സർവശക്തൻ എങ്കിലും പരിഗണനയുള്ളവൻ
“നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു (യഹോവയ്ക്കു) നന്നായി അറിയാം; നാം പൊടിയെന്നു ദൈവം ഓർക്കുന്നു.”—സങ്കീ. 103:14.
1, 2. (എ) അധികാരമുള്ള ആളുകളിൽനിന്ന് വ്യത്യസ്തരായി യഹോവ തന്റെ ജനത്തോട് എങ്ങനെയാണ് ഇടപെടുന്നത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
അധികാരവും സ്വാധീനവും ഉള്ള ആളുകൾ മിക്കപ്പോഴും മറ്റുള്ളവരുടെ മേൽ ‘ആധിപത്യം നടത്തുന്നു,’ അവരെ അടിച്ചമർത്തുകപോലും ചെയ്യുന്നു. (മത്താ. 20:25; സഭാ. 8:9) യഹോവ ഇവരിൽനിന്ന് എത്ര വ്യത്യസ്തനാണ്! സർവശക്തനാണെങ്കിലും യഹോവ അപൂർണമനുഷ്യരോട് അങ്ങേയറ്റം പരിഗണനയുള്ളവനാണ്. യഹോവയ്ക്കു നമ്മളെക്കുറിച്ച് ചിന്തയുണ്ട്, നമ്മളോടു ദയയോടെ ഇടപെടുന്നു. നമ്മുടെ വികാരങ്ങൾ മാനിക്കുകയും ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ‘നാം പൊടിയെന്ന് ഓർക്കുന്നതുകൊണ്ട്’ ചെയ്യാൻ കഴിയുന്നതിന് അപ്പുറമുള്ള കാര്യങ്ങൾ യഹോവ നമ്മളിൽനിന്ന് ഒരിക്കലും ആവശ്യപ്പെടുന്നില്ല.—സങ്കീ. 103:13, 14.
2 യഹോവ തന്റെ ദാസന്മാരോടു പരിഗണനയോടെ ഇടപെട്ടതിന്റെ ധാരാളം ഉദാഹരണങ്ങൾ ബൈബിളിൽ കാണാം. അതിൽ മൂന്നെണ്ണം നമുക്ക് ഇപ്പോൾ ചിന്തിക്കാം. ഒന്ന്, മഹാപുരോഹിതനായ ഏലിയെ ഒരു ന്യായവിധിസന്ദേശം അറിയിക്കാൻ കുട്ടിയായ ശമുവേലിനെ യഹോവ കരുതലോടെ സഹായിച്ചത്. രണ്ട്, ഇസ്രായേല്യരുടെ നേതാവായി നിയമിച്ചപ്പോൾ മോശ പറഞ്ഞ തടസ്സവാദങ്ങൾ യഹോവ ക്ഷമയോടെ കൈകാര്യം ചെയ്തത്. മൂന്ന്, ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നപ്പോൾ അവരോടു പരിഗണന കാണിച്ചത്. ഈ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, യഹോവയെക്കുറിച്ച് ഇത് എന്താണു പഠിപ്പിക്കുന്നതെന്നും നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാമെന്നും നമ്മൾ മനസ്സിലാക്കും.
ഒരു കുട്ടിയോടുള്ള പിതൃതുല്യമായ പരിഗണന
3. ശമുവേൽ കുട്ടിയായിരുന്നപ്പോൾ ഒരു രാത്രി അസാധാരണമായ എന്തു സംഭവമാണു നടന്നത്, ഇത് ഏതു ചോദ്യം മനസ്സിലേക്കു കൊണ്ടുവരുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 ചെറുപ്രായത്തിൽത്തന്നെ ശമുവേൽ വിശുദ്ധകൂടാരത്തിൽ ‘യഹോവയ്ക്കു ശുശ്രൂഷ ചെയ്യാൻ’ ആരംഭിച്ചിരുന്നു. (1 ശമു. 3:1) ഒരു രാത്രി ശമുവേൽ ഉറങ്ങിക്കിടന്നപ്പോൾ അസാധാരണമായ ഒരു കാര്യം സംഭവിച്ചു. * (1 ശമുവേൽ 3:2-10 വായിക്കുക.) ആരോ തന്റെ പേര് വിളിക്കുന്നതു ശമുവേൽ കേട്ടു. അതു മഹാപുരോഹിതനായ ഏലിയാണെന്നു വിചാരിച്ച് ശമുവേൽ ഓടി അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇതാ. അങ്ങ് എന്നെ വിളിച്ചല്ലോ.” താൻ വിളിച്ചില്ലെന്ന് ഏലി പറഞ്ഞു. ഈ സംഭവം രണ്ടു പ്രാവശ്യം കൂടി ആവർത്തിച്ചു. അപ്പോൾ ദൈവമാണു ശമുവേലിനെ വിളിക്കുന്നതെന്ന് ഏലിക്കു മനസ്സിലായി. ഇനി വിളിക്കുമ്പോൾ എങ്ങനെ മറുപടി പറയണമെന്ന് അദ്ദേഹം ശമുവേലിനു പറഞ്ഞുകൊടുത്തു. ശമുവേൽ അത് അനുസരിക്കുകയും ചെയ്തു. ദൂതനെ ഉപയോഗിച്ചുകൊണ്ട് ശമുവേലിനെ വിളിക്കുന്നതു താനാണെന്ന് എന്തുകൊണ്ടാണ് യഹോവ ആദ്യംതന്നെ പറയാതിരുന്നത്? ബൈബിൾ അതിന് ഉത്തരം തരുന്നില്ല. എന്നാൽ പിന്നീടു നടന്ന സംഭവങ്ങൾകൂടി കണക്കിലെടുക്കുമ്പോൾ, കുട്ടിയായിരുന്ന ശമുവേലിനോടുള്ള പരിഗണനയായിരിക്കാം യഹോവയെ അതിനു പ്രേരിപ്പിച്ച ഒരു പ്രധാനകാര്യം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
4, 5. (എ) ദൈവം കൊടുത്ത നിയമനം നിർവഹിക്കാൻ ശമുവേലിന് എളുപ്പമായിരുന്നോ, പിറ്റേ ദിവസം രാവിലെ എന്തു സംഭവിച്ചു? (ബി) ഈ വിവരണം യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നത്?
4 1 ശമുവേൽ 3:11-18 വായിക്കുക. പ്രായമായവരെ, പ്രത്യേകിച്ചും ജനത്തിന്റെ തലവന്മാരെ, കുട്ടികൾ ബഹുമാനിക്കണമെന്ന് യഹോവയുടെ നിയമത്തിൽ പറഞ്ഞിരുന്നു. (പുറ. 22:28; ലേവ്യ 19:32) ആ സ്ഥിതിക്ക്, ശമുവേൽ രാവിലെ എഴുന്നേറ്റ് നേരെ ഏലിയുടെ അടുത്ത് ചെന്ന് ദൈവത്തിൽനിന്നുള്ള ശക്തമായ ന്യായവിധിസന്ദേശം അറിയിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകുമോ? ഒരിക്കലുമില്ല! വാസ്തവത്തിൽ, “ദിവ്യദർശനത്തെക്കുറിച്ച് ഏലിയോടു പറയാൻ ശമുവേലിനു പേടിയായിരുന്നു” എന്നു വിവരണം പറയുന്നു. എന്നാൽ താനാണു ശമുവേലിനെ വിളിക്കുന്നതെന്നു ദൈവം ഏലിക്കു വ്യക്തമാക്കിക്കൊടുക്കുന്നു. അതിന്റെ ഫലമായി ഏലിതന്നെ ഇപ്പോൾ മുൻകൈയെടുക്കുന്നു, ദൈവം പറഞ്ഞതെല്ലാം തന്നോടു പറയാൻ ശമുവേലിനോട് ആവശ്യപ്പെടുന്നു. ‘ദൈവം നിന്നോടു പറഞ്ഞതിൽ ഒരു വാക്കുപോലും നീ മറച്ചുവെക്കരുത്’എന്ന് ഏലി കല്പിക്കുന്നു. ശമുവേൽ “എല്ലാം ഏലിയോടു പറഞ്ഞു.”
5 ശമുവേലിന്റെ സന്ദേശം ഏലിക്ക് അത്ര പുതുതായി തോന്നിക്കാണില്ല. കാരണം, പേര് പറഞ്ഞിട്ടില്ലാത്ത ഒരു “ദൈവപുരുഷൻ” നേരത്തേ സമാനമായ ഒരു സന്ദേശം അദ്ദേഹത്തെ അറിയിച്ചിരുന്നതാണ്. (1 ശമു. 2:27-36) ശമുവേലും ഏലിയും ഉൾപ്പെട്ട ഈ സംഭവം യഹോവ എത്ര പരിഗണനയുള്ളവനും ജ്ഞാനിയും ആണെന്നു കാണിച്ചുതരുന്നു.
6. ചെറുപ്പമായിരുന്ന ശമുവേലിനെ ദൈവം സഹായിച്ച രീതിയിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
6 കുട്ടികളേ, നിങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും നിങ്ങളുടെ വിഷമങ്ങളും യഹോവ മനസ്സിലാക്കുന്നുണ്ടെന്നാണു ബാലനായ ശമുവേലിനെക്കുറിച്ചുള്ള ഈ വിവരണം കാണിക്കുന്നത്. ലജ്ജയും പേടിയും കാരണം മുതിർന്നവരോടു രാജ്യസന്ദേശം അറിയിക്കുന്നതും കൂട്ടുകാരിൽനിന്ന് വ്യത്യസ്തരായി നിൽക്കുന്നതും നിങ്ങൾക്കു ബുദ്ധിമുട്ടായി തോന്നാറുണ്ടോ? യഹോവ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നെന്ന് ഉറപ്പുണ്ടായിരിക്കുക. അതുകൊണ്ട് നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം തുറന്നുപറഞ്ഞുകൊണ്ട് യഹോവയോടു പ്രാർഥിക്കുക. (സങ്കീ. 62:8) ശമുവേലിനെപ്പോലുള്ള ചെറുപ്രായത്തിലുള്ള ബൈബിൾകഥാപാത്രങ്ങളുടെ മാതൃകയെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടേതിനു സമാനമായ പ്രതിബന്ധങ്ങൾ മറികടന്ന ചെറുപ്രായക്കാരോടും പ്രായമായവരോടും സംസാരിക്കുക. യഹോവ അവരെ സഹായിച്ചതിനെക്കുറിച്ച്, ഒരുപക്ഷേ അവർ പ്രതീക്ഷിക്കാത്ത വിധങ്ങളിൽപ്പോലും സഹായിച്ചതിനെക്കുറിച്ച്, അവർക്കു നിങ്ങളോടു ധാരാളം പറയാനുണ്ടാകും.
മോശയോടുള്ള പരിഗണന
7, 8. യഹോവ മോശയോടു വളരെയേറെ പരിഗണന കാണിച്ചത് എങ്ങനെ?
7 മോശയ്ക്ക് 80 വയസ്സായപ്പോൾ യഹോവ മോശയ്ക്കു ബുദ്ധിമുട്ടുള്ള ഒരു നിയമനം കൊടുത്തു. ഇസ്രായേല്യരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിടുവിക്കാനുള്ളതായിരുന്നു ആ നിയമനം. (പുറ. 3:10) മിദ്യാനിൽ 40 വർഷം ഇടയനായി ജോലി ചെയ്തശേഷം ലഭിച്ച ഈ നിയമനം മോശയെ ശരിക്കും ഞെട്ടിച്ചുകാണും. അദ്ദേഹം ചോദിച്ചു: “ഫറവോന്റെ അടുത്ത് പോയി ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവരാൻ എന്തു യോഗ്യതയാണ് എനിക്കുള്ളത്?” അപ്പോൾ ദൈവം മോശയ്ക്ക് ഈ ഉറപ്പു കൊടുത്തു: “ഞാൻ നിന്റെകൂടെയുണ്ടായിരിക്കും.” (പുറ. 3:11, 12) ഇസ്രായേൽമൂപ്പന്മാർ “തീർച്ചയായും നിന്റെ വാക്കു ശ്രദ്ധിക്കും” എന്നും യഹോവ വാക്കു കൊടുത്തു. എന്നിട്ടും മോശ ഇങ്ങനെ ചോദിച്ചു: ‘അവർ എന്റെ വാക്കു ശ്രദ്ധിച്ചില്ലെങ്കിലോ?’ (പുറ. 3:18; 4:1) യഹോവയ്ക്കു തെറ്റിപ്പോയാലോ എന്നല്ലേ മോശ ആ പറഞ്ഞതിന്റെ അർഥം? പക്ഷേ യഹോവ ക്ഷമ കൈവിട്ടില്ല. എന്നു മാത്രമല്ല, മോശയ്ക്കു കൂടുതൽ സഹായം കൊടുത്തു. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ യഹോവ മോശയെ പ്രാപ്തനാക്കി. ബൈബിൾരേഖയനുസരിച്ച് അത്തരം ശക്തി ലഭിച്ച ആദ്യത്തെ വ്യക്തിയാണു മോശ.—പുറ. 4:2-9, 21.
8 എന്നിട്ടും മോശ ഒഴിവാകാൻ ശ്രമിച്ചു. തനിക്കു നന്നായി സംസാരിക്കാൻ കഴിയില്ല എന്നതായിരുന്നു ഇപ്പോഴത്തെ പ്രശ്നം. മറുപടിയായി ദൈവം പറഞ്ഞു: “നീ സംസാരിക്കുമ്പോൾ ഞാൻ നിന്റെകൂടെയുണ്ടാകും. പറയേണ്ടത് എന്താണെന്നു ഞാൻ നിന്നെ പഠിപ്പിക്കും.” ഇപ്പോഴെങ്കിലും മോശ വഴങ്ങിയോ? ഇല്ല. മറ്റാരെയെങ്കിലും അയയ്ക്കാൻ അദ്ദേഹം ദൈവത്തോടു താഴ്മയോടെ പറഞ്ഞു. ഇത്രയുമായപ്പോൾ യഹോവയ്ക്കു മോശയോടു കോപം തോന്നി, അതു ന്യായമായിരുന്നുതാനും. എന്നിട്ടും യഹോവ മോശയുടെ മാനസികാവസ്ഥ മനസ്സിലാക്കി വീണ്ടും പരിഗണന കാണിച്ചു, മോശയുടെ വക്താവായി അഹരോനെ നിയമിച്ചു.—പുറ. 4:10-16.
9. യഹോവ ക്ഷമയോടും പരിഗണനയോടും കൂടെ ഇടപെട്ടത് നിയമനം നന്നായി നിർവഹിക്കാൻ മോശയെ എങ്ങനെയാണു സഹായിച്ചത്?
9 ഈ വിവരണം യഹോവയെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്? സർവശക്തനായ ദൈവമായതുകൊണ്ട് ‘ഞാൻ പറയുന്നതു കേട്ടാൽ മതി’ എന്ന രീതിയിൽ, വേണമെങ്കിൽ യഹോവയ്ക്കു മോശയെ അനുസരിപ്പിക്കാമായിരുന്നു. പകരം താഴ്മയും എളിമയും ഉള്ള തന്റെ ദാസനു ധൈര്യം പകർന്നുകൊണ്ട് യഹോവ ക്ഷമയും ദയയും കാണിച്ചു. ഈ രീതിയിൽ പരിഗണനയോടെ ഇടപെട്ടതു ഫലം ചെയ്തോ? തീർച്ചയായും! മോശ മികച്ച ഒരു നേതാവായി. യഹോവ തന്നോട് ഇടപെട്ട അതേ രീതിയിൽ സൗമ്യതയോടും പരിഗണനയോടും കൂടെ മറ്റുള്ളവരോട് ഇടപെടാൻ മോശ ശ്രമിച്ചു.—സംഖ്യ 12:3.
10. യഹോവയെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കുമ്പോൾ നമുക്ക് എന്തു പ്രയോജനം ലഭിക്കും?
10 നമുക്കുള്ള പാഠങ്ങൾ: നിങ്ങൾ ഒരു ഭർത്താവോ, മാതാവോ, പിതാവോ, സഭാമൂപ്പനോ ആണോ? എങ്കിൽ നിങ്ങൾക്ക് ഒരളവുവരെ അധികാരമുണ്ടായിരിക്കും. യഹോവയെ അനുകരിച്ചുകൊണ്ട് നിങ്ങളുടെ പരിപാലനത്തിലുള്ളവരോടു പരിഗണനയും ദയയും ക്ഷമയും കാണിക്കുന്നത് എത്ര പ്രധാനമാണ്! (കൊലോ. 3:19-21; 1 പത്രോ. 5:1-3) യഹോവയെയും വലിയ മോശയായ യേശുക്രിസ്തുവിനെയും അനുകരിക്കുമ്പോൾ, മറ്റുള്ളവർക്കു നവോന്മേഷം പകരാൻ നിങ്ങൾക്കു കഴിയും, ആളുകൾക്കു നിങ്ങളെ സമീപിക്കാൻ മടി തോന്നുകയില്ല. (മത്താ. 11:28, 29) നിങ്ങൾ മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയുമായിരിക്കും.—എബ്രാ. 13:7.
ശക്തനായ അതേസമയം പരിഗണനയുള്ള ഒരു രക്ഷകൻ
11, 12. ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ചപ്പോൾ അവർക്കു സുരക്ഷിതത്വം തോന്നാൻ ദൈവം എന്താണു ചെയ്തത്?
11 ബി.സി. 1513-ൽ ഈജിപ്ത് വിട്ട് പോരുമ്പോൾ ഇസ്രായേല്യരുടെ എണ്ണം സാധ്യതയനുസരിച്ച് 30 ലക്ഷത്തിലധികമായിരുന്നു. മൂന്നോ നാലോ തലമുറകളിൽപ്പെട്ടവരായിരുന്നു അവർ. ആ കൂട്ടത്തിൽ കുട്ടികളും പ്രായമായവരും ഉണ്ടായിരുന്നു. അതുപോലെ, ശാരീരികബുദ്ധിമുട്ടുകൾ ഉള്ളവരും ഉണ്ടായിരുന്നെന്ന കാര്യത്തിൽ സംശയമില്ല. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ നയിച്ചുകൊണ്ടുപോകാൻ ഉൾക്കാഴ്ചയും പരിഗണനയും സ്നേഹവും ഉള്ള ഒരു നേതാവിനേ കഴിയുമായിരുന്നുള്ളൂ. അങ്ങനെയൊരു നേതാവാണു താൻ എന്നു മോശയെ ഉപയോഗിച്ചുകൊണ്ട് യഹോവ തെളിയിച്ചു. അതുകൊണ്ട് പരിചിതമായ ചുറ്റുപാടുകൾ വിട്ട് അറിയില്ലാത്ത ഒരു സ്ഥലത്തേക്കു യാത്രയായപ്പോൾ ഇസ്രായേല്യർക്കു സുരക്ഷിതത്വം തോന്നി.—സങ്കീ. 78:52, 53.
12 തന്റെ ജനത്തിനു സുരക്ഷിതത്വം തോന്നാൻ ദൈവം എന്താണു ചെയ്തത്? “സൈനികഗണങ്ങളെപ്പോലെ ക്രമീകൃതമായിട്ടാണ്” ഈജിപ്തിൽനിന്ന് ദൈവം അവരെ കൊണ്ടുപോന്നത്. (പുറ. 13:18) അത്തരം സംഘാടനം കണ്ടപ്പോൾ കാര്യങ്ങളുടെ നിയന്ത്രണം ദൈവത്തിന്റെ കൈയിലാണെന്ന് ഇസ്രായേല്യർക്ക് ഉറപ്പായി. കൂടാതെ, “പകൽ ഒരു മേഘത്താലും രാത്രി മുഴുവൻ തീയുടെ പ്രകാശത്താലും” താൻ അവരുടെ കൂടെയുണ്ടെന്നതിന് യഹോവ ദൃശ്യമായ തെളിവ് കൊടുത്തു. (സങ്കീ. 78:14) യഹോവ അവരോട് ഇങ്ങനെ പറയുന്നതുപോലെയായിരുന്നു അത്: ‘പേടിക്കേണ്ട. നിങ്ങളെ വഴി നയിക്കാനും സംരക്ഷിക്കാനും നിങ്ങളുടെകൂടെ ഞാനുണ്ട്.’ ആ ധൈര്യം അവർക്കു പെട്ടെന്നുതന്നെ വേണ്ടിവരുമായിരുന്നു.
13, 14. (എ) ചെങ്കടലിൽവെച്ച് യഹോവ ഇസ്രായേല്യരോട് ഏതെല്ലാം വിധങ്ങളിൽ പരിഗണന കാണിച്ചു? (ബി) ഈജിപ്തുകാരുടെ മേൽ യഹോവ തന്റെ ശക്തി തെളിയിച്ചത് എങ്ങനെ?
13 പുറപ്പാട് 14:19-22 വായിക്കുക. നിങ്ങൾ അവിടെയായിരിക്കുന്നതായി വിഭാവന ചെയ്യുക. ഒരു വശത്ത് ഫറവോന്റെ സൈന്യം, മറുവശത്ത് ചെങ്കടൽ. രക്ഷപ്പെടാൻ ഒരു വഴിയും കാണുന്നില്ല. പെട്ടെന്നു ദൈവം പ്രവർത്തിക്കുന്നു. നിങ്ങളുടെ മുന്നിലുണ്ടായിരുന്ന മേഘസ്തംഭം നിങ്ങളുടെ പുറകിലേക്കു നീങ്ങുന്നു. അത് ഈജിപ്തുകാരുടെ വഴി തടയുകയും അവരെ ഇരുട്ടിലാക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ മേൽ ആ മേഘസ്തംഭം പ്രഭ ചൊരിയുകയാണ്. അതിനു ശേഷം നിങ്ങൾ കാണുന്നത്, മോശ കടലിനു മീതെ കൈ നീട്ടുന്നതാണ്. അപ്പോൾ ശക്തമായ ഒരു കിഴക്കൻ കാറ്റ് അടിക്കുകയും അതിന്റെ ഫലമായി കടൽ രണ്ടായി പിരിഞ്ഞ് മറുവശത്തേക്കു വിശാലമായ ഒരു പാത തെളിയുകയും ചെയ്യുന്നു. സംഘടിതമായ രീതിയിൽ നിങ്ങളും നിങ്ങളുടെ കുടുംബവും മൃഗങ്ങളും കടലിന്റെ അടിത്തട്ടിലൂടെ മറ്റുള്ളവരോടൊപ്പം മറുകരയിലേക്കു നടന്നു. ഒന്നു രണ്ടു കാൽച്ചുവടുകൾ വെച്ചപ്പോൾ നിങ്ങൾ അസാധാരണമായ ഒരു കാര്യം ശ്രദ്ധിച്ചു. നിങ്ങൾ നടക്കുന്ന കടൽത്തട്ട് തണുത്തുറഞ്ഞതോ ചെളിയുള്ളതോ അല്ല, അത് ഉണങ്ങി, ഉറപ്പുള്ള അവസ്ഥയിലാണ്. നടക്കാൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. അങ്ങനെ, ഏറ്റവും അവശരായവർക്കുപോലും സുരക്ഷിതമായി മറുകര എത്താൻ സാധിക്കുന്നു.
14 പുറപ്പാട് 14:23, 26-30 വായിക്കുക. ഈ സമയം, അഹങ്കാരിയും വിഡ്ഢിയും ആയ ഫറവോൻ നിങ്ങളെ പിടികൂടാനായി കടൽത്തട്ടിലേക്കു കുതിക്കുന്നു. ഒരിക്കൽക്കൂടി മോശ കടലിനു മീതെ കൈ നീട്ടുന്നു. അപ്പോൾ ഇതാ, ഇരുവശത്തും ഉറച്ചുനിന്നിരുന്ന ജലമതിലുകൾ തകരുന്നു. ആർത്തലച്ചുവരുന്ന രണ്ടു സുനാമികൾപോലെ കടൽ രണ്ടു വശത്തുനിന്നും ഇരച്ചുകയറുന്നു. ഫറവോനും കൂട്ടർക്കും അതിൽനിന്ന് രക്ഷപ്പെടാനായില്ല.—പുറ. 15:8-10.
15. ഈ വിവരണം യഹോവയെക്കുറിച്ച് നിങ്ങളെ എന്താണു പഠിപ്പിക്കുന്നത്?
15 യഹോവ കാര്യങ്ങൾ ക്രമീകൃതമായി ചെയ്യുന്ന ദൈവമാണെന്നു ഈ വിവരണത്തിൽനിന്ന് നമ്മൾ കണ്ടു. ഈ അറിവ് സുരക്ഷിതത്വം തോന്നാൻ നമ്മളെ സഹായിക്കും. (1 കൊരി. 14:33) കൂടാതെ, തന്റെ ജനത്തിനുവേണ്ടി യഹോവ പ്രായോഗികമായ വിധങ്ങളിൽ കരുതുന്നു. അങ്ങനെ സ്നേഹമുള്ള ഒരു ഇടയനാണു താനെന്ന് യഹോവ കാണിച്ചുതരുന്നു. യഹോവ തന്റെ ജനത്തെ ആർദ്രതയോടെ തന്നോടു ചേർത്തുപിടിക്കുന്നു, ശത്രുക്കളിൽനിന്നും അവരെ സംരക്ഷിക്കുന്നു. വ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവന്നുകൊണ്ടിരിക്കെ, ഈ അറിവ് നമുക്ക് എത്ര ധൈര്യം പകരുന്നതാണ്!—സുഭാ. 1:33.
16. ഇസ്രായേല്യരെ യഹോവ വിടുവിച്ചതിനെക്കുറിച്ച് ചിന്തിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
വെളി. 7:9, 10) അതുകൊണ്ട്, ചെറുപ്പക്കാരാണെങ്കിലും പ്രായമുള്ളവരാണെങ്കിലും, ആരോഗ്യമുള്ളവരാണെങ്കിലും വൈകല്യമുള്ളവരാണെങ്കിലും, മഹാകഷ്ടതയുടെ സമയത്ത് ദൈവജനം പേടിച്ച് വിറയ്ക്കുകയോ പരിഭ്രാന്തരാകുകയോ ചെയ്യില്ല. * പകരം നേർവിപരീതമായ ഒരു കാര്യമായിരിക്കും അവർ ചെയ്യുന്നത്. യേശുവിന്റെ ഈ വാക്കുകൾ അവരുടെ മനസ്സിൽ അപ്പോൾ ഉണ്ടായിരിക്കും: “നിങ്ങളുടെ മോചനം അടുത്തുവരുന്നതുകൊണ്ട് നിവർന്നുനിൽക്കുക, നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക.” (ലൂക്കോ. 21:28) ഫറവോനെക്കാളെല്ലാം ശക്തനായ ഗോഗിന്റെ, അതായത് രാഷ്ട്രങ്ങളുടെ കൂട്ടത്തിന്റെ, ആക്രമണം നേരിടുമ്പോഴും അവരുടെ ധൈര്യം ചോർന്നുപോകില്ല. (യഹ. 38:2, 14-16) എന്താണ് ആ ധൈര്യത്തിന്റെ രഹസ്യം? യഹോവയ്ക്കു മാറ്റമില്ല എന്ന് അവർക്ക് അറിയാം. താൻ കരുതലും പരിഗണനയും ഉള്ള രക്ഷകനാണെന്ന് യഹോവ വീണ്ടും തെളിയിക്കും.—യശ. 26:3, 20.
16 ഇന്നും ഒരു കൂട്ടമെന്ന നിലയിൽ തന്റെ ജനത്തിനുവേണ്ടി യഹോവ ആത്മീയമായും ഭൗതികമായും കരുതുന്നു. അതിവേഗം അടുത്തുവന്നുകൊണ്ടിരിക്കുന്ന മഹാകഷ്ടതയുടെ സമയത്തും യഹോവ അങ്ങനെതന്നെ ചെയ്യും. (17. (എ) യഹോവ തന്റെ ജനത്തെ കരുതുന്നതിനെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
17 ദയയോടെയും കരുതലോടെയും യഹോവ തന്റെ ജനത്തെ പരിപാലിക്കുകയും വഴി നയിക്കുകയും വിടുവിക്കുകയും ചെയ്തതിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഈ ലേഖനത്തിൽ കണ്ടത്. അത്തരം വിവരണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ യഹോവയുടെ ഗുണങ്ങളുടെ അത്ര പ്രകടമല്ലാത്ത വശങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾ ആ മനോഹരമായ ഗുണങ്ങൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയും, യഹോവയോടുള്ള സ്നേഹവും യഹോവയിലുള്ള വിശ്വാസവും വർധിക്കും. അടുത്ത ലേഖനത്തിൽ, യഹോവയെ അനുകരിച്ചുകൊണ്ട് കുടുംബാംഗങ്ങളോടും സഭയിലുള്ളവരോടും ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോടും എങ്ങനെ പരിഗണന കാണിക്കാമെന്നു നമ്മൾ പഠിക്കും.
^ ഖ. 3 ശമുവേലിന് ആ സമയത്ത് 12 വയസ്സുണ്ടായിരുന്നെന്നാണു ജൂതചരിത്രകാരനായ ജോസീഫസ് പറയുന്നത്.
^ ഖ. 16 അർമഗെദോനെ അതിജീവിക്കുന്നവരുടെ കൂട്ടത്തിൽ വൈകല്യമുള്ളവരും കാണുമെന്നു നമുക്കു ന്യായമായും നിഗമനം ചെയ്യാം. ഭൂമിയിലായിരുന്നപ്പോൾ യേശു ‘എല്ലാ തരം വൈകല്യങ്ങളും’ ഉള്ള ആളുകളെ സുഖപ്പെടുത്തി. അർമഗെദോനെ അതിജീവിക്കുന്നവർക്കുവേണ്ടി താൻ ചെയ്യാൻപോകുന്നതിന്റെ ഒരു പൂർവവീക്ഷണമായിരുന്നു അത്. എന്നാൽ പുനരുത്ഥാനത്തിൽ വരുന്നവർക്ക് അതിന്റെ ആവശ്യമുണ്ടായിരിക്കില്ല. (മത്താ. 9:35) കാരണം അവർക്ക് ഒരു വൈകല്യങ്ങളുമില്ലാത്ത, ആരോഗ്യമുള്ള ശരീരമായിരിക്കും ഉണ്ടായിരിക്കുക.