സ്‌നേഹശൂന്യമായ ദാമ്പത്യത്തിൽ കുരുങ്ങിപ്പോയവർ
സ്‌നേഹശൂന്യമായ ദാമ്പത്യത്തിൽ കുരുങ്ങിപ്പോയവർ
“വിവാഹമോചന നിരക്ക് ഉയർന്നു നിൽക്കുന്ന ഒരു സമൂഹത്തിൽ അസന്തുഷ്ടമായ ഒട്ടേറെ ദാമ്പത്യങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുമ്പോൾ മറ്റനേകം ദാമ്പത്യങ്ങൾ അസന്തുഷ്ടമായി തീരുന്നു.”—കൗൺസിൽ ഓൺ ഫാമിലീസ് ഇൻ അമേരിക്ക.
ജീവിതത്തിലെ കയ്പേറിയതും മധുരിക്കുന്നതുമായ അനുഭവങ്ങളിൽ നല്ലൊരു ശതമാനവും ദാമ്പത്യം എന്ന ഉറവിൽനിന്ന് ഉത്ഭവിക്കുന്നതായി പറയപ്പെടുന്നു. വാസ്തവത്തിൽ, ദാമ്പത്യം പോലെ, മനുഷ്യ മനസ്സിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിക്കാനും വേദനയുടെ കനലുകൾ കോരിയിടാനും കഴിവുള്ള ബന്ധങ്ങൾ അധികമില്ല. ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന ചതുരത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്ന പ്രകാരം, പല ദമ്പതികൾക്കും ദാമ്പത്യം കേവലം നൊമ്പരങ്ങളല്ല സമ്മാനിക്കുന്നത്.
എന്നാൽ വിവാഹമോചന സ്ഥിതിവിവരക്കണക്കുകളിലൂടെ ദാമ്പത്യ അസംതൃപ്തി എന്ന വ്യാപകമായ പ്രശ്നത്തിന്റെ മുഴു ചിത്രവും നമുക്കു ലഭിക്കുന്നില്ല. കാരണം, പ്രശ്നങ്ങളുടെ കാറ്റിലും കോളിലും പെട്ട് മുങ്ങിത്താഴുന്ന വിവാഹക്കപ്പലുകളെ കുറിച്ചു മാത്രമേ ആ കണക്കുകൾ വെളിപ്പെടുത്തുന്നുള്ളൂ. എന്നാൽ, മുങ്ങിത്താഴുന്നില്ലെങ്കിലും സ്നേഹശൂന്യതയുടെ മണൽത്തിട്ടയിൽ ഉറച്ചുപോയ ഒട്ടേറെ വിവാഹക്കപ്പലുകളുണ്ട്. വിവാഹം കഴിഞ്ഞിട്ട് 30-ലേറെ വർഷമായ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ഒരു സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്. എന്നാൽ കഴിഞ്ഞ 12 വർഷമായി ഞങ്ങളുടെ ദാമ്പത്യജീവിതം പ്രശ്നങ്ങളുടെ നീർച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. എന്റെ ഭർത്താവ് എന്റെ വികാരങ്ങൾക്കു തെല്ലും വിലകൽപ്പിക്കുന്നില്ല. അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ വൈകാരിക ശത്രു.” ദാമ്പത്യജീവിതത്തിൽ ഏതാണ്ട് 25 വർഷം പിന്നിട്ട ഒരു ഭർത്താവിനു പറയാനുള്ളതും കണ്ണീരിൽ കുതിർന്ന കഥയാണ്. ഹൃദയവേദനയോടെ അദ്ദേഹം പറയുന്നു: “എന്നോട് അൽപ്പംപോലും സ്നേഹമില്ലെന്ന് ഭാര്യ എന്റെ മുഖത്തു നോക്കി പറഞ്ഞു. ഒരു മുറിയിൽ വെറും അപരിചിതരെ പോലെ കഴിയാനും ഒഴിവു സമയം അവരവർക്ക് തോന്നുന്നതുപോലെ ചെലവഴിക്കാനും സമ്മതമാണെങ്കിൽ വേർപിരിയാതെ കഴിഞ്ഞുപോകാം എന്നാണ് അവൾ പറയുന്നത്.”
പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന അത്തരം ദമ്പതികളിൽ ചിലർ വിവാഹമോചനത്തിന്റെ പാത തേടുന്നു എന്നതു ശരിതന്നെ. എന്നാൽ അനേകരുടെയും കാര്യത്തിൽ വിവാഹമോചനത്തിലേക്കുള്ള വാതിൽ അടഞ്ഞുകിടക്കുകയാണ്. എന്തുകൊണ്ട്? കുട്ടികൾ, വിവാഹമോചനത്തിനു നേരെ നെറ്റി ചുളിക്കുന്ന സമൂഹം, പണം, ബന്ധുമിത്രാദികൾ, മതവിശ്വാസങ്ങൾ എന്നീ ഘടകങ്ങൾ സ്‌നേഹം മരവിച്ചുപോയ അവസ്ഥയിലും ഒരേ മേൽക്കൂരയ്ക്കു കീഴിൽ കഴിഞ്ഞുകൂടാൻ ചില ദമ്പതികളെ നിർബന്ധിതരാക്കുന്നു എന്ന് ഡോ. കാരൻ കൈസർ അഭിപ്രായപ്പെടുന്നു. “നിയമപരമായി വിവാഹമോചനം നേടാൻ സാധ്യതയില്ലാത്ത ഇക്കൂട്ടർ വൈകാരികമായി വിവാഹമോചനം നേടിക്കൊണ്ട് ഇണയോടൊപ്പം താമസിക്കാൻ തീരുമാനിക്കുന്നു” എന്ന് അവർ പറയുന്നു.
ദാമ്പത്യത്തിലെ ഊഷ്മളതയും അടുപ്പവും നഷ്ടമായെന്നു വെച്ച് ഭാര്യാഭർത്താക്കന്മാർ അസംതൃപ്‌ത ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടേണ്ടതുണ്ടോ? വിവാഹമോചനത്തിനു തുനിയാത്ത ദമ്പതികളുടെ മുന്നിൽ സ്‌നേഹശൂന്യമായ ദാമ്പത്യം എന്ന ഏക മാർഗമേ ഉള്ളോ? അല്ല, ഉലച്ചിൽ തട്ടിയ പല ദാമ്പത്യങ്ങളെയും തകർച്ചയിൽനിന്നും സ്നേഹശൂന്യതയുടെ കണ്ണീർക്കയത്തിൽനിന്നും രക്ഷിക്കാൻ കഴിയും എന്ന് അനുഭവങ്ങൾ കാണിക്കുന്നു. (g01 1/08)
[3-ാം പേജിലെ ചതുരം]
വിവാഹമോചനം ഒരു ആഗോളപ്രശ്നം
• ഓസ്‌ട്രേലിയ: 1960-കളുടെ ആരംഭവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വിവാഹമോചന നിരക്ക് ഏകദേശം നാലിരട്ടിയായി വർധിച്ചിരിക്കുന്നു.
• ബ്രിട്ടൻ: 10-ൽ 4 വിവാഹബന്ധങ്ങളും വിവാഹമോചനത്തിൽ കലാശിക്കുമെന്നു കണക്കാക്കപ്പെടുന്നു.
• കാനഡ, ജപ്പാൻ: ഏതാണ്ട് മൂന്നിൽ ഒന്ന് ദമ്പതികളും വിവാഹമോചനം നേടുന്നു.
• ഐക്യനാടുകൾ: 1970-നു ശേഷമുള്ള വിവാഹങ്ങളുടെ വിജയസാധ്യത 50 ശതമാനം മാത്രമാണ്.
• സിംബാബ്‌വേ: ഓരോ 5 വിവാഹബന്ധത്തിലും ഏതാണ്ട് 2 എണ്ണം വിവാഹമോചനത്തിൽ കലാശിക്കുന്നു.