ജിറാഫ് മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരൻ
ജിറാഫ് മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരൻ
കെനിയയിലെ ഉണരുക! ലേഖകൻ
സൂര്യൻഉദിച്ചു വരുന്ന നേരം. വെളുപ്പാൻ കാലത്തെ തണുപ്പേറ്റ് ഈറനണിഞ്ഞു നിൽക്കുന്ന പാറക്കൂട്ടങ്ങൾ. ആവി പറക്കുന്ന ഒരു കപ്പു ചായയുമായി താഴെയുള്ള പുൽപ്രദേശത്തേക്ക് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട് ആ പാറകൾക്കിടയിൽ ഞങ്ങൾ ഇരുന്നു. a ഏതായാലും ഞങ്ങളുടെ കാത്തിരിപ്പ് വെറുതെയായില്ല. ഉദയസൂര്യന്റെ ഇളം രശ്മികളേറ്റു കിടക്കുന്ന ആ ആഫ്രിക്കൻ പുൽപ്രദേശത്തിനു കുറുകെ ഒരു പറ്റം ജിറാഫുകൾ—മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാർ—അലസ ഭാവത്തിൽ നടന്നുനീങ്ങി. ‘പൊയ്ക്കാലുകൾ’ പോലുള്ള കാലുകൾ എടുത്തുവെച്ച്, നീണ്ടു വളഞ്ഞ കഴുത്തുകൾ ആട്ടിയുള്ള ആ സുന്ദരമായ നടപ്പ് കണ്ടപ്പോൾ സ്ലോ മോഷനിലുള്ള ഒരു ചിത്രീകരണമാണോ എന്നു തോന്നിപ്പോയി. അവയുടെ ആ നീണ്ടു വളഞ്ഞ കഴുത്തുകൾ കാറ്റത്ത് ആടുന്ന പായ്മരത്തെയാണ് അനുസ്മരിപ്പിച്ചത്. നയനസദ്യയൊരുക്കുന്ന ആ ഗംഭീര ദൃശ്യം ഞങ്ങൾ കൺനിറയെ കണ്ടു.
ഞങ്ങളെ കണ്ട ഭാവം പോലുമില്ലാതെ ആ ജിറാഫുകൾ തഴച്ചു വളർന്നുനിൽക്കുന്ന ഒരു അക്കേഷ്യ മരക്കൂട്ടത്തിനടുത്തേക്ക് നടന്നുനീങ്ങി. എന്നിട്ട് തലയെത്തിച്ച്, മുള്ളുപൊതിഞ്ഞ മരച്ചില്ലകളിലെ കുഞ്ഞിലകൾ നീളൻ നാവുകൊണ്ട് സശ്രദ്ധം—മരങ്ങളെ തെല്ലും നോവിക്കാതെ, മെല്ലെ—വലിച്ചു വായിലാക്കി. ശാപ്പാടിനിടയിൽ അവ ആ മരങ്ങളിൽ കൂടുകൂട്ടിയിരുന്ന നെയ്ത്തുകാരൻ പക്ഷികളുടെ താവളത്തിലേക്ക് തലനീട്ടിക്കൊണ്ടു ചെന്നു, പിന്നെ യാതൊരു കൂസലുമില്ലാതെ അവിടുന്നും ഇവിടുന്നുമായി ഇലകൾ പറിച്ച് നുണഞ്ഞു. നെയ്ത്തുകാരൻ പക്ഷികൾക്ക് അത് തീരെ രസിച്ചില്ലെന്നു തോന്നുന്നു. തങ്ങളുടെ താവളത്തിലേക്ക് വലിഞ്ഞുകയറി ചെന്നതിന് അവർ ഈ ശല്യക്കാരെ ഉച്ചത്തിൽ വഴക്കു പറഞ്ഞു. ഈ ശകാരവർഷം കേട്ട് ഞെട്ടിപ്പോയ ജിറാഫുകൾ നിശ്ശബ്ദമായി, എന്നാൽ അന്തസ്സോടെ മറ്റു മരങ്ങളെ ലക്ഷ്യമാക്കി നീങ്ങി.
വേഗവും ചാരുതയും
ജിറാഫുകൾ, കഴുത്തു പുറത്തേക്കു നീട്ടി മൃഗശാലയിലെ വളപ്പിനുള്ളിൽ നിൽക്കുന്നതു മാത്രം കണ്ടിട്ടുള്ളവർക്ക് പ്രകൃതിയുടെ മടിത്തട്ടിലൂടെ—ആഫ്രിക്കയിലെ കാടുകളിലൂടെ—അവ സ്വച്ഛമായും സ്വതന്ത്രമായും വിഹരിക്കുമ്പോഴുള്ള ആ യഥാർഥ സൗന്ദര്യം ഭാവനയിൽ കാണാൻ കഴിഞ്ഞെന്നു വരില്ല. അഴകാർന്ന രീതിയിൽ, ഒഴുകിനീങ്ങുന്നതു പോലെയാണ് ജിറാഫിന്റെ പോക്ക്
. നീണ്ടു കൊലുന്നനെയുള്ള ശരീരവും വലിച്ചുകൊണ്ട് വിശാലമായ പുൽപ്രദേശങ്ങളിലൂടെ അവ കുതിച്ചോടുന്നതു കണ്ടാൽ ഒരു ചെറിയ കല്ലിൽ തട്ടിയാൽപോലും ഉരുണ്ടുവീഴും എന്നു തോന്നിപ്പോകും. പക്ഷേ അങ്ങനെ വിചാരിച്ചെങ്കിൽ തെറ്റി. ലക്ഷ്യം പിഴയ്ക്കാത്ത കാലുകളാണ് ജിറാഫിന്റേത്. ഒന്നാന്തരം ഓട്ടക്കാർ കൂടെയാണ് ജിറാഫുകൾ. 1300 കിലോഗ്രാം വരെ തൂക്കം വരുന്ന ഒരു വലിയ ആൺ ജിറാഫിന് മണിക്കൂറിൽ ഏതാണ്ട് 60 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയും.
ഈ രസികൻ മൃഗം പക്ഷേ ആഫ്രിക്കയുടെ മാത്രം സ്വന്തമാണ്. ശാന്തതയും സൗമ്യതയും ഒത്തിണങ്ങിയ അതിന്റെ പ്രകൃതം ആരെയും
ആകർഷിക്കാൻ പോന്നതാണ്. ജിറാഫിന്റെ മുഖം മറ്റെല്ലാ മൃഗങ്ങളുടേതിൽനിന്നും വ്യത്യസ്തമാണെന്നു മാത്രമല്ല കാഴ്ചയ്ക്കു സുന്ദരവുമാണ്. നീണ്ടു മെലിഞ്ഞ ചെവികളും കറുത്ത രോമങ്ങൾകൊണ്ടുള്ള മൃദുലമായ അലങ്കാരപ്പൊടിപ്പുകൾ അണിഞ്ഞ രണ്ടു കുഞ്ഞു കൊമ്പുകളും പിന്നെ, നീണ്ടുവളഞ്ഞ കൺപീലികൾ കാവൽ നിൽക്കുന്ന വലിയ കരിമിഴികളും ആ മുഖത്തിന്റെ സവിശേഷതകളാണ്. തലയും ഉയർത്തിപ്പിടിച്ച് ദൂരേക്കു നോക്കിനിൽക്കുന്ന ജിറാഫിന്റെ മുഖത്ത് ജിജ്ഞാസയും നിഷ്കളങ്കതയും പ്രതിഫലിച്ചു കാണാം.ഈ മൃഗങ്ങളുടെ അഴകും നാണംകുണുങ്ങിയ പെരുമാറ്റവും അക്രമവാസന തീരെയില്ലാത്ത ശാന്തപ്രകൃതവും നിമിത്തം പുരാതന കാലത്തെ ആളുകൾ അവയ്ക്ക് അങ്ങേയറ്റം മൂല്യം കൽപ്പിച്ചിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള സമാധാനമൈത്രിയുടെ പ്രതീകമായി കുട്ടി ജിറാഫുകളെ രാജാക്കന്മാർക്കും ഭരണാധികാരികൾക്കും കാഴ്ചവെക്കുക പതിവായിരുന്നു. പുരാതന ആഫ്രിക്കൻ ശിലാചിത്രങ്ങളിൽ ജിറാഫുകളുടെ രൂപങ്ങൾ കാണാൻ കഴിയും, കാലത്തിന്റെ വിരലുകൾ അവയെ കുറച്ചൊന്നു മായിച്ചുകളഞ്ഞിട്ടുണ്ടെന്നു മാത്രം.
എന്തൊരു ഉയരം!
ജന്തുലോകത്തിൽ പൊക്കത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം ജിറാഫിനാണ്. പ്രായപൂർത്തിയെത്തിയ ആൺ ജിറാഫുകൾക്ക് 5.5 മീറ്ററിലേറെ പൊക്കം വരാം. കുളമ്പു മുതൽ കൊമ്പു വരെയുള്ള ഉയരമാണിത്. പുരാതന ഈജിപ്ഷ്യൻ ചിത്രലിപികളിൽ “പ്രവചിക്കുക” അല്ലെങ്കിൽ “മുൻകൂട്ടിപ്പറയുക” എന്ന ക്രിയയെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിച്ചിരുന്നത് ജിറാഫിന്റെ ചിത്രമായിരുന്നു. ജിറാഫുകളുടെ അസാമാന്യ വലിപ്പത്തെയും ദീർഘവീക്ഷണത്തെയും ആണ് ഇതു പ്രതിഫലിപ്പിക്കുന്നത്.
വരയൻകുതിരകളുടെയും ഒട്ടകപ്പക്ഷികളുടെയും ഇംപാലകളുടെയും ആഫ്രിക്കൻ സമതലങ്ങളിലെ മറ്റു ജന്തുക്കളുടെയും ഒക്കെ കൂട്ടത്തിൽ നിൽക്കുന്ന ജിറാഫ് ഒരു കാവൽഗോപുരം പോലെയാണ് വർത്തിക്കുന്നത്. നല്ല ഉയരവും അപാരമായ കാഴ്ചശക്തിയും ഉള്ളതുകൊണ്ട് അതിന് ദൂരെയുള്ള വസ്തുക്കൾ കാണാനും അപകടഭീഷണി മുൻകൂട്ടി മനസ്സിലാക്കാനും സാധിക്കുന്നു. അതുകൊണ്ട് ഈ നീളക്കാരന്റെ സാന്നിധ്യം മറ്റു ജന്തുക്കൾക്ക് ഒരളവുവരെ സുരക്ഷിതത്വം പ്രദാനം ചെയ്യും എന്നതിനു സംശയമില്ല.
രൂപകൽപ്പനയിലെ അത്ഭുതം
ആന ഒഴികെയുള്ള മറ്റു മൃഗങ്ങൾക്ക് പൊക്കമുള്ള മരങ്ങളുടെ ഏറ്റവും തലപ്പത്തുള്ള കൊമ്പുകളിലേക്ക് കൊതിയൂറും കണ്ണുകളോടെ നോക്കിനിൽക്കാൻ മാത്രം കഴിയുമ്പോൾ ജിറാഫുകൾക്ക് അത്രയും ഉയരത്തിൽനിന്നു പോലും ഇലകളും പഴങ്ങളുമൊക്കെ പറിച്ചുതിന്നാൻ സാധിക്കും. അത്രയ്ക്ക് അത്ഭുതകരമാണ് അതിന്റെ രൂപകൽപ്പന. ഇലകളും മറ്റും ചുറ്റിപ്പിടിക്കാൻ കഴിവുള്ള മേൽച്ചുണ്ടിന്റെയും വഴക്കമുള്ള നാവിന്റെയും സഹായത്താൽ സൂചിപോലെ കൂർത്ത മുള്ളുകൾ തിങ്ങിയ വൃക്ഷ ശിഖരങ്ങളിൽനിന്നു പോലും ഇലകൾ പറിച്ചെടുക്കാൻ ജിറാഫിനു സാധിക്കും.
ജിറാഫുകൾ ഒരു ദിവസം ഏതാണ്ട് 34 കിലോഗ്രാം സസ്യാഹാരം അകത്താക്കിയേക്കാം. പല തരത്തിലുള്ള സസ്യങ്ങൾ അവയ്ക്ക് ഭക്ഷിക്കാനാകുമെങ്കിലും ആഫ്രിക്കൻ സമതലങ്ങളിൽ ഉടനീളം കാണപ്പെടുന്ന മുള്ളു നിറഞ്ഞ അക്കേഷ്യ മരങ്ങളോടാണ് അവയ്ക്കു പ്രിയം. ശാപ്പാടിനു സമയമാവുമ്പോൾ ചുരുട്ടിവെച്ച നാവ് ഈ വിദ്വാൻ പുറത്തെടുക്കും. അപ്പോൾ അതിന് എത്ര നീളമുണ്ടാകുമെന്നോ? 42 സെന്റിമീറ്റർ. ജിറാഫിന്റെ കഴുത്തിന് അസാധാരണമായ വഴക്കമുണ്ട്. മരങ്ങളുടെ തലപ്പത്തുള്ള ശാഖകളിൽ തീറ്റതേടുമ്പോൾ നീണ്ട തല ഇഷ്ടമുള്ള കോണുകളിലെല്ലാം വളയ്ക്കാനും ചെരിക്കാനും സഹായിക്കുന്നത് ഈ കഴുത്താണ്.
ജിറാഫിന് നീളം ഒരു ശല്യമാവുന്നത് വെള്ളം കുടിക്കുമ്പോഴാണ്. വെള്ളത്തിനടുത്ത് എത്തുമ്പോൾ, ജിറാഫിന് മുൻകാലുകൾ പതുക്കെ അകത്തിയിട്ട് മുട്ടുകൾ രണ്ടും വളയ്ക്കേണ്ടി വരുന്നു. കാണാൻ ഒരു ചന്തവുമില്ലാത്ത ഈ നിൽപ്പു നിന്നുകൊണ്ട് നീണ്ട കഴുത്തു പരമാവധി നീട്ടുകയും കൂടി ചെയ്താലേ അതിന്റെ തല താഴെ വെള്ളത്തിലെത്തുകയുള്ളൂ. കൂടെക്കൂടെ വെള്ളം കുടിക്കേണ്ടി വരാത്തത് ഏതായാലും ജിറാഫിന് ഒരു അനുഗ്രഹമായി. ആവശ്യത്തിനുള്ള വെള്ളം മിക്കപ്പോഴും കഴിക്കുന്ന ആഹാരത്തിൽ നിന്നുതന്നെ കിട്ടുന്നുണ്ട് എന്നുള്ളതാണ് കാരണം, നല്ല നീരുള്ള ഇലകളാണല്ലോ അതിന്റെ ആഹാരം.
ജിറാഫിന്റെ കഴുത്തിലും പാർശ്വങ്ങളിലും വെള്ളനിറത്തിലുള്ള മനോഹരമായ നേർത്ത വരകൾ ചേർന്ന് ഇലയുടേതുപോലുള്ള രൂപമാതൃകകൾ ഉണ്ടായിരിക്കുന്നു. ശരീരത്തിലെ പുള്ളികൾക്ക് തങ്കനിറം കലർന്ന തവിട്ടോ ചുവപ്പുകലർന്ന തവിട്ടോ കറുപ്പോ പോലുള്ള വ്യത്യസ്ത നിറങ്ങളായിരിക്കാം ഉള്ളത്. പ്രായമാകുന്നതനുസരിച്ച് ഈ നിറങ്ങൾ ഇരുണ്ടിരുണ്ടു വരും.
കുടുംബജീവിതം
ജിറാഫുകൾ സാമൂഹിക ജീവികളാണ്. പറ്റങ്ങളായാണ് അവ നീങ്ങുന്നത്. ഒരു പറ്റത്തിൽ 2 മുതൽ 50 വരെ അംഗങ്ങൾ ഉണ്ടായിരിക്കും. പറ്റങ്ങളായി നീങ്ങുമ്പോഴും അകലം പാലിക്കാനാണ് അവയ്ക്കിഷ്ടം. ജിറാഫുകളുടെ ഗർഭകാലം 420 മുതൽ 468 വരെ ദിവസങ്ങളാണ്. പിറന്നു വീഴുന്ന കുഞ്ഞിന് 2 മീറ്റർ ഉയരം കാണും. പിറന്നു വീഴുന്ന സമയത്ത്, കുഞ്ഞ് 2 മീറ്ററിലേറെ ഉയരത്തിൽനിന്ന് നിലത്തേക്ക് അക്ഷരാർഥത്തിൽ തലകുത്തി വീഴുകയാണു ചെയ്യുന്നത്! എന്നാൽ അതിനു പരിക്കൊന്നും പറ്റുന്നില്ല. വെറും 15 മിനിറ്റിനുള്ളിൽ അത് വേച്ചുവേച്ച് എഴുന്നേറ്റു നിൽക്കും. അമ്മയുടെ പാൽ നുണയാൻ കുഞ്ഞിതാ റെഡിയായി കഴിഞ്ഞു! രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോഴേക്കും അത് സഹജവാസനയാൽ അക്കേഷ്യ മരച്ചില്ലകളുടെ തുമ്പത്തുള്ള കിളുന്നിലകൾ അൽപ്പാൽപ്പമായി തിന്നു തുടങ്ങും. അധികം താമസിയാതെ അത് അമ്മയുടെ നീണ്ട കാൽവയ്പുകൾക്കൊപ്പം നീങ്ങാനുള്ള കരുത്തു പ്രാപിക്കുന്നു.
മാതാപിതാക്കളുടെ ഒന്നാന്തരമൊരു കൊച്ചു പതിപ്പാണ് കുട്ടി ജിറാഫ്. മുതിർന്ന ഒരു ജിറാഫിനോടുള്ള താരതമ്യത്തിൽ അത് ഒരു ഇത്തിരിക്കുഞ്ഞനാണെങ്കിലും മിക്ക മനുഷ്യരെക്കാളും ഉയരമുണ്ട് അതിന്. അമ്മയുടെ മറപറ്റി നിർഭയമായി ജിജ്ഞാസ തുടിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന കുട്ടി ജിറാഫിനെ കാണാൻ എന്തൊരു ചന്തമാണെന്നോ.
കുട്ടി ജിറാഫുകൾ കൂട്ടം കൂടി, നേഴ്സറി കുട്ടികളെ പോലെ കളിച്ചും ഉണ്ണിയുറക്കം ഉറങ്ങിയും ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ കണ്ടു രസിച്ചും ദിവസം ചെലവഴിക്കുന്നു. അവ എത്ര പെട്ടെന്നാണെന്നോ വളരുന്നത്! ആറു മാസം കൊണ്ട് ഒരു കുട്ടി ജിറാഫ് 1 മീറ്റർ വരെ പൊക്കം വെക്കും. ഒരു വർഷംകൊണ്ട് അതിന്റെ ഉയരം ഇരട്ടിയാകും. ഒരാഴ്ചകൊണ്ട് അത് എത്രമാത്രം വളരുമെന്നല്ലേ? 23 സെന്റിമീറ്റർ! അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ പൊന്നുപോലെയാണ് നോക്കുന്നത്. തന്റെ അടുത്തുനിന്ന് കുറെയൊക്കെ ദൂരം മാറിപ്പോയി കളിക്കാൻ അവൾ കുഞ്ഞിനെ അനുവദിച്ചേക്കാമെങ്കിലും അപാരമായ കാഴ്ചശക്തി കുഞ്ഞിന്റെ മേലൊരു കണ്ണുണ്ടായിരിക്കാൻ അവളെ സഹായിക്കുന്നു.
ഗംഭീര വലിപ്പവും അപാരമായ കാഴ്ചശക്തിയും വേഗവും പെട്ടെന്നു പ്രവർത്തിക്കാനുള്ള കഴിവും ഒക്കെയുള്ള ജിറാഫിന് വന്യ ചുറ്റുപാടിൽ സിംഹത്തെ കൂടാതെ മറ്റു ശത്രുക്കൾ ഇല്ലെന്നുതന്നെ പറയാം. എങ്കിലും മനുഷ്യൻ ഈ സുന്ദര മൃഗത്തെ വൻ തോതിൽ വേട്ടയാടിയിരിക്കുന്നു. മനോഹരമായ തോലിനും സ്വാദിഷ്ഠമായ മാംസത്തിനും നീണ്ടു കറുത്ത വാൽ രോമങ്ങൾക്കും വേണ്ടി—ഇതിന് നിഗൂഢ ശക്തിയുണ്ടെന്നാണ് ചിലരുടെ വിശ്വാസം—നിർദയം വേട്ടയാടപ്പെടുന്ന ഈ സാധു
മൃഗത്തിന്റെ ഭാവി ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണ്. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും ജിറാഫുകളുടെ വലിയ വലിയ കൂട്ടങ്ങൾ സ്വതന്ത്രമായി വിഹരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വന്യജീവി പാർക്കുകളുടെയും സംരക്ഷണകേന്ദ്രങ്ങളുടെയും വളപ്പുകൾക്കുള്ളിൽ മാത്രമേ അവ സുരക്ഷിതമായിരിക്കുന്നുള്ളൂ.ആഫ്രിക്കയിലെ സഫാരി പാർക്കിലൂടെ (സന്ദർശകർക്ക് വാഹനത്തിലിരുന്ന് കാണാനായി വന്യമൃഗങ്ങളെ തുറന്നു വിട്ടിട്ടുള്ള മൃഗസങ്കേതം) വിനോദയാത്ര നടത്തുന്നവർക്ക് ജിറാഫുകൾ നീളൻ കഴുത്തും ആട്ടിക്കൊണ്ട് പുല്ലുനിറഞ്ഞ വിശാലമായ സമതലങ്ങളിലൂടെ സ്വതന്ത്രമായി ഓടുന്ന പുളകംകൊള്ളിക്കുന്ന കാഴ്ച ഇന്നും കാണാനാകും. ജിറാഫുകൾ മുള്ളുകൊണ്ടുള്ള പടച്ചട്ടയണിഞ്ഞ അക്കേഷ്യ മരങ്ങളുടെ തലപ്പത്തുള്ള ഇലകൾ നുണയുന്നതും ജിറാഫിന്റെ തനതായ ശൈലിയിൽ ദൂരേക്ക് കണ്ണും നട്ട് നിൽക്കുന്നതും ആകാം അവരെ വരവേൽക്കുന്ന മറ്റു ചില കാഴ്ചകൾ. വിചിത്രമെങ്കിലും സുന്ദരമായ ആകാരവും സൗമ്യ പ്രകൃതവുമുള്ള ഈ അത്ഭുത ജീവി സർവശക്തനാം ദൈവമായ യഹോവയുടെ സർഗപ്രതിഭയുടെയും അതുല്യമായ വ്യക്തിത്വത്തിന്റെയും മറ്റൊരു തെളിവാണ്.—സങ്കീർത്തനം 104:24.
[അടിക്കുറിപ്പ്]
a വിശാലമായ ആഫ്രിക്കൻ സമതലങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന പാറകൾ നിറഞ്ഞ ചെറുകുന്നുകളെ കോപ്പികൾ എന്നാണു വിളിക്കുന്നത്.
[18-ാം പേജിലെ ചതുരം/ചിത്രം]
അത്ഭുതം എന്നല്ലാതെ എന്തു പറയാൻ
ജിറാഫിന്റെ വിചിത്രമായ ഈ ശരീരവും അസാമാന്യ വലിപ്പവും അതിന് എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരിക്കുമോ? ഒരുപക്ഷേ നാം അങ്ങനെ ചിന്തിച്ചുപോയേക്കാം. അസാധാരണ ഉയരവും നീണ്ട കഴുത്തും ഉള്ളതുകൊണ്ട് ജിറാഫിന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉള്ള രക്തത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക അസാധ്യമാണെന്നു തോന്നിയേക്കാം. ഉദാഹരണത്തിന്, ജിറാഫ് തല കുനിക്കുമ്പോൾ ഗുരുത്വാകർഷണ ശക്തി നിമിത്തം രക്തം തലയിലേക്ക് കുതിച്ചൊഴുകുകയും തലച്ചോറിൽ അമിതമായ അളവിൽ രക്തം ചെന്നെത്തുകയും ചെയ്യില്ലേ? ജിറാഫ് തലയുയർത്തുമ്പോൾ തലയിൽനിന്ന് രക്തം ഹൃദയത്തിലേക്ക് കുത്തിയൊഴുകുകയും തത്ഫലമായി അതിന്റെ ബോധം മറയുകയും ചെയ്യില്ലേ? എന്നാൽ ഇതൊന്നും സംഭവിക്കുന്നില്ല. അത് എന്തുകൊണ്ടാണ്?
ജിറാഫിന്റെ രക്തപര്യയന വ്യവസ്ഥ രൂപകൽപ്പനയിലെ ഒരു അത്ഭുതംതന്നെയാണ്. ജിറാഫിന്റെ പ്രത്യേക ആകൃതിക്കും വലിപ്പത്തിനും അനുയോജ്യമായ വിധത്തിൽ വിദഗ്ധമായാണ് അത് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഹൃദയത്തിന് സാധാരണയിൽ കവിഞ്ഞ വലിപ്പമുണ്ട്. ഹൃദയത്തിൽനിന്ന് മൂന്നര മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലച്ചോറിലേക്ക് രക്തം എത്തണമെങ്കിൽ ഹൃദയം ശക്തിയായി രക്തം പമ്പു ചെയ്യേണ്ടതുണ്ട്. ഓരോ മിനിട്ടിലും 170 തവണ വരെ സ്പന്ദിക്കുന്ന പേശീനിർമിതമായ ആ ഹൃദയത്തിന്റെ 7 സെന്റിമീറ്റർ കനമുള്ള ഭിത്തികൾ ഉത്പാദിപ്പിക്കുന്ന സിസ്റ്റോളിക് മർദം (ഹൃദയം സങ്കോചിക്കുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ രക്തം ചെലുത്തുന്ന സമ്മർദം) മനുഷ്യരുടേതിനെക്കാൾ ഏതാണ്ട് മൂന്നിരട്ടി വരും. അത്രയും മർദത്തെ സുരക്ഷിതമായി കൈകാര്യം ചെയ്യണമെങ്കിൽ തലച്ചോറിലേക്കു രക്തമെത്തിക്കുന്ന കരോറ്റിഡ് ധമനിക്കും (ഗ്രീവ ധമനി) ഹൃദയത്തിലേക്ക് രക്തം തിരികെ കൊണ്ടുവരുന്ന ജുഗ്യുലർ സിരയ്ക്കും (ഗ്രീവ സിര) നല്ല വലുപ്പം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഈ രക്തക്കുഴലുകളുടെ വ്യാസം എത്രയാണെന്നോ? 2.5 സെന്റിമീറ്ററിലും അധികം. കൂടാതെ വഴക്കവും കരുത്തും ഉണ്ടായിരിക്കുന്നതിനു വേണ്ടി ഈ രക്തക്കുഴലുകളെ ഇലാസ്തികതയും ദൃഢതയും ഉള്ള കലകൾകൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു.
ജിറാഫ് തല കുനിക്കുമ്പോൾ ജുഗ്യുലർ സിരയിലെ വാൽവുകൾ രക്തം തലച്ചോറിലേക്ക് ശക്തിയായി തിരിച്ചൊഴുകുന്നതു തടയുന്നു. തലച്ചോറിന്റെ ചുവട്ടിലെത്തുമ്പോൾ, വലിയ കരോറ്റിഡ് ധമനി ‘അസാധാരണ ശൃംഖല’ എന്ന് അറിയപ്പെടുന്ന അത്ഭുതകരമായി രൂപകൽപ്പന ചെയ്യപ്പെട്ട മറ്റൊരു സംവിധാനത്തിലേക്കു തുറക്കുന്നു. തല കുനിക്കുമ്പോൾ രക്തം കരോറ്റിഡ് ധമനിയിലൂടെ തലച്ചോറിലേക്ക് കുതിച്ചൊഴുകിവരുമെങ്കിലും തീരെ ചെറിയ രക്തക്കുഴലുകളുടെ ഈ പ്രത്യേക ശൃംഖലയിൽ പ്രവേശിക്കുന്നതോടെ രക്തത്തിന്റെ ഒഴുക്ക് മന്ദഗതിയിലാകുകയും രക്തസമ്മർദം ക്രമീകരിക്കപ്പെടുകയും അങ്ങനെ ശക്തമായ രക്തപ്രവാഹത്തിൽനിന്ന് തലച്ചോറ് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ജിറാഫ് തല കുനിക്കുമ്പോൾ ഈ അസാധാരണ ശൃംഖല വികസിക്കുകയും തല ഉയർത്തുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ആ ശൃംഖല ഇങ്ങനെ സങ്കോചിക്കുന്നില്ലായിരുന്നെങ്കിൽ തലയിലുള്ള രക്തം ഹൃദയത്തിലേക്ക് കുത്തിയൊഴുകുകയും തത്ഫലമായി തലച്ചോറിന് ആവശ്യമായ രക്തം ലഭിക്കാതെ ജിറാഫിന്റെ ബോധം മറയുകയും ചെയ്യുമായിരുന്നു.
ജിറാഫിന്റെ കഴുത്തും രൂപകൽപ്പനയിലെ മറ്റൊരു അത്ഭുതമാണ്. അപാര നീളമുള്ള ജിറാഫിന്റെ കഴുത്തിൽ എലിയുടെയും മറ്റു മിക്ക സസ്തനികളുടെയും കഴുത്തിലുള്ളത്ര കശേരുക്കളേ ഉള്ളു എന്നു കണ്ടെത്തിയപ്പോൾ ശാസ്ത്രജ്ഞർ അത്ഭുതപ്പെട്ടുപോയി! എന്നിരുന്നാലും മറ്റു മിക്ക സസ്തനികളിൽനിന്നും വ്യത്യസ്തമായി, അസാധാരണ വഴക്കം പ്രദാനം ചെയ്യത്തക്കവിധം പ്രത്യേക ബോൾ-ആൻഡ്-സോക്കറ്റ് മാതൃകയിൽ രൂപകൽപ്പന ചെയ്യപ്പെട്ട നീണ്ട കശേരുക്കളാണ് ജിറാഫിനുള്ളത്. അങ്ങനെ, ജിറാഫിന് കഴുത്ത് ഇഷ്ടംപോലെ വളച്ചും തിരിച്ചും ശരീരത്തിന്റെ എല്ലാ ഭാഗവും നക്കി മിനുക്കാനും മരത്തിന്റെ തലപ്പത്തുള്ള കൊമ്പുകളിൽനിന്നുപോലും അനായാസം ഇലകളും മറ്റും പറിച്ചെടുക്കാനും കഴിയുന്നു.