ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
വാസ്‌കോ ഡ ഗാമ “വാസ്‌കോ ഡ ഗാമയുടെ ശ്രദ്ധേയമായ സമുദ്രയാത്ര” (മാർച്ച് 22, 1999) എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദിച്ചു. ലേഖനം വളരെ വിജ്ഞാനപ്രദമായിരുന്നു. അതിലെ ചിത്രങ്ങളും നന്നായിരുന്നു. പക്ഷേ, തന്റെ സമുദ്രയാത്രയ്ക്ക് അദ്ദേഹം മൂന്നു കൊച്ചു കപ്പലുകൾ ഉപയോഗിച്ചു എന്നാണല്ലോ നിങ്ങൾ പറഞ്ഞത്. വാസ്തവത്തിൽ നാലെണ്ണമാണ് ഉണ്ടായിരുന്നത്. അതുപോലെതന്നെ, വാസ്‌കോ ഡ ഗാമ ലിസ്ബണിൽ തിരിച്ചെത്തിയത് 1499 സെപ്റ്റംബർ 8-ന് അല്ല, മറിച്ച് ആഗസ്റ്റ് അവസാനത്തോടെയാണ്.
പി. എൻ., കെനിയ
വാസ്‌കോ ഡ ഗാമ യാത്ര തുടങ്ങിയപ്പോൾ നാലു കപ്പലുകൾ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നിരുന്നാലും, നാലാമത്തെ കപ്പൽ തകർന്നതിനു ശേഷമുള്ള യാത്രയെ കുറിച്ചാണ് മുഖവുരയിൽ വിവരിച്ചിരുന്നത്. ഇനി അദ്ദേഹം ലിസ്ബണിൽ തിരിച്ചെത്തിയ തീയതിയുടെ കാര്യമെടുത്താൽ, മിക്ക ഉറവിടങ്ങളും പറയുന്നത് അത് സെപ്റ്റംബർ ആദ്യമായിരുന്നു എന്നു തന്നെയാണ്. ശ്രദ്ധേയമായി “പോർച്ചുഗലും കണ്ടെത്തലുകളും” (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ആഗസ്റ്റ് 29-നോ അതിനോടടുത്തോ തിരിച്ചെത്തിയ വാസ്‌കോ ഡ ഗാമയെ സെപ്റ്റംബർ 8-ന് രാജാവ് യഥോചിതമായ സ്വീകരണം നൽകി ആദരിച്ചു. പ്രത്യക്ഷത്തിൽ കാണുന്ന പൊരുത്തമില്ലായ്മയ്ക്കുള്ള കാരണം അതായിരിക്കാം.—പത്രാധിപർ
നിങ്ങൾക്ക് അറിയാമോ? ഉണരുക!യിലെ “നിങ്ങൾക്ക് അറിയാമോ?” എന്ന പരമ്പരയെ കുറിച്ചു നിങ്ങൾക്ക് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മനസ്സിനെ പ്രവർത്തനക്ഷമമാക്കി നിലനിർത്തുന്നതിനാൽ ഞാൻ അവ വളരെയധികം ആസ്വദിക്കുന്നു. 78-ാമത്തെ വയസ്സിൽ ഒരുവന് ഇത്തരം മാനസിക വ്യായാമം അത്യാവശ്യമാണ്. ബൈബിൾ വായിച്ചു പോകുമ്പോൾ ഇതിൽ കാണുന്നത് പോലുള്ള സൂക്ഷ്‌മ വിശദാംശങ്ങളൊന്നും നമ്മുടെ മനസ്സിൽ പതിയാറില്ല. അതുകൊണ്ട് നൽകിയിരിക്കുന്ന തിരുവെഴുത്തുകൾ എല്ലാം ഞാൻ എടുത്തു നോക്കാറുണ്ട്. ഈ പംക്തി പ്രസിദ്ധീകരിക്കുന്നതിനു നന്ദി.
ജെ. ഡബ്ല്യൂ., ഐക്യനാടുകൾ
കൊമിനിയസ് ഒരു കൂട്ടം മുതിർന്നവരെ ഞാൻ വായന പഠിപ്പിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ “കൊമിനിയസ്—ആധുനിക വിദ്യാഭ്യാസത്തിന്റെ മുത്തച്ഛൻ” (മേയ് 8, 1999) എന്ന വിശിഷ്ട ലേഖനം എന്നെ സഹായിച്ചു. “യോഹാൻ കൊമിനിയസിന്റെ ചില അധ്യാപന തത്ത്വങ്ങൾ” എന്ന ചതുരത്തിലെ വിവരങ്ങൾ തീർച്ചയായും വളരെ പ്രയോജനപ്രദമാണ്.
എൻ. എ. എഫ്., ബ്രസീൽ
വിജ്ഞാനപ്രദമായ ഈ ലേഖനത്തിനു നന്ദി. സർവകലാശാല വിദ്യാഭ്യാസ കാലത്ത് കേട്ട പത്ത് ലക്ചറുകളിൽ നിന്ന് പഠിക്കാൻ കഴിഞ്ഞതിനെക്കാൾ കൂടുതൽ വിവരങ്ങളാണ് ഉണരുക!യുടെ നാലേനാലു താളുകളിൽ നിന്ന് ഞാൻ പഠിച്ചത്.
എച്ച്. പി., ജർമനി
സ്വദേശികളായ അമേരിക്കക്കാരുടെ ബൈബിൾ “സ്വദേശികളായ അമേരിക്കക്കാരും ബൈബിളും” (മേയ് 8, 1999) എന്ന ലേഖനത്തിലെ മസാച്ചുസെറ്റ് ഇന്ത്യക്കാർക്കുവേണ്ടി പ്രസിദ്ധീകരിച്ച ജോൺ എലിയട്ടിന്റെ ബൈബിളിനെ കുറിച്ചുള്ള പരാമർശം എന്നെ സംബന്ധിച്ചിടത്തോളം വളരെ താത്പര്യജനകമായിരുന്നു. കാലിഫോർണിയയിലെ സാൻ മറൈനൊയിലുള്ള ഹണ്ടിങ്‌ടൺ ഗ്രന്ഥശാല സന്ദർശിച്ചപ്പോൾ ഞാനും ഭർത്താവും ഈ ബൈബിളിന്റെ ഒരു പ്രതി കണ്ടിരുന്നു. സങ്കീർത്തന പുസ്തകമാണു തുറന്നു വെച്ചിരുന്നത്. അതിൽ പലയിടത്തും യഹോവ എന്ന നാമം കാണാമായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ആ ബൈബിളിൽ ദൈവനാമം കണ്ട ഞങ്ങൾ കോരിത്തരിച്ചുപോയി!
ബി. ജെ., ഐക്യനാടുകൾ
ബാല തൊഴിൽ “ബാല തൊഴിൽ—അതിന്റെ മരണമണി മുഴങ്ങുന്നു!” (മേയ് 22, 1999) എന്ന ലേഖനപരമ്പരയ്ക്കു നന്ദി. സത്യം പറഞ്ഞാൽ, മാസികയുടെ പുറംതാൾ കണ്ടപ്പോൾ, വിഷയം എന്റെ രാജ്യത്തിന് ബാധകമല്ല എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ അതു വായിക്കാൻ തുടങ്ങിയിട്ട് പൂർത്തിയാക്കാതെ താഴെ വെക്കാനായില്ല. വാസ്തവത്തിൽ അതെന്നെ നടുക്കിക്കളയുകതന്നെ ചെയ്‌തു. ഈയിടെ ഞാൻ, കൈകൊണ്ടു ഉണ്ടാക്കിയ ഒരു കരടിക്കുട്ടിയെ വാങ്ങി. ജപ്പാനിൽ നിർമിച്ചതായിരുന്നെങ്കിൽ കൊടുക്കേണ്ടി വരുമായിരുന്നതിന്റെ നാലിലൊന്നു വിലയ്‌ക്കാണ് ഞാൻ അതു വാങ്ങിയത്. കുരുന്നു കുട്ടികളോടുള്ള മൃഗീയ പെരുമാറ്റമായിരിക്കാം ആ വിലക്കുറവിനു കാരണം എന്നറിയുന്നത് ഹൃദയഭേദകമാണ്.
എസ്. ഒ., ജപ്പാൻ
വണ്ണം എനിക്കു പത്ത് വയസ്സുണ്ട്. “യുവജനങ്ങൾ ചോദിക്കുന്നു . . . വണ്ണത്തെ കുറിച്ചുള്ള ഉത്‌കണ്‌ഠ എനിക്ക് എങ്ങനെ ഇല്ലാതാക്കാനാകും?” (മേയ് 22, 1999) എന്ന ലേഖനത്തിനു നന്ദി. എന്റെ അമിത വണ്ണത്തെക്കുറിച്ച് എനിക്ക് എന്നും ഉത്കണ്ഠയായിരുന്നു. എന്നാൽ ഈ ലേഖനം വായിച്ചപ്പോൾ ഒരു വ്യക്തിയുടെ ആകാരമല്ല മറിച്ച് ഗുണങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്കു മനസ്സിലായി.
എം. എസ്., റഷ്യ