വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹോദരങ്ങളെ സ്‌നേഹിക്കുക, അത്‌ അവരെ ബലപ്പെടുത്തും

സഹോദരങ്ങളെ സ്‌നേഹിക്കുക, അത്‌ അവരെ ബലപ്പെടുത്തും

“സ്‌നേഹം ബലപ്പെടുത്തുന്നു.”—1 കൊരി. 8:1.

ഗീതങ്ങൾ: 109, 121

1. ശിഷ്യന്മാരുമൊത്തുള്ള അവസാനരാത്രി യേശു ഏതു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണു സംസാരിച്ചത്‌?

ശിഷ്യന്മാരുമൊത്തുള്ള അവസാനരാത്രി യേശു സ്‌നേഹത്തെക്കുറിച്ച് 30-ഓളം പ്രാവശ്യം പരാമർശിച്ചു. അവർ ‘തമ്മിൽത്തമ്മിൽ സ്‌നേഹിക്കണമെന്ന്’ യേശു എടുത്തുപറഞ്ഞു. (യോഹ. 15:12, 17) യേശു പറഞ്ഞ സ്‌നേഹം വെറും വികാരമല്ല. ആത്മത്യാഗസ്‌നേഹമെന്ന ശ്രദ്ധേയമായ ഗുണത്തെക്കുറിച്ചാണു യേശു പറഞ്ഞത്‌. ആ സ്‌നേഹം യേശുവിന്‍റെ യഥാർഥശിഷ്യന്മാരെ തിരിച്ചറിയിക്കുമായിരുന്നു. (യോഹ. 13:34, 35) യേശു പറഞ്ഞു: “സ്‌നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്‌നേഹമില്ല. ഞാൻ കല്‌പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്‍റെ സ്‌നേഹിതരാണ്‌.”—യോഹ. 15:13, 14.

2. (എ) ദൈവദാസർക്കിടയിൽ നമുക്ക് എന്തു കാണാനാകും? (ബി) ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിൽ കണ്ടെത്തും?

2 എന്തും വിട്ടുകൊടുക്കാൻ തയ്യാറുള്ള ആത്മാർഥമായ സ്‌നേഹവും തകർക്കാനാകാത്ത ഐക്യവും യഹോവയുടെ ദാസരെ ദൈവജനമായി തിരിച്ചറിയിക്കുന്നു. (1 യോഹ. 3:10, 11) ദേശത്തിന്‍റെയും ഗോത്രത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അതിർവരമ്പുകളെല്ലാം ഭേദിച്ചുകൊണ്ട് ഇന്ന് യഹോവയുടെ ദാസർ ക്രിസ്‌തുതുല്യമായ സ്‌നേഹം കാണിക്കുന്നതു നമ്മളെ സന്തോഷിപ്പിക്കുന്നില്ലേ? എന്നാൽ നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഇക്കാലത്ത്‌ സ്‌നേഹം ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവയും യേശുവും എങ്ങനെയാണു നമ്മളെ സ്‌നേഹത്തോടെ ബലപ്പെടുത്തുന്നത്‌? നമുക്ക് ഓരോരുത്തർക്കും മറ്റുള്ളവരെ “ബലപ്പെടുത്തുന്ന,” ക്രിസ്‌തുതുല്യമായ സ്‌നേഹം എങ്ങനെ കാണിക്കാം?’ —1 കൊരി. 8:1.

സ്‌നേഹം ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്?

3. ‘ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയങ്ങൾ’ ആളുകളെ എങ്ങനെയാണു ബാധിക്കുന്നത്‌?

3 ജീവിതം “കഷ്ടതകളും സങ്കടങ്ങളും നിറഞ്ഞതാണ്‌.” ‘ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയങ്ങളിൽ’ അനേകരും പല തരത്തിലുള്ള മനോവേദനകൾ അനുഭവിക്കുന്നു. (സങ്കീ. 90:10; 2 തിമൊ. 3:1-5) എല്ലാം അവസാനിപ്പിക്കാനാണു പലർക്കും തോന്നുന്നത്‌. ഓരോ വർഷവും 8,00,000-ത്തിലധികം ആളുകൾ ആത്മഹത്യ ചെയ്യുന്നെന്നാണു കണക്കുകൾ കാണിക്കുന്നത്‌. അതായത്‌, ഓരോ 40 സെക്കന്‍റിലും ഒരാൾ വീതം! ചില ക്രിസ്‌ത്യാനികൾപോലും സമ്മർദങ്ങൾ താങ്ങാനാകാതെ സ്വന്തം ജീവനൊടുക്കിയിട്ടുണ്ട് എന്നതു ദുഃഖകരമാണ്‌.

4. ഏതൊക്കെ ബൈബിൾകഥാപാത്രങ്ങളാണു മരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്‌?

4 ബൈബിൾക്കാലങ്ങളിലും ദൈവത്തിന്‍റെ വിശ്വസ്‌തരായ ചില ദാസന്മാർക്കു തങ്ങൾ നേരിട്ടിരുന്ന പ്രശ്‌നങ്ങൾ കാരണം മരിച്ചാൽ മതിയെന്നു തോന്നിപ്പോയി. ഉദാഹരണത്തിന്‌, കഷ്ടതകൾ വരിഞ്ഞുമുറുക്കിയപ്പോൾ ഇയ്യോബ്‌ ഇങ്ങനെ വിലപിച്ചു: “ഈ ജീവിതത്തോട്‌ എനിക്കു വെറുപ്പാണ്‌, എനിക്ക് ഇനി ജീവിക്കേണ്ടാ.” (ഇയ്യോ. 7:16; 14:13) താൻ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കാതെവന്നപ്പോൾ ആകെ നിരാശ തോന്നിയ യോന ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് യഹോവേ, എന്‍റെ ജീവനെടുത്താലും. എനിക്കു ജീവിക്കേണ്ടാ, മരിച്ചാൽ മതി.” (യോന 4:3) സാഹചര്യങ്ങൾ അങ്ങേയറ്റം വലച്ചപ്പോൾ വിശ്വസ്‌തനായ ഏലിയ പ്രവാചകനും ഒരു ഘട്ടത്തിൽ മരിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്കു മതിയായി! യഹോവേ, എന്‍റെ ജീവനെടുക്കേണമേ!” (1 രാജാ. 19:4) എന്നാൽ യഹോവ വിശ്വസ്‌തരായ ആ ദാസന്മാരെ മൂല്യമുള്ളവരായി കണ്ടു. അവർ ജീവിച്ചിരിക്കണമെന്നായിരുന്നു യഹോവയുടെ ആഗ്രഹം. അരുതാത്തതു ചിന്തിച്ചെന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നതിനു പകരം മരിക്കാനുള്ള ആഗ്രഹം മറികടക്കാൻ യഹോവ അവരെ സഹായിച്ചു. കൂടാതെ, തന്നെ വിശ്വസ്‌തമായി സേവിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനു സ്‌നേഹത്തോടെ അവരെ ബലപ്പെടുത്തുകയും ചെയ്‌തു.

5. ഇക്കാലത്ത്‌ സഹോദരങ്ങൾക്കു നമ്മുടെ സ്‌നേഹം വളരെയധികം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

5 നമ്മുടെ സഹോദരങ്ങൾ സ്വന്തം ജീവനെടുക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കണമെന്നില്ല. എങ്കിലും പലരും സമ്മർദം നിറഞ്ഞ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നവരാണ്‌. ചിലർ ഉപദ്രവങ്ങളും പരിഹാസവും നേരിടുന്നു, മറ്റു ചിലർ ജോലിസ്ഥലത്ത്‌ വിമർശനത്തിനും അപവാദത്തിനും ഇരകളാകുന്നു. അല്ലെങ്കിൽ ഓവർടൈമും ജോലിഭാരവും അവരെ വീർപ്പുമുട്ടിക്കുന്നുണ്ടാകും. ഇനി, ചിലരുടെ കാര്യത്തിൽ വീട്ടിലെ പ്രശ്‌നങ്ങൾ അവരെ തളർത്തിക്കളയുന്നു, ചിലപ്പോൾ അത്‌ അവിശ്വാസിയായ ഇണയുടെ നിരന്തരമായ കുറ്റപ്പെടുത്തലായിരിക്കാം. ഇതും ഇതുപോലുള്ള മറ്റു സമ്മർദങ്ങളും കാരണം ശാരീരികമായും വൈകാരികമായും ശക്തി ചോർന്നുപോകുന്നതായി സഭയിലുള്ള പലർക്കും തോന്നുന്നു. ഇവരെയെല്ലാം സ്‌നേഹത്തോടെ ബലപ്പെടുത്തേണ്ടത്‌ ആവശ്യമാണ്‌. നിരുത്സാഹിതരായ ഈ ആളുകൾക്കു കൈത്താങ്ങേകാൻ ആർക്കു കഴിയും?

യഹോവയുടെ സ്‌നേഹം നമ്മളെ ബലപ്പെടുത്തുന്നു

6. യഹോവ തന്‍റെ ദാസന്മാരെ സ്‌നേഹത്തോടെ ബലപ്പെടുത്തുന്നത്‌ എങ്ങനെയാണ്‌?

6 എന്നെന്നും സ്‌നേഹിക്കുമെന്ന് ഉറപ്പു തന്നുകൊണ്ട് യഹോവ തന്‍റെ ആരാധകരെ ബലപ്പെടുത്തുന്നു. വിശ്വസ്‌തരായ ഇസ്രായേല്യർക്ക് യഹോവയുടെ പിൻവരുന്ന വാക്കുകൾ എത്ര പ്രോത്സാഹനം പകർന്നുകാണും: “നീ എനിക്കു വളരെ വിലപ്പെട്ടവനാണ്‌, ഞാൻ നിന്നെ ആദരിക്കുന്നു, നിന്നെ സ്‌നേഹിക്കുന്നു. . . . പേടിക്കേണ്ടാ, ഞാൻ നിന്‍റെകൂടെയുണ്ട്.” (യശ. 43:4, 5) നിങ്ങളും യഹോവയുടെ ഒരു ദാസനാണ്‌. യഹോവ നിങ്ങളെയും അങ്ങേയറ്റം ആർദ്രമായി സ്‌നേഹിക്കുന്നു. * സത്യാരാധകരായ ഓരോരുത്തർക്കും ദൈവവചനം ഈ വാഗ്‌ദാനം നൽകുന്നു: “ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും, നിന്നെ ഓർത്ത്‌ അതിയായി സന്തോഷിക്കും.”—സെഫ. 3:16, 17.

7. മുലയൂട്ടുന്ന ഒരു അമ്മ കുഞ്ഞിനെ സ്‌നേഹിക്കുന്നതുപോലെ യഹോവ എങ്ങനെയാണു നമ്മളെ സ്‌നേഹിക്കുന്നത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

7 എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായാലും തന്‍റെ ജനത്തെ പിന്തുണയ്‌ക്കുമെന്നും ആശ്വസിപ്പിക്കുമെന്നും യഹോവ വാഗ്‌ദാനം ചെയ്യുന്നു. “നിങ്ങളെ മുലയൂട്ടി എളിയിൽ കൊണ്ടുനടക്കും, നിങ്ങളെ മടിയിൽ ഇരുത്തി ലാളിക്കും. ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” (യശ. 66:12, 13) ഒരു അമ്മ സ്വന്തം കുഞ്ഞിനെ സ്‌നേഹത്തോടെ എടുത്ത്‌ എളിയിൽ വെച്ച് നടക്കുന്നതും അവനെ മടിയിൽ ഇരുത്തി ലാളിക്കുന്നതും എത്ര ഹൃദയോഷ്‌മളമായ ഒരു കാഴ്‌ചയാണ്‌! തന്നെ ആരാധിക്കുന്നവരെ യഹോവ എത്ര ആഴമായി, ആർദ്രതയോടെയാണു സ്‌നേഹിക്കുന്നതെന്ന് ഈ വാക്കുകൾ മനോഹരമായി വരച്ചുകാട്ടുന്നില്ലേ? യഹോവയ്‌ക്കു നിങ്ങൾ ഓരോരുത്തരും വിലയുള്ളവരാണ്‌, പ്രിയപ്പെട്ടവരാണ്‌, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട!—യിരെ. 31:3.

8, 9. യേശുവിന്‍റെ സ്‌നേഹം നമ്മളെ എങ്ങനെയാണു ശക്തിപ്പെടുത്തുന്നത്‌?

8 യഹോവയ്‌ക്കു നമ്മളോടുള്ള സ്‌നേഹത്തിന്‍റെ മറ്റൊരു തെളിവ്‌ ഇതാണ്‌: “തന്‍റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്‌നേഹം.” (യോഹ. 3:16) സ്വന്തം ജീവൻ തന്നുകൊണ്ട് യേശു നമ്മളോടു കാണിച്ച സ്‌നേഹത്തെക്കുറിച്ചും ചിന്തിക്കുക! അത്‌ എത്ര വലുതാണ്‌! ആ സ്‌നേഹം നമ്മളെ ബലപ്പെടുത്തുന്നില്ലേ? “കഷ്ടതയ്‌ക്കോ ക്ലേശത്തിനോ” ‘ക്രിസ്‌തുവിന്‍റെ സ്‌നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താനാകില്ലെന്നു’ ദൈവവചനം വാഗ്‌ദാനം ചെയ്യുന്നു.—റോമ. 8:35, 38, 39.

9 ശാരീരികമായും വൈകാരികമായും ആത്മീയമായും ശക്തി ചോർത്തിക്കളയുന്ന പരിശോധനകളുമായി മല്ലടിക്കുമ്പോൾ ക്രിസ്‌തു നമ്മളെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് ഓർക്കുന്നതു സഹിച്ചുനിൽക്കാനുള്ള ശക്തി തരും. (2 കൊരിന്ത്യർ 5:14, 15 വായിക്കുക.) ദുരന്തങ്ങളോ ഉപദ്രവങ്ങളോ വ്യക്തിപരമായ നിരാശകളോ കാർന്നുതിന്നുന്ന ഉത്‌കണ്‌ഠകളോ ഉണ്ടാകുമ്പോൾ നിരുത്സാഹിതരായി പോകുന്നതിനു പകരം പിടിച്ചുനിൽക്കാനും ശക്തി വീണ്ടെടുക്കാനും അങ്ങനെ നമുക്കു കഴിയും.

സഹോദരങ്ങൾക്കു നമ്മുടെ സ്‌നേഹം വേണം

യേശുവിന്‍റെ മാതൃകയെക്കുറിച്ച് പഠിക്കുക, അതു പ്രചോദനമേകും (10, 11 ഖണ്ഡികകൾ കാണുക)

10, 11. നിരുത്സാഹിതരായ സഹോദരങ്ങളെ ബലപ്പെടുത്താനുള്ള ഉത്തരവാദിത്വം ആർക്കാണ്‌? വിശദീകരിക്കുക.

10 യഹോവ നമ്മളെ സ്‌നേഹത്തോടെ ബലപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു മാർഗം ക്രിസ്‌തീയസഭയാണ്‌. സഹോദരങ്ങളെ സ്‌നേഹിക്കുകയും ആത്മീയമായും വൈകാരികമായും ബലപ്പെടുത്തുകയും ചെയ്‌തുകൊണ്ട് നമുക്ക് ഓരോരുത്തർക്കും യഹോവയോടു നന്ദി കാണിക്കാനാകും. (1 യോഹ. 4:19-21) പൗലോസ്‌ അപ്പോസ്‌തലൻ ക്രിസ്‌ത്യാനികളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇപ്പോൾ ചെയ്‌തുവരുന്നതുപോലെ പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക.” (1 തെസ്സ. 5:11) അതെ, മൂപ്പന്മാർക്കു മാത്രമല്ല, സഭയിലെ എല്ലാവർക്കും സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്‌തുകൊണ്ട് യഹോവയെയും യേശുവിനെയും അനുകരിക്കാം.—റോമർ 15:1, 2 വായിക്കുക.

11 വൈകാരികപ്രശ്‌നങ്ങൾ നേരിടുന്ന സഭയിലെ ചിലർക്കു വിദഗ്‌ധസഹായവും ചികിത്സയും ആവശ്യമായിരുന്നേക്കാം. (ലൂക്കോ. 5:31) തങ്ങൾ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്‌ധരല്ലെന്നു മൂപ്പന്മാരും സഭയിലെ മറ്റുള്ളവരും താഴ്‌മയോടെ സമ്മതിക്കുന്നു. എങ്കിലും അവർക്കു പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്യാനാകും. ‘വിഷാദിച്ചിരിക്കുന്നവരോട്‌ ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുകയും ബലഹീനർക്കു വേണ്ട പിന്തുണ കൊടുക്കുകയും എല്ലാവരോടും ക്ഷമ കാണിക്കുകയും’ ചെയ്യാം. (1 തെസ്സ. 5:14) മറ്റുള്ളവരുടെ സ്ഥാനത്ത്‌ നമ്മളെ കണ്ടുകൊണ്ട് അവരോടു സ്‌നേഹവും ക്ഷമയും കാണിക്കണം. അതെ, വിഷാദിച്ചിരിക്കുന്നവരെ ബലപ്പെടുത്താൻ അവരോട്‌ ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കണം. മറ്റുള്ളവർക്ക് ആശ്വാസവും പ്രോത്സാഹനവും കൊടുക്കുന്ന ഒരാളാണോ നിങ്ങൾ? അത്തരം സഹായം എങ്ങനെ മെച്ചമായി കൊടുക്കാമെന്നു മനസ്സിലാക്കുന്നതു നിങ്ങളുടെ ശ്രമങ്ങൾ കൂടുതൽ ഫലവത്താക്കും.

12. ഒരു സഭ സ്‌നേഹം കൊടുത്ത്‌ ബലപ്പെടുത്തിയ ഒരു സഹോദരിയുടെ അനുഭവം വിവരിക്കുക.

12 വൈകാരികവേദന അനുഭവിക്കുന്നവരെ നമ്മൾ സ്‌നേഹിക്കുമ്പോൾ അത്‌ എങ്ങനെയാണ്‌ അവരെ ബലപ്പെടുത്തുന്നത്‌? യൂറോപ്പിലുള്ള ഒരു സഹോദരി പറയുന്നു: “ചിലപ്പോഴൊക്കെ എന്‍റെ മനസ്സിലേക്ക് ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ വരാറുണ്ട്. എന്നാൽ സഹോദരങ്ങളുടെ പിന്തുണ എനിക്കു വലിയ സഹായമാണ്‌. ഞാൻ സഹവസിക്കുന്ന സഭ എന്‍റെ ജീവൻ രക്ഷിച്ചെന്നുതന്നെ പറയാം. അവർ എന്നോടു സ്‌നേഹത്തോടെ ഇടപെടുകയും എനിക്കു ധൈര്യം പകരുകയും ചെയ്യുന്നു. എനിക്കു വിഷാദമുണ്ടെന്നു വളരെ കുറച്ച് പേർക്കേ അറിയാവൂ. എങ്കിലും സഭ എപ്പോഴും കൂടെയുണ്ട്. സഭയിലെ ഒരു ദമ്പതികൾ എന്‍റെ ആത്മീയമാതാപിതാക്കളെപ്പോലെയാണ്‌. എന്‍റെ കാര്യത്തിൽ അവർക്കു നല്ല ശ്രദ്ധയാണ്‌. ശരിക്കും പറഞ്ഞാൽ, 24 മണിക്കൂറും അവർ കൂടെത്തന്നെയുണ്ട്.” എല്ലാവർക്കും ഇതുപോലെ സഹായിക്കാൻ കഴിയില്ല എന്നതു സത്യമാണ്‌. എങ്കിലും വൈകാരികവ്യഥ അനുഭവിക്കുന്നവർക്കു നമ്മൾ പിന്തുണ കൊടുക്കുമ്പോൾ അത്‌ അവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. *

സ്‌നേഹത്തോടെ മറ്റുള്ളവരെ എങ്ങനെ ബലപ്പെടുത്താം?

13. മറ്റുള്ളവരെ ആശ്വസിപ്പിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?

13 പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക. (യാക്കോ. 1:19) സഹോദരങ്ങൾ പറയുന്നതു ശ്രദ്ധിച്ചുകേൾക്കാനും അവരുടെ വേദന മനസ്സിലാക്കാനും ശ്രമിക്കുക. അതു സ്‌നേഹത്തിന്‍റെ ഒരു തെളിവാണ്‌. മുറിപ്പെടുത്താത്ത രീതിയിൽ ദയയോടെ ചോദ്യങ്ങൾ ചോദിക്കുന്നതു ദുഃഖം അനുഭവിക്കുന്ന വ്യക്തിയുടെ വിഷമങ്ങൾ മനസ്സിലാക്കാൻ സഹായിക്കും. അപ്പോൾ നിങ്ങൾക്ക് അദ്ദേഹത്തെ ആശ്വസിപ്പിക്കാനും ബലപ്പെടുത്താനും എളുപ്പമായിരിക്കും. നിങ്ങൾക്ക് ആത്മാർഥമായ താത്‌പര്യമുണ്ടെന്നു നിങ്ങളുടെ മുഖഭാവത്തിലൂടെ അദ്ദേഹം മനസ്സിലാക്കട്ടെ. ഒരുപക്ഷേ അദ്ദേഹത്തിനു നിങ്ങളോടു ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരിക്കും. അപ്പോൾ ക്ഷമ കാണിക്കുക, ഇടയ്‌ക്കു കയറി സംസാരിക്കാതിരിക്കുക. ക്ഷമയോടെ ശ്രദ്ധിക്കുന്നെങ്കിൽ അദ്ദേഹത്തിന്‍റെ ഉള്ളിന്‍റെ ഉള്ളിലെ വേദനകൾ മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആ വ്യക്തിക്കു നിങ്ങളോടു പ്രത്യേകമായ ഒരു അടുപ്പം തോന്നും, നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ കൂടുതൽ ചായ്‌വ്‌ കാണിക്കും. നിങ്ങൾക്കു ശരിക്കും ആ വ്യക്തിയുടെ കാര്യത്തിൽ താത്‌പര്യമുണ്ടെന്നു കാണുമ്പോൾ അദ്ദേഹത്തിന്‌ അതൊരു ആശ്വാസമാകും.

14. കുറ്റപ്പെടുത്തുന്ന മനോഭാവം നമ്മൾ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്?

14 കുറ്റപ്പെടുത്തുന്ന മനോഭാവം ഒഴിവാക്കുക. വിഷാദിച്ചിരിക്കുന്നവരോടു കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചാൽ നമ്മൾ അവരുടെ വിഷമത്തോടു വിഷമം കൂട്ടുകയായിരിക്കും. സ്‌നേഹത്തോടെ അവരെ സഹായിക്കാനുള്ള നമ്മുടെ ആത്മാർഥമായ ശ്രമങ്ങൾ ഫലം കാണാതെ പോകുകയും ചെയ്‌തേക്കാം. “ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്‌; എന്നാൽ ബുദ്ധിയുള്ളവരുടെ നാവ്‌ മുറിവ്‌ ഉണക്കുന്നു.” (സുഭാ. 12:18) വിഷാദിച്ചിരിക്കുന്ന ആളുകളെ നമ്മൾ ആരും മനഃപൂർവം വാക്കുകൾകൊണ്ട് കുത്തിനോവിക്കില്ല. പക്ഷേ അറിയാതെപോലും നമ്മൾ വാക്കുകൾകൊണ്ട് ആരെയെങ്കിലും ‘കുത്തിയാൽ’ അതിന്‍റെ വേദന വളരെ വലുതായിരിക്കും. പ്രോത്സാഹനവാക്കുകൾ പറഞ്ഞ് മറ്റുള്ളവരെ ബലപ്പെടുത്താൻ സാധിക്കണമെങ്കിൽ, അവരുടെ ഉള്ളിന്‍റെ ഉള്ളിലെ വേദനകൾ നമ്മുടെ വേദനയായി കണ്ട് അവരോട്‌ ഇടപെടണം.—മത്താ. 7:12.

15. മറ്റുള്ളവരെ സ്‌നേഹത്തോടെ ബലപ്പെടുത്താൻ നമുക്ക് ഏത്‌ ഉപകരണം ഉപയോഗിക്കാം?

15 ദൈവവചനം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ ആശ്വസിപ്പിക്കുക. (റോമർ 15:4, 5 വായിക്കുക.) ആശ്വാസത്തിന്‍റെയും സാന്ത്വനത്തിന്‍റെയും കലവറയാണു തിരുവെഴുത്തുകൾ. ‘സഹനശക്തിയും ആശ്വാസവും തരുന്ന ദൈവമാണു’ നമുക്കു ബൈബിൾ തന്നിരിക്കുന്നത്‌. ആശ്വാസം പകരുന്ന തിരുവെഴുത്തുകൾക്കു പുറമേ, നമുക്കു ബൈബിൾ പഠനസഹായികളുടെ വലിയ ഒരു ശേഖരംതന്നെയുണ്ട്. വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്‌), യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി തുടങ്ങിയവ നമുക്കു നന്നായി ഉപയോഗപ്പെടുത്താം. ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഏതായാലും, അതിനു പറ്റിയ ബലപ്പെടുത്തുന്ന തിരുവെഴുത്താശയങ്ങൾ കണ്ടെത്താൻ ഇവ നമ്മളെ സഹായിക്കും. മറ്റുള്ളവരെ ബലപ്പെടുത്താൻ നമ്മൾ നടത്തുന്ന സ്‌നേഹപൂർവമായ ശ്രമങ്ങൾ കൂടുതൽ ഫലവത്താകാൻ ഈ പഠനസഹായികൾ സഹായിക്കും.

16. വിഷാദിച്ചിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു നമുക്ക് ഏതു ഗുണങ്ങൾ ആവശ്യമാണ്‌?

16 ആർദ്രതയും സൗമ്യതയും കാണിക്കുക. നിസ്വാർഥസ്‌നേഹം തെളിയിക്കുന്ന രണ്ടു ഗുണങ്ങളാണ്‌ ഇവ. ഒരാളെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുമ്പോൾ ഇവ കാണിക്കേണ്ടത്‌ ആവശ്യമാണ്‌. യഹോവ “മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും” ആണ്‌. തന്‍റെ എല്ലാ ദാസന്മാരോടും ദൈവം ‘ആർദ്രാനുകമ്പയുള്ളവനാണ്‌.’ (2 കൊരിന്ത്യർ 1:3-6 വായിക്കുക; ലൂക്കോ. 1:78; റോമ. 15:13) പൗലോസ്‌ ഇക്കാര്യത്തിൽ നല്ല മാതൃക വെച്ചു. അദ്ദേഹം എഴുതി: “ഒരു അമ്മ താൻ മുലയൂട്ടുന്ന കുഞ്ഞിനെ പരിപാലിക്കുന്ന അതേ സ്‌നേഹവാത്സല്യത്തോടെയാണു ഞങ്ങൾ നിങ്ങളോടു പെരുമാറിയത്‌. ഇങ്ങനെ, നിങ്ങളോടുള്ള വാത്സല്യം കാരണം ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അറിയിക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോലും ഞങ്ങൾ തീരുമാനിച്ചിരുന്നു. കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്‌ക്കു പ്രിയപ്പെട്ടവരായി മാറിയിരുന്നു.” (1 തെസ്സ. 2:7, 8) ദൈവത്തെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരോട്‌ ആർദ്രതയോടെ ഇടപെടുമ്പോൾ മനസ്സു തകർന്നിരിക്കുന്ന ഒരാളുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരമായിരിക്കും നമ്മൾ!

17. സഹോദരന്മാരെ സ്‌നേഹത്തോടെ ബലപ്പെടുത്താൻ അവരെക്കുറിച്ചുള്ള സമനിലയുള്ള കാഴ്‌ചപ്പാടു നമ്മളെ എങ്ങനെ സഹായിക്കും?

17 സഹോദരങ്ങളിൽനിന്ന് പൂർണത പ്രതീക്ഷിക്കരുത്‌. സഹോദരങ്ങളെക്കുറിച്ച് സമനിലയുള്ള ഒരു കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കണം. അവർ ഒരു വീഴ്‌ചയും കൂടാതെ പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതു യാഥാർഥ്യത്തിനു നിരക്കാത്തതാണ്‌, അതു നിരാശയിൽ കൊണ്ടെത്തിക്കുകയേ ഉള്ളൂ. (സഭാ. 7:21, 22) യഹോവ തന്‍റെ ദാസന്മാരിൽ ന്യായമായ പ്രതീക്ഷകളേ വെച്ചിട്ടുള്ളൂ. യഹോവയുടെ ഈ മാതൃക അനുകരിക്കുകയാണെങ്കിൽ നമുക്കു മറ്റുള്ളവരുടെ അപൂർണതകളുമായി ഒത്തുപോകാൻ കഴിയും. (എഫെ. 4:2, 32) ‘അവർ ചെയ്യുന്നതൊന്നും പോരാ’ എന്ന ധാരണ കൊടുക്കുന്നതിനു പകരം, ചെയ്യുന്ന കാര്യങ്ങൾക്ക് അവരെ അഭിനന്ദിക്കുക. അത്‌ അവർക്കു പ്രോത്സാഹനം പകരും. ആത്മാർഥമായി അഭിനന്ദിക്കുന്നതിലൂടെ നമ്മൾ അവരെ സ്‌നേഹത്തോടെ ബലപ്പെടുത്തുകയാണ്‌. അങ്ങനെയാകുമ്പോൾ വിശുദ്ധസേവനത്തിൽ ‘അഭിമാനിക്കാൻ അവർക്കു വകയുണ്ടാകും.’ മനസ്സിടിച്ചുകളയുന്ന വിധത്തിൽ അവരെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിനു പകരം അഭിനന്ദിക്കുന്നത്‌ എത്ര നന്നായിരിക്കും!—ഗലാ. 6:4.

18. മറ്റുള്ളവരെ സ്‌നേഹത്തോടെ ബലപ്പെടുത്താൻ കൂടുതലായ എന്തു കാരണമാണുള്ളത്‌?

18 ഓരോ ആടും, യഹോവയ്‌ക്കും തന്‍റെ ജീവൻ മോചനവിലയായി അർപ്പിച്ച യേശുവിനും വിലയേറിയവരാണ്‌. (ഗലാ. 2:20) നമ്മുടെ ആത്മീയ സഹോദരന്മാരെയും സഹോദരിമാരെയും നമ്മൾ ആഴമായി സ്‌നേഹിക്കുന്നു, ആർദ്രതയോടെ അവർക്കുവേണ്ടി കരുതുന്നു. ‘സമാധാനം ഉണ്ടാക്കാനും അന്യോന്യം ബലപ്പെടുത്താനും വേണ്ടി നമ്മളാലാകുന്നതെല്ലാം ചെയ്‌തുകൊണ്ട്’ അവർക്കു നവോന്മേഷം പകരാം. (റോമ. 14:19) വരാനിരിക്കുന്ന പറുദീസയ്‌ക്കായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആ പറുദീസയിൽ നമ്മുടെ മനസ്സു തളർത്തിക്കളയുന്ന യാതൊന്നും ഉണ്ടായിരിക്കില്ല. രോഗങ്ങളില്ല, യുദ്ധങ്ങളില്ല, അവകാശപ്പെടുത്തിയ മരണമില്ല, ഉപദ്രവങ്ങളോ കുടുംബപ്രശ്‌നങ്ങളോ നിരാശകളോ ഒന്നുമുണ്ടായിരിക്കില്ല. ആയിരംവർഷവാഴ്‌ച കഴിയുമ്പോഴേക്കും മനുഷ്യവർഗം പൂർണതയിലെത്തിയിരിക്കും. അന്തിമപരിശോധനയിൽ വിജയിക്കുന്ന എല്ലാവരും ദൈവമായ യഹോവയുടെ ഭൂമിയിലെ മക്കളായി ദത്തെടുക്കപ്പെടും, അവർ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം നേടും.” (റോമ. 8:21) അതുകൊണ്ട് ദൈവം കൊണ്ടുവരാൻപോകുന്ന മനോഹരമായ പുതിയ ലോകത്തിൽ പ്രവേശിക്കുന്നതിനു നമുക്കു പരസ്‌പരം സഹായിക്കാം, സ്‌നേഹത്തോടെ അന്യോന്യം ബലപ്പെടുത്താം.

^ ഖ. 6 യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകത്തിന്‍റെ 24-‍ാ‍ം അധ്യായം കാണുക.

^ ഖ. 12 ആത്മഹത്യാപ്രവണത ഉള്ളവരെ സഹായിക്കുന്നതിനുള്ള പ്രായോഗികനിർദേശങ്ങൾക്കായി ഉണരുക!-യിൽ വന്ന “ഞാൻ എന്തിനു ജീവിക്കണം? ജീവിക്കാൻ മൂന്നു കാരണങ്ങൾ” (2014 ജൂലൈ—സെപ്‌റ്റംബർ), ““ജീവിതം അവസാനിപ്പിക്കാൻ തോന്നുമ്പോൾ” (2012 ഏപ്രിൽ), “ജീവിച്ചിരിക്കുന്നത്‌ മൂല്യവത്താണ്‌” (2001 നവംബർ 8) എന്നീ ലേഖനങ്ങൾ കാണുക.