പ്രായമുള്ള സഹോദരന്മാരേ, യഹോവ നിങ്ങളുടെ വിശ്വസ്തത വിലമതിക്കുന്നു
ലോകമെങ്ങുമുള്ള മൂപ്പന്മാർ ദൈവജനത്തിന് ഇടയിൽ തങ്ങൾക്കുള്ള സേവനപദവികളെ വിലമതിക്കുന്നു. യഹോവയിൽനിന്നുള്ള സമ്മാനങ്ങളാണ് ഈ മൂപ്പന്മാർ! എന്നാൽ ഈ അടുത്ത കാലത്ത് ഒരു പൊരുത്തപ്പെടുത്തൽ വരുത്തുകയുണ്ടായി. പ്രായമേറിയ മൂപ്പന്മാർ അവരുടെ ഘനമേറിയ ചുമതലകളിൽ ചിലതു പ്രായം കുറഞ്ഞ മൂപ്പന്മാർക്കു കൈമാറണം എന്നതായിരുന്നു അത്. ഈ മാറ്റത്തിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത്?
സർക്കിട്ട് മേൽവിചാരകന്മാരും ദിവ്യാധിപത്യസ്കൂളുകളുടെ അധ്യാപകരും 70 വയസ്സാകുമ്പോൾ ഈ പ്രത്യേക സേവനപദവികൾ കൈമാറണം എന്നതാണു പുതിയ ക്രമീകരണം. മറ്റു ചില നിയമനങ്ങളുള്ള മൂപ്പന്മാർ 80 വയസ്സാകുന്നതോടെ പ്രായം കുറഞ്ഞ മൂപ്പന്മാർക്ക് അവ കൈമാറണം. ബ്രാഞ്ച് കമ്മിറ്റിയുടെ ഏകോപകൻ, പ്രാദേശികസഭയിലെ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ തുടങ്ങിയ നിയമനങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. പ്രായമുള്ള, പ്രിയങ്കരരായ ഈ സഹോദരന്മാർ ഈ മാറ്റത്തോട് എങ്ങനെയാണു പ്രതികരിച്ചിരിക്കുന്നത്? അവർ യഹോവയോടും യഹോവയുടെ സംഘടനയോടും വിശ്വസ്തത കാണിച്ചിരിക്കുന്നു.
ഏകദേശം 49 വർഷം ഒരു ബ്രാഞ്ച് കമ്മിറ്റിയുടെ ഏകോപകനായി സേവിച്ച കെൻ സഹോദരൻ പറയുന്നു: “ആ തീരുമാനത്തോട് എനിക്കു പൂർണമായും യോജിപ്പായിരുന്നു. വാസ്തവത്തിൽ, ഏകോപകനായി സേവിക്കാൻ പ്രായം കുറഞ്ഞ ഒരു സഹോദരനെ കണ്ടെത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് അന്നു രാവിലെ ഞാൻ യഹോവയോട് പ്രാർഥിച്ചതേ ഉണ്ടായിരുന്നുള്ളൂ.” ലോകമെങ്ങുമുള്ള വിശ്വസ്തരായ, പ്രായംചെന്ന സഹോദരന്മാർ കെൻ സഹോദരന്റെ അതേ മനോഭാവമാണു പ്രകടമാക്കുന്നത്. എന്നാൽ
സഹോദരങ്ങളെ സേവിക്കുന്നത് ഇഷ്ടമായിരുന്നതുകൊണ്ട് തുടക്കത്തിൽ അവർക്ക് അൽപ്പം വിഷമമൊക്കെ തോന്നിയിരുന്നു.മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനായി സേവിച്ചിരുന്ന എസ്പെരാൻഡ്യൂ സഹോദരൻ സമ്മതിക്കുന്നു: “എനിക്ക് അൽപ്പം സങ്കടം തോന്നി.” പക്ഷേ അദ്ദേഹം പറയുന്നു: “എന്റെ ആരോഗ്യം മോശമായി വരുകയായിരുന്നു. അതു പരിപാലിക്കാൻ എനിക്കു കൂടുതൽ സമയം വേണമായിരുന്നു.” അദ്ദേഹം തുടർന്നും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. സഭയ്ക്ക് അദ്ദേഹം ഒരു അനുഗ്രഹമാണ്. അതുതന്നെയല്ലേ നമ്മൾ പ്രതീക്ഷിക്കുന്നതും.
ദീർഘകാലം സഞ്ചാരമേൽവിചാരകന്മാരായി പ്രവർത്തിച്ചതിനു ശേഷം ഇപ്പോൾ മറ്റു നിയമനങ്ങളിൽ സേവിക്കുന്ന സഹോദരന്മാരുടെ കാര്യമോ? 38 വർഷം സഞ്ചാരമേൽവിചാരകനായി സേവിച്ച അലൻ സഹോദരൻ പറയുന്നു: “മാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ സ്തബ്ധനായിപ്പോയി.” എങ്കിലും ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ഇപ്പോഴും വിശ്വസ്തമായി സേവിക്കുന്നു.
ഒരു സഞ്ചാരമേൽവിചാരകനായും ദിവ്യാധിപത്യസ്കൂളുകളുടെ അധ്യാപകനായും സേവിച്ചയാളായിരുന്നു റസ്സൽ സഹോദരൻ. മൊത്തം 40 വർഷം അദ്ദേഹം ഈ സേവനപദവികളിൽ പ്രവർത്തിച്ചു. മാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തുടക്കത്തിൽ അദ്ദേഹത്തിനും ഭാര്യക്കും വിഷമം തോന്നി. അദ്ദേഹം പറയുന്നു: “ആ സേവനപദവിയെ ഞങ്ങൾ വളരെയധികം വിലമതിച്ചിരുന്നു. അതു തുടരാനുള്ള കരുത്ത് ഞങ്ങൾക്കുണ്ടെന്നാണു ഞങ്ങൾ കരുതിയിരുന്നത്.” അവർക്കു കിട്ടിയ പരിശീലനവും അനുഭവപരിചയവും പ്രാദേശികസഭയിൽ ഇപ്പോൾ അവർ ഉപയോഗപ്പെടുത്തുന്നു, അത് അവിടെയുള്ള സഹോദരങ്ങൾക്കെല്ലാം സന്തോഷം പകരുന്നു.
ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലെങ്കിലും അങ്ങനെയുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ 2 ശമുവേലിലെ ഒരു വിവരണം നിങ്ങളെ സഹായിക്കും.
എളിമയുള്ള, യാഥാർഥ്യബോധമുള്ള ഒരു മനുഷ്യൻ
ദാവീദ് രാജാവിന്റെ ഭരണത്തിന് എതിരെ മകനായ അബ്ശാലോം പ്രക്ഷോഭം ഉയർത്തിയപ്പോഴുണ്ടായ ഒരു സംഭവം നോക്കാം. ദാവീദ് യരുശലേമിൽനിന്ന് യോർദാൻ നദിക്കു കിഴക്കുള്ള മഹനയീമിലേക്കു പലായനം ചെയ്തു. അവിടെ ദാവീദിനും കൂടെയുള്ളവർക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വേണ്ടിവന്നു. തുടർന്ന് എന്താണു സംഭവിച്ചതെന്നു നിങ്ങൾ ഓർക്കുന്നുണ്ടോ?
ആ പ്രദേശത്തെ മൂന്നു പേർ ദാവീദിനോട് ഔദാര്യം കാണിച്ചു. അവർ കിടക്കകളും പല തരം ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും കൊണ്ടുവന്നു. അവരിൽ ഒരാളായിരുന്നു ബർസില്ലായി. (2 ശമു. 17:27-29) കുറച്ച് നാൾ കഴിഞ്ഞ് അബ്ശാലോമിന്റെ വിപ്ലവം പരാജയപ്പെട്ടു. യരുശലേമിലേക്കുള്ള മടക്കയാത്രയിൽ ബർസില്ലായി യോർദാൻവരെ ദാവീദിനെ അനുഗമിച്ചു. തന്റെകൂടെ യരുശലേമിലേക്കു വരാൻ ദാവീദ് ബർസില്ലായിയെ നിർബന്ധിച്ചു. ഒരു “വലിയ പണക്കാരനായ” ബർസില്ലായിക്ക് ആവശ്യമില്ലായിരുന്നെങ്കിലും രാജാവ് അദ്ദേഹത്തിനു ഭക്ഷണം കൊടുക്കാമെന്നു പറഞ്ഞു. (2 ശമു. 19:31-33) ബർസില്ലായിക്ക് അനേകം വർഷത്തെ അനുഭവപരിചയമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഉപദേശം തനിക്കു പ്രയോജനപ്പെടുമെന്നു ദാവീദ് കരുതിക്കാണും. അതുകൊണ്ടായിരിക്കാം അദ്ദേഹം യരുശലേമിൽ തന്റെ അടുത്ത് വേണമെന്നു ദാവീദ് ആഗ്രഹിച്ചത്. രാജകൊട്ടാരത്തിൽ താമസിച്ച് ജോലി ചെയ്യുക, എത്ര വലിയ ഒരു പദവിയായിരുന്നു അത്!
പക്ഷേ യാഥാർഥ്യബോധമുണ്ടായിരുന്ന, എളിമയുള്ള ബർസില്ലായി തനിക്കു പ്രായം 80 ആയെന്ന കാര്യം രാജാവിനോടു പറഞ്ഞു. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “നല്ലതും ചീത്തയും തിരിച്ചറിയാൻ എനിക്കു പറ്റുമോ?” (2 ശമു. 19:35) എന്താണ് അദ്ദേഹം അർഥമാക്കിയത്? ഇത്രയും കാലത്തെ ജീവിതംകൊണ്ട് ബർസില്ലായി വളരെയധികം ജ്ഞാനം നേടിയെടുത്തിരുന്നു. ദാവീദിനു നല്ല ഉപദേശം കൊടുക്കാൻ ബർസില്ലായിക്കു കഴിയുമായിരുന്നു, പിൽക്കാലത്ത് ‘പ്രായമുള്ള പുരുഷന്മാർ’ രഹബെയാം രാജാവിന് ഉപദേശം കൊടുത്തതുപോലെ. (1 രാജാ. 12:6, 7; സങ്കീ. 92:12-14; സുഭാ. 16:31) അതുകൊണ്ട്, നല്ലതും ചീത്തയും തിരിച്ചറിയാൻ പറ്റുമോ എന്നു ബർസില്ലായി പറഞ്ഞപ്പോൾ പ്രായം വരുത്തിവെക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളായിരുന്നിരിക്കാം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. പ്രായാധിക്യം തന്റെ രുചിയെയും കേൾവിയെയും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. (സഭാ. 12:4, 5) ചെറുപ്പക്കാരനായ കിംഹാമിനെ കൂടെ കൊണ്ടുപോകാൻ ബർസില്ലായിതന്നെ ദാവീദിനോട് അഭ്യർഥിച്ചു. കിംഹാം ഒരുപക്ഷേ ബർസില്ലായിയുടെ മകനായിരിക്കാം.—2 ശമു. 19:36-40.
ഭാവിക്കായി ആസൂത്രണം ചെയ്യുക
പ്രായത്തോടു ബന്ധപ്പെട്ട്, തുടക്കത്തിൽ പറഞ്ഞ പൊരുത്തപ്പെടുത്തൽ ബർസില്ലായിയുടെ കാഴ്ചപ്പാടിനോടു സമാനമാണ്. ബർസില്ലായി സ്വന്തം സാഹചര്യങ്ങളെയും പ്രാപ്തികളെയും കുറിച്ചാണു പറഞ്ഞതെന്നതു ശരിയാണ്. എന്നാൽ ഇക്കാലത്ത് ലോകമെങ്ങുമുള്ള വിശ്വസ്തരായ മൂപ്പന്മാർക്കുവേണ്ടി ഏറ്റവും നല്ലത് എന്താണെന്നു ചിന്തിച്ച് യാഥാർഥ്യബോധത്തോടെ ഒരു തീരുമാനം എടുക്കേണ്ട ആവശ്യം വന്നു.
തങ്ങൾ ദീർഘകാലമായി വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ പ്രായം കുറഞ്ഞ സഹോദരന്മാരെ പരിശീലിപ്പിക്കുകയാണെങ്കിൽ, യഹോവയുടെ സംഘടനയുടെ ഭാവിവളർച്ചയ്ക്ക് അതു സഹായകമാകുമെന്ന് എളിമയുള്ള, പ്രായമേറിയ ഈ പുരുഷന്മാർക്ക് അറിയാം. മിക്ക സന്ദർഭങ്ങളിലും ഈ ചെറുപ്പക്കാർക്കു പരിശീലനം കൊടുക്കുന്നതു പ്രായമേറിയ സഹോദരന്മാർതന്നെയാണ്. പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിനെ പരിശീലിപ്പിച്ചു. സാധ്യതയനുസരിച്ച് ബർസില്ലായി തന്റെ മകനെയും. (1 കൊരി. 4:17; ഫിലി. 2:20-22) തങ്ങൾ ‘ക്രിസ്തുവിന്റെ ശരീരം ബലപ്പെടുത്താൻ’ സഹായിക്കുന്നതിനു പ്രാപ്തരായ ‘മനുഷ്യരാകുന്ന സമ്മാനങ്ങളാണെന്ന്’ പരിശീലനം കിട്ടിയ യുവസഹോദരങ്ങൾ തെളിയിച്ചിരിക്കുന്നു.—എഫെ. 4:8-12; സംഖ്യ 11:16, 17, 29 താരതമ്യം ചെയ്യുക.
ദൈവസേവനത്തിലെ പുതിയ അവസരങ്ങൾ
ദൈവജനത്തിന് ഇടയിൽ തങ്ങൾക്കുണ്ടായിരുന്ന ചില ഉത്തരവാദിത്വങ്ങൾ കൈമാറിയ സഹോദരന്മാർക്ക് യഹോവയുടെ സേവനത്തിൽ തുറന്നുകിട്ടിയ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.
19 വർഷം ഒരു സഞ്ചാരമേൽവിചാരകനായി സേവിച്ച മാർക്കോ സഹോദരൻ പറയുന്നു: “അവിശ്വാസികളായ ഭർത്താക്കന്മാരുള്ള ചില സഹോദരിമാർ ഞങ്ങളുടെ സഭയിലുണ്ട്. ആ ഭർത്താക്കന്മാരെ സഹായിക്കാൻ മാറിയ സാഹചര്യങ്ങൾ എന്നെ സഹായിച്ചിരിക്കുന്നു.”
28 വർഷം സഞ്ചാരവേലയിലായിരുന്ന ഴെറാൾഡോ സഹോദരൻ പറയുന്നതു ശ്രദ്ധിക്കുക: “നിഷ്ക്രിയരായവരെ സഹായിക്കുക, കൂടുതൽ ബൈബിൾപഠനങ്ങൾ നടത്തുക ഇതൊക്കെയാണു ഞങ്ങൾ വെച്ചിരിക്കുന്ന പുതിയ ലക്ഷ്യങ്ങൾ.” അദ്ദേഹവും ഭാര്യയും ഇപ്പോൾ 15 ബൈബിൾപഠനങ്ങൾ നടത്തുന്നു, അതുപോലെ നിഷ്ക്രിയരായ ധാരാളം പേർ ഇപ്പോൾ മീറ്റിങ്ങുകൾക്കു വരാൻ തുടങ്ങിയിരിക്കുന്നു.
നേരത്തേ കണ്ട അലൻ സഹോദരന്റെ അനുഭവം ഇതാണ്: “ഞങ്ങൾക്ക് ഇപ്പോൾ പ്രസംഗപ്രവർത്തനത്തിൽ പൂർണമായി മുഴുകാൻ കഴിയുന്നു. പരസ്യസാക്ഷീകരണം, ബിസിനെസ്സ് പ്രദേശത്തെ സാക്ഷീകരണം ഒക്കെ ഞങ്ങൾ ആസ്വദിക്കുന്നു. ഞങ്ങൾ സന്തോഷവാർത്ത അറിയിച്ച ഞങ്ങളുടെ രണ്ട് അയൽക്കാർ മീറ്റിങ്ങിനു വന്നു.”
നിയമനത്തിൽ മാറ്റംവന്ന പ്രാപ്തനായ ഒരു വിശ്വസ്തസഹോദരനാണു നിങ്ങളെങ്കിൽ നിങ്ങൾക്കു സഹായിക്കാൻ കഴിയുന്ന മറ്റൊരു പ്രധാനവിധമുണ്ട്. നിങ്ങളുടെ വിലയേറിയ അനുഭവസമ്പത്ത് സഭയിലെ ചെറുപ്പക്കാരുമായി പങ്കുവെച്ചുകൊണ്ട് നിങ്ങൾക്കു ദൈവസേവനത്തെ പിന്തുണയ്ക്കാനാകും. നേരത്തേ കണ്ട റസ്സൽ സഹോദരൻ പറയുന്നു: “യഹോവ അഭികാമ്യരായ, കഴിവുകളുള്ള ചെറുപ്പക്കാരെ പരിശീലിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയാണ്. അവരുടെ ഊർജസ്വലമായ പഠിപ്പിക്കലും ഇടയവേലയും സഹോദരങ്ങൾക്കു ശരിക്കും പ്രയോജനം ചെയ്യുന്നു.”—“ ചെറുപ്പക്കാർക്കുള്ള കഴിവുകൾ വളർത്തിക്കൊണ്ടുവരുക” എന്ന ചതുരം കാണുക.
യഹോവ നിങ്ങളുടെ വിശ്വസ്തത വിലമതിക്കുന്നു
അടുത്തിടെ നിങ്ങളുടെ സേവനപദവിക്കു മാറ്റം വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ നിരുത്സാഹിതരാകരുത്. ഇതുവരെ നിങ്ങൾ മുഴുഹൃദയത്തോടെ ചെയ്ത സേവനം അനേകം ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു, നിങ്ങൾക്ക് ഇനിയും അതു തുടരാം. എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു, ഇനിയും എല്ലാവരും നിങ്ങളെ സ്നേഹിക്കും.
അതിലും പ്രധാനമായി, നിങ്ങൾ യഹോവയുടെ ഹൃദയത്തിൽ മായാത്ത ഒരു മുദ്ര പതിപ്പിച്ചിരിക്കുന്നു. ‘വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്യുന്ന സേവനവും’ യഹോവ മറന്നുകളയില്ല. (എബ്രാ. 6:10) നമ്മൾ കഴിഞ്ഞ കാലത്ത് ചെയ്ത പ്രവൃത്തികൾക്കു മാത്രമല്ല യഹോവ പ്രതിഫലം തരുന്നതെന്ന് ആ വാക്യം ഉറപ്പു തരുന്നില്ലേ? നിങ്ങൾ യഹോവയ്ക്ക് അത്ര വിലയേറിയവരായതുകൊണ്ട് യഹോവയെ പ്രസാദിപ്പിക്കാൻ നിങ്ങൾ കഴിഞ്ഞ കാലത്ത് ചെയ്ത കാര്യങ്ങളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും യഹോവ മറന്നുകളയില്ല.
എന്നാൽ ഈ ലേഖനത്തിൽ കണ്ടതുപോലുള്ള മാറ്റങ്ങളൊന്നും നിങ്ങൾക്കുണ്ടായിട്ടില്ലെങ്കിലോ? അങ്ങനെയാണെങ്കിലും ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നതു പ്രയോജനം ചെയ്യും. എങ്ങനെ?
നിയമനത്തിൽ മാറ്റം വന്ന പ്രായമുള്ള ഒരു സഹോദരനുമായി നിങ്ങൾക്കു സഹവസിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പക്വതയിൽനിന്നും വർഷങ്ങളുടെ അനുഭവസമ്പത്തിൽനിന്നും നിങ്ങൾക്കു പ്രയോജനം നേടാനാകും. അദ്ദേഹത്തോട് ഉപദേശം ചോദിക്കുക. അദ്ദേഹത്തിന്റെ അഭിപ്രായം ആരായുക. പുതിയ നിയമനത്തിൽ അദ്ദേഹം തന്റെ അനുഭവപരിചയം വിശ്വസ്തതയോടെ ഉപയോഗിക്കുന്നത് എങ്ങനെയെന്നു നിരീക്ഷിക്കുക.
പുതിയ ഒരു നിയമനം കിട്ടിയ പ്രായമുള്ള ഒരു സഹോദരനാണു നിങ്ങളെങ്കിലും, അങ്ങനെയുള്ള സഹോദരന്മാരിൽനിന്ന് പ്രയോജനം കിട്ടുന്ന സഹോദരനോ സഹോദരിയോ ആണ് നിങ്ങളെങ്കിലും ഒരു കാര്യം മനസ്സിൽപ്പിടിക്കുക: ദീർഘകാലം തന്നെ വിശ്വസ്തതയോടെ സേവിക്കുകയും ഇപ്പോഴും അതിൽ തുടരുകയും ചെയ്യുന്നവരെ യഹോവ വിലമതിക്കുന്നു.