മരുഭൂമിയിലെ മാണിക്യം
മരുഭൂമിയിലെ മാണിക്യം
വിരളമായി മാത്രം മഴ ലഭിക്കുന്ന, ആഫ്രിക്കയിലെ ചുട്ടുപഴുത്ത മരുപ്രദേശത്ത് ഒരു ‘മാണിക്യം’ ഉണ്ട്—ഡെസേർട്ട് റോസ് എന്നറിയപ്പെടുന്ന ഒരു പനിനീർച്ചെടി. വളഞ്ഞുപുളഞ്ഞ ശിഖരങ്ങളോടു കൂടിയ, രൂപഭംഗിയാർന്ന ഈ ചെടിയുടെ വളർച്ച വളരെ സാവധാനത്തിലാണ്. നൂറുകണക്കിനു വർഷങ്ങൾ ഇതു ജീവിച്ചിരിക്കുമത്രേ. ഒരു ജലസംഭരണിയായി വർത്തിക്കുന്ന, ഡെസേർട്ട് റോസിന്റെ വീർത്ത തായ്ത്തടിയും വേരുകളും വരണ്ടുണങ്ങിയ പ്രതികൂലമായ പരിസ്ഥിതിയിലും തഴച്ചുവളരാൻ അതിനെ പ്രാപ്തമാക്കുന്നു.
ഈ ജലഭര സസ്യത്തിന്റെ കറയിലും വേരുകളിലും വിത്തുകളിലുമെല്ലാം മാരകമായ വിഷം അടങ്ങിയിട്ടുണ്ട്. വിത്തുകളിൽനിന്ന് വിഷമുള്ള സത്ത് എടുത്ത് അമ്പിൻ മുനയിൽ പുരട്ടാറുണ്ട്. മീൻ പിടിക്കാനായി സ്ഥലത്തെ മീൻപിടിത്തക്കാർ അതിന്റെ ചില്ലകൾ ഉപയോഗിക്കുന്നു. ചില്ലകൾ വെള്ളത്തിലിട്ടുലയ്ക്കുമ്പോൾ മത്സ്യങ്ങൾ മയങ്ങിപ്പോകുന്നു, എളുപ്പത്തിൽ മീൻ പിടിക്കാനുള്ള ഒരു സൂത്രവിദ്യതന്നെ. അതിനു പുറമേ, കന്നുകാലികളെ മേയ്ക്കുന്നവർ തങ്ങളുടെ ഒട്ടകങ്ങളുടെയും ആടുമാടുകളുടെയും മേലുള്ള ചെള്ളുകളെയും പേനിനെയും നശിപ്പിക്കുന്നതിനുള്ള ഒരുതരം വിഷം തയ്യാറാക്കാൻ ഈ ചെടിയുടെ ഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്. അതിശയകരമെന്നു പറയട്ടെ, ഈ ചെടി വിഷമുള്ളതാണെങ്കിലും മരുപ്രദേശത്തുള്ള മൃഗങ്ങൾ അതിന്റെ ഇല തിന്നാൽ അവയ്ക്കു യാതൊരു അപകടവും സംഭവിക്കുന്നില്ല.
എന്നാൽ, മണലാരണ്യത്തിലെ വിഷമുള്ള ഈ പനിനീർച്ചെടിയെ ഒരു മാണിക്യം എന്ന് എങ്ങനെ വിശേഷിപ്പിക്കാനാകും? പൂത്തുലഞ്ഞു നിൽക്കുന്ന ഡെസേർട്ട് റോസ് ഹൃദയാവർജകമായ ഒരു കാഴ്ചയാണ്. ഈ ചെടിയിലെ പൂക്കൾ ഇളം ചെമപ്പു മുതൽ കടും ചെമപ്പു വരെ ഹൃദ്യമായ വർണങ്ങളിൽ കുലകുലയായിട്ടാണ് ഉണ്ടാകുന്നത്. നിറങ്ങളേതുമില്ലാത്ത, വരണ്ടുണങ്ങിയ ഒരു പശ്ചാത്തലത്തിൽ അതിന്റെ പൂക്കൾ സൂര്യപ്രകാശമേറ്റ് മാണിക്യം പോലെ വെട്ടിത്തിളങ്ങുന്നത് നയനാനന്ദകരമായ കാഴ്ചയാണ്.
മണലാരണ്യത്തിൽ ദർശിക്കാൻ കഴിയുന്ന അവാച്യമായ ഈ സൗന്ദര്യം ‘മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കുന്ന, നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കുന്ന’ കാലത്തെ കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്നു. (യെശയ്യാവു 35:1) ആനന്ദദായകമായ ഈ വാഗ്ദാനം ആസന്നമായ ദൈവരാജ്യ ഭരണത്തിൻ കീഴിൽ ഒരു യാഥാർഥ്യമായി തീരുകതന്നെ ചെയ്യും. ആ കാലത്ത്, മനോഹരമായ ഒരു പറുദീസയും സകല മനുഷ്യവർഗത്തിനും വേണ്ടിയുള്ള സമാധാന സങ്കേതവും ആയിത്തീരുന്നതിന്റെ ഫലമായി മുഴു ഭൂമിയും ‘ആനന്ദിക്കും.’—സങ്കീർത്തനം 37:11, 29; യെശയ്യാവു 35:6, 7.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Mary Ann McDonald