ചെയ്യുന്നു എന്നതല്ല, മറിച്ച് സ്നേഹമാണ് ക്രിസ്തീയസഭയുടെ മുഖമുദ്ര. (യോഹ. 13:34, 35) മീറ്റിങ്ങിനും വയൽസേവനത്തിനും പോകാൻ പ്രായമായവർക്കും വൈകല്യങ്ങളുള്ളവർക്കും ആവശ്യമായ സഹായം ചെയ്തുകൊടുക്കാൻ അത്തരം സ്നേഹം നമ്മളെ പ്രേരിപ്പിക്കും. അവർക്കു കാര്യമായിട്ടൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും നമ്മൾ അവരെ സഹായിക്കും. (മത്താ. 13:23) വീൽച്ചെയറിൽ സഞ്ചരിക്കുന്ന മൈക്കിൾ സഹോദരൻ കുടുംബാംഗങ്ങളിൽനിന്നും വയൽസേവനഗ്രൂപ്പിലെ സഹോദരങ്ങളിൽനിന്നും ലഭിക്കുന്ന പിന്തുണ ആഴമായി വിലമതിക്കുന്നു. അദ്ദേഹം പറയുന്നു: “അവരുടെ സഹായംകൊണ്ട് മിക്കവാറും എല്ലാ മീറ്റിങ്ങുകൾക്കും പങ്കെടുക്കാൻ എനിക്കു കഴിയുന്നു, വയൽശുശ്രൂഷയിൽ ക്രമമായ ഒരു പങ്കുണ്ടായിരിക്കാനും എനിക്കു സാധിക്കുന്നു. പരസ്യസാക്ഷീകരണം എനിക്കു വളരെ ഇഷ്ടമാണ്.”
9 പല ബഥേൽഭവനങ്ങളിലും പ്രായമായവരും ശാരീരികാവശതകൾ ഉള്ളവരും ആയ സഹോദരങ്ങളുണ്ട്. കത്തിലൂടെയും ടെലിഫോണിലൂടെയും സാക്ഷീകരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ട് കരുതലുള്ള മേൽവിചാരകന്മാർ ഈ വിശ്വസ്തസഹോദരങ്ങളോടു പരിഗണന കാണിക്കുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവർക്കു കത്തുകൾ എഴുതുന്ന 86 വയസ്സുള്ള ബിൽ സഹോദരൻ പറയുന്നു: “കത്തുകൾ എഴുതാനുള്ള പദവിയെ ഞങ്ങൾ വിലമതിക്കുന്നു.” ഏകദേശം 90 വയസ്സുള്ള നാൻസി സഹോദരി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “എന്തെങ്കിലുമൊക്കെ എഴുതിവിടുന്നതല്ല കത്തെഴുത്ത്. ഇതു വയൽസേവനമാണ്. ആളുകൾ സത്യം അറിയണം!” 1921-ൽ ജനിച്ച ഏതെൽ സഹോദരി പറയുന്നു: “വേദന എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ വസ്ത്രം മാറാൻപോലും എനിക്കു ബുദ്ധിമുട്ടാണ്.” എങ്കിലും സഹോദരി ടെലിഫോൺ സാക്ഷീകരണത്തിൽ ഏർപ്പെടുന്നു, ചില നല്ല മടക്കസന്ദർശനങ്ങളുമുണ്ട്. 85 വയസ്സുള്ള ബാർബറ സഹോദരി വിശദീകരിക്കുന്നു: “ആരോഗ്യം മോശമായതു കാരണം ക്രമമായി വയൽസേവനത്തിനു പോകാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ടെലിഫോണിലൂടെ എനിക്ക് ആളുകളോടു സാക്ഷീകരിക്കാൻ കഴിയുന്നു. യഹോവേ, നന്ദി!” ഒരു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട്, പ്രായമേറിയ ഒരു കൂട്ടം സഹോദരങ്ങൾ കൈവരിച്ച നേട്ടം നോക്കൂ. ശുശ്രൂഷയിൽ 1,228 മണിക്കൂർ, എഴുതിയ കത്തുകൾ 6,265, ഫോൺകോളുകൾ 2,000-ത്തിലധികം, സമർപ്പിച്ച പ്രസിദ്ധീകരണങ്ങൾ 6,315 എണ്ണം! ഈ സഹോദരങ്ങളുടെ വിലയേറിയ ശ്രമങ്ങൾ യഹോവയുടെ ഹൃദയത്തെ എത്രമാത്രം സന്തോഷിപ്പിച്ചിട്ടുണ്ടാകും!—സുഭാ. 27:11.
10. ക്രിസ്തീയയോഗങ്ങളിൽനിന്ന് പൂർണപ്രയോജനം നേടാൻ നമുക്ക് എങ്ങനെ സഹോദരങ്ങളെ സഹായിക്കാം?
10 ക്രിസ്തീയയോഗങ്ങളിൽ പരിഗണന കാണിക്കുക. സഹോദരങ്ങൾ മീറ്റിങ്ങുകളിൽനിന്ന് പൂർണമായ പ്രയോജനം നേടാൻ നമ്മൾ ആഗ്രഹിക്കുന്നു. നമ്മൾ പരിഗണനയുള്ളവരാണെങ്കിൽ അവർക്ക് അതു കൂടുതൽ എളുപ്പമായിരിക്കും. എങ്ങനെ പരിഗണന കാണിക്കാം? മീറ്റിങ്ങിനു സമയത്ത് വരുക എന്നതാണ് നമ്മൾ ചെയ്യേണ്ട ഒരു കാര്യം. അപ്പോൾ അനാവശ്യമായി സഹോദരങ്ങളുടെ ശ്രദ്ധ പതറിക്കുന്നത് ഒഴിവാക്കാം. ചിലപ്പോഴൊക്കെ മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങൾ കാരണം നമ്മൾ താമസിച്ചേക്കാം. പക്ഷേ സ്ഥിരം താമസിച്ചാണു വരുന്നതെങ്കിൽ മറ്റുള്ളവരോട് എങ്ങനെ കൂടുതൽ പരിഗണന കാണിക്കാം എന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ആതിഥേയർ യഹോവയും യഹോവയുടെ പുത്രനും ആണ് എന്ന് ഓർക്കുക. (മത്താ. 18:20) സമയത്ത് വന്നുകൊണ്ട് അവരോട് ആദരവ് കാണിക്കേണ്ടത് എത്ര പ്രധാനമാണ്!
11. മീറ്റിങ്ങിൽ പരിപാടി നടത്തുന്ന സഹോദരങ്ങൾ 1 കൊരിന്ത്യർ 14:40-ൽ കാണുന്ന നിർദേശം ബാധകമാക്കേണ്ടത് എന്തുകൊണ്ട്?
11 സഹോദരങ്ങളെ പരിഗണിക്കുന്നതിൽ പിൻവരുന്ന നിർദേശം അനുസരിക്കുന്നതും ഉൾപ്പെടുന്നു: 1 കൊരി. 14:40) മീറ്റിങ്ങിൽ പരിപാടികൾ നടത്തുന്ന സഹോദരങ്ങൾ അവർക്ക് അനുവദിച്ചിരിക്കുന്ന സമയം പാലിക്കണം. അങ്ങനെ ചെയ്യുന്നത്, പിന്നീടു പരിപാടി നടത്തുന്ന സഹോദരനോടു മാത്രമല്ല, മുഴുസഹോദരങ്ങളോടുമുള്ള പരിഗണനയാണ്. കാരണം, ചിലർക്കു വീട്ടിൽ എത്താൻ വളരെയേറെ യാത്ര ചെയ്യണമായിരിക്കും. ചിലർ പൊതുവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ചിലരുടെ ഇണകൾ അവിശ്വാസികളായിരിക്കും, താമസിച്ചാൽ അവർക്ക് ഇഷ്ടപ്പെടില്ലായിരിക്കും.
“എല്ലാം മാന്യമായും ചിട്ടയോടെയും നടക്കട്ടെ.” (12. കഠിനാധ്വാനം ചെയ്യുന്ന മൂപ്പന്മാർ “സ്നേഹത്തോടെ സാധാരണയിൽ കവിഞ്ഞ പരിഗണന” അർഹിക്കുന്നത് എന്തുകൊണ്ട്? (“ നേതൃത്വമെടുക്കുന്നവരോടു പരിഗണന കാണിക്കുക” എന്ന ചതുരം കാണുക.)
12 സഭയിൽ കഠിനാധ്വാനം ചെയ്യുകയും ശുശ്രൂഷയിൽ ഉത്സാഹത്തോടെ നേതൃത്വമെടുക്കുകയും ചെയ്യുന്ന ആത്മീയ ഇടയന്മാർ പ്രത്യേകപരിഗണനയ്ക്കു യോഗ്യരാണ്. (1 തെസ്സലോനിക്യർ 5:12, 13 വായിക്കുക.) നിങ്ങൾക്കുവേണ്ടി മൂപ്പന്മാർ ചെയ്യുന്ന കാര്യങ്ങളെ നിങ്ങൾ വിലമതിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. മനസ്സോടെ അവരോടു സഹകരിച്ചുകൊണ്ടും അവരെ പിന്തുണച്ചുകൊണ്ടും അതു തെളിയിക്കുക. ഓർക്കുക: ‘നിങ്ങളെക്കുറിച്ച് കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ അവർ എപ്പോഴും നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുന്നു.’—എബ്രാ. 13:7, 17.
ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോടു പരിഗണന കാണിക്കുക
13. യേശു ആളുകളോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
13 യേശുവിനെക്കുറിച്ച് യശയ്യ ഇങ്ങനെ മൂൻകൂട്ടിപ്പറഞ്ഞു: “ചതഞ്ഞ ഈറ്റ അവൻ ഒടിച്ചുകളയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.” (യശ. 42:3) ആളുകളോടു സ്നേഹമുണ്ടായിരുന്നതുകൊണ്ട് അവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ യേശുവിനു കഴിഞ്ഞു. ചതഞ്ഞ ഈറ്റപോലെയും കെടാറായ തിരിപോലെയും ഉള്ള ആളുകളുടെ വേദനകൾ യേശു മനസ്സിലാക്കി. അതുകൊണ്ട് യേശു അവരോടു പരിഗണനയും ദയയും ക്ഷമയും കാണിച്ചു. കുട്ടികൾപോലും മടികൂടാതെ യേശുവിന്റെ അടുത്തേക്കു വന്നു. (മർക്കോ. 10:14) യേശുവിനോളം ഉൾക്കാഴ്ചയും പഠിപ്പിക്കൽപ്രാപ്തിയും നമുക്കില്ല എന്നതു ശരിയാണ്. എങ്കിൽപ്പോലും നമ്മുടെ പ്രദേശത്തുള്ള ആളുകളോടു പരിഗണനയുള്ളവരായിരിക്കാൻ നമുക്കു കഴിയും. ശുശ്രൂഷയിലായിരിക്കുമ്പോൾ, എങ്ങനെ സംസാരിക്കണം, എപ്പോൾ സംസാരിക്കണം, എത്ര നേരം സംസാരിക്കണം എന്നീ കാര്യങ്ങൾക്കു നമ്മൾ ശ്രദ്ധ കൊടുക്കണം.
14. ആളുകളോടു നമ്മൾ എങ്ങനെ സംസാരിക്കണം എന്നതിനു പ്രത്യേകശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്?
14 ആളുകളോടു നമ്മൾ എങ്ങനെ സംസാരിക്കണം? ഇന്ന്, വാണിജ്യ-രാഷ്ട്രീയ-മത വ്യവസ്ഥിതികളുടെ തലപ്പത്തിരിക്കുന്നവരുടെ കണ്ണിൽച്ചോരയില്ലാത്തതും അഴിമതി നിറഞ്ഞതും ആയ പ്രവൃത്തികൾ കാരണം കോടിക്കണക്കിന് ആളുകൾ “അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും” ആണ്. (മത്താ. 9:36) അതിന്റെ ഫലമായി മിക്കവർക്കും മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു, അവർക്കു യാതൊരു പ്രത്യാശയുമില്ല. അതുകൊണ്ട് അവരോട് ഇടപെടുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളും നമ്മുടെ സംസാരരീതിയും ദയയും അനുകമ്പയും പ്രതിഫലിക്കുന്നതായിരിക്കണം! നമ്മുടെ ബൈബിൾപരിജ്ഞാനംകൊണ്ടോ ന്യായവാദരീതികൊണ്ടോ മാത്രമല്ല മിക്കവരും നമ്മുടെ സന്ദേശം ശ്രദ്ധിക്കുന്നത്. നമ്മുടെ ആത്മാർഥമായ താത്പര്യവും പരിഗണനയോടെയുള്ള ഇടപെടലും ആണ് മിക്കവരെയും സത്യത്തിലേക്ക് ആകർഷിക്കുന്നത്.
15. നമ്മുടെ പ്രദേശത്തെ ആളുകളോടു നമുക്ക് ഏതെല്ലാം വിധങ്ങളിൽ പരിഗണന കാണിക്കാം?
15 നമ്മൾ സാക്ഷീകരിക്കുന്ന ആളുകളോടു പരിഗണന കാണിക്കാൻ കഴിയുന്ന പല വിധങ്ങളുണ്ട്. ഉദാഹരണത്തിന്, ചോദ്യങ്ങൾ നല്ല പഠിപ്പിക്കൽസഹായികളാണ് എന്നതു ശരിയാണ്. എന്നാൽ ദയയോടെയും ആദരവോടെയും വേണം ചോദ്യങ്ങൾ ചോദിക്കാൻ. ഉദാഹരണത്തിന്, അധികം ആരോടും ഇടപഴകാൻ ആഗ്രഹിക്കാത്തവരും ലജ്ജാലുക്കളും ആയ ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്താണ് ഒരു മുൻനിരസേവകൻ പ്രവർത്തിക്കുന്നത്. അവരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ അദ്ദേഹം ഒഴിവാക്കുമായിരുന്നു. ഉത്തരം അറിയില്ലാത്തതോ തെറ്റായ ഉത്തരം പറഞ്ഞേക്കാവുന്നതോ ആയ ചോദ്യങ്ങൾ ചോദിക്കുമായിരുന്നില്ല. ‘നിങ്ങൾക്കു ദൈവത്തിന്റെ പേര് അറിയാമോ,’ ‘ദൈവരാജ്യം എന്താണ്’ എന്നിങ്ങനെയൊക്കെ ചോദിക്കുന്നത് അദ്ദേഹം ഒഴിവാക്കിയിരുന്നു. അതിനു പകരം അദ്ദേഹം ഇങ്ങനെ എന്തെങ്കിലും പറയും: “ദൈവത്തിനു വ്യക്തിപരമായ ഒരു പേരുണ്ടെന്നു ബൈബിളിൽനിന്ന് ഞാൻ പഠിച്ചു. ആ പേര് ഏതാണെന്നു ഞാൻ കാണിച്ചുതരട്ടേ?” നമുക്ക് ഇക്കാര്യത്തിൽ ഒരു നിയമം വെക്കാൻ കഴിയില്ല. കാരണം സംസ്കാരവും ആളുകളുടെ സ്വഭാവവും വ്യത്യസ്തമായിരിക്കും. എങ്കിലും നമ്മൾ എപ്പോഴും പരിഗണനയുള്ളവരും ആദരവുള്ളവരും ആയിരിക്കണം. നമ്മുടെ പ്രദേശത്തെ ആളുകളെ മനസ്സിലാക്കിയാലേ നമുക്ക് അതിനു കഴിയൂ.
16, 17. വീടുതോറുമുള്ള ശുശ്രൂഷയിൽ നമുക്ക് ആളുകളോട് എങ്ങനെ പരിഗണന കാണിക്കാം, (എ) സന്ദർശിക്കാൻ ചെല്ലുന്ന സമയത്തിന്റെ കാര്യത്തിൽ? (ബി) സംസാരിക്കാനെടുക്കുന്ന സമയത്തിന്റെ കാര്യത്തിൽ?
16 അയൽക്കാരെ നമ്മൾ സന്ദർശിക്കേണ്ടത് എപ്പോൾ? വീടുതോറും പോകുമ്പോൾ നമ്മൾ ആളുകളുടെ ക്ഷണിക്കപ്പെടാത്ത അതിഥികളാണ്. അതുകൊണ്ട് ആളുകൾ ശ്രദ്ധിക്കാൻ കൂടുതൽ ചായ്വ് കാണിക്കുന്ന ഒരു സമയത്ത് അവരെ സന്ദർശിക്കേണ്ടത് എത്ര പ്രധാനമാണ്. (മത്താ. 7:12) ഉദാഹരണത്തിന്, നിങ്ങളുടെ പ്രദേശത്തെ ആളുകൾ വാരാന്തങ്ങളിൽ കൂടുതൽ സമയം ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണോ? അങ്ങനെയെങ്കിൽ തെരുവുസാക്ഷീകരണമോ പരസ്യസാക്ഷീകരണമോ നേരത്തേ എഴുന്നേൽക്കുമെന്നു നിങ്ങൾക്ക് അറിയാവുന്ന വ്യക്തികൾക്കു മടക്കസന്ദർശനങ്ങളോ നടത്തിക്കൊണ്ട് ശുശ്രൂഷ തുടങ്ങുന്നതായിരിക്കും നല്ലത്.
17 നമ്മൾ എത്ര സമയം ഒരു വീട്ടിൽ തങ്ങണം? പലരും തിരക്കുള്ളവരാണ്. അതുകൊണ്ട് ആദ്യത്തെ ചില സന്ദർശനങ്ങളിൽ എങ്കിലും സംഭാഷണം അധികം നീണ്ടുപോകാതെ നോക്കുന്നതു നല്ലതായിരിക്കും, അല്ലെങ്കിൽ ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്നുവരാം. (1 കൊരി. 9:20-23) ആളുകളുടെ സാഹചര്യങ്ങളും തിരക്കും നമ്മൾ മനസ്സിലാക്കുന്നുണ്ടെന്ന് അവർ തിരിച്ചറിയുമ്പോൾ മടക്കസന്ദർശനങ്ങൾക്കു സമ്മതിക്കാൻ അവർ ഒരുക്കമുള്ളവരായിരിക്കും. ആത്മാവിന്റെ ഫലം ശുശ്രൂഷയിൽ പ്രതിഫലിപ്പിക്കുമ്പോൾ നമ്മൾ ശരിക്കും ‘ദൈവത്തിന്റെ സഹപ്രവർത്തകരാകും.’ ഒരുപക്ഷേ നമ്മളെ ഉപയോഗിച്ച് യഹോവ ആരെയെങ്കിലും സത്യത്തിലേക്ക് ആകർഷിക്കുകപോലും ചെയ്തേക്കാം.—1 കൊരി. 3:6, 7, 9.
18. നമ്മൾ മറ്റുള്ളവരോടു പരിഗണന കാണിക്കുമ്പോൾ എന്ത് അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാൻ കഴിയും?
18 അതുകൊണ്ട് കുടുംബത്തിലും സഭയിലും വയൽശുശ്രൂഷയിലും മറ്റുള്ളവരോടു പരിഗണന കാണിക്കാൻ എല്ലാ ശ്രമവും ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ ഇപ്പോഴും ഭാവിയിലും മഹത്തായ അനുഗ്രഹങ്ങൾ നമുക്കു ലഭിക്കും. സങ്കീർത്തനം 41:1, 2 പറയുന്നു: “എളിയവനോടു പരിഗണന കാണിക്കുന്നവൻ സന്തുഷ്ടൻ; ദുരന്തദിവസത്തിൽ യഹോവ അവനെ രക്ഷിക്കും. . . . ഭൂമിയിലെങ്ങും അവൻ സന്തുഷ്ടനെന്ന് അറിയപ്പെടും.”