വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എങ്ങനെ എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി കൂടുതൽ അടുക്കാൻ കഴിയും?

എനിക്ക്‌ എങ്ങനെ എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി കൂടുതൽ അടുക്കാൻ കഴിയും?

യുവജനങ്ങൾ ചോദിക്കുന്നു . . .

എനിക്ക്‌ എങ്ങനെ എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി കൂടുതൽ അടുക്കാൻ കഴിയും?

“എന്റെ മുത്തശ്ശനും മുത്തശ്ശിക്കും നന്നായി കഥ പറയാനറിയാം. അവർ പറയുന്ന കഥകൾ എന്റെതന്നെ വികാരങ്ങൾ മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു.”—ജോഷ്വ.

ഒരു കുടുംബത്തിലെ പല തലമുറകളിൽ പെട്ടവർ ഒരേ മേൽക്കൂരയ്‌ക്കു കീഴിൽ ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്നൊക്കെ കുട്ടികൾ സ്വാഭാവികമായും തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നുതാനും.

ഇക്കാലത്ത്‌, പേരക്കുട്ടികൾ ഒരിടത്താണെങ്കിൽ വളരെ അകലെ മറ്റൊരിടത്തായിരിക്കും മുത്തശ്ശീമുത്തശ്ശന്മാർ താമസിക്കുന്നത്‌. മാത്രമല്ല, വിവാഹമോചനം നിമിത്തം ശിഥിലമാകുന്ന കുടുംബങ്ങളുടെ എണ്ണവും വർധിച്ചുവരുകയാണ്‌. “വിവാഹമോചനത്തിന്റെ ഇരകൾ ആയിത്തീർന്നേക്കാവുന്ന മുത്തശ്ശീമുത്തശ്ശന്മാർക്ക്‌ തങ്ങൾ സ്‌നേഹിക്കുന്ന പേരക്കുട്ടികളെ കാണുന്നതിൽ വിലക്ക്‌ ഉണ്ടായിരുന്നേക്കാം” എന്ന്‌ ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്‌തു. മറ്റു ചില കേസുകളിൽ, പ്രായമായവരെ കുറിച്ച്‌ യുവജനങ്ങൾ മോശമായ ഒരു വീക്ഷണം പുലർത്തുന്നു എന്നതാണു പ്രശ്‌നം. അവർ പഴഞ്ചൻ ചിന്താഗതിക്കാരും തങ്ങളുടേതിൽനിന്നു വളരെ ഭിന്നമായ വീക്ഷണങ്ങളും മൂല്യങ്ങളും താത്‌പര്യങ്ങളും ഉള്ളവരുമാണെന്ന്‌ ഈ യുവജനങ്ങൾ കരുതുന്നു. ഇതിന്റെയൊക്കെ ഫലമെന്താണ്‌? പല യുവജനങ്ങളും തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുമായി അടുത്ത ബന്ധം പുലർത്തുന്നില്ല.

അതു വളരെ സങ്കടകരമാണ്‌. ഈ പരമ്പരയിലെ കഴിഞ്ഞ ലേഖനം പ്രകടമാക്കിയതു പോലെ, ഒരുവന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി—പ്രത്യേകിച്ചും അവർ ദൈവഭയം ഉള്ളവരാണെങ്കിൽ—അടുത്ത ബന്ധം പുലർത്തുന്നത്‌ ആരോഗ്യാവഹവും പ്രയോജനപ്രദവും ആസ്വാദ്യവുമാണ്‌. a തന്റെ മുത്തശ്ശീമുത്തശ്ശന്മാരെ കുറിച്ച്‌ റിബേക്കാ എന്ന കൗമാരപ്രായക്കാരി പറയുന്നു: “ഞങ്ങൾക്ക്‌ എപ്പോഴും ഒരുമിച്ചു തമാശ പറയാനും ചിരിക്കാനുമൊക്കെ കഴിയുന്നു.” പീറ്റർ എന്ന ഒരു യുവാവ്‌ സമാനമായി ഇങ്ങനെ പറയുന്നു: “എന്റെ തോന്നലുകളെ കുറിച്ചും പദ്ധതികളെ കുറിച്ചുമൊക്കെ അവരോടു പറയാൻ എനിക്കു ഭയമില്ല. മാതാപിതാക്കളുടെ അടുക്കൽ ആയിരിക്കുമ്പോഴുള്ള പിരിമുറുക്കമൊന്നും അവരുടെ അടുത്ത്‌ എനിക്കു തോന്നാറില്ല. മുത്തശ്ശീമുത്തശ്ശന്മാരോട്‌ എന്തിനെ കുറിച്ചും പറയാൻ കഴിയുമെന്ന്‌ എനിക്കു തോന്നുന്നു.”

നിങ്ങളുടെ കാര്യമോ? കുട്ടിയായിരുന്നപ്പോൾ ഒരുപക്ഷേ നിങ്ങൾക്ക്‌ മുത്തശ്ശീമുത്തശ്ശന്മാരോട്‌ അടുപ്പം തോന്നിയിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ കൗമാരപ്രായത്തിലായിരിക്കുന്ന നിങ്ങൾ ആ ബന്ധം അരക്കിട്ടുറപ്പിക്കാൻ അടുത്തയിടെ കാര്യമായൊന്നും ചെയ്‌തിട്ടുണ്ടാവില്ല. നിങ്ങളുടെ കാര്യത്തിൽ അതു സത്യമാണെങ്കിൽ, 2 കൊരിന്ത്യർ 6:11-13-ലെ ബൈബിൾ ഉപദേശത്തിന്റെ തത്ത്വം, അതായത്‌ അവരോടുള്ള ബന്ധത്തിൽ ‘ഹൃദയം വിശാലമാക്കാനുള്ള’ ഉപദേശം നിങ്ങൾക്കു ബാധകമാക്കാനാകും. ‘എങ്ങനെ?’ എന്നതാണ്‌ അപ്പോഴത്തെ ചോദ്യം.

മുൻകൈ എടുക്കുക

‘വിശാലമാക്കുന്നതിൽ’ മുൻകൈ എടുക്കുന്നത്‌ ഉൾപ്പെടുന്നു. “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 3:27) നിങ്ങൾ കുട്ടിയായിരുന്നപ്പോൾ, മുത്തശ്ശീമുത്തശ്ശന്മാരുമായുള്ള ബന്ധം സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനുള്ള “പ്രാപ്‌തി” നിങ്ങൾക്ക്‌ ഇല്ലായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ നിങ്ങൾ കുറേക്കൂടെ മുതിർന്നിരിക്കുന്നു, ഒരുപക്ഷേ നിങ്ങൾക്കു പ്രായപൂർത്തിയായിരിക്കുന്നു. ഇക്കാര്യത്തിൽ പലതും ചെയ്യാൻ കഴിയുമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.

നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ അടുത്താണു താമസിക്കുന്നതെങ്കിൽ, അവരെ പതിവായി സന്ദർശിക്കുന്ന രീതി വളർത്തിയെടുക്കാവുന്നതാണ്‌. അതു മുഷിപ്പനായി തോന്നുന്നുണ്ടോ? നിങ്ങൾ അവരുടെ അടുക്കൽ ചെന്ന്‌ യാതൊന്നും മിണ്ടാതിരുന്നാൽ ഒരുപക്ഷേ മുഷിപ്പു തോന്നിയേക്കും. അതുകൊണ്ട്‌ അവരുമായി സംഭാഷണത്തിൽ ഏർപ്പെടുക! എന്തിനെ കുറിച്ചു സംസാരിക്കാനാകും? ഫിലിപ്പിയർ 2:4-ൽ (പി.ഒ.സി. ബൈബിൾ) കാണുന്ന ബൈബിൾ തത്ത്വം സഹായകമാണ്‌. “സ്വന്തം താത്‌പര്യം മാത്രം നോക്കിയാൽ പോരാ; മറിച്ച്‌ മററുള്ളവരുടെ താത്‌പര്യവും പരിഗണിക്കണം” എന്ന്‌ അതു നമ്മോടു പറയുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരിൽ താത്‌പര്യമെടുക്കുക. അവർക്കു താത്‌പര്യമുള്ള കാര്യങ്ങളെ കുറിച്ചു സംസാരിക്കുക. അവർക്ക്‌ എങ്ങനെയുണ്ട്‌, ഇപ്പോൾ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ ചോദിക്കുക. കഴിഞ്ഞ കാര്യങ്ങളെ കുറിച്ചു സംസാരിക്കാൻ അവർക്ക്‌ ഇഷ്ടമായിരിക്കാം. അവരുടെ ചെറുപ്പകാലത്തെ കുറിച്ചു ചോദിക്കുക. നിങ്ങളുടെ അച്ഛൻ അല്ലെങ്കിൽ അമ്മ കുഞ്ഞായിരുന്നപ്പോൾ, അവർ എങ്ങനെ ആയിരുന്നു? നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ ക്രിസ്‌ത്യാനികൾ ആണെങ്കിൽ, അവരെ ബൈബിൾ സത്യത്തിലേക്ക്‌ ആകർഷിച്ചത്‌ എന്താണെന്ന്‌ ആരായുക.

മിക്കപ്പോഴും മുത്തശ്ശീമുത്തശ്ശന്മാർ കുടുംബ ചരിത്രത്തിന്റെ ഒരു അക്ഷയഖനിയാണ്‌. അവ പറഞ്ഞ്‌ നിങ്ങളെ രസിപ്പിക്കാൻ അവർക്കു സന്തോഷമേ കാണൂ. അത്‌ ഒരു വിനോദമായി നിങ്ങൾക്ക്‌ എടുക്കാവുന്നതാണ്‌. നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരോടു ചോദ്യങ്ങൾ ചോദിക്കുക, ഒരുപക്ഷേ നിങ്ങൾക്ക്‌ കുറിപ്പുകൾ എടുക്കുകയോ ഓഡിയോ, വീഡിയോ റെക്കോർഡിങ്‌ നടത്തുകയോ ചെയ്യാവുന്നതാണ്‌. അവരോട്‌ എന്തു ചോദിക്കണമെന്ന്‌ അറിയില്ലെങ്കിൽ, അനുയോജ്യമായ ചോദ്യങ്ങൾ തയ്യാറാക്കാൻ മാതാപിതാക്കൾക്കു നിങ്ങളെ സഹായിക്കാനാകും. മുത്തശ്ശീമുത്തശ്ശന്മാരെയും മാതാപിതാക്കളെയും നിങ്ങളെത്തന്നെയും മെച്ചമായി മനസ്സിലാക്കാൻ സഹായിക്കുന്ന പലതും നിങ്ങൾ അറിയാനിടയുണ്ട്‌. “എന്റെ മുത്തശ്ശനും മുത്തശ്ശിക്കും നന്നായി കഥ പറയാനറിയാം. അവർ പറയുന്ന കഥകൾ എന്റെതന്നെ വികാരങ്ങൾ മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു,” ജോഷ്വ പറയുന്നു.

മുത്തശ്ശീമുത്തശ്ശന്മാർ നിങ്ങളുടെ ജീവിതത്തിലും പ്രവർത്തനങ്ങളിലും തത്‌പരർ ആണെന്ന കാര്യം മറക്കാതിരിക്കുക. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അവരോടു പറയുമ്പോൾ നിങ്ങൾ അവരെ നിങ്ങളുടെ ജീവിതത്തിലേക്കു ക്ഷണിക്കുകയാണ്‌. അതു തീർച്ചയായും നിങ്ങളെ അവരുമായുള്ള ഒരു അടുത്ത ബന്ധത്തിലേക്കു വരുത്തും. ഫ്രാൻസിലെ ഇഗോർ എന്ന യുവാവ്‌ ഇങ്ങനെ പറയുന്നു: “റെസ്റ്ററന്റിൽ പോയി ഒരുമിച്ചിരുന്നു ചായ കുടിച്ചുകൊണ്ട്‌, ഞങ്ങൾ ഈയിടെയായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചങ്ങനെ സംസാരിച്ചിരിക്കാൻ മുത്തശ്ശിക്കും എനിക്കും വലിയ ഇഷ്ടമാണ്‌.”

ഞങ്ങൾക്ക്‌ ഒന്നിച്ച്‌ എന്തു ചെയ്യാൻ കഴിയും?

നിങ്ങൾ പരസ്‌പരം സംസാരിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ ഒന്നിച്ചു കാര്യങ്ങൾ ചെയ്‌തുതുടങ്ങാൻ സാധിക്കും. അൽപ്പം മുൻകൂട്ടി ചിന്തിക്കുന്നെങ്കിൽ, നിങ്ങൾക്ക്‌ ഒരുമിച്ചു ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും കണ്ടെത്താനാകും. യുവതിയായ ഡാര ഇങ്ങനെ പറയുന്നു: “പാചകം, ഭക്ഷണസാധനങ്ങൾ ടിന്നിൽ സൂക്ഷിക്കൽ, ബേക്കിങ്‌, ചെടിവളർത്തൽ, പൂന്തോട്ട നിർമാണം എന്നീ കാര്യങ്ങളിലൊക്കെ എന്റെ രണ്ടു മുത്തശ്ശിമാരും എനിക്കു പരിശീലനം തന്നിട്ടുണ്ട്‌.” കുടുംബ കൂടിവരവിന്റെ സമയത്തും അവധിക്കാലത്തും എമി മുത്തശ്ശീമുത്തശ്ശന്മാരോടൊത്തു സമയം ചെലവഴിക്കുന്നു. അധികം പ്രായമാകാത്ത ചില മുത്തശ്ശീമുത്തശ്ശന്മാർ ചുറുചുറുക്കോടെ പ്രവർത്തിക്കുന്നവർ ആണ്‌. തന്റെ മുത്തശ്ശിയോടൊപ്പം ഗോൾഫ്‌ കളിക്കാൻ ആരന്‌ ഇഷ്ടമാണ്‌. ജോഷ്വ മുത്തശ്ശീമുത്തശ്ശന്മാരോടൊത്ത്‌ മീൻ പിടിക്കാൻ പോകുകയും വീട്ടിലെ ചെറിയ, ചെറിയ ജോലികൾ നോക്കുകയും ചെയ്യാറുണ്ട്‌.

നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ യഹോവയുടെ ആരാധകർ ആണെങ്കിൽ, ബൈബിളിനെ കുറിച്ചു മറ്റുള്ളവരോടു പറയുന്നതുപോലെ, യഹോവയുടെ ആരാധനയുടെ വ്യത്യസ്‌ത വശങ്ങളിൽ അവരോടൊപ്പം പങ്കുപറ്റുന്നത്‌ വിശേഷാൽ ആസ്വാദ്യമായിരിക്കും. ഇഗോർ തന്റെ മുത്തശ്ശിയോടൊപ്പം പോളണ്ടിൽ നടന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിച്ചു. “ഞങ്ങൾക്ക്‌ ഒന്നിച്ച്‌ അതിൽ സംബന്ധിക്കാൻ കഴിഞ്ഞത്‌ അവിസ്‌മരണീയമായ ഒരു അനുഭവം ആയിരുന്നു. അതേക്കുറിച്ച്‌ ഞങ്ങൾ ഇപ്പോഴും പറയാറുണ്ട്‌,” അവൻ പറയുന്നു. യാത്ര ചെയ്യാനുള്ള ആരോഗ്യം എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും ഇല്ലെന്നതു ശരിതന്നെ. എങ്കിലും, അവരോടൊപ്പം സമയം ചെലവഴിക്കുന്നത്‌ മൂല്യമുള്ള സംഗതിയാണ്‌.

ഒരു ആത്മീയ പൈതൃകം

ബൈബിൾ കാലങ്ങളിൽ, മുന്തിയ ദൈവഭക്തിയുള്ള ഒരു വ്യക്തിയായിത്തീരാൻ തന്റെ കൊച്ചുമകനായ തിമൊഥെയൊസിനെ സഹായിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച ഒരു വനിതയാണ്‌ ലോവീസ്‌. (2 തിമൊഥെയൊസ്‌ 1:5) ഇന്നത്തെ അനവധി ക്രിസ്‌തീയ മുത്തശ്ശീമുത്തശ്ശന്മാരും സമാനമായ ഒരു പങ്കു വഹിക്കുന്നു എന്നതിൽ സംശയമില്ല. തന്റെ മുത്തശ്ശീമുത്തശ്ശന്മാരെ കുറിച്ച്‌ ജോഷ്വ ഇങ്ങനെ പറയുന്നു: “ഞാൻ ജീവിച്ചിരുന്നിട്ടുള്ള വർഷങ്ങളെക്കാളധികം യഹോവയെ സേവിച്ചവരാണ്‌ അവർ. അതുകൊണ്ട്‌ എനിക്ക്‌ അവരോട്‌ ആഴമായ ആദരവുണ്ട്‌. മുത്തശ്ശീമുത്തശ്ശന്മാർ എന്ന നിലയിലല്ല, നിർമലതാപാലകർ എന്ന നിലയിൽ.” എമി പറയുന്നതു കേൾക്കുക: “ഞാൻ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതു കാണുന്നത്‌ തങ്ങൾക്ക്‌ എത്രയധികം പ്രോത്സാഹനവും സന്തോഷവും കൈവരുത്തുന്നു എന്ന്‌ എന്റെ മുത്തശ്ശീമുത്തശ്ശന്മാർ എപ്പോഴും പറയാറുണ്ട്‌. എന്നിരുന്നാലും, അവരുടെ നല്ല മാതൃകയും പയനിയർമാർ [മുഴുസമയ സുവിശേഷകർ] എന്ന നിലയിലുള്ള അവരുടെ ഉത്സാഹവും കാണുന്നത്‌ പയനിയറിങ്ങിൽ തുടരാൻ എനിക്കു പ്രോത്സാഹനം ആയിരുന്നിട്ടുണ്ട്‌.”

“പഠിക്കാനും പക്വത പ്രാപിക്കാനും എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച വ്യക്തി” എന്നാണ്‌ തന്റെ മുത്തശ്ശിയെ കുറിച്ച്‌ ക്രിസ്‌ പറയുന്നത്‌. അവൻ കൂട്ടിച്ചേർക്കുന്നു: “‘നാം യഹോവയ്‌ക്കു വേണ്ടി ഏറ്റവും നല്ലത്‌ ചെയ്യണം’ എന്ന്‌ അവർ പറയാറുള്ളത്‌ ഞാൻ ഒരിക്കലും മറക്കില്ല.” പേഡ്രോയുടെ മുത്തശ്ശീമുത്തശ്ശന്മാർ അവന്റെ ആത്മീയ വളർച്ചയിൽ പ്രത്യേകിച്ചും വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. അവൻ പറയുന്നു: “അവരുടെ അനുഭവപരിചയം എന്നെ വളരെയധികം സഹായിച്ചിരിക്കുന്നു. സുവാർത്ത പ്രസംഗിക്കാൻ പോകുമ്പോൾ മുത്തശ്ശീമുത്തശ്ശന്മാർ എന്നെ എപ്പോഴും കൂടെ കൊണ്ടുപോകുമായിരുന്നു, ഞാൻ അതു വളരെയധികം വിലമതിക്കുന്നു.” അതേ, ദൈവഭക്തിയുള്ള മുത്തശ്ശീമുത്തശ്ശന്മാരോട്‌ അടുത്ത ബന്ധം പുലർത്തുന്നത്‌ ദൈവത്തെ പൂർണമായി സേവിക്കാൻ നിങ്ങളെ സഹായിക്കും.

വിദൂരത്തായിരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർ

നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ വളരെ അകലെയാണ്‌ താമസിക്കുന്നതെങ്കിലോ? സാധ്യമെങ്കിൽ, അവരെ പതിവായി സന്ദർശിക്കാൻ ശ്രമിക്കുക. സന്ദർശനങ്ങൾക്ക്‌ ഇടയിലുള്ള സമയത്ത്‌ അവരുമായി സമ്പർക്കം നിലനിറുത്താൻ സാധിക്കുന്നതൊക്കെ ചെയ്യുക. ഓർനാന്‌ തന്റെ മുത്തശ്ശീമുത്തശ്ശന്മാരെ വർഷത്തിൽ മൂന്നു പ്രാവശ്യമേ കാണാൻ സാധിക്കാറുള്ളൂ. അവൻ ഇങ്ങനെ പറയുന്നു: “ഞാൻ എല്ലാ ഞായറാഴ്‌ചയും അവരെ ഫോണിൽ വിളിക്കാറുണ്ട്‌.” അതുപോലെ, തന്റെ മുത്തശ്ശീമുത്തശ്ശന്മാരിൽനിന്ന്‌ വളരെ അകലെ കഴിയുന്ന ഡാര പറയുന്നു: “അവർ എന്റെ ജീവിതത്തിൽ താത്‌പര്യമുള്ളവരാണ്‌, ഞങ്ങൾ മിക്കവാറും എല്ലാ ആഴ്‌ചയിലും ഫോൺ ചെയ്യുകയോ ഇ-മെയിൽ അയയ്‌ക്കുകയോ ചെയ്യാറുണ്ട്‌.” ഇ-മെയിലും ഫോൺവിളികളും പ്രയോജനപ്രദം ആണെങ്കിലും, സ്വന്തം കൈപ്പടയിൽ കത്തെഴുതുന്ന പഴയ രീതിയുടെ മൂല്യത്തെ വിലകുറച്ച്‌ കാണരുത്‌. ബാല്യകാലം മുതൽ തങ്ങൾ എഴുതിയിട്ടുള്ള എല്ലാ കത്തുകളും മുത്തശ്ശീമുത്തശ്ശന്മാർ സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ പല യുവജനങ്ങളും അമ്പരന്നുപോയിട്ടുണ്ട്‌. കത്തുകൾ പിന്നെയും പിന്നെയും വായിക്കാനും താലോലിച്ചു വെക്കാനും സാധിക്കും. അതുകൊണ്ട്‌ തീർച്ചയായും അവർക്ക്‌ കത്തെഴുതുക!

മുത്തശ്ശീമുത്തശ്ശന്മാർക്ക്‌ കൊച്ചുമക്കളോടു മിക്കപ്പോഴും ഒരു പ്രത്യേക വാത്സല്യം ഉണ്ട്‌. (സദൃശവാക്യങ്ങൾ 17:6) മുത്തശ്ശീമുത്തശ്ശന്മാർ താമസിക്കുന്നത്‌ നിങ്ങളുടെ അടുത്ത്‌ ആയിരുന്നാലും അകലെ ആയിരുന്നാലും, അവരുമായി അടുത്ത ബന്ധം വളർത്തിയെടുക്കാനും അതു നിലനിറുത്താനും സഹായിക്കുന്ന നിരവധി മാർഗങ്ങളുണ്ട്‌. തീർച്ചയായും അതിനു ശ്രമം ചെലുത്തുക. (g01 5/22)

[അടിക്കുറിപ്പ്‌]