ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
കുട്ടികളും മതചടങ്ങുകളും
“കുട്ടികൾ മതചടങ്ങുകൾക്കു ഹാജരാകുന്നുണ്ടോ?” കാനഡയുടെ സാമൂഹിക പ്രവണതകൾ (ഇംഗ്ലീഷ്) എന്ന മാസികയുടെ അടുത്തകാലത്തെ ഒരു പതിപ്പിൽ ഈ ചോദ്യം ചോദിക്കുകയുണ്ടായി. ‘സ്റ്റാറ്റിസ്റ്റിക്സ് കാനഡ’യുടെ ഒരു പഠനത്തെ അടിസ്ഥാനപ്പെടുത്തി അത് ഇങ്ങനെ ഉത്തരം നൽകുന്നു: “കാനഡയിലെ 12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 36%—അതായത് മൂന്നിലൊന്നിലും കൂടുതൽ—മാസത്തിൽ ഒരിക്കലെങ്കിലും, മിക്കവരും ആഴ്ചതോറും, മതചടങ്ങുകളിൽ പങ്കുപറ്റുന്നു. മറ്റൊരു 22%-ത്തിന്റെ ഹാജർ നിരക്ക് അതിലും കുറവായിരുന്നെങ്കിലും അവർ വർഷത്തിൽ ഒരിക്കലെങ്കിലും അത്തരം ചടങ്ങുകളിൽ സംബന്ധിക്കുന്നുണ്ട്.” ലേഖനം ചൂണ്ടിക്കാട്ടിയത് അനുസരിച്ച് “കുട്ടികൾ മതചടങ്ങുകൾക്കു ക്രമമായി പോകുന്നുണ്ടോ ഇല്ലയോ എന്നത് അവർ ഏതു മതത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരുന്നത്. . . . മുഖ്യധാരാ മതങ്ങളായി മിക്കവരും വീക്ഷിക്കുന്ന ആംഗ്ലിക്കൻ സഭയിലും യുണൈറ്റഡ് ചർച്ചിലും അംഗങ്ങളായ കുട്ടികളുടെ ഹാജർ നിരക്കായിരുന്നു ഏറ്റവും കുറവ് (18%).” റോമൻ കത്തോലിക്കാ കുട്ടികൾ കുറച്ചു കൂടെ ഭേദമായിരുന്നു. അവരിൽ 22 ശതമാനം വാരംതോറും ഹാജരായിരുന്നു. മുസ്ലീം കുട്ടികളിൽ 44 ശതമാനം എല്ലാ ആഴ്ചയിലും മതചടങ്ങുകൾക്ക് എത്തിയിരുന്നു. എന്നാൽ ഈ “സർവേ നടത്തിയതിന്റെ തലേ വർഷം [മതചടങ്ങുകൾക്കു] ഹാജരാകാതെയിരുന്ന കുട്ടികൾ ഏറ്റവും അധികം ഉണ്ടായിരുന്നതും (39%) അവരുടെ ഇടയിൽ തന്നെയായിരുന്നു.”
ബേബി വാക്കറുകൾ—ഒരു മുന്നറിയിപ്പ്
ബേബി വാക്കറുകളുടെ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. മുൻഭാഗത്തു വലിയ ട്രേ ഉള്ളതരം ബേബി വാക്കറുകൾ ഉപയോഗിക്കുമ്പോൾ കുട്ടികൾക്ക് തങ്ങളുടെ കാലുകൾ കാണാനോ ചുറ്റുമുള്ള വസ്തുക്കൾ കൈയെത്തിച്ച് പിടിക്കാനോ കഴിയുന്നില്ലെന്നു ന്യൂയോർക്ക് സംസ്ഥാന സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ബേബി വാക്കറുകൾ ഉപയോഗിക്കുന്ന കുട്ടികൾ അവ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത കുട്ടികളെ അപേക്ഷിച്ച് അഞ്ച് ആഴ്ച വൈകിയാണ് ഇരിക്കാനും മുട്ടിലിഴയാനും നടക്കാനുമൊക്കെ തുടങ്ങിയതെന്ന് നിരീക്ഷിക്കുകയുണ്ടായി. കൂടാതെ, ബേബി വാക്കറുകൾ ഉപയോഗിക്കുന്ന കുട്ടികളിൽ അമ്പതു ശതമാനത്തിനും ഓരോ വർഷവും അപകടം പിണയുന്നതായി പഠനങ്ങൾ വെളിപ്പെടുത്തി. അവർ ഗോവണിപ്പടിയിൽനിന്നു വീഴുകയോ വെറുതെ മറിഞ്ഞു വീഴുകയോ തീയിലേക്കു മറിയുകയോ ഒക്കെ ചെയ്യുന്നു. ബ്രിട്ടനിലെ നോട്ടിങ്ഹാം യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ ഡോ. ഡെനിസ് കെൻഡ്രിക് പറയുന്നു: “ബേബി വാക്കറുകൾ സുരക്ഷിതമല്ല. കുട്ടികളെ അടക്കിനിറുത്തുന്നതിന് അതു മാതാപിതാക്കളെ സഹായിച്ചേക്കാം. എന്നാൽ കുട്ടികൾക്ക് അത് യാതൊരു പ്രയോജനവും ചെയ്യുന്നില്ല.”
ബാക്ടീരിയയെ ചെറുക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യവിഷബാധ ഉണ്ടായത് 1996-ലാണ്. അതിന്റെ ഫലമായി ബ്രിട്ടനിൽ അന്ന് 18 പേർ മരിച്ചു. കേടായ ഇറച്ചിയിലെ E. coli O157 എന്ന ബാക്ടീരിയ ആയിരുന്നു വില്ലൻ. പാസ്റ്ററീകരണം നടത്താത്ത ആപ്പിൾ ജ്യൂസിൽ കറുവാപ്പട്ട ചേർത്തപ്പോൾ മൂന്നു ദിവസംകൊണ്ട് 99.5 ശതമാനം ബാക്ടീരിയ നശിച്ചു പോയതായി ഗവേഷകർ അടുത്തകാലത്ത് കണ്ടെത്തിയെന്നു ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. മറ്റൊരു സന്ദർഭത്തിൽ ശാസ്ത്രജ്ഞർ പച്ച മാട്ടിറച്ചിയിലും സോസെജിലും സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തു. കറുവാപ്പട്ടയും ഗ്രാമ്പുവും വെളുത്തുള്ളിയുമാണ് E. coli O157 ബാക്ടീരിയയെ കൊല്ലുന്നതിൽ ഏറ്റവും ഫലപ്രദമെന്ന് അവർ കണ്ടെത്തി. സാൽമോണെല്ല, കാംപൈലോബാക്ടർ എന്നിവ ഉൾപ്പെടെയുള്ള മറ്റു ബാക്ടീരിയകൾക്ക് എതിരെയും ഈ സുഗന്ധവ്യഞ്ജനങ്ങൾ ഫലപ്രദമായിരിക്കുമെന്നാണു ഗവേഷകർ കരുതുന്നത്.
ബ്രിട്ടീഷുകാരുടെ കടബാധ്യത
ബ്രിട്ടൻ ജനതയ്ക്കു 17,000 കോടി ഡോളറിന്റെ കടബാധ്യതയുണ്ട്. വായ്പകൾ വാങ്ങുകയും തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുകയും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ ഫലമാണിത്. പലിശയിനത്തിൽ അവർ ഓരോ വർഷവും 550 കോടി ഡോളർ അടയ്ക്കേണ്ടി വരുന്നു. പീപ്പിൾസ് ബാങ്ക് വെളിപ്പെടുത്തിയ ഈ സ്ഥിതിവിവരക്കണക്ക് ലണ്ടനിലെ ദ ടൈംസ് പ്രസിദ്ധീകരിച്ചതാണ്. ബ്രിട്ടീഷ് ജനതയുടെ മൂന്നിലൊരു ഭാഗത്തിൽ കൂടുതൽ, വസ്തുക്കൾ ഈടുവെക്കേണ്ടതില്ലാത്ത തരത്തിലുള്ള കടബാധ്യതയുടെ കീഴിലാണ്, ഓരോ വ്യക്തിയും ശരാശരി 10,400 ഡോളറാണ് കടപ്പെട്ടിരിക്കുന്നത്. മൂന്നു വർഷംകൊണ്ട് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ഇരട്ടിച്ചു. അങ്ങനെ 1998 ആയപ്പോൾ ആ ഇനത്തിൽ അടച്ചുതീർക്കേണ്ട തുക 11,500 കോടി ഡോളർ ആയി. എന്നാൽ 13 ശതമാനത്തിനു മാത്രമേ തങ്ങളുടെ കടങ്ങൾ കൈപ്പിടിയിൽ ഒതുങ്ങാതെ പോയേക്കുമെന്ന ഭയം ഉള്ളൂ എന്ന് ആ സർവേ വെളിപ്പെടുത്തി. “തങ്ങളുടെ ജീവിതരീതി പഴയപടി തുടർന്നുകൊണ്ടുപോകാ”നാണ് പണം കടം വാങ്ങിയത് എന്ന് അഞ്ചിൽ ഒരാൾ വീതം സമ്മതിച്ചതായി പീപ്പിൾസ് ബാങ്ക് പറയുന്നു
ഇഷ്ടത്തിന് എതിരായി
ഒരു പഠനത്തിനു വേണ്ടി 304 യുവതികളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഒരു സർവേയെ കുറിച്ചുള്ള റിപ്പോർട്ട് ജർമൻ മാസികയായ സ്യൂച്ചോളോജി ഹോയ്റ്റെ പ്രസിദ്ധീകരിക്കുകയുണ്ടായി. തങ്ങളുടെ ഇഷ്ടത്തിന് എതിരായി ഏതെങ്കിലും തരത്തിലുള്ള ലൈംഗിക നടപടിയിൽ ഏർപ്പെടാനുള്ള സമ്മർദത്തിനു വഴങ്ങേണ്ടി വന്നിട്ടുള്ളതായി ഈ യുവതികളിൽ ഏകദേശം കാൽ ഭാഗവും സമ്മതിച്ചു. കൂടാതെ അതിലും കൂടുതൽ പേർ, തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതിന് പുരുഷന്മാർ മദ്യവും മയക്കുമരുന്നും നൽകാൻ ശ്രമിച്ചതായി റിപ്പോർട്ടു ചെയ്തു. അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “മാനസിക സമ്മർദം, മദ്യം, മയക്കുമരുന്ന് എന്നിവയിലൂടെ സ്ത്രീകളുടെ ചെറുത്തുനിൽപ്പ് ഇല്ലാതാക്കാൻ യുവാക്കൾ നടത്തിയിട്ടുള്ള ശ്രമങ്ങൾ കണക്കിലെടുക്കുമ്പോൾ 17-നും 20-നും ഇടയ്ക്കു പ്രായമുള്ള ഒരു പെൺകുട്ടി അവളുടെ ഇഷ്ടത്തിന് എതിരായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത 50 ശതമാനത്തിലും വളരെ കൂടുതലാണ്.”
ലോകത്തിലെ ആദ്യത്തെ നിശാനഭസ്സ് പാർക്ക
“നഗരങ്ങളിലെ കണ്ണഞ്ചിക്കുന്ന നിയോൺ പ്രഭയ്ക്കും അന്തരീക്ഷത്തെ ആവരണം ചെയ്യുന്ന പുകമറയ്ക്കും അപ്പുറത്ത്, പലരുടെയും ദൃഷ്ടിയിൽപ്പെടാതെ പോകുന്ന ഒരു കാഴ്ചയുണ്ട്—കരിനീലക്കമ്പളം പുതച്ച നിശാനഭസ്സ്,” കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. “വളർന്ന് പ്രായപൂർത്തിയാകുന്നതു വരെ ഒരിക്കൽ പോലും നിശ്ശാനഭസ്സിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ പോകുന്നവരുണ്ട്” എന്നു ജ്യോതിശ്ശാസ്ത്ര എഴുത്തുകാരനായ ടെറൻസ് ഡിക്കിൻസൺ പറയുന്നു. ഉദാഹരണത്തിന്, ഒരു ഭൂമികുലുക്കത്തെ തുടർന്ന് കാലിഫോർണിയയിലെ ചില ഭാഗങ്ങളിൽ വൈദ്യുതി പൂർണമായി നിലച്ചപ്പോൾ ആകാശത്തു കണ്ട “നക്ഷത്രക്കൂട്ടങ്ങളുടെ അസാധാരണ ദൃശ്യത്തെ കുറിച്ചും അവ്യക്തമായ ഒരു വലയത്തെ കുറിച്ചും” റിപ്പോർട്ടു ചെയ്യാനായി ചില സ്ഥലവാസികൾ പോലീസിനു ഫോൺ ചെയ്യുകയുണ്ടായി. കൃത്രിമ വെളിച്ചത്തിന്റെ കാര്യമായ ശല്യമോ മറ്റു തടസ്സങ്ങളോ ഇല്ലാതെ രാത്രിയിലെ ആകാശത്തെ വ്യക്തമായി കാണാൻ കഴിയേണ്ടതിന് ടൊറന്റോയ്ക്കു വടക്കുള്ള മുസ്ക്കോക്കൊ ലേക്ക്സ് പ്രവിശ്യയിൽ 4,900 ഏക്കർ പൊതുസ്ഥലം “നിശാനഭസ്സ് സംരക്ഷണകേന്ദ്രം” എന്ന പേരിൽ നീക്കിവെച്ചിരിക്കുന്നു. ‘ടൊറെൻസ് ബാറെൻസ് കൺസർവേഷൻ റിസേർവ്’ എന്ന് അറിയപ്പെടുന്ന ഇത് ലോകത്തിലെ ആദ്യത്തെ നിശാനഭസ്സ് പാർക്കാണെന്നു കരുതപ്പെടുന്നു.
പിതൃ-പുത്രി ബന്ധം
2,500 കൗമാരപ്രായക്കാരെ ഉൾക്കൊള്ളിച്ചു നടത്തിയ ഒരു സർവേയെ അടിസ്ഥാനപ്പെടുത്തി ഹെൽത്ത് കാനഡ നടത്തിയ ഒരു പഠനം അച്ഛന്മാരും മക്കളും—പ്രത്യേകിച്ച് പെൺമക്കളും—തമ്മിൽ നല്ലൊരു ആശയവിനിമയ ബന്ധം ഇല്ല എന്നു വെളിപ്പെടുത്തിയതായി കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. 15, 16 വയസ്സുകാരായ പെൺകുട്ടികളിൽ, “തങ്ങളെ യഥാർഥത്തിൽ അലട്ടുന്ന സംഗതികളെ കുറിച്ച് അച്ഛനോട് സംസാരിക്കാൻ ബുദ്ധിമുട്ടില്ല അല്ലെങ്കിൽ യാതൊരു ബുദ്ധിമുട്ടുമില്ല” എന്നു പറഞ്ഞത് വെറും 33 ശതമാനമാണ്. അതേസമയം ആൺകുട്ടികളിൽ 51 ശതമാനം അങ്ങനെ പറയുകയുണ്ടായി. എന്നാൽ അപ്പോഴും “പെൺകുട്ടികൾ തങ്ങളുടെ പിതാക്കന്മാർക്കു വളരെയധികം വില കൽപ്പിക്കാൻ ചായ്വു കാട്ടുന്നുവെന്നും അവർക്ക് അവരുടെ സഹായം ആവശ്യമാണെന്നും” റിപ്പോർട്ടു പറയുന്നു. “കൗമാരം മൊട്ടിടുന്ന ആ പ്രക്ഷുബ്ധ നാളുകളിൽ പിതാക്കന്മാർക്ക് തങ്ങളുടെ കുട്ടികളോട് സംസാരിക്കാൻ പ്രത്യേകിച്ചും ബുദ്ധിമുട്ടായിരിക്കും” എന്ന സംഗതി ക്വീൻസ് സർവകലാശാലയിലെ പ്രൊഫസർ അലൻ കിങ് അംഗീകരിക്കുന്നു. അതുകൊണ്ട് പല പിതാക്കന്മാരും ലൈംഗികതയോടു ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യാൻ മടിക്കുകയും മക്കളിൽ കാണുന്ന അപകടകരമായ പ്രവണതകളെ അവഗണിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വെല്ലുവിളികൾ ഏറ്റെടുക്കാൻ അദ്ദേഹം പിതാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നു, വിശേഷിച്ചും മിക്ക അമ്മമാർക്കും ഇപ്പോൾ തങ്ങളുടെ കുട്ടികളോടൊപ്പം പണ്ടത്തേതുപോലെ സമയം ചെലവഴിക്കാൻ കഴിയാത്ത സ്ഥിതിക്ക്.
‘ടിവി ഇല്ലാതെ എന്തു ജീവിതം!’
ഒരു ഏകാന്ത ദ്വീപിൽ കുറച്ചു നാൾ ചെലവഴിക്കേണ്ടതുണ്ടെങ്കിൽ നിങ്ങൾ എന്താണു കൂടെ കൊണ്ടുപോകുക? ജർമനിയിലെ 2,000 യുവാക്കളോട് ഈ ചോദ്യം ചോദിക്കുകയുണ്ടായി. വെസ്റ്റ്ഫാലിഷെ റുണ്ട്ഷൗ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ഭൂരിപക്ഷത്തെയും സംബന്ധിച്ചിടത്തോളം ഏറ്റവും മുഖ്യ സംഗതികൾ ടിവിയും റേഡിയോയുമായിരുന്നു, ഒപ്പം കാസെറ്റുകളും സിഡികളും. ഭക്ഷണപാനീയങ്ങൾക്ക് രണ്ടാം സ്ഥാനമായിരുന്നു. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമാകട്ടെ മൂന്നാം സ്ഥാനവും. ഒരു 13 വയസ്സുകാരന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു: “ടിവി ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ല.” അഭിമുഖത്തിൽ പങ്കെടുത്തവരുടെ ഏകദേശം മൂന്നിലൊന്നേ കത്തി, തൂമ്പ, ഈർച്ചവാൾ എന്നിങ്ങനെയുള്ള ഉപയോഗപ്രദമായ ഉപകരണങ്ങൾ കൂടെ കരുതുമെന്ന് പറഞ്ഞുള്ളൂ. 0.3 ശതമാനം മാത്രം ബൈബിൾ കൂടെ കൊണ്ടുപോകുമെന്നു പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ ഏഴു വയസ്സുകാരി പറഞ്ഞു: “എനിക്കെന്റെ മമ്മിയെ മതി. മമ്മി കൂടെയുണ്ടെങ്കിൽ പിന്നെ ഒരു കുഴപ്പവുമില്ല.”
സൂപ്പർ സുമോ ഗുസ്തിക്കാർ
ശരീര വണ്ണത്തിന്റെ കാര്യത്തിൽ ലോകപ്രസിദ്ധരായ സുമോ ഗുസ്തിക്കാരുടെ ഭാരം സ്വന്തം കാലുകൾക്കു താങ്ങാനാവാത്ത സ്ഥിതി വന്നിരിക്കുന്നു എന്ന് ജപ്പാനിലെ ശരീരശാസ്ത്രജ്ഞർ പറയുന്നു. ന്യൂ സയന്റിസ്റ്റ് മാസികയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, സുമോ ഗുസ്തിയിലെ ഏറ്റവും ഉയർന്ന രണ്ടു വിഭാഗങ്ങളിലെ കളിക്കാർക്കിടയിലെ പരിക്കുകളുടെ നിരക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇരട്ടിക്കുകയുണ്ടായി. അതേ തുടർന്ന് ശരീരശാസ്ത്രജ്ഞരുടെ ഒരു സമിതി 50 ഗുസ്തിക്കാരുടെ ശരീരവണ്ണവും കാലുകളുടെ ശക്തിയും താരതമ്യപ്പെടുത്തി നോക്കി. റിപ്പോർട്ടനുസരിച്ച് “അവരിൽ കാൽഭാഗത്തിന്റെയും കാലുകളിലെ പേശികൾക്കു ശരീര ഭാരം താങ്ങുന്നതിന് ആവശ്യമായ ബലം ഇല്ലായിരുന്നു.” സുമോ ഗുസ്തിയിലെ ഏറ്റവും ഉയർന്ന വിഭാഗങ്ങളിലെ കളിക്കാരുടെ ശരാശരി തൂക്കം 1974-ൽ 126 കിലോഗ്രാം ആയിരുന്നത് 1999 ആയപ്പോഴേക്കും 156 കിലോഗ്രാം ആയി വർധിച്ചു. “ജപ്പാനിലെ ജനങ്ങളുടെ ശരീരവലിപ്പത്തിൽ മൊത്തത്തിൽ സംഭവിച്ചിരിക്കുന്ന വർധനവാണ് ഇതിന്റെ ഭാഗികമായ കാരണം” എന്നു സുമോ കമന്റേറ്ററായ ഡൊറിൻ സിമ്മൺസ് പറയുന്നു. എന്നാൽ ഭാരം കൂടിയതുകൊണ്ട് പ്രകടനം മെച്ചപ്പെടണമെന്നില്ല. “സുമോ ഗുസ്തിക്കാർക്ക് പെയർ പഴത്തിന്റെ ആകൃതി ഉണ്ടായിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. താഴ്ന്ന അരക്കെട്ടും വലിയ തുടകളും ദൃഢമായ ചെറുവണ്ണത്തുടകളും അവർക്ക് ഉണ്ടായിരിക്കണം,” സിമ്മൺസ് പറയുന്നു.
കുട്ടികൾ അപകടത്തിൽ
അംഗോള, സിയെറാ ലിയോൺ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളാണ്. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ടു പറയുന്നതനുസരിച്ച്, ഇവിടെ കുട്ടികൾ 18 വയസ്സുവരെ ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണ്.’ യുദ്ധങ്ങൾ, വിട്ടുമാറാത്ത ദാരിദ്ര്യം, എച്ച്ഐവിയുടെ പകർച്ച, അതിന്റെ ഫലമായുള്ള എയ്ഡ്സ് എന്നിവ നിമിത്തം ഒരു ദശകം മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ അപകടകരമായ അവസ്ഥകളിലാണു കുട്ടികൾ ജീവിക്കുന്നത്. 1 മുതൽ 100 വരെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സ്കെയിൽ ഉപയോഗിച്ച് ‘കുട്ടികളുടെ അപകട സാധ്യതാ നിരക്ക്’ അളന്നുനോക്കിയാൽ അംഗോളയുടേത് 96-ഉം സിയെറാ ലിയോണിന്റേത് 95-ഉം അഫ്ഗാനിസ്ഥാന്റേത് 94-ഉം ആയിരിക്കുമെന്ന് യൂനിസെഫ് കണക്കാക്കുന്നു. എന്നാൽ അതിൽനിന്നു വ്യത്യസ്തമായി യൂറോപ്പിലെ കുട്ടികളുടെ അപകട സാധ്യതാ നിരക്ക് 6 ആണെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.