രക്തപ്പകർച്ച—വിവാദങ്ങൾ നിറഞ്ഞ ഒരു നീണ്ട ചരിത്രം
രക്തപ്പകർച്ച—വിവാദങ്ങൾ നിറഞ്ഞ ഒരു നീണ്ട ചരിത്രം
“അരുണ രക്താണുക്കളെ ഒരു പുതിയ ഔഷധത്തിന്റെ രൂപത്തിൽ ഇന്നു പുറത്തിറക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിനു ലൈസൻസ് കിട്ടാൻ വലിയ ബുദ്ധിമുട്ടായിരിക്കും.”—ഡോ. ജെഫ്റി മക്കല്ലോ.
വർഷം 1667, ശൈത്യകാലം. അക്രമാസക്ത സ്വഭാവമുണ്ടായിരുന്ന ആന്റ്വൊൻ മൊർവ എന്ന ഭ്രാന്തനെ ഫ്രാൻസിലെ ലൂയി പതിന്നാലാമൻ രാജാവിന്റെ വൈദ്യനായ ഷാൻ-ബാറ്റിസ്റ്റ് ഡെനിയുടെ അടുക്കൽ കൊണ്ടുവന്നു. വൈദ്യശ്രേഷ്ഠനായ ഡെനിയുടെ പക്കൽ മൊർവയുടെ ഭ്രാന്തിനു പറ്റിയ “ചികിത്സ” ഉണ്ടായിരുന്നു—അയാളുടെ ശരീരത്തിൽ പശുക്കിടാവിന്റെ രക്തം കയറ്റുക. അത് അയാളെ ശാന്തനാക്കുമെന്ന് ഡെനി കരുതി. എന്നാൽ വിചാരിച്ചതുപോലെ അത് മൊർവയ്ക്കു ഗുണം ചെയ്തില്ല. രണ്ടാമത്തെ പ്രാവശ്യം രക്തം കയറ്റിയപ്പോൾ നില മെച്ചപ്പെട്ടെങ്കിലും താമസിയാതെ വീണ്ടും അയാൾക്കു ഭ്രാന്ത് ഉണ്ടായി. അധികം കഴിയുന്നതിനു മുമ്പ് ആ ഫ്രഞ്ചുകാരൻ മരിച്ചു.
ആർസെനിക് വിഷബാധ മൂലമാണ് മൊർവ മരിച്ചത് എന്നു പിന്നീട് നിർണയിക്കപ്പെട്ടെങ്കിലും മൃഗരക്തം ഉപയോഗിച്ചുള്ള ഡെനിയുടെ പരീക്ഷണങ്ങൾ ഫ്രാൻസിൽ വലിയ വിവാദം സൃഷ്ടിച്ചു. ഒടുവിൽ 1670-ൽ ഈ ചികിത്സാരീതി നിരോധിക്കപ്പെട്ടു. കാലാന്തരത്തിൽ ഇംഗ്ലണ്ടിന്റെ നിയമസഭയും എന്തിന് പാപ്പാ പോലും അതു നിരോധിച്ചു. പിന്നീടുള്ള 150 വർഷത്തേക്ക് രക്തപ്പകർച്ച വിസ്മൃതിയുടെ പുകമറയ്ക്കുള്ളിലായിരുന്നു.
ആദ്യകാല അപകടങ്ങൾ
19-ാം നൂറ്റാണ്ടിൽ രക്തപ്പകർച്ച ഒരു തിരിച്ചുവരവു നടത്തി. ഇംഗ്ലീഷുകാരനായ ജെയിംസ് ബ്ലൻഡെൽ എന്ന സൂതിശാസ്ത്രവിദഗ്ധനാണ് (obstetrician) ഇതിനു നേതൃത്വം നൽകിയത്. രക്തപ്പകർച്ചയ്ക്കായി മികച്ച രീതികളും മുന്തിയതരം ഉപകരണങ്ങളുമായി രംഗത്തെത്തിയ ബ്ലൻഡെൽ മനുഷ്യ രക്തം മാത്രമേ ഇതിന് ഉപയോഗിക്കാവൂ എന്നു നിഷ്കർഷിച്ചു. അങ്ങനെ ഈ ചികിത്സാരീതിയിലേക്കു വീണ്ടും ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
എന്നാൽ 1873-ൽ പോളണ്ടുകാരനായ എഫ്. ഗെസെല്ലിയുസ് എന്ന ഡോക്ടർ നടത്തിയ ഭീതിദമായ ഒരു കണ്ടെത്തൽ രക്തപ്പകർച്ചയുടെ പുനരുദ്ധാരണത്തെ മന്ദീഭവിപ്പിച്ചു: പകുതിയിലധികം രക്തപ്പകർച്ചകളും മരണത്തിന് ഇടയാക്കിയിരിക്കുന്നു. അതോടെ പ്രഗത്ഭരായ ചികിത്സകർ ഈ ചികിത്സാ രീതിക്കെതിരെ വിമർശനങ്ങൾ തൊടുത്തുവിടാൻ തുടങ്ങി. രക്തപ്പകർച്ചയുടെ പ്രചാരം വീണ്ടും ക്ഷയിച്ചു.
പിന്നീട് 1878-ൽ, ഫ്രഞ്ചുകാരനായ ഷൊർഷ് ഓയെം എന്ന ചികിത്സകൻ ഒരു ലവണ ലായനി കണ്ടുപിടിച്ചു. അത് രക്തത്തിനു പകരമായി ഉപയോഗിക്കാൻ കഴിയും എന്ന് അദ്ദേഹം അവകാശപ്പെട്ടു. രക്തത്തിൽനിന്നു വ്യത്യസ്തമായി ലവണ ലായനിക്ക് പാർശ്വഫലങ്ങൾ ഉണ്ടായിരുന്നില്ല, അതു കട്ടപിടിക്കുകയുമില്ല. കൂടാതെ, അത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകാനും എളുപ്പമായിരുന്നു. അങ്ങനെ, ഓയെമിന്റെ ലവണ ലായനി വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. എന്നാൽ വൈരുദ്ധ്യമെന്നു പറയട്ടെ, താമസിയാതെ രക്തപ്പകർച്ചയോടുള്ള പ്രതിപത്തി വീണ്ടും വളർന്നുവന്നു. കാരണം?
1900-ാമാണ്ടിൽ ഓസ്ട്രിയക്കാരനായ കാൾ ലാൻഡ്സ്റ്റൈനർ എന്ന രോഗവിജ്ഞാനി രക്തത്തിനു പല
ഗ്രൂപ്പുകൾ ഉള്ളതായി കണ്ടെത്തി. ഒരു ഗ്രൂപ്പിൽപ്പെട്ട രക്തം എപ്പോഴും മറ്റൊരു ഗ്രൂപ്പിൽപ്പെട്ട രക്തവുമായി ചേർന്നുകൊള്ളണമെന്നില്ലെന്നും അദ്ദേഹം മനസ്സിലാക്കി. പണ്ടു നടത്തിയ രക്തപ്പകർച്ചകളിൽ അധികവും ദുരന്തത്തിൽ കലാശിച്ചതിൽ അതിശയിക്കാനില്ല! എന്നാൽ ഇപ്പോൾ ആ സ്ഥിതിവിശേഷത്തിനു മാറ്റം വരുത്താൻ കഴിയുമെന്നായി, അതിന് ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പുകൾ ചേരുന്നവയാണോ എന്ന് ഉറപ്പുവരുത്തുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഈ അറിവിന്റെ വെളിച്ചത്തിൽ ചികിത്സകർ രക്തപ്പകർച്ചയിലുള്ള തങ്ങളുടെ വിശ്വാസം പുതുക്കി—ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്തുതന്നെ.രക്തപ്പകർച്ചയും യുദ്ധവും
ഒന്നാം ലോകമഹായുദ്ധ കാലത്ത്, അടിയന്തിര സാഹചര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും മുറിവേറ്റ സൈനികർക്ക് രക്തം കുത്തിവെക്കുന്നതു പതിവായി. രക്തം പെട്ടെന്ന് കട്ടപിടിക്കും എന്നതിനാൽ അതു പടക്കളത്തിൽ എത്തിക്കുക എന്നത് അന്ന് തികച്ചും അസാധ്യമായിരുന്നു. എന്നാൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ന്യൂയോർക്ക് നഗരത്തിലെ മൗണ്ട് സൈനായി ആശുപത്രിയിലെ ഡോ. റിച്ചർഡ് ലൂയിസൺ, രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഒരു പദാർഥമായ സോഡിയം സിട്രേറ്റ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പരീക്ഷണം വിജയകരമായിരുന്നു. ആവേശജനകമായ ഈ മുന്നേറ്റത്തെ ചില ഡോക്ടർമാർ ഒരു അത്ഭുതം തന്നെയായിട്ടാണു വീക്ഷിച്ചത്. “സൂര്യനെ നിശ്ചലാവസ്ഥയിൽ ആക്കിയതുപോലെ ആയിരുന്നു അത്” എന്ന് ഒരു പ്രഗത്ഭ ചികിത്സകനായിരുന്ന ഡോ. ബെർട്രാം എം. ബെർൺഹൈം എഴുതി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് രക്തപ്പകർച്ചയ്ക്ക് വർധിച്ച ആവശ്യം ഉണ്ടായിരുന്നു. “ഇപ്പോൾത്തന്നെ രക്തം നൽകുക,” “നിങ്ങളുടെ രക്തത്തിന് അയാളെ രക്ഷിക്കാൻ കഴിയും,” “അദ്ദേഹം തന്റെ രക്തം നൽകി. നിങ്ങൾ നിങ്ങളുടേതു നൽകുമോ?” എന്നിങ്ങനെയുള്ള വാചകങ്ങളോടു കൂടിയ പോസ്റ്ററുകൾ എവിടെയും കാണാമായിരുന്നു. രക്തം ദാനം ചെയ്യാനുള്ള ആഹ്വാനത്തോട് വലിയ തോതിലുള്ള പ്രതികരണം ഉണ്ടായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഐക്യനാടുകളിൽ ഏതാണ്ട് 1,30,00,000 യൂണിറ്റ് രക്തം ദാനം ചെയ്യപ്പെട്ടു. ലണ്ടനിലാണെങ്കിൽ 2,60,000 ലിറ്ററിലധികം രക്തം ശേഖരിച്ച് വിതരണം ചെയ്യപ്പെട്ടതായി
കണക്കാക്കപ്പെടുന്നു. എന്നാൽ രക്തപ്പകർച്ചകൾ ആരോഗ്യസംബന്ധമായ നിരവധി അപകടങ്ങൾക്ക് ഇടയാക്കുന്നതായി പെട്ടെന്നുതന്നെ തെളിഞ്ഞു.രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ചികിത്സാരംഗത്ത് ഉണ്ടായിട്ടുള്ള വലിയ മുന്നേറ്റങ്ങൾ, മുമ്പ് സങ്കൽപ്പിക്കാൻപോലും കഴിയാതിരുന്നതരം ശസ്ത്രക്രിയകൾ സാധ്യമാക്കിത്തീർത്തു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അടിസ്ഥാന സംഗതിയായി ഡോക്ടർമാർ രക്തപ്പകർച്ചയെ വീക്ഷിക്കാൻ തുടങ്ങി. തത്ഫലമായി, രക്തവിതരണം പ്രതിവർഷം കോടിക്കണക്കിനു ഡോളർ മറിയുന്ന ഒരു ആഗോള വ്യവസായം ആയിത്തീർന്നു.
എന്നാൽ താമസിയാതെ രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട രോഗങ്ങൾ തലപൊക്കാൻ തുടങ്ങി. ഉദാഹരണത്തിന് കൊറിയൻ യുദ്ധ കാലത്ത് പ്ലാസ്മ പകർച്ചയ്ക്കു വിധേയരായവരിൽ ഏതാണ്ട് 22 ശതമാനം ആളുകൾക്ക്—രണ്ടാം ലോകമഹായുദ്ധകാലത്തെ അപേക്ഷിച്ച് ഏതാണ്ട് മൂന്നിരട്ടി പേർക്ക്—ഹെപ്പറ്റൈറ്റിസ് പിടിപെട്ടു. 1970-കളോടെ പ്രതിവർഷം 3,500 പേർ രക്തപ്പകർച്ചയിലൂടെ ഹെപ്പറ്റൈറ്റിസ് പിടിപെട്ട് മരിക്കുമെന്ന് യു.എസ്. രോഗനിയന്ത്രണ കേന്ദ്രങ്ങൾ കണക്കാക്കി. ഈ സംഖ്യ പതിന്മടങ്ങ് ഉയർന്നതായിരിക്കുമെന്നു മറ്റു ചിലർ പറയുകയുണ്ടായി.
രക്തപരിശോധന മെച്ചപ്പെടുത്തുകയും രക്ത ദാതാക്കളെ കൂടുതൽ ശ്രദ്ധയോടെ തിരഞ്ഞെടുക്കാൻ തുടങ്ങുകയും ചെയ്തതോടെ ഹെപ്പറ്റൈറ്റിസ്-ബി-യുടെ വ്യാപനം കുറയുകതന്നെ ചെയ്തു. എന്നാൽ, പുതിയ ഒരിനം വൈറസ്—ഹെപ്പറ്റൈറ്റിസ്-സി—ചില അവസരങ്ങളിൽ മരണത്തിനുപോലും ഇടയാക്കിക്കൊണ്ട് തേർവാഴ്ച നടത്തുകയുണ്ടായി. നാൽപ്പതു ലക്ഷം അമേരിക്കക്കാരെ ഈ വൈറസ് പിടികൂടിയെന്നും അവരിൽ ഏതാനും ലക്ഷങ്ങളുടെ കാര്യത്തിൽ അതു സംഭവിച്ചത് രക്തപ്പകർച്ചയിലൂടെ ആയിരുന്നെന്നും കണക്കാക്കപ്പെടുന്നു. കാലക്രമത്തിൽ, ഹെപ്പറ്റൈറ്റിസ്-സി-യുടെ വ്യാപനം കുറയ്ക്കാൻ അതിസൂക്ഷ്മമായ രക്തപരിശോധനയ്ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും പുതിയ അപകടങ്ങൾ പ്രത്യക്ഷപ്പെടുമെന്നും അവ മനസ്സിലാക്കി വരുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കുമെന്നും ചിലർ ഭയക്കുന്നു.
മറ്റൊരു ദൂഷ്യാരോപണം: എച്ച്ഐവി ബാധിത രക്തം
എയ്ഡ്സിനു കാരണമായ എച്ച്ഐവി വൈറസിന്റെ സാന്നിധ്യവും രക്തത്തെ മലിനീകൃതമാക്കുമെന്ന് 1980-കളിൽ കണ്ടെത്തി. തങ്ങൾ വിതരണം ചെയ്യുന്ന രക്തത്തിൽ ഒരുപക്ഷേ ഇത്തരം രോഗാണുക്കൾ ഉണ്ടായിരിക്കാം എന്ന വസ്തുത കണക്കിലെടുക്കാൻ ആദ്യമൊക്കെ രക്തബാങ്കുകാർ തയ്യാറായില്ല. വാസ്തവത്തിൽ, അവരിൽ പലരും എച്ച്ഐവി ഭീഷണിയെ ആദ്യം സംശയത്തോടെയാണു വീക്ഷിച്ചത്. ഡോ. ബ്രൂസ് ഇവാറ്റ് പറയുന്നതുപോലെ “ഒരു വ്യക്തി മരുഭൂമിയിൽ അലഞ്ഞുനടന്നിട്ടു വന്ന് ‘ഞാൻ ഒരു ഭൗമേതര ജീവിയെ കണ്ടു’ എന്നു പറയുന്നതുപോലെയായിരുന്നു അത്. അതിനെ കുറിച്ചു കേട്ടെങ്കിലും അവർ അതു വിശ്വസിച്ചില്ല.”
എന്നിരുന്നാലും, എച്ച്ഐവി ബാധിത രക്തത്തെ കുറിച്ചുള്ള വാർത്തകൾ പല രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്രാൻസിൽ, 1982-നും 1985-നും ഇടയ്ക്ക് രക്തപ്പകർച്ചയ്ക്കു വിധേയരായവരിൽ 6,000 മുതൽ 8,000 വരെ പേർക്ക് അതു മുഖാന്തരം എച്ച്ഐവി ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 10 ശതമാനം എച്ച്ഐവി ബാധയ്ക്കും പാകിസ്ഥാനിൽ 40 ശതമാനം എയ്ഡ്സ് കേസിനും കാരണം രക്തപ്പകർച്ചയാണെന്നു കരുതപ്പെടുന്നു. രക്തപരിശോധന മെച്ചപ്പെട്ടിരിക്കുന്നതു കൊണ്ട് ഇന്നു വികസിത രാജ്യങ്ങളിൽ രക്തപ്പകർച്ചയിലൂടെ സംഭവിക്കുന്ന എച്ച്ഐവി ബാധ വിരളമാണ്. എന്നാൽ അത്തരം പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്ത വികസ്വര രാഷ്ട്രങ്ങളിൽ രക്തപ്പകർച്ചയിലൂടെ സംഭവിക്കുന്ന എച്ച്ഐവി ബാധ ഒരു പ്രശ്നമായിത്തന്നെ അവശേഷിക്കുന്നു.
അതുകൊണ്ട്, സമീപ വർഷങ്ങളിൽ രക്തരഹിത ചികിത്സയോടും ശസ്ത്രക്രിയയോടുമുള്ള താത്പര്യം വർധിച്ചിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ ഈ പകര മാർഗങ്ങൾ സുരക്ഷിതമാണോ?
[6-ാം പേജിലെ ചതുരം]
രക്തപ്പകർച്ച—വൈദ്യശാസ്ത്രപരമായ മാനദണ്ഡമൊന്നുമില്ല
ഓരോ വർഷവും ഐക്യനാടുകളിൽ മാത്രം 30,00,000 രോഗികളിൽ 1,10,00,000 യൂണിറ്റിലധികം അരുണരക്താണുക്കളെ കുത്തിവെക്കുന്നുണ്ട്. ആ വലിയ സംഖ്യ കണക്കിലെടുക്കുമ്പോൾ രക്തപ്പകർച്ച സംബന്ധിച്ചു ഡോക്ടർമാർക്ക് കണിശമായ ഒരു മാനദണ്ഡം ഉണ്ടെന്ന് ഒരു വ്യക്തിക്കു തോന്നിയേക്കാം. എങ്കിലും, “രക്തപ്പകർച്ച സംബന്ധിച്ച തീരുമാനങ്ങളെ നയിക്കാനുള്ള” വിവരങ്ങൾ അതിശയിപ്പിക്കുംവിധം കുറവാണെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ അഭിപ്രായപ്പെടുന്നു. രക്തനഷ്ടം നികത്താൻ എന്ത് ഉപയോഗിക്കണമെന്നോ അത് എത്രത്തോളം ഉപയോഗിക്കണമെന്നോ, ഇനി രക്തപ്പകർച്ചയുടെ ആവശ്യംതന്നെ ഉണ്ടോ എന്നതു സംബന്ധിച്ചുപോലുമോ പലരും അങ്ങേയറ്റം വ്യത്യസ്തമായ തീരുമാനങ്ങളാണ് എടുക്കുന്നത്. “രക്തപ്പകർച്ച ആശ്രയിച്ചിരിക്കുന്നത് ഡോക്ടറെയാണ് അല്ലാതെ രോഗിയെ അല്ല,” ആക്റ്റാ ആനെസ്റ്റേസിയൊളൊജിക്കാ ബെൽജിക്കാ വൈദ്യശാസ്ത്ര ജേർണൽ പറയുന്നു. മേൽപ്പറഞ്ഞതു കണക്കിലെടുക്കുമ്പോൾ “66 ശതമാനം രക്തപ്പകർച്ചയും അനുചിതമായി നടത്തപ്പെടുന്നവയാണ്” എന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനഫലം വെളിപ്പെടുത്തിയതിൽ തെല്ലും അത്ഭുതപ്പെടാനില്ല.
[5-ാം പേജിലെ ചിത്രങ്ങൾ]
രണ്ടാം ലോകമഹായുദ്ധ കാലത്ത് രക്തത്തിനു വേണ്ടിയുള്ള വർധിച്ച ആവശ്യം ഉണ്ടായിരുന്നു
[കടപ്പാട്]
Imperial War Museum, London
U.S. National Archives photos