ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
എഴുതപ്പെട്ട പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ യശസ്സ് കണക്കാക്കിയാൽ . . .
“ഒരു വ്യക്തിയുടെ യശസ്സ് കണക്കാക്കുന്നത് അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ, . . . ആധുനിക ലോകത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് യേശുക്രിസ്തുവാണ്” എന്ന് ബ്രിട്ടീഷ് പത്രമായ ദ ഗാർഡിയൻ പറയുന്നു. വാഷിങ്ടൺ ഡി.സി.-യിലുള്ള ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ പുസ്തകങ്ങളിൽ നടത്തിയ ഗവേഷണം യേശുവിനെക്കുറിച്ച് എഴുതിയിരിക്കുന്ന 17,239 പുസ്തകങ്ങൾ ഉണ്ടെന്നു വെളിപ്പെടുത്തി. വില്ല്യം ഷേക്സ്പിയറെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന പുസ്തകങ്ങളുടെ ഇരട്ടിയോളമായിരുന്നു അത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അദ്ദേഹത്തെക്കുറിച്ച് 9,801 പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. വ്ളാഡിമിർ ലെനിനാണ് മൂന്നാമതു വരുന്നത്, 4,492 പുസ്തകങ്ങൾ. അടുത്തതായി എബ്രഹാം ലിങ്കൺ 4,378 പുസ്തകങ്ങൾ. 4,007 പുസ്തകങ്ങളിൽ പരാമർശിക്കപ്പെടുന്ന നെപ്പോളിയൻ l-നാണ് അടുത്ത സ്ഥാനം. യേശുവിന്റെ അമ്മ, മറിയ, ഏഴാമത് വരുന്നു, 3,595 പുസ്തകങ്ങൾ. ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന, ആദ്യത്തെ മുപ്പതു പേരിൽ സ്ത്രീയായി ഉണ്ടായിരുന്നത് മറിയ മാത്രമാണ്. അതു കഴിഞ്ഞുവരുന്ന അടുത്ത സ്ത്രീ ജോൻ ഒഫ് ആർക്ക് ആയിരുന്നു. 545 പുസ്തകങ്ങൾ. സംഗീത രചയിതാക്കളെ സംബന്ധിച്ചാണെങ്കിൽ, റിച്ചാർഡ് വാഗ്നെർ ആണ് ഒന്നാമതു വരുന്നത്, അടുത്തത് മൊസാർട്ട്, ബീഥോവൻ, പിന്നെ ബാച്ച്. പെയിന്റർമാരുടെ കാര്യത്തിൽ ഒന്നാമത്, പിക്കാസൊയാണ്. പിന്നെ ലിയൊണാർഡോ ഡാവിഞ്ചിയും മൈക്കലാഞ്ചലോയും. എന്നിരുന്നാലും, ശാസ്ത്രജ്ഞരുടെയും ഉപജ്ഞാതാക്കളുടെയും കാര്യത്തിൽ ലിയൊണാർഡോ, ചാൾസ് ഡാർവിനെയും ആൽബർട്ട് ഐൻസ്റ്റീനെയും ഗലീലിയോ ഗലീലിയെയും കടത്തിവെട്ടിക്കൊണ്ട് ഒന്നാം സ്ഥാനത്തു വരുന്നു. “ഏറ്റവും മുൻപന്തിയിലുള്ള 30 പേരിൽ ഇന്നു ജീവനോടിരിക്കുന്ന ആരുമില്ല” എന്ന് ദ ഗാർഡിയൻ പറയുന്നു.
പറുദീസ നശിക്കുകയാണോ?
ഐക്യരാഷ്ട്ര പൊതുസഭയുടെ ഒരു പ്രത്യേക യോഗത്തിൽ, 43 ദ്വീപരാഷ്ട്രങ്ങൾ പരിസ്ഥിതി ഭീഷണികളെക്കുറിച്ചു തങ്ങൾക്കുള്ള ഉത്കണ്ഠകൾ വെളിപ്പെടുത്തിയതായി ല മോൺട് എന്ന ഫ്രഞ്ച് ദിനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. പറുദീസ സമാനമായ ഈ ദ്വീപുകൾ ചുഴലിക്കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ജല ദൗർലഭ്യത്തിനും ഒക്കെ കൂടുതലായി വിധേയമായിക്കൊണ്ടിരിക്കുകയാണ്. യുഎൻ-ന്റെ ഒരു വാർത്താ റിപ്പോർട്ട് അനുസരിച്ച്, മിച്ച് എന്ന ചുഴലിക്കൊടുങ്കാറ്റ് കരീബിയനിൽ 11,000-ത്തോളം പേരുടെ ജീവൻ അപഹരിച്ചതായി കണക്കാക്കപ്പെടുന്നു. സെയ്ഷെൽസും മൗറീഷ്യസും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കടുത്ത വരൾച്ച അനുഭവിച്ചിരിക്കുന്നു. താപവർധനയും മലിനീകരണവും പവിഴപ്പുറ്റുകളിലുള്ള ആൽഗയെ നശിപ്പിക്കുന്നു, ഇത് ജൈവവൈവിധ്യം ദുർബലമാകുന്നതിന് ഇടയാക്കുന്നു. ആഗോളതപനത്തിന്റെ ഫലമായി സമുദ്രജലനിരപ്പ് ഉയരുന്നതിനെയും ദ്വീപവാസികൾ ഭയക്കുന്നു. മാലദ്വീപിലെ 80 ശതമാനം അറ്റോളുകളും (ഉള്ളിൽ ഒരു തടാകത്തോടു കൂടിയ വൃത്താകൃതിയിലുള്ള പവിഴദ്വീപുകൾ) വെള്ളത്തിനടിയിലായേക്കും എന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
മദ്യപന്മാരായ ഡ്രൈവർമാരെയും ഉറക്കംതൂങ്ങികളായ ഡ്രൈവർമാരെയും തമ്മിൽ താരതമ്യം ചെയ്താൽ
ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, “വേണ്ടത്ര ഉറങ്ങാതിരുന്നാൽ അത് അമിതമായി മദ്യപിച്ചതിനു തുല്യമായ ഫലങ്ങൾ ഉളവാക്കും.” സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ, സ്ലീപ് ആപ്നിയ—രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും പകൽസമയത്ത് ഉറക്കം തൂങ്ങാൻ ഇടയാക്കുകയും ചെയ്യുന്ന അവസ്ഥ—ഉള്ള 113 ആളുകളുടെ പ്രതികരണക്ഷമതയെ മറ്റ് 80 പേരുടേതുമായി താരതമ്യം ചെയ്യുകയുണ്ടായി. ആ 80 പേരുടെ, സാധാരണ അവസ്ഥയിൽ ഉള്ള പ്രതികരണം നിശ്ചയപ്പെടുത്തിയതിനു ശേഷം അവർക്ക് 40 ശതമാനം ആൽക്കഹോൾ അടങ്ങിയ മദ്യം നൽകി. “പ്രതികരണക്ഷമത അളക്കാനായി നടത്തിയ ഏഴു പരിശോധനകളിൽ മൂന്നെണ്ണത്തിലും, രക്തത്തിൽ മദ്യത്തിന്റെ അളവ് 0.8 ശതമാനം വരെ—ഇത്രയും മദ്യം രക്തത്തിൽ ഉണ്ടെങ്കിൽ ഐക്യനാടുകളിലെ 16 സംസ്ഥാനങ്ങളിൽ വാഹനം ഓടിക്കാൻ അനുവദിക്കില്ല—ഉണ്ടായിരുന്നവരെക്കാൾ കൂടുതൽ സമയം എടുത്താണ് സ്ലീപ് ആപ്നിയ ഉണ്ടായിരുന്നവർ പ്രതികരിച്ചത്” എന്ന് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഗവേഷണത്തിനു മേൽനോട്ടം വഹിച്ച ഡോ. നെൽസൻ ബി. പൗവൽ പറയുംപ്രകാരം, ഈ കണ്ടെത്തലുകൾ ഉറക്കംതൂങ്ങി വണ്ടി ഓടിക്കുന്നതിന്റെ അപകടങ്ങളിലേക്കു വിരൽ ചൂണ്ടുന്നു.
ലോകജനസംഖ്യയുടെ മൂന്നിൽ ഒന്നോളം ക്ഷയരോഗ ബാക്ടീരിയ വാഹകർ
1997-ൽ ലോകജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്നും—186 കോടി ആളുകൾ—ക്ഷയരോഗ ബാക്ടീരിയ വാഹകരായിരുന്നു എന്ന് 40-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 86 ആരോഗ്യവിദഗ്ധരുടെ ഒരു സംഘം പറയുന്നു. ഇതോടൊപ്പം, ആ വർഷം ക്ഷയരോഗം 18.7 ലക്ഷം ആളുകളുടെ ജീവൻ അപഹരിച്ചെന്നും 79.6 ലക്ഷം ആളുകളിൽ പുതുതായി അതിന്റെ ബാക്ടീരിയ കടന്നുകൂടിയെന്നും ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്ത ഈ സംഘം കണക്കാക്കുന്നു. ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷനിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത സംഘത്തിന്റെ പഠന റിപ്പോർട്ട് ഇങ്ങനെ ചൂണ്ടിക്കാട്ടി: “മൊത്തം ടിബി കേസുകളുടെ എൺപതു ശതമാനവും കണ്ടെത്തിയത് 22 രാജ്യങ്ങളിലാണ്, അതിൽ പകുതിയിലധികവും തെക്കുകിഴക്കൻ ഏഷ്യയിലെ അഞ്ചു രാജ്യങ്ങളിലായിരുന്നു.” ആ പഠനം കാണിക്കുന്നത് അനുസരിച്ച്, “ടിബി നിരക്ക് ഏറ്റവും കൂടുതലുള്ള പത്തു രാജ്യങ്ങളിൽ ഒൻപതും ആഫ്രിക്കയിൽ ആയിരുന്നു.” എച്ച്ഐവി ബാധയുടെ നിരക്ക് കൂടുതലുള്ള ചില രാജ്യങ്ങളിൽ ക്ഷയരോഗം നിമിത്തമുള്ള മരണനിരക്ക് 50 ശതമാനം കൂടുതലായിരുന്നു. “ഫലപ്രദമായി നിയന്ത്രിക്കാ”ത്തതുകൊണ്ട് ആ രാജ്യങ്ങളിൽ ടിബി നിരക്ക് ഉയർന്നുതന്നെയിരിക്കുന്നു. ഈ വർഷം പുതുതായി 84 ലക്ഷം പേർക്ക് ക്ഷയരോഗ ബാക്ടീരിയ പിടിപെടുമെന്ന് പ്രസ്തുത പഠനം നടത്തിയവർ പ്രവചിക്കുന്നു. അവരിൽ മിക്കവരും ഒരിക്കലും ക്ഷയരോഗികൾ ആയിത്തീരണമെന്നില്ല. എന്നാൽ, അവർക്ക് വികല പോഷണം സംഭവിക്കുമ്പോഴോ രോഗ പ്രതിരോധ വ്യവസ്ഥ ദുർബലമാകുമ്പോഴോ അവരുടെ ശരീരത്തിനുള്ളിൽ നിഷ്ക്രിയമായി കഴിയുന്ന ബാക്ടീരിയ പ്രവർത്തനക്ഷമമായേക്കാം എന്ന് പഠനം നടത്തിയവർ പറയുന്നു.
സിഗരറ്റ് പുക ശ്വസിക്കുന്ന കുട്ടികൾ
“ലോകത്തിലെ പകുതിയോളം കുട്ടികളും ഒരു പുകവലിക്കാരനോടൊപ്പമാണു കഴിയുന്നത്” എന്ന് ലോകാരോഗ്യ സംഘടനയുടെ അടുത്ത കാലത്തെ ഒരു റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ലി വെൽനസ് ലെറ്റർ പറയുന്നു. “അതിൽ 70 കോടിയിലധികം കുട്ടികൾ വരും.” അടുത്ത 20 വർഷംകൊണ്ടു പ്രായപൂർത്തിയായ പുകവലിക്കാരുടെ എണ്ണം 160 കോടിയായി വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതുകൊണ്ട്, ഊതിവിടുന്ന സിഗരറ്റു പുക
ശ്വസിക്കേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഇനിയും കൂടും. ഈ കുട്ടികൾക്ക് ചെവിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകം, വളരെക്കുറച്ചു വായനക്കാർ
“ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകമാണ് അത്,” ടെക്സാസിലുള്ള ഫോർട്ട് വർത്തിലെ പത്രമായ സ്റ്റാർ-ടെലഗ്രാം ബൈബിളിനെ കുറിച്ചു പറഞ്ഞത് അങ്ങനെയാണ്. “സാംസ്കാരിക പൂജാവസ്തുവും ആത്മീയ ഉരകല്ലും ആയ ബൈബിളിനെ ശതകോടിക്കണക്കിനു വിശ്വാസികളുള്ള ലോകത്തിലെ മൂന്നു പ്രമുഖ മതങ്ങൾ ആദരിക്കുന്നുണ്ട്. എന്നിട്ടും അത്, ഇത്ര കുറച്ച് ആളുകൾ മാത്രം വായിക്കുന്ന ഒരു പുസ്തകമായിരിക്കുന്നത് എന്തുകൊണ്ട് എന്നതു ജ്ഞാനിയായ ശലോമോനു പോലും വിശദീകരിക്കാൻ കഴിയാത്ത ഒരു വിരോധാഭാസമാണ്.” എങ്കിലും ബൈബിൾ വിൽപ്പനയിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നുണ്ട്. അമേരിക്കക്കാരിൽ മിക്കവരും—90 ശതമാനത്തിലധികം പേരും—തങ്ങളുടെ പക്കൽ ബൈബിളിന്റെ ശരാശരി മൂന്നു വേർഷനുകൾ ഉണ്ടെന്ന് പറഞ്ഞതായി ഇതു സംബന്ധിച്ചു ഗവേഷണം നടത്തിയ ഒരു സംഘം കണ്ടെത്തി. എന്നുവരികിലും, അവരിൽ മൂന്നിൽ രണ്ടു ഭാഗം ബൈബിൾ ക്രമമായി വായിക്കുന്നില്ലെന്ന് ഒരു സർവേ വെളിപ്പെടുത്തി. മിക്കവർക്കും തന്നെ കേവലം നാലു സുവിശേഷങ്ങളുടെ പേർ പറയാനോ പത്തു കൽപ്പനയിലെ അഞ്ചെണ്ണമെങ്കിലും പറയാനോ സാധിക്കുന്നില്ല. “ഭൂരിപക്ഷംപേരും ബൈബിളിനെ അപ്രസക്തമായ ഒരു ഗ്രന്ഥമായാണു വീക്ഷിക്കുന്നത്” എന്ന് ആ പത്രം കൂട്ടിച്ചേർക്കുന്നു.
സഹസ്രാബ്ദത്തിനു വേണ്ടിയുള്ള കീർത്തനങ്ങൾ
ലണ്ടനിലെ ദ ടൈംസിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് പുതിയ സഹസ്രാബ്ദത്തിനു വേണ്ടിയുള്ള പാട്ടുകൾ (ഇംഗ്ലീഷ്) എന്ന പുതിയ ആരാധനാ പുസ്തകമാണ് ബ്രിട്ടനിലെ പള്ളിയിൽപോക്കുകാർ ഉപയോഗിക്കുന്നതെങ്കിൽ, അവർ “താമസിയാതെ ആരാധനാ വേളയിൽ ആലപിക്കാൻ പോകുന്നത് ഫുട്ബോൾ ഗാനങ്ങൾ ആയിരിക്കും.” ചർച്ച് ഓഫ് ഇംഗ്ലണ്ടും മെഥഡിസ്റ്റ് സഭയും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ പുതിയ പുസ്തകത്തിൽ “പ്രിയ ദൈവമാതാ”വിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ചില കീർത്തനങ്ങൾ ഉണ്ട്. അത്തരം ഒരു കീർത്തനത്തിൽ അവളുടെ “മാതൃ സ്നേഹ”ത്തിനായി യാചിക്കുകയും അതിലുടനീളം ദൈവത്തെ സ്ത്രീയായി പരാമർശിക്കുകയും ചെയ്യുന്നു. മറ്റൊരു ഗീതത്തിൽ യേശുവിനെ ഒരു ഫുട്ബോൾ ടീമിന്റെ “പ്ലെയർ-മാനേജരാ”യി ചിത്രീകരിച്ചിരിക്കുന്നു, അതിന്റെ കോറസ് പ്രശസ്തമായ ഒരു ഫുട്ബോൾ ഗാനമാണുതാനും. ചില ഗാനങ്ങൾ കുട്ടികൾ എഴുതിയതാണ്. എയ്ഡ്സ് അനാഥരാക്കിയ ഒരു കൂട്ടം കുട്ടികളും ഈ ഗാനരചയിതാക്കളിൽ ഉൾപ്പെടുന്നു. ഇതിന്റെ സംഘാടകരിൽ ഒരാളായ ഡേവ് ഹാർഡ്മാൻ ഇങ്ങനെ പറഞ്ഞു: “പാരമ്പര്യങ്ങളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉതകുന്ന ഒരു പാട്ടുപുസ്തകമാണ് ഇത്. ഗാനരചയിതാക്കളെക്കൊണ്ട് വിശ്വാസ നേത്രങ്ങളിലൂടെ ജീവിതയാഥാർഥ്യങ്ങൾ കൈകാര്യം ചെയ്യിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”
ഒരുപാട് മമ്മികളോ?
ഈ പ്രശ്നം ഈജിപ്തിൽ മാത്രമേ ഉള്ളൂ—എണ്ണമറ്റ പൗരാണികാവശിഷ്ടങ്ങൾ. പുതിയ കണ്ടെത്തലുകളെക്കുറിച്ചുള്ള അറിയിപ്പുകൾ കേൾക്കാനേ അവിടെ നേരമുള്ളൂ: റ്റൂറ്റാങ്ഖാമെന്റെ ആയയുടെ മനോഹരമായി അലങ്കരിച്ച സക്കാറയിലെ ശവകുടീരവും ദാഷുരിൽ ഒരു പിരമിഡിന്റെ മേൽക്കല്ലും എച്ച്മിമിലെ വളരെ വലിയ ഒരു ക്ഷേത്രാങ്കണവും ലക്സോറിൽ 200-ലധികം അറകളുള്ള ബൃഹത്തായ ഒരു ഭൂഗർഭ സെമിത്തേരിയും അലക്സാണ്ട്രിയയ്ക്ക് അടുത്തായി കണ്ടെത്തിയ, കടലിൽ മുങ്ങിപ്പോയ തുറമുഖ പട്ടണങ്ങളിൽ നിന്നും കൊട്ടാരങ്ങളിൽ നിന്നുമുള്ള ശിൽപ്പങ്ങളും കരകൗശലവസ്തുക്കളും ഒക്കെ ഏതാനും ചിലതു മാത്രമാണ്. കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ 1,20,000-ത്തിലധികം പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്, അതിനെക്കാൾ കൂടുതൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. “ഓരോ ആഴ്ചയും ആകാംക്ഷയുണർത്തുന്ന പുതിയ കണ്ടെത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു, അതുനിമിത്തം ഇവ സൂക്ഷിച്ചുവെക്കാനുള്ള മുറികളിൽ സ്ഥലം പോരാതെ വരികയാണ്. അതുപോലെതന്നെ, കരകൗശലവസ്തുക്കൾ അപഗ്രഥിക്കുന്നവരെയും അവയുടെ കേടുപോക്കുന്നവരെയും കാറ്റലോഗു തയ്യാറാക്കുന്നവരെയും സംബന്ധിച്ചാണെങ്കിൽ സമയവും പണവും തികയാതെ വരുന്നു” എന്ന് ദി ഇക്കണോമിസ്റ്റ് പറയുന്നു. വിജനമായ ഒരു സ്ഥലത്തു കണ്ടെത്തിയ, 10,000-ത്തോളം കുഴിമാടങ്ങൾ ഉണ്ടായേക്കാമെന്നു കരുതപ്പെടുന്ന, ഒരു സെമിത്തേരിയുടെ കണ്ടെത്തൽ ഒരു പുരാവസ്തുശാസ്ത്രജ്ഞനെ ഇപ്രകാരം പറയാൻ പ്രേരിപ്പിച്ചു: “ഞങ്ങൾക്കിനി മമ്മികളേ വേണ്ട.” എടുത്തുപറയത്തക്ക സവിശേഷതകളുള്ള ഏതാനും ചിലതു മാത്രം പ്രദർശനത്തിനു വെക്കും, ബാക്കിയെല്ലാം കുഴിച്ചുമൂടും.
കുഴിബോംബുകൾ നീക്കം ചെയ്യുന്നവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കുഴിബോംബുകൾ
ലോകത്തിൽ ഏറ്റവുമധികം കുഴിബോംബുകൾ വിതറിയിരിക്കുന്ന ഒരു രാജ്യമാണ് അംഗോള. എന്നാൽ അവിടെ കുഴിബോംബു നീക്കം ചെയ്യുന്നവർ പുതിയ ഒരു പ്രശ്നം അഭിമുഖീകരിക്കുകയാണ്, അവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കുഴിബോംബുകൾ. ലണ്ടനിലെ ദ സൺഡേ ടൈംസ് പറയുന്നതനുസരിച്ച്, “കുഴിബോംബുകളുമായി ബന്ധിപ്പിച്ചിരുന്ന രണ്ടു തരത്തിലുള്ള സ്വിച്ചുകൾ അവ നീക്കം ചെയ്യുന്ന വിദഗ്ധർ കണ്ടെത്തുകയുണ്ടായി. അതിൽ ഒന്ന്, പ്രകാശമടിക്കുമ്പോൾ സ്ഫോടനം ഉണ്ടാകാൻ പാകത്തിനു രൂപകൽപ്പന ചെയ്തതായിരുന്നു. അതിന് ഊർജം നൽകുന്നത് ഒരു വർഷത്തോളം പ്രവർത്തിക്കുന്ന ബാറ്ററികളാണ്. മറ്റൊന്ന്, കുഴിബോംബ് നീക്കം ചെയ്യുന്ന ഉപകരണത്തിന്റെ—[അത് 20 മീറ്ററിലധികം അകലത്തിൽ ആയിരുന്നാൽപ്പോലും]—സാന്നിധ്യം തിരിച്ചറിയുമ്പോൾ സ്ഫോടനം നടക്കുന്നതിനായി രൂപകൽപ്പന ചെയ്ത കാന്തിക വലയമോ കോയിലോ ഉള്ളതായിരുന്നു. “മറ്റു വാക്കുകളിൽ പറഞ്ഞാൽ ഇത് കുഴിബോംബ് നീക്കുന്നവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കുഴിബോംബാണ്” എന്ന് മൈൻസ് അഡ്വൈസറി ഗ്രൂപ്പിലെ റ്റിം കാർസ്റ്റാർസ് പറഞ്ഞു. “കുഴിബോംബുകൾ നീക്കം ചെയ്തുകൊണ്ട് ആളുകളെ സഹായിക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ സ്വമേധയാ പ്രവർത്തകരെ പോലെയുള്ളവരെ കൊല്ലാൻ വേണ്ടിത്തന്നെ നിർമിച്ചവയാണ് ഇവ.” അംഗോളയിൽ ഇപ്പോൾ കുഴിബോംബു സ്ഫോടനത്തിന്റെ ഫലമായി അംഗവിച്ഛേദിതരായിത്തീർന്ന 70,000 പേർ—ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് അവിടെയാണ്—ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഓരോ മാസവും ഡോക്ടർമാർ അവിടെ ശരാശരി 35 അംഗവിച്ഛേദനങ്ങൾ നടത്തുന്നു. അംഗോളയിലെ ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ചേരികൾ കുഴിബോംബുകൾ പാകിക്കൊണ്ടേയിരിക്കുന്നതിനാൽ, കർഷകർ കൃഷിയിടങ്ങൾ ഉപേക്ഷിക്കുകയും അങ്ങനെ നഗരങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കിട്ടാതെ വരുകയും ചെയ്യുന്നു. യുഎൻ സെക്രട്ടറി ജനറലായ കോഫി അന്നൻ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “അംഗോളയിലെ ലക്ഷക്കണക്കിനാളുകൾ കടുത്ത വികലപോഷണത്തെയും രോഗത്തെയും മരണത്തെയും അഭിമുഖീകരിക്കുകയാണ്.”