പീഡനത്തിന്റെ ബലിയാടുകൾക്കു സഹായം
പീഡനത്തിന്റെ ബലിയാടുകൾക്കു സഹായം
ഡെന്മാർക്കിലെ ഉണരുക! ലേഖകൻ
“തകർന്ന അസ്ഥികൾ മുറികൂട്ടുന്നതിനെക്കാൾ പ്രയാസമാണ് തകർന്ന ഒരു മനസ്സ് സുഖപ്പെടുത്തുന്നത്.”—ഡോ. ഇങ്ങെ ജെനെഫ്കെ.
ഒരു യൂറോപ്യൻ നഗരത്തിന്റെ പ്രശാന്തമായ തെരുവീഥിയിലൂടെ വെറുതെ നടക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ. ഒരു കടയുടെ മുൻവശത്തെ ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിരുന്ന സാധനങ്ങൾ ഒന്നടുത്തു കാണുന്നതിന് അയാൾ ഒരു നിമിഷം നിന്നു. പെട്ടെന്ന്, അവന്റെ കൈകൾ വിറച്ചു. മുട്ടുകൾ കൂട്ടിയിടിച്ചു. ശ്വാസം കിട്ടാതെ വന്നിട്ടെന്നപോലെ അവൻ തന്റെ കഴുത്തിൽ അമർത്തിപ്പിടിച്ചു. ആ ചില്ലുകൂട്ടിൽ യൂണിഫാറം ധരിച്ച രണ്ടു പോലീസുകാരുടെ പ്രതിബിംബം കണ്ടതായിരുന്നു ഇതിനെല്ലാം കാരണം. നിയമവിരുദ്ധമായി യാതൊന്നും ആ ചെറുപ്പക്കാരൻ ചെയ്തിട്ടുണ്ടായിരുന്നില്ല, ഭയം തോന്നേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. എന്നിട്ടും, യൂണിഫാറമിട്ട ആ മനുഷ്യരെ കണ്ട മാത്രയിൽ മനസ്സ് അയാളെ ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. വർഷങ്ങൾക്കു മുമ്പ് താൻ മൃഗീയമായ പീഡനത്തിന് ഇരയായ രംഗം അവന്റെ മനസ്സിന്റെ കണ്ണാടിയിൽ തെളിഞ്ഞു വന്നു.
ദശലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരുടെ എന്തിന്, കുട്ടികളുടെ പോലും കഥയായിരുന്നേക്കാം ഇത്. ഒരുപക്ഷേ, നിങ്ങൾക്കറിയാവുന്ന ആരുടെയെങ്കിലും കഥയാകാനും മതി. ക്രൂരമായ പെരുമാറ്റത്തിന് ഇരയാകേണ്ടി വന്ന ഒരാൾ നിങ്ങളുടെ അയൽപക്കത്തു പുതുതായി താമസിക്കാൻ എത്തിയ ഒരു കുടിയേറ്റക്കാരനോ അഭയാർഥിയോ ആയിരുന്നേക്കാം. അയാളുടെ കുട്ടികൾ നിങ്ങളുടെ കുട്ടികളുടെ ഒപ്പം സ്കൂളിൽ പഠിക്കുന്നുണ്ടാകാം. അടങ്ങിയൊതുങ്ങിയ പ്രകൃതം, ശാന്തൻ, അധികമാരോടും ഇടപഴകാത്ത മര്യാദക്കാരനായ അയൽക്കാരൻ എന്നൊക്കെ ആയിരിക്കാം നിങ്ങൾ അയാളെക്കുറിച്ചു കരുതുന്നത്. എന്നാൽ പുറമേ കാണുന്നത് സത്യമായിക്കൊള്ളണം എന്നില്ല. ഭൂതകാലം സമ്മാനിച്ച മാനസികവും ശാരീരികവുമായ ദുരിതങ്ങളുടെ നീറുന്ന ഓർമകളുമായി ആകുന്നത്ര പൊരുത്തപ്പെടാൻ ശ്രമിക്കവെ ഉള്ളിൽ ഇരമ്പിമറിയുന്ന വികാരങ്ങളൊന്നും പുറത്തു കാണുന്നില്ലെന്നേ ഉള്ളൂ. എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ ഭയപ്പെടുത്തുന്ന ഗതകാല സ്മരണകളിലൂടെ അയാൾ വലിച്ചിഴയ്ക്കപ്പെട്ടേക്കാം. അത്തരം അനുഭവമുള്ള ഒരാൾ ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോഴെല്ലാം, ജയിലിൽ വെച്ച് ഞാൻ കണ്ട കരയുന്ന മുഖങ്ങളാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തുക. വായുവിൽ എന്തെങ്കിലും ആഞ്ഞുവീശുമ്പോഴുണ്ടാകുന്ന ശബ്ദം കേൾക്കുമ്പോൾ, എന്നെ അടിക്കുന്നതിനായി വടി ആഞ്ഞുവീശുമ്പോഴുണ്ടാകുമായിരുന്ന ആ ശബ്ദമാണ് എനിക്കോർമ വരുക.”
പീഡനം രാഷ്ട്രീയ രംഗത്തെ തീവ്രവാദികളുടെയും ഭീകരപ്രവർത്തകരുടെയും മാത്രം കുത്തകയാണെന്നു കരുതുന്നെങ്കിൽ അതു ശരിയല്ല. പല രാജ്യങ്ങളിലും, പട്ടാളക്കാരും പൊലീസുകാരും ഈ മാർഗം അവലംബിക്കാറുണ്ട്. എന്തുകൊണ്ട്? വേണ്ട വിവരങ്ങൾ കിട്ടാനും കുറ്റം സമ്മതിപ്പിക്കാനും കുറ്റാരോപണത്തിന് ഉതകുന്ന മൊഴി ലഭിക്കാനും പക പോക്കാനുമെല്ലാം ഉള്ള ഫലപ്രദമായ ഒരു എളുപ്പവഴിയാണ് പീഡനം. ഡെന്മാർക്കിലെ ഡോ. ഇങ്ങെ ജെനെഫ്കെ—ഈ രംഗത്തെ ഒരു പ്രമുഖ വിദഗ്ധയാണ് അവർ—പറയുന്നത് ചില സ്ഥലങ്ങളിൽ ഗവൺമെന്റുകൾ “അധികാരം കയ്യാളുന്നതിനും അധികാരക്കസേരയിൽ തുടരുന്നതിനുമായി പീഡനത്തിന്റെ മാർഗമാണ്
അവലംബിച്ചത്” എന്നാണ്. പീഡനത്തിന് ഇരയായവരിൽ ഒരാൾ ഇങ്ങനെ പറയുകയുണ്ടായി: “എന്റെ മനോധൈര്യം മുഴുവൻ ചോർത്തിക്കളയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഗവൺമെന്റിനെ വിമർശിച്ചാലുള്ള ഗതി എന്താണെന്നു മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുന്നതിനു വേണ്ടിയായിരുന്നു അവർ അതു ചെയ്തത്.”സഹമനുഷ്യരോടുള്ള ക്രൂരമായ പീഡനം ഇരുണ്ടയുഗങ്ങളിൽ മാത്രം നടന്നിരുന്ന ഒരു സംഗതിയായിട്ടാണ് അനേകരും കരുതുന്നത്. എന്തൊക്കെയായാലും, 1948-ൽ ഐക്യരാഷ്ട്ര സംഘടന സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതാണല്ലോ. അതിലാണെങ്കിൽ ഇപ്രകാരം പ്രസ്താവിച്ചിട്ടുമുണ്ട്: “ആരെയും പീഡനത്തിന്, അല്ലെങ്കിൽ ക്രൂരവും മനുഷ്യത്വത്തിനു നിരക്കാത്തതും ആത്മാഭിമാനത്തെ ഇടിച്ചുതാഴ്ത്തുന്നതുമായ ശിക്ഷയ്ക്ക്/പെരുമാറ്റത്തിന് വിധേയരാക്കാൻ പാടില്ല.” (ആർട്ടിക്കിൾ 5) പക്ഷേ, ലോകത്തിലെ അഭയാർഥികളിൽ 35 ശതമാനവും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ചില വിദഗ്ധർ കരുതുന്നത്. പീഡനം ഇത്ര വിപുലവ്യാപകം ആയിത്തീർന്നിട്ടുള്ളത് എന്തുകൊണ്ടാണ്? അതിന്റെ ബലിയാടുകളെ അത് എപ്രകാരമാണു ബാധിക്കുന്നത്? അവരെ എങ്ങനെയാണു സഹായിക്കാൻ കഴിയുക?
അനന്തരഫലങ്ങൾ
പീഡനത്തിന്റെ ബലിയാടുകളിൽ അനേകർ തങ്ങളുടെ നാട് ഉപേക്ഷിച്ചു മറ്റെവിടെയെങ്കിലും പോയി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിൽ ഒട്ടും അതിശയമില്ല. എന്നാൽ, വേറൊരിടത്തേക്കു മാറിത്താമസിച്ചു എന്നുവെച്ച് അവരുടെ മാനസികവും ശാരീരികവുമായ ദുരിതങ്ങൾക്ക് അറുതി വരുന്നില്ല. ഉദാഹരണത്തിന്, തന്റെ ബന്ധുമിത്രാദികളെ പീഡനമേൽക്കുന്നതിൽനിന്നു സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം അയാളുടെ ഉള്ളിൽ നീറിപ്പുകയുന്നുണ്ടാകാം. താൻ കണ്ടുമുട്ടുന്നവരെല്ലാം ഒറ്റുകാരായിരിക്കുമോ എന്ന പേടി നിമിത്തം അയാൾക്ക് ആളുകളിലുള്ള വിശ്വാസംതന്നെ നഷ്ടമായേക്കാം. “പീഡനത്തിനു ബലിയാടായ ഒരു വ്യക്തി എന്നും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കാനേ ശ്രമിക്കൂ. അയാൾക്കു ലോകത്തിലുള്ള വിശ്വാസം എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു” എന്ന് എഴുത്തുകാരനായ കാർസ്റ്റെൻ ജെൻസൺ പറയുന്നു.
ഇതിന്റെയെല്ലാം ഫലമോ? ശാരീരികവും മാനസികവുമായ പരിക്കുകൾ ഒരുപോലെ അയാളെ കാർന്നുതിന്നുന്ന ഈ സ്ഥിതിവിശേഷം പീഡനത്തിന് ഇരയായ ആ വ്യക്തിയെയും അയാളെ സഹായിക്കാൻ ശ്രമിക്കുന്നവരെയും ഒരുപോലെ കുഴപ്പിച്ചു കളഞ്ഞേക്കാം. ശാരീരികമായ ക്ഷതങ്ങൾ ചിലപ്പോൾ പെട്ടെന്നു ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞേക്കും. എന്നാൽ മനസ്സിനേറ്റ മുറിവിന്റെ കാര്യം അങ്ങനെയല്ല. ഡോ. ജെനെഫ്കെ ഇപ്രകാരം സമ്മതിക്കുന്നു: “തുടക്കത്തിൽ ഞങ്ങൾ കരുതിയത്, ‘ശരീരത്തിലെ മുറിവ് വെച്ചുകെട്ടിയാൽ പിന്നെ എല്ലാം നേരെയായിക്കൊള്ളും’ എന്നാണ്. എന്നാൽ, പീഡനം അവരുടെ മനസ്സിനേൽപ്പിച്ച മുറിവാണ് അവരെ കാർന്നുതിന്നുന്നത് എന്നു ഞങ്ങൾക്കു പെട്ടെന്നു തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു.” എന്നാൽ, ഡോ. ജെനെഫ്കെ ഇങ്ങനെയും കൂട്ടിച്ചേർത്തു: “പീഡനത്തിന് ഇരയായി വർഷങ്ങൾ കഴിഞ്ഞാൽ പോലും, ബലിയാടുകളുടെ മാനസിക സംഘർഷത്തിന് അയവു വരുത്താനും അവരെ സഹായിക്കാനും സാധിക്കും എന്നു മനസ്സിലാക്കിയപ്പോൾ ഞങ്ങൾ അമ്പരന്നുപോയി.”
പീഡനത്തിന് ഇരയായ അഭയാർഥികളെ ചികിത്സിക്കുന്നതിന് ഡോ. ജെനെഫ്കെയുടെയും ഡെന്മാർക്കുകാരായ മറ്റു ഡോക്ടർമാരുടെയും നേതൃത്വത്തിൽ കോപ്പെൻഹേഗനിലെ നാഷണൽ ഹോസ്പിറ്റലിൽ ഒരു ചെറിയ യൂണിറ്റ് 1982-ൽ പ്രവർത്തനം ആരംഭിച്ചു. ഈ എളിയ തുടക്കത്തിൽ നിന്ന് അത്, പീഡനത്തിന് ഇരയായവർക്കു വേണ്ടിയുള്ള അന്തർദേശീയ പുനരധിവാസ സമിതി (IRCT) എന്ന ആഗോളശൃംഖലയായി വളർന്നിരിക്കുന്നു. ഈ സമിതി കോപ്പെൻഹേഗനിലുള്ള ആസ്ഥാനത്തു നിന്ന് ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നു. പീഡനത്തിന്റെ ബലിയാടുകളെ ചികിത്സിക്കേണ്ട വിധം സംബന്ധിച്ച് വർഷങ്ങളിലൂടെ ഈ സമിതി ധാരാളം കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.
പിന്തുണ നൽകേണ്ട വിധം
തങ്ങളുടെ അനുഭവങ്ങളെ കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നത് പീഡനത്തിന് ഇരകളായവർക്ക് മിക്കപ്പോഴും ഗുണം ചെയ്തേക്കാം. ഐആർസിറ്റി-യുടെ ഒരു വിജ്ഞാന പത്രിക ഇങ്ങനെ പറയുന്നു: “ഏതാണ്ട് 20 വർഷം മുമ്പ്, പീഡനത്തിന് ഇരകളായിരുന്നവർ പലപ്പോഴും രണ്ടർഥത്തിൽ ആ പീഡനം അനുഭവിക്കേണ്ടി വന്നു. ഒന്ന്, ശാരീരികമോ മാനസികമോ ആയ പീഡനം. രണ്ട്, അവർക്ക് അതേക്കുറിച്ചു സംസാരിക്കാൻ സാധിക്കാതെ വന്നത്.”
പീഡനം പോലെ ഭീതിദമായ വിഷയങ്ങളെ കുറിച്ചു സംസാരിക്കുന്നത് അത്ര സുഖമുള്ള ഒരു കാര്യമല്ല എന്നതു സത്യം തന്നെ. എന്നാൽ, പീഡനത്തിന് ഇരയായ വ്യക്തിക്ക്, നടന്നതെല്ലാം ഒരു സുഹൃത്തിനോടു തുറന്നു പറയണം എന്നാഗ്രഹമുണ്ട് എന്നിരിക്കട്ടെ. സുഹൃത്ത് പക്ഷേ ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്നില്ലെങ്കിലോ? മറ്റേ വ്യക്തി നിരാശയുടെ നിലയില്ലാക്കയത്തിലേക്ക് കൂടുതൽ ആണ്ടുപോയേക്കാം. അതുകൊണ്ട്, മറ്റുള്ളവർ തന്നെ കുറിച്ച് കരുതുന്നു എന്നതു സംബന്ധിച്ച് അയാൾക്ക് ഉറപ്പു ലഭിക്കേണ്ടതു പ്രധാനമാണ്. എന്നാൽ, മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാതിരിക്കാൻ സദൃശവാക്യങ്ങൾ 17:17; 1 തെസ്സലൊനീക്യർ 5:14, NW.
ശ്രദ്ധിക്കണം. കാര്യങ്ങൾ ആരോടെങ്കിലും തുറന്നുപറയണോ വേണ്ടയോ, ഇനി പറയണമെന്നു തീരുമാനിച്ചാൽ തന്നെ അത് ആരോട്, എപ്പോൾ പറയണം എന്നിവ സംബന്ധിച്ചൊക്കെ ആത്യന്തികമായി തീരുമാനിക്കേണ്ടത് ബലിയാടായ വ്യക്തി തന്നെയാണ്.—പീഡനം ഒരാളെ ശാരീരികവും മാനസികവുമായി എങ്ങനെ ബാധിക്കുന്നു എന്നതിന് ഒരേപോലെ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യം മിക്ക വിദഗ്ധരും എടുത്തു പറയുന്നു. ബലിയാടുകളിൽ ചിലർക്ക് സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ വിദഗ്ധ സഹായം കൂടിയേ തീരൂ. ചികിത്സാ സമീപനങ്ങളിൽ ശ്വസന വ്യായാമങ്ങളും ആശയവിനിമയ സംബന്ധമായ അഭ്യസനവും ഉൾപ്പെടുന്നു. a ബലിയാടായ വ്യക്തിക്കു തോന്നുന്ന നാണക്കേട് ഇല്ലാതാക്കുക എന്നതു സാധാരണഗതിയിൽ ആദ്യംതന്നെ ചെയ്യേണ്ട സംഗതികളിൽ പെടുന്നു. പലതവണ ബലാത്സംഗം ചെയ്യപ്പെടുകയും പ്രഹരമേൽക്കേണ്ടിവരികയും ചെയ്ത ഒരു സ്ത്രീയോട് ഒരു ചികിത്സക ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്കു നാണക്കേട് തോന്നുന്നത് സ്വാഭാവികമാണ്. അതു മനസ്സിലാക്കാവുന്നതുമാണ്. പക്ഷേ, നിങ്ങൾക്കല്ല, നിങ്ങളോട് ഇതു ചെയ്തവർക്കാണ് അതു തോന്നേണ്ടത്.”
തടങ്കൽപ്പാളയങ്ങളെ അതിജീവിച്ചവർ
രണ്ടാം ലോകമഹായുദ്ധകാലത്ത്, ദശലക്ഷക്കണക്കിന് ആളുകളാണ് ഹിറ്റ്ലറുടെ തടങ്കൽപ്പാളയങ്ങളിൽ അതിനീചമായ കൊടുംക്രൂരതകൾക്കു വിധേയരായത്. തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ തള്ളിപ്പറയാൻ കൂട്ടാക്കാഞ്ഞതിന്റെ പേരിൽ ഉപദ്രവം സഹിക്കേണ്ടിവന്ന ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരം പരിശോധനാകരമായ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ നിസ്സംശയമായും വിശ്വാസം അവരെ സഹായിച്ചു. എങ്ങനെ?
തടങ്കൽപ്പാളയങ്ങളിൽ ആകുന്നതിനു മുമ്പ്, ഈ ക്രിസ്ത്യാനികൾ ദൈവവചനം ശ്രദ്ധാപൂർവം പഠിക്കുമായിരുന്നു. അതുകൊണ്ട്, പരിശോധനകൾ നേരിട്ടപ്പോൾ അവർ അന്ധാളിച്ചു പോയില്ല എന്നുമാത്രമല്ല, തങ്ങൾക്കു വന്നുപെട്ട ദുരിതങ്ങൾ പെട്ടെന്ന് അവസാനിക്കാത്തതിൽ അവർ ദൈവത്തെ പഴിച്ചുമില്ല. ദൈവം എന്തുകൊണ്ടു ദുഷ്ടത അനുവദിക്കുന്നു എന്നും തന്റെ നിശ്ചിത സമയത്ത് അവൻ ദുഷ്ടതയ്ക്ക് എപ്രകാരം അറുതി വരുത്തുമെന്നും ബൈബിൾ പഠനത്തിലൂടെ അവർ മനസ്സിലാക്കിയിരുന്നു. യഹോവ “ന്യായപ്രിയനാ”ണ് എന്നും മനുഷ്യർ തങ്ങളുടെ സഹജീവികളെ ഉപദ്രവിക്കുമ്പോൾ അത് അവനെ അങ്ങേയറ്റം അസഹ്യപ്പെടുത്തുന്നു എന്നും അവർ മനസ്സിലാക്കിയിരുന്നു.—സങ്കീർത്തനം 37:28; സെഖര്യാവു 2:8, 9.
തടങ്കൽപ്പാളയങ്ങളെ അതിജീവിച്ചവരിൽ അനേകർക്കും തങ്ങളുടെ അഗ്നിപരീക്ഷയുടെ വേദനാജനകമായ അനന്തരഫലങ്ങളോടു പൊരുത്തപ്പെടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ചെയ്യവെ, അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റിയത് അവരെ വളരെയധികം ശക്തിപ്പെടുത്തിയിരിക്കുന്നു. ഒരു റോമൻ ജയിലിൽ കഷ്ടമനുഭവിക്കുന്ന സമയത്ത്—വളരെയധികം ഉത്കണ്ഠാകുലമായ ഒരു സാഹചര്യമായിരുന്നു അതെന്ന കാര്യത്തിൽ സംശയമില്ല—അവൻ തന്റെ സഹവിശ്വാസികൾക്ക് ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു [“ഉത്കണ്ഠപ്പെടരുത്,” NW]; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 1:13; 4:6, 7.
ബൈബിൾ പഠനത്തിലൂടെ, ഭൂമിയെ ഒരു പറുദീസയാക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെ കുറിച്ച് ഈ ദൃഢവിശ്വസ്തതാപാലകർ മനസ്സിലാക്കിയിരിക്കുന്നു. പീഡനം പോലുള്ള അതിനീചമായ പ്രവർത്തനങ്ങളുടെ വേദനിപ്പിക്കുന്ന പരിണതഫലങ്ങൾ ഒടുവിൽ തുടച്ചുനീക്കപ്പെടും.
യഹോവയുടെ സാക്ഷികൾ ഈ ബൈബിളധിഷ്ഠിത പ്രത്യാശ 230-ലധികം രാജ്യങ്ങളിൽ തങ്ങളുടെ അയൽക്കാരുമായി പങ്കുവെക്കുന്നു. ഇന്നത്തെ പ്രക്ഷുബ്ധ ലോകത്തിൽ, മനുഷ്യത്വത്തിനു നിരക്കാത്ത പ്രവർത്തനങ്ങൾ മൂലം യാതന അനുഭവിച്ചിട്ടുള്ള അനവധിപേരെ അവർ കണ്ടുമുട്ടുന്നു. പീഡനത്തിന് ഇരയായവരോട് യഹോവയുടെ സാക്ഷികൾ ഒരു ഭാസുരമായ ഭാവി ഉറപ്പുനൽകുന്ന ബൈബിൾ വാഗ്ദാനത്തെ കുറിച്ചു പറയുന്നു. പീഡനം ഒരു കഴിഞ്ഞകാല സംഭവമായി മാറുന്ന ആ നല്ല ഭാവിയെ കുറിച്ചുള്ള സുവാർത്ത പരത്തുന്നതിൽ അവർ എത്ര സന്തോഷമുള്ളവരാണ്!—യെശയ്യാവു 65:17; വെളിപ്പാടു 21:4, 5.
[അടിക്കുറിപ്പ്]
a ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ഉണരുക! ശുപാർശ ചെയ്യുന്നില്ല. എന്നാൽ, തങ്ങൾ സ്വീകരിക്കുന്ന ഏതു ചികിത്സയും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ആണെന്ന കാര്യം ക്രിസ്ത്യാനികൾ ഉറപ്പാക്കേണ്ടതുണ്ട്.
[24-ാം പേജിലെ ആകർഷകവാക്യം]
“ആരെയും പീഡനത്തിന്, അല്ലെങ്കിൽ ക്രൂരവും മനുഷ്യത്വത്തിനു നിരക്കാത്തതും ആത്മാഭിമാനത്തെ ഇടിച്ചുതാഴ്ത്തുന്നതുമായ ശിക്ഷയ്ക്ക്/പെരുമാറ്റത്തിന് വിധേയരാക്കാൻ പാടുള്ളതല്ല.”—ആർട്ടിക്കിൾ 5, സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം
[25-ാം പേജിലെ ചതുരം]
നിങ്ങൾക്കു സഹായിക്കാനാകുന്ന വിധം
പീഡനത്തിന്റെ ഫലങ്ങളിൽ നിന്നു മുക്തി നേടിക്കൊണ്ടിരിക്കുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ, ചുവടെ ചേർത്തിരിക്കുന്ന നിർദേശങ്ങൾ നിങ്ങൾക്കു സഹായകമായേക്കാം:
● സമാനുഭാവം കാട്ടുക. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “നിങ്ങളുടെ നാട്ടിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. എങ്ങനെയാണ് നിങ്ങൾ പൊരുത്തപ്പെടുന്നത്?”—മത്തായി 7:12; റോമർ 15:1.
● ആ വ്യക്തിയുടെ സ്വകാര്യജീവിതത്തിൽ തലയിടുകയോ സഹായം കൊടുത്തേ അടങ്ങൂ എന്ന മട്ടിൽ പെരുമാറുകയോ ചെയ്യരുത്. പകരം, ദയയും പരിഗണനയും ഉള്ളവരായിരിക്കുക. ശ്രദ്ധിക്കാൻ ഒരുക്കമുള്ള ഒരു മനസ്സ് നിങ്ങൾക്കുണ്ട് എന്ന കാര്യം ആ വ്യക്തി അറിയട്ടെ.—യാക്കോബ് 1:19.
● സഹായം കൊണ്ട് അയാളെ വീർപ്പുമുട്ടിക്കരുത്. ദുരിതമനുഭവിക്കുന്ന വ്യക്തിയുടെ ആത്മാഭിമാനത്തെയും സ്വകാര്യതയെയും മാനിക്കുക. പീഡനത്തിന് ഇരയായ വ്യക്തിയുടെ ദുഃഖഭാരം പങ്കുവെക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം, അല്ലാതെ അതു മുഴുവൻ ഏറ്റെടുക്കുക എന്നതായിരിക്കരുത്.