വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എം സി എസ്‌ ഉള്ളവരെ സഹായിക്കൽ

എം സി എസ്‌ ഉള്ളവരെ സഹായിക്കൽ

എം സി എസ്‌ ഉള്ളവരെ സഹായിക്കൽ

കൊളോണുകൾ, ശുചീകരണ പദാർഥങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളോടുള്ള അലർജി ഒരുവന്റെ ആരോഗ്യത്തെ മാത്രമല്ല, സമൂഹവുമായുള്ള അവന്റെ ബന്ധത്തെയും ബാധിക്കുന്നു. മനുഷ്യൻ സാമൂഹ്യജീവിയാണ്‌. എന്നാൽ സൗഹൃദപ്രിയരും രസികരും ആയ പല ആളുകളെയും സാമൂഹികമായി ഒറ്റപ്പെട്ട ജീവിതം നയിക്കാൻ എം സി എസ്‌ ഇടയാക്കുന്നു. “എനിക്ക്‌ ഇതിനു മുമ്പ്‌ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്‌. എന്നാൽ ഇത്രയും ബുദ്ധിമുട്ടുളവാക്കുന്ന ഒന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ടു പോകുന്നതാണ്‌ ഒട്ടും സഹിക്കാൻ വയ്യാത്തത്‌,” എം സി എസ്‌ ഉള്ള ഷെല്ലി പറയുന്നു.

സങ്കടകരമെന്നു പറയട്ടെ, എം സി എസ്‌ ഉള്ളവരെ വിചിത്ര ജീവികളായിട്ടാണ്‌ ആളുകൾ ചിലപ്പോൾ കാണുന്നത്‌. ലോകം ഇതുവരെയും അംഗീകരിച്ചു തുടങ്ങിയിട്ടില്ലാത്ത, എങ്ങനെ കൈകാര്യം ചെയ്യണമെന്നു പഠിച്ചിട്ടില്ലാത്ത സങ്കീർണ്ണമായ ഒരു പ്രശ്‌നമാണ്‌ എം സി എസ്‌ എന്നതാണ്‌ ഇതിന്‌ ഒരു കാരണം. എന്നാൽ, എം സി എസ്‌-നെ കുറിച്ചുള്ള അറിവില്ലായ്‌മ അതുള്ളവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിന്‌ യാതൊരു അടിസ്ഥാനവും നൽകുന്നില്ല. അമേരിക്കൻ ഫാമിലി ഫിസിഷ്യൻ എന്ന ജേർണൽ ഇങ്ങനെ പറയുന്നു: “തങ്ങളുടെ രോഗലക്ഷണങ്ങൾ നിമിത്തം ഈ രോഗികൾ ശരിക്കും കഷ്ടപ്പെടുന്നുണ്ട്‌.”

എം സി എസിനെ കുറിച്ച്‌ ശരിക്ക്‌ അറിയില്ലാത്തതുകൊണ്ടോ അതിനെ കുറിച്ച്‌ മനസ്സിലാക്കുക ബുദ്ധിമുട്ടായതുകൊണ്ടോ അതുള്ളവരെ സംശയദൃഷ്ട്യാ വീക്ഷിക്കുന്നതിനു പകരം, ജ്ഞാനിയായ ഒരു വ്യക്തി സദൃശവാക്യങ്ങൾ 18:13-ലെ തത്ത്വം അനുസരിക്കും. ആ വാക്യം ഇങ്ങനെ പറയുന്നു: “കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്‌തീരുന്നു.” രോഗികളായിരിക്കുന്ന എല്ലാവരോടും പക്ഷപാതമില്ലാതെ ക്രിസ്‌തുതുല്യ സ്‌നേഹം കാണിക്കുന്നത്‌ എത്രയോ മെച്ചമാണ്‌! ഭാവിയിൽ വൈദ്യശാസ്‌ത്രം എന്തെല്ലാം കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവന്നാലും ശരി, അത്തരം സ്‌നേഹം കാണിച്ചതിന്റെ പേരിൽ നമുക്ക്‌ ഒരിക്കലും ഖേദിക്കേണ്ടിവരില്ല.

ക്രിസ്‌തുതുല്യ സ്‌നേഹം പ്രകടിപ്പിക്കൽ

മനോഹരമായ വശങ്ങളോടു കൂടിയ ഒരു വജ്രം പോലെയാണ്‌ ക്രിസ്‌തുതുല്യ സ്‌നേഹം. അതിനും തിളക്കമാർന്ന അനേകം വശങ്ങളുണ്ട്‌. എം സി എസ്‌ ഉള്ള ഒരു സുഹൃത്തിനോടുള്ള ബന്ധത്തിൽ നമ്മുടെ ക്രിസ്‌തുതുല്യ സ്‌നേഹം സമാനുഭാവത്തിന്റെ—നമ്മെത്തന്നെ ആ വ്യക്തിയുടെ സ്ഥാനത്ത്‌ ആക്കിവെക്കൽ—രൂപത്തിൽ വെട്ടിത്തിളങ്ങുന്നു. മാത്രമല്ല, സ്‌നേഹം “സ്വാർത്ഥം അന്വേഷിക്കുന്നില്ല.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്‌നേഹം സ്വന്തം അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നില്ല. അതു മറ്റുള്ളവരുടെ ക്ഷേമത്തിന്‌ ഒന്നാം സ്ഥാനം കൽപ്പിക്കുന്നു. അത്‌ ‘ദീർഘമായി ക്ഷമിക്കാനും എല്ലാം പൊറുക്കാനും എല്ലാം വിശ്വസിക്കാനും എല്ലാം സഹിക്കാനും’ നമ്മെ സഹായിക്കുന്നു. അത്തരം സ്‌നേഹം “ഒരുനാളും ഉതിർന്നുപോകയില്ല.”—1 കൊരിന്ത്യർ 13:4-8.

മേരിക്ക്‌ എം സി എസ്‌ ഇല്ല. എന്നാൽ അവളുടെ ചില കൂട്ടുകാർക്ക്‌ അതുണ്ട്‌. “എനിക്ക്‌ പെർഫ്യൂം ഒത്തിരി ഇഷ്ടമാണ്‌. എന്നാൽ എം സി എസ്‌ ഉള്ളവരുടെ അടുത്തു പോകുമ്പോൾ ഞാൻ അതു വേണ്ടെന്നു വെക്കുന്നു,” മേരി എഴുതുന്നു. യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട്‌ തന്റേതായ വിധത്തിൽ മേരി പറയുന്നു: “എനിക്കു സഹായിക്കാൻ മനസ്സുണ്ട്‌.” (മർക്കൊസ്‌ 1:42) ഒരു ശിശുവായിരുന്നപ്പോൾ തുടങ്ങിയതാണ്‌ ട്രെവറിന്‌ എം സി എസ്‌. അവന്റെ അമ്മ ഇങ്ങനെ പറയുന്നു: “എന്റെ മകനോട്‌ തങ്ങളാലാവുന്ന വിധത്തിലെല്ലാം മറ്റുള്ളവർ പരിഗണന കാട്ടിയിട്ടുണ്ട്‌.” എം സി എസ്‌ മൂലം വളരെയധികം കഷ്ടത അനുഭവിക്കുന്ന ഒരു വ്യക്തിയാണ്‌ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന, യഹോവയുടെ സാക്ഷികളിൽ ഒരുവളായ ജോയി. തന്നെ പതിവായി വന്നു കാണുകയും തന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നുവെന്ന്‌ പ്രകടിപ്പിക്കുകയും ചെയ്യുന്ന ബന്ധുമിത്രാദികൾ തനിക്ക്‌ പ്രോത്സാഹനത്തിന്റെ ഒരു ഉറവാണെന്ന്‌ അവൾ പറയുന്നു.

അതേസമയം, എം സി എസ്‌ ഉള്ളവർ പെർഫ്യൂം ഉപയോഗിക്കുന്നവരോടൊപ്പം ആയിരിക്കുമ്പോൾ ക്ഷമാപൂർവം ഇടപെടാൻ ശ്രമിക്കണം. മുൻ ലേഖനത്തിൽ പരാമർശിച്ച ഏർണസ്റ്റ്‌ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ അസുഖം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഭാരിച്ച ചുമടാണ്‌. മറ്റുള്ളവർക്കും ഉണ്ട്‌ അവരുടേതായ പ്രശ്‌നങ്ങൾ. അതുകൊണ്ട്‌ ഞങ്ങളുടെ പ്രശ്‌നങ്ങളിൽ അവർ ഞങ്ങളെ സഹായിക്കുമ്പോൾ ഞങ്ങൾ അതു വിലമതിക്കുന്നു.” അതേ, സഹകരണം പിടിച്ചുവാങ്ങുന്നതല്ല പിന്നെയോ ആദരപൂർവം അഭ്യർഥിക്കുന്നതാണ്‌ എല്ലായ്‌പോഴും ഏറ്റവും നല്ല നയം. “പെർഫ്യൂമോ കൊളോണോ പൂശിക്കൊണ്ടു വരുന്ന ആരെങ്കിലും എന്നോട്‌ ‘എന്താ സുഖമില്ലേ’ എന്നു ചോദിക്കുമ്പോൾ ഞാൻ അവരോടു പറയും, ‘എനിക്ക്‌ ചില മണങ്ങൾ പിടിക്കില്ല. ഇന്നാണെങ്കിൽ അസ്വാസ്ഥ്യം അല്‌പം കൂടുതലാണെന്നു തോന്നുന്നു’ എന്ന്‌. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവർക്ക്‌ അപ്പോൾത്തന്നെ സംഗതി പിടികിട്ടും,” ലൊറെയ്‌ൻ പറയുന്നു. നിങ്ങൾക്ക്‌ സുഹൃത്തുക്കളുടെ സഹകരണം ആവശ്യമാണെന്ന്‌ ദയാപൂർവം അവരെ ഓർമിപ്പിക്കാൻ കഴിയില്ലെന്ന്‌ ഇതിനർഥമില്ല.

ഭാവിയിൽ, ഈ ആരോഗ്യ പ്രശ്‌നത്തിന്‌ ഒരു യഥാർഥ പരിഹാരം ഉണ്ടാകുമോ? നമുക്കു നോക്കാം. നേരത്തെ പരാമർശിച്ച പാം ഇപ്രകാരം എഴുതുന്നു: “നാം ഇപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെല്ലാം വെറും താത്‌കാലികമാണ്‌.” എന്തുകൊണ്ടാണ്‌ പാം അങ്ങനെ പറഞ്ഞത്‌? ദൈവരാജ്യം പെട്ടെന്നുതന്നെ ഈ ഭൂമിയിൽനിന്ന്‌ എല്ലാ കഷ്ടപ്പാടും നീക്കം ചെയ്യുമെന്ന ബൈബിളധിഷ്‌ഠിത വാഗ്‌ദാനത്തിൽ അവൾ പ്രത്യാശ വെച്ചിരിക്കുന്നു. ഇന്ന്‌, എത്ര ആരോഗ്യമുള്ള ആളുകളും മരിക്കുന്നതായാണ്‌ നാം കണ്ടുവരുന്നത്‌. എന്നാൽ ദൈവരാജ്യം മരണത്തെയും ഇല്ലായ്‌മ ചെയ്യും.—ദാനീയേൽ 2:44; വെളിപ്പാടു 21:3-5.

അതുകൊണ്ട്‌ ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത ഒരു ആരോഗ്യ പ്രശ്‌നവുമായി മല്ലിടുന്ന ഏവർക്കും ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറയുകയില്ലാത്തദൈവരാജ്യ ഭരണത്തിൻ കീഴിലെ അവസ്ഥയ്‌ക്കായി നോക്കിപ്പാർത്തിരിക്കാൻ കഴിയും. (യെശയ്യാവു 33:24) ഈ വ്യവസ്ഥിതിയിൽ പല തരത്തിലുള്ള പരീക്ഷകൾ സഹിക്കേണ്ടി വരുമ്പോൾ യേശുവിനെ പോലെ നമ്മുടെ മുന്നിൽ വെച്ചിരിക്കുന്ന സമ്മാനത്തിൽ ദൃഷ്ടി പതിപ്പിക്കാൻ നമുക്കെല്ലാം കഠിനശ്രമം ചെയ്യാം.—എബ്രായർ 12:2; യാക്കോബ്‌ 1:2-4.

[9-ാം പേജിലെ ചതുരം/ചിത്രം]

അന്യോന്യം സ്‌നേഹം പ്രകടിപ്പിക്കൽ

ഒരു സുഹൃത്തിനോ ബന്ധുവിനോ നിങ്ങൾക്കു തന്നെയോ എം സി എസ്‌ ഉണ്ടെങ്കിൽ പിൻവരുന്ന ബൈബിൾ തത്ത്വങ്ങൾ നിങ്ങൾക്കു സഹായകമായേക്കാം:

“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.”മത്തായി 7:12.

“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.”മത്തായി 22:39.

“ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) നമുക്കെല്ലാം ആത്മീയ പ്രോത്സാഹനം ആവശ്യമാണ്‌, പ്രത്യേകിച്ചും സുഖമില്ലാത്തപ്പോൾ. എം സി എസ്‌ ഉള്ള പല ക്രിസ്‌ത്യാനികളും വളരെ ശ്രമം ചെയ്‌ത്‌ ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നു എന്നതു പ്രശംസാർഹമാണ്‌. അതിനു പറ്റാത്തത്ര ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന ചിലർ ടെലിഫോൺ ഹുക്ക്‌ അപ്പ്‌ വഴി യോഗങ്ങളിൽ സംബന്ധിക്കുന്നു. ഇനിയും, ചിലയിടങ്ങളിൽ എം സി എസ്‌ ഉള്ളവർക്കു വേണ്ടി രാജ്യഹാളുകളിൽ പെർഫ്യൂമിന്റെ ശല്യമില്ലാത്ത പ്രത്യേക സ്ഥലങ്ങൾ റിസർവു ചെയ്‌തിരിക്കുന്നു. എന്നാൽ ഇത്‌ എല്ലായ്‌പോഴും പ്രായോഗികമല്ല. ‘നന്മചെയ്‌വാൻ മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.’ (എബ്രായർ 13:16) മറ്റുള്ളവർക്കു നന്മ ചെയ്യുന്നത്‌ പലപ്പോഴും നമ്മുടെ പക്ഷത്തുനിന്ന്‌ ത്യാഗങ്ങൾ ആവശ്യമാക്കിത്തീർക്കുന്നു. എം സി എസ്‌ ഉള്ള ഒരാളെ സഹായിക്കുന്നതിനു ത്യാഗങ്ങൾ ചെയ്യാൻ നിങ്ങൾ സജ്ജനാണോ? അതേസമയംതന്നെ, എം സി എസ്‌ ഉള്ളവർ മറ്റുള്ളവരിൽനിന്ന്‌ ന്യായമായ കാര്യങ്ങളേ പ്രതീക്ഷിക്കാവൂ. ഉദാഹരണത്തിന്‌, പെർഫ്യൂമുകളുടെയും കൊളോണുകളുടെയും ഉപയോഗം സംബന്ധിച്ച്‌ നിയമങ്ങൾ വെക്കാൻ ക്രിസ്‌തീയ മൂപ്പന്മാർക്കു കഴിയില്ല. അതു സംബന്ധിച്ച്‌ അറിയിപ്പുകൾ നടത്താനും അവർക്ക്‌ എല്ലായ്‌പോഴും കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, പുതിയ താത്‌പര്യക്കാരും സന്ദർശകരും പെർഫ്യൂം അടിച്ചുകൊണ്ട്‌ സഭായോഗങ്ങൾക്കു വരുമ്പോൾ നാം അവരെ സ്വാഗതം ചെയ്യണം. പെർഫ്യൂം പൂശി വന്നതിന്റെ പേരിൽ അവർക്കു ജാള്യമോ വിഷമമോ തോന്നാൻ ഒരുപ്രകാരത്തിലും നാം ആഗ്രഹിക്കുന്നില്ല.

“സമാധാനം അന്വേഷിച്ചു പിന്തുടരുക.” (1 പത്രൊസ്‌ 3:11) തങ്ങളുടെ സമാധാനം കവർന്നു കളയാൻ ക്രിസ്‌ത്യാനികൾ ആരോഗ്യപ്രശ്‌നങ്ങളെ അനുവദിക്കാൻ പാടില്ല എന്നതു വ്യക്തമാണ്‌. ‘ഉയരത്തിൽനിന്നുള്ള ജ്ഞാനമോ സമാധാനവും ശാന്തതയും [‘ന്യായബോധവും,’ NW ] കരുണയും നിറഞ്ഞത്‌ ആകുന്നു’ എന്ന്‌ യാക്കോബ്‌ 3:17 പറയുന്നു. എം സി എസ്‌ ഉള്ളവരോ ഇല്ലാത്തവരോ ആയാലും ശരി, സമാധാനപ്രിയരായ ആളുകൾ, രാസോത്‌പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ അങ്ങേയറ്റം പോകുന്നവരോ അധികാരപൂർവം കാര്യങ്ങൾ ആവശ്യപ്പെടുന്നവരോ ആയിരിക്കുകയില്ല. അതുപോലെതന്നെ ‘കരുണ’യും ന്യായബോധവും ഉള്ളവരും, പെർഫ്യൂം ഉപയോഗിക്കുന്നത്‌ മറ്റൊരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നു മനസ്സിലാക്കുന്ന പക്ഷം പിന്നെ, അതുപയോഗിക്കാനുള്ള തങ്ങളുടെ അവകാശത്തിന്മേൽ കടിച്ചുതൂങ്ങില്ല. അങ്ങനെ തങ്ങളും ‘സമാധാനം’ അന്വേഷിക്കുന്നവരും “സമാധാനം ഉണ്ടാക്കുന്നവരും” ആണെന്ന്‌ അവർ തെളിയിക്കും.—യാക്കോബ്‌ 3:18.

നേരേമറിച്ച്‌, വിട്ടുവീഴ്‌ചയില്ലാത്തതും ന്യായരഹിതവുമായ മനോഭാവം—അത്‌ എം സി എസ്‌ ഉള്ളയാളുടെ ഭാഗത്തായാലും മറ്റൊരാളുടെ ഭാഗത്തായാലും—ഒരു ആപ്പു പോലെയാണ്‌. അത്‌ ആളുകളെ തമ്മിൽ അകറ്റുന്നു. അത്തരമൊരു മനോഭാവം ആർക്കും പ്രയോജനം ചെയ്യില്ല. മാത്രമല്ല, ദൈവവുമായുള്ള ഒരുവന്റെ ബന്ധത്തെ അത്‌ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.—1 യോഹന്നാൻ 4:20.

മറ്റുള്ളവരോടു സ്‌നേഹം പ്രകടമാക്കുന്ന കാര്യത്തിൽ ക്രിസ്‌ത്യാനികൾക്ക്‌ യഹോവയുടെ ആത്മാവിന്റെ സഹായവും ലഭ്യമാണ്‌. അവർ അതിനുവേണ്ടി യഹോവയോടു പതിവായി യാചിക്കുകയും അങ്ങനെ അതിന്റെ അത്ഭുത ഫലങ്ങൾ—വിശേഷിച്ചും “പരിപൂർണ്ണമായ ഐക്യത്തിൽ ബന്ധിക്കുന്ന” ഒരു ഗുണമായ സ്‌നേഹം—തങ്ങളിൽ വളർത്തിയെടുക്കുകയും ചെയ്യുന്നു. (കൊലൊസ്സ്യർ 3:14, പി.ഒ.സി. ബൈബിൾ) അതോടൊപ്പം, പരിശുദ്ധാത്മാവിന്റെ സഹായത്താൽ ക്രിസ്‌തുസമാന ഗുണങ്ങൾ വളർത്തിയെടുക്കാൻ അവർ മറ്റുള്ളവരെയും ക്ഷമാപൂർവം സഹായിക്കുന്നു.—ഗലാത്യർ 5:22, 23.

[10-ാം പേജിലെ ചിത്രം]

എം സി എസ്‌ ഉള്ളവർക്ക്‌ മറ്റുള്ളവരുടെ അത്രതന്നെ സുഹൃത്തുക്കളെ ആവശ്യമാണ്‌