വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഫിൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ

പഫിൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ

പഫിൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ

കാനഡയിലെ ഉണരുക! ലേഖകൻ

ഏഴോ എട്ടോ മാസം കടലിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നശേഷം വസന്തത്തിൽ ആർട്ടിക്‌ സമുദ്രതീരത്തുള്ള തന്റെ വീട്ടിലേക്ക്‌ പഫിൻ മടങ്ങിയെത്തും. ഇണചേരുന്നതിനുള്ള സമയമാണ്‌ വസന്തം. പഫിനെ കണ്ടാൽ അതിനുവേണ്ടി ഉടുത്തൊരുങ്ങി വന്നിരിക്കുകയാണെന്നേ തോന്നൂ. പാദങ്ങൾക്കു കടും ഓറഞ്ച്‌ നിറം ആയിരിക്കുന്നു. കൊക്കിൽ നിറപ്പകിട്ടാർന്ന ഒരു അസ്ഥിമയ ആവരണം രൂപംകൊണ്ടിരിക്കുന്നു. ഇവ പിന്നീട്‌ പൊഴിച്ചുകളയും. വർഷം മുഴുവൻ നിൽക്കുന്ന, കറുപ്പും വെളുപ്പും നിറങ്ങളോടു കൂടിയ തൂവൽക്കുപ്പായം അതിന്‌ ഏതാണ്ട്‌ ഒരു പാതിരിയുടെ മട്ടു നൽകുന്നു. ഒരുപക്ഷേ ഇതുകൊണ്ടായിരിക്കാം അറ്റ്‌ലാന്റിക്‌ പഫിന്‌, ഫ്രറ്റേർകുലാ ആർട്ടിക്ക (“വടക്കുള്ള കൊച്ചു ഫ്രയർ”) എന്ന ശാസ്‌ത്ര നാമം ലഭിച്ചത്‌. a ഫ്രയർ എന്ന ഇംഗ്ലീഷ്‌ പദം കത്തോലിക്കാ സഭയിൽ സന്ന്യാസ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു.

കിഴുക്കാംതൂക്കായ പാറക്കൂട്ടങ്ങളിലെ അവയുടെ പൊത്തുകളിലേക്ക്‌ ചെറിയ കൂട്ടങ്ങളായാണ്‌ പഫിൻ പക്ഷികൾ സഞ്ചരിക്കുക. റാഫ്‌റ്റുകൾ എന്നാണ്‌ ഈ കൂട്ടങ്ങളെ പറയുക. ഏകദേശം 20-ഓ 30-ഓ പക്ഷികൾ ഉണ്ടാകും ഒരു കൂട്ടത്തിൽ. കൂട്ടംകൂടിയുള്ള ഈ യാത്രക്കിടയിലോ പൊത്തിൽ എത്തിച്ചേർന്നതിനു ശേഷമോ ആണ്‌ പഫിൻ ഇണയെ കണ്ടുപിടിക്കുന്നത്‌. വർഷങ്ങൾ കഴിഞ്ഞാലും, പല പഫിൻ പക്ഷികൾക്കും ഒരേ പൊത്തും ഒരേ ഇണയും തന്നെയാണുള്ളത്‌ എന്നതു കൗതുകകരമാണ്‌.

പഫിൻ പക്ഷികൾക്ക്‌ പറക്കാൻ കഴിയുമെങ്കിലും “പറക്കൽ” വൈദഗ്‌ധ്യത്തിന്റെ കാര്യത്തിൽ അവർ ലോകത്തിലെ ഒന്നാം നമ്പർ താരങ്ങളൊന്നുമല്ല. അവ കടൽത്തീരത്തു വന്നിറങ്ങുന്നത്‌ അടിയന്തിര ഘട്ടങ്ങളിൽ വിമാനം പെട്ടെന്ന്‌ നിലത്ത്‌ ഇറക്കുന്നതുപോലെയാണ്‌! പഫിൻ പറന്നുയരുന്നതു കാണാനും വലിയ രസമൊന്നുമില്ല. ചിലപ്പോൾ തോന്നും, അതിന്റെ തടിച്ച ശരീരത്തിന്റെ ഭാരം താങ്ങാൻ ആ ചിറകുകൾക്കു കഴിയില്ല എന്ന്‌. ചില പഫിൻ പക്ഷികളാണെങ്കിൽ വെള്ളത്തിൽ നിന്നു കരയ്‌ക്കു കയറിവരുന്നതുതന്നെ വലിയ കഷ്ടപ്പെട്ടിട്ടാണ്‌. എന്നാൽ ചിറകടിക്കാൻ തുടങ്ങിയാൽപ്പിന്നെ—അത്‌ മിനിട്ടിൽ ഏതാണ്ട്‌ 400 തവണ വരെ ആകാം—മണിക്കൂറിൽ 80 കിലോമീറ്റർ വേഗം നിലനിറുത്തിക്കൊണ്ട്‌ അവയ്‌ക്കു സുഖമായി ദീർഘദൂരം സഞ്ചരിക്കാൻ കഴിയും.

കരയെക്കാൾ പഫിൻ പക്ഷികൾക്ക്‌ എന്തുകൊണ്ടും യോജിച്ചത്‌ കടൽതന്നെയാണ്‌. എന്നുവെച്ച്‌ അവയ്‌ക്കു കരയിലേക്കു വരാതിരിക്കാനും കഴിയില്ല. കാരണം, കുഞ്ഞിനുവേണ്ടി ആൺപക്ഷിയും പെൺപക്ഷിയും ഒരു പൊത്തു ശരിയാക്കിയേ പറ്റൂ. കരയിൽ എത്തിച്ചേർന്നതിനുശേഷം, ആൺപക്ഷിയും പെൺപക്ഷിയും ചേർന്ന്‌ പൊത്ത്‌ വൃത്തിയാക്കിയെടുക്കുന്നു. 50 സെന്റിമീറ്റർ മുതൽ അതിന്റെ ഏതാണ്ട്‌ നാലിരട്ടി വരെ നീളം കണ്ടേക്കാം പൊത്തിന്‌. പുല്ലും ചില്ലിക്കമ്പുകളും തൂവലുകളും കൊണ്ട്‌ അവ പൊത്തിനകത്ത്‌ ഒരു മെത്തയൊരുക്കുന്നു. ചില പഫിൻ പക്ഷികൾക്ക്‌ പാറയുടെ വിള്ളലുകളോ വലിയ ഉരുളൻകല്ലുകൾക്കിടയിലെ പിളർപ്പുകളോ ഒക്കെയാണ്‌ ഇഷ്ടം. കൊക്കുപയോഗിച്ച്‌ പൊത്തിലെ മണ്ണെല്ലാം ഇളക്കിയ ശേഷം ജാലിതപാദങ്ങൾകൊണ്ട്‌ അതു കോരിമാറ്റിയിട്ടാണ്‌ പൊത്തു ശരിയാക്കുന്നത്‌.

ഇണചേരുന്നതിനു മുമ്പുള്ള പഫിൻ പക്ഷികളുടെ പ്രേമപ്രകടനങ്ങൾ അരങ്ങേറുന്നതു വെള്ളത്തിൽവെച്ചാണ്‌. തല കുടയുക, നെഞ്ചു വീർപ്പിക്കുക, തുരുതുരെ ചിറകിട്ടടിക്കുക, എന്നുവേണ്ട എന്തൊക്കെയാണെന്നോ ഈ ചടങ്ങിനിടയിൽ ആൺപക്ഷികൾ കാട്ടിക്കൂട്ടുന്നത്‌. ഈ അവസരത്തിൽ ആൺപക്ഷിയും പെൺപക്ഷിയും പരസ്‌പരം പലയാവർത്തി കൊക്കുരുമ്മുകയും ചെയ്യാറുണ്ട്‌. ഈ അവസാനത്തെ പടി ഇണചേരലിനു ശേഷം പോലും തുടരും. തങ്ങൾക്കിടയിലെ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഇണപ്പക്ഷികളുടെ ഒരു മാർഗമാണ്‌ ഇതെന്നു തോന്നുന്നു.

പഫിൻ പക്ഷികൾ സാധാരണഗതിയിൽ ഒരു മുട്ടയാണ്‌ ഇടുക. അടയിരിക്കാനുള്ള ചുമതല അച്ഛനും അമ്മയ്‌ക്കും കൂടിയുള്ളതാണ്‌. ആറാഴ്‌ച കഴിഞ്ഞ്‌ അതു വിരിയുമ്പോഴാണ്‌ ശരിക്കുമുള്ള ജോലി തുടങ്ങുന്നത്‌. ചാരക്കറുപ്പുനിറമുള്ള, നനുത്ത തൂവലുകളോടു കൂടിയ ഈ പക്ഷിക്കുഞ്ഞിനെ ഒരാഴ്‌ചത്തേക്ക്‌ ചിറകിൻകീഴിൽ സൂക്ഷിക്കുന്നു. പക്ഷിക്കുഞ്ഞിന്‌ ആവശ്യത്തിനു ചൂട്‌ കിട്ടുന്നതിനു വേണ്ടിയാണ്‌ ഇത്‌. കുഞ്ഞിനു വേണ്ടുന്ന ആഹാരം ശേഖരിക്കുന്നതിനായി ഈ കാലയളവിൽ അച്ഛൻപക്ഷിയും അമ്മപ്പക്ഷിയും നിരവധി തവണ കടലിൽ പോകും. കുഞ്ഞു വലുതാകുന്നതിനനുസരിച്ച്‌ ഈ മത്സ്യബന്ധന പര്യടനങ്ങളുടെ എണ്ണവും കൂടും. എങ്കിലും അവ അത്ര അപകടകരങ്ങളല്ല. കാരണം ധാരാളം പഫിൻ പക്ഷികൾ മീൻപിടിക്കാൻവേണ്ടി ഈ സമയത്ത്‌ പൊത്തുകളിൽ നിന്നു കടലിലേക്കും തിരിച്ചും പോകുന്നുണ്ട്‌. ഇവ ഇങ്ങനെ കൂട്ടത്തോടെ സഞ്ചരിക്കുന്നതുകൊണ്ട്‌ കടൽകാക്കയ്‌ക്കും മറ്റ്‌ ഇരപിടിയന്മാർക്കും ഇവരെ ആക്രമിക്കാനുള്ള സൗകര്യം ഒത്തുകിട്ടുന്നില്ലെന്നു തോന്നുന്നു.

നീന്തുന്നതിലും മുങ്ങാങ്കുഴി ഇടുന്നതിലും പഫിൻ പക്ഷികൾ മിടുമിടുക്കന്മാരാണ്‌. ജാലിതപാദങ്ങൾ ചുക്കാനായും ചിറകുകൾ മുന്നോട്ടു നീങ്ങുന്നതിന്‌ സഹായിക്കുന്ന പ്രൊപ്പല്ലറുകളായും ഉപയോഗിച്ചുകൊണ്ട്‌ ഒരു സമയം 30 സെക്കൻഡിൽ കൂടുതൽ നേരം വെള്ളത്തിനടിയിൽ ചെലവിടാൻ അവയ്‌ക്കു കഴിയും. അതും, 30 മീറ്ററോളം ആഴത്തിൽ. ഒന്നോ രണ്ടോ ചെറു മത്സ്യങ്ങളെയും—ഒരുപക്ഷേ കാപ്‌ലിനുകളെയോ സാൻഡ്‌ ലാൻസുകളെയോ—കൊക്കിലാക്കിക്കൊണ്ടാകും പഫിൻ തന്റെ പൊത്തിലേക്കു മടങ്ങുക. മീൻ ചെറുതാണെങ്കിൽ കൂടുതൽ മീനുകളെ കൊക്കിൽ കൊണ്ടുപോകാനാകും, പഫിന്‌. 60-ലേറെ മീനുകളെയാണ്‌ ഒരിക്കൽ ഒരു പഫിൻ കൊക്കിൽ എടുത്തുകൊണ്ടുപോയത്‌! പഫിന്റെ വായിൽ, പിന്നോട്ടു കൂർത്തിരിക്കുന്ന മുള്ളുകൾ ഉണ്ട്‌. പഫിൻ മീൻ പിടിക്കുമ്പോൾ, കൊക്കിൽ ഉള്ള മീനുകൾ താഴെപ്പോകാതെ നോക്കുന്നത്‌ ഈ മുള്ളുകളാണ്‌. ഇങ്ങനെയൊരു സൗകര്യമുള്ളത്‌ എന്തുകൊണ്ടും നല്ലതാണ്‌, കാരണം കുഞ്ഞുപഫിൻ ഒരു ദിവസം 50 മീനുകൾ വരെ അകത്താക്കാറുണ്ട്‌.

ഏകദേശം ആറാഴ്‌ച കഴിയുമ്പോൾ, അച്ഛൻപക്ഷിയും അമ്മപ്പക്ഷിയും കടലിലേക്കു തിരിച്ചുപോകും. അതോടെ ഒറ്റയ്‌ക്കായിത്തീരുന്ന, ചിറകുമുളച്ച പഫിൻകുഞ്ഞ്‌ പൊത്ത്‌ വിടാനുള്ള തയ്യാറെടുപ്പിൽ മെലിയുന്നു. വൈകുന്നേരങ്ങളിൽ, അതു ചിറകിട്ടടിച്ചു പരിശീലിച്ചുനോക്കും. ഒടുവിൽ, ഒരു ദിവസം ഇരുട്ടിന്റെ മറപറ്റി വേഗത്തിൽ കുണുങ്ങിക്കുണുങ്ങി കടലിലേക്ക്‌ ഇറങ്ങുന്ന പഫിൻ കുഞ്ഞ്‌ അവിടെനിന്നു ദ്രുതഗതിയിൽ തുഴഞ്ഞുപോകും.

പഫിൻ കുഞ്ഞ്‌ അതുണ്ടായ പൊത്തിലേക്കു മടങ്ങിവരുന്നത്‌ രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷമാണ്‌. ഇണചേരുന്നതാകട്ടെ, നാലോ അഞ്ചോ വയസ്സ്‌ ആയ ശേഷവും. വളർച്ചയെത്തിയ ഒരു പഫിന്‌ ഒരുപക്ഷേ 490 ഗ്രാമിലും അൽപ്പംകൂടെ തൂക്കം കാണും. പൊക്കമാണെങ്കിൽ, ഏതാണ്ട്‌ 30 സെന്റിമീറ്റർ മാത്രവും. അത്ര വലിപ്പമൊന്നുമില്ലെങ്കിലും, നല്ല ആരോഗ്യമുള്ള ഒരു പഫിൻ ഏകദേശം 25 വർഷം ജീവിച്ചിരിക്കും. ഒരു അറ്റ്‌ലാന്റിക്ക്‌ പഫിൻ 39 വർഷംവരെ ജീവിച്ചിരുന്നു!

2 കോടി അറ്റ്‌ലാന്റിക്‌ പഫിൻ പക്ഷികൾ ഉണ്ടെന്നാണു വിദഗ്‌ധർ കണക്കാക്കുന്നത്‌. ഈ പക്ഷികളെ നിരീക്ഷിക്കുന്നത്‌ ഏറെ കൗതുകകരമായ സംഗതിയാണ്‌. “പഫിൻ എന്തു ചെയ്‌താലും, അത്‌ എത്ര സാധാരണമായ കാര്യമായാലും ശരി, അതു കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്‌” എന്ന്‌ ദി അറ്റ്‌ലാന്റിക്‌ പഫിൻ എന്ന തങ്ങളുടെ പുസ്‌തകത്തിൽ ഡേവിഡ്‌ ബോവാഗും മൈക്ക്‌ അലക്‌സാണ്ടറും എഴുതുകയുണ്ടായി. അറ്റ്‌ലാന്റിക്കിന്റെയോ പസിഫിക്കിന്റെയോ വടക്കൻ തീരങ്ങൾക്കു സമീപമാണു നിങ്ങൾ താമസിക്കുന്നതെങ്കിൽ, നിങ്ങൾക്ക്‌ ഒരു പഫിനെ കാണാൻ കഴിഞ്ഞേക്കും. കണ്ടാലും ഇല്ലെങ്കിലും, ഒരു കാര്യം ഉറപ്പാണ്‌. ഓരോ വസന്തത്തിലും പഫിൻ തന്റെ വീട്ടിൽ മടങ്ങിയെത്തും. ഇരുണ്ട തൂവലുകൾ ഉള്ള കടൽപ്പക്ഷികളുടെ മറ്റൊരു തലമുറ ജന്മമെടുക്കുകയും ചെയ്യും.

[അടിക്കുറിപ്പ്‌]

a വെള്ളത്തിൽ നിന്നു കയറിയശേഷം, പ്രാർഥനാനിരതനായി നിൽക്കുകയാണെന്നു തോന്നിപ്പിക്കുമാറ്‌ അത്‌ താറാവിന്റേതുപോലുള്ള അതിന്റെ ജാലിതപാദങ്ങൾ രണ്ടും കൂട്ടിപ്പിടിക്കാറുണ്ട്‌. അതുകൊണ്ടുകൂടി ആയിരിക്കാം പഫിന്‌ ഈ പേര്‌ കിട്ടിയത്‌.

[15-ാം പേജിലെ ചിത്രം]

പഫിൻ പക്ഷികൾ ന്യൂഫൗണ്ട്‌ലൻഡിലെ വിറ്റ്‌ലസ്‌ ഉൾക്കടൽത്തീരത്ത്‌

കടപ്പാട്‌: Tourism, Newfoundland and Labrador

[15-ാം പേജിലെ ചിത്രം]

കടപ്പാട്‌: Tourism, Newfoundland and Labrador; photographer: Barrett and Mackay

[15-ാം പേജിലെ ചിത്രം]

Tom Veso/Cornell Laboratory of Ornithology