ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
പൊണ്ണത്തടിയുടെ അപകടങ്ങൾ
“യൂറോപ്പിലെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന പൊണ്ണത്തടിയെന്ന പ്രശ്ന”ത്തിന്റെ ഫലമായി പ്രമേഹം, ഹൃദ്രോഗം, മറ്റു രോഗങ്ങൾ എന്നിവയിൽ നാടകീയമായ ഒരു വർധനവ് ഉണ്ടാകുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്നതായി ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. ഇറ്റലിയിലെ മിലാനിൽ നടന്ന, 26 രാജ്യങ്ങളിൽ നിന്നുള്ള വൈദ്യശാസ്ത്ര വിദഗ്ധർ പങ്കെടുത്ത ഒരു യോഗത്തിൽ സംസാരിക്കവെ ഇന്റർനാഷണൽ ഒബീസിറ്റി ടാസ്ക് ഫോഴ്സിന്റെ ചെയർമാൻ ഇങ്ങനെ പറയുകയുണ്ടായി: “ഇത് ഒരു ആഗോള പ്രതിസന്ധിയാണ്. ഈ ഗുരുതര രോഗത്തിന്റെ നിശ്ശബ്ദ വ്യാപനത്തിനും അതിന്റെ ഫലമായി കുതിച്ചുയരുന്ന ആരോഗ്യ സംബന്ധമായ ചെലവുകൾക്കും തടയിടാൻ സത്വര നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. അല്ലാത്തപക്ഷം നാം ഒരു ആരോഗ്യ വിപത്തിനെത്തന്നെ നേരിടേണ്ടി വരും.” എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ജനസംഖ്യയുടെ 40 മുതൽ 50 വരെ ശതമാനം ഇതിനാൽ ബാധിക്കപ്പെട്ടിരിക്കുന്നു. 1980 മുതലുള്ള കാലയളവിൽ, ഇംഗ്ലണ്ടിലെ പൊണ്ണത്തടിയുള്ള സ്ത്രീകളുടെ നിരക്ക് 8 ശതമാനത്തിൽ നിന്ന് 20 ശതമാനമായും പുരുഷന്മാരുടേത് 6 ശതമാനത്തിൽ നിന്നു 17 ശതമാനമായും ഉയർന്നിരിക്കുന്നു. മെയ്യനങ്ങാതെയുള്ള ജീവിത ശൈലിയും കൊഴുപ്പ് അമിതമായുള്ള ആഹാരവും—സമ്പദ്സമൃദ്ധിയിലെ വർധനവുമായി രണ്ടിനും ബന്ധമുണ്ട്—ഇതിനുള്ള കാരണങ്ങളിൽ പെടുന്നതായി പറയപ്പെടുന്നു. അമിതതൂക്കമുള്ള കുട്ടികളുടെ എണ്ണത്തിലെ വർധനവാണ് ഏറ്റവും ഉത്കണ്ഠാജനകം. ‘പൊണ്ണത്തടിയെ കുറിച്ചു പഠിക്കുന്നതിനായുള്ള യൂറോപ്യൻ സമിതി’യുടെ പ്രസിഡന്റായ പ്രൊഫസർ യാപ്പ് സൈഡെൽ പറയുന്നതനുസരിച്ച് “വരും തലമുറയുടെ വലിയൊരു പങ്കും ഇളംപ്രായത്തിൽത്തന്നെ പൊണ്ണത്തടിയും അമിതതൂക്കവും ഉള്ളവരായി തീരുമെന്നതിന്റെ സൂചനകളാണ് കാണുന്നത്.”
ആഗോളവത്കരണത്തിന്റെ ദൂഷ്യവശം
സമ്പദ്വ്യവസ്ഥയുടെ ആഗോളവത്കരണം അനേകം ആളുകൾക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ആഗോള വാണിജ്യ മേഖല സൃഷ്ടിക്കുന്നുണ്ടെങ്കിലും അതോടൊപ്പം അപകടസാധ്യതകളും വർധിക്കുകയാണ് എന്ന് ബ്രിട്ടീഷ് വർത്തമാനപത്രമായ ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. ആഗോള സമ്പദ്വ്യവസ്ഥയിൻ കീഴിൽ, രാഷ്ട്രങ്ങൾക്ക് ഇടയിലുള്ള പരസ്പര ആശ്രയത്വത്തിന്റെ ഫലമായി പ്രത്യക്ഷത്തിൽ ഒറ്റപ്പെട്ട ഒരു സംഭവത്തിനു പോലും—1997-ൽ തായ്ലൻഡിലെ നാണയമായ ബാറ്റിന്റെ മൂല്യം കുറഞ്ഞതു പോലുള്ള ഒന്ന്—ലോകവ്യാപകമായ സാമ്പത്തിക സംഭ്രാന്തിക്കു തിരികൊളുത്താൻ കഴിയും. ദ ഗാർഡിയൻ ഇപ്രകാരം പറയുന്നു: “മുപ്പതു വർഷം മുമ്പ് ലോകത്തിലെ ഏറ്റവും ധനികരായ അഞ്ചിലൊന്നിന്റെയും ഏറ്റവും ദരിദ്രരായ അഞ്ചിലൊന്നിന്റെയും സാമ്പത്തികസ്ഥിതിയുടെ അനുപാതം 30:1 ആയിരുന്നു. 1990 ആയപ്പോഴേക്കും അത് 60:1 ആയി. 74:1 എന്നതാണ് ഇപ്പോഴത്തെ നില. . . . ആഗോളവത്കരണം ഏറ്റവും അധികം പ്രയോജനം ചെയ്തിരിക്കുന്നത് കുറ്റവാളികൾക്കാണ്. അവർ ഇപ്പോൾ മയക്കുമരുന്നുകൾ, ആയുധങ്ങൾ, പെൺവാണിഭം എന്നിവയ്ക്കായി ഈ ആഗോള വാണിജ്യ മേഖലയെ ചൂഷണം ചെയ്യുകയാണ്.”
നിങ്ങൾക്കു ജലദോഷം വരുന്നത് ഒഴിവാക്കാനാകുമോ?
ജലദോഷം പൂർണമായും ഒഴിവാക്കാൻ നിങ്ങൾക്ക് ആകില്ലെങ്കിലും സ്വീകരിക്കാൻ കഴിയുന്ന ചില മുൻകരുതലുകൾ ഉണ്ടെന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ചിലതു താഴെ കൊടുത്തിരിക്കുന്നു: ആൾക്കൂട്ടങ്ങളെ കഴിയുന്നിടത്തോളം ഒഴിവാക്കുകയും ജലദോഷം ഉള്ളവർക്കു കൈ കൊടുക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. കൂടാതെ, കണ്ണും മൂക്കും തിരുമ്മാതിരിക്കുക, കൈ കൂടെക്കൂടെ കഴുകുക. ഇത്തരം മുൻകരുതലുകൾ സഹായകമാണ്, എന്തുകൊണ്ടെന്നാൽ പലപ്പോഴും കൈയിലൂടെയാണ് ജലദോഷത്തിനു കാരണമായ വൈറസുകൾ കണ്ണിലെയും മൂക്കിലെയും ലോലമായ സ്തരങ്ങളിൽ എത്തിച്ചേരുന്നത്. ഒരു പ്രതലത്തിലോ കൈയിലോ ഉള്ള ജലദോഷ വൈറസുകൾ മണിക്കൂറുകളോളം സജീവമായിരുന്നേക്കാം. ജലദോഷമുള്ള ഒരു വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുമ്പും അവ അപ്രത്യക്ഷമായതിനു ശേഷവും കുറച്ചു സമയത്തേക്ക് ജലദോഷം മറ്റുള്ളവരിലേക്കു പകരുന്നതിന് ഇടയാക്കാൻ കഴിയും. സമീകൃത ആഹാരം കഴിക്കുന്നതും കുട്ടികൾ അടുത്തുള്ളപ്പോൾ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നതും മുൻകരുതലുകളിൽ പെടുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ കുട്ടികൾക്ക് വർഷത്തിൽ അഞ്ചു മുതൽ എട്ടു വരെ പ്രാവശ്യം ജലദോഷം വരാറുണ്ട്!
ആഫ്രിക്കക്കാരുടെ മാനസികാരോഗ്യം
ദക്ഷിണാഫ്രിക്കൻ വർത്തമാനപത്രമായ ദ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് “സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ 60 കോടി ജനങ്ങളിൽ പത്തു കോടിയും മാനസിക തകരാറുകൾ ഉള്ളവരാണെന്ന് കണക്കുകൾ കാണിക്കുന്നു.” ഞെട്ടിക്കുന്ന ഈ സംഖ്യക്കു പിന്നിലെ മുഖ്യ ഘടകങ്ങൾ യുദ്ധവും ദാരിദ്ര്യവുമാണ് എന്ന് ലോക ആരോഗ്യസംഘടന അഭിപ്രായപ്പെടുന്നു. കൂട്ടുകുടുംബത്തിൽ നിന്നുള്ള പിന്തുണ കുറഞ്ഞുവരുന്നതാണ് മറ്റൊരു ഘടകം. നൈജീരിയയിലെ പ്രൊഫസർ മൈക്കൽ ഓലാട്ടാവൂര പറയുന്നതനുസരിച്ച് ഈ “പരമ്പരാഗത ആഫ്രിക്കൻ സുരക്ഷാ വല” പാശ്ചാത്യ മൂല്യങ്ങളുടെയും മയക്കുമരുന്നു ദുരുപയോഗത്തിന്റെയും ആഭ്യന്തര കലാപത്തിന്റെയും ഫലമായി ദ്രവിച്ചുവരികയാണ്. കുടുംബാംഗങ്ങൾ തൊഴിൽ തേടി ദൂരദിക്കുകളിലേക്കു പോകുന്നതും ഒരു കാരണമാണ്. “ആഫ്രിക്കൻ ഗവൺമെന്റുകൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ ആരോഗ്യത്തിനു വേണ്ടവിധത്തിൽ ശ്രദ്ധ നൽകുന്നതിനു വിലങ്ങുതടിയാകുകയാണ്,” പ്രൊഫസർ ഓലാട്ടാവൂര പറയുന്നു.
യുദ്ധ പരവതാനികൾ
മെക്സിക്കോ നഗരത്തിലെ ദ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് യുദ്ധത്തിന്റെ കൊടും ഭീകരതകൾ അഫ്ഗാനിസ്ഥാനിൽ അസാധാരണമായ ഒരു കലാ രൂപത്തിലൂടെ ചിത്രീകരിക്കപ്പെടുകയാണ്. കഴിഞ്ഞ 20 വർഷമായി അഫ്ഗാനിസ്ഥാനിലെ നെയ്ത്തുകാർ തങ്ങളുടെ പ്രസിദ്ധമായ പരവതാനികളിൽ യുദ്ധോപകരണങ്ങളുടെ ചിത്രങ്ങൾ നെയ്തുപിടിപ്പിച്ചിരിക്കുന്നു. പരമ്പരാഗത ചിത്രങ്ങളായ പക്ഷികൾ, മസ്ജിദുകൾ, പുഷ്പങ്ങൾ എന്നിവയോടൊപ്പം യന്ത്രത്തോക്കുകളുടെയും കൈബോംബുകളുടെയും ആയുധസജ്ജമായ ടാങ്കുകളുടെയും ചിത്രങ്ങളും അവയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. യുദ്ധോപകരണങ്ങളുടെ ചിത്രങ്ങൾ എല്ലായ്പോഴും ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും പലപ്പോഴും “ഒരു എകെ-47 തോക്കും എകെ-74 തോക്കും തമ്മിൽ വേർതിരിച്ചറിയാൻ” സാധിക്കത്തക്ക വിധം “അവയിലെ ചിത്രങ്ങൾ അത്രയ്ക്കു കൃത്യത” ഉള്ളതാണെന്ന് ഈ രംഗത്തെ ഒരു വിദഗ്ധനായ ബാറി ഓകോണൽ
പറയുന്നു. നെയ്ത്തുകാരിൽ ഭൂരിപക്ഷവും യുദ്ധക്കെടുതികൾക്ക് ഇരകളായ സ്ത്രീകളാണെന്നു പറയപ്പെടുന്നു. തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായാണ് അവർ ഈ അസാധാരണ പരവതാനികളുടെ നെയ്ത്തിനെ കണക്കാക്കുന്നത്.മലിനമായ മഴവെള്ളം
യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ മഴവെള്ളത്തിൽ ഉയർന്ന അളവിൽ കീടനാശിനികൾ ലയിച്ചിരിക്കുന്നതിനാൽ അതു കുടിക്കാൻ കൊള്ളില്ല എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. മഴ കോരിച്ചൊരിയാൻ തുടങ്ങി ഏതാനും മിനിട്ടുകൾക്കുള്ളിൽ എടുക്കുന്ന മഴവെള്ള സാമ്പിളുകളിലെ കീടനാശിനികളുടെ അളവു പലപ്പോഴും യൂറോപ്യൻ യൂണിയനും സ്വിറ്റ്സർലൻഡ് ഗവൺമെന്റും വെച്ചിരിക്കുന്ന സുരക്ഷാ പരിധിയെക്കാൾ വളരെ കൂടുതലാണെന്ന് സ്വിറ്റ്സർലൻഡിലെ രസതന്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. വിളകൾക്ക് അടിക്കുന്ന കീടനാശിനികളാണ് ഇതിനു കാരണം. നീണ്ട വേനലിനു ശേഷമുള്ള പുതുമഴയിലാണ് ഈ വിഷരാസവസ്തുക്കൾ ഏറ്റവും കൂടുതൽ ഉള്ളത്. ഒരു തരം കാൻസറായ നോൺ-ഹോജ്കിൻസ് ലിംഫോമയുടെ നിരക്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശീഘ്ര വർധനവിനെ സ്വീഡിഷ് ഗവേഷകർ വിളകൾക്ക് അടിക്കുന്ന വിവിധയിനം കീടനാശിനികളുടെ വ്യാപകമായ ഉപയോഗവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതുപോലെ, മേൽക്കൂരകളിൽ പാഴ്ചെടികൾ വളരുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ കെട്ടിടങ്ങളുടെ മുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ മലിനീകരിക്കുന്നു.
കൃഷിയുമായി ബന്ധപ്പെട്ട മരണങ്ങൾ
ഓരോ ആഴ്ചയിലും ബ്രിട്ടനിലെ കൃഷിയിടങ്ങളിൽ ഒന്നിലധികം വ്യക്തികൾ കൊല്ലപ്പെടുന്നു. അങ്ങനെ കൃഷി, രാജ്യത്തെ ഏറ്റവും അപകടകരമായ തൊഴിലുകളിൽ ഒന്നായിത്തീർന്നിരിക്കുന്നു എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. 1998-ൽ, ട്രാക്ടറിന്റെ ചക്രങ്ങൾക്കടിയിൽ പെട്ട് ചതഞ്ഞരഞ്ഞ നാലു വയസ്സുള്ള ഒരു കുട്ടിയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ബലിയാട്. ചെരിവുകളിൽ വെച്ച് ട്രാക്ടർ മറിഞ്ഞതു നിമിത്തം വേറെ ഏഴു മരണങ്ങൾ സംഭവിച്ചു. അപകടസാധ്യതയുള്ള എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കാനും കയറ്റത്തിൽ ട്രാക്ടർ ഓടിക്കുന്നതിനു മുമ്പ് സ്ഥിതിഗതികളെല്ലാം പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്താനും ഇപ്പോൾ കർഷകർക്കു മുന്നറിയിപ്പു നൽകിവരുന്നു. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടിവിന്റെ മുഖ്യ കാർഷിക ഇൻസ്പെക്ടറായ ഡേവിഡ് മാറ്റി ഇങ്ങനെ പറഞ്ഞു: “കുറച്ചു സമയമെടുത്ത്, ചെയ്യാൻ പോകുന്ന ജോലിയെപ്പറ്റി ചിന്തിക്കുകയും അൽപ്പം വ്യത്യസ്തമായ ഒരു വിധത്തിൽ അതു ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ഈ ദാരുണസംഭവങ്ങളിൽ മിക്കതും ഒഴിവാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.”
അസാധാരണമായ ഊർജസ്രോതസ്സുകൾ
◼ ന്യൂ കാലിഡോണിയയിലെ ഊവേയാ ദ്വീപിൽ പെട്രോളിയം ഇല്ല. എങ്കിലും, അവിടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ വെളിച്ചെണ്ണ ഉപയോഗിച്ചു വരികയാണ് എന്ന് ഫ്രഞ്ച് മാസികയായ സ്യാൻസ് ഏ ആവെനിർ റിപ്പോർട്ടു ചെയ്യുന്നു. ഫ്രഞ്ചുകാരനായ അലാൻ ലിയനാർ എന്ന എൻജിനീയർ 18 വർഷത്തെ ശ്രമഫലമായി വെളിച്ചെണ്ണ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു എഞ്ചിൻ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഈ എഞ്ചിൻ ഒരു ജനറേറ്ററിനെ പ്രവർത്തിപ്പിക്കുന്നു. ജനറേറ്ററാകട്ടെ, ദ്വീപിലെ 235 കുടുംബങ്ങൾക്ക് കുടിവെള്ളം പ്രദാനം ചെയ്യുന്ന വിലവണീകരണ (ഉപ്പു നീക്കം ചെയ്യൽ) നിലയത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതോർജം ഉത്പാദിപ്പിക്കുന്നു. 165-കിലോവാട്ട് ശേഷിയുള്ള ഇത് ഊർജോത്പാദനത്തിന്റെയും ഇന്ധന ഉപഭോഗത്തിന്റെയും കാര്യത്തിൽ ഡീസൽ എഞ്ചിനുകളോടു കിടപിടിക്കുമെന്ന് ലിയനാർ പറയുന്നു.
◼ അതേസമയം, ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെ കലാലി ഗ്രാമത്തിൽ നടത്തിയ ഒരു പരീക്ഷണത്തിൽ കാളയുടെ കരുത്തു പ്രയോജനപ്പെടുത്തിക്കൊണ്ട് വൈദ്യുതി ഉത്പാദിപ്പിച്ചിരിക്കുന്നു. ഒരു ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ മരുമകളും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നു എന്ന് ന്യൂ ഡൽഹിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഡൗൺ ടു എർത്ത് എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. നാലു കാളകൾ തിരിക്കുന്ന ഒരു ഷാഫ്റ്റ്—ഇത് ഒരു ഗിയർബോക്സുമായി ബന്ധിച്ചിരിക്കുന്നു—ഒരു ചെറിയ ജനറേറ്ററിനെ പ്രവർത്തിപ്പിക്കുന്നു. ജനറേറ്റർ ബാറ്ററികളുമായി ബന്ധിച്ചിരിക്കുന്നു. ഈ ബാറ്ററികളിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന ഒരു മോട്ടറും ധാന്യങ്ങൾ പൊടിക്കുന്ന ഒരു യന്ത്രവും പ്രവർത്തിക്കുന്നു. ഒരു യൂണിറ്റ് വൈദ്യുതി, ഒരു വിൻഡ്മില്ലിന്റെ സഹായത്താൽ ഉത്പാദിപ്പിക്കുമ്പോൾ 40 രൂപയും സോളാർ പാനൽ ഉപയോഗിച്ച് ഉത്പാദിപ്പിക്കുമ്പോൾ 960 രൂപയും ആണു ചെലവ്. എന്നാൽ ഈ പുതിയ രീതിയിൽ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ചെലവാകട്ടെ ഏതാണ്ട് നാലു രൂപ മാത്രമാണെന്ന് ഡൗൺ ടു എർത്ത് പറയുന്നു. എന്നിരുന്നാലും വർഷത്തിൽ മൂന്നു മാസം, പാടത്തു പണിയെടുക്കാൻ ഗ്രാമീണർക്കു കാളകളെ ആവശ്യമുള്ളതിനാൽ അവയെ കിട്ടാത്ത സമയത്തെ ഉപയോഗത്തിനായി ഊർജം ശേഖരിച്ചുവെക്കാനുള്ള ഫലപ്രദമായ ഒരു മാർഗം അന്വേഷിച്ചു കൊണ്ടിരിക്കുകയാണു നിർമാതാക്കൾ.
വിവേകപൂർവം ഭക്ഷണം കഴിക്കൽ
സാധാരണഗതിയിൽ, 10-നും 14-നും ഇടയ്ക്കുള്ള പ്രായത്തിൽ പെൺകുട്ടികൾക്ക് 25 സെന്റിമീറ്റർ പൊക്കം വെക്കുകയും 18 മുതൽ 22 വരെ കിലോഗ്രാം തൂക്കം വർധിക്കുകയും ചെയ്യുന്നു. അതുപോലെ ആൺകുട്ടികൾക്ക്, 12-നും 16-നും ഇടയ്ക്കുള്ള പ്രായത്തിൽ 30 സെന്റിമീറ്ററോളം പൊക്കം വെക്കുകയും 22 മുതൽ 27 വരെ കിലോഗ്രാം തൂക്കം വർധിക്കുകയും ചെയ്യുന്നു. ത്വരിതഗതിയിലുള്ള വളർച്ചയുടെ ഈ കാലഘട്ടത്തിൽ കൗമാരപ്രായക്കാർ തങ്ങളുടെ തൂക്കം നിമിത്തം അസ്വസ്ഥരാകുന്നതും അതു നിയന്ത്രിക്കുന്നതിനെ കുറിച്ച് ഓർത്തു വ്യാകുലപ്പെടുന്നതും സർവസാധാരണം ആണ്. “എന്നാൽ ആഹാരം നിയന്ത്രിക്കുന്നതും കുറയ്ക്കുന്നതും ആരോഗ്യാവഹമായ പരിഹാരമാർഗങ്ങൾ അല്ല, അങ്ങനെ ചെയ്യാൻ ശുപാർശ ചെയ്യപ്പെടുന്നില്ല” എന്ന് ആഹാരക്രമ വിദഗ്ധയായ ലിൻ റോബ്ലിൻ ദ ടൊറന്റോ സ്റ്റാറിൽ എഴുതി. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കാൻ അത് ഇടയാക്കിയേക്കാം എന്നു റോബ്ലിൻ പറയുന്നു. അതുപോലെ വ്യത്യസ്ത ആഹാരക്രമങ്ങൾ തോന്നിയതു പോലെ പരീക്ഷിച്ചു നോക്കുന്നത് “അനാരോഗ്യകരമായ ആഹാരശീലങ്ങൾക്കു വഴിയൊരുക്കുന്നു, ഒടുവിൽ അത് ഗുരുതരമായ ആഹാരശീല വൈകല്യങ്ങളിലേക്കു നയിച്ചേക്കാം.” കൗമാരപ്രായക്കാർക്കു തങ്ങളുടെ ആകാരം സംബന്ധിച്ചു യാഥാർഥ്യബോധത്തോടു കൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കണമെന്നും “വിവേകപൂർവം ഭക്ഷണം കഴിച്ചുകൊണ്ടും വെറുതെ കുത്തിയിരിക്കുന്നതിനു പകരം ചുറുചുറുക്കുള്ളവർ ആയിരുന്നുകൊണ്ടും തങ്ങളിൽത്തന്നെ സംതൃപ്തർ ആയിരുന്നുകൊണ്ടും” ആരോഗ്യകരമായ തൂക്കം കൈവരിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.