ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
മലിനീകരണത്തിന് ഇടയാക്കുന്ന വിഗ്രഹങ്ങൾ
മതാനുഷ്ഠാനങ്ങൾ ഉൾപ്പെടുന്ന വിശേഷദിനങ്ങൾക്കു ശേഷം വിഗ്രഹങ്ങൾ ഏറ്റവും അടുത്തുള്ള ജലാശയത്തിൽ താഴ്ത്തുക എന്നത് ഹിന്ദുക്കൾക്കിടയിലെ ഒരു പതിവാണ്. പൂക്കളിൽനിന്നോ പച്ചക്കറികളിൽനിന്നോ ഉണ്ടാക്കിയ ചായം ഉപയോഗിച്ച് വിഗ്രഹങ്ങൾ പെയിന്റ് ചെയ്തിരുന്ന കാലങ്ങളിൽ ഇത് പരിസ്ഥിതിക്കു ഭീഷണി ആയിരുന്നില്ല. എന്നാൽ വിഗ്രഹ നിർമാതാക്കൾ ഘനലോഹങ്ങളും കാൻസർജനക പദാർഥങ്ങളും അടങ്ങിയ പെയിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ സ്ഥിതിഗതികൾക്കു മാറ്റം സംഭവിച്ചിരിക്കുന്നു. ആയിരക്കണക്കിനു വിഗ്രഹങ്ങൾ അരുവികളിലും തടാകങ്ങളിലുമൊക്കെ താഴ്ത്തിയിരിക്കുന്നത് ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ രൂക്ഷമായ ജലമലിനീകരണത്തിന് ഇടയാക്കിയിരിക്കുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ ഒരു പട്ടണത്തിലെ നിവാസികൾ നൂറുകണക്കിന് വിഗ്രഹങ്ങൾ തുറസ്സായ ഒരു പ്രദേശത്തു കൊണ്ടുപോയി ഉടച്ചുകളഞ്ഞു. ഇന്ത്യയിൽ എല്ലായിടത്തും ഇതുതന്നെ ചെയ്യാനും വിഗ്രഹ നിർമാതാക്കൾ കൃത്രിമ പെയിന്റുകൾക്കു പകരം മുമ്പ് ഉപയോഗിച്ചിരുന്ന പ്രകൃതിജന്യ ചായങ്ങളുടെ ഉപയോഗത്തിലേക്കു മടങ്ങാനും ഡൗൺ ടു എർത്ത് എന്ന മാസിക നിർദേശിക്കുന്നു. “അങ്ങനെ ചെയ്തില്ലെങ്കിൽ ഹിന്ദുക്കൾ ആരാധിക്കുന്ന നദികളെ അവർ ആരാധിക്കുന്ന വിഗ്രഹങ്ങൾ വിഷലിപ്തമാക്കിയേക്കാം” എന്ന് മാസിക കൂട്ടിച്ചേർക്കുന്നു.
മനുഷ്യൻ വരുത്തിവെക്കുന്ന ഭക്ഷ്യക്ഷാമങ്ങൾ
“പ്രകൃതി വിപത്തുകളെക്കാളും ഭക്ഷ്യക്ഷാമങ്ങൾക്ക് ഇടയാക്കുന്നത് ആഭ്യന്തരകലഹം, സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ മനുഷ്യൻ വരുത്തിവെക്കുന്ന വിപത്തുകളാണ്” എന്ന് ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ) റിപ്പോർട്ടു ചെയ്യുന്നു. എഫ്എഒ-യുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, ഡോ. ഹാർട്ട്വിച്ച് ഡി ഹാൻ ഇങ്ങനെ പറഞ്ഞു: “1984-ൽ മൊത്തം [ഭക്ഷ്യ] പ്രതിസന്ധികളുടെ ഏതാണ്ട് പത്തു ശതമാനം മാത്രമായിരുന്നു മനുഷ്യനിർമിത വിപത്തുകളുടെ ഫലമായുള്ളവ. എന്നാൽ ഇപ്പോൾ അത് 50 ശതമാനത്തിലും കൂടുതലാണ്.” 35 രാജ്യങ്ങളിൽനിന്നുള്ള 5.2 കോടി ആളുകൾ ഭക്ഷ്യക്ഷാമത്താൽ വലയുന്നുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “1984-ൽ സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേശത്തെ വരൾച്ചയ്ക്കുശേഷം ഇത്രയധികം ആളുകൾ കൊടിയ ഭക്ഷ്യക്ഷാമത്താൽ ബാധിക്കപ്പെടുന്നത് ഇതാദ്യമായാണ്.”
ഭൗമേതരജീവന് സാധ്യതയില്ല
“കഴിഞ്ഞ ഏതാനും ദശകങ്ങളിലായി കൂടുതൽ കൂടുതൽ ജ്യോതിശ്ശാസ്ത്രജ്ഞർ, നക്ഷത്രങ്ങൾക്കിടയിൽ അങ്ങിങ്ങായി ജീവൻ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്ന ആശയത്തിനു പ്രചാരം നൽകിയിരിക്കുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർത്തു, “ഭൗമേതര ജീവനുണ്ടെന്ന ഈ വിശ്വാസം എണ്ണമറ്റ പുസ്തകങ്ങളുടെ രചനയ്ക്കും ചലച്ചിത്രങ്ങളുടെയും ടെലിവിഷൻ പരിപാടികളുടെയും നിർമാണത്തിനും ഇടയാക്കിയിരിക്കുന്നു എന്നു മാത്രമല്ല . . . ബുദ്ധിയുള്ള ഭൗമേതരജീവികളിൽ നിന്നുള്ള നേരിയ റേഡിയോ സംജ്ഞകൾക്കായി വലിയ ഡിഷ് ആന്റിനകൾ ഉപയോഗിച്ചുള്ള ദീർഘനാളത്തെ ഒരു ശാസ്ത്രീയ അന്വേഷണത്തിനും പ്രചോദനം നൽകിയിരിക്കുന്നു.” എന്നാൽ ഈ അന്വേഷണം പരാജയപ്പെടാനാണു സാധ്യത എന്ന് അസാധാരണ ഭൂമി എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താക്കളും പ്രശസ്ത ശാസ്ത്രജ്ഞരുമായ ഡോ. പീറ്റർ ഡി. വാർഡും ഡോ. ഡോണാൾഡ് സി. ബ്രൗൺലീയും പറയുന്നു. ജ്യോതിശ്ശാസ്ത്രം, പുരാജീവിശാസ്ത്രം, ഭൂവിജ്ഞാനം എന്നീ ശാഖകളിലെ പുതിയ കണ്ടുപിടിത്തങ്ങൾ “ഭൂമിയുടെ ഘടനയും സ്ഥിരതയും അത്യന്തം അസാധാരണമാണ്” എന്നും മറ്റിടങ്ങളിലെ അവസ്ഥകൾ സങ്കീർണമായ ജീവരൂപങ്ങൾക്ക് വസിക്കാൻ പറ്റിയതല്ലെന്നും കാണിക്കുന്നു എന്ന് അവർ പറയുന്നു. “മറ്റുപലരും നാളുകളായി മനസ്സിൽ കൊണ്ടുനടന്നിട്ടുള്ള ഒരു സംഗതി—കുറഞ്ഞപക്ഷം, സങ്കീർണ ജീവരൂപങ്ങളെങ്കിലും [മറ്റിടങ്ങളിൽ] ഉണ്ടായിരിക്കാൻ സാധ്യതയില്ല എന്നത്—ഞങ്ങളിപ്പോൾ തുറന്നു പ്രസ്താവിച്ചിരിക്കുകയാണ്” എന്ന് ഡോ. വാർഡ് പറഞ്ഞു. ഡോ. ബ്രൗൺലീ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘സൗരയൂഥത്തിൽ ജീവനുണ്ടെന്നുള്ള വസ്തുതയെ മറ്റു നക്ഷത്രങ്ങൾക്കിടയിൽ ജീവനുണ്ടെന്നതിന്റെ തെളിവായി ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ അതു ശരിയല്ല. പ്രപഞ്ചത്തിലെ മിക്ക പരിസ്ഥിതികളും ജീവന് ഒട്ടും അനുയോജ്യമല്ല. പ്രപഞ്ചത്തിലെ, ഭൂമി പോലെയുള്ള ഏദെൻ പറുദീസകളിൽ മാത്രമേ ജീവൻ ഉണ്ടായിരിക്കാൻ കഴിയൂ.’
സഹസ്രാബ്ദത്തെ വരവേൽക്കാൻ ദൃഢചിത്തർ
“മരണവുമായി മല്ലിടുന്നവരുടെ ആയുസ്സ് നീട്ടിക്കൊണ്ടുപോകുന്നതിൽ, പ്രധാനപ്പെട്ട സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള നിശ്ചയദാർഢ്യം വളരെ വലിയ പങ്കുവഹിക്കുന്നു എന്നത് ഏറെക്കുറെ തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്” എന്ന് മേരിലൻഡിലെ ബേഥെസ്ദയിലുള്ള യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ്ങിലെ റിച്ചർഡ് സൂസ്മാൻ പറയുന്നു. “ഇത് എങ്ങനെ നടക്കുന്നു എന്നതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെങ്കിലും പ്രസ്തുത സംഗതി സംഭവിക്കുന്നു എന്നതിൽ സംശയമില്ല.” ലണ്ടനിലെ ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് പുതുവത്സരത്തിന്റെ ആദ്യ ആഴ്ചയിൽ ശരാശരിയിലും കൂടുതൽ ആളുകൾ മരിച്ചു, 2000-ാം ആണ്ട് കാണാൻ അവർ മനസ്സിൽ ദൃഢനിശ്ചയം ചെയ്തിരുന്നു എന്നു വ്യക്തം. ബ്രിട്ടനിൽ ആ ആഴ്ച നടന്ന മരണങ്ങളുടെ എണ്ണം 1999-ന്റെ ആദ്യത്തെ ആഴ്ചയെ അപേക്ഷിച്ച് 65 ശതമാനം കൂടുതൽ ആയിരുന്നു. ന്യൂയോർക്ക് നഗരത്തിലാണെങ്കിൽ അത് 50 ശതമാനത്തിലും അധികമായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതുതന്നെ സംഭവിച്ചു എന്ന് ഇന്റർനാഷണൽ ലോഞ്ചെവിറ്റി സെന്ററിന്റെ പ്രസിഡന്റ്, റോബർട്ട് ബട്ട്ലർ പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ജീവിക്കാനുള്ള ദൃഢനിശ്ചയത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.”
ബൈബിൾ കൂടുതൽ ഭാഷകളിൽ
“ഏറ്റവുമധികം തർജ്ജമ ചെയ്തിട്ടുള്ള പുസ്തകം ഇപ്പോഴും ബൈബിൾ തന്നെ” എന്ന് മെക്സിക്കൻ വർത്തമാനപ്പത്രമായ എക്സ്സെൽസ്യോർ പറയുന്നു. ജർമൻ ബൈബിൾ സൊസൈറ്റി പറയുന്നപ്രകാരം 1999-ൽ 21 ഭാഷകളിൽക്കൂടെ തർജ്ജമ ചെയ്യപ്പെട്ടതോടെ കുറഞ്ഞപക്ഷം ഭാഗികമായെങ്കിലും 2,233 ഭാഷകളിൽ ബൈബിൾ ഇപ്പോൾ ലഭ്യമാണ്. ഇതിൽ “371 ഭാഷകളിൽ പഴയ നിയമവും പുതിയ നിയമവും പൂർണമായി പരിഭാഷപ്പെടുത്തിയിട്ടുണ്ട്, അതായത് 1998-ലേതിനെക്കാൾ അഞ്ചു ഭാഷകളിൽക്കൂടി.” എവിടെയുള്ള ഭാഷകളാണ് ഇവയെല്ലാം? “ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ളത് ആഫ്രിക്കയിലാണ്, 627. അതുകഴിഞ്ഞു വരുന്നത് ഏഷ്യ-553, ഓസ്ട്രേലിയ/പസിഫിക്-396, ലാറ്റിൻ അമേരിക്ക/കരീബിയൻ-384, യൂറോപ്പ്-197, ഐക്യനാടുകൾ-73 എന്നിവയാണ്” എന്നു പത്രം പറയുന്നു. എന്നിട്ടും “ഭൂമിയിലെ ഭാഷകളിൽ പകുതിയെണ്ണത്തിലേക്കു പോലും ബൈബിൾ തർജ്ജമ ചെയ്യപ്പെട്ടിട്ടില്ല.” എന്തുകൊണ്ട്? കാരണം ആ ഭാഷകൾ സംസാരിക്കുന്നവർ താരതമ്യേന ചുരുക്കമായതിനാൽ അവയിലേക്കു ബൈബിൾ തർജ്ജമ ചെയ്യുക എന്നത് ഒരു വെല്ലുവിളിയാണ്. മാത്രമല്ല, പലരും രണ്ടു ഭാഷകൾ അറിയാവുന്നവരാണ്. ഒരു ഭാഷയിൽ ബൈബിൾ ലഭ്യമല്ലെങ്കിൽ മറ്റൊരു ഭാഷയിൽ അവർക്ക് അതു വായിക്കാം.