ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
വണ്ണം വെക്കൽ “യുവജനങ്ങൾ ചോദിക്കുന്നു . . . വണ്ണത്തെ കുറിച്ചുള്ള ഉത്കണ്ഠ എനിക്ക് എങ്ങനെ ഇല്ലാതാക്കാനാകും?” (മേയ് 22, 1999) എന്ന ലേഖനത്തിനു നിങ്ങൾക്കു ഹൃദയംഗമമായ നന്ദി. കുറച്ചു നാളുകളായി എനിക്ക് എന്റെ ആകാരത്തെയും തൂക്കത്തെയും കുറിച്ചുള്ള ചിന്ത മാത്രമേയുള്ളൂ. കണ്ണാടിയിൽ നോക്കുമ്പോൾ എനിക്കുതന്നെ നാണം തോന്നുന്നു, ഞാനിപ്പോൾ തൂക്കം നോക്കാറേ ഇല്ല. എന്നാൽ, ആന്തരിക മനുഷ്യനാണ് യഥാർഥത്തിൽ പ്രാധാന്യം കൽപ്പിക്കേണ്ടത് എന്ന് ആ ലേഖനം വായിച്ചപ്പോൾ എനിക്കു ബോധ്യമായി.
എൽ. ആർ., ഫ്രാൻസ്
വൈകല്യങ്ങൾ വീൽച്ചെയറിനെ ആശ്രയിച്ചു കഴിയുന്ന ഒരു വ്യക്തിയാണു ഞാൻ. എന്റെ ഭാര്യക്ക് വിട്ടുമാറാത്ത ക്ഷീണരോഗം ഉള്ളതിനാൽ അവൾ കടുത്ത വിഷാദത്തിന് അടിമയാണ്. കനത്ത നഷ്ടം സംഭവിക്കുമ്പോൾ ദുഃഖിക്കുന്നതു സ്വാഭാവികമാണ് എന്ന് “അംഗഹീനർക്കു പ്രത്യാശ” (ജൂൺ 8, 1999) എന്ന ലേഖന പരമ്പര എടുത്തുകാട്ടി. കൂടാതെ, “എല്ലാ വൈകല്യങ്ങളും അപ്രത്യക്ഷമാകുമ്പോൾ” എന്ന ലേഖനത്തിലെ ചിത്രങ്ങൾ, ഭാവിയിൽ ഞങ്ങളുടെ വൈകല്യങ്ങൾ സൗഖ്യമാക്കപ്പെടും എന്നത് ഒരു യാഥാർഥ്യമാണെന്നു തിരിച്ചറിയാൻ എന്നെ സഹായിച്ചു.
സി. ഡബ്ല്യൂ., ഐക്യനാടുകൾ
വെറും നാലു വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ എന്റെ ഇടതു പാദം നഷ്ടപ്പെട്ടു. അടിക്കടിയുണ്ടാകുന്ന വിഷാദത്തെ തരണം ചെയ്യാൻ നിങ്ങളുടെ ലേഖന പരമ്പര എന്നെ സഹായിച്ചു. മുൻവിധി അകറ്റാൻ സഹായിക്കുന്ന ഇത്തരം നല്ല ലേഖനങ്ങൾ ദയവായി തുടർന്നും പ്രസിദ്ധീകരിക്കുക.
എ. ജെ. റ്റി. പി., ബ്രസീൽ
അംഗഹീനർക്കു മറ്റ് ഏതൊരാളെയും പോലെ വികാരവിചാരങ്ങൾ ഉണ്ടെന്നും നോവിച്ചാൽ ഞങ്ങൾക്കും നോവുമെന്നും ആളുകൾ അറിയേണ്ടതുണ്ട്. ചിലപ്പോഴൊക്കെ ആളുകൾ ഏതോ അപൂർവ വസ്തുവിനെ പോലെ അംഗഹീനരെ വീക്ഷിക്കുകയും പരുഷമായ അഭിപ്രായങ്ങൾ തട്ടിവിടുകയും ചെയ്യുന്നു, അല്ലെങ്കിൽ പാടേ അവഗണിക്കുന്നു. അംഗഹീനർ മടയന്മാരോ മടിയന്മാരോ നിസ്സഹായരോ അല്ല. വേണ്ടിവരുന്നപക്ഷം, പാചകം ചെയ്യാനും ശുചിയാക്കാനും സാധനങ്ങൾ വാങ്ങാനും കുടുംബം പുലർത്താനും ജോലിക്കു പോകാനും എന്തിന്, വാഹനം ഓടിക്കാൻ പോലും ഞങ്ങളിൽ അനേകർക്കും സാധിക്കും. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്നെ സഹായിച്ചിരിക്കുന്ന ഒരു സംഗതി യഹോവയെയും അവന്റെ സ്നേഹനിർഭരവും ആർദ്രവുമായ വഴികളെയും കുറിച്ചു പഠിക്കുന്നതാണ്. ഞാൻ ഇതുവരെയും യഹോവയുടെ സാക്ഷികളിൽ ഒരുവൻ ആയിത്തീർന്നിട്ടില്ല, സമീപ ഭാവിയിൽ അങ്ങനെ ആയിത്തീരാൻ ആഗ്രഹിക്കുന്നു.
എ. ജി., ഐക്യനാടുകൾ
ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയുള്ളവർ എനിക്കു മിക്കപ്പോഴും വിഷാദവും ഒന്നിനും കൊള്ളാത്തവൾ എന്ന തോന്നലും ഉണ്ടാകാറുണ്ട്. എന്റെ ശ്രമങ്ങൾ അത്രകണ്ടു വിജയപ്രദമാകാത്തതിനാൽ ഒരു മുഴുസമയ ശുശ്രൂഷക ആയിരിക്കാനുള്ള യോഗ്യതയില്ലെന്നു ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്. “ബൈബിളിന്റെ വീക്ഷണം: നിങ്ങൾ ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയുള്ളവരാണ്!” (ജൂൺ 8, 1999) എന്ന ലേഖനം എനിക്കു വളരെ ആശ്വാസമേകി. നാം യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയാനായി അത്തരം ചിന്തകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നതിനു സാത്താൻ പരമാവധി ശ്രമിക്കുന്നുവെന്നു മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു.
എൽ. ഡബ്ല്യൂ., കാനഡ
ആ ലേഖനം വളരെ സാന്ത്വനദായകമായിരുന്നു. യഹോവ എന്റെ പ്രാർഥനകൾ കേൾക്കുന്നില്ല എന്നാണ് ഇന്നോളം ഞാൻ വിചാരിച്ചിരുന്നത്. പ്രസ്തുത ലേഖനം വായിച്ചതോടെ എനിക്ക് യഹോവയിലുള്ള വിശ്വാസം മാത്രമല്ല, ആത്മവിശ്വാസവും വർധിച്ചിരിക്കുന്നു. ദയവായി ഇതുപോലുള്ള ആശ്വാസപ്രദമായ ലേഖനങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുക.
ആർ.വി.റ്റി., ബെൽജിയം
വേദനാജനകമായ അനുഭവങ്ങളുടെ, ആത്മാഭിമാനം കവർന്നെടുത്ത തെറ്റുകളുടെ, മുറിപ്പാടുകളുമായാണു ഞാൻ ജീവിക്കുന്നത്. ഇന്ന് യഹോവയുമായുള്ള എന്റെ ബന്ധവും അവന്റെ സ്നേഹം മനുഷ്യനു പൂർണമായി ഗ്രഹിക്കാനാവില്ലെന്ന അറിവും എന്നിൽ സന്തോഷത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തോന്നൽ ഉളവാക്കുന്നു.
വി.എസ്.സി., ബ്രസീൽ
പ്രസ്തുത ലേഖനം ഓഡിയോ കാസെറ്റിൽ കേട്ടുകഴിഞ്ഞതേയുള്ളൂ. 44 വർഷമായി ഞാൻ അന്ധനാണ്. ഒരു ക്രിസ്ത്യാനിയായി സ്നാപനമേറ്റ ശേഷവും എനിക്ക് എന്തെങ്കിലും മൂല്യമുള്ളതായി ഞാൻ കരുതിയിരുന്നില്ല. ഈ ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. നാം നമ്മെ വീക്ഷിക്കുന്നതു പോലെയല്ല യഹോവ നമ്മെ വീക്ഷിക്കുന്നത് എന്നുള്ളതുകൊണ്ടു ഞാൻ അവനു നന്ദി നൽകുന്നു.
എ. കെ. ഇറ്റലി
നിഷേധാത്മക ചിന്തകൾ എന്നെ വലയം ചെയ്തിരിക്കുകയായിരുന്നു. എന്നാൽ, ആ ലേഖനം വായിച്ചപ്പോൾ യഹോവ എന്നോടു മൃദുവായി സംസാരിക്കുന്നതുപോലെ എനിക്കു തോന്നി. ചിന്താ രീതികളിൽ മാറ്റം വരുത്തുന്നതു ദുഷ്കരമായ സംഗതിയാണ്. എങ്കിലും, ആ ലേഖനത്തിൽ വിശദീകരിച്ചിരുന്ന പിൻവരുന്ന വാക്കുകൾ ഒരിക്കലും മറക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്: “നമ്മെ മുമ്പ് എന്നത്തെക്കാളും അടുത്തു നിരീക്ഷിച്ചുകൊണ്ട്, അതീവ ശ്രദ്ധയോടെ, ഏതു സമയത്തും സഹായിക്കാനുള്ള മനസ്സുമായി യഹോവ നമുക്കു ‘സമീപസ്ഥനാണ്’—സങ്കീർത്തനം 147:1, 3.”
കെ. എഫ്., ജപ്പാൻ