നിത്യജീവൻ സാധ്യമാക്കാൻ ശാസ്ത്രത്തിനു കഴിയുമോ?
ബൈബിളിന്റെ വീക്ഷണം
നിത്യജീവൻ സാധ്യമാക്കാൻ ശാസ്ത്രത്തിനു കഴിയുമോ?
വർഷങ്ങൾക്കു മുമ്പാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നതെങ്കിൽ ‘എന്ത് വിഡ്ഢിത്തമാണീ പറയുന്നത്’ എന്ന് ആളുകൾ പറയുമായിരുന്നു. എന്നാൽ ഇന്ന് അതിന്റെ സാധ്യതയെ കുറിച്ച് ചിലർ ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ, ചില സാങ്കേതികവിദ്യകളുടെ സഹായത്താൽ പഴ ഈച്ചകളുടെയും പുഴുക്കളുടെയും ആയുർദൈർഘ്യം ഇരട്ടിയാക്കാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞിരിക്കുന്നു. മനുഷ്യരുടെ കാര്യത്തിലും ഇവ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നാണു ചിലർ കരുതുന്നത്.
ഗവേഷണങ്ങൾ കാണിക്കുന്ന പ്രകാരം, സാധാരണഗതിയിൽ മനുഷ്യ കോശങ്ങൾ ഒരു നിശ്ചിത തവണ മാത്രമേ വിഭജിക്കുന്നുള്ളൂ, തുടർന്ന് അവയുടെ വിഭജനം നിലച്ച് അവ മൃതിയടയുന്നു. മനുഷ്യൻ എപ്പോൾ വാർധക്യം പ്രാപിക്കണമെന്നും മരിക്കണമെന്നും നിശ്ചയിക്കുന്ന ഒരു ആന്തരിക ഘടികാരം അവന്റെയുള്ളിൽ ഉള്ളതുപോലെയാണ് അത്. ശാസ്ത്രജ്ഞർ ഇപ്പോൾ ഈ ഘടികാരത്തെ റീസെറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രചാരം സിദ്ധിച്ച ഒരു സിദ്ധാന്തം അനുസരിച്ച്, ഓരോ ഡിഎൻഎ ഇഴയുടെയും അഗ്രങ്ങളിലുള്ള ടെലോമിർ എന്ന ഭാഗത്തിന്റെ നീളം കുറയുന്നതാണ് വാർധക്യത്തിനു കാരണം. ഷൂലേസിന്റെ ഇഴകൾ വേർപെട്ടു പോകാതിരിക്കാനായി അവയുടെ അറ്റത്തു പിടിപ്പിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് കവചത്തോടാണ് ടെലോമിറിനെ ഉപമിച്ചിരിക്കുന്നത്. ചില കോശങ്ങളുടെ കാര്യത്തിൽ, ഓരോ വിഭജനത്തിനുംശേഷം ടെലോമിറുകളുടെ നീളം കുറഞ്ഞുവരുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരിക്കുന്നു—ഒരു ഫ്യൂസ് കത്തുമ്പോൾ സംഭവിക്കുന്നതുപോലെ. ഒടുവിൽ, ടെലോമിറുകൾ ചെറുതായി ചെറുതായി കോശത്തിന്റെ വിഭജനം നിലയ്ക്കുന്ന ഘട്ടത്തോളം എത്തുന്നു. എന്നാൽ, ഒരു പ്രത്യേക എൻസൈമിന്റെ സാന്നിധ്യത്തിൽ ടെലോമിറുകൾ ചെറുതാകുന്നില്ല. അതുകൊണ്ട് പ്രസ്തുത സിദ്ധാന്തം അനുസരിച്ച്, കോശങ്ങൾക്ക് അനിശ്ചിതമായി വിഭജിച്ചുകൊണ്ടിരിക്കാനുള്ള പ്രാപ്തി പ്രദാനം ചെയ്യാൻ ഈ എൻസൈമിനു കഴിയും. ഇതിനെ കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇങ്ങനെ പറയുകയുണ്ടായി: “അങ്ങനെ ആദ്യമായി, മരണമില്ലാത്ത അവസ്ഥയെ കുറിച്ച് വിഭാവനം ചെയ്യാൻ കഴിയുന്ന ഘട്ടത്തോളം നാം എത്തിയിരിക്കുന്നു.” എന്നാൽ, ശാസ്ത്രജ്ഞർ എല്ലാവരുമൊന്നും ഇതിനോടു യോജിക്കുന്നില്ല.
മരണം മനുഷ്യകുടുംബത്തിലേക്കു കടന്നുവന്ന വിധം
വാസ്തവത്തിൽ, മനുഷ്യർക്ക് എന്നേക്കും ജീവിക്കാനാകുമെന്ന് ബൈബിളിൽ വിശ്വാസം വെച്ചിരിക്കുന്ന ആളുകൾ ആയിരക്കണക്കിനു വർഷങ്ങളായി വിശ്വസിച്ചുപോന്നിരിക്കുന്നു. അതിനായി അവർ ആശ്രയിക്കുന്നത് മനുഷ്യ ശാസ്ത്രജ്ഞരെയല്ല, പിന്നെയോ ജീവനുള്ള സകലത്തിന്റെയും സ്രഷ്ടാവും ഏറ്റവും വലിയ ശാസ്ത്രജ്ഞനും ആയ യഹോവയാം ദൈവത്തെയാണ്.—സങ്കീർത്തനം 104:24, 25.
മനുഷ്യൻ മരിക്കണമെന്നുള്ളത് സ്രഷ്ടാവിന്റെ ഉദ്ദേശ്യമല്ലായിരുന്നു എന്ന് ബൈബിൾ പറയുന്നു. തന്റെ പ്രതിച്ഛായയിൽ സൃഷ്ടിച്ച ആദ്യ മനുഷ്യ ജോഡിയെ ദൈവം ഒരു പറുദീസയിൽ ആക്കിവെച്ചു. അവർ പൂർണതയുള്ളവരായിരുന്നു, അതായത്, അവരുടെ മനസ്സിനും ശരീരത്തിനും ഒന്നും യാതൊരു തകരാറും ഉണ്ടായിരുന്നില്ല. ആ സ്ഥിതിക്ക്, അവർക്ക് ഭൂമിയിൽ എന്നേക്കും ജീവിക്കാൻ സാധിക്കുമായിരുന്നു. അവരെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം അതായിരുന്നു. കുട്ടികളെ ജനിപ്പിക്കാനും ഉല്പത്തി 1:27, 28; 2:8, 9, 15.
ക്രമേണ പറുദീസ മുഴു ഭൂമിയിലും വ്യാപിപ്പിക്കാനും അവൻ അവരോടു കൽപ്പിച്ചു.—എന്നാൽ, ഉല്പത്തി 3-ാം അധ്യായത്തിൽ കാണുന്നതുപോലെ, ശിക്ഷ മരണമാണെന്ന് അറിയാമായിരുന്നിട്ടും ആദാം ദൈവത്തിനെതിരെ മനഃപൂർവം മത്സരിച്ചു. കൂടാതെ, അനുസരണക്കേടിന്റെ ഗതി പിന്തുടർന്നുകൊണ്ട് അവൻ തന്റെ പിറക്കാനിരുന്ന സന്തതികൾക്ക് പാപവും മരണവും വരുത്തിവെക്കുകയും ചെയ്തു. അപ്പൊസ്തലനായ പൗലൊസ് അതിനെ സംബന്ധിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആദാം പാപം ചെയ്തതു നിമിത്തം അവന്റെ ശരീരം പൂർണത നഷ്ടപ്പെട്ട് അപൂർണത ഉള്ളതായിത്തീർന്നു. ക്രമേണ അവൻ വാർധക്യം പ്രാപിച്ച് മരിച്ചു. അവന്റെ സന്തതികളും ആ അപൂർണത അവകാശപ്പെടുത്തി.
അതുകൊണ്ട്, മരണം മനുഷ്യ കുടുംബത്തിലേക്കു കടന്നുവന്നത് ആദാമിന്റെ മത്സരത്തിന്റെയും അതേത്തുടർന്നുള്ള ദിവ്യ ന്യായവിധിയുടെയും ഫലമായാണ്. മനുഷ്യർക്ക് ആ ന്യായവിധി മാറ്റാനാവില്ല. ശാസ്ത്രം വൈദ്യരംഗത്ത് പല മുന്നേറ്റങ്ങളും കൈവരിച്ചിട്ടുണ്ടെങ്കിലും 3,500 വർഷം മുമ്പ് ദിവ്യനിശ്വസ്തതയിൽ മോശെ എഴുതിയ വാക്കുകൾ ഇന്നും സത്യമാണ്: “ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.”—സങ്കീർത്തനം 90:10.
നിത്യജീവനായി യഹോവ ചെയ്തിരിക്കുന്ന കരുതൽ
എന്നാൽ, നാം ആശയറ്റ അവസ്ഥയിലല്ല. ഇന്ന് മനുഷ്യർ മരിക്കുന്നതാണ് നാം കാണുന്നതെങ്കിലും ഈ സ്ഥിതിവിശേഷം എന്നും ഇങ്ങനെ തുടരണമെന്നതല്ല യഹോവയുടെ ഉദ്ദേശ്യം. ആദാമും ഹവ്വായും മരണത്തിന് അർഹരായിരുന്നെങ്കിലും അവരുടെ പിറക്കാനിരുന്ന സന്തതികളിൽ പലരും തന്റെ സ്നേഹപുരസ്സരമായ മാർഗനിർദേശത്തിന് വിലമതിപ്പോടെ കീഴ്പെടുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. അത്തരം ആളുകൾ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിന് അവൻ കരുതൽ ചെയ്തു. സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതി: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) എന്നാൽ ഇത് എങ്ങനെ സാധ്യമാകും?
മനുഷ്യർ ഡിഎൻഎ-യുടെ നിഗൂഢതകൾ ചുരുളഴിക്കുന്നതിന്റെ ഫലമായി സംഭവിക്കേണ്ട ഒന്നല്ല ഇത്. പകരം, തന്നിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് യഹോവ നൽകുന്ന ഒരു സമ്മാനമാണ് നിത്യജീവൻ. ആദാമിന്റെയും ഹവ്വായുടെയും സന്തതികൾക്ക് മരണത്തിന്റെ അടിമത്തത്തിൽ നിന്ന് വിടുതൽ ആവശ്യമാണെന്നു മനസ്സിലാക്കിയ ദൈവം അവർക്ക് നിത്യജീവൻ നേടാനുള്ള ഒരു മാർഗം പ്രദാനം ചെയ്തു—യേശുക്രിസ്തുവിന്റെ മറുവില യാഗം. യേശു അതേക്കുറിച്ച് പരാമർശിക്കുകയുണ്ടായി. അവൻ ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”—യോഹന്നാൻ 3:16.
ആദാമിനെപ്പോലെതന്നെ യേശുവും ഒരു പൂർണ മനുഷ്യനായിരുന്നു. എന്നാൽ ആദാമിൽനിന്നു വ്യത്യസ്തനായി, അവൻ ദൈവത്തോട് പൂർണ അനുസരണം പ്രകടമാക്കി. അങ്ങനെ പൂർണതയുള്ള മനുഷ്യ ജീവൻ അതായത്, ആദാം നഷ്ടപ്പെടുത്തിയതിന് തുല്യമായ ഒരു വില, ബലിയായി അർപ്പിക്കാൻ യേശുവിനു കഴിഞ്ഞു. സ്നേഹപുരസ്സരമായ ഈ പ്രവൃത്തിയിലൂടെ ആദാമിന്റെ മക്കളെ മരണത്തിന്റെ അടിമത്തത്തിൽ നിന്നു വിടുവിക്കാൻ കഴിയുമായിരുന്നു. അങ്ങനെ യേശുവിൽ വിശ്വാസം അർപ്പിക്കുന്ന ഏവർക്കും ദൈവത്തിൽ നിന്നുള്ള നിത്യജീവൻ എന്ന സമ്മാനം ലഭിക്കും.—റോമർ 5:18, 19; 1 തിമൊഥെയൊസ് 2:5, 6.
മനുഷ്യർക്ക് സ്വന്തം കഴിവിനാൽ അപൂർണതയിൽനിന്നു സ്വതന്ത്രരാകാനും നിത്യജീവൻ നേടാനും കഴിയുമായിരുന്നെങ്കിൽ മറുവിലയുടെ ആവശ്യം ഉണ്ടായിരിക്കുമായിരുന്നില്ല. ബൈബിൾ ജ്ഞാനപൂർവകമായ ഈ ബുദ്ധിയുപദേശം നൽകുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.”—സങ്കീർത്തനം 146:3-6.
നിത്യജീവൻ സാധ്യമായിത്തീരുന്നത് ശാസ്ത്ര ഗവേഷണങ്ങളുടെ ഫലമായിട്ടല്ല, പിന്നെയോ യഹോവയുടെ കൈകളിലൂടെയാണ്. താൻ ചെയ്യാനുദ്ദേശിക്കുന്ന ഏതു കാര്യവും ചെയ്യാനുള്ള പ്രാപ്തി അവനുണ്ട്, അവൻ അത് ചെയ്യുകയും ചെയ്യും. “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ.”—ലൂക്കൊസ് 1:37. (g00 12/08)
[18-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Charles Orrico/SuperStock, Inc.