വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ആത്മവിദ്യ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങൾ ആത്മവിദ്യ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങൾത്മവിദ്യ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

ആത്മവിദ്യയുടെ ചില രൂപങ്ങൾ നല്ല ആത്മാക്കളുമായി സമ്പർക്കം പുലർത്തുന്നതിനുള്ള മാർഗമാണെന്നു നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, ആത്മവിദ്യയെക്കുറിച്ചു ബൈബിൾ പറയുന്നതു മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം. ഉദാഹരണത്തിന്‌ ആത്മവിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച്‌ അത്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച്‌ അശുദ്ധരാകരുത്‌.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—ലേവ്യപുസ്‌തകം 19:31; 20:6, 27, പി.ഒ.സി. ബൈബിൾ.

ആത്മവിദ്യ ആചരിക്കുന്നവനെ ‘യഹോവ വെറുക്കുന്നു’ എന്നു ബൈബിൾ പറയുന്നു. (ആവർത്തനപുസ്‌തകം 18:11, 12) എന്തുകൊണ്ട്‌? ആത്മവിദ്യയുടെ ഒരു പ്രമുഖ വശത്തെ കുറിച്ച്‌—മരിച്ചവരുമായി ആശയവിനിമയം നടത്തുന്നുവെന്ന അവകാശവാദത്തെ കുറിച്ച്‌—ബൈബിൾ എന്തു പറയുന്നു എന്ന്‌ അടുത്തു പരിശോധിക്കുന്നത്‌ ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കും.

മരിച്ചവർ ജീവിച്ചിരിക്കുന്നുവോ?

അനേകരും വിശ്വസിക്കുന്നതിൽനിന്നു വ്യത്യസ്‌തമായി, മനുഷ്യനു മരിച്ചുപോയ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ കഴിയില്ലെന്നു ദൈവവചനമായ ബൈബിൾ പഠിപ്പിക്കുന്നു. എന്തുകൊണ്ട്‌? ശരി, മരിച്ചവർ യഥാർഥത്തിൽ ജീവിച്ചിരിക്കുന്നുവെങ്കിൽ മാത്രമേ ആർക്കെങ്കിലും അവരുമായി സംസാരിക്കാൻ കഴിയൂ. അതിന്‌, മരണത്തെ അതിജീവിക്കുന്ന ഒരു ഭാഗം അവർക്ക്‌ ഉണ്ടായിരുന്നേ തീരൂ. ശരീരം മരിക്കുമ്പോൾ ആത്മാവ്‌ അതിജീവിക്കുന്നു എന്നു ചിലർ പറയുന്നു. എന്നാൽ അതു ശരിയാണോ?

മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി [“നെഫെഷ്‌,” വ്യക്തി] തീർന്നു.” (ഉല്‌പത്തി 2:7) മനുഷ്യന്‌ ഒരു ആത്മാവിനെ നൽകിയില്ല എന്നതു ശ്രദ്ധിക്കുക. മറിച്ച്‌ “ജീവശ്വാസം” അഥവാ ജീവശക്തി നിർജീവമായ ശരീരത്തിലേക്ക്‌ ഊതിയപ്പോൾ അത്‌ നെഫെഷ്‌ അഥവാ ജീവനുള്ള വ്യക്തിയായി തീരുകയാണുണ്ടായത്‌. വ്യക്തമായും, ജീവനും ചിന്താപ്രാപ്‌തിയും ഉണ്ടായിരിക്കുന്നതിന്‌ മനുഷ്യന്‌ ഒരു ആത്മാവിന്റെ ആവശ്യമില്ല. തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “പാപം ചെയ്യുന്ന ദേഹി [“നെഫെഷ്‌”] മരിക്കും.” (യെഹെസ്‌കേൽ 18:4) “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” മനുഷ്യന്റെ പൊതുശവക്കുഴിയായ ഷീയോളിൽ “പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 10.

അതുകൊണ്ട്‌ ബൈബിൾ അനുസരിച്ച്‌, ജീവിച്ചിരിക്കുന്നവർക്ക്‌ മരിച്ചവരുമായി ആശയവിനിമയം ചെയ്യാൻ സാധിക്കത്തക്കവിധം ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന യാതൊന്നും മനുഷ്യനില്ല. ഈ നിഗമനത്തിൽ എത്തിയ ബഹുമാന്യരായ രണ്ടു ബൈബിൾ പണ്ഡിതന്മാരുടെ പ്രസ്‌താവനകൾ താഴെ കൊടുത്തിരിക്കുന്നു. കനേഡിയൻ ദൈവശാസ്‌ത്രജ്ഞനായ ക്ലാർക്ക്‌ എച്ച്‌. പിനൊക്ക്‌ പറഞ്ഞു: ‘[മനുഷ്യാത്മാവ്‌ അമർത്യമാണെന്ന] ഈ ആശയം ദീർഘകാലമായി ദൈവശാസ്‌ത്രത്തെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അത്‌ ബൈബിളധിഷ്‌ഠിതമായ ഒന്നല്ല. പ്രകൃത്യാ ആത്മാവ്‌ അമർത്യമാണെന്ന ആശയം ബൈബിൾ പഠിപ്പിക്കുന്നില്ല.’ സമാനമായി ബ്രിട്ടീഷ്‌ പണ്ഡിതനായ ജോൺ ആർ. ഡബ്ല്യു. സ്റ്റൊട്ട്‌ ഇങ്ങനെ പ്രസ്‌താവിച്ചു: ‘ആത്മാവ്‌ അമർത്യമാണെന്നും തന്മൂലം അതിനെ നശിപ്പിക്കാൻ കഴിയില്ലെന്നും ഉള്ളത്‌ ബൈബിൾപരമായ ഒരു പഠിപ്പിക്കലല്ല, മറിച്ച്‌ ഗ്രീക്കു പഠിപ്പിക്കലാണ്‌.’

എന്നിരുന്നാലും ആളുകൾക്ക്‌ മരിച്ചവരിൽനിന്നുള്ളത്‌ എന്നു കരുതപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കാറുണ്ട്‌; മരിച്ചവരുടേതെന്നു തോന്നുന്ന ശബ്ദങ്ങൾ അവർ കേൾക്കുകയും ചെയ്യാറുണ്ട്‌. അങ്ങനെയെങ്കിൽ, ആരായിരിക്കും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്‌?

ആശയവിനിമയം ആരുമായി?

ഒരു ഗാരുഢവിദ്യക്കാരൻ ഒരു പാവയെ ഉപയോഗിക്കുന്നതിനോട്‌ ഏറെക്കുറെ സമാനമായ വിധത്തിൽ ഒരു അദൃശ്യ ആത്മവ്യക്തി ഒരു സർപ്പത്തെ ഉപയോഗിച്ചുകൊണ്ട്‌ ആദ്യ സ്‌ത്രീയായ ഹവ്വായോടു സംസാരിക്കുകയും ദൈവത്തോടു മത്സരിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്‌തു എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 3:1-5) ബൈബിൾ ഈ ആത്മവ്യക്തിയെ അഥവാ ദൂതനെ, ‘ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്‌’ എന്നു വിളിക്കുന്നു. (വെളിപ്പാടു 12:9) മറ്റു ദൂതന്മാരെയും മത്സരഗതിയിലേക്കു വശീകരിക്കുന്നതിൽ സാത്താൻ വിജയിച്ചു. (യൂദാ 6) ഈ ദുഷ്ടദൂതന്മാരെ ഭൂതങ്ങൾ എന്നാണു വിളിക്കുന്നത്‌. അവർ ദൈവത്തിന്റെ ശത്രുക്കളാണ്‌.

ഭൂതങ്ങൾക്കു മനുഷ്യനെ സ്വാധീനിക്കാനുള്ള ശക്തിയുണ്ടെന്നു ബൈബിൾ വ്യക്തമാക്കുന്നു. (ലൂക്കൊസ്‌ 8:26-34) അതുകൊണ്ട്‌ ആത്മവിദ്യയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച്‌ ദൈവത്തിന്റെ ന്യായപ്രമാണം ഇങ്ങനെ പറയുന്നതിൽ അതിശയമൊന്നുമില്ല: “വെളിച്ചപ്പാട്‌, ക്ഷുദ്രക്കാരൻ, മൃതസന്ദേശവിദ്യക്കാരൻ എന്നിവരാരും നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കരുത്‌. ഇത്തരക്കാർ കർത്താവിനു നിന്ദ്യരാണ്‌.” (ആവർത്തനപുസ്‌തകം 18:10-12, പി.ഒ.സി. ബൈ.) ഈ കൽപ്പന ലംഘിക്കുന്നതിന്റെ ഭവിഷ്യത്തുകൾ എന്തൊക്കെയാണ്‌?

പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ശൗലിന്റെ ജീവിതാനുഭവം ആ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നു. തന്റെ ശത്രുക്കളെ ഭയപ്പെട്ട ശൗൽ രാജാവ്‌ ആത്മമധ്യവർത്തിയായ ഒരു സ്‌ത്രീയുടെ അടുക്കൽ പോയി. മരിച്ചുപോയ ശമൂവേൽ പ്രവാചകനുമായി സമ്പർക്കം പുലർത്താൻ രാജാവ്‌ അവളോട്‌ ആവശ്യപ്പെട്ടു. ആത്മമധ്യവർത്തി ഒരു വൃദ്ധനെ കാണുന്നതായി വർണിച്ചപ്പോൾ ആ മായാരൂപം ശമൂവേലാണെന്ന്‌ ശൗൽ നിഗമനം ചെയ്‌തു. എന്തു സന്ദേശമാണു ശൗലിനു ലഭിച്ചത്‌? ഇസ്രായേലിനെ ശത്രുക്കൾ പരാജയപ്പെടുത്തും; ശൗലും പുത്രന്മാരും “ശമൂവേലിനോടു” കൂടെയാകും, അതായത്‌ മരിക്കും. (1 ശമൂവേൽ 28:4-19) ഒരു ആത്മമധ്യവർത്തിയോട്‌ ആലോചന ചോദിക്കാനുള്ള ശൗലിന്റെ തീരുമാനത്തോട്‌ ദൈവം എങ്ങനെയാണു പ്രതികരിച്ചത്‌? തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “ശൌൽ യഹോവയോടു ചെയ്‌ത അതിക്രമം ഹേതുവായും . . . വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.” (1 ദിനവൃത്താന്തം 10:13) എത്ര വലിയ വിലയാണ്‌ അവൻ ഒടുക്കേണ്ടി വന്നത്‌!

സമാനമായി ഇന്നും ആത്മവിദ്യയിൽ ഏർപ്പെടുന്നവർ തങ്ങളെത്തന്നെ വളരെ വലിയ അപകടത്തിൽ ആക്കുകയാണ്‌. ‘ക്ഷുദ്രക്കാർക്ക്‌’ അഥവാ ആത്മവിദ്യയിൽ ഏർപ്പെടുന്നവർക്ക്‌ എന്തു സംഭവിക്കുമെന്ന്‌ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. അവരെ “രണ്ടാമത്തെ [നിത്യ] മരണം” ആണ്‌ കാത്തിരിക്കുന്നത്‌. (വെളിപ്പാടു 21:8; 22:15) അതുകൊണ്ട്‌ വ്യക്തമായും, ആത്മവിദ്യയുടെ എല്ലാ രൂപങ്ങളും ഒഴിവാക്കുക എന്നതാണ്‌ ജ്ഞാനപൂർവകവും ജീവരക്ഷാകരവുമായ ഗതി.

ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കേണ്ട വിധം

നിങ്ങൾ ഇപ്പോൾത്തന്നെ ആത്മവിദ്യയിൽ ഉൾപ്പെട്ടു പോയിട്ടുണ്ടെങ്കിൽ എന്തു ചെയ്യാൻ കഴിയും? അങ്ങനെയെങ്കിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദുഷ്ടാത്മാക്കളുടെ ഉപദ്രവത്തിൽനിന്ന്‌ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കുക. എന്തു നടപടികൾ? ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: ഒരു വ്യക്തി എങ്ങനെയാണ്‌ തന്റെ വീടിനെയും വീട്ടിലുള്ളവരെയും കീടങ്ങളുടെ ഉപദ്രവത്തിൽനിന്നു സംരക്ഷിക്കുന്നത്‌? ആദ്യംതന്നെ കീടങ്ങളെ വീട്ടിൽനിന്നു പൂർണമായി നീക്കം ചെയ്‌തെന്ന്‌ അദ്ദേഹം ഉറപ്പുവരുത്തും. അതോടൊപ്പം അവയെ ആകർഷിക്കുന്ന സകലതും വീട്ടിൽനിന്നു നീക്കം ചെയ്യാനും അദ്ദേഹം ശ്രദ്ധിക്കും. കൂടാതെ കീടങ്ങൾ അകത്തു കടക്കാതിരിക്കാനായി ഭിത്തിയിലെ വിള്ളലുകൾ അടയ്‌ക്കും. ഇതെല്ലാം ചെയ്‌തിട്ടും കീടശല്യം അവസാനിക്കുന്നില്ലെങ്കിൽ അദ്ദേഹം പ്രാദേശിക അധികാരികളുടെ സഹായം അഭ്യർഥിച്ചേക്കാം.

ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാനും അവയുടെ ബന്ധനത്തിൽനിന്നു മോചിതരാകാനും സമാനമായൊരു സമീപനം നിങ്ങളെ സഹായിക്കും. ക്രിസ്‌ത്യാനികൾ ആയിത്തീരുന്നതിനുമുമ്പ്‌ ആത്മവിദ്യ ആചരിച്ചിരുന്ന ഒന്നാം നൂറ്റാണ്ടിലെ എഫെസ്യ ക്രിസ്‌ത്യാനികളുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. ആത്മവിദ്യ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്ത ശേഷം, ദുഷ്ടാത്മാക്കളുടെ കീടസമാനമായ ഉപദ്രവങ്ങളിൽനിന്നു തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിന്‌ അവർ മൂന്നു നടപടികൾ കൈക്കൊണ്ടു. അവർ എന്താണു ചെയ്‌തത്‌?

ആദ്യ പടി

ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “ക്ഷുദ്രപ്രയോഗം ചെയ്‌തിരുന്ന പലരും തങ്ങളുടെ പുസ്‌തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു.” (പ്രവൃത്തികൾ 19:19) ഭാവികഥനവിദ്യയുമായി ബന്ധപ്പെട്ട തങ്ങളുടെ പുസ്‌തകങ്ങൾ എല്ലാം നശിപ്പിച്ചുകൊണ്ട്‌ ആ പുതുവിശ്വാസികൾ ഇന്ന്‌ ദുഷ്ടാത്മാക്കളെ ചെറുക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഒരു നല്ല മാതൃക വെച്ചു. അതേ, ആത്മവിദ്യയുമായി ബന്ധമുള്ള എല്ലാ വസ്‌തുക്കളും നശിപ്പിക്കുക. ആത്മവിദ്യയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള പുസ്‌തകങ്ങൾ, മാസികകൾ, കോമിക്‌ പുസ്‌തകങ്ങൾ, വീഡിയോ കാസെറ്റുകൾ, പോസ്റ്ററുകൾ, ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിൽ കൂടി ലഭിക്കുന്ന വിവരങ്ങൾ, സംഗീത കാസെറ്റുകൾ ഒക്കെ ഇതിൽ പെടുന്നു. ഏലസ്സുകൾ “സംരക്ഷണത്തിനായി” ധരിക്കുന്ന മറ്റു വസ്‌തുക്കൾ എന്നിവയുടെ കാര്യത്തിലും ഇതുതന്നെ ചെയ്യേണ്ടതാണ്‌.—ആവർത്തനപുസ്‌തകം 7:25, 26; 1 കൊരിന്ത്യർ 10:21.

പതിറ്റാണ്ടുകളായി ആത്മവിദ്യയിൽ ആഴമായി ഉൾപ്പെട്ടിരുന്ന തെക്കേ അമേരിക്കയിലെ ഒരു വ്യക്തി ഈ തിരുവെഴുത്ത്‌ ബുദ്ധിയുപദേശം ബാധകമാക്കി. അദ്ദേഹം ഇങ്ങനെ അനുസ്‌മരിക്കുന്നു: “ആത്മവിദ്യയുമായി ബന്ധപ്പെട്ട്‌ എന്റെ കൈയിൽ ഉണ്ടായിരുന്ന സകലതും ഒരു ദിവസം ഞാൻ എന്റെ വീടിനു മുന്നിൽ കൂട്ടിയിട്ടു. എന്നിട്ട്‌ ഒരു കോടാലി എടുത്ത്‌ അവ വെട്ടിനുറുക്കി.” എന്നിട്ട്‌ അദ്ദേഹം അവ കത്തിച്ചു, അവ പൂർണമായി നശിക്കുന്നതുവരെ. അതിനുശേഷം അദ്ദേഹം നല്ല ആത്മീയ പുരോഗതി കൈവരിക്കുകയും ഏറെത്താമസിയാതെ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ തീക്ഷ്‌ണതയുള്ള ഒരു ശുശ്രൂഷകനായിത്തീരുകയും ചെയ്‌തു.

എന്നാൽ, ഈ ആദ്യപടി എടുത്തതുകൊണ്ടു മാത്രമായില്ല. എന്തുകൊണ്ട്‌? എഫെസൊസിലെ ക്രിസ്‌ത്യാനികൾ ആത്മവിദ്യയുമായി ബന്ധപ്പെട്ട തങ്ങളുടെ പുസ്‌തകങ്ങൾ നശിപ്പിച്ച്‌ ഏതാനും വർഷങ്ങൾക്കു ശേഷവും പൗലൊസ്‌ അവർക്ക്‌ എഴുതി: ‘നമുക്കു പോരാട്ടം ഉള്ളതു . . . സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോട്‌ അത്രേ.’ (എഫെസ്യർ 6:12) ഭൂതങ്ങൾ തങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷിച്ചിരുന്നില്ല. അവർ അപ്പോഴും ആധിപത്യത്തിനായി പോരാടുകയായിരുന്നു. അതുകൊണ്ട്‌ ആ ക്രിസ്‌ത്യാനികൾ മറ്റെന്തുകൂടെ ചെയ്യേണ്ടത്‌ ഉണ്ടായിരുന്നു?

രണ്ടാമത്തെ പടി

ഒന്നാം നൂറ്റാണ്ടിലെ എഫെസ്യ ക്രിസ്‌ത്യാനികളെ പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.” (എഫെസ്യർ 6:11) ആ ബുദ്ധിയുപദേശം ഇന്നും ബാധകമാണ്‌. തന്റെ വീട്‌ കീടവിമുക്തമാക്കി നിലനിറുത്താൻ ശ്രമിക്കുന്ന ഒരു വ്യക്തിയെ പോലെ ദുഷ്ടാത്മാക്കളുടെ പിടിയിൽ അകപ്പെടാതിരിക്കാനായി ക്രിസ്‌ത്യാനികൾ ഭിത്തി സമാനമായ തങ്ങളുടെ പ്രതിരോധത്തെ ശക്തമാക്കി നിലനിറുത്തേണ്ടതുണ്ട്‌. രണ്ടാമത്തെ ഈ പടിയിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌?

പൗലൊസ്‌ ഇങ്ങനെ ഊന്നിപ്പറഞ്ഞു, “എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്‌പിൻ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (എഫെസ്യർ 6:16) ഈ പരിച അത്യന്താപേക്ഷിതമാണ്‌. നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണോ അത്ര വലുതായിരിക്കും ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാനുള്ള നിങ്ങളുടെ പ്രാപ്‌തി.—മത്തായി 17:20.

നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളുടെ പ്രതിരോധത്തെ ശക്തമാക്കാൻ കഴിയും? ബൈബിൾ പഠനം തുടരുന്നതിനാൽ. ബൈബിൾ പഠനം എങ്ങനെയാണു വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌? ശരി, ഒരു മതിലിന്റെ ബലം ഏറെയും അതിന്റെ അടിത്തറയുടെ ഉറപ്പിനെ ആശ്രയിച്ചിരിക്കുന്നതു പോലെ ഒരുവന്റെ വിശ്വാസത്തിന്റെ ബലവും വലിയ ഒരളവുവരെ അതിന്റെ അടിത്തറയുടെ ഉറപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ആ അടിത്തറ എന്താണ്‌?

ദൈവവചനത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനം. പൗലൊസ്‌ അപ്പൊസ്‌തലൻ വിശദീകരിക്കുന്നു: “വിശ്വാസം കേൾവിയാലും കേൾവി ക്രിസ്‌തുവിന്റെ വചനത്താലും വരുന്നു.” (റോമർ 10:17) യഹോവയുടെ സാക്ഷികളിൽ ഒരാളോടൊപ്പം സൗജന്യമായി ബൈബിൾ പഠിക്കാനുള്ള ക്രമീകരണം ചെയ്യാൻ—നിങ്ങൾക്കു സൗകര്യപ്രദമായ ഒരു സ്ഥലത്തും സമയത്തും—നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌. അത്തരമൊരു പഠനം നിങ്ങളുടെ വിശ്വാസത്തെ ശക്തീകരിക്കും. (റോമർ 1:11, 12; കൊലൊസ്സ്യർ 2:6, 7) അതിന്റെ ഫലം എന്തായിരിക്കും? അധികം താമസിയാതെ നിങ്ങളുടെ വിശ്വാസം ദുഷ്ടാത്മ സ്വാധീനത്തെ ചെറുക്കുന്ന ഒരു പരിച പോലെ ആയിത്തീരും.—സങ്കീർത്തനം 91:4; 1 യോഹന്നാൻ 5:5.

ഇനി, എഫെസൊസിലെ ക്രിസ്‌ത്യാനികൾ എടുക്കേണ്ടിയിരുന്ന മൂന്നാമത്തെ പടി എന്തായിരുന്നെന്നു നോക്കാം.

മൂന്നാമത്തെ പടി

എഫെസൊസിലെ പുതുവിശ്വാസികൾ ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ അവർ അപ്പോഴും ഭൂതസ്വാധീനം അതിശക്തമായിരുന്ന ഒരു നഗരത്തിലാണു താമസിച്ചിരുന്നത്‌. അവർക്കു കൂടുതലായ സംരക്ഷണം ആവശ്യമായിരുന്നു. അതുകൊണ്ട്‌ തന്റെ സഹവിശ്വാസികൾക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: ‘സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.’—എഫെസ്യർ 6:18.

യഹോവയുടെ സംരക്ഷണത്തിനായി നിരന്തരം തീവ്രമായി പ്രാർഥിക്കുന്നത്‌ ദുഷ്ടാത്മാക്കളിൽനിന്നുള്ള സംരക്ഷണത്തിനായി കൈക്കൊള്ളേണ്ട ഒരു സുപ്രധാന നടപടി ആയിരുന്നു. ഇന്നും അതിൽ യാതൊരു മാറ്റവും വന്നിട്ടില്ല. തന്റെ ദൂതന്മാരുടെ കാവൽ ഉൾപ്പെടെയുള്ള സംരക്ഷണം നൽകി യഹോവ അത്തരം ഹൃദയംഗമമായ പ്രാർഥനകൾക്ക്‌ ഉത്തരം നൽകും എന്നറിയുന്നത്‌ ആശ്വാസപ്രദമാണ്‌. (സങ്കീർത്തനം 34:7; 91:2, 3, 11, 14; 145:19) അതുകൊണ്ട്‌ “ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്നു ദൈവത്തോടു പ്രാർഥിക്കുന്നതിൽ തുടരേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.—മത്തായി 6:13; 1 യോഹന്നാൻ 5:18, 19.

ബ്രസീലിലെ ഒരു മുൻ ആത്മമധ്യവർത്തിയായ അന്റോണ്യൂ പ്രാർഥനയുടെ മൂല്യം തിരിച്ചറിഞ്ഞു. ബൈബിൾ പഠനത്തിൽനിന്ന്‌ ദൈവത്തിന്റെ പേര്‌ യഹോവയാണെന്നു മനസ്സിലാക്കിയപ്പോൾ ആത്മവിദ്യയിൽനിന്നു പുറത്തു കടക്കാൻ തന്നെ സഹായിക്കണമേ എന്ന്‌ അദ്ദേഹം യഹോവയാം ദൈവത്തോടു തീവ്രമായി പ്രാർഥിക്കാൻ തുടങ്ങി. ആ സമയത്തെ കുറിച്ച്‌ അദ്ദേഹം പറയുന്നു: “കഴിഞ്ഞകാലത്ത്‌ ദുഷ്ടാത്മാക്കളുടെ അടിമകളായിരുന്ന എന്നെയും മറ്റനേകരെയും സംബന്ധിച്ചിടത്തോളം യഹോവയോടുള്ള പ്രാർഥന യഥാർഥ സംരക്ഷണമാണ്‌ എന്നു തെളിഞ്ഞിരിക്കുന്നു.”—സദൃശവാക്യങ്ങൾ 18:10.

നിങ്ങൾക്കു വിജയിക്കാൻ കഴിയും

യഹോവയെ അറിഞ്ഞശേഷം അവനിൽ പൂർണമായി ആശ്രയിക്കുകയും അവന്റെ അധികാരത്തിനു കീഴ്‌പെടുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യേണ്ടതു മർമപ്രധാനമാണ്‌. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അവന്റെ വ്യക്തിപരമായ നാമം ഉപയോഗിച്ച്‌ നിങ്ങൾ അവനോടു സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ അവൻ തീർച്ചയായും നിങ്ങളെ സംരക്ഷിക്കും. അന്റോണ്യൂ ആ സംരക്ഷണം അനുഭവിച്ചറിഞ്ഞു. ഇന്ന്‌ അദ്ദേഹം യഹോവയുടെ സാക്ഷികളുടെ സാവൊ പൗലൊയിലുള്ള ഒരു സഭയിൽ മൂപ്പനായി സേവിക്കുന്നു. തന്നെ സ്വതന്ത്രനാക്കിയ സത്യം കണ്ടെത്താൻ കഴിഞ്ഞതിൽ അദ്ദേഹം കൃതജ്ഞതയുള്ളവനാണ്‌.—യോഹന്നാൻ 8:32.

അന്റോണ്യൂവിനെപോലെ മുമ്പ്‌ ആത്മവിദ്യയിൽ ഏർപ്പെട്ടിരുന്ന ആയിരങ്ങൾ ഇന്ന്‌ യഹോവയെ സേവിക്കുന്നു. നിങ്ങൾക്കും ആത്മവിദ്യയിൽനിന്ന്‌ പുറത്തുകടക്കുന്നതിൽ വിജയിക്കാൻ കഴിയും. അതുകൊണ്ട്‌ ആത്മവിദ്യയുമായി ബന്ധപ്പെട്ട വസ്‌തുക്കൾ നീക്കം ചെയ്യുക, ബൈബിൾ പഠനത്തിലൂടെ നിങ്ങളുടെ വിശ്വാസം ശക്തീകരിക്കുക, യഹോവയുടെ സംരക്ഷണത്തിനായി പ്രാർഥിക്കുക. നിങ്ങളുടെ ജീവൻ അതിനെ ആശ്രയിച്ചാണിരിക്കുന്നത്‌!

[5-ാം പേജിലെ ആകർഷക വാക്യം]

ജീവിച്ചിരിക്കുന്നവർക്ക്‌ മരിച്ചവരുമായി ആശയവിനിമയം നടത്താൻ കഴിയില്ലെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു

[6-ാം പേജിലെ ചിത്രങ്ങൾ]

1. ആത്മവിദ്യയുമായി ബന്ധപ്പെട്ട എല്ലാ വസ്‌തുക്കളും നശിപ്പിക്കുക

[7-ാം പേജിലെ ചിത്രങ്ങൾ]

2. ബൈബിൾ പഠനം തുടരുക

[8-ാം പേജിലെ ചിത്രങ്ങൾ]

3. നിരന്തരം തീവ്രമായി പ്രാർഥിക്കുക