തരിശുനിലത്തെ ഫലഭൂയിഷ്ഠമാക്കുന്നു
തരിശുനിലത്തെ ഫലഭൂയിഷ്ഠമാക്കുന്നു
ഇന്ത്യയിലെ ഉണരുക! ലേഖകൻ
വടക്കേ ഇന്ത്യൻ ജില്ലയായ ലഡാക്കിലെ തരിശുനിലങ്ങൾ എങ്ങനെ കൂടുതൽ ഫലഭൂയിഷ്ഠമാക്കാൻ കഴിയും? ജോലിയിൽ നിന്നു വിരമിച്ച ഒരു സിവിൽ എഞ്ചിനീയറായ റ്റ്സെവാങ് നോർഫെലിനെ നിരന്തരം അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്. ഹിമാലയ പർവതത്തിന്റെ ഉയർന്ന നിരകളിൽ ഉള്ള പ്രകൃതിജന്യ ഹിമാനികൾ (glaciers) ഉരുകിയൊലിക്കാൻ തുടങ്ങുന്നതു ജൂണിൽ മാത്രമാണ്. അതുകൊണ്ട്, മഴ ദുർലഭമായ ഏപ്രിൽ മാസത്തിൽ കൃഷിക്കാവശ്യമായ വെള്ളം കർഷകർക്കു ലഭിക്കാറില്ല. നോർഫെൽ ഇതിന് ഒരു വിദഗ്ധ പരിഹാരം കണ്ടെത്തി: മഞ്ഞ് നേരത്തേ ഉരുകാൻ തുടങ്ങുന്ന, പർവതത്തിന്റെ ഉയരം കുറഞ്ഞ നിരകളിൽ കൃത്രിമ ഹിമാനികൾ നിർമിക്കുക.
ഇന്ത്യൻ വാർത്താ മാസികയായ ദ വീക്ക് പറയുന്നതനുസരിച്ച്, നോർഫെലും സംഘവും പർവതത്തിൽ നിന്നുള്ള ഒരു ജലപ്രവാഹത്തെ 200 മീറ്റർ നീളമുള്ള ഒരു കനാലിലേക്കു തിരിച്ചുവിട്ടു. അതിൽനിന്നു മെല്ലെ, നിയന്ത്രിത അളവിൽ വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നതിന് 70 ഓവുകളും ഉണ്ടാക്കി. മലഞ്ചെരുവിന്റെ താഴ്ഭാഗത്തായി ഉയർത്തിക്കെട്ടിയിരിക്കുന്ന കൽത്തിട്ടകളിൽ എത്തുന്നതിനു മുമ്പുതന്നെ വെള്ളം ഉറഞ്ഞു പോകും. അങ്ങനെ കൂടിക്കൂടി വരുന്ന ഹിമം ഒടുവിൽ ആ തിട്ടകളെയും മൂടുമായിരുന്നു. പർവതത്തിന്റെ തണലിലായതിനാൽ ഏപ്രിലിൽ താപനില കൂടുമ്പോഴേ ഈ ഹിമാനി ഉരുകുമായിരുന്നുള്ളൂ. അങ്ങനെ ആ സമയത്തെ കൃഷിക്ക് അത്യാവശ്യമായ വെള്ളം ലഭ്യമാകുമായിരുന്നു.
കൃത്രിമ ഹിമാനി നിർമിക്കുക എന്ന ആശയം വിജയപ്രദമായിരുന്നോ? നോർഫെലിന്റെ ആശയം വളരെ പ്രായോഗികമെന്നു തെളിഞ്ഞു. ലഡാക്കിൽ ഇതിനോടകം അത്തരത്തിലുള്ള പത്തു ഹിമാനികൾ നിർമിച്ചു കഴിഞ്ഞിരിക്കുന്നു. കുറേയെണ്ണം കൂടെ നിർമിക്കാനുള്ള പദ്ധതികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 1,372 മീറ്റർ ഉയരത്തിൽ നിർമിച്ചിട്ടുള്ള ഇത്തരത്തിലുള്ള ഒരു ഹിമാനി ഏകദേശം 3.4 കോടി ലിറ്റർ വെള്ളം പ്രദാനം ചെയ്യുന്നു. അതിന്റെ നിർമാണത്തിനു വന്ന ചെലവോ? “ഒരു കൃത്രിമ ഹിമാനി നിർമിക്കുന്നതിന് ഏകദേശം രണ്ടു മാസം വേണ്ടിവരും, 80,000 രൂപ ചെലവും. അതിൽ അധികവും പണിക്കൂലിയാണ്” എന്ന് ദ വീക്ക് പറയുന്നു.
മനുഷ്യന്റെ ബുദ്ധിവൈഭവം ശരിയായ മാർഗത്തിൽ ഉപയോഗിക്കുമ്പോൾ വളരെ പ്രയോജനപ്രദം എന്നു തെളിയുന്നു. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൻ കീഴിൽ മനുഷ്യവർഗത്തിന് എന്തൊക്കെ നേട്ടങ്ങൾ കൈവരിക്കാനാകും എന്നതിനെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ! ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. . . . മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശയ്യാവു 35:1, 6) നമ്മുടെ ഭൂമിയെ മനോജ്ഞമാക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നത് എത്ര സന്തോഷപ്രദമായിരിക്കും! (g01 4/8)
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
Arvind Jain, The Week Magazine